കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. നവംബര്‍ 14ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നൽകാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതൽ നാമനിര്‍ദേശ പത്രിക നൽകാം.
തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം ഇന്ന് മുതൽ നിലവിൽ വന്നു. മട്ടന്നൂര്‍ നഗരസഭ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 23576 വാര്‍ഡുകളിലേക്കായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. സംസ്ഥാനത്ത് ആകെ 33746 പോളിങ് സ്റ്റേഷനുകളായിരിക്കും ഉണ്ടാകുക. 1,37,922 ബാലറ്റ് യൂണിറ്റുകളാണ് തെരഞ്ഞെടുപ്പിനായി സജ്ജമാക്കിയിട്ടുള്ളത്. 50691 കണ്ട്രോള് യൂണിറ്റുകളുമുണ്ടാകും. 1249 റിട്ടേണിങ് ഓഫീസര്‍മാരായിക്കും വോട്ടെടുപ്പിനായി ഉണ്ടാകുക. ആകെ 1.80 ലക്ഷം ഉദ്യോഗസ്ഥരെയായിരിക്കും വോട്ടെടുപ്പിനായി നിയോഗിക്കുക. സുരക്ഷക്കായി 70,000 പൊലീസുകാരെയും നിയോഗിക്കും. ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ദുരുപയോഗം തടയാനുള്ള നടപടിയുണ്ടാകും. ആകെ 2.50 ലക്ഷം ഉദ്യോഗസ്ഥരായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഉണ്ടാകുക. തെരഞ്ഞെടുപ്പ് ഇപ്പോള്‍ നടക്കുന്നില്ലെങ്കിലും മട്ടന്നൂരിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.
മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നുവെന്നും ജാതി മതത്തിന്റെ പേരിൽ വോട്ട് ചോദിക്കരുതെന്നും ഔദ്യോഗിക സ്ഥാനം പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതി പരിഗണിക്കാൻ ജില്ലാ തല സമിതിയെ നിയോഗിക്കും. മാധ്യമങ്ങള്‍ക്കും പെരുമാറ്റച്ചട്ടം ബാധകമാണ്. പ്രശ്നബാധിത ബൂത്തുകളിൽ അധിക സുരക്ഷ ഏര്‍പ്പെടുത്തും. വോട്ടെടുപ്പിന് വെബ് കാസ്റ്റിങ് നടത്തും. പ്രചാരണ സമയത്ത് രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഒരോ ജില്ലകളിലു നിരീക്ഷകരെ വെക്കും. തെരഞ്ഞെടുപ്പ് പ്രചാരണ ചെലവുകള്‍ നിരീക്ഷിക്കും. ഹരിത ചട്ടം പാലിച്ചായിരിക്കണം പ്രചാരണം നടത്തേണ്ടത്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുവരെയായിരിക്കും വോട്ടെടുപ്പെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലെ ഭരണം -ആകെയുള്ള ആറ് കോർപ്പറേഷനുകളിൽ അഞ്ചിടത്തും ഇടതുമുന്നണിക്കാണ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകൾ എൽഡിഎഫാണ് ഭരിക്കുന്നത്. കണ്ണൂരിൽ മാത്രമാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്തെ നഗരസഭകളുടെ കാര്യം നോക്കിയാൽ ആകെയുള്ള 87 നഗരസഭകളിൽ 44 നഗരസഭകളിൽ ഇടതുമുന്നണിയാണ് ഭരിക്കുന്നത്. 41 നഗരസഭകളിലാണ് യു.ഡി.എഫ് ഭരിക്കുന്നത്. പാലക്കാടും പന്തളത്തുമാണ് ബിജെപി ഭരണമുള്ളത്. 14 ജില്ലാ പഞ്ചായത്തുകളിൽ 11 ഇടത്താണ് ഇടത് ഭരണമുള്ളത്. യുഡിഎഫ് ഭരണമുള്ളത് മൂന്ന് ജില്ലാ പഞ്ചായത്തുകളിലും.എറണാകുളം, വയനാട്, മലപ്പുറം ജില്ലകളിലാണ് യുഡിഎഫ് ഭരണമുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് ഭരിക്കുന്നത് 113 ബ്ലോക്ക് പഞ്ചായത്തുകളിലാണ്. 38 ബ്ലോക്ക് പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. ആകെയുള്ളത് 941 ഗ്രാമ പഞ്ചായത്തുകളാണ്. അതിൽ 571 ഉം ഭരിക്കുന്നത് ഇടതുമുന്നണിയാണ്. 351 പഞ്ചായത്തുകളിലാണ് യുഡിഎഫ് ഭരണമുള്ളത്. എൻഡിഎ ഭരണമുള്ളത് 12 പഞ്ചായത്തുകളിലാണ്. മറ്റുള്ളവർ 7 പഞ്ചായത്തുകളിലും ഭരണ സാരഥ്യത്തിലുണ്ട്.
തിരുവനന്തപുരം: നഗരസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം കോര്‍പ്പറേഷനിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പട്ടിക പുറത്തിറങ്ങി. ആദ്യ ഘട്ടത്തില്‍ 93 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബാക്കിയുള്ള എട്ട് സീറ്റുകളിലെ പേരുകള്‍ ഘടകകക്ഷികളുമായി ചര്‍ച്ചചെയ്തശേഷം പിന്നീട് പുറത്തുവിടും. മേയര്‍ ആര്യ രാജേന്ദ്രന് ഇത്തവണ മത്സരിക്കില്ലെന്നതാണ് പ്രധാന ഹൈലൈറ്റ്.
17 സീറ്റുകളില്‍ സിപിഐ, മൂന്ന് സീറ്റുകളില്‍ ആര്.ജെ.ഡി, ഒരു സീറ്റില്‍ കോണ്‍ഗ്രസ് (ബി) എന്നിവരാണ് മത്സരിക്കുന്നത്. 30 വയസ്സിന് താഴെ 13 സ്ഥാനാര്‍ഥികളുണ്ട്. അലത്തറയില്‍ മത്സരിക്കുന്ന 23-കാരിയായ മാഗ്നയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി. യുവജനങ്ങളും പ്രൊഫഷണലുകളും ഉള്‍പ്പെട്ടിട്ടുള്ള പട്ടികയില്‍ അഭിഭാഷകര്‍, മാധ്യമപ്രവര്‍ത്തകര്‍, ഐടി ജീവനക്കാര്‍, സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങിയവരും ഇടം നേടിയിട്ടുണ്ട്.
പട്ടം വാര്‍ഡില്‍ ഡെപ്യൂട്ടി മേയര്‍ പി.കെ. രാജുവിന്റെ മകള്‍ തൃപ്തി രാജ് സ്ഥാനാര്‍ഥിയാകും. പേട്ടയില്‍ എസ്.പി. ദീപക്കും കഴക്കൂട്ടത്ത് എസ്. പ്രശാന്തും ജനവിധി തേടും. ശാസ്തമംഗലത്ത് മുന്‍ ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരെ ആര്. അമൃതയാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. കവടിയാറില്‍ സുനില്‍ കുമാറും മുട്ടടയില്‍ അംശു വാമദേവനും മത്സരിക്കും. നഗരസഭാ തെരഞ്ഞെടുപ്പ് ഡിസംബര്‍ 9-നാണ് നടക്കുന്നത്.
വൈറ്റിലയ്ക്കടുത്ത് തമ്മനത്ത് പുലർച്ചെ രണ്ടുമണിയോടെ ജല അതോറിറ്റിയുടെ വൻ കുടിവെള്ള ടാങ്ക് തകർന്നു . ഏകദേശം ഒന്നേകാൽ കോടി ലിറ്റർ വെള്ളം സംഭരിച്ചിരുന്ന ഈ ടാങ്ക് പൊളിഞ്ഞതോടെ പ്രദേശം മുഴുവൻ വെള്ളം കയറി. ഉരുള്‍പൊട്ടലിനെയോ മണ്ണിടിച്ചിലിനെയോ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യമാണുണ്ടായത്. ഭാഗ്യവശാൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
വെള്ളം വീടുകളിലും റോഡുകളിലുമെത്തിയതോടെ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചത്. വീടുകളുടെ മതിലുകൾ തകർന്നു, വഴിയരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഒഴുകി നീങ്ങി. വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഫ്രിഡ്ജ്, വാഷിങ് മെഷീൻ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാട് സംഭവിച്ചു. ഉറക്കത്തിനിടെ ആയതിനാൽ പലരും അപകടം അറിയാൻ വൈകി, വീടുകളിലേക്ക് ചെളിയും മാലിന്യങ്ങളും കയറിയതുമൂലം അവസ്ഥ കൂടുതൽ ദയനീയമായി.
തൃപ്പൂണിത്തുറയുള്‍പ്പെടെയുള്ള നഗരഭാഗങ്ങളിലെ ജലവിതരണത്തെയും ഈ സംഭവം ഗുരുതരമായി ബാധിച്ചേക്കുമെന്നാണ് വിലയിരുത്തൽ. പുലർച്ചെ നാലുമണിയോടെയാണ് ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനായത്. കാലപ്പഴക്കമാണോ, നിർമ്മാണത്തിലെ അപാകതകളാണോ ടാങ്ക് തകർച്ചയ്ക്ക് പിന്നിൽ എന്ന് ഇപ്പോഴും വ്യക്തമല്ല. അധികാരികൾ സ്ഥലം സന്ദർശിച്ച് നഷ്ടപരിഹാര നടപടികൾ ആരംഭിച്ചു.
കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ ഇന്ന് (നവംബർ 10) മുതൽ സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്. തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിൽ ഈ ബസുകള്‍ക്ക് അന്യായമായി ഈടാക്കുന്ന നികുതി, വാഹനങ്ങൾ പിടിച്ചെടുക്കൽ, പിഴ ചുമത്തൽ എന്നിവയ്ക്കെതിരെയാണ് ഈ പ്രതിഷേധ നീക്കം. അഖിലേന്ത്യ പെര്‍മിറ്റുള്ള സ്ലീപ്പര്‍, സെമി സ്ലീപ്പര്‍, ലക്ഷ്വറി ബസുകളാണ് സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുന്നത്.
കേരളത്തിൽ നിന്നുള്ള നിരവധി സ്വകാര്യ ബസുകള്‍ ബെംഗളൂരു, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്കാണ് ദിനംപ്രതി സര്‍വീസ് നടത്താറുള്ളത്. ബസ് ഓപ്പറേറ്റര്‍മാര്‍ പറയുന്നതനുസരിച്ച്, സംസ്ഥാന അതിർത്തികൾ കടക്കുമ്പോഴാണ് പ്രധാനമായും പ്രശ്നങ്ങൾ നേരിടുന്നത്. അന്യായ നികുതി ചുമത്തലും പൊലീസ് പിഴയും മൂലം ബസുകൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നുവെന്നാണ് പരാതിയും.
സര്‍വീസ് നിര്‍ത്തിവെച്ചതോടെ ബെംഗളൂരു, ചെന്നൈ, ഹോസൂര്‍ തുടങ്ങിയ നഗരങ്ങളിലേക്കും അവിടങ്ങളിൽ നിന്നുമുള്ള യാത്രകൾ ബുദ്ധിമുട്ടിലായി. ഐടി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരും, കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളും ഇപ്പോള്‍ കടുത്ത പ്രശ്നത്തിലാണ്. വിമാന ടിക്കറ്റ് നിരക്കുകൾ കൂടി, ട്രെയിൻ ടിക്കറ്റുകൾ മുഴുവൻ വിറ്റുതീരുകയും ചെയ്ത സാഹചര്യത്തിൽ യാത്രാസൗകര്യങ്ങൾ ലഭിക്കാതെ നിരവധി പേരും ആശങ്കയിലാണ്.
തിരുവനന്തപുരം ∙ എന്‍ഡിഎ മുന്നണിയില്‍ ഭിന്നത ശക്തമാകുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനവുമായി ബിഡിജെഎസ് രംഗത്തുവന്നു. മുന്നണി ധാരണകളില്‍ ബിജെപി മര്യാദ പാലിച്ചില്ലെന്നാരോപിച്ചാണ് ബിഡിജെഎസിന്റെ ആരോപണം . നാളെ 20 സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് ബിഡിജെഎസ് അറിയിച്ചു.
അതേസമയം, ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തിറക്കി. 67 പേരെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. ശാസ്തമംഗലം വാര്‍ഡില്‍ മുന്‍ ഡിജിപി ആര്. ശ്രീലേഖ, പാളയത്തില്‍ മുന്‍ കായികതാരവും സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയുമായ പദ്മിനി തോമസ്, കൊടുങ്ങന്നൂരില്‍ വി വി രാജേഷ് എന്നിവര്‍ സ്ഥാനാര്‍ഥികളാകും.
‘ഭരിക്കാന്‍ ഒരു അവസരം തരുക’ എന്ന മുദ്രാവാക്യത്തോടെയാണ് ബിജെപി പ്രചാരണം ആരംഭിച്ചത്. അഴിമതി രഹിതമായ അനന്തപുരി സൃഷ്ടിക്കുകയെന്നതാണ് ലക്ഷ്യമെന്ന് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. തിരുവനന്തപുരത്തെ ഇന്ത്യയിലെ മികച്ച നഗരമാക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാപ്പനംകോട് മുതൽ ഈഞ്ചയ്ക്കൽ വരെ നഗരം ചുറ്റി മെട്രോ വരുന്നതോടെ തലസ്ഥാനത്തിന്റെ മുഖം മാറും. ലൈറ്റ്മെട്രോ, മോണോറെയിൽ, മെട്രോനിയോ എന്നിങ്ങനെ മുൻ പദ്ധതികൾ ഉപേക്ഷിച്ച് കൊച്ചിയിലെപ്പോലെ മീഡിയം മെട്രോയാണ് തിരുവനന്തപുരത്തും നിശ്ചയിച്ചിരിക്കുന്നത്. ഭാവിയിൽ ആറ്റിങ്ങൽ വരെയും നെയ്യാറ്റിൻകര വരെയും നീട്ടാവുന്ന തരത്തിലുള്ള അലൈൻമെന്റാണിത്. 31കിലോമീറ്റർ ദൈർഘ്യമുള്ള മെട്രോപാതയിൽ 27സ്റ്റേഷനുകളുണ്ട്. 25സ്റ്റേഷനുകളുള്ള കൊച്ചിയേക്കാൾ വലിയ മെട്രോയാണ്
തിരുവനന്തപുരത്ത് വരുന്നത്. അത്യാധുനിക സാങ്കേതികവിദ്യയും കോച്ചുകളുമാവും ഇവിടെ വരിക. മെട്രോയുടെ അലൈൻമെന്റ് മാത്രമാണ് ഇപ്പോൾ നിശ്ചയിച്ചത്. തൂണുകൾക്ക് മുകളിലുള്ള എലിവേറ്റഡ് പാതയും ഭൂഗർഭ പാതയും പരിഗണനയിലാണ്. ചെലവേറുമെന്നതാണ് ഭൂഗർഭപാതയ്ക്കുള്ള ദോഷം. ദേശീയപാതയുടെ മദ്ധ്യഭാഗത്ത് വലിയ തൂണുകളുണ്ടാക്കി അതിനു മുകളിലായിരിക്കും മെട്രോയ്ക്കുള്ള ട്രാക്ക് സ്ഥാപിക്കുക. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ കൂടി ഉൾപ്പെടുത്തിയാവണം അലൈൻമെന്റെന്ന കേന്ദ്ര നിർദ്ദേശത്തെ പരിഗണിച്ച് തമ്പാനൂർ, കൊച്ചുവേളി റെയിൽവേ സ്റ്റേഷനുകൾക്കും വിമാനത്താവളത്തിനും സമീപത്തുകൂടിയാണ് അലൈൻമെന്റ്. തമ്പാനൂർ ബസ് സ്റ്റാൻഡ്, ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകൾ,മെഡിക്കൽ കോളേജ് എന്നിവയെ ബന്ധിപ്പിച്ചുള്ള റൂട്ടായതിനാൽ മെട്രോ സർവീസ് ലാഭകരമാകും.
മൂന്ന് മാസത്തിനകം വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) കൊച്ചി മെട്രോ തയാറാക്കും. ഏറ്റെടുക്കേണ്ട ഭൂമി, പുനരധിവാസ മാർഗ്ഗങ്ങൾ, ഏതു തരത്തിലുള്ള പാതയും കോച്ചും,പൂർത്തിയാവുന്ന സമയം,ചെലവ് എന്നിങ്ങനെ വിവരങ്ങൾ ഡി.പി.ആറിലുണ്ടാവും. ഇത് സർക്കാർ അംഗീകരിച്ച് കേന്ദ്രത്തിന് അയയ്ക്കും. കേന്ദ്രാനുമതി ലഭിച്ചാലേ പദ്ധതിയുടെ ടെൻഡർ തുടങ്ങു. സ്വകാര്യപങ്കാളിത്തം നിർബന്ധമാക്കിയുള്ളതാണ് കേന്ദ്രസർക്കാരിന്റെ പുതിയ മെട്രോനയം.അതിനാൽ ടിക്കറ്റ് വിതരണം,എലിവേറ്റർ,ലിഫ്റ്റ് എന്നിവയിലടക്കം സ്വകാര്യനിക്ഷേപം വേണ്ടിവരും.
സ്ഥലമെടുപ്പ് പൂർത്തിയായാൽ 3വർഷംകൊണ്ട് മെട്രോ നിർമ്മിക്കാം. കിലോമീറ്ററിന് 250കോടിയാണ് ചെലവ്. ഇതുപ്രകാരം 8000കോടിയിലേറെ ചെലവുണ്ടാവും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ 20ശതമാനം വീതം വിഹിതം നൽകും. ശേഷിച്ച 60ശതമാനം വായ്പയെടുക്കും. എല്ലാ സ്റ്റേഷനുകളിലും പാർക്കിഗും വിപുലമായ ഫീഡർ സർവീസ് സംവിധാനങ്ങളും ഏർപ്പെടുത്തും.
”മൂന്നു വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാവും. അതിനുള്ള ആധുനിക സാങ്കേതികവിദ്യകളുണ്ട്. അതിനു മുമ്പ് കേന്ദ്രത്തിന്റേതടക്കം നിരവധി അനുമതികൾ നേടിയെടുക്കേണ്ടതുണ്ട്”
വിവാഹത്തര്‍ക്കങ്ങള്‍ മൂലമുള്ള കേസുകള്‍ സംസ്ഥാനത്തെ കുടുംബ കോടതികളില്‍ പെരുകുന്നു. സംസ്ഥാനത്തെ 39,067 ദമ്പതികള്‍ വേര്‍പിരിയാന്‍ കാത്തിരിക്കുകയാണ്. ഈ വര്‍ഷം ജൂണ്‍ 30 വരെയുള്ള കണക്കനുസരിച്ച് ആറ് മാസത്തിനുള്ളില്‍ കുടുംബ കോടതികളില്‍ 25,856 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.
വേര്‍പിരിയാന്‍ തയ്യാറായി കോടതിയില്‍ എത്തുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അവരില്‍ വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലും ഒരുമിച്ച് താമസിക്കാത്ത ദമ്പതികളുടെ എണ്ണം ഗണ്യമായി കൂടുതലാണ്.
തിരുവനന്തപുരം കോടതിയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ (ആറ് മാസത്തിനുള്ളില്‍) ഫയല്‍ ചെയ്തത്. 3,307 കേസുകള്‍. 2020 ല്‍ കോടതികളില്‍ 18,886 കേസുകള്‍ ഫയല്‍ ചെയ്തപ്പോള്‍ ഈ വര്‍ഷത്തെ ആദ്യ ആറ് മാസാവസാനത്തോടെ പുതിയ കേസുകളുടെ എണ്ണം 25,856 ആയി.
കോടതികള്‍ മുന്‍കൈയെടുത്ത് ചര്‍ച്ച ചെയ്ത് തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അത്തരം ശ്രമങ്ങളില്‍ അഞ്ച് ശതമാനം പോലും വിജയിക്കുന്നില്ല. അവരില്‍ ഭൂരിഭാഗവും കോടതികളില്‍ എത്തുന്നത് വഴിപിരിയാന്‍ ദൃഢനിശ്ചയത്തോടെയും തിരുത്താന്‍ കഴിയാത്തവരുമായാണ്.
അവരെ പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുമ്പോ ഴാണ് കേസുകള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്ത് 35 കുടുംബ കോടതികളും രണ്ട് അധിക കുടുംബ കോടതികളുമുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഡോക്ടർ ഹാരിസ് ചിറയ്ക്കൽ. വേണുവിനെ തറയിൽ കിടത്തിയ നടപടിയിലാണ് ഡോക്ടർ ഹാരിസിന്റെ വിമർശനം. തറയിൽ എങ്ങനെയാണ് രോഗിയെ കിടത്തുന്നതെന്ന് ഡോക്ടർ ഹാരിസ് ചോദിച്ചു. എങ്ങനെ നിലത്ത് കിടത്തി ചികിത്സിക്കാനാകും? നാടാകെ മെഡിക്കൽ കോളേജ് തുടങ്ങിയിട്ട് കാര്യമില്ലെന്ന് പറഞ്ഞ ഡോക്ടർ ഹാരിസ് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. പ്രാകൃതമായ നിലവാരമെന്നും ഹാരിസ് അഭിപ്രായപ്പെട്ടു. വേണുവിന്റെ മരണം നിര്‍ഭാഗ്യകരമെന്നും ഡോക്ടര്‍ ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു. 1986 ലെ അവസ്ഥ തന്നെയാണ് ഇപ്പോഴും. എണ്ണം തികയ്ക്കാൻ ഡോക്ടര്‍മാരെ അടിക്കടി മാറ്റുന്നു. അടിയന്തരമായി പ്രശ്നങ്ങള്‍ പരിഹരിക്കേണ്ടതുണ്ടെന്നും ഡോക്ടര്‍ ഹാരിസ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേ സമയം, വേണുവിന്റെ മരണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരുടെ വാദം തള്ളി ചികിത്സ രേഖ പുറത്തുവന്നിരുന്നു. വേണുവിന്റെ ക്രിയാറ്റിൻ നിലയിൽ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന ആശുപത്രി അധികൃതരുടെ വാദമാണ് പൊളിഞ്ഞത്. ക്രിയാറ്റിൻ അളവിൽ പ്രശ്നമില്ലെന്ന് രക്ത പരിശോധനയിൽ വ്യക്തമാണ്. വേണുവിന്റെ ആരോഗ്യസ്ഥിതി വിശദീരിക്കാൻ പോലും ആശുപത്രി അധികൃതർ തയ്യാറായില്ലെന്ന് ഭാര്യ സിന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വേണുവിന്റെ മരണത്തിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളെ കണ്ടപ്പോൾ പറഞ്ഞതാണിത്. എന്നാൽ ചികിത്സ രേഖകൾ തെളിയിക്കുന്നത് ഈ വാദം തെറ്റെന്ന്. 0.7 മുതൽ 1.4 മില്ലിഗ്രാം പെർ ഡെസിലിറ്റർ ആണ് സാധാരണ വേണ്ട ക്രിയാറ്റിൻ നില. രണ്ടാം തീയതി തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ വേണുവിന്റെ രക്ത പരിശോധന നടത്തിയിരുന്നു. 1.55 മില്ലിഗ്രാം പെർ ഡെസിലിറ്റർ ആയിരുന്നു ക്രിയാറ്റിൻ നില.
നേരിയ കൂടുതൽ. ഇത് ആൻജിയോഗ്രാമിന് തടസ്സമല്ലെന്നാണ് ഹൃദ്രോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ക്രിയാറ്റിൻ നിലയിൽ പ്രശ്നമുണ്ടെന്നോ ആൻജിയോഗ്രാം ചെയ്യാൻ മറ്റെന്തങ്കിലും തടസ്സമുണ്ടെന്നോ രോഗിയോടോ ബന്ധുക്കളോടോ ആശുപത്രി അധികൃതർ പറഞ്ഞതുമില്ല. വേണുവിന്റെ മരണത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ആരോഗ്യമന്ത്രിക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ഈ റിപ്പോർട്ടിന് ശേഷമായിരിക്കും ആരോഗ്യവകുപ്പിന്റെ തുടർനടപടികൾ.
ചിറക്കര ∙ വിജയോത്സവം 2025 എന്ന പേരിൽ ചിറക്കര ഗ്രാമപഞ്ചായത്ത് വിവിധ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ഈ മാസം 5-ാം തീയതി ഉച്ചയ്ക്ക് ശേഷം കാവേരി പാർക്കിലെ ആഡിറ്റോറിയത്തിൽ വച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ബഹു. എം.പി. എൻ. കെ. പ്രേമചന്ദ്രൻ ഉത്ഘാടനം നിർവ്വഹിച്ചു.
വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിൽ പേര് നേടിയവർ, ഹരിത കർമ്മസേന അംഗങ്ങൾ, അങ്കണവാടി അധ്യാപകർ തുടങ്ങി നിരവധി പേർക്ക് ചടങ്ങിൽ ആദരവ് ലഭിച്ചു. സമൂഹത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയവരെ പ്രത്യേകം പരാമർശിച്ചുകൊണ്ടായിരുന്നു ആദരവു ചടങ്ങ്.

ചടങ്ങിൽ ആദരിക്കപ്പെട്ടവരിൽ മഹാകവി സി. കേശവപിള്ളയുടെ പൗത്രനും കവിയുമായ ശ്രീ അരുൾ എൻ.എസ്. ദേവ്, കവയിത്രി പത്മ, മലയാളം യുകെ ഡോട്ട് കോമിലെ എഴുത്തുകാരിയും ഐ.എച്ച്.ആർ.ഡി മുട്ടട റീജിയണൽ സെൻറർ മേധാവിയുമായ ഡോ. ഐഷ വി. എന്നിവരും ഉൾപ്പെട്ടു. പഞ്ചായത്ത് ഭരണ സമിതിയിലെ അംഗങ്ങളും പ്രാദേശിക പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. പഞ്ചാത്ത് അംഗങ്ങൾ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുശീലാദേവി , വിവിധ മേഖലകളിലെ പൗര പ്രമുഖർ എന്നിവർ ആശംസകൾ അറിയിച്ചു.
തിരുവനന്തപുരം ∙ സർക്കാർ അവഗണനയ്ക്കെതിരെ ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ നവംബർ 13-ന് സമ്പൂർണ്ണ പണിമുടക്ക് നടത്തുമെന്ന് അറിയിച്ചു. അത്യാഹിത സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിലും നിന്ന് ഡോക്ടർമാർ പിന്മാറും. സമാധാനപരമായ സമരങ്ങൾ നടത്തി വന്നിട്ടും സർക്കാർ ചർച്ചയ്ക്ക് വിളിക്കാതിരുന്നതിനെതിരെ സംഘടന കഠിനമായ പ്രതിഷേധം രേഖപ്പെടുത്തി.
സമാധാനപരമായി സമരം തുടർന്നിട്ടും സർക്കാർ സമീപനത്തിൽ മാറ്റമുണ്ടായില്ലെന്ന് കെ.ജി.എം.സി.ടി.എ ആരോപിച്ചു. ജനാധിപത്യ മര്യാദകൾ ലംഘിച്ച് അവഹേളനപരമായ സമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും ഇത് മെഡിക്കൽ കോളേജ് ഡോക്ടർമാരോടും പൊതുജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്നും സംഘടന വ്യക്തമാക്കി. രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെയാണ് സമരം മുന്നോട്ട് കൊണ്ടുപോയതെന്നും, എന്നാൽ സർക്കാരിന്റെ അവഗണന തുടരുന്നതിനാൽ ഒ.പി. ബഹിഷ്കരണത്തിലേക്ക് കടക്കേണ്ടി വന്നതാണെന്നും അവർ പറഞ്ഞു.
മൂന്ന് ദിവസങ്ങളിലായി നടത്തിയ ഒ.പി. ബഹിഷ്കരണ സമയത്ത് രോഗികൾക്ക് താൽക്കാലിക ചികിത്സ മാത്രമേ ലഭ്യമായിരുന്നുവെന്നും പ്രശ്നപരിഹാരത്തിനോ സമരത്തിനോടുള്ള ഇടപെടലിനോ സർക്കാർ മുന്നോട്ട് വന്നില്ലെന്നും സംഘടന കുറ്റപ്പെടുത്തി. സമരം മൂലം പൊതുജനങ്ങൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളുടെ പൂർണ്ണ ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്ന് കെ.ജി.എം.സി.ടി.എ വ്യക്തമാക്കി.