ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയില്‍ നിന്ന് ബാങ്കിലടച്ച തുകയില്‍ 10.76 ലക്ഷം രൂപ എത്തിയത് കാട്ടാക്കടയിലുള്ള സ്ത്രീയുടെ അക്കൗണ്ടില്‍. അബദ്ധം തിരിച്ചറിഞ്ഞ് ബാങ്ക് അധികൃതര്‍ എത്തിയപ്പോഴേക്കും പണം മുഴുവന്‍ ഉപയോഗിച്ച് ചെലവഴിച്ചു.

സംഭവത്തില്‍ ബാങ്ക് അധികൃതര്‍ വട്ടിയൂര്‍ക്കാവ് പോലീസില്‍ പരാതി നല്‍കി. ബിവറേജസ് കോര്‍പ്പറേഷന്റെ നെട്ടയം മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യക്കടയുടെ പണമാണ് നെട്ടയത്തെ പൊതുമേഖലാ ബാങ്ക് ശാഖയില്‍ നിന്ന് ആളുമാറി ക്രഡിറ്റ് ചെയ്തത്.

പണം നഷ്ടമായ വിവരം മാര്‍ച്ച് 18-നാണ് ബാങ്ക് അധികൃതര്‍ തിരിച്ചറിഞ്ഞത്. ബാങ്ക് നടത്തിയ പരിശോധനയില്‍ കാട്ടാക്കടയിലുള്ള ഒരു സ്ത്രീയുടെ മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം പോയതെന്ന് കണ്ടെത്തി.

ഉടനെ തന്നെ ബാങ്ക് അധികൃതര്‍ ഈ സ്ത്രീയെ സമീപിച്ചെങ്കിലും പണം ചെലവഴിച്ചതിനാല്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പോലീസിനെ സമീപിച്ചത്. പണം പൂര്‍ണമായും ചെലവഴിച്ചതായാണ് സ്ത്രീ പോലീസിനോടു പറഞ്ഞത്.