ഭക്തി മാര്‍ഗങ്ങളിലൂടെ പ്രതിഷേധം നടത്തുന്നുവെന്ന് പറയുമ്പോഴും ശബരിമലയില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍ ഇങ്ങനെയൊക്കെ.
തിരുവനന്തപുരം: മണ്‍വിളയില്‍ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപ്പിടിത്തം അട്ടിമറിയെത്തുടര്‍ന്നെന്ന് സൂചന. സംശയത്തെത്തുടര്‍ന്ന് രണ്ട് ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. മണ്‍വിള ഫാമിലി പ്ലാസ്റ്റിക്‌സ് ഫാക്ടറിയാണ് തീപ്പിടിത്തത്തില്‍ നശിച്ചത്. ചിറയിന്‍കീഴ്, കഴക്കൂട്ടം സ്വദേശികളാണ് പിടിയിലായത്. ഇരുവരുടെയും ശമ്പളം വെട്ടിക്കുറച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതായിരിക്കാം പ്രകോപനത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കമ്പനിയുടെ ഭാഗത്തുനിന്ന് തൊഴിലാളി വിരുദ്ധ നടപടികളുണ്ടായെന്ന് ചോദ്യം ചെയ്യലില്‍ ഇവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് വിവരം. സിറ്റി പോലീസിന്റെ ഷാഡോ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് ഇരുവരും കുടുങ്ങിയത്.
പാക്കിങ്ങിനുള്ള പ്ലാസ്റ്റിക്കിന് ലൈറ്റര്‍ ഉപയോഗിച്ചാണ് ഇവര്‍ തീ കൊളുത്തിയിതെന്നാണ് കരുതുന്നത്. എന്നാല്‍ ഇത്ര വലിയ തീപ്പിടിത്തമാകുമെന്ന് കരുതിയിരുന്നില്ല. ഫാക്ടറിയുടെ മുകള്‍നിലയിലെ സ്റ്റോര്‍ മുറിയില്‍നിന്നായിരുന്നു തീപ്പിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു കരുതിയിരുന്നത്. തീപ്പിടിത്തത്തെ കുറിച്ചുള്ള ഇലക്ട്രിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ട് നവംബര്‍ പത്ത് ശനിയാഴ്ച ലഭിക്കും. ഇതിനു ശേഷമേ പിടിയിലായവരെ അറസ്റ്റ് ചെയ്യൂ.
മിനിലോറിയുമായി കൂട്ടിയിടിച്ച് ബൈക്കിന് തീപിടിച്ച് കോയമ്പത്തൂരിൽ ല്‍ നിന്ന് നാട്ടിലേക്ക് വന്ന എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം മരിച്ചത്. കല്ലുമല ഉമ്ബര്‍നാട് നടാപ്പള്ളില്‍ ശിവകുമാര്‍-സുധാകുമാരി ദമ്ബതികളുടെ മകന്‍ ശങ്കര്‍കുമാര്‍(ശംഭു-21), ചെങ്ങന്നൂര്‍ മുളക്കുഴ കിരണ്‍ നിവാസില്‍ ഉണ്ണിക്കൃഷ്‌ണന്‍-ഗീതാകുമാരി ദമ്ബതികളുടെ മകന്‍ കിരണ്‍കൃഷ്‌ണ(21) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 6.30 ന് ദേശീയപാതയില്‍ ഹരിപ്പാടിന് സമീപം നങ്ങ്യാര്‍കുളങ്ങരയിലായിരുന്നു അപകടം. ഓടിക്കൂടിയ നാട്ടുകാര്‍ തീയണയ്‌ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അഗ്നിശമനസേനയും പോലീസും ചേര്‍ന്നാണ് തീയണച്ചത്.
മൂന്ന് ദിവസം മുമ്പ് പുതിയ ബുള്ളറ്റിൽ ആദ്യ ദൂരയാത്രയ്ക്ക് അച്ഛന്റെയും, അമ്മയുടെയും അനുഗ്രഹം വാങ്ങി സന്തോഷത്തോടെ കിരൺ ഇറങ്ങിയപ്പോൾ അവർ ഒരിക്കലും അറിഞ്ഞിരുന്നില്ല അത് തിരികെവരാത്ത യാത്രയാകുമെന്ന്. ഖത്തറിൽ ജോലി ചെയ്യുന്ന അച്ഛൻ ഉണ്ണിക്കൃഷ്ണക്കുറുപ്പ് കഴിഞ്ഞ മാസം അവധിക്ക് നാട്ടിലെത്തിയപ്പോൾ വാങ്ങിക്കൊടുത്തതായിരുന്നു അപകടത്തിൽ കത്തിയമർന്ന ബുള്ളറ്റ് . ഏറെ കൊതിച്ച ബൈക്ക് കോയമ്പത്തൂരിലെ സഹപാഠികളെ കാണിക്കാൻ കഴിഞ്ഞ അഞ്ചാം തീയതിയാണ് പോയത്.

5ന് സുഹൃത്ത് ശങ്കർകുമാറിനൊപ്പം കൊച്ചിയിൽ ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സ്–ബെംഗളൂരു എഫ്സി ഫുട്ബോൾ മത്സരം കണ്ട ശേഷം കൊടൈക്കനാലിലേക്കു പോയി. പിന്നീടു കോയമ്പത്തൂർ കർപ്പകം എൻജിനീയറിങ് കോളജിലെത്തി. അവിടെ നിന്നു തിരികെ വരും വഴിയായിരുന്നു അമിത വേഗം ദുരന്തമായി തീർന്നത്.
കിരൺ കൃഷ്ണന്റെയും ശങ്കർകുമാറിന്റെയും സുഹൃത്ത് അടൂർ സ്വദേശി ജോജി അപകടം കണ്ടു തളർന്നു വീണു. തീ അണയ്ക്കാൻ ജോജി നാട്ടുകാർക്കൊപ്പം ഏറെ ശ്രമിച്ചിരുന്നു. ശങ്കർകുമാർ തീയിൽപ്പെട്ടു പിടയുന്നതു കണ്ടു ജോജി റോഡിൽ തളർന്നുവീഴുകയായിരുന്നു. പൊലീസ് എത്തി ജോജിയെ സ്റ്റേഷനിലേക്കു മാറ്റി. മണിക്കൂറുകളോളം അപകടദൃശ്യത്തിന്റെ ആഘാതത്തിലായിരുന്നു ജോജി. പിന്നീടു ജോജിയിൽ നിന്നാണ് അപകടത്തിൽ പെട്ടവരെപ്പറ്റിയുള്ള വിവരം പൊലീസിനു ലഭിച്ചത്.
ദീപാവലി അവധിക്ക് നാട്ടിലുണ്ടായിരുന്ന ശങ്കറും കിരണും ജോജിയും കഴിഞ്ഞ ദിവസം കൊച്ചിയിൽ ഐഎസ്എൽ ഫുട്ബോൾ മത്സരം കണ്ടശേഷമാണു കൊടൈക്കനാലിൽ എത്തിയത്. പിന്നെ മൂന്നുപേരും രണ്ടു ബൈക്കിലായി നാട്ടിലേക്കു തിരിച്ചു. രണ്ടു ദിവസം ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ മരണം ജോജിയെ ആകെ തളർത്തി. നാട്ടിൽനിന്നെത്തിയവർക്കൊപ്പമാണ് ജോജി വീട്ടിലേക്കു പോയത്.
ലോറിയുടെ ഡീസൽ ടാങ്കിൽ ബൈക്ക് ഇടിച്ചതാണു തീ പടരാൻ കാരണമെന്നാണു മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. 500 സിസി ബൈക്കിന്റെ ക്രാഷ് ഗാർഡ് ഡീസൽ ടാങ്കിൽ ഇടിച്ചപ്പോൾ ടാങ്ക് പൊട്ടിയെന്നും ഡീസലിനു തീപിടിച്ചു ബൈക്കിലേക്കു പടർന്നെന്നുമാണു കരുതുന്നത്. വളരെ ദൂരം ഓടിയതിനാൽ ബൈക്കിന്റെ എൻജിൻ ചൂടായ നിലയിലായിരുന്നു. രാത്രി മുഴുവൻ ബൈക്ക് ഓടിച്ചതിന്റെ ക്ഷീണവും അപകടത്തിനുകാരണമായേക്കാമെന്നാണു മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.
അപകട സമയം ഇതുവഴി വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി പെട്ടെന്ന് നിര്‍ത്തിയതിനാല്‍ മറ്റൊരു അപകടം ഒഴിവായി. കിരണ്‍കൃഷ്‌ണയുടെ സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിന്. സഹോദരന്‍: സരുണ്‍. ശങ്കറിന്റെ മൃതദേഹം ഇടപ്പോണ്‍ ജോസ്‌കോ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ദുബായില്‍ ജോലി ചെയ്യുന്ന മാതാപിതാക്കളും ബഹ്‌റിനിലുള്ള സഹോദരന്‍ ഗണേശും എത്തിയതിന് ശേഷം സംസ്‌കാരം നടത്തും. കഴിഞ്ഞ 21 ന് ഗണേശിന്റെ വിവാഹ നിശ്‌ചയ ചടങ്ങില്‍ പങ്കെടുത്ത ശേഷമാണ് കോളജിലേക്ക് മടങ്ങിയത്. ചടങ്ങിന് ശേഷം മാതാപിതാക്കളും ദുബായിലേക്ക് മടങ്ങി.
ഹൈദരാബാദ്: മനുഷ്യാവകാശ സംബന്ധമായ വിഷയങ്ങള്‍ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും വരുന്ന തലമുറയ്ക്ക് അവ ഗുണകരമാകുമെന്നും ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ബി. ചന്ദ്രകുമാര്‍ പ്രസ്താവിച്ചു. ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ദേശിയ നേതൃസമ്മേളനം ഹൈദരാബാദ് പ്ലാസ ഹോട്ടലില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തെലുങ്കാന സംസ്ഥാനത്തിന്റെ ആതിഥേയത്വത്തില്‍ നടന്ന സമ്മേളനത്തില്‍ ദേശിയ ചെയര്‍മാന്‍ പ്രസന്നകുമാര്‍ ടണ്ണൂരി അധ്യക്ഷത വഹിച്ചു. ഗിന്നസ് ആന്റ് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള (കേരളം) മുഖ്യ സന്ദേശം നല്കി. നാഷണല്‍ കണ്‍സ്യൂമര്‍ റൈറ്റ്‌സ് കമ്മീഷന്‍ സംസ്ഥാന ചെയര്‍മാന്‍ ജി. രജനി കുമാരി, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗം രാമചന്ദ്ര റാവ്, ഉസ്മാനിയ യൂണിവേഴ്‌സിറ്റി നിയമ വിഭാഗം പ്രൊഫസര്‍ വിഷ്ണു പ്രിയ ,വേള്‍ഡ് എന്‍വയര്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് വീര ഭദ്രം എന്നിവര്‍ പ്രസംഗിച്ചു.
ഉച്ചക്ക് ശേഷം നടന്ന സെമിനാര്‍ ഗ്ലോബല്‍ പീസ് വിഷന്‍ ചെയര്‍പേഴ്‌സണ്‍ വനജ അനന്ത (അമേരിക്ക) ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പങ്കെടുത്തവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടന്നു. തെലുങ്കാന സംസ്ഥാന പ്രസിഡന്റ് കെ.അനന്ത നാഗ് സ്വാഗതവും സംസ്ഥാന വനിതാ സെല്‍ ചെയര്‍പേഴ്‌സന്‍ മാലത്തി ലത ക്യതജ്ഞതയും അറിയിച്ചു. അടുത്ത ദേശീയ സമ്മേളനം കേരളത്തില്‍ ആലപ്പുഴയില്‍ നടത്തുവാനും തീരുമാനിച്ചു. കേരള സംസ്ഥാന ചെയര്‍മാന്‍ ആയി ഡോ.ജോണ്‍സണ്‍ വി.ഇടിക്കുളയെയും സെക്രട്ടറി ജനറല്‍ ആയി അഡ്വ.അമ്പലപ്പുഴ കെ. ശ്രീകുമാറിനെയും തെരെഞ്ഞെടുത്തു.
കഴിഞ്ഞ 23 വര്‍ഷമായി നടത്തി വരുന്ന ജീവകാരുണ്യ – സാമൂഹിക മനുഷ്യാവകാശ – സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് ഡോ.ജോണ്‍സണ്‍ വി. ഇടിക്കുള അര്‍ഹനായിട്ടുണ്ട്. ഇന്ത്യ ബുക്ക് ഓഫ് റെക്കാര്‍ഡ്, അസിസ്റ്റ് വേള്‍ഡ് റെക്കാര്‍ഡ്, യൂണിക്ക് വേള്‍ഡ് റെക്കാര്‍ഡ്, വേള്‍ഡ് അമേസിംങ്ങ് റെക്കാര്‍ഡ്, ഇന്ത്യന്‍ അച്ചീവേഴ്സ് ബുക്ക് ഓഫ് റെക്കാര്‍ഡ്, ഇംഗ്ലണ്ട് ആസ്ഥാനമായുള്ള റെക്കാര്‍ഡ് ഹോള്‍ഡേഴ്‌സ് റിപ്പബ്‌ളിക്ക്, യൂണിവേഴ്‌സല്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, എന്നിവയില്‍ ഇടം ലഭിച്ചിട്ടുണ്ട്. കൂടാതെ, ഇന്ത്യന്‍ ജേസീസ് അവാര്‍ഡ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബെസ്റ്റ് യൂത്ത് അവാര്‍ഡ്, കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ബെസ്റ്റ് സോഷ്യല്‍ വര്‍ക്കര്‍ അവാര്‍ഡ്, കേരള യൂത്ത് ക്ലബ് അസോസിയേഷന്റെ സേവന പുരസ്‌കാരം,വൈ.എം.സി.എ ലീഡര്‍ഷിപ്പ് അവാര്‍ഡ്, അഹമ്മദാബാദ് ജീനിയസ് ഫൗണ്ടേഷന്റെ ജീനിയസ് അവാര്‍ഡ്,സെക്കന്ദ്രബാദ് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കാര്‍ഡ്‌സിന്റ ഇന്ത്യന്‍ എക്സലന്‍സി അവാര്‍ഡ് ,നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സിലിന്റെ പ്രത്യേക പുരസ്‌ക്കാരം എന്നിവ നേടിയിട്ടുണ്ട്.
സെക്രട്ടറി ജനറല്‍ ആയി തെരെഞ്ഞെടുക്കപ്പെട്ട അഡ്വ. അമ്പലപ്പുഴ കെ. ശ്രീകുമാര്‍ സംസ്ഥാന വിവരകാശ സമിതി മുന്‍ കോര്‍ഡിനേറ്ററും സംസ്ഥാന സര്‍ക്കാരിന്റെ ഐ.എം.ജി സ്‌പെഷ്യല്‍ ഓഫീസറും ആയിരുന്നു. ഗ്ലോര്‍ക്ക ചെയര്‍മാന്‍ ആയ ഇദ്ദേഹം വിവിധ സന്നദ്ധ സംഘടനകളിലൂടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
കുട്ടനാടന്‍ ജനത നാളെ നെഹ്റുട്രോഫി വള്ളംകളിക്കായി പുന്നമടയിലെത്തും. മഹാപ്രളയത്തില്‍ നാടൊന്നാകെ മുങ്ങിയതിനാല്‍ മൂന്നുമാസം വൈകിയാണ് ജലമാമാങ്കം നടക്കുന്നത്. ഗവര്‍ണര്‍ ഉദ്ഘാടകനാകുന്ന ചടങ്ങില്‍ തെന്നിന്ത്യന്‍ ചലച്ചിത്രതാരം അല്ലു അര്‍ജുനും കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുമാണ് മുഖ്യാതിഥികള്‍
തുഴയെറിയാന്‍ വൈകിയെങ്കിലും ചരിത്രത്തിലേക്ക് തുഴഞ്ഞാണ് ഇത്തവണത്തെ നെഹ്റുട്രോഫി വള്ളംകളി നാളെ നടക്കാനിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വള്ളങ്ങള്‍ മല്‍സരിക്കുന്ന വര്‍ഷമാണിത്. 81 വള്ളങ്ങള്‍ പുന്നമടയില്‍ ചീറിപായും. പരിശീലന തുഴച്ചിലുകള്‍ മിക്ക ബോട്ട് ക്ലബുകളും പൂര്‍ത്തിയാക്കി. ഇത്തവണ ആദ്യമായി കേരളപൊലീസ് പ്രത്യേക ടീമായി ഇറങ്ങുന്നുണ്ട്
സര്‍വസങ്കടങ്ങളും മറന്ന് കുട്ടനാട്ടുകാര്‍ പുന്നമടക്കായലിന്റെ തീരങ്ങളിലുണ്ട്. 25 ചുണ്ടനുകളും 56 ചെറുവള്ളങ്ങളുമാണ് ഇത്തവണ പങ്കെടുക്കുന്നത്. അഞ്ച് ചുണ്ടനുകളുടേത് പ്രദര്‍ശന മല്‍സരം മാത്രമാണ്. മല്‍സരം മാറ്റിവച്ചതിനാല്‍ ടിക്കറ്റ് വില്‍പനയില്‍ ഗണ്യമായ കുറവ് ഇക്കുറിയുണ്ട്
പത്തനംതിട്ട: മണ്ഡലകാലത്ത് ശബരിമലയില്‍ തീര്‍ത്ഥാടനത്തിനായി 550 യുവതികള്‍ രജിസ്റ്റര്‍ ചെയ്തു. പോലീസ് തയ്യാറാക്കിയ പോര്‍ട്ടലിലാണ് 10നും 50നുമിടയില്‍ പ്രായമുള്ള ഇത്രയും യുവതികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ കേരളത്തില്‍ നിന്നും ഇതര സംസ്ഥാനങ്ങില്‍ നിന്നുള്ളവരും ഉള്‍പ്പെടും. കൂടുതല്‍ പേര്‍ ഇനിയും ബുക്ക് ചെയ്യുമെന്നാണ് പോലീസ് കരുതുന്നത്. മൂന്നരലക്ഷം ആളുകള്‍ ഇതുവരെ പോര്‍ട്ടലില്‍ ബുക്ക് ചെയ്തു കഴിഞ്ഞു.
ബുക്ക് ചെയ്തവരുടെ വിവരങ്ങളെല്ലാം പോര്‍ട്ടലില്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്. തിരക്ക് കുറക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. കെ.എസ്. ആര്‍.ടിസുമായി ഈ പോര്‍ട്ടല്‍ ബന്ധപ്പെടുത്തിയിട്ടുമുണ്ട്. സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കാന്‍ നടക്കുന്ന സമരങ്ങളൊന്നും സ്ത്രീകളെ പിന്നിലേക്ക് വലിക്കുന്നില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ശബരിമലയില്‍ ഒരു ആശങ്കയുടെയും ആവശ്യമില്ലെന്നും സുരക്ഷിതമായ ദര്‍ശനത്തിന് എല്ലാ ക്രമീകരണവും നടത്തിയിട്ടുണ്ടെന്നും ഡി.ജി.പി ലോക്നാഥ് ബെഹ്റ പറഞ്ഞിരുന്നു.
കാല്‍നടയായി പോകുന്നവര്‍ ഒഴികെ നിലയ്ക്കലില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് കെ.എസ്.ആര്‍.ടിസി ടിക്കറ്റ് നിര്‍ബന്ധമായതിനാല്‍ ടിക്കറ്റ് ബുക്കിങ്ങും ദര്‍ശന സമയവും ഒരുമിച്ച് ലഭ്യമാകുന്ന തരത്തിലാണ് പോര്‍ട്ടല്‍ ക്രമീകരിച്ചിരിക്കുന്നത്.
ചെന്നൈ: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷമുണ്ടായ അണുബാധയെത്തുടര്‍ന്ന് എം.ഐ.ഷാനവാസ് എംപിയുടെ നില ഗുരുതരം. ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് തീവ്രപരിചരണ വിഭാഗത്തിലാണ് ഷാനവാസ്. ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഒക്ടോബര്‍ 31നാണ് എം.ഐ ഷാനവാസിനെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകള്‍ അമീന ഷാനവാസാണ് കരള്‍ നല്‍കിയത്. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം അണുബാധയുണ്ടായതോടെ ആരോഗ്യ പ്രശ്‌നങ്ങള്‍ വഷളായി. എന്നാല്‍ നിര്‍ണായകമായ ഇരുപത്തിനാല് മണിക്കൂര്‍ കഴിഞ്ഞെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ബന്ധുക്കള്‍ അറിയിച്ചു.
കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഡയാലിസിസും നടത്തുന്നുണ്ട്. കരളിന്റെ പ്രവര്‍ത്തനം ഇപ്പോള്‍ സാധാരണ നിലയിലാണ്. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ഹൈബി ഈഡന്‍ എം.എല്‍.എ, ടി. സിദ്ധിഖ് എന്നിവരും ഷാനവാസിനെ സന്ദര്‍ശിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി.
കോഴിക്കോട്: ശബരിമലയില്‍ ദര്‍ശനം നടത്താനായി കുടുംബ സമേതം എത്തിയ യുവതിക്ക് പൊലിസ് സംരക്ഷണം നല്‍കിയില്ലെന്ന് പരാതി. വടകര സ്വദേശി ശ്രേയസ് കണാരനും കുടുംബത്തിനുമാണ് ശബരിമലയിലേയ്ക്ക് പോകാന്‍ പൊലീസ് സുരക്ഷ നല്‍കാതിരുന്നത്.
ഐ.ജി. മനോജ് എബ്രഹാമിനോട് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് യുവതി പറയുന്നു. പൊലീസ് സംരക്ഷണം കിട്ടാതെ മടങ്ങേണ്ടി വന്നെങ്കിലും മണ്ഡലകാലത്ത് കൂടുതല്‍ പേരെ സംഘടിപ്പിച്ച് വീണ്ടും മലകയറാനെത്തുമെന്നും യുവതിയും കുടുംബവും അറിയിച്ചു. പൊലിസ് സുരക്ഷയൊരുക്കും എന്ന് പറയുന്നത് വെറും നാടകമാണെന്നും സുരക്ഷ ആവശ്യപ്പെട്ട് ഐ.ജി. മനോജ് എബ്രഹാമിനെ നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടുവെന്നും യുവതി ആരോപിക്കുന്നു. ഐ.ജി ഫോണ്‍ എടുത്തില്ലെന്ന് മാത്രമല്ല വാട്‌സാപ്പില്‍ അയച്ച സന്ദേശം വായിച്ചിട്ട് മറുപടി തന്നില്ലെന്നും യുവതി പറയുന്നു.
അതേസമയം, ശബരിമലയില്‍ കൊച്ചുമകന്റെ ചോറൂണ്‍ ചടങ്ങിന് എത്തിയ സ്ത്രീയെ ആക്രമിച്ച സംഭവത്തില്‍ പ്രധാന പ്രതിയെ പിടികൂടി. ഇലന്തൂര്‍ സ്വദേശി സൂരജാണ് അറസ്റ്റിലായത്. വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സൂരജിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
തൃശൂര്‍ സ്വദേശി ലളിതയും കുടുംബവും ശബരിമലയില്‍ എത്തിയപ്പോഴായിരുന്നു സൂരജടക്കമുള്ള സംഘം ചേര്‍ന്ന് ഇവരെ ആക്രമിച്ചത്. സംഭവത്തില്‍ സൂരജാണ് പ്രധാനപ്രതി. അന്താരാഷ്ട്ര ഹിന്ദു പരിഷത്തിന്റെ നേതാവ് കൂടിയാണ് അറസ്റ്റിലായ സൂരജ്. സംഭവവുമായി ബന്ധപ്പെട്ട് 200 ഓളം പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. മറ്റ് നാലു പേര്‍ കൂടി പിടിയിലായതായാണ് സൂചന. ലളിതാ രവിയെ സന്നിധാനത്ത് സംഘപരിവാര്‍ നേതൃത്വത്തിലെത്തിയ അക്രമികള്‍ തടഞ്ഞത് വലിയ സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. അടിച്ചു കൊല്ലെടാ അവളെ, എന്ന് ആക്രോശിച്ചായിരുന്നു സന്നിധാനത്ത് 52കാരിയായ സ്ത്രീയ്ക്കെതിരെ സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള തീവ്രഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലുള്ള ആളുകള്‍ അക്രമം അഴിച്ചു വിട്ടത്.

ഭക്തി മാര്‍ഗങ്ങളിലൂടെ പ്രതിഷേധം നടത്തുന്നുവെന്ന് പറയുമ്പോഴും ശബരിമലയില്‍ നിന്ന് പുറത്തുവരുന്ന ചിത്രങ്ങള്‍ ഇങ്ങനെയൊക്കെ.
ഇതൊന്നും ആചാരലംഘനങ്ങളല്ലേയെന്ന് ഏതൊരു മലയാളിയും ചോദിച്ചുപോകും. ഇവിടെ എഴുത്തുകാരനും ഗവേഷകനുമായ ഡോ. എംവി നാരായണന്‍ പറയുന്നതും ഇതു തന്നെ.
രക്തം ചിന്താന്‍, തല പൊളിക്കാന്‍, തച്ചു കൊല്ലാന്‍ ദാഹിക്കുന്ന കൊലപാതകികളാണ് ഇപ്പോള്‍ ശബരിമലയില്‍ ഉള്ളത് എന്നു പറയുന്നതില്‍ തെറ്റില്ല. ഒരാള്‍ അമ്മയുടെ പ്രായമുള്ള സ്ത്രീയുടെ തലയില്‍ തേങ്ങ എറിഞ്ഞുടക്കാന്‍ ശ്രമിക്കുന്നു… മറ്റൊരാള്‍ ഭക്തിസൂചകമായി നടുവിരല്‍ ഉയര്‍ത്തിക്കാട്ടുന്നു.. മറ്റൊരാള്‍ പതിനെട്ടാം പടിയില്‍ തിരിഞ്ഞുനിന്ന് പ്രസംഗിക്കുന്നു. ഇത്തരത്തിലുള്ള കാര്യങ്ങളാണ് നടക്കുന്നതെന്ന് ഡോ. എംവി നാരായണന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നതിങ്ങനെ…ഇത് രാഷ്ട്രീയത്തെയോ, ഭക്തിയേയോ, ആചാരത്തെയോ സംബന്ധിക്കുന്ന ഒരു നിരീക്ഷണമല്ല. കേവലം പ്രായോഗികതയുടെ മാത്രം കാര്യമാണ്. സ്ത്രീകള്‍ എന്നല്ല, യഥാര്‍ത്ഥ ഭക്തരാരും തന്നെ ശബരിമലയില്‍ അടുത്തൊന്നും പോകാതിരിക്കയാവും നല്ലത്. കാരണം, അവിടെ നിറഞ്ഞു നിരങ്ങുന്നത് ശുദ്ധ ക്രിമിനലുകളാണ്.

രക്തം ചിന്താന്‍, തല പൊളിക്കാന്‍, തച്ചു കൊല്ലാന്‍ ദാഹിക്കുന്ന കൊലപാതകികളാണ്. അവര്‍ അണിഞ്ഞിരിക്കുന്നത് ഭക്തരുടെ വേഷമാണെങ്കിലും, അവരുടെ മനസ്സില്‍ ഭക്തിയല്ല വിദ്വേഷമാണ്. അവരുടെ കൈകാലുകളില്‍ പതിയിരിക്കുന്നത് കാനനവാസനെ കാണാന്‍ വെമ്ബുന്ന ഊര്‍ജ്ജമല്ല, ഹിംസയാണ്. അവരുടെ വായില്‍ നിന്നൊഴുകുന്നത് ശരണം വിളികളല്ല, ശരണം വിളിയുടെ ഈണത്തിലുള്ള തെറിവിളികളും കൊലവിളികളുമാണ്.
താഴെയുള്ള ചിത്രങ്ങള്‍ കഥ മുഴുവന്‍ പറയും. ഒന്നില്‍, 52 വയസ്സായ ഒരു സ്ത്രീയെ, ‘അവളെ അടിച്ചു കൊല്ലടാ’ എന്ന് ആര്‍ത്തട്ടഹസിച്ച്, കടിച്ചുകീറാന്‍ ആഞ്ഞടുക്കുന്ന കൂട്ടത്തിനിടയില്‍, സ്വന്തം അമ്മയുടെ പ്രായമുള്ള ആ സ്ത്രീയുടെ തലയില്‍ തേങ്ങ എറിഞ്ഞുടച്ച് പുണ്യം നേടാന്‍ ഓങ്ങുന്ന ഒരു ‘യുവഭക്തന്‍’. രണ്ടാമത്തേതില്‍, വായ മൂടിക്കെട്ടി, ഭക്തിപൂചകമായ നടുവിരല്‍ ഉയര്‍ത്തിക്കാട്ടുക എന്ന ആചാരത്തെ നിഷ്ഠയോടെ പാലിക്കുന്ന മറ്റൊരു ‘ യുവ അയ്യപ്പഭക്തന്‍’.
ഇവരും, പിന്നെ പതി നെട്ടാം പടിയില്‍ അയ്യപ്പന് പൃഷ്ഠം കാണിച്ച് പ്രസംഗിക്കുന്നവനും, സന്നിധാനത്ത് മൂത്രം ഒഴിച്ച് പുണ്യാഹശുദ്ധി വരുത്താന്‍ പ്ലാനിട്ടവനും, ഒക്കെയാണ് ഇന്ന് അയ്യപ്പഭക്തരും ശബരിമലയുടെ ആചാര സംരക്ഷകരും എന്നുണ്ടെങ്കില്‍ അത് പൂങ്കാവനമല്ല, അക്രമഭൂമിയാണ്.
അവര്‍ക്ക് വേണ്ടത് പുണ്യമല്ല, രക്തവും ശവങ്ങളുമാണ്. അവരുടെ ദൈവം അയ്യപ്പനല്ല, രക്തം ഇറ്റിറ്റു വീഴുന്ന നാക്കു പുറത്തേക്കിട്ട്, തലയോട്ടികള്‍ കൊണ്ടുള്ള മാലയണിഞ്ഞ്, കണ്ണുകളില്‍ ക്രോധത്തിന്റെ തീയോടെ പേട്ടതുള്ളി വരുന്ന മൃത്യു ദേവതയാണ്. അവരുടെ ലക്ഷ്യം ഭീതിയുടെ പുറത്തു പടുത്തുയര്‍ത്തപ്പെടുന്ന അധികാരമാണ്.

അങ്ങനെയെങ്കില്‍, ആ കാപാലികര്‍ക്ക് ഇരയാവാന്‍ യഥാര്‍ത്ഥ അയ്യപ്പഭക്തര്‍ ആ വഴിക്കു തന്നെ പോകാതിരിക്കയാവും നല്ലത്. അവര്‍ ആരെന്നും, അവരുടെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ എന്തെന്നും ജനതക്കു മുഴുവന്‍ മനസ്സിലാവുന്ന ഒരു ദിനം വരും. അന്ന്, വീണ്ടും കെട്ടു നിറയ്ക്കാം, ശരണം വിളിക്കാം, പതിനെട്ടാംപടി കയറാം. അന്ന്, അവര്‍ക്ക് ഭക്തിയുടെ മാത്രമല്ല, ചരിത്രത്തിന്റെയും കരുത്തുണ്ടാവും.
തിരുവനന്തപുരം: യുവാവിനെ വാഹനത്തിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡിവൈഎസ്പിയെ പിടികൂടാനായില്ല. പ്രതിയായ ബി.ഹരികുമാര്‍ ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം. ഇയാളുടെ ഫോണുകള്‍ ഓഫാണെന്നും തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിക്കുന്നു. എന്നാല്‍ ഒളിവില്‍ പോയ പ്രതിക്കു വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല. കേസില്‍ പോലീസിന് മെല്ലെപ്പോക്ക് സമീപനമാണെന്ന ആക്ഷേപവും ഉയര്‍ന്നു കഴിഞ്ഞു.
അന്വേഷണത്തോട് സഹകരിക്കണമെന്നും കീഴടങ്ങണമെന്നും ബന്ധുക്കള്‍ വഴി പ്രതിയെ പോലീസ് അറിയിച്ചിട്ടുണ്ട്. ഒരു ദിവസം കൂടി പ്രതിക്കു വേണ്ടി കാത്തിരിക്കാനാണ് തീരുമാനം. ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. ഹരികുമാറിന് ഇടുക്കിയിലും തമിഴ്‌നാട്ടിലും വിപുലമായ ബന്ധങ്ങളുള്ളതായാണു വിവരം. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു.
ഹരികുമാറിനെ കഴിഞ്ഞ ദിവസം തന്നെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇലക്ട്രീഷ്യനും പ്ലമറുമായ നെയ്യാറ്റിന്‍കരയ്ക്കു സമീപം കൊടങ്ങാവിള കാവുവിള കിടത്തലവിളാകം വീട്ടില്‍ എസ്. സനലാണ് മരിച്ചത്.
കൊച്ചി: ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ രൂപം കൊണ്ട ഗോഡ്‌സ് ഓണ്‍ സിനിമ & ചാരിറ്റബിള്‍ സൊസൈറ്റിയാണ് തങ്ങള്‍ നിര്‍മ്മിച്ച ഫിലിം അറബിക്കടലില്‍ റിലീസ് ചെയ്ത് ശ്രദ്ധയാകര്‍ഷിച്ചത്. സൊസൈറ്റി കൂട്ടായ്മ നിര്‍മ്മിച്ച ‘മഴയ്ക്കു മുന്നെ’ എന്ന ഷോര്‍ട്ട് ഫിലിം ആണ് എറണാകുളത്തു അറബിക്കടലിലൂടെ നടത്തിയ ബോട്ട് യാത്രയില്‍ റിലീസ് ചെയ്തത്. പ്രളയവും പേമാരിയും വരുത്തിവെച്ച കൊടും നാശത്തില്‍ നിന്ന് ഇനിയും മുക്തമായിട്ടില്ലാത്ത നമ്മുടെ നാട്ടില്‍ ഇപ്പോള്‍ ഒരു വലിയപരിപാടി വെച്ചോ വലിയ സെലിബ്രിറ്റികളെ കൊണ്ടുവന്നോ ഒരു റിലീസ് വേണ്ടെന്ന് ഈ ഗ്രൂപ്പ് തീരുമാനിക്കുകയായിരുന്നു. മറിച്ച്, പ്രളയദുരന്തത്തില്‍ അകപ്പെട്ട ജനങ്ങളുടെ രക്ഷയ്ക്ക് ദൈവദൂതന്മാരെപ്പോലെ ഓടി എത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ആദരം അര്‍പ്പിച്ചാണ് ഇവര്‍ അറബിക്കടലിലൂടെ ബോട്ട് യാത്ര നടത്തി ഫിലിം റിലീസ് ചെയ്ത് വിത്യസ്തരായത്.
ഷോര്‍ട്ട് ഫിലിം റിലീസ് ചെയ്തതിനൊപ്പം മധുരപലഹാരവും വിതരണം ചെയ്താണ് സംഘം മടങ്ങിയത്. തുടര്‍ന്ന് പാലാരിവട്ടം ഡോണ്‍ബോസ്‌ക്കോ സ്‌ക്കുളിന്റെ തിയേറ്ററില്‍ മഴയ്ക്ക് മുന്നെയുടെ പ്രദര്‍ശനവും നടന്നു. സിനിമ സ്വപ്നവുമായി നടന്ന കുറെപ്പേര്‍ ഫേസ്ബുക്കിലൂടെയാണ് പരസ്പരം അറിയുന്നത്. സോണി കല്ലറയ്ക്കല്‍ എന്ന മാധ്യമ പ്രവര്‍ത്തകന്‍ ഇട്ട ഒരു പോസ്റ്റില്‍ രണ്ടു വര്‍ഷം മുന്‍പ് ഒത്തുകൂടിയവരാണ് സിനിമയെ സ്‌നേഹിക്കുന്ന ഇവര്‍. അന്ന് അവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ആദ്യ സിനിമയാണ് മിറക്കിള്‍.

ഫേസ്ബുക്ക് കൂട്ടായ്മ വഴി സൃഷ്ടിക്കപ്പെട്ടതുകൊണ്ട് തന്നെ മിറക്കിളിന് വളരെയെറെ മാധ്യമ പബ്ലിസിറ്റി അന്ന് കിട്ടുകയും ചെയ്തിരുന്നു. പിന്നീട് ഈ കൂട്ടായ്മ പല സിനിമ ചര്‍ച്ചകള്‍ക്കും വഴിവെച്ചു. പക്ഷേ സിനിമയില്‍ എത്തിപ്പെടാന്‍ ഇവര്‍ക്ക് ആവശ്യമായ പണമോ പിന്‍ബലമോ ഇല്ലായിരുന്നു. അങ്ങനെയാണ് ഫേസ് ബുക്കില്‍ ഒത്തുചേര്‍ന്നവര്‍ ഗോഡ്‌സ് ഓണ്‍ സിനിമ & ചാരിറ്റബിള്‍ സൊസൈറ്റി രൂപീകരിക്കുന്നത്. ആദ്യം ഷോര്‍ട്ട് ഫിലിം നിര്‍മ്മിക്കുക. പിന്നീട് സിനിമയില്‍ ചുവട് ഉറപ്പിക്കുക എന്ന ലൈന്‍ ഈ ഗ്രൂപ്പ് സ്വീകരിക്കുകയായിരുന്നു. അങ്ങനെ ഈ സൊസൈറ്റിയിലെ അംഗങ്ങളുടെ പങ്കാളിത്തത്തോടെ പിറന്ന ഷോര്‍ട്ട് ഫിലിം ആണ് മഴയ്ക്ക് മുന്നെ. ഇതിന്റെ കഥയും തിരക്കഥയും സംവിധാനവും ക്യാമറയുമെല്ലാം കൈകാര്യം ചെയ്തിരുക്കുന്നത് അംഗങ്ങള്‍ തന്നെ. സൊസൈറ്റി പ്രസിഡന്റായ രെഞ്ചിത് പൂമുറ്റം ആണ് ഈ ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും. കൂടെ സൊസൈറ്റിയുടെ മറ്റ് ഭാരവാഹികളായ ജോഷി സെബാസ്റ്റിന്‍, മുബ് നാസ് കൊടുവള്ളി, വിബിഷ് സി.ടി, ആഷിഖ് അബുദുള്ള എന്നിവര്‍ അസോസിയേറ്റ് – അസിസ്റ്റന്റ് ഡയറക്ടര്‍മാരായും പ്രവര്‍ത്തിക്കുന്നു. ഒപ്പം ഒരു വനിതയും ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി എത്തുന്നു എന്നതും ഒരു പ്രത്യേകതയാണ്. സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും ഇരിങ്ങാലക്കുട സ്വദേശിനിയുമായ ജോളി ജോണ്‍സാണ് ഈ ഫിലിമില്‍ അസി.ഡയറക്ടറായി പ്രവര്‍ത്തിച്ചത്. ജോളി ജോണ്‍സ് ബീനാ ടീച്ചര്‍ എന്ന ഒരു പ്രധാന കഥാപാത്രത്തെ ഇതില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു.
മഴയ്ക്ക് മുന്നെയിലെ ഗാനം രചിച്ചിരിക്കുന്നത് സൊസൈറ്റി ജനറല്‍ സെക്രട്ടറിയും കട്ടപ്പന സ്വദേശിയുമായ ജോഷി സെബാസ്റ്റിന്‍ പരത്തനാല്‍ ആണ്. അദേഹം രചിച്ച ‘മഴയൊരു നിറവായ്
നിറയുന്നു’ എന്ന ഗാനം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയായില്‍ തരംഗമായി മാറി കഴിഞ്ഞു. സൗഹൃദ ബന്ധനത്താല്‍ സച്ചിന്‍ ബാലു സംഗീത സംവിധായകനാവാന്‍ സമ്മതിച്ചതോടെ
മറ്റൊരു പ്രൊഫഷണലിസം കൂടി ഇതിന്റെ ഭാഗമായി. നിശോഭ് താഴെമുണ്ടയാട് എന്ന DOP ഒപ്പം ലെജീഷ് പി വി (അസോസിയേറ്റ്) ക്യാമറയുമായി മഴക്കുമുന്നെ ഓടിയ കഥാപാത്രങ്ങളെ ഒപ്പിയെടുത്തു. സുനീഷ് വടക്കുമ്പാടനാണ് കലാസംവിധാനം. നിര്‍മ്മാണ നിയന്ത്രണം രക്ഷാധികാരി സോണി കല്ലറയ്ക്കല്‍ തന്നെ. ഫിലിമിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിച്ചിരിക്കുന്നത് ഗോഡ്‌സ് ഓണ്‍ സിനിമ & ചാരിറ്റബിള്‍ സൊസൈറ്റിയുടെ വിവിധ ദേശങ്ങളിലുള്ള അംഗങ്ങള്‍ തന്നെയാണ്. ബാലതാരമായി ഡിയോണ്‍ ജിമ്മി എന്ന അഞ്ചാംക്ലാസുകാരനും ശ്രദ്ധയാകര്‍ഷിക്കുന്നു. സിനിമ /ഷോര്‍ട്ട് ഫിലിം ഒരിക്കലും ഒരാളുടെ മാത്രം ആവില്ല എന്ന് എല്ലാവര്‍ക്കും അറിയാം.

ഒരു സംഘഗാനം പോലെ ശ്രുതി ചേര്‍ന്ന പലരുടെ പ്രയത്‌നങ്ങള്‍ പുറകിലുണ്ടെങ്കില്‍ നല്ല സിനിമ പിറന്നേക്കാം എന്ന വിശ്വാസം ഈ ഗ്രൂപ്പും വെച്ച് പുലര്‍ത്തുന്നു. സ്‌ക്കുള്‍ കുട്ടികളെ സീറോ ബഡ്ജറ്റില്‍ സിനിമ എടുക്കാന്‍ പഠിപ്പിക്കുന്നതിനും ഇപ്പോള്‍ ഈ ഗ്രൂപ്പ് നേതൃത്വം നല്‍കി വരുന്നു. കുട്ടികളെക്കൊണ്ട് തിരക്കഥ സ്വയം എഴുതിപ്പിച്ച് ചെലവില്ലാതെ സിനിമ എടുക്കാന്‍ പഠിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. 18 മിനിറ്റ് ദൈര്‍ഘ്യമുള്ള മഴയ്ക്ക് മുന്നെ സമകാലിക സംഭവത്തിന്റെ ദൃഷ്യാവിഷ്‌ക്കാരവും സാമൂഹിക സന്ദേശം ഉണര്‍ത്തുന്ന വിഷയവുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ആദ്യ ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ തന്നെയാണ് അടുത്ത ചിത്രവും പുറത്തിറങ്ങുന്നതെന്നുള്ളത് ശ്രദ്ധേയമാണ്. ഈ ഷോര്‍ട്ട് ഫിലിമിനുശേഷം ചെറിയ മുതല്‍ മുടക്കില്‍ ഒരു സിനിമ നിര്‍മ്മിക്കാനും ആലോചിക്കുന്നുണ്ട്. അതിനുള്ള തിരക്കഥാ ചര്‍ച്ചകളും അണിയറയില്‍ നടന്നുവരുന്നു. ഇതിനുള്ള പണം അംഗങ്ങളെക്കൊണ്ട് മാത്രം കണ്ടെത്താന്‍ പരിമിതികള്‍ ഉള്ളതിനാല്‍ പുറത്തുനിന്ന് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനും സൊസൈറ്റി ശ്രമിച്ചു വരുന്നു. സിനിമയില്‍ അഭിനയിക്കാനും സാങ്കേതികമായി പ്രവര്‍ത്തിക്കാനും താല്പര്യമുള്ളവരെ ഒരു കുടക്കീഴില്‍ അണിനിരത്തി അവരുടെ സ്വപ്നങ്ങള്‍ തങ്ങളുടേതാക്കി മാറ്റി ഒരുമിച്ച് മുന്നോട്ട് പോകുക എന്നതാണ് സൊസൈറ്റി ലക്ഷ്യമിടുന്നത്. ‘മഴയ്ക്ക് മുന്നെ’ കണ്ണൂരില്‍ വിവിധ ലൊക്കേഷനുകളില്‍ 3 ദിവസങ്ങളിലായാണ് ഷൂട്ട് ചെയ്തത്.