Kerala

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേതുമായ ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇതെന്ന സൂചനയാണ് ധനമന്ത്രി നൽകിയിരിക്കുന്നത്. രാവിലെ ഒമ്പതിനാണ് ബജറ്റ് അവതരണം ആരംഭിക്കുക.

ക്ഷേമ പെൻഷൻ വർധനവ് അടക്കമുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾ ഇത്തവണത്തെ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങളാണ് ക്ഷേമപദ്ധതികൾക്ക് പ്രധാന തടസമെന്ന നിലപാടാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ക്ഷേമബജറ്റായിരിക്കും ഇതെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

സർക്കാർ ജീവനക്കാർ ശമ്പളപരിഷ്കരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരമായി അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിൽ ഉണ്ടാകാനാണ് സാധ്യത. അതിവേഗ പാത, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വികസന പദ്ധതികൾ എന്നിവയും ബജറ്റ് പരിഗണനയിൽ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നിലവിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ കഴിയുന്ന രാഹുൽ, കോടതി ഉത്തരവിന്റെ ഔപചാരിക നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് വൈകുന്നേരത്തിന് മുൻപായി ജയിൽ മോചിതനാകുമെന്നാണ് സൂചന. ജനുവരി 11-ന് പാലക്കാട്ടെ ഹോട്ടലിൽനിന്നാണ് രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്തത്; 18 ദിവസമായി ഇയാൾ റിമാൻഡിലായിരുന്നു.

പ്രതിയും പരാതിക്കാരിയും തമ്മിൽ ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നതാണ് പ്രതിഭാഗത്തിന്റെ വാദം. കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതുവരെ പരാതിക്കാരി നേരിട്ട് പോലീസിന് മൊഴി നൽകിയിട്ടില്ലെന്നും രഹസ്യമൊഴിയോ വൈദ്യപരിശോധനയോ ഉൾപ്പെടെയുള്ള നിർണായക നടപടികൾ പൂർത്തിയായിട്ടില്ലെന്നുമാണ് വാദം.

പരാതിക്കാരി വിദേശത്തായതിനാൽ കേരളത്തിലെത്താൻ കഴിയാത്ത സാഹചര്യമാണെന്നും എംബസിയുടെ സഹായത്തോടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കേസിന്റെ വിശദാംശങ്ങളും മുൻ കോടതി നിരീക്ഷണങ്ങളും വിലയിരുത്തിയ ശേഷമാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരെയോ അതിജീവിതകളെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. നേരത്തെ സമാനമായ രണ്ട് പരാതികളിൽ രാഹുൽ ഹൈക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു.

ഇന്ത്യയിൽനിന്നുള്ള ഭൂരിഭാഗം ഉത്പന്നങ്ങൾക്കും തീരുവ ഒഴിവാകുന്നതോടെ യൂറോപ്യൻ വിപണിയിൽ കേരളത്തിന്റെ സാന്നിധ്യം ശക്തമാകും. സമുദ്രോത്പന്നങ്ങൾ, കാപ്പി, തേയില, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയവയ്ക്ക് മികച്ച വിലയും സ്ഥിരമായ ആവശ്യവും ഉണ്ടാകുമെന്നതാണ് പ്രധാന നേട്ടം.

വയനാടൻ റോബസ്റ്റ കാപ്പി പോലുള്ള ജിയോഗ്രഫിക്കൽ ഇൻഡിക്കേഷൻ ഉള്ള ഉത്പന്നങ്ങൾക്ക് നിയമപരമായ സംരക്ഷണം ലഭിക്കും. ആയുർവേദ ഉത്പന്നങ്ങൾക്കും ചികിത്സാ കേന്ദ്രങ്ങൾക്കും യൂറോപ്യൻ വിപണിയിലേക്ക് പ്രവേശനം എളുപ്പമാകുന്നതോടെ കേരളത്തിന്റെ പരമ്പരാഗത ശക്തികൾക്ക് ആഗോള അംഗീകാരം ലഭിക്കും.

റബ്ബർ അധിഷ്ഠിത ഉത്പന്നങ്ങൾ, കശുവണ്ടി, മെഡിക്കൽ ഉപകരണങ്ങൾ, ടെക്സ്റ്റൈൽ മേഖലകൾക്ക് കയറ്റുമതി വർധിപ്പിക്കാൻ കരാർ സഹായിക്കും. എന്നാൽ, ഗുണനിലവാര മാനദണ്ഡങ്ങളും യൂറോപ്യൻ ഉത്പന്നങ്ങളുമായുള്ള മത്സരവും നേരിടാൻ കേരളം കൂടുതൽ സജ്ജമാകേണ്ടിവരും.

തിരുവനന്തപുരം ശ്രീകാര്യം വെഞ്ചാവോട് പ്രവർത്തിക്കുന്ന എ–1 ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച അൻപതോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശനിയാഴ്ച വൈകുന്നേരം ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

തിങ്കളാഴ്ച മുതലാണ് മിക്കവർക്കും ഛർദ്ദി, വയറിളക്കം, ജ്വരം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ പ്രകടമായത്. തുടർന്ന് പലരും ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും ചിലരുടെ നില ഗുരുതരമാവുകയും ചെയ്തു.

സംഭവത്തെ തുടർന്ന് കോർപ്പറേഷൻ അധികൃതർ ഹോട്ടലിൽ പരിശോധന നടത്തുകയും ഹോട്ടൽ താൽക്കാലികമായി അടപ്പിക്കുകയും ചെയ്തു. ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊച്ചി: കാക്കനാട്ടിൽ ഇതരസംസ്ഥാന തൊഴിലാളികളായ സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിനിടെ 13 വയസ്സുകാരിക്ക് വെട്ടേറ്റു. കാക്കനാട് താമസിക്കുന്ന ഇതരസംസ്ഥാനക്കാരിയായ സൈബ അക്താര എന്ന പെൺകുട്ടിക്കാണ് തലയ്ക്ക് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികളായ രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. തർക്കത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ വാക്കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു.

ഈ ആക്രമണശ്രമത്തിനിടെയാണ് സമീപത്തുണ്ടായിരുന്ന 13 കാരിയായ സൈബ അക്താരയ്ക്ക് വെട്ടേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച മറ്റൊരാൾക്കും പരിക്കേറ്റിട്ടുണ്ട്. തർക്കത്തിന്റെ കാരണം എന്താണെന്നതും പെൺകുട്ടി എങ്ങനെയാണ് ഇവർക്കിടയിൽപ്പെട്ടതെന്നതും നിലവിൽ വ്യക്തമായിട്ടില്ല.

സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് യുവാവ് ദീപക് ജീവനൊടുക്കിയ കേസിൽ പ്രതി ഷിംജിത മുസ്തഫയ്ക്ക് ഇന്ന് നിർണ്ണായക ദിനം. ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി റിമാൻഡിൽ കഴിയുന്ന ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.

ജാമ്യം അനുവദിച്ചാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ട് മെഡിക്കൽ കോളേജ് പൊലീസ് കോടതിയിൽ സമർപ്പിച്ചു. കേസന്വേഷണം ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണെന്നും ജാമ്യം ലഭിച്ചാൽ അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പൊലീസ് നിലപാട്. വീഡിയോ പോസ്റ്റ് ചെയ്ത ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഇതുവരെ കസ്റ്റഡി അപേക്ഷ പൊലീസ് നൽകിയിട്ടില്ല.

അതേസമയം, ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോ നീക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരിയായ യുവതി പൊലീസിനെ സമീപിച്ചു. വീഡിയോയിൽ താനും ഉൾപ്പെട്ടിട്ടുണ്ടെന്നും സമൂഹത്തിൽ തെറ്റിദ്ധാരണ ഉണ്ടാകുമെന്നതിനാലുമാണ് കണ്ണൂർ സിറ്റി സൈബർ പൊലീസിൽ പരാതി നൽകിയതെന്ന് യുവതി അറിയിച്ചു. ഈ പരാതിയുടെ വിശദാംശങ്ങൾ തേടി ദീപക്കിന്റെ ബന്ധുക്കൾ കണ്ണൂർ പൊലീസിന് വിവരാവകാശ അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണം ഏഷ്യാനെറ്റ് ന്യൂസിലൂടെ പുറത്തുവിട്ട കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിയെ വഞ്ചിക്കുകയും പാർട്ടി ശത്രുക്കളുടെ ആയുധമായി മാറുകയും ചെയ്തുവെന്നാരോപിച്ചാണ് നടപടി. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്ന നിലപാടാണ് കുഞ്ഞികൃഷ്ണൻ സ്വീകരിച്ചതെന്ന് ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷ് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

2022 ഏപ്രിലിൽ തന്നെ ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത വിഷയങ്ങളാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ഉയർത്തിക്കാട്ടിയതെന്ന് രാഗേഷ് പറഞ്ഞു. ടിഐ മധുസൂദനനെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായും, അദ്ദേഹം പയ്യന്നൂരിലെ സഹകരണ സ്ഥാപനത്തിന്റെ ഭാരവാഹിയല്ലായിരുന്നിട്ടും ഭൂമി ഇടപാടുമായി ബന്ധപ്പെടുത്തി ലക്ഷ്യമിട്ടതായും ആരോപിച്ചു. അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ മധുസൂദനനെ മനഃപൂർവം താറടിക്കാൻ ശ്രമിച്ചുവെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും അത് കുഞ്ഞികൃഷ്ണൻ അംഗീകരിച്ചതാണെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

വാർത്ത ചോർച്ചയുമായി ബന്ധപ്പെട്ട് പാർട്ടിക്ക് കൃത്യമായ തെളിവുകളുണ്ടെന്നും കുറ്റസമ്മതം കുഞ്ഞികൃഷ്ണന്റെ വാക്കുകളിൽ തന്നെ ഉണ്ടായിരുന്നുവെന്നും രാഗേഷ് വ്യക്തമാക്കി. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് ചില രസീത് ബുക്കുകളിൽ അക്ഷരപ്പിശകുകളും ചില ബുക്കുകൾ നഷ്ടപ്പെട്ടതുമുണ്ടായതായി അംഗീകരിച്ച അദ്ദേഹം, ഇതുമൂലം പാർട്ടിക്ക് സാമ്പത്തിക നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും പറഞ്ഞു. കുടുംബ സഹായം, വീട് നിർമാണം, നിയമകാര്യങ്ങൾ കൈകാര്യം ചെയ്യൽ എന്നിവയ്ക്കായാണ് ഫണ്ട് രൂപീകരിച്ചതെന്നും, വരവ്–ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതിൽ ഉണ്ടായ താമസത്തെ തുടർന്ന് 2022ൽ ബന്ധപ്പെട്ടവർക്കെതിരെ നടപടി എടുത്തിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

സിൽവർ ലൈൻ പദ്ധതിയെ ചുറ്റി മാസങ്ങളോളം കേരളം കടുത്ത രാഷ്ട്രീയ സംഘർഷ വേദിയായിരുന്നു. സർക്കാരിന്റെ സ്വപ്ന പദ്ധതിക്കെതിരെ കോൺഗ്രസും ബിജെപിയും ജനകീയ സമിതികളും ശക്തമായ പ്രതിഷേധം നടത്തി. എന്നാൽ, സിൽവർ ലൈനിന് പകരമായി ഇ. ശ്രീധരൻ മുന്നോട്ടുവച്ച അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്രം പിന്തുണ നൽകാനൊരുങ്ങുന്നതോടെ സംസ്ഥാനത്തെ രാഷ്ട്രീയ നിലപാടുകളിൽ മാറ്റം കാണാം. പേരെന്തായാലും കേരളത്തിന് വേഗപാത വേണമെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തേ വ്യക്തമാക്കിയിരുന്നു.

അതിവേഗ റെയിൽപാതയെ കരുതലോടെയാണ് ഭരണകക്ഷിയും പ്രതിപക്ഷവും സ്വാഗതം ചെയ്യുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ അനുകൂല നിലപാട് സ്വീകരിച്ചു. എന്നാൽ, ഇത് പൂർണമായും കേന്ദ്ര പദ്ധതിയായി മാറ്റാനുള്ള ബിജെപിയുടെ നീക്കമാണോ എന്ന സംശയം എൽഡിഎഫിനുണ്ട്. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പദ്ധതി ഉപയോഗിക്കരുതെന്ന മുന്നറിയിപ്പും ചില മന്ത്രിമാർ ഉയർത്തിയിട്ടുണ്ട്. എന്നിരുന്നാലും, വികസന പദ്ധതിയെന്ന നിലയിൽ എതിർപ്പില്ലെന്നതാണ് സർക്കാരിന്റെ പൊതുനിലപാട്.

സിൽവർ ലൈനിനെതിരെ മഞ്ഞക്കുറ്റി പറിച്ചെറിഞ്ഞ കോൺഗ്രസും പുതിയ അതിവേഗ പാതയെ എതിർക്കുന്നില്ല. കേരളത്തിൽ അതിവേഗ റെയിൽ സംവിധാനം വേണമെന്ന നിലപാടിലാണ് പ്രതിപക്ഷവും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അടക്കമുള്ളവർ പദ്ധതിയെ സ്വാഗതം ചെയ്തു. അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ കേന്ദ്ര സർക്കാർ പദ്ധതി പ്രഖ്യാപിക്കുമെന്നാണ് ഇ. ശ്രീധരന്റെ അറിയിപ്പ്. ഭൂമി ഏറ്റെടുക്കൽ കുറവായതിനാൽ വലിയ പ്രതിഷേധങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു. ഇനി കേന്ദ്ര പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് കേരളം.

കോട്ടയം ചങ്ങനാശ്ശേരിയിൽ കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ ബാബു തോമസിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പാലാ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ഉത്തരവ് പുറപ്പെടുവിച്ചത്. ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എച്ച്‌ആർ മാനേജരായി പ്രവർത്തിച്ചിരുന്ന ബാബു തോമസിനെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കന്യാസ്ത്രീ ആശുപത്രി മാനേജ്മെന്റിന് നൽകിയ പരാതിയാണ് പിന്നീട് പൊലീസിന് കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊൻകുന്നം സ്വദേശിയായ പ്രതിക്കെതിരെ കേസെടുത്ത് അറസ്റ്റ് നടത്തിയത്. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് അന്വേഷണ സംഘത്തിന് നിർണായക തെളിവുകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ ആശുപത്രിയിലെ മറ്റ് ജീവനക്കാരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.

കന്യാസ്ത്രീകളടക്കം വനിതാ ജീവനക്കാർക്ക് പ്രതി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചിരുന്നുവെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിച്ചത്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കേസ് പരിഗണിച്ച വേളയിൽ പ്രതിയുടെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും, അത് ചൊവ്വാഴ്ച പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ ട്രെയിൻ ഗതാഗതത്തെ ലക്ഷ്യമിട്ട് അട്ടിമറി ശ്രമങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നൽകി. ഇതിന്റെ പശ്ചാത്തലത്തിൽ റെയിൽവേ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാൻ അടിയന്തിര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

സുരക്ഷാ മുൻകരുതലുകൾ കർശനമാക്കുന്നതിന്റെ ഭാഗമായി റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർപിഎഫ്) ഉദ്യോഗസ്ഥർക്ക് ജാഗ്രതാ നിർദേശം നൽകി. റെയിൽവേ ട്രാക്കുകൾക്ക് സമീപം നിർമാണ സാമഗ്രികളോ മറ്റ് വസ്തുക്കളോ അശ്രദ്ധമായി ഇടരുതെന്നും അവ സുരക്ഷിതമായി സൂക്ഷിക്കണമെന്നും അധികൃതർ നിർദേശിച്ചു. പാളങ്ങളിൽ അസ്വാഭാവികമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെട്ടവരെ അറിയിക്കണമെന്ന് പൊതുജനങ്ങളോടും ജീവനക്കാരോടും ആവശ്യപ്പെട്ടു.

പ്രധാന റെയിൽവേ സ്റ്റേഷനുകളിലും പരിസരങ്ങളിലും നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്നും റെയിൽവേ സുരക്ഷാ വിഭാഗം അറിയിച്ചു. അനിഷ്ട സംഭവങ്ങൾ തടയുന്നതിനായി പ്രത്യേക സർക്കുലർ പുറത്തിറക്കി ജീവനക്കാർക്ക് അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Copyright © . All rights reserved