Kerala

എരുമേലി മൂക്കൂട്ടുതറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ മോഷണംപോയി. ക്ഷേത്രത്തിലെ മതിൽ ചാടിയാണ് മോഷ്ടാവ് അകത്ത് കടന്നത്. മോഷണത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്‍റെ നിർമ്മാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചുറ്റുമതിലിന്‍റെ ഒരു ഭാഗം പൊളിച്ചിട്ടിരിക്കുകയാണ്. ഇതുഴിയാണ് മോഷ്ടാവ് അകത്തേക്ക് കയറിയത്.

തൊപ്പിയും കോട്ടും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. ഇയാൾ ക്ഷേത്രത്തിന്‍റെ മുറ്റത്ത് നിൽക്കുന്നതും നാലമ്പത്തിൽ കയറുന്നതും ശ്രീകോവിൽ തുറക്കാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. ശ്രീകോവിലിന് മുമ്പിലെ കാണിക്കവഞ്ചിയാണ് മോഷ്ടിച്ചത്. ഉപദേവാലയത്തിന്‍റെ മുന്നിലെ കാണിക്കവഞ്ചി എടുക്കാൻ ശ്രമവും നടന്നു. ക്ഷേത്രം ഭാരവാഹികളുടെ പരാതിയിൽ കേസെടുത്ത എരുമേലി പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയെ സംബന്ധിച്ച് പൊലീസിന് സൂചന കിട്ടിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി എംപി നിലമ്പൂരില്‍ എത്തും. വയനാട് എംപിയായ പ്രിയങ്കാഗാന്ധി ജൂണ്‍ 9,10,11 തിയതികളില്‍ മണ്ഡല പര്യടനത്തിനായി കേരളത്തിലെത്തുന്നുണ്ട്. ഈ ദിവസങ്ങളിലൊന്നില്‍ പ്രിയങ്ക നിലമ്പൂരെത്തി ഷൗക്കത്തിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒരു ദിവസം പൂര്‍ണമായും പ്രിയങ്കാഗാന്ധി ആര്യാടന്‍ ഷൗക്കത്തിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സൂചിപ്പിക്കുന്നു. വയനാട് ലോക്സഭ മണ്ഡലത്തിന്റെ ഭാഗമാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. പി.വി അന്‍വര്‍ രാജിവെച്ചതിനെത്തുടര്‍ന്നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ജൂണ്‍ 19 നാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക. 23 ന് വോട്ടെണ്ണല്‍ നടക്കും. യുഡിഎഫിന് വേണ്ടി ആര്യാടന്‍ ഷൗക്കത്തും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി എം. സ്വരാജും മത്സരിക്കുന്നു. ബിജെപി സ്ഥാനാര്‍ത്ഥിയായി അഡ്വ. മോഹന്‍ ജോര്‍ജും, സ്വതന്ത്രനായി പി.വി അന്‍വറുമാണ് പ്രധാനമായും മത്സരരംഗത്ത്.

വയനാട് കൊളവയൽ മാനിക്കുനിയിൽ യുവാക്കളുടെ ആക്രമണത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്. മീനങ്ങാടി പൊലീസ് സ്റ്റേഷനിലെ അൽതാഫ്, അർജ്ജുൻ എന്നിവർക്കാണ് പരിക്കേറ്റത്. പ്രതികളായ മീനങ്ങാടി ചീരാംകുന്ന് സ്വദേശികളായ ശരത്, വിഷ്ണു പ്രകാശ് എന്നിവരെ കസ്റ്റഡിയിലെടുത്തു.

വീട്ടിൽ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്ത പൊലീസുകാരെയാണ് ആക്രമിച്ചത്. ഫോണ്‍ നഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് പ്രതികള്‍ കൊളവയല്‍ മാനിക്കുനിയിലുള്ള വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിനെ ഇവര്‍ ആക്രമിക്കുകയായിരുന്നു.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന പി.വി.അന്‍വറിന്റെ സ്ഥാവര-ജംഗമ ആസ്തികളുടെ മൊത്തംമൂല്യം 34.07 കോടി രൂപ. 20.60 കോടി രൂപയുടെ ബാധ്യതയും അന്‍വറിനുണ്ട്. തിരഞ്ഞെടുപ്പ് നാമനിര്‍ദേശത്തോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് അന്‍വര്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

പണമില്ലാത്തതിനാല്‍ മത്സരിക്കാനില്ലെന്ന് അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു. ‘എല്ലാവരും തകര്‍ത്തു തരിപ്പണമാക്കി, ഞാന്‍ കടക്കാരനായി, ഉടനെ ജപ്തി വരും. ഒരിഞ്ചുഭൂമി പോലും വില്‍ക്കാന്‍ പറ്റാതാക്കി’ എന്നും അന്‍വര്‍ കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസംതന്നെ അദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കൈവശമുള്ള പണം 25000 രൂപയാണെന്നും അന്‍വര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. രണ്ട് ഭാര്യമാരുടെ കൈവശവും 10000 രൂപ വീതമുണ്ട്. 1.06 കോടി രൂപ വിലമതിക്കുന്ന 150 പവന്‍ ആഭരണം ഓരോ ഭാര്യമാരുടെയും പക്കലുമുണ്ട്. 18.14 കോടി രൂപയുടെ ജംഗമ ആസ്തിയാണ് അന്‍വറിനുള്ളത്. ബാങ്ക് വായ്പയും മറ്റുമായി 20 കോടിയുടെ ബാധ്യതയും. 2021-ല്‍ മത്സരിച്ചപ്പോള്‍ 18.57 കോടി രൂപയായിരുന്നു അന്‍വറിന്റെ ജംഗമ ആസ്തി. 16.94 കോടി രൂപയുടെ ബാധ്യതയും.

അവധിക്കാലം അവസാനിച്ച്‌ ഇന്ന് സംസ്ഥാനത്തെ സ്കൂളുകള്‍ തുറക്കുകയാണ്. 40 ലക്ഷത്തോളം വിദ്യാർത്ഥികളാണ് ഇന്ന് സ്കൂളുകളിലെത്തുക. പ്രവേശനോത്സവത്തിന്‍റെ സംസ്ഥനതല ഉദ്ഘാടനം ആലപ്പുഴയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും.

കലവൂർ ഗവ.ഹയർ സെക്കൻററി സ്കൂളില്‍ 10 മണിക്കാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുക. ഒൻപത് മണി മുതല്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കുട്ടികളെ സ്വാഗതം ചെയ്യും.

മൂല്യാധിഷ്ഠിത പഠനവും, ഹൈസ്കൂളില്‍ പുതിയ ക്ലാസ് സമയവുമടക്കം സമഗ്രമാറ്റത്തോടെയാണ് പുതിയ അധ്യായന വർഷത്തിന് തുടക്കമാകുന്നത്. ഇന്ത്യയില്‍ ആദ്യമായി പത്താം ക്ലാസില്‍ റോബോട്ടിക്സ് പഠനവിഷയമാകുന്നുവെന്ന പ്രത്യേകതയുമുണ്ട് ഇത്തവണ.
ഒന്നാം ക്ലാസിലേക്ക് രണ്ടര ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്.

ആദ്യ രണ്ട് ആഴ്ചകളില്‍ പാഠപുസ്തക പഠനമില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍, നല്ല പെരുമാറ്റം, എന്നിങ്ങനെ സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ പഠിപ്പിക്കും. 2,4,6,8,10 ക്ലാസുകളില്‍ ഈ വർഷം പുതിയ പാഠപുസ്തകങ്ങളാണ്. സ്കൂളുകളില്‍ ലഹരി വ്യാപനം തടയാൻ പൊലിസ്- എക്സസൈസ് വകുപ്പുകള്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

മണ്‍സൂണ്‍ തുടങ്ങി എട്ട് ദിവസം കൊണ്ട് 440 ശതമാനം അധികം മഴയാണ് കേരളത്തില്‍ പെയ്തത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുകയാണ്.

അതിതീവ്ര മഴ പെയ്തൊഴിഞ്ഞു. ഇനി ഒരു ഇടവേള. തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്‍റെ ഭാഗമായുള്ള മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ശക്തിപ്പെട്ടേക്കാം.

എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലേത് പോലെ തീവ്ര, അതിതീവ്ര മഴയ്ക്ക് ഇനി സാധ്യതയില്ല. തെക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ പ്രഭാവം കുറഞ്ഞതിനാലാണ് മഴ കുറയുന്നത്. മെയ് 24നാണ് കേരളത്തില്‍ മണ്‍സൂണ്‍ തുടങ്ങിയത്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച്‌ എട്ട് ദിവസം കൊണ്ട് കേരളത്തില്‍ പെയ്തത് 440.1 ശതമാനം മഴ.

81.5 ശതമാനം മഴയാണ് സാധാരണ ഈ കാലയളവില്‍ കിട്ടേണ്ടത്. കണ്ണൂരില്‍ പെയ്തത് 684.6 മി.മീ മഴ. 775% അധികം. സാധാരണ 88 മി.മീ മഴ കിട്ടേണ്ടിയിരുന്ന പാലക്കാട് പെയ്തത് 888% അധികം മഴ.

ആലപ്പുഴയിലും കൊല്ലത്തുമാണ് മറ്റ് ജില്ലകളെ അപേക്ഷിച്ച്‌ അല്‍പം കുറവ്. കാലവർഷം നേരത്തെ തുടങ്ങയെങ്കിലും ഇന്ന് മുതലുള്ള മഴയേ കണക്കില്‍പ്പെടുത്തൂ. ഈ ദിവസങ്ങളില്‍ പെരുംമഴയ്ക്ക് സാധ്യത കുറവാണ്.

കണ്ണൂർ, കാസർകോട് തീരമേഖലകളില്‍ മഴ ശക്തമായേക്കാം. മറ്റിടങ്ങളില്‍ ഇടനാടുകളിലും. അറബിക്കടലിലെയും ബംഗാള്‍ ഉള്‍ക്കടിലിലെയും മാറ്റങ്ങള്‍ അനുസരിച്ച്‌ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കനക്കും. മത്സ്യതൊളിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരുന്നുണ്ട്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പി.വി.അന്‍വറിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയുടെ ആശീര്‍വാദത്തോടെയാണ് അന്‍വര്‍ സ്ഥാനാര്‍ഥിയാകുന്നതെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

നിലമ്പൂരില്‍ മത്സരിക്കുമെന്ന് ഞായറാഴ്ച രാവിലെ പത്രസമ്മേളനം നടത്തി അന്‍വര്‍ പ്രഖ്യാപിച്ചിരുന്നു. മത്സരിക്കാനില്ലെന്ന കഴിഞ്ഞ ദിവസത്തെ നിലപാടില്‍നിന്ന് മലക്കം മറിഞ്ഞുകൊണ്ടായിരുന്നു അന്‍വറിന്റെ പ്രഖ്യാപനം. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അന്‍വര്‍ അറിയിച്ചിട്ടുണ്ട്.

താന്‍ മത്സരിച്ചാല്‍ മമതാ ബാനര്‍ജിയും പത്ത് മന്ത്രിമാരും പ്രചാരണത്തിനെത്തുമെന്ന് നേരത്തെ അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതോടെ അന്‍വര്‍ പാര്‍ട്ടി ചിഹ്നത്തിലാകും മത്സരിക്കുക എന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി. കേരളാ കോൺഗ്രസ് മുൻ നേതാവായ ഇദ്ദേഹം നിലമ്പൂർ സ്വദേശിയാണ്. നാമ നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.

നേരത്തെ, നിലമ്പൂരിൽ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നൽകേണ്ട അവസാന തീയതി.

കഴിഞ്ഞ 47 വർഷമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ് താനെന്ന് മോഹൻ ജോർജ് പ്രതികരിച്ചു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് അഭിപ്രായം ചോദിച്ചത്. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് സ്ഥാനാർഥിത്വത്തെക്കുറിച്ച് അറിയുന്നത്. ബിജെപി നല്ല മുന്നേറ്റം നടത്തുമെന്ന് മോഹൻ ജോർജ് മാതൃഭൂമിന്യൂസിനോട് പറഞ്ഞു.

സൗഹൃദ ബന്ധങ്ങളാണ് ബിജെപിയിലേക്ക് എത്തിച്ചതെന്നും മോഹൻ ജോർജ് കൂട്ടിച്ചേർത്തു. മാണിവിഭാഗത്തിലായിരുന്നു തുടങ്ങിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കേരളാ കോൺഗ്രസിന് മലപ്പുറത്ത് സജീവ പ്രവർത്തനമില്ല. ഏഴ്വർഷം കേരളാ കോൺഗ്രസ് ബി-യുടെ മലപ്പുറം ജില്ലാ അധ്യക്ഷനായിരുന്നു. കേരളാ കോൺഗ്രസിൽ ഉണ്ടായിരുന്നു. കേരളാ കോൺഗ്രസിൽനിന്ന് പിരിയുമ്പോൾ നമ്മുടേതായ നിലപാടുകളുണ്ടാകും. അതിനനുസരിച്ച് താൻ മാറുമെന്നും അദ്ദേഹം പ്രതികരിച്ചു.

കാലവര്‍ഷം ശക്തമായതോടെ ഇടുക്കിയിലെ ഡാമുകളില്‍ ജലനിരപ്പ് അപകട നിലയില്‍. മൂഴിയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പൊന്‍മുടി ഈ ഡാമുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പതിവിലും നേരത്തെ ജലനിരപ്പ് ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്ക് മുകളിലാണ്. 2344.01 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്.

മൂഴിയാറില്‍ ഇന്നലെ ജലനിരപ്പ് 189.60 മീറ്ററിലെത്തി. ഡാമിന്റെ പരമാവധി ജലനിരപ്പ് 192.63 മീറ്ററാണ്. പൊന്‍മുടയില്‍ ജലനിരപ്പ് 706.50 ലെത്തി. 707.75 മീറ്ററാണ് പരമാവധി ജലനിരപ്പ്. കല്ലാര്‍കുട്ടിയില്‍ ജലനിരപ്പ് 456.20 ലെത്തി. ഇവിടെ 456.59 ആണ് പരമാവധി ജലനിരപ്പ്. ലോവര്‍പെരിയാറില്‍ 252.90 മീറ്റര്‍ ജലനിരപ്പെത്തി. ഇവിടെ പരമാവധി ജലനിരപ്പ് 253 മീറ്ററാണ്.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 അടിയോളം വെള്ളം ഇടുക്കിയിലിപ്പോള്‍ കുടുതലുള്ളത് കെഎസ്ഇബിക്ക് ആശ്വസമായിരിക്കുകയാണ്. മെയ് 24 നാണ് കേരളത്തില്‍ കാലവര്‍ഷമെത്തിയത്. അന്ന് 2329.88 അടിയായിരുന്ന ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മൂന്നരയടി വെള്ളം അണക്കെട്ടില്‍ കുറവുമായിരുന്നു. എന്നാല്‍ കനത്ത വേനല്‍ മഴക്കൊപ്പം കാലവര്‍ഷവും ശക്തമായതോടെ ജലനിരപ്പ് വേഗത്തില്‍ ഉയര്‍ന്നു. ഒരാഴ്ചകൊണ്ട് ജലനിരപ്പ് പതിനഞ്ചടിയിലധികം കൂടി. സംഭരണ ശേഷിയുടെ 42 ശതമാനത്തോളം വെള്ളം അണക്കെട്ടിലുണ്ട്.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നതായി റിപ്പോർട്ട്. രാജ്യത്തെ ആക്ടീവ് കൊവിഡ് കേസുകൾ 3395 ആയി. കേരളത്തിലാണ് ഏറ്റവും കൂടുതൽ ആക്റ്റീവ് കേസുകളുള്ളത്. 1336 ആക്റ്റീവ് കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്താകെ 4 കൊവിഡ് മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇന്ന് രാവിലെ വരെയുള്ള കണക്കുകളാണിത്.

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ വേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്ന് കേന്ദ്രം നിർദ്ദേശം നൽകി. മറ്റു രോഗങ്ങൾ ഉള്ളവർ പൊതുഇടങ്ങളിൽ മാസ്ക് ധരിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകി. സ്കൂളുകൾ തുറക്കാനിരിക്കെ കൊവിഡ് രോഗവ്യാപനം സംബന്ധിച്ച് രക്ഷിതാക്കൾക്ക് സുപ്രധാന അറിയിപ്പ് നൽകി കർണാടക സർക്കാർ.

കൊവിഡ് രോഗ ലക്ഷണങ്ങളായ പനി, ചുമ, ജലദോഷം തുടങ്ങിയവ ഉണ്ടെങ്കിൽ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുതെന്ന് സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. വെള്ളിയാഴ്ച വൈകുന്നേരത്തെ കണക്കുകൾ പ്രകാരം കർണാടകയിൽ ഇപ്പോൾ 234 കൊവിഡ് രോഗികളാണ് ചികിത്സിലുള്ളത്. ജനുവരി ഒന്നിന് ശേഷം മൂന്ന് രോഗികൾ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നവരാണ് ഇവരെല്ലാമെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ട്.

Copyright © . All rights reserved