മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ കാമുകിയുടെ സ്വകാര്യദൃശ്യങ്ങള്‍ പോണ്‍സൈറ്റുകള്‍ക്ക് കൈമാറിയ യുവാവിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റുചെയ്തു. ആലപ്പുഴ സ്വദേശി അമലിനെയാണ് (27) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്.
പരാതിക്കാരിയായ യുവതിയും പ്രതിയും 7 കൊല്ലമായി അടുപ്പത്തിലാണ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെടുന്നത്. തുടർന്ന് വിവാഹവാഗ്ദാനം നല്കി യുവതിയെ വലയില്‍വീഴ്ത്തി. നിരവധിതവണ വിവിധ ലോഡ്ജുകളിലും പരിചയക്കാരുടെ വീടുകളിലും ഇരുവരും ഒരുമിച്ച് താമസിച്ചു. കാമുകിയുമായി വീഡിയോകോളില്‍ സംസാരിക്കുമ്പോള്‍ പകർത്തുന്ന ദൃശ്യങ്ങളാണ് പോണ്‍സൈറ്റുകളില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. സംസാരം തുടരുമ്പോള്‍ അമലിന്റെ നിർദ്ദേശപ്രകാരം യുവതി വിവസ്ത്രയാകും.
ഈ ദൃശ്യങ്ങള്‍ യുവതി അറിയാതെ മൊബൈല്‍ഫോണില്‍ റെക്കോഡ് ചെയ്യുകയായിരുന്നു.
പോണ്‍സൈറ്റുകളിലെ ദൃശ്യങ്ങള്‍ യുവതിയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തുക്കള്‍ കണ്ടതോടെയാണ് വിവരം പുറത്തായത്. മുൻപ് യുവതിയും അമലും തമ്മില്‍ വഴക്കുകൂടുമ്പോള്‍ ഇരുവരുടെയും സുഹൃത്തുക്കള്‍ക്ക് യുവതിയുടെ ചിത്രങ്ങള്‍ അയക്കുന്ന പതിവുണ്ടായിരുന്നു. പെട്ടെന്നുണ്ടായ വിരോധത്തിന് ചെയ്തുപോയെന്നായിരുന്നു മിഥുൻ അന്ന് നല്കിയ വിശദീകരണം. പോണ്‍സൈറ്റുകളില്‍ ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തതുമായുണ്ടായ വാക്കേറ്റത്തിനിടെ യുവതിയെ അമല്‍ ഹെല്‍മെറ്റ് കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചിരുന്നു.
തിരുവനന്തപുരം: ലോകപ്രശസ്തമായ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിനും ആറ്റുകാൽ ക്ഷേത്രത്തിനും ശനിയാഴ്ച രാവിലെ ഈ മെയിൽ മുഖേന ബോംബ് ഭീഷണി ലഭിച്ചത് കടുത്ത പരിഭ്രാത്തിക്ക് ഇടയാക്കി. രണ്ട് ക്ഷേത്രങ്ങളിലും സ്ഫോടകവസ്തുക്കൾ വെച്ചിട്ടുണ്ടെന്നും വൈകുന്നേരത്തോടെ പൊട്ടിത്തെറിയുണ്ടാകുമെന്നുമായിരുന്നു സന്ദേശം. വിവരം ലഭിച്ചതോടെ പൊലീസ്, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരുടെ നേതൃത്വത്തിൽ വ്യാപകമായ പരിശോധന നടത്തി.
നീണ്ട പരിശോധനകൾക്കൊടുവിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. വ്യാജസന്ദേശമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. നേരത്തെയും തിരുവനന്തപുരം നഗരത്തിലെ വിവിധ സർക്കാർ സ്ഥാപനങ്ങൾക്കും കോടതികൾക്കും സമാന സ്വഭാവത്തിലുള്ള ഭീഷണിസന്ദേശങ്ങൾ ലഭിച്ചിരുന്നു. അവയെല്ലാം ഡാർക്ക് നെറ്റ് വഴി അയച്ചവയായിരുന്നു.
ഇതിനിടെ, തലസ്ഥാനത്ത് നടന്ന സംഭവവുമായി സാമ്യമുള്ള രീതിയിൽ, ഡൽഹിയിലെ താജ് പാലസ് ഹോട്ടലിനും ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. തുടർച്ചയായി ഉയർന്നുവരുന്ന ഇത്തരം ഭീഷണിസന്ദേശങ്ങൾ സുരക്ഷാ ഏജൻസികൾക്ക് വെല്ലുവിളിയായി മാറുകയാണ്.
കണ്ണൂർ ആലക്കോട് പ്രദേശത്ത് വിവാഹിതയായ യുവതിയുടെ സ്വകാര്യരംഗം മൊബൈലിൽ ഒളിച്ചുപകർത്തി ഭീഷണിപ്പെടുത്തിയ കേസിൽ രണ്ട് പേർ പൊലീസ് പിടിയിലായി. നാട്ടുകാരായ ശമലും ലത്തീഫും ആണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയായ ശ്യാം മറ്റൊരു കേസിൽ റിമാൻഡിലായതിനാൽ ഇപ്പോൾ ജയിലിലാണ്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഭവം നടന്നത്. യുവതിയുടെ വീട്ടിൽ എത്തിയ പുരുഷ സുഹൃത്തിനെ ലക്ഷ്യം വെച്ചാണ് ശ്യാമും ശമലും ഒളിച്ചിരുന്നത്. ഇരുവരും തമ്മിലുള്ള സ്വകാര്യരംഗങ്ങൾ മൊബൈലിൽ പകർത്തിയ ശേഷം, അത് പ്രചരിപ്പിക്കുമെന്ന ഭീഷണിയിലൂടെ യുവതിയിൽ നിന്ന് പണം കൈപ്പറ്റുകയായിരുന്നു. ആദ്യം ദൃശ്യങ്ങൾ മായ്ച്ചു കളഞ്ഞുവെന്ന് വിശ്വസിപ്പിച്ചെങ്കിലും, പിന്നീട് വീണ്ടും പണം ആവശ്യപ്പെട്ടു.
തുടർന്ന് ദൃശ്യങ്ങൾ ലത്തീഫിനും കൈമാറി. ലത്തീഫ് യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നും, അല്ലെങ്കിൽ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതോടെ യുവതി കുടിയാൻമല പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രതികളെ പിടികൂടി കോടതിയിൽ ഹാജരാക്കിയ പൊലീസ്, ഇരുവരെയും റിമാൻഡ് ചെയ്തു.
വണ്ണപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഹൈറേഞ്ച് ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ചായിരുന്നു അപകടം.
കാർ പൂർണ്ണമായും കത്തി നശിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. തൊടുപുഴയിൽ നിന്നും വന്ന കാർ ഇന്ധനം നിറയ്ക്കാൻ പെട്രോൾ പമ്പിലേക്ക് കയറ്റുന്നതിനിടെയാണ് തീ പിടിച്ചത്.
തീ പടർന്നതോടെ പെട്രോൾ പമ്പിലും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും ഉള്ളവരെ സ്ഥലത്ത് നിന്നും മാറ്റി. തൊടുപുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്.
കൊട്ടാരക്കരയിലെ ബത്തൽ ചരുവിള സ്വദേശി ഐസക് ജോർജ് (33) അപകടത്തിൽപ്പെട്ടു മസ്തിഷ്ക മരണം സംഭവിച്ചതിന് ശേഷം തന്റെ അവയവങ്ങൾ ആറു പേർക്ക് പുതുജീവിതം സമ്മാനിച്ചു. അദ്ദേഹത്തിന്റെ ഹൃദയം, വൃക്കകൾ, കരൾ, കണ്ണുകൾ ഉൾപ്പെടെ പ്രധാന അവയവങ്ങൾ വിവിധ ആശുപത്രികളിലെ രോഗികൾക്ക് മാറ്റിവച്ചു .
ഐസകിന്റെ ഹൃദയം കൊച്ചിയിലെ 28 കാരനായ ആജിൻ ഏലിയാസിന് വിജയകരമായി മാറ്റിവെച്ചു. ഒരു വൃക്ക തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്ക് ലഭിച്ചു. രണ്ട് കണ്ണുകൾ തിരുവനന്തപുരം ഗവ. റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിൽ മാറ്റിവെച്ചു. മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്ക് ജീവൻ നൽകി.
സെപ്റ്റംബർ 8ന് രാത്രി 8 മണിയോടെ കൊട്ടാരക്കരയിലെ പാല്ലിമുക്ക് ഈസ്റ്റ് സ്ട്രീറ്റിലെ സ്വന്തം റസ്റ്റോറന്റിന് മുന്നിൽ റോഡ് മുറിച്ചു കടക്കുമ്പോൾ ഒരു ബൈക്ക് ഇടിച്ചുവീണാണ് ഐസക്കിന് അപകടം സംഭവിച്ചത്. ഉടൻ കൊട്ടാരക്കര ആശുപത്രിയിലേക്കും പിന്നീട് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും സെപ്റ്റംബർ 10ന് *ബ്രെയിൻ ഡെഡ് ആയി സ്ഥിരീകരിച്ചു.
ഈ ഘട്ടത്തിലാണ് കുടുംബം അവയവദാനത്തിന് അനുമതി നൽകിയത്. ഭാര്യ നാൻസി മേരിയം സാം , രണ്ട് വയസ്സുള്ള മകൾ അമീലിയ നാൻസി ഐസക്, അമ്മ മറിയമ്മ ജോർജ് എന്നിവർ അദ്ദേഹത്തിന്റെ അവസാന ആഗ്രഹം മാനിച്ചാണ് തീരുമാനമെടുത്തത്.
ആരോഗ്യ മന്ത്രി വീണാ ജോർജ് , ഐസകിന്റെ കുടുംബത്തെ അഭിനന്ദിക്കുകയും അവയവങ്ങളുടെ സുരക്ഷിത ഗതാഗതത്തിനായി പ്രവർത്തിച്ച KSOTTO, പോലീസ്, ജില്ലാ ഭരണകൂടം, ഡോക്ടർമാർ, ആംബുലൻസ് സ്റ്റാഫ്, പൊതുജനങ്ങൾ എന്നിവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഹൃദയം എറണാകുളത്തേക്ക് എത്തിക്കാൻ ഹോം ഡിപ്പാർട്മെന്റ് ഹെലികോപ്റ്റർ ഉപയോഗിക്കുകയും, പോലീസ് ഗ്രീൻ കോറിഡോർ ഒരുക്കുകയും ചെയ്തു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ, ആരോഗ്യപ്രവർത്തകർ നിരയായി നിന്ന് ലാസ്റ്റ് പോസ്റ്റ് നൽകി ഐസകിനെ സല്യൂട്ട് ചെയ്ത യാത്രയപ്പ് കണ്ണീരോടെയാണ് എല്ലാവരും കണ്ടത്. ഐസകിന്റെ അവയവദാന തീരുമാനം സമൂഹത്തിനുമുന്നിൽ വലിയൊരു സന്ദേശമായി മാറിയതിനാലാണ് സാധാരണ രോഗിക്ക് ഒരിക്കലും ലഭിക്കാത്ത ഇത്തരം യാത്രയപ്പ് ആരോഗ്യപ്രവർത്തകർ ഒരുക്കിയത്..
ഐസകിന്റെ ശവസംസ്കാരം സെപ്റ്റംബർ 13-ന്, ശനിയാഴ്ച, ബത്തൽ ചരുവിളയിലെ വീട്ടിൽ നടക്കും.
കോർപ്പറേഷൻ മുൻ കൗൺസിലർ ഗ്രേസി ജോസഫിനെ മകൻ കുത്തി പരിക്കേൽപ്പിച്ചു. കലൂരിലെ കടയിൽ എത്തിയാണ് മകൻ ഗ്രേസിയെ കുത്തിയത്. ശരീരത്തിൽ മൂന്ന് കുത്തേറ്റ ഗ്രേസിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, ആക്രമണത്തിന് ശേഷം മകൻ ഓടി രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. കലൂരിൽ ഗ്രേസി ജോസഫ് ഒരു കട നടത്തി വരുന്നുണ്ട്. അവിടെയെത്തിയ മകൻ ഗ്രേസിയുമായി വാക്കുതർക്കമുണ്ടാവുകയും തർക്കത്തിനൊടുവിൽ കത്തി കൊണ്ട് കുത്തുകയുമായിരുന്നു. സംഭവത്തിന് ശേഷം മകൻ ഓടിരക്ഷപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ ഗ്രേസിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേസിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഗ്രേസി പരാതി നൽകിയിട്ടില്ലെങ്കിലും നോർത്ത് പൊലീസ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. ഗ്രേസിയുടെ മകൻ ലഹരിക്കടിമയാണെന്ന് പൊലീസ് പറയുന്നു.
ഇടുക്കിയിലെ വണ്ടിപ്പെരിയാറിന് സമീപം വനവിഭവങ്ങൾ ശേഖരിക്കുന്നതിനിടെ ആദിവാസി യുവതി പ്രസവിച്ചു. വള്ളക്കടവ് റെയിഞ്ചിൽ താമസിക്കുന്ന ബിന്ദു (24) വ്യാഴാഴ്ച രാവിലെ ഒൻപതരയോടെ ആണ് പെൺകുഞ്ഞിന് ജന്മം നൽകിയത്. സംഭവം അറിഞ്ഞ ആരോഗ്യ വകുപ്പ് സംഘം സ്ഥലത്തെത്തി കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ബിന്ദു ആശുപത്രിയിൽ പോകാൻ തയ്യാറായില്ല.
ആംബുലൻസിൽ കുഞ്ഞിനെ മാത്രം വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആരോഗ്യ പ്രവർത്തകർ കുഞ്ഞിന് ആവശ്യമായ ചികിത്സ ഉറപ്പാക്കി. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഉറപ്പായതോടെ വീണ്ടും മാതാവിനൊപ്പം തിരിച്ചെത്തിച്ചു. കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്.
കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷബാന ബീഗം, ഹെൽത്ത് ഇൻസ്പെക്ടർ ബി. മാടസ്വാമി, മറ്റ് ആരോഗ്യ പ്രവർത്തകർ, വനം വകുപ്പ് ജീവനക്കാർ, അങ്കണവാടി അധ്യാപിക എന്നിവർ ചേർന്നാണ് കുഞ്ഞിനെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചത്. തുടർപരിചരണത്തിനായി കുടുംബശ്രീ പ്രവർത്തകരെയും പട്ടികവർഗ വകുപ്പ് ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട് .
കൊച്ചി ∙ മുതിർന്ന കോൺഗ്രസ് നേതാവും മുൻ നിയമസഭാ സ്പീക്കറും കെപിസിസി മുൻ അധ്യക്ഷനുമായ പി.പി. തങ്കച്ചൻ (86) അന്തരിച്ചു. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിൽ ആയിരുന്നു. വ്യാഴാഴ്ച വൈകിട്ട് ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നാലു തവണ എംഎൽഎയായും ഒരു തവണ മന്ത്രിയായും പ്രവർത്തിച്ച തങ്കച്ചൻ, 2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറായിരുന്നു.
1939 ജൂലൈ 29-ന് അങ്കമാലി നായത്തോട് പൈനാടത്ത് ഫാ. പൗലോസിന്റെ മകനായി ജനിച്ച അദ്ദേഹം, നിയമബിരുദം നേടിയ ശേഷം അഭിഭാഷകനായി പ്രവർത്തിച്ചു. 1968-ൽ പെരുമ്പാവൂർ നഗരസഭ ചെയർമാനായപ്പോൾ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർമാനായിരുന്നു. കോൺഗ്രസിന്റെ മണ്ഡലം വൈസ് പ്രസിഡന്റായും പിന്നീട് ബ്ലോക്ക് പ്രസിഡന്റ്, എറണാകുളം ഡിസിസി പ്രസിഡന്റ്, കെപിസിസി പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
1991-ൽ നിയമസഭാ സ്പീക്കറായും 1995-ൽ എ.കെ. ആന്റണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായും സേവനമനുഷ്ഠിച്ചു. കൃഷിക്കു സൗജന്യ വൈദ്യുതി നൽകുന്ന സുപ്രധാന തീരുമാനം എടുത്തത് അദ്ദേഹം ആയിരുന്നു . യുഡിഎഫ് കൺവീനറായിരുന്ന കാലത്ത് മുന്നണിയിലെ കക്ഷികളെ ഏകോപിപ്പിക്കുന്നതിൽ മികവ് തെളിയിക്കുകയും കോൺഗ്രസിലെ വിഭാഗീയത നിലനിന്നിരുന്ന കാലത്ത് സമന്വയത്തിന്റെ മാതൃകയാകുകയും ചെയ്തു.
ഭാര്യ പരേതയായ ടി.വി. തങ്കമ്മ. മക്കൾ: ഡോ. രേഖ, ഡോ. രേണു, വർഗീസ് പി. തങ്കച്ചൻ. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം നെടുമ്പാശേരിക്കും അങ്കമാലിക്കും ഇടയിലുള്ള അകപ്പറമ്പിലെ യാക്കോബായ പള്ളിയിൽ നടക്കും. മൃതദേഹം വെള്ളിയാഴ്ച രാവിലെ പെരുമ്പാവൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുജനങ്ങൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള സൗകര്യം വീട്ടിലാണ് ഒരുക്കിയിരിക്കുന്നത്.
കോന്നി: കരിയാട്ടം ടൂറിസം എക്സ്പോയുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ റാപ്പർ വേടന്റെ ഷോയ്ക്കിടെ സംഘർഷം ഉണ്ടായി. പൊലീസ് ഉദ്യോഗസ്ഥൻ അടങ്ങുന്ന സംഘം നടത്തിയ ആക്രമണത്തിൽ വീട്ടമ്മയുടെ കൈ പൊട്ടുകയും, ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.
സംഭവത്തിൽ തിരുവനന്തപുരം എആർ ക്യാംപിലെ പൊലീസ് ഉദ്യോഗസ്ഥൻ അഖിൽരാജ് (30), സഹോദരൻ എം.ആർ. അഭിലാഷ് (32), വട്ടക്കാവ് ലക്ഷംവീട് മനു മോഹൻ (20), പത്തനംതിട്ടയിലെ പി.കെ. ദിപിൻ (സച്ചു–23) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ റിമാൻഡ് ചെയ്തു. മർദനത്തിൽ പരിക്കേറ്റ കോന്നി മങ്ങാരം സ്വദേശിനി റഷീദ ബീവിയെ കോന്നി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന സംഘം നാട്ടുകാരുമായി വഴക്ക് ഉണ്ടായതിനെ തുടർന്ന് സമീപവാസിയായ സുലൈമാനെയും (62) ഭാര്യ റഷീദയെയും മർദിച്ചതായി ആണ് പരാതി. പൊലീസുകാരന്റെ പരാതിയിൽ നാട്ടുകാർക്കും എതിരെ കേസെടുത്തിട്ടുണ്ട്.
യുവ നേതാവിനെതിരായ ആരോപണത്തിൽ നിയമനടപടികളിലേക്ക് പോകില്ലെന്ന നിലപാട് വീണ്ടും വ്യക്തമാക്കി നടി റിനി ആൻ ജോർജ്. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ സംസാരിച്ച റിനി, “നിയമവഴിയില്ലെന്നത് എല്ലാം പൂട്ടിക്കെട്ടിയെന്നല്ല, പോരാട്ടം തുടരും” എന്നാണ് വ്യക്തമാക്കിയത്. സാധാരണ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അവർ പറഞ്ഞു.
നിയമം തെളിവുകളുടെയും നടപടിക്രമങ്ങളുടെയും കാര്യമായിരിക്കുമ്പോൾ യഥാർത്ഥ മാറ്റം സമൂഹത്തിലാണ് വരേണ്ടതെന്ന് റിനി കൂട്ടിച്ചേർത്തു. പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകാത്ത സത്യങ്ങളാണെന്നും, അവയെ തുറന്നുപറയുന്നത് തന്നെ ഒരു പോരാട്ടമാണെന്നും അവര്‍ വ്യക്തമാക്കി. സൈബർ ആക്രമണങ്ങളെ പോലും ഒരു ബഹുമതിയായി കാണുന്നതായി റിനി പറഞ്ഞു, “ഉന്നയിച്ച കാര്യങ്ങൾ കൊള്ളുന്നവർക്ക് പൊള്ളുന്നതുകൊണ്ടാണ് ഇത്തരം ആക്രമണം ഉണ്ടാകുന്നത്” എന്നും അവര്‍ ചൂണ്ടിക്കാട്ടി.
റിനി ആൻ ജോർജിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ്
ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല…അത് സത്യസന്ധമാണ്… നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്… സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം… നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്… മാറ്റം സമൂഹത്തിലാണ് വരേണ്ടത്…പോരാട്ടം തുടരുക തന്നെ ചെയ്യും… പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം… പ്രത്യേകിച്ച് സദാചാര അമ്മച്ചിമാർക്ക്…. ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ലലോ…
സൈബർ അറ്റാക്കിനെ കുറിച്ചാണെങ്കിൽ അത് ഒരു ബഹുമതിയായി കാണുന്നു… കാരണം , ഉന്നയിച്ച കാര്യം കൊള്ളുന്നവർക്ക് പൊള്ളുന്നത് കൊണ്ടാണല്ലോ ഈ പെയ്ഡ് ആക്രമണം…