കോട്ടയം നഗരത്തിൽ പൊലീസിനെ നോക്കുകുത്തികളാക്കി കുപ്രസിദ്ധ കുറ്റവാളി അലോട്ടിയുടെ നേതൃത്വത്തിൽ ഗുണ്ടാ വിളയാട്ടം. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം രണ്ട് യുവാക്കളെ വെട്ടി പരുക്കേൽപ്പിച്ചു. ഏറ്റുമാനൂരിൽ എക്സൈസ് സംഘത്തെ അക്രമിച്ച സംഘമാണ് നാടെങ്ങും അക്രമം നടത്തിയത്. അലോട്ടിയുടെ വീട്ടിൽ പരിശോധന നടത്തിയ പൊലീസ് നാടൻ ബോംബ് ഉൾപ്പെടെ പിടിച്ചെടുത്തു.
എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ചവരെ പിടികൂടാൻ പൊലീസ് നാടെങ്ങും വലവീശി കാത്തിരിക്കുമ്പോഴാണ് അതേ പ്രതികൾ നഗരത്തിൽ അഴിഞ്ഞാടിയത്. കുപ്രസിദ്ധ കുറ്റവാളി ജെയ്സ് മോൻ എന്ന അലോട്ടി യുടെ നേതൃത്വത്തിലായിരുന്നു അതിക്രമങ്ങൾ. ബുധനാഴ്ച പൊലീസ് പരിശോധന നടത്തി മടങ്ങിയതിന് പിന്നാലെ പുറത്തിറങ്ങിയ അലോട്ടിയും കൂട്ടരും മെഡിക്കൽ കോളജിന് സമീപം യുവാവിനെ ക്രൂരമായി മർദിച്ചു. ഇവിടെ നിന്ന് മടങ്ങിയ സംഘം തിരുവാർപ്പിൽ വീടിന് നേരെ ബോംബെറിഞ്ഞു.
പിന്നാലെ എക്സൈസിന് വിവരം ചോർത്തി നൽകിയെന്നാരോപിച്ച് നഗരത്തിൽ താമസിക്കുന്ന ഷാഹുൽ ഹമീദിനെ വീട് കയറി വെട്ടി പരുക്കേൽപ്പിച്ചു. നാട്ടിൽ ഗുണ്ടകൾ വിലസുന്നത് പക്ഷെ പൊലീസ് അറിഞ്ഞില്ല. അക്രമത്തിനിരയായവർ പരാതിയുമായെത്തിയതോടെ അലോട്ടി യുടെ വീട് പരിശോധിക്കാൻ തീരുമാനിച്ചു. നാടൻ ബോംബും നിർമാണ സാമഗ്രികളും വീട്ടിൽ നിന്ന് കണ്ടെത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. കോട്ടയം ജില്ലയിലെ വിവിധ സ്റ്റേറ്റേഷനുകളിലായി ഇരുപതിലേറെ കേസുകളിൽ പ്രതിയാണ് 23 വയസ് മാത്രം പ്രായമുള്ള അലോട്ടി.
അല്ലു അര്‍ജുന്റെ പുതിയ ചിത്രത്തെ വിമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആരാധകരുടെ അസഭ്യവര്‍ഷവും ബലാത്സംഗ ഭീഷണിയും. അല്ലു അര്‍ജുന്റെ പുതിയ ഡബ്ബിങ് ചിത്രം ‘എന്റെ പേര് സൂര്യ എന്റെ നാട് ഇന്ത്യ’ കണ്ടു തലവേദനയെടുത്തു എന്ന് മാധ്യമപ്രവര്‍ത്തകയായ അപര്‍ണ പ്രശാന്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് അല്ലു ആരാധകരെ ചൊടിപ്പിച്ചത്. ‘അല്ലു അര്‍ജുന്റെ ഡബ്ബിങ് പടം കണ്ടു തലവേദന സഹിക്കാന്‍ വയ്യാതെ ഓടിപ്പോവാന്‍ നോക്കുമ്പോ മഴയത്ത് തീയറ്ററില്‍ പോസ്റ്റ് ആവുന്നതിനേക്കാള്‍ വലിയ ദ്രാവിഡുണ്ടോ’ എന്നായിരുന്നു അപര്‍ണയുടെ പോസ്റ്റ്. അല്ലു ആരാധകരെന്ന് സ്വയം വിശേഷിപ്പിക്കുന്നവര്‍ അസഭ്യ വര്‍ഷവുമായി രംഗത്തെത്തുകയായിരുന്നു. തെറിവിളികളുടെ കുത്തൊഴുക്ക് കൂടാതെ ബലാത്സംഘ ഭീഷണിയും ചിലര്‍ ഉയര്‍ത്തുന്നു. പോസ്റ്റിന്റെ കൂടെ അപര്‍ണ ഷെയര്‍ ചെയ്ത തന്റെ കസിന്റെ കൂടെയുള്ള ഫോട്ടോ വെച്ചും ചിലര്‍ അശ്ലീല കമന്റുകള്‍ നടത്തി.
ചിത്രത്തിനെതിരെ പറഞ്ഞതിന് അപര്‍ണ രാജ്യദ്രോഹിയായത് കൊണ്ടാണെന്നും പട്ടാളക്കാരെ അപമാനിക്കുകയാണെന്നുമടക്കം ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. തനിക്കെതിരെ അസഭ്യ വര്‍ഷം നടത്തിയവര്‍ക്കെതിരെ അപര്‍ണ മലപ്പുറം സൈബര്‍ സെല്ലിലും ഹൈടെക്ക് സെല്ലിലും പരാതി നല്‍കിയിരിക്കയാണ് അപർണ്ണ. പരാതി നല്‍കിയ വിവരങ്ങളും തെറി വിളിയുടെ സ്‌ക്രീന്‍ഷോട്ടുകളും ചേര്‍ത്ത് അപര്‍ണയിട്ട പുതിയ പോസ്റ്റിലും അല്ലു ആരാധകരുടെ തെറി വിളിക്കു കുറവില്ല…
അപര്‍ണയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം…
ഒട്ടും വൈകാരികതയോടെ എഴുതുന്ന പോസ്റ്റ് അല്ല..നാല് വര്‍ഷത്തോളമായി സിനിമാ കുറിപ്പുകള്‍ എഴുതുന്നത് കൊണ്ട് തെറി വിളികള്‍ കേള്‍ക്കുന്നത് ആദ്യമായല്ല. പക്ഷെ ഒരു തമാശ വാചകത്തിലെ ഒറ്റ വരിക്കു കിട്ടിയ കമന്റുകളില്‍ ചിലതു താഴെ കൊടുക്കുന്നു..റേപ്പ്‌ത്രെട്ടുകളും മറ്റു ഭീഷണികളും കേട്ടാല്‍ അറക്കുന്ന തെറികളും ഉണ്ട്. ഇതൊക്കെ കേള്‍ക്കാന്‍ എന്നെ പോലുള്ളവര്‍ ബാധ്യസ്ഥ ആണെന്ന് കരുതുന്നവരോടല്ല..ഞാനോ ആരോ ആവട്ടെ ,പഠിച്എല്ലാ റേപ് ഫാന്റസികളും നിറക്കാന്‍ ഉള്ള മൈതാനം ആണ് അഭിപ്രായം പറയുന്ന പെണ്‍ പ്രൊഫൈലുകള്‍ എന്ന് കരുതുന്നവര്‍ക്കെതിരെ പറ്റാവുന്ന എല്ലാ ഊര്‍ജവും എടുത്ത് പ്രതികരിക്കും..അങ്ങനെ ഉള്ള സമാന ഹൃദയരോട് സംവദിക്കാന്‍ മാത്രമാണു ഈ പോസ്റ്റ്, അങ്ങനെ പ്രതികരിക്കാന്‍ ഇനി ഒരാള്‍ക്ക് ധൈര്യമുണ്ടാവുക എന്നത് മാത്രമാണ് ലക്ഷ്യം..സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്.തുടര്‍ നടപടികള്‍ അന്വേഷിച്ചു വരുന്നു..
മുഖമില്ലാതെ ‘മെസ് ‘ ഡയലോഗുകള്‍ അടിക്കുന്നവര്‍ക്കു സ്വന്തം പ്രൊഫൈലില്‍ നിന്ന് ‘കമന്റ് ഇടാന്‍ ഉള്ള ‘ തന്റേടം’ ‘അല്ലു ഏട്ടന്‍’ തരാത്തത് കഷ്ടമായി പോയി..പിന്നെ സ്ത്രീകളെ തൊടുന്നത് കണ്ടു ഇടപെട്ടു തല്ലി തോല്‍പിച്ച അങ്ങേരെ നിങ്ങള്‍ ചങ്കിലാ കൊണ്ട് നടക്കണേ എന്ന് മനസിലായി
മാപ്പ് അപേക്ഷിച്ചു പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്ന നിഷ്‌കളങ്കരും അല്ലാത്തവരും ആയ എല്ലാവരോടും, എനിക്ക് ആ സിനിമ ഇഷ്ടമായില്ല,ഒട്ടും ഇഷ്ടമായില്ലെന്നു മാത്രമല്ല കണ്ടിട്ട് തലവേദന സഹിക്കാനും പറ്റിയില്ല
[ot-video][/ot-video]
ആയിരങ്ങളെ സാക്ഷിയാക്കിയാണ് സൂര്യയുടെ കഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത്
ലോകത്തിന് തന്നെ പലപ്പോഴും മാതൃകയായിട്ടുള്ള കേരളത്തിന് വീണ്ടം ചരിത്രമുഹൂര്‍ത്തം. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന്‍റെ അഭിമാനത്തിലാണ് ഇന്ന് മലയാളക്കര.
ട്രാന്‍സ്ജെന്‍ഡര്‍ സൂര്യയുടെ കഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത് കേരളത്തിനാകെ അഭിമാന നിമിഷമായി. കേരളത്തിലാധ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടക്കുന്നത്.
തിരുവനന്തപുരം പ്രസ്ക്ലബിന് സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ സജ്ജീകരിച്ച പന്തലില്‍ വെച്ചാണ് സൂര്യയുടെ കഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത്. നൂറുകണക്കിന് ട്രാന്‍സ്ജെന്‍ഡേഴ്സും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. നിരവധി പ്രമുഖര്‍ ഇവര്‍ക്ക് ആശംസ അര്‍പ്പിക്കാനായെത്തി.
കേരളത്തിന്‍റെ പൊതുബോധം രാജ്യത്തിനാകെ മാതൃകയാണെന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായതെന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും അഭിനേത്രിയുമായ ശീതള്‍ ശ്യാം പ്രതികരിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍സെക്കന്‍ഡറി പരീക്ഷാ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 83.75 ശതമാനം വിജയം കൈവരിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്.
പരീക്ഷ എഴുതിയതില്‍ 3,09,065 വിദ്യാര്‍ത്ഥികളാണ് വിജയിച്ചത്. ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ വിജയിച്ചിരിക്കുന്നത് കണ്ണൂരില്‍ നിന്നുമാണ്. 86.75 ശതമാനമാണ് ഇവിടുത്തെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനം വിജയം വന്നിരിക്കുന്നത്് പത്തനംതിട്ടിയിലാണ്. 77.16 ശതമാനമാണ് പത്തംതിട്ടിയിലെ വിജയശതമാനം.
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 90.24 ശതമാനം വിദ്യാര്‍ത്ഥികളാണ് വിജയിച്ചിരിക്കുന്നത്. 14,375 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ഗ്രേഡ് ലഭിച്ചപ്പോള്‍ 180 കുട്ടികള്‍ മുഴുവന്‍ മാര്‍ക്കും നേടി.
സേ പരീക്ഷ ജൂണ്‍ അഞ്ചുമുതല്‍ 12 വരെ നടത്തും. പുനര്‍മൂല്യനിര്‍ണയത്തിനും സേ പരീക്ഷയ്ക്കും മേയ് 16 വരെ അപേക്ഷിക്കാം. പ്ലസ് വണ്‍ പരീക്ഷാഫലം മേയ് അവസാനത്തോടെ പ്രഖ്യാപിക്കും. പ്ലസ് ടു ക്ലാസുകള്‍ ജൂണ്‍ ഒന്നിന് തുടങ്ങുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
കൊച്ചി : രണ്ടുലക്ഷം രൂപ വായ്‌പയെടുത്തതിനു രണ്ടരക്കോടി രൂപ വിലവരുന്ന വീട്ടില്‍നിന്നു കുടിയിറക്കപ്പെടുന്ന അവസ്‌ഥയിലെത്തിയ വീട്ടമ്മയ്‌ക്ക് മുഖ്യമന്ത്രി നല്‍കിയ വാക്ക് പാഴായി. വീടും സ്‌ഥലവും ജപ്‌തി ചെയ്യുന്നതിനെതിരേ ചിതയൊരുക്കി നിരാഹാരസമരം നടത്തിയ ഇടപ്പള്ളി മാനാത്തുപാടം പ്രീത ഷാജി ഇപ്പോള്‍ ജപ്‌തിഭീഷണിയിലാണ്.
നാളെ രാവിലെ 11 മണിക്കു മുമ്പ് വീട് ഒഴിഞ്ഞു നല്‍കിയില്ലെങ്കില്‍ പോലീസ് സഹായത്തോടെ ജപ്‌തി നടത്തുമെന്നു കാണിച്ച് അഡ്വ. കമ്മിഷണര്‍ ഇന്നലെ നോട്ടീസ് നല്‍കി. വീടിനു മുന്നില്‍ ചിത ഒരുക്കി ആരംഭിച്ച സമരം 300 ദിവസം പൂര്‍ത്തിയാക്കിയ ദിവസമാണു ജപ്‌തി നോട്ടീസ് ലഭിച്ചത്. മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ കുടുംബസമേതം ജീവനൊടുക്കുമെന്നു പ്രീത ഷാജി മുന്നറിയിപ്പ് നല്‍കുന്നു. 24 വര്‍ഷം മുമ്പ് ലോര്‍ഡ് കൃഷ്‌ണ ബാങ്കില്‍നിന്നു രണ്ടു ലക്ഷം രൂപ വായ്‌പയെടുക്കാന്‍ സുഹൃത്തിനു ജാമ്യം നിന്നതാണു പ്രീതയുടെ കുടുംബത്തെ കടക്കെണിയിലാക്കിയത്. വായ്‌പ എടുത്ത ആള്‍ പണം തിരിച്ചടക്കാതെവന്നതോടെ 1997 ല്‍ നാല് സെന്റ് സ്‌ഥലം വിറ്റ് ബാങ്ക് ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതിനിടയില്‍ ലോര്‍ഡ് കൃഷ്‌ണാ ബാങ്ക് എച്ച്.ഡി.എഫ്.സി. ഏറ്റെടുത്തു. അതോടെ രണ്ടുലക്ഷം രൂപയുടെവായ്‌പയ്‌ക്കു കുടിശിക അടക്കം 2 കോടി 70 ലക്ഷം രൂപ തിരിച്ചടയ്‌ക്കണമെന്നായിരുന്നു എച്ച്.ഡി.എഫ്.സി. ബാങ്കിന്റെ ആവശ്യം.
ഇത് നിരാകരിച്ചതോടെ വായ്‌പ ഈടായി നല്‍കിയ വസ്‌തു ലേലത്തിനുവച്ചു. രണ്ടരക്കോടി രൂപയോളം വിപണി വിലവരുന്ന വീടും സ്‌ഥലവും 37 ലക്ഷം രൂപയ്‌ക്ക് ലേലം ചെയ്‌തു.
കടത്തില്‍ വീണ ആളുടെ വസ്‌തു ചുളുവിലയ്‌ക്കു കച്ചവടം ചെയ്യാന്‍ കോഴ വാങ്ങിയതിനു സി.ബി.ഐ. അറസ്‌റ്റ് ചെയ്‌ത രംഗനാഥനെയായിരുന്നു ബാങ്ക് ഡി.ആര്‍.ടി. റിക്കവറി ഓഫീസറായി നിയമിച്ചത്. ഇയാളുടെ നേതൃത്വത്തിലായിരുന്നു ലേലം നടന്നത്. എന്നാല്‍ കുടുംബത്തെ കുടിയിറക്കാന്‍ വന്ന ബാങ്ക് അധികൃതരെ നാട്ടുകാര്‍ തടഞ്ഞു. പിന്നാലെ വീട്ടമ്മ ചിത ഒരുക്കി സമരം ആരംഭിച്ചു. അതുകൊണ്ടും പ്രയോജനമില്ലാതെവന്നതോടെ നിരാഹാരസമരം ആരംഭിച്ചു. വീട്ടമ്മയുടെ ആരോഗ്യസ്‌ഥിതി വഷളായതോടെ കഴിഞ്ഞ മാര്‍ച്ച് ഏഴിന് ജപ്‌തി നടപടിയുണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് കലക്‌ടര്‍ നേരിട്ടെത്തി അറിയിച്ചു. ഇതേത്തുടര്‍ന്നാണ് വീട്ടമ്മ സമരം അവസാനിപ്പിച്ചത്.
ഇവരുടെ ദയനീയാവസ്‌ഥ എം.എല്‍.എമാരായ വി.കെ. ഇബ്രാഹിംകുഞ്ഞ്, പി.ടി. തോമസ്, എം. സ്വരാജ് എന്നിവര്‍ നിയമസഭയിലും ഉന്നയിച്ചിരുന്നു. തുടര്‍ന്ന് വഴിവിട്ട ലേല നടപടികളെക്കുറിച്ച് അന്വേഷിക്കാന്‍ കലക്‌ടര്‍ക്കും പോലീസിനും സര്‍ക്കാര്‍ നിര്‍ദേശവും നല്‍കി. ആസൂത്രണ സാമ്പത്തിക വകുപ്പും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രീതയുടെ ഭര്‍ത്താവ് ഷാജി സി.ബി.ഐക്കും പരാതി നല്‍കിയിരുന്നു. ഇത്തരം നടപടികള്‍ നടന്നുവരവേയാണു മുഖ്യമന്ത്രിയുടെ ഉറപ്പുപോലും കാറ്റില്‍ പറത്തി വീണ്ടും ജപ്‌തി നോട്ടീസ് നല്‍കിയിരിക്കുന്നത്.
വധുവിന്റെ പേരിലെ പ്രത്യേകതയാല്‍ വൈറലായ വിവാഹക്ഷണക്കത്തിനെ തുടര്‍ന്നു ഫോണ്‍ വിളികളാല്‍ പൊറുതിമുട്ടിയ വരന്‍ പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിക്കാന്‍ ഒരുങ്ങുന്നു. കോഴിക്കോട് പാലാഴി പാലയിലെ തുമ്പേരി താഴത്ത് വേലായുധന്റെയും ബാലമണിയുടെയും മകന്‍ വിബീഷാണ് ഭാര്യ ദ്യാനൂര്‍ഹ്നാഗിതിയുടെ പേരിന്റെ പേരില്‍ പുലിവാലു പിടിച്ചത്.
വിബീഷും കോഴിക്കോട് ഇരിങ്ങല്ലൂര്‍ മമ്മിളിതടത്തില്‍ മീത്തല്‍ ഹരിദാസന്റെ മകള്‍ ദ്യാനൂര്‍ഹ്നാഗിതിയും തമ്മിലുള്ള വിവാഹത്തിന്റെ ക്ഷണക്കത്താണ് വധുവിന്റെ പേരിന്റെ പ്രത്യേകതയാല്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. വധുവിന്റെ പേരു ശരിയായി വായിച്ചാല്‍ കല്യാണത്തില്‍ പങ്കെടുക്കാം എന്ന തലക്കെട്ടോടെയാണ് ഈ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. കുടുംബ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലിട്ട ക്ഷണക്കത്ത് വധുവിന്റെ പേരിന്റെ പ്രത്യേകതയാല്‍ ഞൊടിയിടയില്‍ വൈറലാവുകയായിരുന്നു.
ക്ഷണക്കത്തിലെ വിബീഷിന്റെയും പിതാവ് വേലായുധന്റെയും ഫോണുകള്‍ക്കു പിന്നീട് വിശ്രമമില്ലാതായി. എല്ലാവര്‍ക്കും അറിയേണ്ടത് വധുവിന്റെ പേരിന്റെ പ്രത്യേകയെക്കുറിച്ചും അതിന്റെ അര്‍ഥമെന്താണെന്നുമായിരുന്നു. മറുപടി പറഞ്ഞു മടുത്ത വിബീഷിനെ ചിലര്‍ ചീത്തവിളിക്കാനും തുടങ്ങിയതോടെയാണ് സൈബര്‍ സെല്ലിനെ സമീപിക്കാന്‍ തീരുമാനിച്ചത്.
തൃശൂര്‍: സ്വയം ചിതയൊരുക്കിയ ശേഷം 65കാരന്‍ ആത്മഹത്യ ചെയ്തു. തൃശൂര്‍, മാള, കനകക്കുന്നിലാണ് സംഭവം. മാണിയംപറമ്പില്‍ പ്രകാശന്‍ ആണ് ആത്മഹത്യ ചെയ്തത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് വിവരം പുറത്തറിയുന്നത്. ചിതയില്‍ മൃതദേഹം ഏതാണ്ട് പൂര്‍ണ്ണമായും കത്തിയമര്‍ന്നു. കാല്‍ഭാഗം മാത്രമാണ് ശേഷിച്ചത്.
ആത്മഹത്യയ്ക്ക് ഇയാള്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് പോലീസ് കരുതുന്നു. ചിതയൊരുക്കാനായി വീട്ടുവളപ്പില്‍ സ്വയം കുഴി തയ്യാറാക്കി വിറകുകള്‍ നിറച്ചു. മഴപെയ്താല്‍ തീ കെടാതിരിക്കാന്‍ മുകളില്‍ ഇരുമ്പുഷീറ്റുകള്‍ കൊണ്ട് മറയും തീര്‍ത്തിരുന്നു. പുരയിടത്തിന് ചുറ്റുമതിലുള്ളതും തൊട്ടടുത്തായി വീടുകള്‍ ഉണ്ടായിരുന്നതും സംഭവം സമീപവാസികളുടെ ശ്രദ്ധയിപ്പെടാതിരിക്കാന്‍ കാരണമായെന്ന് കരുതുന്നു.
ആത്മഹത്യക്ക് കാരണമെന്താണെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സാമ്പത്തിക ഭദ്രതയുള്ള കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. ഇളയമകളുടെ വിവാഹനിശ്ചയം ഈയിടെയാണ് കഴിഞ്ഞത്. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്ന ഇദ്ദേഹം പേസ്‌മേക്കര്‍ സ്ഥാപിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. എന്നിരുന്നാലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. വിശദമായ അന്വേഷണത്തിനു ശേഷമേ കാരണം കണ്ടെത്താനാകൂവെന്ന് പോലീസ് അറിയിച്ചു.
പാലക്കാട് : നീറ്റ് പരീക്ഷയുടെ പേരിൽ ആചാര വസ്ത്രങ്ങൾ അഴിപ്പിക്കുക, ശിരോ വസ്ത്രം ഊരിക്കുക, മാലയും, വളയും ഊരിക്കുക, വസ്ത്ര ധാരണം നിശ്ചയിക്കുക തുടങ്ങി പലതും വാര്‍ത്തയായിരുന്നു. ഒടുവിൽ ഇതാ പാലക്കാട് നിന്നും ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത. പാലക്കാട് പരീക്ഷാ കേന്ദ്രത്തിൽ എത്തിയ 25 പെൺകുട്ടികളുടെ ബ്രാ അഴിപ്പിച്ച ശേഷമാണ് പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ബ്രാ ഇട്ട് നീറ്റ് പരീക്ഷ എഴുതാൻ ആകില്ലെന്ന് ശഠിച്ച പരീക്ഷാ നടത്തിപ്പുകാർക്ക് ഒടുവിൽ പെൺകുട്ടികൾ വഴങ്ങേണ്ടിവന്നു. അവരേ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല. പറയുന്നത് അതേ പടി അവർക്ക് ഒരു പരീക്ഷക്കായി സമ്മതിക്കേണ്ടിവന്നു.
പരീക്ഷയിൽ കോപ്പിയടി തടയാൻ നിരീക്ഷരുണ്ട്. ക്യാമറകൾ സ്ഥാപിക്കാം. ശാസ്ത്രീയ അനലൈസ് നടത്താം. ശാസ്ത്രം ഇത്ര പുരോഗതി പ്രാപിച്ച കാലത്തും ഒരു പരീക്ഷക്ക് പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചത് ഗൂഡ ഉദ്ദേശത്തോടെ ആണെന്ന് കുട്ടികള്‍ ആരോപിക്കുന്നു.
സംഭവം ഇങ്ങനെ:
മെയ് 6ന് നടന്ന നീറ്റ് പരീക്ഷയിലാണ് ഈ സംഭവം നടന്നത്. സമയം 9.30ന്…ആദ്യ ഗേറ്റിൽ ചെന്നപ്പോൾ കടത്തിവിട്ടു. പിന്നീടുള്ള ഗേറ്റില്‍ ബ്രായിലേ കൊളുത്ത് മെറ്റൽ ആയതിനാൽ ബ്രാ ഊരണമെന്ന് ശാഠ്യം. എതിർത്തപ്പോൾ അയോഗ്യരാക്കി മടക്കിവിടും എന്ന് മുന്നറിയിപ്പ്. മാതാപിതാക്കൾ പുറത്ത്. ആരുമായും ഒന്ന് സംസാരിക്കാൻ പോലും വയ്യാത്ത സ്ഥിതിയിൽ പെൺകുട്ടികൾ ബ്രാ ഊരി. അടുത്ത ഗേറ്റിൽ ചെന്നപ്പോൾ ഒരു സ്ത്രീ ചാക്കുമായി നില്ക്കുന്നു. ബ്രാ ഇടാനുള്ള ചാക്ക്. അതിൽ ബ്രായിടുന്ന ഓരോ പെൺകുട്ടിക്കും അവരുടെ ബ്രായുടെ മീതേ പേർ കൂടി എഴുതി നല്കി വേണം ചാക്കിൽ ഇടാൻ.
പരീക്ഷ തുടങ്ങി. 10.30 മുതൽ വെള്ള വസ്ത്ര ധാരിയായ നിരീക്ഷകൻ പെൺകുട്ടികൾ പരീക്ഷ എഴുതുന്ന ഇരിപ്പിടത്തിലൂടെ കറങ്ങി നടക്കുന്നു. പിറകിലൂടെ ചെന്ന് കുനിഞ്ഞിരുന്ന് എഴുതുന്ന കുട്ടികളുടെ മുൻ ഭാഗത്തേ ബ്ളൗസിന്റെ വിടവിലൂടെ നോക്കൽ. ശല്യം അസഹനീയം. പെൺകുട്ടികൾക്ക് അസ്വസസ്ഥത. പെൺകുട്ടികൾ ചിലർ ബുദ്ധിമുട്ട് പ്രകടിപ്പിക്കുന്നു. പുറത്ത് പറയാനാകില്ല. പുറത്ത് പറഞ്ഞാൽ ബഹളം ഉണ്ടാക്കിയതിന് പുറത്താക്കും. പരീക്ഷയും, ഭാവിയും, ജീവിതവും പോകും. ഈ കാരണങ്ങളാല്‍ തന്നെ പെൺകുട്ടികൾ സഹിച്ചു. പലരും കരഞ്ഞും ചോദ്യപേപ്പർ കൊണ്ട് മാറിടം മറച്ചുമാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്.
പത്തനംതിട്ട മുക്കാട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌നയെ കണ്ടെത്തിയെന്ന വാര്‍ത്തയ്ക്ക് ഏറെക്കുറെ സ്ഥിരീകരണം. പെണ്‍കുട്ടിയും യുവസുഹൃത്തായ തൃശൂര്‍ സ്വദേശിയും ബംഗളൂരുവിലെ ധര്‍മാരാം കോളജിനടുത്തുള്ള ആശ്വാസഭവനില്‍ ഇപ്പോള്‍ വിശ്രമത്തിലാണ്. ഇരുവരും ഒളിച്ചോടിയതാണെന്നും ഇതിനിടെ ഉണ്ടായ അപകടമാണ് ഇരുവരുടെയും പദ്ധതികള്‍ തെറ്റിച്ചതെന്നും വ്യക്തമായി. ഇത് സംബന്ധിച്ച് ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരങ്ങള്‍ താഴെ പറയും പ്രകാരമാണ്.
മാര്‍ച്ച് 22നാണ് ജെസ്‌ന ആന്റിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് മുക്കൂട്ടുതറയിലെ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. ഇതിനുശേഷം പുരുഷസുഹൃത്തിനൊപ്പം കൊല്ലത്തെത്തി. ഇവിടെ നിന്ന് ചെങ്കോട്ട വഴി ബംഗളൂരുവിന് കടക്കാനായിരുന്നു പദ്ധതി. തൃശൂര്‍ സ്വദേശിയായ സമ്പന്നകുടുംബത്തിലെ യുവാവായിരുന്നു ഒപ്പമുണ്ടായിരുന്നത്. പുതിയ ബൈക്കും ബാങ്കില്‍ നിന്ന് പിന്‍വലിച്ച രണ്ടായിരം രൂപയുടെ രണ്ടുകെട്ട് നോട്ടും ഇവരുടെ കൈയിലുണ്ടായിരുന്നു.
ബംഗളൂരു എത്തുന്നതിന് മുമ്പ് ഇരുവരും പനംകരിക്ക് കുടിക്കാനായി വാഹനം നിര്‍ത്തി. എന്നാല്‍ കൈയില്‍ 2000ത്തിന്റെ നോട്ട് മാത്രമുള്ളതിനാല്‍ ചില്ലറ ലഭിക്കുന്നതിന് ഒരു ഓട്ടോഡ്രൈവര്‍ സഹായിച്ചു. പനംകരിക്ക് കുടിച്ചശേഷം യാത്ര തുടര്‍ന്നു. ഏകദേശം പതിനഞ്ചു മിനിറ്റ് പിന്നിട്ടപ്പോള്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ ഒരു ഓട്ടോയിടിച്ചു. രക്ഷിക്കാനെന്ന ഭാവേന പുറത്തിറങ്ങിയ ഡ്രൈവര്‍ ഇവരുടെ പക്കല്‍നിന്ന് പണവും പിടിച്ചെടുത്ത് രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റതോടെ ഇരുവരും നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സ തേടി.
ആശുപത്രിയില്‍ നിന്ന് ഇറങ്ങിയശേഷം ഇരുവരും ആശ്വാസഭവനില്‍ അഭയം തേടി. ഇവിടെ വച്ചാണ് പാലാ പൂവരണി സ്വദേശിയായ ഗണപതിപ്ലാക്കല്‍ ജോര്‍ജ് എന്നയാള്‍ ഇവരെ കാണുന്നത്. പെണ്‍കുട്ടിയെ കണ്ട് സംശയം തോന്നിയ ജോര്‍ജ് നാട്ടിലുള്ളവരുമായി ബന്ധപ്പെടുകയും പിന്നീട് ആന്റോ ആന്റണി എംപിയെ വിവരമറിയിക്കുകയും ആയിരുന്നു. ആശ്വാസഭവനില്‍ തങ്ങള്‍ക്ക് താമസത്തിന് അവസരം ലഭിക്കുമോയെന്ന് ഇവിടെയെത്തിയ വൈദികനോട് ഇവര്‍ അന്വേഷിച്ചിരുന്നു. എന്നാല്‍ അത് സാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. തങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നതായും അതിന് സഹായം ചെയ്യണമെന്ന് ജെസ്‌ന ആവശ്യപ്പെട്ടതായും ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തുന്നു.
ജെസ്‌നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ടു കാഞ്ഞിരപ്പള്ളി രൂപതയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനു കഴിഞ്ഞദിവസം നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ ത്തുടര്‍ന്ന് പതിനഞ്ചംഗ അന്വേഷണ സംഘത്തെ നിയോഗിച്ചു. ഇവര്‍ കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. എരുമേലി മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌നയെ കാണാതാകുന്നത് കഴിഞ്ഞ മാര്‍ച്ച് 22നാണ്. ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിെ ഉണ്ടായില്ല. പിന്നീടാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
(മുകളില്‍ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ പെണ്‍കുട്ടി ആശ്വാസഭവനിലെ അധികൃതരോട് പറഞ്ഞതാണ്)
ബംഗളൂരുവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് കണ്ടെത്തിയ യുവതി മുക്കൂട്ടുതറയില്‍ കാണാതായ ജെസ്‌ന മരിയ ജയിംസ് (20)തന്നെയെന്നു ദൃക്‌സാക്ഷി. ബംഗളൂരു ധര്‍മാരാമിനു സമീപം ആശ്വാസ് ഭവനില്‍ ശനിയാഴ്ച ഉച്ചയ്ക്ക് 11.30ന് ഒരു യുവാവിനൊപ്പമെത്തിയ യുവതിക്ക് ജെസ്‌നയുമായി ഏറെ സാമ്യമുണ്ടെന്ന് അവിടെ സേവനം ചെയ്യുന്ന പാലാ സ്വദേശി ഗണപതിപ്ലാക്കല്‍ ജോര്‍ജ് പറയുന്നു. മുടി നീട്ടിവളര്‍ത്തി അതു കെട്ടിവച്ച് അല്പം ദീക്ഷയുള്ള 25 വയസ് തോന്നിക്കുന്ന യുവാവിനൊപ്പം അത്യാഡംബര ബൈക്കിലാണ് ഇരുവരും എത്തിയത്.
ബംഗളൂരുവില്‍ വിവിധ ആശുപത്രികളിലും മറ്റും സൗജന്യമായി ഉച്ചഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്ന സേവനവിഭാഗമായ ആശ്വാസിലാണ് ജോര്‍ജ് ജോലി ചെയ്യുന്നത്. സ്ഥാപനത്തിലെ ചുമതലക്കാരനായ വൈദികനെ കാണാനാണ് താനെത്തിയതെന്നും ഇപ്പോള്‍ വരുന്നത് ആശുപത്രിയില്‍നിന്നാണെന്നും യുവതി വെളിപ്പെടുത്തി. ഒരാഴ്ച മുമ്പ് ബൈക്ക് യാത്രയ്ക്കിടയില്‍ അപകടം സംഭവിച്ചെന്നും ഏതാനും ദിവസം ബംഗളൂരു നിംഹാന്‍സ് ആശുപത്രിയില്‍ യുവാവ് ചികിത്സയിലായിരുന്നെന്നും ഇവര്‍ പറഞ്ഞു.
ഉണങ്ങിയ മുറിവിന്റെ പാടും തലയിലെ പൊടിയും ഇവര്‍ ബാത്ത് റൂമില്‍ കയറി കഴുകുകയും ചെയ്തു. വിശദമായി ചോദിച്ചപ്പോള്‍ മണിമല സ്വദേശിയാണെന്നു പെണ്‍കുട്ടി പറഞ്ഞു. മണിമലയിലെ തന്റെ ബന്ധുക്കളുടെ പേരും വീട്ടുപേരും ജോര്‍ജ് പറഞ്ഞപ്പോള്‍ താന്‍ മുക്കൂട്ടുതറ സ്വദേശിയാണെന്നും പേര് ജെസ്‌ന മരിയ എന്നാണെന്നും വെളിപ്പെടുത്തി. വിവാഹിതരാകാനുള്ള താത്പര്യത്തിലാണ് വന്നതെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ സ്ഥാപനത്തിന് ഇക്കാര്യത്തില്‍ ചില തടസങ്ങളുള്ളതായി ആശ്വാസുമായി ബന്ധപ്പെട്ട ഒരു വൈദികന്‍ പറഞ്ഞതായാണ് സൂചന. ഈ സ്ഥാപനത്തില്‍ താമസിക്കാന്‍ മുറി വാടകയ്ക്ക് കിട്ടുമോയെന്നും ഇവര്‍ തിരക്കിയിരുന്നു.
ചെങ്കോട്ടവഴി ബൈക്കിലാണ് ബംഗളൂരുവിലെത്തിയതെന്നും കഴിഞ്ഞയാഴ്ച അപകടത്തില്‍ പണം നഷ്ടപ്പെട്ടുവെന്നും ഇവര്‍ പറഞ്ഞു. യുവാവ് ഓടിച്ചുവന്ന ബൈക്ക് ഏറെ വിലയുള്ളതും ഫോര്‍ രജിസ്‌ട്രേഷന്‍ നോട്ടീസ് ഒട്ടിച്ചതുമാണ്. ഇത്തരത്തിലുള്ള 100 ബൈക്കുകള്‍ മാത്രമേ പുറത്തിറങ്ങിയിട്ടുള്ളുവെന്നും 90-ാമത്തെ ബൈക്കാണ് ഇതെന്നും യുവാവ് പറഞ്ഞു. യുവാവ് മുണ്ടക്കയം സ്വദേശിയാണെന്നു പെണ്‍കുട്ടി പറഞ്ഞെങ്കിലും തൃശൂര്‍ ജില്ലയിലെ സംസാരരീതിയാണ് കേള്‍ക്കാനായതെന്നും ജോര്‍ജ് വ്യക്തമാക്കി.
കൈവശം വലിയൊരു ബാഗും ഇവര്‍ക്കുണ്ടായിരുന്നു. ഷാള്‍കൊണ്ട് തലമറച്ച യുവതിയുടെ പല്ല് സ്റ്റീല്‍ ഫ്രെയിമില്‍ കെട്ടിയിരുന്നതായും ജോര്‍ജ് ശ്രദ്ധിച്ചിരുന്നു. ഇന്നലെ വൈകുന്നേരം മുക്കൂട്ടുതറയില്‍ നിന്നും ബന്ധുക്കള്‍ അയച്ചുനല്കിയ ഫോട്ടോയുമായി യുവതിക്കു നല്ല സാദൃശ്യമുണ്ടെന്നു ജോര്‍ജും അവിടെയുള്ള പാചകക്കാരും വ്യക്തമാക്കി. ബംഗളൂരുവില്‍നിന്നു മൈസൂരിലേക്കു പോകുന്നതായി പറഞ്ഞ് ഒന്നരയോടെ ബൈക്കില്‍ ഇവര്‍ പുറപ്പെടുകയും ചെയ്തു.