Kerala

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാകത്തിലെ പ്രതി കേദല്‍ ജിന്‍സണ്‍ രാജയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് കേദലിനെ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കേദലിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി തുടരവെയാണ് അപകടമുണ്ടായത്.

കേദലിന് തുടരുന്ന ചികിത്സയെ സംബന്ധിച്ച് ഏഴംഗ മെഡിക്കല്‍ ബോര്‍ഡ് ഇന്ന് രാവിലെ വിലയിരുത്തല്‍ നടത്തി. മരുന്നുകളോട് കേദല്‍ പ്രതികരിക്കുന്നില്ലെന്നാണ് വിവരം. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്. വെന്റിലേറ്ററില്‍ കിടത്തി തന്നെ ചികിത്സ നല്‍കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. അടുത്ത മെഡിക്കല്‍ ബോര്‍ഡ് യോഗം തിങ്കളാഴ്ച ചേരും.

കേരളത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിലെ പ്രതിയാണ് കേദല്‍. അച്ഛനും അമ്മയെയും സഹോദരിയെയുമടക്കം നാലു പേരെയാണ് കേദല്‍ ദാരുണമായി കൊലപ്പെടുത്തിയത്.

നെടുമങ്ങാട് : പച്ചില മരുന്നുകളുടെ കാവലാളിന് രാജ്യത്തിന്റെ ആദരം. ആദിവാസി ഗോത്രസംസ്കാരത്തിന്റെ ചികിത്സാരഹസ്യങ്ങളെ പുതുതലമുറയിലേക്ക് പകര്‍ന്ന എഴുപത്തിയഞ്ചുകാരിയായ ലക്ഷ്മിക്കുട്ടിയെയാണ് റിപ്പബ്ലിക്ക് ദിനത്തില്‍ രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിക്കുന്നത്. ലക്ഷ്മികുട്ടി അമ്മയ്ക്ക് നാട്ടു വൈദ്യത്തിനാണ് പത്മശ്രീ ലഭിച്ചത്.

പൊന്മുടി റോഡില്‍ വിതുരയില്‍ നിന്ന് ഒന്‍പത് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കല്ലാറായി. അവിടെ നിന്ന് വീണ്ടും രണ്ടുകിലോമീറ്റര്‍ താണ്ടിയാല്‍ ലക്ഷ്മിക്കുട്ടിയെന്ന വനമുത്തശ്ശിയുടെ നാട് ആരംഭിക്കുകയായി. ആദിവാസി സെറ്റില്‍മെന്റല്‍ കൊടുംകാട്ടില്‍ ഒറ്റപ്പെട്ട ഒരു പനയോല കെട്ടിയ വീട്. അവിടെയാണ് എഴുപത്തിമൂന്നുകാരി ലക്ഷ്മിക്കുട്ടി ജീവിക്കുന്നത്.

പച്ചമരുന്ന് വൈദ്യത്തില്‍ പ്രഗത്ഭ, ഫോക്ലോര്‍ അക്കാദമിയിലെ അദ്ധ്യാപിക, ഒട്ടേറെ ലേഖനങ്ങളുടെയും കഥകളുടെയും രചയിതാവ്. പേരുകേട്ട വിഷഹാരി തുടങ്ങി നിരവധിയാണ് ഇവരുടെ വിശേഷങ്ങള്‍. ഇപ്പറഞ്ഞതെല്ലാം എട്ടാം ക്ലാസുവരെ മാത്രം പഠിച്ച ഒരു ആദിവാസി സ്ത്രീയെപ്പറ്റിയാണറിയുമ്ബോഴാണ് കൗതുകം.

1995ല്‍ സംസ്ഥാന സര്‍ക്കാരിന്റെ നാട്ടുവൈദ്യരത്ന പുരസ്കാരം ലക്ഷ്മിയെത്തേടിയെത്തി. വിഷചികിത്സയിലുള്ള പ്രാഗത്ഭ്യം പരിഗണിച്ചായിരുന്നു അത്. ഇതോടെയാണ് ലക്ഷ്മിക്കുട്ടി എന്ന ആദിവാസി സ്ത്രീയെ പുറംലോകമറിഞ്ഞത്. അപ്പോഴേക്കും പാമ്ബുകടിയേറ്റ നൂറിലധികം പേരുടെ ജീവന്‍ കാട്ടുമരുന്നിന്റെ രസക്കൂട്ടുകൊണ്ട് ഇവര്‍ രക്ഷിച്ചിരുന്നത് ഏറെ പ്രശസ്തമായി.

ആദി ഗുരു പ്രപഞ്ചമാണ് തന്റെ ആദ്യ ഗുരുവെന്നാണ് ലക്ഷ്മിക്കുട്ടി പറയുന്നത്. കരിന്തേള്‍, കടുവാചിലന്തി, പേപ്പട്ടി തുടങ്ങി ഏതുജീവിയുടെ വിഷദംശനമേറ്റാലും ഈ ആദിവാസിസ്ത്രീയുടെ പക്കല്‍ കാട്ടുമുരുന്നുകളുണ്ട്. ഒന്നും നട്ടുപിടിപ്പിക്കുന്നതല്ല. എല്ലാം വനത്തില്‍നിന്നും എടുക്കുന്നതു തന്നെ.

ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, കേരള യൂണിവേഴ്സിറ്റി, സംസ്ഥാന ജൈവ വൈവിദ്ധ്യ ബോര്‍ഡ്, അന്തര്‍ദേശീയ ജൈവപഠന കേന്ദ്രം തുടങ്ങിയ സ്ഥാപനങ്ങള്‍ ലക്ഷ്മിക്കുട്ടിയെ ആദരിച്ചിട്ടുണ്ട്. ഔഷധ സസ്യങ്ങളുടെ ഗന്ധവും, സുഗന്ധവും മാത്രമല്ല അതിന്റെ പ്രായോഗികരീതികളും ലക്ഷ്മിക്ക് കാണാപ്പാഠമാണ്.
അഞ്ഞൂറിലേറെ മരുന്നുകള്‍ ലക്ഷ്മിക്കുട്ടിയുടെ ഓര്‍മ്മയുടെ പുസ്തകത്തിലുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് ലക്ഷ്മിക്കുട്ടിയെപ്പറ്റി ‘കാട്ടറിവുകള്‍’ എന്ന പുസ്തകമിറങ്ങിയത്.

തിരൂര്‍: മലപ്പുറം തിരൂരില്‍ സിപിഐഎം പ്രവര്‍ത്തകന് വെട്ടേറ്റു. തിരുര്‍ പറവണ്ണ സ്വദേശി കാസിമിനാണ് അജ്ഞാതരുടെ വെട്ടേറ്റത്. മാരകമായി പരിക്കേറ്റ കാസിമിനെ കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നില്‍ മുസ്ലിം ലീഗാണെന്ന് സി.പി.ഐ.എം ആരോപിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പാലക്കാട്: ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ ദേശീയ പതാക ഉയര്‍ത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കൂള്‍ മേധാവികളാണ് പതാക ഉയര്‍ത്തേണ്ടതെന്ന സര്‍ക്കുലര്‍ നിലനില്‍ക്കെയാണ് സംഭവം. സര്‍ക്കുലര്‍ സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍എസ്എസ് നടപടി.

വ്യാസവിദ്യാപീഠം സ്‌കൂള്‍ സിബിഎസ്ഇക്ക് കീഴിലായത് കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ബാധകമല്ലെന്നാണ് ആര്‍എസ്എസ് വാദം. സര്‍ക്കുലര്‍ ദേശീയ പതാക ഉയര്‍ത്തുന്നതിനുള്ള കോഡിന്റെ ലംഘനമാണെന്നും ബിജെപി ആരോപിച്ചു. ഇന്നലെ വൈകീട്ട് പാലക്കാട് എത്തിയ മോഹന്‍ ഭഗവത് ഇന്നുമുതല്‍ പാലക്കാട് നടക്കുന്ന നടക്കുന്ന ആര്‍എസ്എസ് പ്രാന്തീയ (സംസ്ഥാന) കാര്യകര്‍തൃശിബിരത്തില്‍ പങ്കെടുക്കും.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ ഭഗവത് മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ നടപടി വിവാദമായിരുന്നു. മോഹന്‍ ഭഗവത് സ്വാതന്ത്ര്യദിനത്തില്‍ പതാക ഉയര്‍ത്തുമെന്ന നേരത്തെ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് 14ന് രാത്രി ചടങ്ങുകള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ ഭരണകൂടം മൂത്താന്തറ കര്‍ണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ നോട്ടീസ് വകവെക്കാതെ സ്‌കൂള്‍ അധികൃതര്‍ മോഹന്‍ ഭഗവതിനെ ഉള്‍പ്പെടുത്തി ചടങ്ങുകള്‍ നടത്തി. നോട്ടീസ് ലംഘനം നടത്തിയ ആര്‍ക്കെതിരെയും നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.

കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളില്‍ നടന്ന റിപബ്ലിക്ക് ദിന ചടങ്ങില്‍ മോഹന്‍ ഭഗവതിനെ കൂടാതെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആര്‍എസ്എസ് സംസ്ഥാന നേതാക്കള്‍, ബിജെപി സംഘടനാ സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു.

ചേര്‍ത്തല: പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും മുമ്പിൽ മുട്ട് മടക്കാതെ നീതിക്കൊപ്പം നിന്ന് പ്രവർത്തിക്കുന്ന അനുപമ… വാർത്തകളിൽ അല്ല മറിച്ച് പ്രവർത്തനങ്ങളിൽ മറ്റുള്ളവക്ക് മാതൃകയായ പെൺപുലി കളക്ടർ അനുപമ… ഇങ്ങനെ ഒരുപാട് പേരുടെ ആരാധനാപാത്രമായ കളക്ടർ… എന്നാൽ കെവിഎം ആശുപത്രിയില്‍ നേഴ്‌സുമാരുടെ സമരത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപയ്ക്ക് ഒരു നഴ്‌സിന്റെ തുറന്ന കത്ത്. സമരത്തില്‍ പങ്കെടുക്കുന്ന ജിജി ജേക്കബാണ് കളക്ടര്‍ക്ക് തുറന്ന കത്ത് എഴുതിയിരിക്കുന്നത്. അത് ഇങ്ങനെ..

കളക്ടര്‍ മാഡത്തിനു ഒരു തുറന്ന കത്ത്,

പെണ്‍ പുലിയായിരുന്ന കളക്ടര്‍ മാഡത്തിനു എന്താ പറ്റിയത് , വല്ലതും കണ്ടു പേടിച്ചോ ? ഉള്ളില്‍ ഒരു സ്ത്രീ എന്ന നിലയില്‍ അഭിമാനത്തോടെ മാത്രം ഓര്‍ക്കുന്ന ഒരു പേരാണ് അല്ലെങ്കില്‍ ഓര്‍ത്തിരുന്ന ഒരു പേരാണ് കളക്ടര്‍ അനുപമ ! കുത്തകകളുടെ ഭക്ഷ്യ മായം കണ്ടു പിടിച്ചു നടപടി എടുത്ത വീര ശൂര ,മന്ത്രിയെ കസേരയില്‍ നിന്ന് വലിച്ചു വാരി താഴെയിടാന്‍ പോന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയ ധീര ,ചുരുക്കി പറഞ്ഞാല്‍ ആരുടെ മുന്നിലും തലകുനിക്കാത്ത പെണ്‍ പുലി ,..ഇതൊക്കെയാണ് എന്റെയും എന്നെ പോലത്തെ ഒരുപാട് പേരുടെയും മനസ്സില്‍ അനുപമ എന്ന ആലപ്പുഴ ജില്ലാ കളക്ടറെ കുറിച്ചുള്ള സങ്കല്പം …

ഇപ്പൊ എന്ത് പറ്റി എന്നാണ് ചോദ്യമെങ്കില്‍ പറയാന്‍ ചിലതൊക്കെ എന്റെ കയ്യിലുണ്ട്. ചേര്‍ത്തല കെവിഎമ്മില്‍ നേഴ്‌സുമാര്‍ സമരം തുടങ്ങിയിട്ടിപ്പോ നൂറ്റമ്പത്തഞ്ചു ദിവസം ആവുകയാണ് .ഈ മാഡത്തിന്റെ അധികാര പരിധിയിലാണ് സമരം നടക്കുന്ന ആശുപത്രി .ഉള്ളത് പറയണമല്ലോ ആദ്യ നാളുകളില്‍ കളക്ടര്‍ മാം അല്ലെങ്കില്‍ കളക്ടര്‍ ചേച്ചി കട്ട സപ്പോര്‍ട്ടും ആയിരുന്നു. ഞങ്ങളുടെ സമര പന്തല്‍ സന്ദര്ശിച്ചപ്പോ ഞങ്ങള്‍ക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ലായിരുന്നു …

സമരത്തില്‍ പങ്കെടുക്കുന്ന നൂറ്റി പന്ത്രണ്ടു പേരില്‍ നൂറ്റി പത്തു സ്ത്രീ സമര വളണ്ടിയര്‍മാര്‍ തല ഉയര്‍ത്തി തന്നെ ഇരുന്നു. കാരണം ജില്ല ഭരിക്കുന്നത് ഞങ്ങളില്‍ ഒരാളാണ് …പെണ്‍ പുലി ..ആരോ കണ്ണ് വെച്ച പോലെ ഞങ്ങളുടെ ആവേശം അധികം നീണ്ടില്ല എന്ന് പറയുന്നതാണ് സത്യം. ധനകാര്യ മന്ത്രിയും സ്ഥലം ജന പ്രതിനിധിയും കളക്ടറും സമരം തീര്‍ക്കാന്‍ ആശുപത്രി മാനേജുമെന്റിനെയും ഞങ്ങളെയും ചര്‍ച്ചക്ക് ഹോട്ടലിലേക്ക് വിളിപ്പിച്ചപ്പോ സമരം തീരാന്‍ പോവുകയാണെന്ന് തന്നെ ഞങ്ങളുടെ മനസ്സുകള്‍ ഉറപ്പിച്ചു പറഞ്ഞിരുന്നു

സമരം തീര്‍ക്കാന്‍ ശക്തമായ നിലപാട് മാഡം ആ യോഗത്തില്‍ എടുത്തു .എന്നാല്‍ ഞങ്ങളെയൊക്കെ ഞെട്ടിച്ചു കൊണ്ട് കളക്ടര്‍ മാഡത്തിന്റെ മേശയില്‍ ആഞ്ഞടിച്ചു ഞങ്ങള്‍ ആശുപത്രി അടച്ചിടും കഴിയാവുന്നത് ചെയ്‌തോളാന്‍ പറഞ്ഞു വെല്ലു വിളിച്ചു പോയ ആശുപത്രി പ്രതിനിധി ഡോക്ടര്‍ക്കെതിരെയോ മാനേജുമെന്റിനെതിരെയോ ചെറു വിരല്‍ അനക്കാന്‍ പിന്നീട് കളക്ടര്‍ക്ക് കഴിഞ്ഞിട്ടില്ല ..

കുറച്ചു കാലം അടച്ചിട്ടവര്‍ പിന്നെ തുറന്നു എന്നിട്ടും അന്ന് പോയ മാഡം പിന്നെ ആ വഴിക്ക് വന്നില്ല .ഞങ്ങള്‍ ഇങ്ങനെ കുറെ സ്ത്രീ ജന്മങ്ങള്‍ പെണ്‍ പുലിയില്‍ നിന്ന് പലതും പ്രതീക്ഷിച്ചത് മിച്ചം. ഇപ്പൊ ചരിത്ര പുസ്തകത്തിലെ ,അല്ലെങ്കില്‍ വായിച്ചു മറന്ന ഫാന്റസി കഥകളിലെ ചിതലരിച്ച കഥാപാത്രങ്ങളായി ഇവരൊക്കെ ഞങ്ങളുടെ മനസ്സില്‍ രൂപ പരിണാമം സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ക്ക് പക്ഷെ ഇപ്പോഴും വിശ്വസിക്കാന്‍ ആവുന്നില്ല. വലിയ സ്വാധീനം ഉള്ള കുത്തകകളെയും മന്ത്രിയെയും വെള്ളം കുടിപ്പിച്ച കളക്ടറെ മുഖത്തു നോക്കി അപമാനിച്ച ,വെല്ലു വിളിച്ച തൊഴില്‍ നിയമങ്ങള്‍ ധിക്കരിക്കുന്ന കെ വി എം ആശുപത്രി അധികൃതര്‍ക്കെതിരെ പിന്നെ എന്ത് കൊണ്ട് കളക്ടറുടെ നാവു പൊങ്ങുന്നില്ല ,ഉത്തരവിടുന്ന പേന മഷി ചുരത്തുന്നില്ല …

അപ്പൊ മാഞ്ഞു പോയ മന്ത്രിയെക്കാള്‍ ബലമുള്ള ആരോ ആശുപത്രി മുതലാളിമാര്‍ക്ക് വേണ്ടി ഇതിലിടപെടുന്നുണ്ട് ! കുറച്ചു കൂടെ സ്വാധീനമുള്ള ഒരാള്‍ ..കളക്ടര്‍ക്കും മീതെ ,കളക്ടര്‍ക്ക് പേടിക്കാവുന്ന ഒരാള്‍ ..അതാരാവും …? മാഡം ,താങ്കളെ പോലുള്ളവര്‍ കൂടി ഇങ്ങനെ പേടിച്ചു മൗനം ആചരിച്ചാല്‍ ഞങ്ങളെ പോലുള്ളവര്‍ ആരെ ആശ്രയിക്കും വിശ്വസിക്കും ..അത് കൂടി പറഞ്ഞു തരൂ …മാഡം വീണ്ടും ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനത്തിലേക്ക് ആ പഴയ പെണ്‍ സിംഹമായി ഉയിര്‍ത്തെഴുനേറ്റിരുന്നെങ്കില്‍ എന്ന പ്രാര്‍ത്ഥനയോടെ …

കൊച്ചി: എം. സ്വരാജ് എം.എല്‍.എയ്ക്കൊപ്പമുള്ള ചിത്രം ദുരുപയോഗം ചെയ്ത് തനിക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നതിനെതിരെ മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകരന്‍ ഡിജിപിക്ക് പരാതി നല്‍കി. തന്റെയും എം.എല്‍.എയുടേയും ചിത്രം ഉപയോഗിച്ച്‌ ലൈംഗികചുവയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുന്നുവെന്നാണ് ഷാനിയുടെ പരാതി.

അപവാദ പ്രചരണം തന്റെ അന്തസിനേയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയേയും ബാധിക്കുന്നുവെന്നും പ്രസ്തുത നടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനി പരാതിയില്‍ പറയുന്നു. അപവാദ പ്രചരണത്തിന് ഉപയോഗിച്ചിരിക്കുന്ന ലിങ്കുകള്‍ സഹിതമാണ് ഷാനി പരാതി നല്‍കിയിരിക്കുന്നത്.

ഷാനിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഡി.ജി.പിക്ക് നല്‍കിയ പരാതി
_______________________
സര്‍,

ഞാന്‍ ഷാനി പ്രഭാകരന്‍, മനോരമന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തകയാണ്. ഇന്നലെ മുതല്‍ എനിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റുകളുമായി ഒരു സംഘം ആളുകള്‍ ഫേസ്ബുക്കിലും വാട്സാപ്പിലും അപവാദപ്രചാരണം നടത്തുന്നു. സുഹൃത്തും എം.എല്‍.എയുമായ എം.സ്വരാജിനൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച്‌ അങ്ങേയറ്റം മോശമായ രീതിയില്‍ സംഘടിതമായി പ്രചരിപ്പിക്കുകയാണ്.ലൈംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണ്. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ഇതോടൊപ്പം ചേര്‍ക്കുന്നു.

ഷാനി പ്രഭാകരന്‍
ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍
മനോരമന്യൂസ്
കൊച്ചി

എറണാകുളം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ടീസര്‍ പുറത്തിറക്കി സിപിഐ. നിങ്ങള്‍ കൂടെയുണ്ടെങ്കില്‍ കേരളം പഴയ കാര്‍ഷിക സമൃദ്ധിയിലേക്ക് തിരിച്ചു വരുമെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സമ്മേളനത്തിന് മുന്നോടിയായി പാര്‍ട്ടിയുടെ രാഷ്ട്രീയ കാഴ്ച്ചപ്പാടുകളെ അവതരിപ്പിക്കുന്നതാണ് ടീസര്‍. ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍ അവതാരകനാകുന്ന ടീസര്‍ സംവിധായകന്‍ എം. പത്മകുമാറാണ് ഒരുക്കിയിരിക്കുന്നത്. ഉണ്ണി ഗൗതമന്‍ രചന നിര്‍വ്വഹിച്ചിരിക്കുന്ന ടീസറിന്റെ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഗോപകുമാറാണ്. ഫെബ്രുവരി 1,2,3,4 തിയ്യതികളില്‍ തൃപ്പൂണിത്തുറയില്‍ വെച്ചാണ് സമ്മേളനം.

ടീസര്‍ കാണാം:

ദുബായ്: ദുബായി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണം കേട്ട ബിനോയ് കോടിയേരിക്ക് ആശ്വാസമായി ദുബായി പോലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്. ദുബായി പോലീസിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വിഭാഗമാണ് ബിനോയിക്കെതിരെ കേസുകളില്ലെന്ന വിവരം സാക്ഷ്യപ്പെടുത്തുന്നത്. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനാണ് ഈ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.

ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്ന് വായ്പയിനത്തില്‍ 13 കോടി രൂപ കൈപ്പറ്റി ശേഷം തിരിച്ചടക്കാതെ മുങ്ങുകയായിരുന്നുവെന്നാണ് ബിനോയ് കോടിയേരിക്കെതിരെ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണം. ഇതിനെതിരെ ദുബായില്‍ കേസുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഇത് ബിനോയി പിന്നീട് നിഷേധിക്കുകയും ചെയ്തിരുന്നു. ഇക്കാര്യം സാധൂകരിക്കുന്ന സര്‍ട്ടിഫിക്കറ്റാണ് ദുബായ് പോലീസ് നല്‍കിയിരിക്കുന്നത്.

കമ്പനി സിപിഎം നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ ബിനോയിക്കെതിരെ ദുബായില്‍ കേസുണ്ടെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. വിഷയം പാര്‍ട്ടി ഇടപെട്ട് തീര്‍പ്പാക്കിയില്ലെങ്കില്‍ ഇന്റര്‍പോളിനെ സമീപിച്ച് ബിനോയിയെ ദുബായിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചിരുന്നു.

ന്യൂഡല്‍ഹി: കള്ളിനെ മദ്യത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച് അബ്കാരി നിയമം ഭേദഗതി ചെയ്യാനാകില്ലേയെന്ന് കേരള സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. നിയമം ഭേദഗതി ചെയ്താല്‍ ദേശീയ പാതയില്‍ നിന്ന് നിശ്ചിത ദൂരത്ത് മാത്രമോ മദ്യശാലകള്‍ സ്ഥാപിക്കാവൂ എന്ന ഉത്തരവില്‍ നിന്ന് ഇളവു ലഭിക്കും.

കള്ളു ഷാപ്പുകള്‍ തമ്മിലുള്ള ദൂരമെത്രയെന്ന് ഫെബ്രുവരി 16നകം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, കളളുഷാപ്പുകള്‍ മാറ്റാനാകില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്.

കള്ളനു കഞ്ഞിവെക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേതെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ബിനോയ് കോടിയേരിക്കെതിരെ ഉന്നയിക്കപ്പെട്ട സാമ്പത്തിക വെട്ടിപ്പ് കേസില്‍ നിലപാട് മയപ്പെടുത്തിയ പ്രതിപക്ഷത്തെ പാരാമര്‍ശിച്ചാണ് കെ സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത്. തന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. നേരത്തെ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട സാമ്പത്തിക വെട്ടിപ്പ് കേസ് അന്വേഷിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയസഭയില്‍ പറഞ്ഞിരുന്നു.

ബിനോയ് കോടിയേരി പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്സും യു.ഡി.എഫും അതിന്റെ തനിനിറം ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രശ്‌നത്തില്‍ അവര്‍ നിലപാട് മയപ്പെടുത്തിക്കഴിഞ്ഞു. നിയമസഭയില്‍ ഒട്ടകപ്പക്ഷിനയമാണ് അവര്‍ കാണിച്ചത്. ഒന്നും മിണ്ടാന്‍ അവര്‍ക്കു ധൈര്യമില്ല. ഉമ്മന്‍ചാണ്ടിയുടേയും കുഞ്ഞാലിക്കുട്ടിയുടേയും മക്കളും ഇതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് കുറിപ്പ്;

RECENT POSTS
Copyright © . All rights reserved