കേരളത്തെ നടുക്കിയ ആ ദുരഭിമാനക്കെലായുടെ ഒന്നാംവാർഷികത്തിലും പ്രണയത്തെ ചേർത്ത് പിടിച്ച് യുവാവ്. ‘കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്… മിസ് യു വാവേ..’ എന്നാണ് ആതിരയുടെ ഒന്നാം ചരമവാർഷികത്തിൽ ബ്രിജേഷ് ഫെയ്സ്ബുക്കിൽ കുറിച്ചത്. താലി കെട്ടി സ്വന്തമാക്കാൻ കൊതിച്ച പെണ്ണ് വിവാഹദിവസം സ്വന്തം പിതാവിന്റെ കുത്തേറ്റ് പ്രാണൻ വെടിഞ്ഞപ്പോൾ ദുഃഖം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ ബ്രിജേഷിന്റെ ചിത്രം മലയാളിയുടെ ഉള്ളുലച്ചതാണ്. ദുരഭിമാന കൊലയ്ക്ക് ഇരയായി ആതിര ജീവൻ വെടിയുമ്പോൾ ഉയർന്ന ചോദ്യങ്ങൾ ഇപ്പോഴും അതുപോലെ നിൽക്കുന്നു.

വിവാഹത്തലേന്നായിരുന്നു ആതിര അച്ഛന്റെ കുത്തേറ്റു മരിച്ചത്. സ്വന്തം ജാതിയിൽ നിന്നല്ലാത്തെ ഒരാളെ മകൾ പ്രണയിച്ച് വിവാഹം കഴിക്കാൻ ഒരുങ്ങിയതാണ് കൊലപാതകത്തിന് കാരണം. മദ്യലഹരിയിലാണ് മകളെ ആക്രമിച്ചതെന്നും രാജൻ മലപ്പുറം ഡിവൈഎസ്പിക്കു നൽകിയ മൊഴിയിൽ പറഞ്ഞിരുന്നു. പേരാമ്പ്ര സ്വദേശിയായ ഇതര ജാതിയിലെ യുവാവുമായി ആതിര പ്രണയത്തിലായിരുന്നു. ആ ബന്ധത്തെ രാജൻ എതിർത്തിരുന്നു. പ്രശ്നം പൊലീസ് സ്റ്റേഷനിൽ പരിഹരിച്ചു. യുവാവുമായി ആതിരയുടെ വിവാഹം ക്ഷേത്രത്തിൽ വച്ചു നടത്താനും നിശ്ചയിച്ചു. മദ്യപിച്ചെത്തിയ രാജൻ വീട്ടിൽ വിവാഹത്തെച്ചൊല്ലി വഴക്കിട്ടുകയുംതുടർന്നു രക്ഷപ്പെടാൻ അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറി കട്ടിലിനടിയിൽ ഒളിച്ച ആതിരയെ തിരഞ്ഞുപിടിച്ചു കുത്തുകയായിരുന്നു.