Kerala

കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രതിസന്ധിയില്‍. ദുബായില്‍ ഒഴികെ മറ്റൊരിടത്തും പദ്ധതികള്‍ തുടരേണ്ടതില്ലെന്ന് ദുബായ് ഹോള്‍ഡിങ്സ് കമ്പനി തീരുമാനിച്ചതിനേത്തുടര്‍ന്നാണ് കൊച്ചി സ്മാര്‍ട് സിറ്റി പദ്ധതി പ്രതിസന്ധിയിലായിരിക്കുന്നത്. ഇതോടെ 78,000 തൊഴിലവസരങ്ങളും 90 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളും സംസ്ഥാനത്തിനു നഷ്ടമായേക്കും. കൊച്ചി സ്മാര്‍ട് സിറ്റി ദുബായിലെ ഓഫീസിന്റെ പ്രവര്‍ത്തനം കഴിഞ്ഞ വര്‍ഷം പകുതിയോടെ പൂര്‍ണ്ണമായും നിലച്ചിരുന്നു. കഴിഞ്ഞ ജനുവരിയില്‍ ദുബായ് ഹോള്‍ഡിങ്സ് കമ്പനിയുടെ പുതിയ മാനേജ്‌മെന്റ് അധികാരത്തിലെത്തിയതോടെയാണ് മാറ്റങ്ങള്‍ക്ക് തുടക്കമായത്.

ദൂബായ് ഒഴികെയുള്ള മേഖലകളില്‍ തുടരുന്ന സ്മാര്‍ട് സിറ്റി പദ്ധതികള്‍ ഉപേക്ഷിക്കാന്‍ കമ്പനി തീരുമാനിച്ചതോടെ കേരളത്തിലെ പദ്ധതി പ്രതിസന്ധിയിലാവുകയായിരുന്നു. സൗദിയില്‍ കമ്പനി നടത്തുന്ന സ്മാര്‍ട് സിറ്റി പദ്ധതിയും ഉപേക്ഷിച്ചിട്ടുണ്ട്. 2004-ലാണ് ദുബായ് ഹോള്‍ഡിങ്സ് തങ്ങളുടെ രാജ്യത്തിനു പുറത്തും പുതിയ പദ്ധതികള്‍ കൊണ്ടുവരാനുള്ള ആശയത്തിനു രൂപം കൊടുത്തത്. ഡോ. ഒമര്‍ ബിന്‍ സുലൈമാന്‍ നടപ്പാക്കിയ ഗോയിങ് ഗ്ലോബല്‍ പദ്ധതിക്കു സ്ഥലം കണ്ടെത്താന്‍ രൂപീകരിച്ച മൂന്നംഗ കോര്‍ ടീമാണ് ഐ.ടി പദ്ധതിക്ക് അനുയോജ്യമായ സ്ഥലം തേടി ദുബായിക്കു പുറത്ത് അന്വേഷണം ആരംഭിച്ചത്.

മാള്‍ട്ട, ഇറാന്‍, ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളിലും സ്ഥലം നോക്കി. ഇന്ത്യയില്‍ ഗുര്‍ഗാവ്, ഹൈദരാബാദ്, ബംഗളുരു എന്നിവിടങ്ങളില്‍ എവിടെയെങ്കിലും പദ്ധതി തുടങ്ങാനായിരുന്നു ആദ്യതീരുമാനം. എന്നാല്‍, ഹൈദരാബാദിലെ വാലന്‍ബര്‍ഗ് ഐ ടി കമ്പനി വിലയ്ക്കു വാങ്ങാനുള്ള തീരുമാനം വേണ്ടെന്നുവച്ചതോടെ കേരളത്തിനു സാധ്യത തെളിഞ്ഞു. 2011 ഫെബ്രുവരിയിലാണു സ്മാര്‍ട് സിറ്റി കരാറില്‍ സര്‍ക്കാരും ദുബായ് ഹോള്‍ഡിങ്സും ഒപ്പിട്ടത്. 2016 മാര്‍ച്ചില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം പൂര്‍ത്തീകരിച്ച് അതിന്റെ ഉദ്ഘാടനവും നടന്നിരുന്നു. രണ്ടാംഘട്ടത്തില്‍ പൂര്‍ത്തീകരിക്കേണ്ട 90,000 ചതുരശ്രയടി കെട്ടിടങ്ങളും 78,000 തൊഴിലവസരങ്ങളുമാണ് പദ്ധതി വേണ്ടെന്നുവച്ചതോടെ കേരളത്തിനു നഷ്ടമാകുന്നത്.

ന്യൂഡല്‍ഹി: നവ മാധ്യമങ്ങളില്‍ വൈറലായ അഡാറ് ലവിലെ മാണിക്ക മലരായ പൂവിയെന്ന് ഗാനത്തിനെതിരായ എല്ലാ നിയമ നടപടികളും സ്റ്റേ ചെയ്ത് സുപ്രീം കോടതി.  നടി പ്രിയ വാര്യര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. ഹൈദരാബാദിലും ഔറംഗബാദിലുമാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളില്‍ തുടര്‍ന്ന് നടപടികള്‍ പാടില്ലെന്ന് കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞു.

അഡാറ് ലവിലെ ഗാനത്തിനെതിരെ ഭാവിയില്‍ രാജ്യത്ത് ഒരിടത്തും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. കേസുമായി ബന്ധപ്പെട്ട് എന്തുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചില്ലെന്ന് വാദം കേട്ട കോടതി ആരാഞ്ഞു. യൂടുബില്‍ അപ്‌ലോഡ് ചെയ്ത വീഡിയോ ആയതിനാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കേസുകള്‍ വരാന്‍ സാധ്യതയുണ്ടെന്നും അതിനാലാണ് പരമോന്നത നീതി പീഠത്തെ നേരിട്ട് സമീപിച്ചെതെന്ന് പ്രിയയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

പ്രിയയുടെ അഭിഭാഷകന്റെ വാദം അംഗീകരിച്ച കോടതി ഗാനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടു. അഡാറ് ലവിലെ സംവിധായകനും നടി പ്രിയ വാര്യര്‍ക്കും എതിരെയാണ് ഹൈദരാബാദിലും ഔറംഗബാദിലുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തിലാണ് ഗാനത്തിലെ വരികള്‍ എന്നാരോപിച്ചായിരുന്നൂ കേസുകള്‍.

പ്രണയാഭ്യാര്‍ത്ഥന നിരസിച്ച കാസര്‍കോട് സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ കര്‍ണാടക സുളള്യയില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തി. സുള്ള്യ നെഹ്‌റു മെമ്മോറിയല്‍ കോളേജിലെ രണ്ടാം വര്‍ഷ ബി.എസ്.സി വിദ്യാര്‍ത്ഥിനിയായ കാസര്‍കോട് കാറഡുക്ക ശാന്തിനഗര്‍ സ്വദേശിയായ രാധാകൃഷണ ഭട്ടിന്റെ മകള്‍ അക്ഷത (19) യാണ് കുത്തേറ്റ് മരിച്ചത്.

അതേ കോളേജിലെ രണ്ടാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് (23) ആണ് അക്ഷതയെ കുത്തിക്കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച നാലു മണിയോടെ സുള്ള്യ ചിന്നകേശവ ക്ഷേത്രത്തിനടുത്ത് വെച്ചായിരുന്നു സംഭവം. എന്നും കോളേജ് വിട്ട് വീട്ടിലേക്ക് വരുന്ന അക്ഷത ബസ് പണിമുടക്കായതിനാല്‍ നേരത്തെ കോളേജില്‍ നിന്ന് ഇറങ്ങിയിരുന്നു. കോളജ് വിട്ട് ബസ് സ്റ്റോപ്പിലേക്ക് നടന്നു വരുന്നതിനിടയില്‍ പിറകില്‍ നിന്ന് വന്ന കാര്‍ത്തിക് വയറിന് കുത്തുകയായിരുന്നു. കുത്തേറ്റു വീണ അക്ഷതയെ ആദ്യം കെ വി ജി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് കൊണ്ടു പോകുന്നതിനിടയില്‍ മരണം സംഭവിക്കുകയായിരുന്നു.

ഏലിമല നാരായണകജ സ്വദേശിയാണ് കാര്‍ത്തിക്. മൃതദേഹം സുള്ള്യ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. ദേവകിയാണ് അക്ഷതയുടെ അമ്മ. ഒരു സഹോദരിയുണ്ട്.

ജനജീവിതം ദുസ്സഹമാക്കി അഞ്ചു ദിവസമായി തുടരുന്ന സ്വകാര്യബസ് സമരം പിന്‍വലിച്ച നടപടിയെ ട്രോളി സായഹ്നപത്രമായ രാഷ്ട്രദീപക. ട്രോളന്‍മാര്‍ ഫേസ്ബുക്കില്‍ മാത്രമല്ലെന്ന് തെളിയിക്കുന്ന രസകരമായി തലക്കെട്ടോടു കൂടിയാണ് രാഷ്ട്രദീപിക വാര്‍ത്ത നല്‍കിയിരിക്കുന്നത്. രാഷ്ട്ര ദീപികയുടെ ട്രോളിന് വന്‍ പ്രചാരമാണ് നവ മാധ്യമങ്ങളില്‍ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

പഞ്ചാബി ഹൗസ് സിനിമയില്‍ ഹരിശ്രീ അശോകന്റെ കഥാപാത്രമായ രമണ്‍ പറയുന്ന ഡയലോഗ് ഉപയോഗിച്ചായിരുന്നു ട്രോള്‍.

ഞങ്ങള്‍ നേരെ മുഖ്യമന്ത്രിയുടെ അടുത്തേക്കു ചെന്നു. എന്നിട്ട്?
മര്യാദയ്ക്കു നിരക്കു കൂട്ടാന്‍ പറഞ്ഞു, എന്നിട്ട്?
അപ്പോ അങ്ങേരു പറ്റില്ലെന്നു പറഞ്ഞു.. അപ്പൊ?
അപ്പൊ ഒരു തീരുമാനമായില്ലേ എന്നാണ് ട്രോള്‍.

സ്വകാര്യ ബസുടമകളെ ട്രോളിയ ഡയലോഗ് സോഷ്യല്‍ മീഡിയെ ഏറ്റെടുക്കുകയായിരുന്നു. രാഷ്ട്രദീപികയുടെ കണ്ണൂര്‍ സബ് എഡിറ്റര്‍ കെ.പി ഷൈജുവിന്റെയാണ് തലക്കെട്ടില്‍ ട്രോള്‍ നല്‍കാനുള്ള ആശയം.

കല്‍പറ്റ:16 കുപ്പി വിദേശമദ്യവുമായി ഒരാള്‍ പിടിയില്‍. വൈത്തിരി വടുവന്‍ചാല്‍ വിണ്ണം പറമ്പില്‍ ചന്ദ്രനെയാണ് (55) എക്‌സൈസ് പിടികൂടിയത്. അരക്ക് ചുറ്റം കെട്ടിവെച്ച നിലയിലായിരുന്ന മദ്യക്കുപ്പികള്‍. തമിഴ്‌നാട്ടില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് മദ്യം വാങ്ങിച്ച ശേഷം വൈത്തിരി വടുവന്‍ചാല്‍ മേപ്പാടി കല്‍പ്പറ്റ തുടങ്ങിയ ഭാ?ഗങ്ങളില്‍ വില്‍പ്പന നടത്തുകയായിരുന്നു ഇയാള്‍.

ഇന്നലെ അതിര്‍ത്തി പ്രദേശമായ താളൂരില്‍ വെച്ച് പിടിയിലായ ഇയാളെ ആദ്യം സംശയമൊന്നും തോന്നാതിരുന്ന പോലീസ് പിന്നീട് ശരീരം പരിശോധിച്ചപ്പോള്‍ 16 കുപ്പി വിദേശമദ്യം അരക്കെട്ടില്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. ആരും കാണാത്ത രീതിയില്‍ 16 കുപ്പി മദ്യമാണ് കെട്ടിവച്ചിരുന്നത്. വ്യാജമദ്യവുമായി ബന്ധപ്പെട്ട് മുന്‍പും ഇയാള്‍ അറസ്റ്റിലായിരുന്നു. പ്രിവന്റിവ് ഓഫിസര്‍ വി.ആര്‍.ബാബുരാജിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

ന്യൂഡല്‍ഹി: വീട്ടു തടങ്കലിലായിരുന്ന സമയത്ത് തനിക്ക് നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നെന്ന് ഹാദിയ. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് മാതാപിതാക്കള്‍ക്കെതിരെ ഹാദിയ ആരോപണമുന്നയിച്ചത്. ഇക്കാര്യം താന്‍ പോലീസില്‍ അറിയിച്ചെന്നും തെളിവ് നല്‍കാമെന്ന് പറഞ്ഞിട്ടു പോലും ജില്ലാ പോലീസ് മേധാവി തന്നെ കാണാന്‍ എത്തിയില്ലെന്നും സത്യവാങ്മൂലത്തില്‍ ഹാദിയ പറഞ്ഞു.

താന്‍ കൊല്ലപ്പെടാന്‍ ഇടയുണ്ടെന്ന് രാഹുല്‍ ഈശ്വറിനോട് പറഞ്ഞിരുന്നു. അമ്മ തയ്യാറാക്കിയിരുന്ന ഭക്ഷണമാണ് വീട്ടില്‍ കഴിച്ചിരുന്നത്. ഒരു ദിവസം രാവിലെ അമ്മ ഭക്ഷണം തയ്യാറാക്കുന്നതിനിടയില്‍ താന്‍ അടുക്കളയിലെത്തി. പാചകത്തിനിടയില്‍ അമ്മ അസ്വാഭാവികമായി എന്തോ ചെയ്യുന്നത് താന്‍ കണ്ടുവെന്നും ഹാദിയ പറഞ്ഞു. ഇതിനു ശേഷം താന്‍ സ്വന്തമായി പാചകം ചെയ്ത് കഴിക്കുകയായിരുന്നു പതിവെന്നും ഹാദിയ വ്യക്തമാക്കി.

വീട്ടില്‍ തനിക്ക് വലിയ പീഡനങ്ങളായിരുന്നു നേരിടേണ്ടി വന്നത്. രാഹുല്‍ ഈശ്വര്‍ തന്റെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത് അനുവാദമില്ലാതെയായിരുന്നെന്നും അച്ഛന്‍ ചിലരുടെ സ്വാധീനത്തിലാണെന്നും അവരെയും തന്നെ പീഡിപ്പിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ഇത് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിക്കും.

അഞ്ച് ദിവസമായി ജന ജീവിതം കഷ്ടത്തിലാക്കി സ്വകാര്യ ബസുടമകള്‍ നടത്തി വന്ന സമരം പിന്‍വലിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കണം, മിനിമം ചാര്‍ജ് 10 രൂപയാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആരംഭിച്ച സമരം ഒടുവില്‍ ബസുടമകള്‍ക്ക് പിന്‍വലിക്കേണ്ടി വരുകയായിരുന്നു. സമരത്തില്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ ബസുടമകള്‍ക്ക് അംഗീകരിക്കേണ്ടി വന്നു.

പെര്‍മിറ്റുകള്‍ റദ്ദാക്കുമെന്ന സര്‍ക്കാര്‍ ഭീഷണിയെത്തുടര്‍ന്നാണ് സമരം നിര്‍ത്താന്‍ ബസുടമകള്‍ നിര്‍ബന്ധിതരായത്. വിഷയത്തില്‍ ബസുടമകളെ കളിയാക്കി നിരവധി ട്രോളുകളാണ് നവ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. സമരം നിര്‍ത്തിയതിന്റെ പേരില്‍ കുട്ടികളോട് തങ്ങളെ നോക്കി ചിരിക്കരുതെന്ന് പറയണമെന്ന് ട്രോളുകള്‍ കളിയാക്കുന്നു.

ചില ട്രോളുകള്‍ കാണാം;

 

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയത് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. മനോജ് പരോളില്‍ ഇറങ്ങിയ സമയത്താണ് ശുഹൈബ് വധിക്കപ്പെട്ടതെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നുമാണ് കെ.സുധാകരന്‍ ആരോപിക്കുന്നത്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ രീതിക്ക് സമാനമായാണ് ശുഹൈബിനെ വധിച്ചിരിക്കുന്നത്.

ശുഹൈബിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം ഇതു വ്യക്തമാക്കുന്നതായും സുധാകരന്‍ ആരോപിക്കുന്നു. ശുഹൈബിനെ ആക്രമിക്കുമ്പോള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാടകയ്‌ക്കെടുത്ത രണ്ട് കാറുകളിലാണ് പ്രതികള്‍ കൃത്യം നടത്താന്‍ എത്തിയത്. ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു.

കേസിലെ മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അടുത്തുള്ള സംസ്ഥാനങ്ങളിലേക്ക് പ്രതികള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരങ്ങള്‍ കൈമാറിയതായി പോലീസ് വ്യക്തമാക്കി.

കൊടുക്രൂരയായ മറ്റൊരു പെറ്റമ്മ കൂടി ! ക്രൂര കഥകൾ പറഞ്ഞ് സഹോദരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമൃതയും, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യന്‍ എന്ന കുഞ്ഞനുജനുമാണ് വീഡിയോയിലൂടെ തങ്ങളുടെ അമ്മയുടെ ക്രൂരതകള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും മലപ്പുറം നിലമ്പൂര്‍ സ്വദേശികളാണ്. കാണുന്ന ഏതൊരാളുടേയും കണ്ണുകളെ ഈറനണിയിക്കുന്ന തങ്ങളുടെ ജീവിതമാണ് ഇവര്‍ വീഡിയോയില്‍ തുറന്ന് കാണിക്കുന്നത്. ഞങ്ങളുടെ അമ്മയുടെ സ്വഭാവം ശരിയല്ലെന്നു ഒരു സമൂഹത്തിനു മുമ്പില്‍ തുറന്ന് സമ്മതിക്കേണ്ടി വരുന്ന കുരുന്നുകളുടെ മാനസീകാവസ്ഥ വാക്കുകള്‍ക്കും വരികള്‍ക്കും അതീതമാണ്. അമ്മ അച്ഛനെ കൊല്ലുമെന്നും തങ്ങള്‍ക്ക് ആരുമില്ലെന്നും വീഡിയോ കാണുന്ന സുമനസുകള്‍ തങ്ങളെ സഹായിക്കണം എന്നുമെല്ലാമാണ് ഈ കുഞ്ഞുങ്ങള്‍ പറയുന്നത്.

ആശുപത്രി ഫാര്‍മസിസ്റ്റ്് ആയ അമ്മ ആശുപത്രിയില്‍ നിന്നും മരുന്നും പണവും, വിലകൂടിയ ഇഞ്ചക്ഷനുകളുമെല്ലാം മോഷ്ടിക്കുമായിരുന്നു എന്നും കുട്ടികള്‍ തുറന്നു പറയുന്നു. അമ്മ സ്‌നേഹിച്ചത് തങ്ങളുടെ അച്ഛന്റെ പണമാണെന്നും അത് ഇല്ലാതായതോടെ അമ്മ വീട്ടില്‍ വഴക്ക് തുടങ്ങിയെന്നും കുട്ടികള്‍ വെളിപ്പെടുത്തുന്നു. അച്ചമ്മയുമായി ആശുപത്രിയില്‍ കിടന്ന സമത്ത് തങ്ങളുടെ അമ്മയെ ആശുപത്രിയിലെ ഡോക്ടറോടൊപ്പം കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും നാക്കുറക്കാത്ത അഞ്ചാം ക്ലാസുകാരനായ ആദിത്യന്‍ എന്ന കുരുന്ന് പറയുന്നത് കേട്ടാല്‍ ഇവള്‍ ഒരു അമ്മ തന്നെയാണൊ എന്ന സംശയം ആരിലും ഉടലെടുക്കും.

അമ്മയുടെ കള്ളത്തരങ്ങള്‍ അച്ഛനോട് പറഞ്ഞാല്‍ അച്ഛനെ കൊല്ലുമെന്നു അമ്മ ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ നിറകണ്ണുകളോടെ പറയുന്നു. ഇതെല്ലാം അച്ഛനോട് പറയാതിരിക്കാന്‍ അമ്മ തങ്ങളെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും മക്കള്‍ വെളിപ്പെടുത്തുന്നു. ഇതാണ് ഞങ്ങളുടെ അമ്മ എന്ന് പറഞ്ഞ് ഒരു ഫോട്ടോയും കുട്ടികള്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഈ കുരുന്നുകളുടെ ദയനീയാവസ്ഥയുടെ നേര്‍ക്കാഴ്ചയായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിരവധി പ്രതികരണങ്ങളാണ് കമന്റുകളായി എത്തുന്നത്. ഇതോടകം നിരവധിപ്പേര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു. അച്ഛനൊ ഞങ്ങള്‍ക്കൊ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ കാരണക്കാരി ഞങ്ങളുടെ അമ്മ ആണെന്നു പറഞ്ഞ് നിറകണ്ണുകളോടെയാണ് കുട്ടികള്‍ വീഡിയോ അവസാനിപ്പിക്കുന്നത്.

സോഷ്യല്‍ മീഡിയ

ഇന്നത്തെ കേരളത്തിലെയും , ഇന്ത്യയിലെയും രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും , രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കുന്ന രക്തസാക്ഷികളെക്കുറിച്ചും പ്രതിപാദിക്കുന്ന  ” നീയെന്ത് നേടി ……? ” എന്ന പേരില്‍  ദൈവത്തിന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശരിക്കും അര്‍ത്ഥവത്തായ ഒരു സന്ദേശമാണ് ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചരിക്കുന്നത്. രക്തസാക്ഷിയായി പരലോകത്ത് ചെന്ന ഒരു രക്തസാക്ഷിയോട്  ദൈവം ചോദിച്ച ചോദ്യങ്ങളും അതിന് രക്തസാക്ഷി നല്‍കുന്ന മറുപടിയും ഏറെ ചിന്തിപ്പിക്കുന്നതാണ്. ആയിരക്കണക്കിന് ആളുകളാണ് ഈ നല്ല ഫേസ്ബുക്ക് പോസ്റ്റ്‌ ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത് .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.

 

നീയെന്ത് നേടി ……?
××××××××××××××××××

രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു .

നീയാണോ പുതിയ രക്തസാക്ഷി ? ഈയിടയായി കുറെയെണ്ണം വരുന്നുണ്ട് . എവിടുന്നാ കണ്ണുരിൽ നിന്നാണോ ..?

അയാൾ തല താഴ്ത്തി പറഞ്ഞു . അതെ .

ആഹാ അതൊരു പുതുമയല്ലല്ലോ ..! ആട്ടെ എത്ര വെട്ടു കൊണ്ടു ..?

ദേഹത്തെ മുറിപ്പാടുകൾ എണ്ണി തിട്ടപ്പെടുത്തി അയാൾ പറഞ്ഞു അമ്പത്തിയെട്ട് .

ഉം … ദൈവം നീട്ടി മുളി കൊണ്ട് പറഞ്ഞു കഴിഞ്ഞ പ്രാവശ്യം വന്നവന് അമ്പത്തിയാറ് , രണ്ടെണ്ണം കൂടിയിട്ടുണ്ട് ഇനി സെഞ്ച്വറിയുമായി ആര് വരും ..?

ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ… ഒരു കാഴ്ച്ച കാണിച്ചു തരാം .

അയാൾ ദൈവത്തെ പിന്തുടർന്നു .

മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി .

ആ കാണുന്നതെന്താണ് ..?

അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു .

എന്റെ വീട് , എന്റെ പ്രിയപ്പെട്ടവർ .

ദൈവം ചിരിച്ചു അങ്ങനത്തെ വികാരമൊക്കെയുണ്ടോ ..? ബാക്കി കുടി കാണുക.

അയാളുടെ കാഴ്ച്ചയിൽ ദു:ഖത്തിന്റെ കാഴ്ച്ചകൾ തെളിഞ്ഞു തുടങ്ങി .

ശവമടക്ക് കഴിഞ്ഞ തന്റെ വീട് , മൂകമായ ചുറ്റുപ്പാട് , ആളുകളൊക്കെ ഒഴിഞ്ഞു പോയിരിക്കുന്നു.  വീടിന്റെ കോലായിൽ ഒന്നുമറിയാതെ ഓടിക്കളിക്കുന്ന തന്റെ മുന്നു വയസ്സുകാരി  മകൾ ..,

അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുവാൻ തുടങ്ങി .., എന്റെ മോളെ ., അയാൾ ഉച്ചത്തിൽ വിളിച്ചു . ആരും കേൾക്കാത്ത ആ നിലവിളി ആകാശത്ത് മാത്രം പ്രതിധ്വനിച്ചു.

അയാൾ തന്റെ ഭാര്യയെ തിരഞ്ഞു .

അകത്തെ മുറിയിൽ തേങ്ങലോടെ കിടക്കുന്ന തന്റെ പ്രിയതമ . ദു:ഖം തളം കെട്ടിയ കണ്ണുകൾ .

തന്റെ മകൾ അമ്മയോടെന്തോ ചോദിക്കുന്നു. അയാൾ ചെവികൾ കൂർമ്മിച്ചു .,

അമ്മെ , എന്റെ അച്ഛനെവിടെ ?

അവളുടെ ചോദ്യം അയാളിൽ തുളച്ചു കയറി .. പുറകെ ഭാര്യയുടെ നിലവിളിയും .

ഒരു തുള്ളി വെള്ളം പോലുമിറക്കാതെ മോനെ വിളിച്ചു കരയുന്ന ആ മാതാവിനെ അയാൾക്ക് ഒരു വട്ടമേ നോക്കാൻ കഴിഞ്ഞുള്ളു .

വലിച്ചിട്ട ബീഡി കുറ്റിയുടെ അരികിലിരിക്കുന്ന അച്ഛന്റെ മുഖത്ത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു . വലിച്ച ബീഡി മുറ്റത്തേക്കെറിഞ്ഞ് അകത്തേക്ക് നടന്ന അച്ഛനെ അയാളുടെ കണ്ണുകൾ പിന്തുടർന്നു .

അകത്തെ ചായ്പ്പിലെ ഇരുമ്പുപ്പെട്ടിയിൽ നിന്നും അച്ഛനെന്തോ തിരയുന്നു . നിമിഷ നേരത്തെ തിരച്ചിലിന് ശേഷം അച്ഛന്റെ അഴിച്ചു വെച്ച പഴയ ചുമട്ടു തൊഴിലാളിയുടെ വേഷം പുറത്തെടുത്തു . ഹൃദയത്തിൽ ഒരു ദു:ഖകടൽ ആർത്തിരമ്പുന്ന അച്ഛന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല.

നീയെന്തു നേടി …?

ദൈവത്തിന്റെ ചോദ്യം കേട്ട് അയാൾ ദു:ഖ കാഴ്ച്ചയിൽ നിന്നു കണ്ണെടുത്തു .

നിന്റെ അച്ഛൻ ഇപ്പോൾ ചിന്തിക്കുന്നത് എന്താണെന്ന് നിനക്കറിയുമോ …?

ഇല്ല … അയാൾ വാവിട്ടു കരഞ്ഞു.

പ്രായം തളർത്തിയ ചുമലുകൾ , ഇനിയെന്തു വന്നാലും ഭാരം ചുമക്കണം . അവൻ വിട്ടിട്ടു പോയ കുഞ്ഞുമോളെയും , ഭാര്യയും , രോഗിയായ അവന്റെ അമ്മയേയും നോക്കേണ്ടത് ഞാനാണ് . അതുകൊണ്ട് തളരാൻ പാടില്ല , കരയാൻ പാടില്ല …. ഇല്ല ഞാൻ കരയില്ല …,

അച്ഛന്റെ ചിന്തകൾ ദൈവം അയാൾക്ക് പകർത്തി നൽകിയപ്പോൾ അയാൾ നിലവിളിക്കുകയായിരുന്നു .

നീയെന്ത് നേടി ….? ദൈവത്തിന്റെ ശബ്ദം ഉച്ചത്തിലായി . നിന്റെ പ്രിയപ്പെട്ടവർക്ക് ആര് ജീവിതം നൽകും …?

അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല .

ഇനിയൊരു വേറെ കാഴ്ച്ച കാണിച്ചു തരാം . ദൈവം വീണ്ടും വിരൽ ചൂണ്ടി . അയാളുടെ നേതാവിന്റെ വീട്ടിലേക്കായിരുന്നു ദൈവം വിരൽ ചൂണ്ടിയത് .

അയാളുടെ കണ്ണിൽ തെളിഞ്ഞ കാഴ്ച്ചയിൽ ,

നേതാവും കുടുംബവും സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നു . ദു:ഖത്തിന്റെ ഒരു ചെറു നിഴൽ പോലും അവിടെ അലയടിച്ചിരുന്നില്ല. ചിരിയും കളിയുമായി സുഖത്തിന്റെ, സന്തോഷത്തിന്റെ അലയടി മാത്രം. പുറത്ത് കാവൽക്കാരും , കാറുകളും . സുഖസൗകര്യങ്ങളുടെ പറുദീസയാണ് അയാൾക്ക് കാണാൻ കഴിഞ്ഞത് .

ചിന്തയിൽ തന്റെ വീടും നേതാവിന്റെ വീടും അയാൾ താരതമ്യം ചെയ്തു .

നീ എന്തു നേടി …?

അയാൾ ദൈവത്തെ ദയനീയമായി നോക്കി .

വീണ്ടും ചോദ്യങ്ങളുടെ ഒരു നിര ദൈവം നിരത്തി .

നിങ്ങളിൽ മരിച്ചു വീണ ഏതെങ്കിലും ഒരാളിൽ പ്രമുഖനായ നേതാവുണ്ടായിരുന്നോ …?

ഉത്തരമില്ല ..,

കച്ചവടത്തിൽ നഷ്ടം നിനക്കും നിന്റെ പ്രിയപ്പെട്ടവർക്കും , ലാഭം നേതാക്കൾക്കും പാർട്ടിക്കും ഇനിയെങ്കിലും നിന്റെ പിൻഗാമികൾ ചിന്തിച്ചു തുടങ്ങുമോ ..?

ഉത്തരമില്ല …,

നിങ്ങൾ അണികൾ തമ്മിൽ തല്ലുന്നു , മരിച്ചു വീഴുന്നു നിന്റെ പാർട്ടിയിലേയോ എതിർ പാർട്ടിയിലേയോ നേതാക്കന്മാർ വാക്കിലൂടെ ., അല്ലാതെ തമ്മിൽ തല്ലു കൂടുന്നത് നീയോ നിന്റെ പിൻഗാമികളോ കണ്ടിട്ടുണ്ടോ ..?

ഉത്തരമില്ല ..,

രക്തസാക്ഷി പട്ടം നിനക്കിപ്പോൾ ഭാരമായി തോന്നുന്നുണ്ടോ ..?

ഉത്തരത്തിന് പകരം കണ്ണുനീർ നികത്താന്‍ പറ്റാത്ത വിടവുകളിലേക്ക് ഒലിച്ചിറങ്ങി ……

ദാനമായി നൽകിയ ജീവിതം ഭാരമായി വലിച്ചെറിയുന്ന വിഡ്ഢികൾ . ദൈവം പുച്ഛത്തോടെ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു അയാൾ പുറകേയും.

ഒലിച്ചിറങ്ങിയ അയാളുടെ കണ്ണുനീർ ഒരു പെരുമഴയായി ഭൂമിയിൽ പതിച്ചു. ആ മഴ അയാളുടെ വീടിനെയും നനച്ചുകൊണ്ടിരുന്നു .

ഇടിമുഴങ്ങുന്ന പോലെ ഒരു ചോദ്യം മാത്രം അട്ടഹസിച്ചു ….

നീയെന്ത് നേടി …???

നീയെന്ത് നേടി …???

നീയെന്ത് നേടി …???

 

RECENT POSTS
Copyright © . All rights reserved