കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ മുത്തശ്ശിയെ മര്‍ദ്ദിക്കുന്ന ചെറുമകളുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ക്രൂരപ്രവര്‍ത്തി ചെയ്ത ചെറുമകള്‍ ദീപയെ കുറ്റപ്പെടുത്തി നിരവധിയാളുകള്‍ രംഗത്ത് വന്നു. ദൃശ്യങ്ങള്‍ കണ്ട പോലീസ് ദീപക്കെതിരെ കേസെടുക്കുകയും ചെയ്തു. എന്നാല്‍ ദീപയുടെയും രണ്ട് പ്രായമായ അമ്മമാരുടെയും ജീവിതത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കാത്ത ചില കാര്യങ്ങള്‍ കൂടിയുണ്ട്. അതീവ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ജീവിത സാഹചര്യത്തിലാണ് ദീപയുടെ രണ്ട് മക്കളും പ്രായമായ അമ്മയും മുത്തശ്ശിയും ജീവിക്കുന്നത്.
എട്ടു വര്‍ഷം മുന്‍പാണ് ദീപയെയും മക്കളെയും തനിച്ചാക്കി ഭര്‍ത്താവ് നാടുവിട്ടു പോകുന്നത്. ഇതിനു ശേഷം ഒരു കുടുംബത്തിന്റെ ഭാരം മുഴുവന്‍ തലയിലേറ്റി ജീവിക്കുകയാണ് ദീപ. അടച്ചുറപ്പില്ലാത്ത വീട്ടില്‍ മക്കളെ തനിച്ചാക്കി ജോലിക്ക് പോകാന്‍ കഴിയാത്തത് കൊണ്ട് ടൗണിലെ തയ്യല്‍ കടയിലുണ്ടായിരുന്ന തൊഴില്‍ ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോള്‍ വിടീന്റെ ഏക വരുമാനം അമ്മയ്ക്കും മുത്തശ്ശിക്കും ലഭിക്കുന്ന വിധവാ പെന്‍ഷന്‍ മാത്രമാണ്. തുച്ഛമായ ഈ തുകകൊണ്ട് ഒരു കൂടുംബം മുന്നോട്ട് കൊണ്ടു പോകുക അസാധ്യമാണ്. പട്ടിണിയിലാണെന്ന് കണ്ടറിഞ്ഞ് ആരെങ്കിലും തരുന്ന സഹായമാണ് പലപ്പോഴും ഇവരുടെ വിശപ്പകറ്റിയിരുന്നത്.
മുത്തശ്ശിയെ മര്‍ദ്ദിച്ച ദിവസം അയല്‍വാസിയായ ഒരാളുമായി ദീപ വഴക്കിട്ടിരുന്നു. പ്രശ്‌നം കയ്യാങ്കളി വരെയെത്തി. ആ സമയത്തുണ്ടായ പ്രകോപനമാണ് മുത്തശ്ശിയോട് അത്തരത്തില്‍ പെരുമാറാന്‍ ദീപയെ പ്രേരിപ്പിച്ചത്. സംഭവം അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ദീപയെപ്പറ്റി നല്ലതു മാത്രമാണ് മുത്തശ്ശി പറഞ്ഞത്. മകള്‍ ചെയ്ത തെറ്റിന് ആ അമ്മ മാപ്പ് നല്‍കി കഴിഞ്ഞിരുന്നു. മൂവരും ഇപ്പോള്‍ അത്താണിയിലെ അഗതി മന്ദിരത്തിലാണ് താമസം. ലീഗല്‍ അതോറിറ്റിയാണ് ഇവരെ അവിടെയെത്തിച്ചിരിക്കുന്നത്. ഇനി ഇവര്‍ക്ക് ആവശ്യം അടച്ചുറപ്പുള്ള ഒരു വീടും ദീപയ്ക്ക് കുടുംബം പോറ്റാന്‍ കഴിയുന്ന ജോലിയുമാണ്. അത് നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്നാണ് ചോദ്യം?
കേരളത്തിന്റെ ഔദ്യോഗിക ഫലം ഇനി ചക്ക. ഇതു സംബന്ധിച്ച സര്‍ക്കാരിന്റെ പ്രഖ്യാപനം ഇന്നുണ്ടായേക്കും. കാര്‍ഷിക വകുപ്പാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കുന്നതിലൂടെ കേരള ബ്രാന്‍ഡ് ചക്കയെ ലോക വിപണിയില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ നീക്കം. മറ്റു സംസ്ഥാനങ്ങളുടേതിനേക്കാള്‍ കേരളത്തിലെ ചക്കകള്‍ക്ക് ഗുണമേന്മയേറും. ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് പരിപാലനവും വര്‍ധിക്കുമെന്നാണു പ്രതീക്ഷ.
ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. പരമാവധി പേര്‍ക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.
ചക്ക ഗവേഷണത്തിനായി അമ്പലവയലില്‍ കൃഷിവകുപ്പിന്റെ റിസര്‍ച് സെന്റര്‍ ആരംഭിച്ചു കഴിഞ്ഞു. മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളിലൂടെ പ്രതിവര്‍ഷം 1500 കോടി രൂപയുടെ വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക.
പ്രതിവര്‍ഷം 32 കോടി ചക്ക കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നെന്നാണ് കണക്ക്. ഇതില്‍ 30 ശതമാനവും നശിച്ചു പോകുന്നു. സംസ്ഥാനത്ത് ഉപയോഗിക്കാതെ വര്‍ഷം തോറും നശിക്കുന്നത് 600 കോടി രൂപയുടെ ചക്കയാണെന്നാണ് കണക്ക്. എന്നാല്‍, ചക്ക ഉണ്ടാവാത്ത അമേരിക്കയിലും ഗള്‍ഫ് രാജ്യങ്ങളിലുമെല്ലാം ഇവയ്ക്ക് പ്രിയമേറിവരികയാണ്. ഈ സാഹചര്യത്തില്‍ സംസ്‌കരണസാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി ചക്കയില്‍ നിന്ന് ലാഭം കണ്ടെത്താനുളള ഒരുക്കത്തിലാണ് സര്‍ക്കാര്‍.
തിരുവനന്തപുരം കാര്യവട്ടം ക്യാംപസിലെത്തുന്ന വിദ്യാര്‍ത്ഥികളെ ഭയപ്പെടുത്തിയിരുന്ന ഒന്നാണ് ക്യാംപസിനകത്തെ ഹൈമാവതിക്കുളം. ഹൈമാവതിയെന്ന യക്ഷി ഉള്ള സ്ഥലമാണ് ആ പ്രദേശമെന്നാണ് കഥകള്‍ പ്രചരിച്ചിരുന്നത്. അതുകൊണ്ടുതന്നെ വിദ്യാര്‍ത്ഥികള്‍ രാത്രി കാലത്ത് ആ ഭാഗത്തേക്ക് പോകാന്‍ തന്നെ ഭയന്നിരുന്നു. യക്ഷിയെന്ന അന്ധവിശ്വാസത്തെ തുരത്തുകയാണ് എസ്.എഫ്.ഐയുടെയും ഗവേഷക യൂണിയന്റെയും നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍. ഹൈമാവതി സത്യമോ മിഥ്യയോ എന്ന പേരില്‍ ചര്‍ച്ച സംഘടിപ്പിച്ചു. രാത്രി 12 മണിക്ക് ശേഷം ഹൈമാവതിക്കുളത്തിന് സമീപം വിദ്യാര്‍ഥികള്‍ ഒത്തുകൂടിയായിരുന്നു ചര്‍ച്ച. വിവിധ രംഗങ്ങളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ശാസ്ത്രീയമായി തന്നെ ഹൈമാവതി ഒരു കെട്ടുകഥയാണെന്ന് വിദ്യാര്‍ഥികളെ ബോധ്യപ്പെടുത്തുകയും ചെയ്തു.
യക്ഷിയുടെയും അപസര്‍പ്പക കഥകളുടെയും കേന്ദ്രമായ ഹൈമാവതിക്കുളത്തെ, ആര്‍ക്കും എപ്പോഴും ചെന്നിരിക്കാവുന്ന വിശ്രമ കേന്ദ്രമാക്കി മാറ്റാനാണ് ഇവരുടെ തീരുമാനം. ഹൈമാവതികുളത്തെ നവീകരിച്ച്, വശങ്ങളില്‍ ഔഷധച്ചെടികള്‍ നട്ടുപിടിപ്പിച്ച്, ഇരിപ്പിടങ്ങളൊരുക്കി, പാര്‍ക്കാക്കി മാറ്റാനുള്ള തീരുമാനത്തിന് സര്‍ക്കാരും പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ 15 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. കൂടാതെ ക്യാംപസിന് ആവശ്യമായ കുടിവെള്ളം നല്‍കാനുള്ള ജലസേചന പദ്ധതിയും ഇവിടെ തുടങ്ങും.
ഹൈമാവതിയെക്കുറിച്ച് നിരവധി കഥകളാണ് പ്രചരിച്ചിരുന്നത്. അതിലൊന്ന് ഇതാണ്. ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന സുന്ദരിയായ ഹൈമാവതി കാര്യവട്ടം ക്യാംപസിലെ ഒരു ഗവേഷക വിദ്യാര്‍ഥിയായിരുന്നു. പഠനകാലത്ത് താഴ്ന്ന ജാതിയില്‍പെട്ട യുവാവുമായി അവള്‍ പ്രണയത്തിലായി. പ്രണയം അറിഞ്ഞ വീട്ടുകാര്‍ എതിര്‍ത്തു. ഹൈമാവതി പ്രണയത്തില്‍ ഉറച്ചു നിന്നതോടെ വാശിയേറിയ വീട്ടുകാര്‍ കാമുകനെ തല്ലിക്കൊന്നു. ഇതില്‍ ദുഃഖിതയായി ഹൈമാവതി കുളത്തില്‍ ചാടി മരിച്ചു. കാര്യവട്ടം ക്യാംപസിലെ അക്വേഷ്യാ കാടിനുള്ളിലാണ് ഈ കുളം സ്ഥിതിചെയ്യുന്നത്. ഹൈമാവതി ചാടി മരിച്ചെന്ന വിശ്വാസത്തില്‍ കുളത്തിന്റെ പേര് ഹൈമാവതി കുളമെന്നായി മാറുകയായിരുന്നു.
തിരുവനന്തപുരം ശ്രീകാര്യത്ത് പൊലീസ് ജീപ്പിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു. കാര്യവട്ടം സ്വദേശി ആശംസ് ജോയിയുെട തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലാണ്. അപകടത്തിന് ശേഷം പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന് കുടുംബം പരാതിപ്പെട്ടു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി.
ഇന്നലെ വൈകിട്ട് നാല് മണിക്കാണ് ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥികളെ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ചത്. കാര്യവട്ടം ലക്ഷമിഭായി ലെയിനില്‍ ക്രിസ്റ്റഫര്‍ ജോയിയുടെ മകന്‍ ആശംസിനും സുഹൃത്ത് സൂര്യ സുബ്രഹ്മണ്യനുമാണ് പരുക്കേറ്റത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ആശംസിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. തലക്ക് പരുക്കേറ്റ ആശംസ് ഇതുവരെ ബോദം വീണ്ടെടുത്തിട്ടില്ല. ഇത്ര ഗുരുതരമായി പരുക്കേറ്റിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
പൊലീസ് ജീപ്പിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്. പരുക്കേറ്റ് വീണ വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജിലാക്കിയ ശേഷം പൊലീസ് മുങ്ങിയെന്നാണ് പരാതി. ഏത് പൊലീസ് ജീപ്പാണ് ഇടിച്ചതെന്ന് വ്യക്തമാക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനും പ്രതിപക്ഷ നേതാവിനുമെല്ലാം പരാതി നല്‍കിയിരിക്കുകയാണ് കുടുംബം. ആശുപത്രിയിലെത്തിയ ഫയര്‍ഫോഴ്സ് മേധാവി ടോമിന്‍ തച്ചങ്കരിക്കും പരാതി നല്‍കി. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി പൊലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചു.
കൊച്ചി: നടി ആക്രമക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹോക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി വരുന്ന തിങ്കളാഴ്ച്ച കോടതി പരിഗണിക്കും. നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ തെളിവുകളും നേരത്തെ കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം പ്രതിയായ ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.
ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ അത് ദുരൂപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും ചൂണ്ടി കാണിച്ച് അന്വേഷണ സംഘം രംഗത്ത് വന്നിരുന്നു. ദൃശ്യങ്ങള്‍ യാതൊരു കാരണവശാലും കൈമാറാന്‍ സാധിക്കില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലങ്ങളും വൈദ്യപരിശോധന ഫലങ്ങളും മറ്റു സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്.
വിചാരണാ നടപടികള്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നതില്‍ ഹൈക്കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നത്. പ്രതികള്‍ക്ക് തങ്ങള്‍ക്കെതിരെയുള്ള മുഴുവന്‍ തെളിവുകള്‍ പരിശോധിക്കാനുള്ള അനുമതി നേരത്തെ കോടതി നല്‍കിയിരുന്നു. ഇതനുസരിച്ച് ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയുടെ സാന്നിധ്യത്തില്‍ ദിലീപിന്റെ അഭിഭാഷകന്‍ പരിശോധിച്ചിരുന്നു.
മദ്യത്തിനു പകരം കട്ടൻചായ വിൽപന നടത്തിയയാളെ പൊലീസ് മൊബൈൽ മോഷണ കേസിൽ പിടികൂടി. കുന്നമംഗലം കൂടത്തലുമ്മൽ അശോകൻ (49) ആണ് പിടിയിലായത്. ശ്രീകണ്ഠേശ്വരത്തിൽ തൊഴാനെത്തിയ ഭക്തന്റെ കയ്യിൽ നിന്ന് ഫോൺ വിളിക്കാനായി മൊബൈൽ ചോദിച്ചുവാങ്ങി, ഫോണുമായി കടന്നുകളയുകയായിരുന്നു. ഇയാളെ കസബ പൊലീസ് പിടികൂടി ചോദ്യം ചെയ്തതിൽ മദ്യത്തിനു പകരം കുപ്പിയിൽ കട്ടൻചായ നിറച്ച് മദ്യഷാപ്പുകളുടെ മുൻപിൽ വിൽപന നടത്തുകയാണ് പ്രധാന തൊഴിലെന്നു പറഞ്ഞു.
കുന്നമംഗലത്തെ ഒരു കടയിൽ വിൽപന നടത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. ഒട്ടേറെപ്പേർക്ക് മദ്യം വാങ്ങി തരാമെന്നു പറഞ്ഞ് പണം വാങ്ങി കട്ടൻചായ നിറച്ച കുപ്പികൾ നൽകും. ഇതുവരെ ആരും ഈ കാരണത്തിൽ പരാതി നൽകിയില്ലെന്നു കസബ എസ്ഐ വി. സിജിത് പറഞ്ഞു. എന്നാൽ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ പരാതിയുണ്ടെന്നും എസ്ഐ അറിയിച്ചു. ദിവസം അഞ്ച് കുപ്പിയിൽ അധികം ഇയാൾ വിൽപന നടത്തും. ഓരോരോ ദിവസം ഓരോരോ മദ്യഷാപ്പിനു മുൻപിലാണ് കച്ചവടം. മദ്യംവാങ്ങാൻ വരി നിൽക്കാൻ മടിക്കുന്നവർക്ക് ഒരു കുപ്പിക്ക് 50 രൂപ അധികം വിലയിട്ടാണ് കട്ടൻചായ മദ്യമെന്ന വ്യാജേന വിൽപന നടത്തുന്നത്.
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ രംഗത്ത്. നാളെ എ.ഐ.വൈ.എഫ് നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കും. സിപിഎമ്മിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യ നിലപാടെടുത്താണ് ഘടകകക്ഷിയായ സിപിഐ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
നേരത്തെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ വയല്‍കിളികള്‍ നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. സമരത്തിന്റെ ആദ്യഘട്ടങ്ങള്‍ മുതല്‍ സിപിഐയുടെ പിന്തുണ വയല്‍കിളികള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നില്ല. ഇന്നു ചേര്‍ന്ന എ.ഐ.വൈ.എഫിന്റെ സംസ്ഥാന നേതൃയോഗമാണ് വയല്‍ക്കിളികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് എ.ഐ.വൈ.എഫ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിപിഐ സമരത്തോടൊപ്പം ചേര്‍ന്നതോടെ സിപിഎമ്മിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. നേരത്തെ സമരസമിതി ഉയര്‍ത്തിയ പന്തല്‍ സിപിഎം അനുകൂലികള്‍ കത്തിച്ചിരുന്നു.
തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് കേന്ദ്രം 2014മുതല്‍ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2014-15 കാലയളവു മുതല്‍ 2017- 18 കാലയളവുവരെ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കു എത്ര തുക കേന്ദ്രഫണ്ടായി ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. രാജഗോപാലിന്റെ ചോദ്യവും കടകംപള്ളിയുടെ മറുപടിയും പുറത്ത് വന്നതോടെ ബിജെപി എംഎല്‍എയെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്ത് വന്നു
കേന്ദ്ര ഫണ്ടിനെക്കുറിച്ച് ധാരണയില്ലാതെയാണ് ബി.ജെ.പി എം.എല്‍.എ നിയമ സഭയിലിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു. സഹകരണമേഖലയ്ക്ക് ലഭിച്ച കേന്ദ്രഫണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കണമെന്നും ഫണ്ട അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് ഏതുരീതിയിലാണ് ചെലവഴിച്ചതെന്നുമായിരുന്നു രാജഗോപാലിന്റെ ചോദ്യം. അഥവാ ഫണ്ട് ചെലവഴിച്ചില്ലെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് മന്ത്രി വ്യക്തമാക്കണമെന്നും ബിജെപി എം.എ.എല്‍ ആവശ്യപ്പെട്ടു.
എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് സഹകരണ മേഖലയ്ക്ക് യാതൊരുവിധ ഫണ്ടും 2014ന് ശേഷം ലഭിച്ചിട്ടില്ലെന്ന് കടകംപള്ളി രേഖാമൂലം മറുപടി നല്‍കി. വാസ്തവത്തില്‍ മന്ത്രിയുടെ മറുപടിക്ക് ശേഷമാണ് കേന്ദ്രം ഫണ്ട് നല്‍കിയിട്ടില്ലെന്ന് ഒ. രാജഗോപാലിന് മനസ്സിലായതെന്ന് നവമാധ്യമങ്ങള്‍ പറയുന്നു.
കൊച്ചി: താന്‍ എഴുതിയ കവിതകള്‍ പഠിപ്പിക്കരുതെന്നും അവ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്ത്. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ചുള്ളിക്കാട് ഈ ആവശ്യം ഉന്നയിച്ചത്. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ അറിവില്ലാത്തവര്‍ അധ്യാപകരാകുന്നതിനാലാണ് താന്‍ ഈ ആവശ്യമുന്നയിക്കുന്നതെന്നും ചുള്ളിക്കാട് പറഞ്ഞു.
സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്‍നിന്നും തന്റെ രചനകള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം. അക്കാഡമിക് ആവശ്യങ്ങള്‍ക്ക് തന്റെ കവിതകള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും തന്റ് കവിതകളില്‍ ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു.
അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്‍ക്കു കൊടുത്ത് വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുകയാണ്. മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥനത്തില്‍ അധ്യാപകരായി നിയമിക്കുന്നു.
അബദ്ധപഞ്ചാംഗങ്ങളായ പ്രബന്ധങ്ങള്‍ക്കുപോലും ഡോക്ടറേറ്റ് നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇവയാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ചുള്ളിക്കാട് വ്യക്തമാക്കി.
തിരുവനന്തപുരം കുറ്റിച്ചലില്‍ കനത്തമഴയിലും കാറ്റിലും അന്‍പതോളം വീടുകള്‍ നശിച്ചു. മരങ്ങള്‍ കടപുഴകി വീണാണ് കൂടുതലും വീടുകള്‍ തകര്‍ന്നത്.പഞ്ചായത്തിലെ പലയിടത്തും കൃഷിയും നശിച്ചു.
ഇന്നലെ വൈകുന്നേരത്തോടെ വീശിയടിച്ച കാറ്റാണ് വന്‍നാശം വിതച്ചത്. പഞ്ചായത്തിലെ നിലമ,രാജഗിരി,മൈലമൂട്,പച്ചക്കാട് എന്നിവിടങ്ങളിലാണ് കൂടുതലും നാശം . പലവീടുകളുടേയും മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി.
ചിലയിടങ്ങളില്‍ വീടുകള്‍ക്ക് മേല്‍ മരങ്ങള്‍ കടപുഴകി വീണു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപെട്ടത്. മരങ്ങള്‍ വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞ് വീണ് വൈദ്യുതിബന്ധവും തടസപ്പെട്ടു. അഗ്നിശമന സേനയെത്തി മരങ്ങള്‍ മുറിച്ചുമാറ്റിയാണ് പലയിടത്തും ഗതാഗതം പുനസ്ഥാപിച്ചത് റബറിന് പുറമെ വാഴയും മരിച്ചീനിയുമാണ് കാറ്റില്‍ നശിച്ചത്.