Kerala

കുട്ടനാട് പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവതിയും യുവാവും ആറ്റിലേക്ക് ചാടിയതായി സൂചന. വെള്ളിയാഴ്ച പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ഇതുവഴി പോയ ലോറിയിലെ ഡ്രൈവറാണ് രണ്ടുപേർ ആറ്റിലേക്ക് ചാടുന്നത് കണ്ടതായി പോലീസിനെ അറിയിച്ചത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല.

നെടുമുടി പോലിസും അഗ്‌നിശമന സേനയും എത്തി പരിശോധന ആരംഭിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. തിരച്ചിൽ പുരോ​ഗമിക്കുകയാണ്.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് അനിധകൃതമായി പരിശോധിച്ച സംഭവത്തില്‍ ജില്ലാ സെഷൻസ് ജഡ്ജിയുടെ വസ്തുതാന്വേഷണ റിപ്പോർ‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

വസ്തുതാന്വേഷണ റിപ്പോർട്ട് സഹപ്രവർത്തകരെ സംരക്ഷിക്കാനുള്ളതാണെന്നും തെളിവ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് പോലും അയക്കാതെ മൊഴി അതേപടി വിശ്വസിച്ച്‌ റിപ്പോർട്ട് തയ്യാറാക്കി എന്നാണ് അതിജീവിതയുടെ ആരോപണം. പരാതിക്കാരിയായ തന്നെ മാറ്റി നിർത്തി അതീവ രഹസ്യമായി നടത്തിയ അന്വേഷണ റിപ്പോർട്ട് റദ്ദാക്കി ഐജി റാങ്കില്‍ കുറയാത്ത പോലീസ് ഉദ്യോഗസ്ഥനോട് കേസ് അന്വേഷിക്കാൻ കോടതി നിർദ്ദേശിക്കണമെന്നാണ് ആവശ്യം.

മൂന്ന് കോടതിയിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തല്‍. ജില്ലാ സെഷൻസ് കോടതിയിലെ ക്ലർക്ക് മഹേഷ്, വാചാരണ കോടതിയിലെ ശിരസ്തദാർ താജുദ്ദീൻ, അങ്കമാലി മജിസ്ട്രേറ്റ് ലീന എന്നിവർക്കെതിരാണ് മെമ്മറി കാർ‍ഡ് പരിശോധിച്ചതെനനാണ് കണ്ടെത്തല്‍.

ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്നെന്ന ആരോപണത്തില്‍ ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്. അതിജീവിതയുടെ ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.

മൂന്ന് കോടതിയിലും മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്നാണ് കണ്ടെത്തല്‍. 2018ല്‍ അങ്കമാലി മജിസ്ട്രേറ്റ് മെമ്മറി കാർഡ് സ്വകാര്യ കസ്റ്റഡിയിലാണ് സൂക്ഷിച്ചത്. അങ്ങനെ സൂക്ഷിക്കാമെന്ന ധാരണയിലാണ് അത് ചെയ്തതെന്നാണ് മൊഴി.

പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. സംഭവത്തിൽ സംസ്ഥാന കമ്മറ്റിക്ക് യാതൊരു ബാധ്യതയുമില്ലെന്ന് പറഞ്ഞ അദ്ദേഹം, കേസുമായി ബന്ധപ്പെട്ട ഒന്നിലും ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. ഇങ്ങോട്ട് ആക്രമിക്കപ്പെടുകയും സഖാക്കളെ കൊല്ലുകയും ചെയ്തപ്പോൾ അക്രമിക്കില്ലാ എന്ന നിലപാട് പാർട്ടി സ്വീകരിച്ചതാണെന്നും ജനങ്ങളെ അണിനിരത്തുകയാണ് ഞങ്ങളുടെ പരിപാടിയെന്നും ​ഗോവിന്ദൻ പറഞ്ഞു.

പാനൂർ കേസിൽ പ്രതിപ്പട്ടികയിലുള്ളവർ പാർട്ടിയുടെ പോഷക സംഘടനയായ ഡിവൈഎഫ്ഐയിൽ ഉള്ളവരാണല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് ഡിവൈഎഫ്ഐക്കാരോട് ചോദിക്കെന്നായിരുന്നു എം.വി ഗോവിന്ദന്‍റെ മറുപടി. ഞങ്ങൾക്ക് പോഷക സംഘടനകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സ്ഫോടനത്തെക്കുറിച്ചുള്ള മറ്റു ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറിയ അദ്ദേഹം, മാധ്യമപ്രവർത്തകർക്കുമുൻപിൻ തന്റെ അസ്വസ്ഥത പലപ്പോഴായി പ്രകടമാക്കുകയും ചെയ്തു.

സുൽത്താൻ ബത്തേരിയുടെ പേര് ​ഗണപതിവട്ടം എന്ന് മാറ്റണമെന്നുള്ള ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവന അദ്ദേഹത്തിന്റെ ആ​ഗ്രഹം മാത്രമാണെന്നും ​ഫാസിസം വന്നാൽ മാത്രമേ ഇതെല്ലാം നടക്കൂ എന്നും എം.വി ഗോവിന്ദൻ പറഞ്ഞു. ഇന്ത്യയിലെ പുരാണസംവിധാനങ്ങളുടെ ഭാ​ഗമായുള്ള പേര് നൽകാനും ചരിത്രപരമായ പേരുകൾ ഒഴിവാക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും കേരളത്തിൽ ഇതൊന്നും വിലപ്പോവില്ലായെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാർഥി അനിൽ ആന്റണിക്കെതിരെ ടി.ജി നന്ദകുമാർ ഉന്നയിച്ച കോഴ ആരോപണത്തിലും സിപിഎം സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കി. ​നന്ദകുമാറിനെ വിശ്വസിക്കാൻ പറ്റില്ല. എന്നാൽ, നന്ദകുമാറിനെ പോലെ ഒരാൾ പറയുന്നത് മുഴുവൻ തള്ളിക്കളയാനും കഴിയില്ല. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തിക്കൊടുത്തു എന്നുൾപ്പെടെയുള്ള കാര്യങ്ങളാണ് പുറത്തുവന്നത്. അതിനാൽ വിശദമായ അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണം, ഗോവിന്ദൻ പറഞ്ഞു.

പത്തൊൻപതുകാരിയെ വിവാഹ വാഗ്ദാനം നല്കി. കടത്തിക്കൊണ്ടു പോയി മൃഗീയമായി പീഡിപ്പിച്ച കേസിൽ 49 കാരൻ അറസ്റ്റിൽ . നൂറനാട് പണയിൽ നാരായണശേരിൽ വീട്ടിൽ രഘുവിനെയാണ് തുറന്നാട് പോലീസ് അറസ്റ്റു ചെയ്തത്. തുറന്നാട് സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ രണ്ടാഴ്ച മുൻപ് വിവാഗ വാഗ്ദാനം നല്കി കടത്തി ക്കൊണ്ടുപോയത്.

തുടർന്ന് ചെങ്ങാലിക്കോണം ഭാഗത്ത് ഒരു വീട്ടില്‍ താമസിപ്പിച്ച് ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. പെൺകുട്ടിയെ പുറംലോകവുമായി ബന്ധപ്പെടാൻ പോലും ഇയാള്‍ അനുവദിച്ചിരുന്നില്ല. പോക്സോ കേസിലും പ്രതിയാണ് അറസ്റ്റിലായ രഘു.

പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാർ പൊലീസില്‍ പരാതി നല്‍കി . എന്നാല്‍, പെൺകുട്ടിയുടെയും രഘുവിന്റെയും പക്കല്‍ മൊബൈല്‍ഫോണ്‍ ഇല്ലാതിരുന്നത് അന്വേഷണത്തിന് തടസമായി.

സി.സി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള അന്വേഷണത്തില്‍ തിങ്കളാഴ്ച രാവിലെയാണ് അഞ്ചല്‍ മാവിള ഭാഗത്തുനിന്ന് രഘുവിനെ പൊലീസ് പിടികൂടിയത്. തുടർന്ന് ചെങ്ങാലിക്കോണം ഭാഗത്ത് ഒരു വീട്ടില്‍ താമസിപ്പിച്ചിരുന്ന പെണ്‍കുട്ടിയെയും കണ്ടെത്തി.

പൊലീസ് എത്തിയപ്പോള്‍ പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി പൊട്ടിക്കരഞ്ഞു. പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ ഇയാള്‍ പെണ്‍കുട്ടിയെ മൃഗീയ പീഡനത്തിനിരയാക്കിയതായും വെളിപ്പെട്ടു .

രണ്ട് തവണ വിവാഹിതനായ ഇയാള്‍ക്ക് വിവാഹിതരായ മക്കളുമുണ്ട്. കഴിഞ്ഞമാസം 20 ന് ചാരുംമൂട്ടിലെ ബന്ധുവീട്ടില്‍ ഭിന്നശേഷിക്കാരിയായ 8 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ശേഷമാണ് 19 കാരിയെയും കൊണ്ട് ഇയാള്‍ നാടുവിട്ടത്. അയല്‍ സംസ്ഥാനത്തേക്ക് കടക്കുവാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത് .

ചെങ്ങന്നൂർ ഡിവൈ എസ്പി കെ എൻ രാജേഷ് , നൂറനാട് സിഐ ഷൈജു ഇബ്രാഹിം, എസ്.ഐ അരുൺ കുമാർ, പോലീസുകാരായ സിനു വർഗീസ്, ഉണ്ണികൃഷ്ണ പിള്ള . മുഹമ്മദ് ഷെഫീക്ക്, പ്രവീൺ പി, അരുൺ ഭാസ്കർ. ബിനു രാജ് ആർ. പ്രസന്നകുമാരി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

വാളയാർ ചുള്ളിമടയില്‍ ബൈക്ക് മരത്തിലിടിച്ച്‌ നഴ്‌സിംഗ് വിദ്യാർഥി മരിച്ചു. കോയമ്പത്തൂർ പോത്തനൂർ വെള്ളലൂരില്‍ താമസിക്കുന്ന സിആർപിഎഫ് അസി.സബ് ഇൻസ്‌പെക്ടർ കോട്ടയം മണിമല കറിക്കാട്ടൂർ കുറുപ്പൻപറമ്പില്‍ മനോജ് കെ.ജോസഫിന്‍റെ മകൻ ആല്‍വിൻ മനോജാണ് (20) മരിച്ചത്.

ഒപ്പം ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശി നാഗരാജിനു (20) ഗുരുതരമായി പരിക്കേറ്റു. രാവിലെ അഞ്ചരയ്ക്കായിരുന്നു അപകടം. കോയമ്ബത്തൂർ ഏലൂർപിരിവ് എൻഎം കോളജ് ഓഫ് നഴ്‌സിംഗിലെ വിദ്യാർഥികളാണ് ഇരുവരും.

മണ്ണാർക്കാട് അലനല്ലൂരിലെ സഹപാഠിയുടെ പിതാവ് മരിച്ചതറിഞ്ഞ് അവിടെ പോയശേഷം രാത്രി കോയമ്ബത്തൂരിലേക്കു മടങ്ങുകയായിരുന്നു ഇവർ.മരത്തില്‍ ഇടിച്ചുമറിഞ്ഞ ബൈക്കും പരിക്കേറ്റു കിടക്കുന്ന വിദ്യാർഥികളെയും ഹൈവേ പോലീസാണ് കണ്ടെത്തിയത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ആല്‍വിൻ മരിച്ചു.

നടിയെ ആക്രമിച്ച കേസിലെ മെമ്മറികാര്‍ഡ് മൂന്ന് കോടതികളില്‍ നിയമവിരുദ്ധമായി പരിശോധിച്ചെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ജഡ്ജ് ഹണി എം വര്‍ഗ്ഗീസ് അന്വേഷണ വിധേയമായി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കേസിലെ പ്രധാന തെളിവാണ് പീഡനദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. ഇത് സംബന്ധിച്ച അന്വേഷണം നടത്തിയത് ജഡ്ജ് ഹണി എം വര്‍ഗീസായിരുന്നു.

2018 ജനുവരി 9ന് മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി ആദ്യം പരിശോധന നടത്തിയത് അങ്കമാലി മജിസ്‌ട്രേറ്റ് ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു.പിന്നീട് 2018 ഡിസംബര്‍ 13ന് ജില്ലാ പ്രിന്‍സിപ്പാള്‍ സെഷന്‍സ് കോടതി ബെഞ്ച് ക്ലാര്‍ക്കും നിയമവിരുദ്ധമായി മെമ്മറി കാര്‍ഡില്‍ പരിശോധന നടത്തി.

മെമ്മറി കാര്‍ഡ് ഉപയോഗിച്ച വിവോ ഫോണ്‍ ശിരസ്തദാറിന്റേതാണെന്നും അന്വേഷണ റിപ്പോര്‍ട്ട് പറയുന്നു. ശിരസ്തദാറിൻ്റെ ഫോണിലാണ് പീഡന ദൃശ്യങ്ങള്‍ കണ്ടതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വിചാരണ കോടതിയില്‍ മെമ്മറി കാര്‍ഡ് ഉപയോഗിച്ചത് ശിരസ്തദാറിന്റെ ഫോണിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഒരുമാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനങ്ങള്‍ക്കൊടുവില്‍ ഇസ്ലാം മതവിശ്വാസികള്‍ക്ക് ബുധനാഴ്ച ആഹ്‌ളാദത്തിന്റെ ചെറിയ പെരുന്നാള്‍. ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ ബുധനാഴ്ച ഈദുല്‍ ഫിത്തര്‍ ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു.വിശ്വാസികള്‍ പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരത്തിനായി ഒത്തുചേർന്നു. സ്‌നേഹം പങ്കുവെക്കലിന്റെ ആഘോഷംകൂടിയാണ് പെരുന്നാള്‍.

ബുധനാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍, സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി, കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് മദനി എന്നിവര്‍ അറിയിച്ചു.

ചെമ്മീ‍ൻ കറി കഴിച്ച് അലർജി മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മരണകാരണം ഹൃദയാഘാതമെന്നു മെഡിക്കൽ റിപ്പോർട്ട്.

പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിത (20) ഞായറാഴ്ച രാത്രിയാണു മരിച്ചത്. ചെമ്മീൻകറി കഴിച്ചതിനെ തുടർന്ന് നികിതയ്ക്ക് അലർജിയുണ്ടായി.
ശ്വാസതടസ്സമുണ്ടായതോടെയാണു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഹൃദയാഘാതം ഉണ്ടായതോടെയാണു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയതെന്ന് ഡോക്ടർമാർ പറഞ്ഞു.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ മരണകാരണം ഉറപ്പാക്കാൻ കഴിയൂവെന്നു തൊടുപുഴ എസ്എച്ച്ഒ എസ്.മഹേഷ് കുമാർ പറഞ്ഞു. നികിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

തിരുവനന്തപുരം കിളിമാനൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേർ അറസ്റ്റിൽ. മേലേ വെട്ടൂർ സ്വദേശി ഹുസൈൻ (20), വെണ്‍കുളം സ്വദേശി രാഖില്‍ (19), മാന്തറ സ്വദേശി കമാല്‍ (18) എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പതിനാറുകാരി പ്രതിയെ പരിചയപ്പെടുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയായ ഹുസൈനുമായി പെണ്‍കുട്ടി കുറച്ചു നാളായി സൗഹൃദത്തിലായിരുന്നു.

ശനിയാഴ്ച രാത്രി 12 മണിക്ക് ഹുസൈൻ പെണ്‍കുട്ടിയോട് വീടിനു പുറത്തേക്ക് വരാൻ ആവശ്യപ്പെട്ടു. താൻ പുറത്തുണ്ടെന്നും കാണമമെന്നും പ്രതി പെണ്‍കുട്ടിയോട് പറഞ്ഞു. ഇതനുസരിച്ച്‌ പുറത്തേക്ക് എത്തിയ പെണ്‍കുട്ടിയെ ഹുസൈനും സുഹൃത്തുക്കളും ചേർന്ന് തട്ടി കൊണ്ടു പോകുകയായിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ റബ്ബർ പുരയിടത്തിൽ എത്തിച്ച് മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു.

പൊലീസ് അന്വേഷിച്ച്‌ എത്താതിരിക്കാനായി പെണ്‍കുട്ടിയുടെ കൈയില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും പ്രതികള്‍ നശിപ്പിച്ചിരുന്നു. പീഡനത്തെ തുടർന്ന് പെണ്‍കുട്ടി ബോധരഹിതയായി. ഇതിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് രക്ഷപെടുകയുമായിരുന്നു. ഇതേ സമയം പെണ്‍കുട്ടിയെ വീട്ടില്‍ കാണാതായതോടെ മാതാപിതാക്കള്‍ കിളിമാനൂർ പൊലീസില്‍ പരാതി നല്‍കുകയും പൊലീസ് അന്വേഷണത്തില്‍ ഞായറാഴ്ച രാവിലെ 11 മണിയോടെ പെണ്‍കുട്ടിയെ റബ്ബർ തോട്ടത്തില്‍ നിന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് പെണ്‍കുട്ടിയുടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

ആറ്റിങ്ങല്‍ ഡിവൈഎസ്പി ആർ പ്രദീപ് കുമാർ, കിളിമാനൂർ ഇൻസ്പെക്ടർ ബി ജയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

വിവാദങ്ങള്‍ക്കിടെ കേരള സ്റ്റോറി പളളികളില്‍ പ്രദർശിപ്പിക്കില്ലെന്ന തീരുമാനത്തില്‍ തലശ്ശേരി അതിരൂപത. മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് അതിരൂപത വ്യതമാക്കി. തെരഞ്ഞെടുപ്പ് സമയത്ത് വിവാദത്തിന് താല്പര്യപ്പെടുന്നില്ലെന്ന് പറഞ്ഞ അതിരൂപത സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാനില്ലെന്നും തലശ്ശേരി അതിരൂപത വ്യക്തമാക്കി.

ഇന്ന് വൈകിട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളില്‍ ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുമെന്നായിരുന്നു കെസിവൈഎം അറിയിപ്പ്. കെസിവൈഎമ്മിന്‍റേതായി വന്ന നിർദേശം രൂപയുടേതല്ലെന്നും അറിയിച്ചു.

ഏറെ വിവാദമുണ്ടാക്കിയ കേരളാ സ്റ്റോറി സിനിമ വീണ്ടും പ്രദര്‍ശിപ്പിക്കാന്‍ ദൂരദര്‍ശന്‍ തീരുമാനിച്ചതോടെയാണ് വിവാദം തെരഞ്ഞെടുപ്പ് വിഷയമായി വന്നത്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ ദൂരദര്‍ശനെ തള്ളിപ്പറഞ്ഞ് നിന്ന സമയത്താണ് ഇടുക്കി രൂപത ചിത്രം പ്രദര്‍ശിപ്പിച്ചത്.

തൊട്ടുപിന്നാലെ തലശേരി, താമരശേരി രൂപതകളും ചിത്രം പ്രദര്‍ശിപ്പിക്കും എന്നറിയച്ചതോടെ മുഖ്യമന്ത്രി നിലപാട് കടുപ്പിക്കുകയായിരുന്നു. ആര്‍എസ്‌എസ് അജണ്ട മുസ്ലീങ്ങളെ മാത്രം ലക്ഷ്യം വച്ചുള്ളതല്ലെന്ന് മുഖ്യമന്ത്രി സഭാ നേതൃത്വത്തെ ഓര്‍മ്മിപ്പചു.

RECENT POSTS
Copyright © . All rights reserved