കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെ ചോദ്യം ചെയ്യാന്‍ പോലീസ് സംഘം പഞ്ചാബിലേക്ക്. ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചതോടെയാണ് അന്വേഷണ സംഘം പഞ്ചാബിലേക്ക് പോകുന്നത്. സംഘം ബുധനാഴ്ച യാത്ര തിരിക്കും. പഞ്ചാബ് പോലീസിനെ ഇതു സംബന്ധിച്ചുള്ള വിവരം ഔദ്യോഗികമായി അറിയിച്ചു.

ഒരു മാസം നീണ്ട അന്വേഷണത്തിനു ശേഷമാണ് പീഡന പരാതിയില്‍ ബിഷപ്പിനെ ചോദ്യം ചെയ്യുന്നത്. ബിഷപ്പ് കുറവിലങ്ങാട് മഠത്തിലെത്താന്‍ ഉപയോഗിച്ച ബിഎംഡബ്ല്യു കാര്‍ ഹാജരാക്കാന്‍ അന്വേഷണ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

സാക്ഷികള്‍ ഏറെയും സ്ത്രീകള്‍ ആയതിനാലാണ് കാലതാമസമെന്നും എസ്.പി വ്യക്തമാക്കിയിരുന്നു. ഫാദര്‍ ജെയിംസ് എര്‍ത്തയില്‍ പരാതി നല്‍കിയ കന്യാസ്ത്രീയേയും സഹപ്രവര്‍ത്തകയെയും സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തായിരുന്നു. ഫോണ്‍ ശബ്ദരേഖയാണ് പുറത്തു വന്നത്. ഇതില്‍ വസ്തുതയുണ്ടെന്ന് തെളിഞ്ഞാല്‍ എര്‍ത്തയിലിനെതിരെയും നടപടിയുണ്ടാകും.