Kerala

പ്രവാസി മലയാളി റിയാദില്‍ ബഹുനില കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട എരുമക്കാട് സ്വദേശി സരസന്‍ ദാമോദരന്‍ (69) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പിരിക്കേറ്റ ദാമോദരന്‍ ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്.

റിയാദിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞത്. 30 വര്‍ഷമായി റിയാദ് നസീമിലെ സ്വകാര്യ സ്‌കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്. പിന്നീട് ഇഖാമ പുതുക്കാതെയും ശമ്പളം ലഭിക്കാതെയുമായി.

തുടര്‍ന്ന് ഇന്ത്യന്‍ എംബസി വഴി ഫൈനല് എക്‌സിറ്റില് നാട്ടില്‍ പോയി. ശേഷം ഒരു വര്‍ഷം കഴിഞ്ഞാണ് സന്ദര്‍ശക വിസയില്‍ തിരിച്ചെത്തിയത്. മുമ്പ് പരിചയമുള്ള സൗദി പൗരെന്റ വീട്ടിലെ വാട്ടര്‍ ടാങ്കിന്റെ അറ്റകുറ്റപണിക്കായി ദാമോദരന്‍ പോയിരുന്നു.

അപ്പോഴാണ് ദുരന്തമുണ്ടായത്. മൂന്നാം നിലയിലായിരുന്നു ടാങ്ക്. ഇവിടെ നിന്ന് അദ്ദേഹം കാലുവഴുതി താഴേക്ക് വീണു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. മാര്‍ച്ച് 23-നായിരുന്നു സംഭവം. അബോധാവസ്ഥയില്‍ തുടരുന്നതിനിടെ വെള്ളിയാഴ്ചയാണ് മരിച്ചത്.

യുവതിയ്ക്ക് നേരെ നിരന്തരം ലൈംഗിക ചൂഷണം നടത്തുകയും ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത യുവാവ് പോലീസ് പിടിയിലായി. പരവൂർ പൂതക്കുളം ബി.എസ് വില്ലയിൽ സുബീറാണ് (36) പരവൂർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ ഭീഷണിയില്‍ മാനസികമായി തകര്‍ന്ന യുവതി പരവൂര്‍ പോലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടിയത്.

കേസില്‍പ്പെട്ട ഭര്‍ത്താവിനെ രക്ഷിക്കാന്‍ സഹായവാഗ്ദാനം നടത്തിയാണ് ഇയാള്‍ യുവതിയുമായി അടുപ്പം കൂടിയത്. യുവതിയുമായി അടുത്ത ശേഷം ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തിയാണ് ആദ്യം പീഡനം നടത്തിയത്. യുവതിയുടെ നഗ്നചിത്രങ്ങൾ എടുത്ത സുബീര്‍ പിന്നീട് ഈ ചിത്രങ്ങള്‍ കാണിച്ച് യുവതിയെ ഭീഷണിപ്പെടുത്തി. പീഡനവിവരം പുറത്ത് പറഞ്ഞാൽ ഇവ പ്രചരിപ്പിക്കുമെന്നും യുവതിയെയും മകളെയും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തു.

യുവതിക്ക് സർവീസ് സഹകരണ ബാങ്കിൽ ജോലി വാങ്ങി നൽകാമെന്ന് പ്രലോഭിപ്പിച്ച് വീണ്ടും അടുത്ത സുബീര്‍ ജോലിക്കെന്ന വ്യാജേന പത്തുലക്ഷത്തോളം രൂപ പലപ്പോഴായി തട്ടിയെടുത്തു. ജോലിയുടെ അഭിമുഖത്തിനെന്ന് പറഞ്ഞ് എറണാകുളത്തെ ഹോട്ടൽ മുറിയിൽ എത്തിച്ച് യുവതി പീഡിപ്പിച്ചു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും എതിർപ്പ് വകവയ്ക്കാതെ നിരവധി തവണയാണ് യുവതിയെ പീഡനത്തിന് ഇരയാക്കിയത്.

.ഇൻസ്‌പെക്ടർ നിസാർ, എസ്‌.ഐ നിതിൻ നളൻ, എ.എസ്‌.ഐ രമേശൻ, എസ്.സി.പി.ഒമാരായ റലേഷ്‌കുമാർ, സിപിഒ പ്രേംലാൽ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

 

വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് മകളെ ബലാത്സംഗം ചെയ്തു. തൊടുപുഴ കരിങ്കുന്നത്താണ് നാൽപത്തിയാറുകാരി പീഡനത്തിന് ഇരയായത്. സംഭവത്തിൽ കരിങ്കുന്നം സ്വദേശി മനു(45) അറസ്റ്റിൽ.

ഏപ്രിൽ നാലിനാണ് സംഭവം ഉണ്ടായത്. വീട്ടിലെ അറ്റകുറ്റിപ്പണിക്കായി എത്തിയതായിരുന്നു മനു. ഇയാൾ വീട്ടിലെത്തിയപ്പോൾ വൃദ്ധയായ അമ്മയും ഭിന്നശേഷിക്കാരിയായ മകളും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അമ്മയെ അടുത്ത മുറിയിൽ പൂട്ടിയിട്ട ശേഷം മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

അവശനിലയിലായ മകളെ അമ്മ തന്നെ ആശുപത്രിയിൽ എത്തിച്ചു. പിന്നാലെ തൊടുപുഴ ഡിവൈഎസ്പിക്ക് അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിനു പിന്നാലെ കടന്നുകളഞ്ഞ ഇയാളെ പിടികൂടിയത്. തുടർന്ന മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ഇന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

 

മാവേലിക്കരയില്‍ പന്ത്രണ്ടു വയസുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കൊല്ലം മരുതൂര്‍കുളങ്ങര മങ്ങാട്ട് തെക്കേ വീട്ടില്‍ സുകു ഭവാനന്ദന്‍ ആണ് അറസ്റ്റിലായത്.

ശരീരമാകെ മുറിവേറ്റ നിലയില്‍ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തലയിലും മുഖത്തും ഗുരുതര പരിക്കുണ്ട്. പല്ലാരിമംഗലത്തു വാടകയ്ക്കു താമസിക്കുകയാണ് കുടുംബം.

സുകു ഇളയമകനെ ക്രൂരമായി മര്‍ദിക്കുന്നതായി അയല്‍വാസികളാണ് പൊലീസിനെ അറിയിച്ചത്. എന്നാല്‍ തനിയെ വീണ് പരിക്കേറ്റു എന്നായിരുന്നു കുട്ടിയുടെ മൊഴി. പിന്നീട് കുട്ടിക്ക് ക്രൂര മര്‍ദനമേറ്റെന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞതോടെയാണ് സുകുവിനെ കസ്റ്റഡിയില്‍ എടുത്തത്.

കുട്ടിയുടെ അമ്മ സുകുവിന്റെ മര്‍ദനം കാരണം കഴിഞ്ഞദിവസം സ്വന്തം വീട്ടിലേക്കു പോയിരുന്നു. ചവറ ഇന്ത്യന്‍ റെയര്‍ എര്‍ത്ത്‌സ് ലിമിറ്റഡില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലും പ്രതിയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സുകു.

അഡൂർ പുഴയിൽ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. അഡൂർ ദേവറഡുക്കയിലെ ഷാഫിയുടെ മകൻ മുഹമ്മദ് ആഷിഖ് (ഏഴ്), യൂസഫ് എന്ന ഹസൈനാറിൻ്റെ മകൻ മുഹമ്മദ് ഫാസിൽ (ഒമ്പത്) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് 1.15 മണിയോടെ അഡൂർ ദേവറഡുക്കയിലാണ് അപകടം.

കുളിക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. കുട്ടികൾ മുങ്ങിത്താഴുന്നത് കണ്ട് പുഴക്കരയിൽ ഉണ്ടായിരുന്ന മറ്റുകുട്ടികൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ആഷിഖിനെ ആദ്യം വെള്ളത്തിൽ നിന്നും പുറത്തെടുത്തുവെങ്കിലും മുഹമ്മദ് ഫാസിലിനെ തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. ഉടൻ മുള്ളേരിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയില്‍ നിന്ന് ബാങ്കിലടച്ച തുകയില്‍ 10.76 ലക്ഷം രൂപ എത്തിയത് കാട്ടാക്കടയിലുള്ള സ്ത്രീയുടെ അക്കൗണ്ടില്‍. അബദ്ധം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതര്‍ എത്തിയപ്പോഴേക്കും പണം മുഴുവന്‍ ഉപയോഗിച്ച് ചെലവഴിച്ചു.

സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്റെ നെട്ടയം മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയുടെ പണമാണ് നെട്ടയത്തെ പൊതുമേഖലാ ബാങ്ക് ശാഖയില്‍ നിന്ന് ആളുമാറി ക്രഡിറ്റ് ചെയ്തത്.

പണം നഷ്ടമായ വിവരം മാര്‍ച്ച് 18-നാണ് ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞത്. ബാങ്ക് നടത്തിയ പരിശോധനയില്‍ കാട്ടാക്കടയിലുള്ള ഒരു സ്ത്രീയുടെ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി.

ഉടനെ തന്നെ ബാങ്ക് അധികൃതര്‍ ഈ സ്ത്രീയെ സമീപിച്ചെങ്കിലും പണം ചെലവഴിച്ചതിനാല്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. പണം പൂര്‍ണമായും ചെലവഴിച്ചതായാണ് സ്ത്രീ പോലീസിനോടു പറഞ്ഞത്.

സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ ആലപ്പുഴ സ്വദേശി മരിച്ചു. ചേര്‍ത്തല കുറ്റിയത്തോട് തറയില്‍ അബ്ദുല്‍ സലാം (56) ആണ് മരിച്ചത്. തെക്കന്‍ പ്രവിശ്യയിലെ ബിഷക്കടുത്ത് ഖൈബര്‍ ജനൂബില്‍ ചൊവ്വാഴ്ച രാവിലെ ആയിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന കാര്‍ ഹൈലക്‌സ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

കഴിഞ്ഞ 20 വര്‍ഷമായി സൗദിയില്‍ ജോലി ചെയ്ത് വരികയായിരുന്നു അബ്ദുല്‍ സലാം. അറേബ്യന്‍ ട്രേഡിങ്ങ് സപ്ലൈസ് കമ്പനിയില്‍ ഗാലക്‌സി വിഭാഗം സെയില്‍സ്മാനായിരുന്നു. രണ്ട് മക്കളടങ്ങിയ കുടുംബം സൗദിയില്‍ കഴിഞ്ഞ് വരികയായിരുന്നു. അടുത്തിടെയാണ് മകന്‍ നാട്ടില്‍ തുടര്‍പഠനത്തിനായി പോയത്. മൃതദേഹം ഖമീസ് മുശൈത്ത് മദനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാനാണ് ബന്ധുക്കളുടെ തീരുമാനം.

 

തിരുവനന്തപുരം ജില്ലയിൽ കണിയാപുരത്ത് പട്ടാപ്പകൽ പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം രൂപ കവർന്ന കേസിൽ പ്രമുഖ ടിക് ടോക്ക്, ഇൻസ്റ്റാഗ്രാം റീൽസ് താരവും കൂട്ടാളിയും പിടിയിലായി. മോഷ്ടിച്ച സ്കൂട്ടറിലെത്തി കവർച്ചനടത്തുന്നവരാണ് പിടിയിലായത്.

കിളിമാനൂർ വെള്ളല്ലൂർ കാട്ടുചന്ത ചിന്ത്രനല്ലൂർ ചാവരുകാവിൽ പുതിയ തടത്തിൽ വീട്ടിൽ ജിത്തു (22) കിളിമാനൂർ കീഴ്പേരൂർ കിട്ടുവയലിൽ വീട്ടിൽ മീശ വിനീത് എന്ന വിനീത് (26) എന്നിവരെയാണ് മംഗലപുരം പൊലീസ് പിടികൂടിയത്.

ടിക് ടോക്ക് ഇൻസ്റ്റാഗ്രാം എന്നീ സമൂഹ്യമാധ്യമങ്ങളിൽ താരമായ മീശ വിനീത് പത്തോളം മോഷണ കേസുകളിലും തമ്പാനൂർ സ്റ്റേഷനിൽ ബലാൽസംഗ കേസിലും പ്രതിയാണ്.

പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ച കേസിൽ കാമുകി പിടിയിൽ. കേസിലെ ഒന്നാം പ്രതി ലക്ഷ്മിപ്രിയയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ലക്ഷ്മിപ്രിയയും ഇവരുടെ ഇപ്പോഴത്തെ കാമുകനുമാണ് കേസിലെ പ്രതികൾ.

യുവാവ് പ്രണയബന്ധത്തിൽനിന്നു പിൻമാറാൻ തയ്യാറാകാത്തതാണ് മർദ്ദനത്തിനും കവർച്ചയ്ക്കും പിന്നിലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് വെച്ചാണ് പ്രതി പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് എട്ടുപേർക്കെതിരെയാണ് പോലീസ്അന്വേഷണം.

ലക്ഷ്മിപ്രിയയടക്കം രണ്ട് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്.

വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയ ഒരു യുവാവുമായി പ്രണയത്തിലായി. തുടർന്ന് മുൻ കാമുകനെ ഒഴിവാക്കാൻ നിലവിലെ കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നു. മുൻകാമുകനെ ലക്ഷ്മിപ്രിയ വീട്ടിൽനിന്നു വിളിച്ചിറക്കി കാറിൽ കയറ്റി. തുടർന്ന് മർദ്ദിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണമാലയും ഐ ഫോണും 5,000 രൂപയും പിടിച്ചുവാങ്ങി. കൂടാതെ, 3,500 രൂപ ഗൂഗിൾ പേ വഴിയും കൈക്കലാക്കി.

തുടർന്ന് എറണാകുളം ബൈപ്പാസിന് സമീപത്തെ വീട്ടിലെത്തിച്ച് ഷോക്കടിപ്പിക്കാനും ശ്രമിച്ചു. ബിയർ ബോട്ടിൽകൊണ്ട് തലയ്ക്കടിച്ചു. ലഹരിവസ്തുക്കൾ നൽകിയ ശേഷം യുവാവിനെ വിവസ്ത്രനാക്കി മർദ്ദിക്കകുയായിരുന്നു. ഈ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി. തുടർന്ന് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നീട് യുവാവിനെ പിറ്റേന്ന് രാവിലെ വൈറ്റില ബസ് സ്റ്റോപ്പിൽ യുവാവിനെ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു.

സ്കൂട്ടർ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന ഡിഗ്രി വിദ്യാർഥിനി മരിച്ചു. ആലപുരം വെട്ടത്തു പുത്തൻപുരയിൽ വിനോദ് അഗസ്റ്റിന്റെയും പ്രിൻസിയുടെയും മകൾ ജെന്നിഫർ വിനോദ് (18) ആണ് മരിച്ചത്. കുറവിലങ്ങാട് ദേവമാതാ കോളജ് വിദ്യാർഥിയാണ്.

കഴിഞ്ഞ വെള്ളിയാഴ്ച 11.30ന് ആലപുരം കവലയിലായിരുന്നു അപകടം. നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ റോഡരികിലെ പോസ്റ്റിൽ ഇടിച്ചു തലയ്ക്കു പരുക്കേറ്റു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

സഹോദരൻ: അലക്സ്. സംസ്കാരം നാളെ 10ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഫൊറോന പള്ളിയിൽ.

Copyright © . All rights reserved