Kerala

കൊച്ചി: തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവണ്‍മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി. പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

സ്കൂളിൽ നടത്തി വരുന്ന പ്രവേശന പരീക്ഷയെ ചൊല്ലിയുള്ള തർക്കത്തെതുടർന്നു ഇത്തവണ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് മേയ് ആദ്യവാരം നേരിട്ടാണ് അപേക്ഷ സ്വീകരിച്ചത്. എന്നാൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും തിക്കും തിരക്കും മൂലം പ്രവേശനം നടത്താനാകാതെ വരുകയായിരുന്നു.

സർക്കാർ സ്കൂളുകളിൽ, അപേക്ഷിക്കുന്ന എല്ലാവരെയും ചേർക്കണമെന്നാണു നിയമം. എന്നാൽ ടാഗോറിൽ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് 245 കുട്ടികളാണ് അപേക്ഷ നൽകിയത്. ഇത്രയും വിദ്യാർഥികളെ ഉൾക്കൊള്ളാൻ ടാഗോറിൽ സൗകര്യവുമില്ല. ഇതോടെയാണ് പ്രവേശനം അനിശ്ചിതത്വത്തിലായത്.

ടാഗോറിൽ പ്രവേശനം ലഭിക്കുമെന്ന പ്രതീക്ഷയിൽ നിരവധി വിദ്യാർഥികളാണ് ടിസി വാങ്ങി കാത്തിരുന്നത്. നി​യ​മ​ക്കു​രു​ക്ക് മു​റു​കി​യ​തോ​ടെ ഈ​വ​ര്‍​ഷ​ത്തെ സ്‌​കൂ​ള്‍ പ്ര​വേ​ശ​ന ദി​വ​സം അ​ഞ്ചാം ക്ലാ​സി​ല്ലാ​തെ​യാ​ണ് ടാ​ഗോ​ര്‍ തു​റ​ന്നത്.

കോട്ടയം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖിനെതിരെ വകുപ്പ്തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. കെവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ കാര്യത്തില്‍ എസ്പി മുഖ്യമന്ത്രിയെ തെറ്റായ വിവരം ധരിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.

കെവിനെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്നു. അദ്ദേഹം ടിബിയിലേക്ക് മുഹമ്മദ് റഫീഖിനെ നേരിട്ടുവിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞത് കേസന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു.

എന്നാല്‍,മുഹമ്മദ് റഫീഖ്  പറഞ്ഞത് കളവാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.ഈ സാഹചര്യത്തിലാണ് വകുപ്പ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. കെവിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് തെളിയുകയും മുഹമ്മദ് റെഫീഖിന്റെ എസ്പി സ്ഥാനം തെറിക്കുകയും ചെയ്തിരുന്നു. പോലീസ് ആസ്ഥാനത്ത് എഐജി ആയിരുന്ന ഹരിശങ്കറാണ് നിലവില്‍ കോട്ടയം എസ്പി.

സംസ്ഥാന രാഷ്ട്രീയത്തിലെ നിര്‍ണ്ണായക ഉപതിരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ എല്‍ഡിഎഫിന് ഉജ്വലജയം.19,717 വോട്ടുകളുടെ ഭൂരിപക്ഷം. നഗരസഭയിലും 11 പഞ്ചായത്തുകളിലും ലീഡ് നേടിയാണ് സിപിഎമ്മിലെ സജി ചെറിയാന്‍റെ ചരിത്ര ജയം. 1987ല്‍ മാമ്മന്‍ ഐപ്പ് നേടിയ 15703 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നുള്ള വിജയം യുഡിഎഫിനും ബിജെപിക്കും ഷോക്കായി. സിപിഎമ്മിന് കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 8700ല്‍ ഏറെ വോട്ട് കൂടി. യുഡിഎഫ് രണ്ടാമതെത്തി സ്വന്തം വോട്ടുകള്‍ കാത്ത് രണ്ടായിരത്തിലേറെ വോട്ടുയര്‍ത്തി. ബിജെപിക്ക് എണ്ണായിരത്തിലേറെ വോട്ടുകള്‍ കുറഞ്ഞു

1987ൽ മാമ്മൻ ഐപ്പിന് ലഭിച്ച 15703 ആയിരുന്നു എൽ.ഡി.എഫിന് ചെങ്ങന്നൂരിൽ ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷം. ഇത് സജി ചെറിയാൻ മറികടന്നു.

യു.ഡി.എഫ്, എൻ.ഡി.എ അനുകൂല മേഖലകളിൽപ്പോലും വ്യക്തമായ മുൻതൂക്കം നേടിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാൻ കുതിക്കുന്നത്. പകുതി വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ തന്നെ കഴിഞ്ഞതവണത്തെ എൽ.ഡി.എഫ് ഭൂരിപക്ഷമായ 7983 സജി ചെറിയാൻ മറികടന്നിരുന്നു.

യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാർ, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിലും സജി ചെറിയാൻ വ്യക്തമായ ഭൂരിപക്ഷം നേടി. ഈ പഞ്ചായത്തുകളിലെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ പോലും സജി ചെറിയാൻ പിന്നോട്ട് പോയില്ല. കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ സ്ഥലങ്ങളാണ് പാണ്ടനാടും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയും. എന്നാൽ പാണ്ടനാട് എൽ.ഡി.എഫ് 548 വോട്ടിന്റേയും ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയിൽ 753 വോട്ടിന്റേയും ഭൂരിപക്ഷം നേടി.

മാന്നാർ പഞ്ചായത്തിൽ 2629 വോട്ടുകളാണ് സജി ചെറിയാന് ലീഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് 440 വോട്ടുകളുടെ ലീഡ് മാത്രമാണ് ഇവിടെയുണ്ടായിരുന്നത്. 8126 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്. യുഡി.എഫ് സ്ഥാനാർഥി വിജയകുമാറിന് 5697 വോട്ടുകളും എൻ.ഡി.എ സ്ഥാനാർഥി ശ്രീധരൻ പിള്ളയ്ക്ക് 4117 വോട്ടുകളും ലഭിച്ചു. കഴിഞ്ഞ തവണ എൻ.ഡി.എയ്ക്ക് 5236 വോട്ടുകൾ ഇവിടെ ലഭിച്ചിരുന്നു.

മൂന്നാമതായി എണ്ണിയ തിരുവൻവണ്ടൂർ പഞ്ചായത്തിലും എൽ.ഡി.എഫ് ലീഡ് നേടി. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന എൽ.ഡി.എഫ് ശക്തമായ തിരിച്ചുവരവാണ് ഇവിടെ നടത്തിയത്. 208 വോട്ടകുളുടെ ലീഡാണ് ഇവിടെ എൽ.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ തവണ ഒന്നാമതായിരുന്ന എൽ.ഡി.എ ഇക്കുറി രണ്ടാമതായി. യു.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തായി. കേരളാ കോൺഗ്രസാണ് ഈ പഞ്ചായത്ത് ഭരിക്കുന്നത്.

എൽ.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മുളക്കുഴയിലും ആലയിലും പുലിയൂരും ബുധനൂരും സജി ചെറിയാൻ വ്യക്തമായ ലീഡ് നേടി. മുളക്കുഴയിൽ 3637ഉം ആലയിൽ 866 ഉം പുലിയൂരിൽ 637 ഉം ബുധനൂരിൽ 2646 ഉമാണ് സജി ചെറിയാന്റെ ഭൂരിപക്ഷം.

181 ബൂത്തകളാണ് ആകെയുള്ളത്. ഇനി എണ്ണാനുള്ള പഞ്ചായത്തുകളെല്ലാം എൽ.ഡി.എഫിന് മുൻതൂക്കമുള്ള പഞ്ചായത്തുകളാണ്.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പതിമൂന്ന് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും.12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.

പതിന്നാല് മേശകളാണ് വോട്ടെണ്ണലിന് ക്രമീകരിച്ചത്. 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളാകുന്നുണ്ട്. മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരടങ്ങുന്നതാണ് ഓരോ മേശയും.

ഒന്നരവയസുകാരൻ ഗോകുലിനിത് രണ്ടാംജന്മം.അച്ഛന്‍ ഓടിക്കുകയായിരുന്ന കാറിന്റെ ഡോര്‍ തുറന്ന് ഒന്നര വയസുകാരന്‍ റോഡില്‍ വീണു. കുഞ്ഞുവീണതറിയാതെ അച്ഛനും അമ്മയും കുറച്ചുദൂരം മുന്നോട്ടുപോയെങ്കിലും റോഡില്‍ വീണ കുഞ്ഞിന് നാട്ടുകാരും പൊലീസും രക്ഷകരായി. നഗരമധ്യത്തില്‍ നടുറോഡില്‍ വീണ കുഞ്ഞിന് അദ്ഭുതകരമായ രക്ഷപെടല്‍.

ഇന്നലെ ഉച്ചയ്ക്ക് 1.45നു തൃശൂര്‍ സ്വരാജ് റൗണ്ടില്‍ ജില്ലാ ആശുപത്രിക്കു മുന്നിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പുത്തൂര്‍ ചെമ്മംകണ്ടം കള്ളിയത്ത് അനീഷും ഭാര്യയും മൂന്നു കുട്ടികളും ജില്ലാ ആശുപത്രിയിലെത്തി മടങ്ങുകയായിരുന്നു. അനീഷും ഭാര്യയും മുന്‍ സീറ്റുകളിലും കുട്ടികള്‍ പിന്‍സീറ്റിലുമാണ് ഇരുന്നത്. സ്വരാജ് റൗണ്ടിലേക്കു കയറി വാഹനം മുന്നോട്ടു നീങ്ങുന്നതിനിടെ പിന്‍സീറ്റിലിരുന്ന ഇളയമകന്‍ ഗോകുല്‍നാഥ് ഡോര്‍ തുറന്നു പുറത്തേക്കു വീഴുകയായിരുന്നു.

കുട്ടി വീണത് അറിയാതെ കാര്‍ കുറച്ചുദൂരം മുന്നോട്ടുപോയി. വഴിയാത്രക്കാര്‍ ബഹളം കൂട്ടിയപ്പോഴാണ് അച്ഛനും അമ്മയും വിവരമറിയുന്നത്. ജില്ലാ ആശുപത്രിക്കു മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിലെ െ്രെഡവര്‍ ജിനൂപ് ആന്റോ സന്ദര്‍ഭോചിതമായി ഇടപെട്ടത് കുഞ്ഞിനു രക്ഷയായി. വാഹനം റോഡിനു കുറുകെ നിര്‍ത്തി ഉച്ചത്തില്‍ ഹോണ്‍ മുഴക്കിയ ജിനൂപ് മറ്റു വാഹനങ്ങളെ തടഞ്ഞു. കുട്ടിയെ ഹൈറോഡിനു സമീപം ട്രാഫിക് ഡ്യൂട്ടിയില!ുണ്ടായിരുന്ന സിപിഒ ജോജോ നാലുകണ്ടത്തില്‍ ഓടിയെത്തി വാരിയെടുത്ത് ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

അച്ഛനും അമ്മയും നിലവിളിയോടെ ഓടിയെത്തുമ്ബോഴേക്കും കുട്ടിയെ സുരക്ഷിതമായി മാറ്റിയിരുന്നു. കുട്ടിക്കു പരുക്കുകളൊന്നുമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം. എരുവട്ടി പാനുണ്ട യുപി സ്‌കൂളിനു സമീപം ഇന്നലെ രാത്രിയാണ് സംഘര്‍ഷമുണ്ടായത്. സിപിഎം പ്രവര്‍ത്തകരായ ഷമില്‍, ശ്യാംജിത്ത്, ശ്രീദേവ് എന്നിവര്‍ക്കു ബോംബേറില്‍ പരുക്കേറ്റു. സ്‌കൂളിന് സമീപത്ത് വെച്ച് സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ഇരു വിഭാഗത്തിലെ പ്രവര്‍ത്തകരും പിരിഞ്ഞുപോവുകയും ചെയ്തു.

രാത്രി വൈകി വീടുകളിലേക്ക് പോകുകയായിരുന്ന ഷമില്‍, ശ്യാംജിത്ത്, ശ്രീദേവ് എന്നിവര്‍ക്ക് നേരെ രണ്ട് ബൈക്കുകളിലെത്തിയ സംഘം ബോംബെറിയുകയായിരുന്നു. മൂന്നുപേര്‍ക്കും സാരമായി പരിക്കേറ്റതായിട്ടാണ് സൂചന. ഇവരെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബോംബെറിഞ്ഞവര്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

അതേസമയം പിന്നീടുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മഞ്ജുനാഥ്, ആദര്‍ശ്, പ്രശാന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ബിജെപി ആരോപിച്ചു. സംഭവ സ്ഥലത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ വന്‍ പോലീസ് സന്നാഹം തമ്പടിച്ചിട്ടുണ്ട്.

ശ്രീകണ്ഠപുരം (കണ്ണൂര്‍) : വിനോദസഞ്ചാര കേന്ദ്രമായ കാഞ്ഞിരക്കൊല്ലി ശശിപ്പാറയില്‍ കമിതാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി. പാപ്പിനിശ്ശേരി ധര്‍മ്മകിണറിനടുത്ത് ടി.കെ. ഹൗസില്‍ വിനോദ് കുമാറിന്റെ മകന്‍ കമല്‍ കുമാര്‍ (23), പാപ്പിനിശ്ശേരി വെസ്റ്റിലെ പുതിയപുരയില്‍ രമേശന്റെ മകള്‍ പി.പി. അശ്വതി(20) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ശശിപ്പാറയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായിരിക്കണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് അശ്വതി. ചൊവ്വാഴ്ച രാവിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പോകണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന പോയ അശ്വതി തിരിച്ചെത്തിയില്ലെന്ന് കാണിച്ച് അമ്മാവന്‍ രാജേഷ് വളപട്ടണം പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് കമല്‍കുമാറിനെയും കാണാതായതായ വിവരം ലഭിച്ചത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഇരിട്ടി മേഖലയിലുളളതായി പോലീസിന് സൂചന ലഭിച്ചിരുന്നു.

അതിനിടെ കഴിഞ്ഞ ദിവസം കാഞ്ഞിരക്കൊല്ലിയിലെത്തിയ യുവതിയും യുവാവും സഞ്ചരിച്ച കെ.എല്‍.13 എ.ഡി. 6338 എന്ന ബൈക്ക് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ ശശിപ്പാറ വ്യൂ പോയിന്റിനു താഴെയുള്ള വനാന്തരത്തിലെ കൊക്കയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ യുവതിയുടെ ഷാള്‍ ഉപയോഗിച്ച് പരസ്പരം കെട്ടിയ നിലയിലാണ് ഉണ്ടായിരുന്നത്.

പയ്യാവൂര്‍, ശ്രീകണ്ഠപുരം, വളപട്ടണം പോലീസും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷസേനയും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച കെവിന്‍ കൊലപാതകക്കേസില്‍ പ്രതി ഷാനുവിന്റെ അമ്മാവന്റെ മകന്‍ നിയാസ് ചെയ്ത ജോലി ഡ്രൈവറുടേയും സംഘാടകന്റെയും. സര്‍വീസിലിരിക്കെ ആത്മഹത്യ ചെയ്ത പിതാവിന്റെ ജോലി ആശ്രിത നിയമനമായി കയ്യില്‍ കിട്ടുന്നതിന് തൊട്ടുമുമ്പായിരുന്നു നിയാസ് പ്രതിയായത്. ഒരു മാസം മുമ്പായിരുന്നു നിയാസിന്റെ പിതാവ് നാസിറുദ്ദീന്‍ ആത്മഹത്യ ചെയ്തത്.

അനീഷിന്റെ വീടാക്രമിക്കാനും കെവിനെ തട്ടിക്കൊണ്ടു പോകാനുമുള്ള ഷാനുവിന്റെയും പിതാവിന്റെയും പദ്ധതിയില്‍ സംഘാടകന്റെയും ഡ്രൈവറുടേയും ജോലിയായിരുന്നു നിയാസിന്. കെഎസ്ആര്‍ടിസി യില്‍ ആശ്രിത നിയമനത്തിനായി അപേക്ഷ സമര്‍പ്പിച്ച് പോലീസ് ക്‌ളീയറന്‍സിനായി ദിവസങ്ങള്‍ക്ക് മുമ്പാണ് നിയാസ് തെന്മല പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. ഒട്ടേറെ അടിപിടി സംഭവങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഡിവൈഎഫ് ഐ ഇടമണ്‍ യൂണിറ്റ് പ്രസിഡന്റായുള്ള സ്വാധീനം മുതലാക്കി പരാതികള്‍ കേസാകാതെ നോക്കാന്‍ കഴിഞ്ഞു.

ഈ രാഷ്ട്രീയ സ്വാധീനവും പോലീസിലുള്ള പിടിയും ആരേയും ഉപദ്രവിക്കാനുള്ള മടിയില്ലായ്മയുമാണ് അമ്മാവന്റെ മകനായ നിയാസിനെ പരിപാടിയില്‍ പങ്കാളിയാക്കാന്‍ ഷാനുവിനെ പ്രേരിപ്പിച്ച ഘടകം. ധാരാളം സുഹൃത്തുക്കളുള്ള നിയാസ് തട്ടിക്കൊണ്ടു പോകലില്‍ സംഘാംഗങ്ങളായി ചേര്‍ത്തതും കൂട്ടുകാരെയാണ്. പുനലൂരും ഇടമണ്ണിലുമുള്ളവരാണ് പങ്കാളികളായത്. തട്ടിക്കൊണ്ടു പോകല്‍ നടപ്പാക്കാന്‍ മൂന്ന് വാഹനങ്ങളാണ് നിയാസ് സംഘടിപ്പിച്ചത്.

സ്ഥലപരിചയം നന്നായി ഉള്ളതിനാല്‍ തട്ടിക്കൊണ്ടു പോകാന്‍ തെരഞ്ഞെടുത്തത് പിറവന്തൂര്‍-ചാലിയക്കര റോഡായിരുന്നു. വനമേഖലയാണെന്നതും വിജനമാണെന്നതുമാണ് ആനൂകൂല്യമായി കണ്ടത്. രണ്ടു വാഹനങ്ങളിലായിട്ടാണ് കെവിനെയും അനീഷിനെയും കൊണ്ടു വന്നത്.

ഇതിനിടയിലാണ് അനീഷ് തന്റെ വാഹനത്തില്‍ ഉണ്ടായിരുന്നവരോട് ഛര്‍ദ്ദിക്കണമെന്ന് പറഞ്ഞത്. തുടര്‍ന്ന് അനീഷിനെ ഇറക്കിയപ്പോള്‍ വാഹനത്തിലുള്ളവര്‍ എന്താണ് സംഭവിച്ചതെന്ന് നോക്കാന്‍ പോയി. ഈ സമയത്ത് കെവിന്റെ വാഹനത്തില്‍ ഒരാള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് ഇറങ്ങിയ കെവിന്‍ ഇറങ്ങിയോടി. ഇതേ തുടര്‍ന്നാണ് അനീഷിനോട് കെവിന്‍ ചാടിപ്പോയെന്നും തിരിച്ചു പൊയ്‌ക്കൊള്ളാനും പറഞ്ഞത്. പിന്നീട് സംഘം പുനലൂരില്‍ നിന്നും അനീഷിനെ സംക്രാന്തിയില്‍ കൊണ്ടാക്കുകയും ചെയ്തു.

ഷാനുവിന്റെ മാതാവിന്റെ സഹോദരനാണ് നിയാസിന്റെ പിതാവ് നസിറുദ്ദീന്‍. എന്നാല്‍ ദീര്‍ഘനാളായി ഇരു കുടുംബവും തമ്മില്‍ കാര്യമായ ബന്ധമില്ലായിരുന്നു. തന്റെ മകനെ നീനുവിന്റെ മാതാപിതാക്കള്‍ കുടുക്കിയതാണെന്ന് നേരത്തേ നിയാസിന്റെ മാതാവ് ലൈലാബീവി ആരോപിച്ചിരുന്നു. ശനിയാഴ്ച രാത്രി ഷാനു നിയാസിനെ വിളിച്ചുകൊണ്ടു പോകുകയായിരുന്നെന്നും താന്‍ തനിച്ചായതിനാല്‍ ആദ്യം മടിച്ച ശേഷമാണ് മകന്‍ ഒപ്പം പോയതെന്നും ലൈലാബീവി പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ ചാക്കോയും രഹ്നയും വീട്ടിലെത്തി നീനുവിന് അസുഖമാണെന്നും കൊണ്ടുവരാന്‍ പോയതാണെന്നും പറഞ്ഞു. പിന്നീട് വാര്‍ത്ത കണ്ടപ്പോഴാണ് സംഭവം അറിഞ്ഞതെന്നും ലൈലാബീവി പറഞ്ഞത്.

മകളെ കൊണ്ടുവരാന്‍ വണ്ടി ഏര്‍പ്പാടാക്കണമെന്ന് നീനുവിന്റെ മാതാപിതാക്കള്‍ നിയാസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം നിഷേധിച്ച നിയാസ് ഷാനു വന്നതോടെ പോകുകയായിരുന്നെന്നും ലൈലാബീവി പറയുന്നു.

ചെങ്ങന്നൂരില്‍ നാളെ ഫലം വരാനിരിക്കെ കണക്കുകളില്‍ വിജയം അവകാശപ്പെട്ട് ചെങ്ങന്നൂരില്‍ മുഖ്യമുന്നണികള്‍…
വോട്ടു കണക്കുകള്‍ കൂട്ടിക്കിഴിച്ചിട്ടും വിജയം അവകാശപ്പെട്ട് ചെങ്ങന്നൂരില്‍ മുഖ്യമുന്നണികള്‍. ഏഴായിരം വോട്ടിന്‍റെ ഭൂരിപക്ഷമാണ് അന്തിമ കണക്കെടുപ്പിനൊടുവില്‍ യുഡിഎഫും എല്‍ഡിഎഫും പ്രതീക്ഷിക്കുന്നത്. വിജയം അല്ലെങ്കില്‍ സിപിഎമ്മിനു പിന്നില്‍ രണ്ടാം സ്ഥാനം എന്നതാണ് ബിജെപിയുടെ അവകാശവാദം.
ഒരു ലക്ഷത്തി അമ്പത്തിരണ്ടായിരത്തി മുപ്പത്തിയഞ്ച് വോട്ടാണ് ചെങ്ങന്നൂരില്‍ ആകെ പോള്‍ ചെയ്യപ്പെട്ടത്. പുറത്തു കാണും വിധം ശക്തമായ ത്രികോണ മല്‍സരം വോട്ടിങ്ങിലും പ്രതിഫലിച്ചാല്‍ 2016ലേതിനു സമാനമായ ഫലമാണ് ഇടതുമുന്നണി പ്രതീക്ഷിക്കുന്നത്. യുഡിഎഫിനെക്കാള്‍ ഏഴായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തിലുളള വിജയം.

2016ലേതിനെക്കാള്‍ മികച്ച സംഘടനാ പ്രവര്‍ത്തനം,സ്ഥാനാര്‍ഥിയുടെ വ്യക്തിപ്രഭാവം,പിന്നെ ഭരണ വിരുദ്ധ വികാരവും ചേരുമ്പോള്‍ ഏഴായിരത്തില്‍ കുറയാത്ത ഭൂരിപക്ഷമാണ് യുഡിഎഫിന്‍റെയും സ്വപ്നം. ഇടതുസ്ഥാനാര്‍ഥിക്കനുകൂലമായി മണ്ഡലത്തിലെ ക്രൈസ്തവ വോട്ടുകള്‍ ഏകീകരിക്കപ്പെട്ടിട്ടില്ലെന്നും യുഡിഎഫ് ഉറച്ചു വിശ്വസിക്കുന്നു.
നാല്‍പ്പത്തിഅയ്യായിരത്തിനും അമ്പത്തിരണ്ടായിരത്തിനുമിടയില്‍ വോട്ടുകിട്ടുമെന്നാണ് ബിജെപി കണക്ക്. ചിലപ്പോള്‍ ജയിച്ചേക്കാം. അല്ലാത്ത പക്ഷം എല്‍ഡിഎഫിനു പിന്നില്‍ രണ്ടാം സ്ഥാനമെങ്കിലും ഉറപ്പെന്നും ബിജെപി കണക്കു പുസ്തകം പറയുന്നു.

വോട്ടെടുപ്പ് ദിവസം കെവിന്‍ വധത്തെ തുടര്‍ന്ന‍ുണ്ടായ സംഭവവികാസങ്ങള്‍ വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ ആനുകൂല്യം യുഡിഎഫിന് അനുകൂലമായി തിരിയുമെന്ന ആശങ്ക എല്‍ഡിഎഫിനും ബിജെപിക്കും ഉണ്ടു താനും.

പ്രണയിച്ചതിന്റെ പേരിൽ അച്ഛന്റെ കൈകൊണ്ട് മരണം ഏറ്റുവാങ്ങിയ ആതിരയെ കേരളം മറന്നുതുടങ്ങിയിട്ടില്ല, അതിന് മുമ്പേ കെവിനും. അന്ന് അച്ഛനാണ് ഘാതകനെങ്കിൽ ഇന്ന് പ്രണയിച്ച പെൺകുട്ടയുടെ സഹോദരനും പടയുമാണ് കെവിനെ കൊന്നുതള്ളിയത്. പ്രണയിച്ചവരോടൊത്തുള്ള ജീവിതം ഒരുപാട് സ്വപ്നം കണ്ടവരായിരുന്നു ആതിരയും കെവിനും.

ജാതിഭ്രാന്തിന്റെ അവസാനത്തെ ഇരയാകണം എന്റെ ആതിര. പലതവണ അടികൊണ്ടിട്ടും ആതിര പറഞ്ഞത്. “എന്തുവന്നാലും ബ്രിജേഷിന്റെ കൂടെയേ ജീവിക്കൂ, വേറെ ആരുടെ കൂടെയും ഈ ജന്മം ജീവിക്കാനാവില്ല” എന്നായിരുന്നു. മറ്റൊരാളുമായി കല്യാണം ആലോചിക്കാൻ തുടങ്ങിയ സമയത്ത് എന്താണ് തീരുമാനമെന്ന് ചോദിച്ചപ്പോൾ പ്രണയം മുറുകെപിടിച്ച് ആതിര പറഞ്ഞു, ബ്രിജേഷേട്ടനോടൊപ്പം ജീവിച്ചാൽ മതിയെന്ന്.

അച്ഛനെ ഭയന്ന് വീട്ടിൽ നിന്നും ഇറങ്ങി കൂട്ടുകാരിയുടെ വീട്ടിൽ അഭയം തേടിയിട്ടുണ്ട് പലകുറി ആതിര. എല്ലാ പ്രതിസന്ധികളും അവസാനിച്ചുവെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അച്ഛനെ ദുരഭിമാനം തലപൊക്കിയത്.

ഫാമിലി കോട്ടേഴ്സ് ശരിയാക്കി ആതിരയെ കൂടെകൊണ്ടുപോകാൻ 45 ദിവസത്തെ അവധിയുമെടുത്താണ് ബ്രിജേഷ് എത്തിയത്. ദുരഭിമാനത്തിൽ വെന്തുവെണ്ണീറായത് ആ ചെറുപ്പക്കാരന്റെ സ്വപ്നങ്ങളായിരുന്നു.

അതുപോലെ തന്നെയാണ് നീനുവും. ‘ഇന്ന് രാവിലെ മുതൽ കെവിൻചേട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല”, കണ്ണീരോടെയാണ് ആ പെൺകുട്ടി അഭയത്തിനായി പൊലീസിനെ സമീപിച്ചത്. എല്ലാ കാത്തിരിപ്പുകളും വിഫലമായി. മാരകമുറിവുകളോടെ കെവിന്റെ മൃതദേഹം തോട്ടിൽ നിന്നും ലഭിച്ചു. മരണത്തിനും പ്രതികാരത്തിനും ശേഷം ബാക്കിയാകുന്നത് കാത്തിരിക്കാൻ യാതൊന്നുമില്ലാതെ പ്രതീക്ഷിക്കാൻ യാതൊന്നുമില്ലാതെ ജീവിതം ജീവിച്ചുതീർക്കുന്ന ഇത്തരം ചില ജീവിതങ്ങളാണ്. ദുരഭിമാനകൊലകൾ പെരുകുമ്പോൾ പ്രതീക്ഷയറ്റ അവരുടെ ജീവിതത്തിന് ആര് ഉത്തരം പറയും? നഷ്ടപ്പെട്ടതിന്റെ വില അവർക്കും മാത്രം മനസിലാകുന്നതാണ്, അത് തിരികെ നൽകാൻ ദുരഭിമാനത്തിന് സാധിക്കുമോ, ഇനിയും ഇതുപോലെ എത്ര വരാനിരിക്കുന്നു, എന്ന് പഠിക്കും പൊതു സമൂഹം ?

കോട്ടയം: ദുരഭിമാനക്കൊലയ്ക്ക് കൂട്ട് നിന്നത് പോലീസാണെന്ന് കെവിന്‍ ജോസഫിന്റെ ബന്ധു അനീഷിന്റെ വെളിപ്പെടുത്തല്‍. കെവിനൊപ്പം അക്രമികള്‍ തട്ടിക്കൊണ്ടു പോയ ആളാണ് അനീഷ്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം അനീഷിനെ അക്രമികള്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തട്ടിക്കൊണ്ടു പോകുന്ന സമയത്ത് മുഖ്യപ്രതി ഷാനുചാക്കോയുടെ ഫോണിലേക്ക് സ്ഥലം എസ്.ഐ രണ്ട് മൂന്ന് തവണ വിളിച്ചിരുന്നുവെന്നും കാര്യങ്ങള്‍ തിരക്കിയതായും അനീഷ് മാധ്യമങ്ങളോട് പറഞ്ഞു.

പോലീസുകാര്‍ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതായും അനീഷ് ആരോപിച്ചു. തട്ടിക്കൊണ്ടു പോകുന്ന സമയത്ത് പോലീസുകാര്‍ക്ക് 10000രൂപ നല്‍കിയതായി പറയുന്നത് കേട്ടതായും അനീഷ് വ്യക്തമാക്കി. വീടാക്രമിക്കുമ്പോള്‍ എസ്‌ഐ തോട്ടടുത്തുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. പോലീസിന്റെ അനാസ്ഥ മൂലമാണ് കെവിന്‍ കൊല്ലപ്പെട്ടതെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കോട്ടയം എസ്പി മുഹമ്മദ് റഫീഖിന് സ്ഥലം മാറ്റുകയും ഗാന്ധിനഗര്‍ എസ്ഐ എം.എസ്.ഷിബുവിനെയും എഎസ്ഐയെയും സസ്പെന്‍ഡ് ചെയ്തിരുന്നു.

കെവിന്റെ മരണത്തിനിടയാക്കിയത് പോലീസിന്റെ വീഴ്ചയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തല്‍. അതുകൊണ്ടുതന്നെ നിയമനടപടികളും വകുപ്പുതല നടപടികളുമുണ്ടാകും. കെവിന്റെ ഭാര്യ നീനുവിനോട് വളരെ മോശമായ നിലയിലാണ് പോലീസ് പെരുമാറിയതെന്ന് ആരോപണമുണ്ട്. കൊച്ചി റേഞ്ച് ഐജിയാണ് പോലീസിനെതിരായ ആരോപണങ്ങള്‍ പരിശോധിക്കുക. വരും ദിവസങ്ങളില്‍ പോലീസിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുമെന്നാണ് കരുതുന്നത്.

Copyright © . All rights reserved