ജമ്മുവില്‍ മരിച്ച ജവാന്‍ സാം എബ്രഹാമിന്‍റെ അമ്മയുടെ കണ്ണീരിന് മുന്നില്‍ തേങ്ങിക്കരഞ്ഞ് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീരജവാന്‍റെ അമ്മയായ സാറാമ്മയുടെ നെഞ്ചുപൊട്ടുന്ന വേദന കണ്ടാണ് കളക്ടറും കരഞ്ഞത്. പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പിലാണ് സാം എബ്രഹാം വീരമൃത്യു വരിച്ചത്.
മകനെ സംബന്ധിച്ച ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനിടെ സാറാമ്മ കരയുകയായിരുന്നു. ഇത് കണ്ടാണ് കളക്ടറും വികാരഭരിതയായത്. പിന്നീട് അമ്മയെ ആശ്വസിപ്പിച്ചു. അമ്മ ധൈര്യമായിരിക്കണം. മകന് വേണ്ടി ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും ടി. വി. അനുപമ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ധീരജവാന്‍റെ വീട്ടിലെത്തിയ കളക്ടര്‍ അച്ഛന്‍ എബ്രഹാമിനെ ആശ്വസിപ്പിച്ചു. പിന്നീട് അമ്മയുടെ അടുത്തെത്തി.
ജമ്മുവില്‍ മരിച്ച ജവാൻ സാം എബ്രഹാമിന്‍റെ മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും. രാത്രി 8 മണിയോടെ തിരുവനന്തപുരത്തെത്തിക്കും. നാളെ രാവിലെ മാവേലിക്കരയിലേക്ക് കൊണ്ടുപോകും. സാം എബ്രഹാം പഠിച്ച ബിഷപ്പ് ഹോഡ്ജസ് സ്കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും..
കൊച്ചി: വടയമ്പാടി ഭജന മഠത്ത് എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ നടക്കുന്ന ജനകീയ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരി, അനന്തു രാജഗോപാല്‍ ആശ എന്നിവരെയാണ് രാമമംഗലം പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ കൂടാതെ സമരത്തില്‍ പങ്കെടുത്ത 7 ഓളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അറസ്റ്റ് ചെയ്തവരെ രാമമംഗലം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരിയും അനന്തു രാജഗോപാല്‍ ആശയും മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന് പൊലീസ് ആരോപിച്ചു. എന്നാല്‍ ന്യൂസ് പോര്‍ട്ട് എന്ന ഓണ്‍ലെന്‍ പത്രത്തിന്റെ എഡിറ്ററും റിപ്പോര്‍ട്ടറുമാണ് അറസ്റ്റ് ചെയ്യപ്പെട്ട അഭിലാഷും അനന്തുവും.
വടയമ്പാടി ഭജന മഠത്ത് എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ ദലിത് ഭൂ അവകാശമുന്നണിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സമരം ചെയ്യുന്നവരെ മാവോയിസ്റ്റാക്കാന്‍ പൊലീസ് ശ്രമമുണ്ടെന്ന് നേരത്തെ സമര സ്മിതി ആരോപിച്ചിരുന്നു. പുലര്‍ച്ചെ 5.30 വന്‍ പൊലീസ് സന്നാഹവുമായി എത്തിയ റവന്യൂ അധികാരികള്‍ സമര പന്തല്‍ പൊളിച്ചു മാറ്റിയിരുന്നു.
കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രൊബേഷണണി എസ്‌ഐ ഗോപകുമാറിനെ(40) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്.
തിരുവനന്തപുരം സ്വദേശിയാണ്. ജനുവരി ആദ്യം കടവന്ത്ര പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജോലി സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.
ഇന്നലെയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. രാവിലെ മുറി തുറക്കാതിരുന്നതിനെത്തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും പോലീസെത്തി പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഗോപകുമാറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ ഒരു തരത്തില്‍ ഉര്‍വശീ ശാപം പോലെയായി. വിവാദം കത്തിപ്പടര്‍ന്നതോടെ കൂടുതല്‍ പേര്‍ എകെജിയെ അറിയാനും വായിക്കാനും ശ്രമങ്ങളാരംഭിച്ചതോടെ എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റു പോയത്. എന്തായാലും ഇതുവഴി കൂടുതല്‍ പേരിലേക്ക് എകെജി എത്തുകയും ചെയ്തു. എകെജിയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ബലറാം വിവാദപരാമര്‍ശം നടത്തിയത് എന്നതിനാല്‍ എകെജിയുടെ ആത്മകഥയായ എന്റെ ജീവിതകഥ വന്‍തോതിലാണ് പോയ ദിവസങ്ങളില്‍ വിറ്റു പോയത്.
ദേശാഭിമാനിയുടെ പബ്ലിഷിംഗ് വിഭാഗമായ ചിന്തയാണ് എന്റെ ജീവിതകഥയുടെ പ്രസാധകര്‍. വിവാദം ചൂടുപിടിച്ചതോടെ എന്റെ ജീവിതകഥയുടെ പതിമൂന്നാം പതിപ്പ് മുഴുവന്‍ വിറ്റു പോയെന്നും കേരളത്തിലെവിടെയും ഈ പുസ്തകത്തിന്റെ കോപ്പിയിപ്പോള്‍ ലഭ്യമല്ലെന്നും ചിന്ത പബ്ലിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ശിവകുമാര്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തോടായി പറഞ്ഞു. തന്റെ ജീവിതസഖിയായ സുശീലയെ അവര്‍ക്ക് 14 വയസ്സ് പ്രായമുള്ളപ്പോള്‍ ആണ് എകെജി കണ്ടുമുട്ടുന്നത്. സുശീലയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു എകെജിയപ്പോള്‍. പതിനാലുകാരിയായ പെണ്‍കുട്ടിയോട് തനിക്ക് തോന്നിയ പ്രണയവും അതിലെ ശരിതെറ്റുകളെക്കുറിച്ചുമെല്ലാം ആത്മകഥയില്‍ എകെജി വിശദീകരിക്കുന്നുണ്ട്. പിന്നീട് ഒന്‍പത് വര്‍ഷത്തിന് ശേഷം എകെജി സുശീലയെ വിവാഹം കഴിക്കുകയും ചെയ്തു.
ബലറാമിന്റെ പരാമര്‍ശങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയതോടെയാണ് എകെജി വീണ്ടും വാര്‍ത്താ പ്രാധാന്യം നേടുന്നത്. ലോക്‌സഭയിലെ ആദ്യപ്രതിപക്ഷനേതാവ് കൂടിയായിരുന്ന എകെജിയുടെ ജീവിതമെന്തെന്നറിയാന്‍ കേരളത്തിനു പുറത്തുള്ളവരും താത്പര്യപ്പെടുന്നുവെന്നാണ് ചിന്തയുടെ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. ‘എന്റെ ജീവിതകഥയുടെ ഇംഗ്ലീഷ് പതിപ്പ് ആവശ്യപ്പെട്ട് പലരും ഈ ദിവസങ്ങളില്‍ ഞങ്ങളെ സമീപിക്കുകയുണ്ടായി. എന്തായാലും ആത്മകഥയുടെ പുതിയ പതിപ്പ് ഇറക്കുന്നതിനോടൊപ്പം തന്നെ ഇംഗ്ലീഷ് വിവര്‍ത്തനവും പ്രസിദ്ധീകരിക്കാനാണ് ഞങ്ങളുടെ തീരുമാനം. എകെജിയെ ഇതുവരെ വായിക്കാത്തവര്‍ പോലും അദ്ദേഹത്തെ ഇപ്പോള്‍ ആവേശത്തോടെ അറിയാന്‍ ശ്രമിക്കുന്നുണ്ട്.
യുവസഖാക്കളടക്കം ഒരുപാട് പേര്‍ എന്റെ ജീവിതകഥ തേടി ചിന്തയുടെ സ്റ്റോറുകളില്‍ വരുന്നുണ്ട്. മുന്‍പെങ്ങുമില്ലാത്ത വിധം ശക്തമായി എകെജി വീണ്ടും വായിക്കപ്പെടുകയാണ്. അതിന്റെ പേരില്‍ വി.ടി.ബലാറാമിനോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്’ ശിവകുമാര്‍ പറയുന്നു.
വൈകല്യം ബാധിച്ച പതിനൊന്ന് വയസുകാരന്റെ പേരില്‍ ഗാനമേള നടത്തി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്തു. റാന്നി, ഈട്ടിച്ചോട്, മുക്കരണത്തില്‍ വീട്ടില്‍ സാംസണ്‍ സാമുവല്‍(59) ആണ് പോലീസ് പിടികൂടിയത്. തട്ടിപ്പിന്റെ സൂത്രധാരനാണ് സാംസണെന്നും, രണ്ട് വര്‍ഷത്തോളമായി തട്ടിപ്പ് നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
2014 രൂപവത്കരിച്ച മുക്കരണത്ത് കാരുണ്യ ചാരിറ്റബിള്‍ സൊസൈറ്റിയുടെ മറവിലാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഗാനമേള സംഘത്തെ പിടികൂടിയ പോലീസ് സാംസണെയും, കുട്ടിയുടെ മാതാപിതാക്കളെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് തട്ടിപ്പ് സംഘത്തെ നാട്ടുകാര്‍ പിടികൂടി നെടുങ്കണ്ടം പോലീസില്‍ ഏല്‍പ്പിച്ചത്. വാഹനത്തില്‍ നിന്നും ഓടിരക്ഷപെട്ട യുവാവിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. മണിമല സ്വദേശികളായ ജോയി, സുകുമാരന്‍ എന്നിവരെയാണ് കഴിഞ്ഞ ദിവസം നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്.
വൈകല്യം ബാധിച്ച പത്താനാപുരം സ്വദേശിയായ പതിനൊന്ന് വയസുകാരന് ചികിത്സാ സഹായം നല്‍കുന്നതിനായി എന്ന വ്യാജേനയാണ് ഗാനമേള സംഘം ഹൈറേഞ്ചിലെത്തിയത്. കഴിഞ്ഞ രണ്ടാം തിയതിയാണ് സംഘം പത്തനാപുരത്തു നിന്നും പുറപ്പെട്ടത്. കുട്ടിക്കാനം-കട്ടപ്പന റൂട്ടില്‍ പിരവ് നടത്തിയാണ് സംഘം നെടുങ്കണ്ടത്ത് എത്തിയത്. നെടുങ്കണ്ടത്തെത്തിയ സംഘത്തിന്റെ വാഹനത്തില്‍ പതിച്ചിരിക്കുന്ന ഫ്ളക്സില്‍ നല്‍കിയിരിക്കുന്ന നമ്പരില്‍ നാട്ടുകാരില്‍ ചിലര്‍ വിളിച്ചതോടെയാണ് തട്ടിപ്പ് വിവരം പുറത്തായത്.
കുട്ടിക്ക് ചികിത്സക്കാവശ്യമായ പണം നല്‍കാമെന്ന വ്യവസ്ഥയില്‍ രക്ഷിതാവിന്റെ പേരില്‍ അക്കൗണ്ട് എടുപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കുട്ടിയുടെ അച്ഛനെ പോലീസ് വിളിച്ചപ്പോള്‍ രണ്ടാഴ്ച മുന്‍പ് സംഘം 21,000 രൂപ നല്‍കിയിരുന്നതായി പറഞ്ഞു. ഇതിനുശേഷം പണമൊന്നും നല്‍കിയിട്ടില്ല. കഴിഞ്ഞ ദിവസം മാത്രം ഹൈറേഞ്ച് മേഖലയില്‍ നിന്നും 13,000 രൂപയോളമാണ് ഇവര്‍ പിരിച്ചത്. പിരിച്ചെടുത്ത പണം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്.
പോലീസ് പിടിച്ചെടുത്ത സംഘത്തിന്റെ വാഹനം പിടിയിലായ ജോയിയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇയാള്‍ക്ക് ദിവസം 1,300 രൂപയും, കസ്റ്റഡിയിലുള്ള സുകുമാരന് 600 രൂപയും, മൈക്ക് സെറ്റിന് ദിവസം 1,000 രൂപയുമാണ് സാംസണ്‍ നല്‍കിയിരുന്നതെന്ന് പോലീസ് പറഞ്ഞു. റാന്നിയില്‍ ഫര്‍ണീച്ചര്‍ വ്യാപാരവും, പഴയ വീടുകള്‍ പൊളിച്ചുവില്‍ക്കുന്ന കച്ചവടവുമാണെന്നാണ് ചോദ്യം ചെയ്യലില്‍ സാംസണ്‍ പറഞ്ഞു. സംഘത്തിന് സംസ്ഥാനത്തുട നീളം വേരുകളുള്ളതായാണ് പുറത്ത് വരുന്ന വിവരം. തട്ടിപ്പ് സംഘത്തെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടന്നുവരികയാണ്.
ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് എസ്ഡിപിഐ പ്രവർത്തകരുടെ വീടുകൾക്കു നേരെ വ്യാപക അക്രമം. ആലപ്പറമ്പ് 17ാം മൈലിലെ വടക്കേ തോട്ടത്തിൽ വി.കെ.സൈനബയുടെ സഫ്നാസ് മൻസിലിനു നേരെ നടന്ന അക്രമത്തിൽ വീടിന്റെ ജനൽചില്ലുകളും എസിയും ഫർണിച്ചറും അടിച്ചുതകർത്തു.
നെല്ലോളി റയീസിന്റെ വീട്ടിൽ ഫർണിച്ചറും മറ്റും നശിപ്പിക്കപ്പെട്ട നിലയിൽ.
നെല്ലോളി റയീസിന്റെ വീട്ടിൽ ഫർണിച്ചറും മറ്റും നശിപ്പിക്കപ്പെട്ട നിലയിൽ.
സമീപത്തെ വടക്കേ തോട്ടത്തിൽ അബ്ദുൽ സലാമിന്റെ വീടിനു നേരെയും അക്രമമുണ്ടായി. ആലപ്പറമ്പിലെ വടക്കേ തോട്ടത്തിൽ പൗക്കാച്ചി അബ്ബാസിന്റെ വീട്ടിൽ നടന്ന അക്രമത്തിൽ ഫർണിച്ചർ നശിപ്പിക്കുകയും വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ തീവച്ചു നശിപ്പിക്കുകയും ചെയ്തു.
ആലപ്പറമ്പിലെ എ.ടി.കുഞ്ഞഹമ്മദിന്റെ വീട്ടിലും അക്രമികൾ വ്യാപകമായ നാശനഷ്ടമുണ്ടാക്കി. പൂഴിയോട്ടെ കെ.കദീജയുടെ വീട്ടിൽ നടന്ന അക്രമത്തിൽ ഫ്രിജും വീട്ടുപകരണങ്ങളും ജനൽചില്ലുകളും അടിച്ചുതകർത്തിട്ടുണ്ട്.ഓലായിക്കരയിൽ എസ്ഡിപിഐ പ്രവർത്തകൻ നെല്ലോളി റയീസിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. തൊക്കിലങ്ങാടിയിൽ എസ്ഡിപിഐ പ്രവർത്തകൻ ബഷീറിന്റെ വീടിനു നേരെയാണ് അക്രമം.
കോട്ടയം: കേരള ജനതയെ ഞെട്ടിച്ച വീട് കൊള്ളയടികൾക്ക് ശേഷം കള്ളൻമാരുടെ വിളയാട്ടം ട്രെയിനിലും. വിശ്വസ്തരായി അഭിനയിച്ചു ട്രെയിന്‍ യാത്രക്കിടയില്‍ ചായയില്‍ മയക്കുമരുന്ന് നല്‍കി ബോധരഹിതരാക്കി അമ്മയെയും മകളെയും കൊള്ളയടിച്ചു. പിറവം അഞ്ചല്‍പ്പെട്ടി നെല്ലിക്കുന്നേല്‍ പരേതനായ സെബാസ്റ്റ്യെന്റ ഭാര്യ ഷീലാ സെബാസ്റ്റ്യന്‍ (60), മകള്‍ ചിക്കു മരിയ സെബാസ്റ്റ്യന്‍ (24) എന്നിവരാണ് കവര്‍ച്ചയ്ക്ക് ഇരയായത്. ഇരുവരുടെയും പത്തരപവന്‍ സ്വര്‍ണം, രണ്ട് മൊബൈല്‍ ഫോണുകള്‍, കൈയിലുണ്ടായിരുന്ന 18,000 രൂപ, നഴ്സിംഗ് സര്‍ട്ടിഫിക്കറ്റുകള്‍, മുത്തുകള്‍ എന്നിവയെല്ലാമാണ് നഷ്ടമായത്. കോട്ടയത്ത് അബോധാവസ്ഥയില്‍ ട്രെയിനില്‍ കണ്ടെത്തിയ ഇവരെ റെയില്‍വേ പോലീസാണ് ആശുപത്രിയിലെത്തിച്ചത്.
സെക്കന്‍ഡറാബാദില്‍ നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയ മകള്‍ ചിക്കു ഐഇഎല്‍ടിഎസിന് പഠിക്കുകയാണ്. മകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കുന്നതിനാണ് കഴിഞ്ഞദിവസം ഇരുവരുംയാത്ര പുറപ്പെട്ടത്. വെള്ളിയാഴ്ച വൈകീട്ട് ശബരി എക്സ്പ്രസിന്റെ എസ് 8 കംന്പാര്ട്ട്മെന്റിലാണ് ഇരുവരും കയറിയത്. ആലുവക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. തൊട്ടടുത്ത സീറ്റുകളില്‍ ഇതരസംസ്ഥാനക്കാരായ മൂന്നുപേരും ഉണ്ടായിരുന്നതായി ഇവര്‍ പൊലീസിനു മൊഴി നല്‍കി. വെള്ളിയാഴ്ച വൈകിട്ടും ശനിയാഴ്ച രാവിലെയും ഇതരസംസ്ഥാന സംഘം അമ്മക്കും മകള്‍ക്കും ട്രെയിനില്‍നിന്നും ചായ വാങ്ങി നല്‍കിയിരുന്നു. ട്രെയിന്‍ സേലത്തുനിന്നും പുറപ്പെട്ട ശേഷം ശനിയാഴ്ച രാവിലെയാണ് ചായ വാങ്ങി നല്‍കിയത്.
ചായ കുടിച്ച് അല്പസമയത്തിനു ശേഷം ഇരുവരും അബോധാവസ്ഥയിലായി. ശനിയാഴ്ച വൈകീട്ട് ട്രെയിന്‍ കോട്ടയം റെയില്‍വേ സ്റ്റേഷനില്‍ എത്താറായപ്പോള്‍ രണ്ടുപേര്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് ടിടിഇയാണ് കണ്ടെ ത്തിയത്. തുടര്‍ന്ന് വിവരം പോലീസ് കണ്ട്രോള് റൂമില്‍ അറിയിച്ചു. റെയില്‍വേ പൊലീസ് എത്തി ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം: ചികിത്സാസഹായം ആവശ്യപ്പെട്ട് ഗാനമേള തട്ടിപ്പ് നടത്തിയ സംഘത്തെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. മണിമല സ്വദേശികളായ ജോയി, സുകുമാരന്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. വൈകല്യം ബാധിച്ച കോട്ടയം സ്വദേശിയായ പതിനൊന്ന് വയസുകാരന് ചികിത്സാ സഹായം നല്‍കുന്നതിനായിട്ടാണ് ഗാനമേളയെന്നായിരുന്നു ഇവര്‍ നാട്ടുകാരോട് പറഞ്ഞിരുന്നത്. ഇതിനായി നല്ലൊരു തുക ഇവര്‍ നാട്ടുകാരില്‍ സമാഹരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ വാഹനത്തിലെ ഫ്‌ളക്‌സില്‍ നല്‍കിയിരിക്കുന്ന നമ്പരില്‍ നാട്ടുകാരില്‍ ചിലര്‍ വിളിച്ചതോടെ തട്ടിപ്പു വിവരം പുറത്താകുകയായിരുന്നു. കോട്ടയം മണിമല സ്വദേശിയായ പതിനൊന്നു വയസ്സുകാരന്റെ വീട്ടിലെത്തി സഹായം വാഗ്ദാനം ചെയ്ത സംഘം ചികിത്സക്കാവശ്യമായ പണം നല്‍കാമെന്ന വ്യവസ്ഥയില്‍ കുട്ടിയുടെ പേരില്‍ അക്കൗണ്ട് എടുപ്പിച്ചിരുന്നു. കുട്ടിയുടെ പിതാവുമായി പൊലീസ് ബന്ധപ്പെട്ടപ്പോള്‍ രണ്ടാഴ്ച മുന്‍പ് സംഘം 20,000 രൂപ നല്‍കിയിരുന്നതായി പറഞ്ഞു. ഇതിനു ശേഷം പണമൊന്നും ഇവര്‍ നല്‍കിയില്ലെന്ന് പിതാവ് മൊഴി നല്‍കി.
ഇവര്‍ ജില്ലയില്‍ നിന്ന് മൊത്തം ഒരുലക്ഷത്തോളം പിരിച്ചെടുത്തതായിട്ടാണ് പൊലീസ് നിഗമനം. ഹൈറേഞ്ച് മേഖലകളില്‍ നിന്ന് ഇന്നലെ മാത്രം 13,000 രൂപയോളമാണ് ഇവര്‍ പിരിച്ചത്. ഈ പണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് പതിനൊന്നു വയസ്സുകാരന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച് നല്‍കാനാണ് പോലീസിന്റെ തീരുമാനം. പിടിയിലായ ഒരാള്‍ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഡ്രൈവറാണ്. രക്ഷപ്പെട്ടയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.
കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ ശ്യാം പ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ച് ടൊവിനോ തോമസ്. ഒരുമിച്ചൊരു സെല്‍ഫി എടുത്തു എന്നല്ലാതെ താനുമായി പ്രത്യേകിച്ച് ഒരു ബന്ധവുമില്ലാത്ത യുവാവിന്‍റെ മരണവാര്‍ത്ത ഉറക്കം കെടുത്തുന്നു എന്നാണ് ടൊവീനൊ പറയുന്നു.
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യനെ എങ്ങനെയാണ് കൊല്ലാന്‍ കഴിയുക എന്നും ടൊവീനൊ ചോദിക്കുന്നു. മായാനദിയുടെ ക്ലൈമാക്സ് ഷൂട്ടിങ്ങ് നടക്കുന്നതിനിടെ ശ്യാമിന്‍റെ കൂടെ എടുത്ത ഒരു ചിത്രവും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്.
ടൊവിനോയുടെ കുറിപ്പ് വായിക്കാം–
I remember clicking a picture with him while I was shooting Mayaanadhi climax scenes ! Deeply saddened and disturbed by the news of his demise. ഒരുമിച്ചൊരു സെൽഫി എടുത്തു എന്നല്ലാതെ ഞാനുമായി പ്രത്യേകിച്ച് ഒരു ബന്ധവും ഇല്ലാത്ത ഈ യുവാവിന്റെ മരണവാർത്ത എന്റെ ഉറക്കം കെടുത്തുന്നു.
ആരായാലും എന്തിന്റെ പേരിലായാലും ഒരു മനുഷ്യന് എങ്ങനെയാണ് വേറൊരാളെ കൊല്ലാൻ കഴിയുന്നത് ? മനുഷ്യന്റെ well being ന് വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ള infrastructures തന്നെ മനുഷ്യനെ കൊല്ലുന്നു.
ശപിക്കപ്പെട്ട ഒരു ലോകത്തിലാണ് ജീവിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. തമ്മിൽ വെട്ടിക്കൊല്ലുന്നതിനേക്കാൾ എത്രയോ അനായാസമായ കാര്യമാണ് തമ്മിൽ സ്നേഹിച്ചു സന്തോഷത്തോടെ ജീവിക്കുന്നത് !
മലപ്പുറം: എ.കെ.ജിക്കെതിരായ പ്രസ്താവനയില്‍ മാപ്പ് പറയില്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം. കൊണ്ടോട്ടി മുനിസിപ്പല്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എകെജിയെക്കുറിച്ചുള്ള പരാമര്‍ശം നടത്തേണ്ടി വന്നത് പ്രത്യേക സാഹചര്യത്തിലാണ്. നൂറ് പേര്‍ പോലും കാണാന്‍ സാധ്യതയില്ലാത്ത ഒരു ചര്‍ച്ചക്കിടയിലാണ് വിവാദമായ പരാമര്‍ശം ഉള്ളത്. വിവാദവുമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും തന്റെ കമന്റ് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ബല്‍റാം പറഞ്ഞു.
എകെജി വിവാദത്തില്‍ താന്‍ നടത്തിയ പ്രതികരണം കോണ്‍ഗ്രസ് ശൈലിക്ക് യോജിച്ചതല്ലെന്നുള്ള തിരിച്ചറിവുണ്ട്. സിപിമ്മിന് കോണ്‍ഗ്രസ് നേതാക്കളെ അസഭ്യം പറയുകയും പുകമറയില്‍ നിര്‍ത്തുകയും ചെയ്യാം. ബൗദ്ധിക, മാധ്യമ, സാംസ്‌കാരിക രംഗത്ത് സിപിഎമ്മിന്റെ മസ്തിഷ്‌ക പ്രക്ഷാളനമാണ് നടക്കുന്നത്. അതിന്റെ ഭാഗമായാണ് ഒളിവ് ജീവിതത്തിന്റെ വീരേതിഹാസങ്ങള്‍ പ്രചരിപ്പിക്കുന്നത്. ആ നിലയിലുള്ള സമീപനത്തിന്റെ നാളുകള്‍ കേരളത്തില്‍ കഴിഞ്ഞു. ഒരു നാവ് പിഴുതെടുക്കാന്‍ ശ്രമിച്ചാല്‍ പതിനായിരക്കണക്കിന് നാവുകള്‍ ഉയര്‍ന്ന് വരുമെന്നും ബല്‍റാം പറഞ്ഞു.
ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് ഈ മണ്ണ് നമ്മുടേതെന്ന് പറയാന്‍ ആര്‍ജവം കാണിക്കാത്ത ചൈനിസ് ചാരന്മാരായ കമ്യൂണിസ്റ്റുകള്‍ ഇതേ പ്രവര്‍ത്തനവുമായാണ് മുന്നോട്ട് പോകുന്നതെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. കൊണ്ടോട്ടിയിലെ പരിപാടിയില്‍ എത്തിയാല്‍ കാല്‍വെട്ടിമാറ്റുമെന്ന് സിപിഎം അനുകൂല ഫേസ് ബുക്ക് പേജ് ബല്‍റാമിനെതിരെ നേരത്തേ ഭീഷണി മുഴക്കിയിരുന്നു.