പ്രണയബന്ധത്തിൽ നിന്നും പിന്മാറാൻ തയ്യാറാകാതിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി വിവസ്ത്രനാക്കി മർദിച്ച കേസിൽ കാമുകി പിടിയിൽ. കേസിലെ ഒന്നാം പ്രതി ലക്ഷ്മിപ്രിയയാണ് പോലീസിന്റെ പിടിയിലായിരിക്കുന്നത്. ലക്ഷ്മിപ്രിയയും ഇവരുടെ ഇപ്പോഴത്തെ കാമുകനുമാണ് കേസിലെ പ്രതികൾ.

യുവാവ് പ്രണയബന്ധത്തിൽനിന്നു പിൻമാറാൻ തയ്യാറാകാത്തതാണ് മർദ്ദനത്തിനും കവർച്ചയ്ക്കും പിന്നിലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് വെച്ചാണ് പ്രതി പിടിയിലായത്. സംഭവുമായി ബന്ധപ്പെട്ട് എട്ടുപേർക്കെതിരെയാണ് പോലീസ്അന്വേഷണം.

ലക്ഷ്മിപ്രിയയടക്കം രണ്ട് പേരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. എറണാകുളം സ്വദേശി അമലിനെ (24) നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്.

വർക്കല ചെറുന്നിയൂർ സ്വദേശിനി ലക്ഷ്മിപ്രിയ ഒരു യുവാവുമായി പ്രണയത്തിലായി. തുടർന്ന് മുൻ കാമുകനെ ഒഴിവാക്കാൻ നിലവിലെ കാമുകനൊപ്പം ചേർന്ന് ക്വട്ടേഷൻ നൽകുകയായിരുന്നു. മുൻകാമുകനെ ലക്ഷ്മിപ്രിയ വീട്ടിൽനിന്നു വിളിച്ചിറക്കി കാറിൽ കയറ്റി. തുടർന്ന് മർദ്ദിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണമാലയും ഐ ഫോണും 5,000 രൂപയും പിടിച്ചുവാങ്ങി. കൂടാതെ, 3,500 രൂപ ഗൂഗിൾ പേ വഴിയും കൈക്കലാക്കി.

തുടർന്ന് എറണാകുളം ബൈപ്പാസിന് സമീപത്തെ വീട്ടിലെത്തിച്ച് ഷോക്കടിപ്പിക്കാനും ശ്രമിച്ചു. ബിയർ ബോട്ടിൽകൊണ്ട് തലയ്ക്കടിച്ചു. ലഹരിവസ്തുക്കൾ നൽകിയ ശേഷം യുവാവിനെ വിവസ്ത്രനാക്കി മർദ്ദിക്കകുയായിരുന്നു. ഈ ദൃശ്യങ്ങൾ യുവതി മൊബൈലിൽ പകർത്തി. തുടർന്ന് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പിന്നീട് യുവാവിനെ പിറ്റേന്ന് രാവിലെ വൈറ്റില ബസ് സ്റ്റോപ്പിൽ യുവാവിനെ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളയുകയായിരുന്നു.