സ്ത്രീധനം നല്‍കിയില്ലെന്ന പേരില്‍ നവവധുവിനെ ഭർത്താവും സഹോദരിയും സഹോദരീഭർത്താവും ചേർന്ന് മാനസികമായി പീഡിപ്പിച്ച് വീട്ടില്‍ നിന്നിറക്കിവിട്ടതായി പരാതി.
ആലപ്പുഴ സ്വദേശിനിയായ യുവതി നല്കിയ പരാതിയെത്തുടർന്ന് അമ്പലപ്പുഴ പൊലീസ് ഭർത്താവ് മിഥുൻ, സഹോദരി മൃദുല, സഹോദരീഭർത്താവ് അജി എന്നിവർക്കെതിരെ കേസെടുത്തു.
കഴിഞ്ഞ ഓഗസ്റ്റ് 31ന് വിവാഹിതരായ യുവതിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതിനാല്‍ സ്ത്രീധനമോ മറ്റ് പാരിതോഷികങ്ങളോ നല്‍കാനാവില്ലെന്ന് വിവാഹ നിശ്ചയത്തിനു മുൻപുതന്നെ വരന്റെ വീട്ടുകാരെ അറിയിച്ചിരുന്നതായി യുവതി പരാതിയില്‍ പറയുന്നു. ഇതിന്റെ ഉറപ്പിലാണ് വിവാഹം നിശ്ചയിച്ചത്.
നിയമപരമായി അടുത്ത മാസം ആറിന് വിവാഹം രജിസ്റ്റർ ചെയ്യാൻ നിശ്ചയിച്ചിരിക്കെ, ഭർത്താവിന്റെ വീട്ടുകാർ ഇതിന് വിസമ്മതിക്കുകയായിരുന്നു.
കൊച്ചി: കണ്ണമാലിക്ക് പടിഞ്ഞാറ് ഏകദേശം എട്ട് നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധന വള്ളത്തിൽ കപ്പല്‍ ഇടിച്ചുകയറി . ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയോടെ, ‘പ്രത്യാശ’ എന്ന പേരിലുള്ള വള്ളം കടലിൽ നിര്‍ത്തിയിട്ട് മീന്‍ പിടിക്കുകയായിരുന്നപ്പോഴാണ് സംഭവം.
മത്സ്യത്തൊഴിലാളികളുടെ ആരോപണമനുസരിച്ച്, എംഎസ്സി കമ്പനിയുടെ കപ്പലാണ് വള്ളത്തിലേക്ക് ഇടിച്ചു കയറിയത്. ഭാഗ്യവശാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും വള്ളത്തിന് വലിയ കേടുപാടുകളാണ് സംഭവിച്ചത്.
പള്ളിത്തൊഴു സ്വദേശിയായ സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണ് അപകടത്തിൽ പെട്ടത്. സംഭവത്തില്‍ കപ്പലിനെതിരെ പരാതി നല്‍കുമെന്ന് തൊഴിലാളികള്‍ അറിയിച്ചു.
തിയേറ്ററിലേത് പോലെ തന്നെ ഒടിടി റിലീസുകൾക്കായും കാത്തിരിക്കുന്ന പ്രേക്ഷകർ നിരവധിയാണ്. തിയേറ്ററിൽ പരാജയപ്പെടുന്ന ചില സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ വിജയം നേടുന്നതും പതിവാണ്. ഓരോ ആഴ്ചയിലും വമ്പൻ സിനിമകൾ സ്ട്രീമിങ്ങിന് എത്താറുണ്ട്. ഇപ്പോഴിതാ ഈ വാരം സ്ട്രീമിങ് ചെയ്യാൻ ഒരുങ്ങുന്ന ചില പ്രധാനപ്പെട്ട സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
ശിവകാർത്തികേയൻ ചിത്രമായ മദ്രാസി ആണ് ഈ വാരം പുറത്തിറങ്ങുന്ന പ്രധാനപ്പെട്ട ചിത്രം. നാളെ മുതൽ ആമസോൺ പ്രൈമിലൂടെയാണ് സിനിമ പുറത്തിറങ്ങുന്നത്. സെപ്റ്റംബർ അഞ്ചിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും 100 കോടിക്ക് മുകളിൽ കളക്ഷൻ നേടിയിരുന്നു. തമിഴ്നാട്ടിലും വലിയ സ്വീകാര്യത മദ്രാസിക്ക് ലഭിച്ചില്ലെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ ചിത്രം ഒടിടിയിലേക്ക് എത്തുമ്പോൾ ശിവകാർത്തികേയൻ ആരാധകർ ഏറെ സന്തോഷത്തിലാണ്. ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട താരം ബിജു മേനോനും പ്രധാന കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. വിധ്യുത് ജമാൽ, വിക്രാന്ത്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
രണ്ട് മലയാള സിനിമകളും ഈ വാരം ഒടിടിയിലേക്ക് എത്തുന്നുണ്ട്. സാഹസം ആണ് ഒടിടിയിൽ എത്തുന്ന ഒരു മലയാളം സിനിമ. ‘ട്വന്റി വണ്‍ ഗ്രാംസ്’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത സിനിമയാണ് ഇത്. സംവിധായകന് ബിബിന്‍ കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തിലെ ഏവരും ഏറ്റെടുത്ത ഗാനമാണ് ‘ഓണം മൂഡ്’. ഒരു ഓണം ആഘോഷത്തിന്റെ വൈബിൽ ഒരുങ്ങിയ ഗാനം ഇത്തവണത്തെ ഓണം സീസൺ അടക്കിവാണിരുന്നു. ചിത്രം സൺ നെക്സ്റ്റിലൂടെ നാളെ പുറത്തിറങ്ങും.
ഹൃദു ഹാറൂൺ നായകനായി എത്തിയ മേനേ പ്യാർ കിയ ആണ് സ്ട്രീമിങ്ങിനെത്തുന്ന അടുത്ത മലയാളം സിനിമ. നവാഗതനായ ഫൈസൽ ഫസലുദ്ദീൻ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘മേനേ പ്യാർ കിയ’. ഹൃദു ഹാറൂൺ, പ്രീതി മുകുന്ദൻ, അസ്കർ അലി,മിദൂട്ടി,അർജുൻ, ജഗദീഷ് ജനാർദ്ദനൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെ നാളെ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. ജിയോ ബേബി, ശ്രീകാന്ത് വെട്ടിയാർ, റിഡിൻ കിംഗ്സിലി, ത്രികണ്ണൻ,മൈം ഗോപി,ബോക്സർ ദീന,ജീവിൻ റെക്സ,ബിബിൻ പെരുമ്പിള്ളി, ജെറോം, മുസ്തഫ, എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ. സംവിധായകൻ ഫൈസൽ ഫസലുദ്ദീൻ, ബിൽകെഫ്സൽ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്ന “മേനേ പ്യാർ കിയ”യിൽ ഡോൺപോൾ പി ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
പാലക്കാട് വടക്കാഞ്ചേരിക്കു സമീപം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങിയിരുന്ന യുവതിയെ ഇടിച്ചു വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പൊലീസിന്റെ പിടിയിലായി. പട്ടിക്കാട് പൂവൻചിറ സ്വദേശി വിഷ്ണു (25) ആണ് അറസ്റ്റിലായത്.
ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം നടന്നത്. രാത്രി ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയുടെ സ്കൂട്ടർ, പിന്തുടർന്ന് വന്ന വിഷ്ണു ബൈക്കോടിച്ചു ഇടിക്കുകയായിരുന്നു. പരിക്കേറ്റ് നിലത്തുവീണ യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു.
എന്നാൽ യുവതി ശക്തമായി പ്രതികരിക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. വിവരം അറിഞ്ഞെത്തിയ വടക്കഞ്ചേരി പൊലീസ്, സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം ഇയാളെ പിടികൂടുകയായിരുന്നു.
വിഷ്ണു എറണാകുളത്ത് പോക്സോ കേസിൽ പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
കണ്ണൂർ: സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷയ്ക്കിടെ ഹൈടെക് കോപ്പിയടിക്ക് ശ്രമിച്ച ഉദ്യോഗാർത്ഥിയെ പിഎസ്സി വിജിലൻസ് സംഘം പിടികൂടി. പെരളശ്ശേരി സ്വദേശിയായ എൻ.പി. മുഹമ്മദ് സഹദ് ഷർട്ടിലെ ബട്ടണിൽ ഒളിപ്പിച്ച ക്യാമറയിലൂടെ ചോദ്യപേപ്പർ പുറത്തേക്ക് അയച്ച്, ബ്ലൂടൂത്ത് ഹെഡ്സെറ്റിലൂടെ ഉത്തരങ്ങൾ സ്വീകരിക്കുകയായിരുന്നു. പാന്റിന്റെ അടിയിലുള്ള രഹസ്യ പോക്കറ്റിൽ സൂക്ഷിച്ച മൊബൈൽ ഫോണും സഹായത്തിനായി ഉപയോഗിച്ചു.
പരീക്ഷയ്ക്കിടെ സഹദിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. ഇയാൾ മുൻപ് മറ്റുപരീക്ഷകളിലും സമാന രീതി ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായി അധികൃതർ അറിയിച്ചു. സഹദിന് ഇനി പിഎസ്സി പരീക്ഷകളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നും, കർശനമായ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) നേതൃത്വത്തിൽ നടൻ വിജയ് കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെ ഉണ്ടായ ദുരന്തത്തിൽ 40 പേരുടെ മരണം സ്ഥിരീകരിച്ചു. മരണപ്പെട്ടവരിൽ ആറു കുട്ടികളും ഉൾപ്പെടുന്നു. ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന 12 പേരുടെ നില അതീവ ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.
നിയന്ത്രണാതീതമായ ജനക്കൂട്ടമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. കുഴഞ്ഞുവീണവരെ കരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും സമീപത്തെ സ്വകാര്യ ആശുപത്രികളിലേക്കും മാറ്റി. ജന തിരക്ക് മൂലം ആംബുലൻസുകൾക്ക് സമയത്ത് ഇടപെടാൻ കഴിയാതെ വന്ന സാഹചര്യവും അപകടത്തിന്റെ ഗുരുതരത്വം വർധിപ്പിച്ചു.
അപകട വിവരം അറിഞ്ഞതോടെ വിജയ് തന്റെ പ്രസംഗം അവസാനിപ്പിക്കുകയും, ജനങ്ങളോട് ശാന്തത പാലിക്കാനും ആംബുലൻസുകൾക്ക് വഴി വിടാനും അഭ്യർത്ഥിക്കുകയും ചെയ്തു. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വിജയിന്റെ പ്രചാരണ പരിപാടികളുടെ ഭാഗമായാണ് ഈ റാലി നടന്നത്.
ശബരിമല യുവതീ പ്രവേശനത്തിൽ സർക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് മാറിയോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മാറാത്തത് മാറ്റം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കിയത് വൻ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴി വെച്ചിരിക്കുന്നത് . കൂടുതൽ വ്യക്തത തേടിയപ്പോൾ, അതിന്റെ മേൽ ആവശ്യമില്ലാത്ത ചർച്ച വേണ്ടെന്നായിരുന്നു എകെജി സെന്ററിൽ നടത്തിയ പത്രസമ്മേളനത്തിലെ അദ്ദേഹത്തിന്റെ പ്രതികരണം. യുവതീ പ്രവേശന വിഷയത്തിൽ സർക്കാർ നിലപാട് മാറിയതായി എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും ഉന്നയിച്ച പ്രസ്താവനകളെ അടിസ്ഥാനമാക്കി മാധ്യമങ്ങൾ വിശദീകരണം തേടിയിരുന്നു.
കഴിഞ്ഞ സംഭവങ്ങളിൽ പോസ്റ്റുമോർട്ടം ആവശ്യമില്ലെന്നും എന്നാൽ അത് അടഞ്ഞ അധ്യായമല്ലെന്നും ഗോവിന്ദൻ പറഞ്ഞു. എൻഎസ്എസിന്റെ പൂർണ്ണ പിന്തുണ മൂന്നാംഭരണത്തിന് ലഭിക്കുമോയെന്ന ചോദ്യത്തിന്, “അക്കാര്യത്തിൽ എന്തു സംശയം?” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. എൻഎസ്എസുമായുള്ള ബന്ധം കുറവായിരുന്നില്ലേ എന്ന മാധ്യമചോദ്യത്തിന്, “സ്വരച്ചേർച്ച ഇല്ലാത്തിടത്തല്ലേ ചേർച്ച ആവശ്യമുള്ളത്” എന്നാണ് ഗോവിന്ദൻ പ്രതികരിച്ചത്. ഇടതുപക്ഷത്തിന് എല്ലാവരുടെയും പിന്തുണ ആവശ്യമാണ്, സർക്കാർ നിലപാടിനും വ്യാപകമായ പിന്തുണ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടർപട്ടിക പരിഷ്കരണത്തിലൂടെ പൗരത്വ രജിസ്റ്റർ തയ്യാറാക്കാൻ ശ്രമം നടക്കുന്നുവെന്നും അതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ഗോവിന്ദൻ അറിയിച്ചു. വിദഗ്ധരുടെ പങ്കാളിത്തത്തോടെ ഒക്ടോബറിൽ സെമിനാർ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന് ലഭിക്കേണ്ട എയിംസ് നഷ്ടപ്പെടുത്താൻ കേന്ദ്രമന്ത്രി ബിജെപിയിലെ ഒരു വിഭാഗത്തോടൊപ്പം ശ്രമിക്കുന്നുവെന്നും, അത് കേരളത്തിന്റെ ഭാവിയെ തന്നെ തകർക്കുന്ന നിരുത്തരവാദപരമായ നടപടിയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.
തെക്കൻ, മധ്യകേരളത്തിൽ കനത്ത മഴ തുടരുന്നതിനിടെ നാളെ വടക്കൻ ജില്ലകളിലും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിൽ വിവിധ തീയതികളിൽ യെല്ലോ അലർട്ട് നിലവിലുണ്ട്.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നദിക്കരകളും അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങളും ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. ശക്തമായ കാറ്റും മരങ്ങൾ, വൈദ്യുതി പോസ്റ്റുകൾ തകർന്നു വീഴാനുള്ള സാധ്യതയും മുന്നിൽ കാണിച്ച് അടച്ചുറപ്പില്ലാത്ത വീടുകളിലും അപകടസാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. മഴ മുന്നറിയിപ്പ് മാറുംവരെ വിനോദയാത്രകളും അത്യാവശ്യമല്ലാത്ത യാത്രകളും ഒഴിവാക്കാൻ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കൊച്ചി ∙ ഭൂട്ടാനില്‍ നിന്ന് കേരളത്തിലേക്ക് നിയമവിരുദ്ധമായി എസ്യുവികള് കടത്തിയെന്ന കേസില്‍ നടന് ദുല്‍ഖര്‍ സല്മാന് ഹൈക്കോടതിയെ സമീപിച്ചു. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ ഒരു ലാന്‍ഡ് റോവര്‍ ഉള്‍പ്പെടെ ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. നടപടി നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് നടന് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വാഹനങ്ങള്‍ തിരിച്ചുനല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഓണ്‍ലൈനായാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നാണ് വിവരം. ഹര്‍ജി നാളെ കോടതി പരിഗണിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കേസില്‍ കുണ്ടന്നൂരില്‍ നിന്ന് പിടികൂടിയ ‘ഫസ്റ്റ് ഓണര്‍’ വാഹനത്തിന്റെ ഉടമ മാഹീന് അന്‍സാരിയെ കസ്റ്റംസ് ചോദ്യം ചെയ്ത് വരികയാണ്. അരുണാചലില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തില്‍ വ്യാജ മേല്‍വിലാസമാണ് നല്‍കിയിരുന്നതെന്ന് കണ്ടെത്തി.
കേസിന്റെ ഭാഗമായി ഇതുവരെ 38 വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഭൂട്ടാനില്‍ നിന്ന് നികുതി വെട്ടിച്ച് എത്തിയ വാഹനങ്ങള്‍ മലയാള സിനിമ താരങ്ങള്‍ ഉള്‍പ്പെടെ പലരും സ്വന്തമാക്കിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം ശക്തമായത്. ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ് സുകുമാരന്‍, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.
ഭൂട്ടാന് സൈന്യം ഉപേക്ഷിച്ച വാഹനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഇടനിലക്കാര്‍ വാങ്ങി ഹിമാചല്‍ പ്രദേശില്‍ രജിസ്റ്റര്‍ ചെയ്ത് ഉയര്‍ന്ന വിലയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് വിൽക്കുന്നതായിരുന്നു രീതി. കേരളത്തില്‍ മാത്രം ഇത്തരത്തില്‍ 200ഓളം വാഹനങ്ങള്‍ വിറ്റിട്ടുണ്ടെന്നാണ് പു റത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ഇവയെല്ലാം പിടിച്ചെടുക്കാന്‍ കസ്റ്റംസ് നടപടികള്‍ ശക്തമാക്കുമെന്ന സൂചനയുമുണ്ട്.
തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ. ഷൈനിന്റെ പരാതിയെ തുടര്‍ന്ന് യൂട്യൂബര്‍ കെ.എം. ഷാജഹാനെ ആക്കുളത്തെ വീട്ടിൽനിന്ന് ചെങ്ങമനാട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പൊലീസിന്റെ 5 മണിക്കൂർ നീണ്ട മൊഴിയെടുക്കലിനു ശേഷം ഷാജഹാനെ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ് .
ഷൈനിനെതിരെ ലൈംഗിക ആരോപണങ്ങൾ ഉന്നയിച്ച് ഓൺലൈനിൽ അപകീര്‍ത്തികര പോസ്റ്റുകൾ പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് കെ.എം. ഷാജഹാൻ. ഒന്നാം പ്രതിയായ കോൺഗ്രസ് പരവൂർ മണ്ഡലം സെക്രട്ടറി സി.കെ. ഗോപാലകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം സെഷൻസ് കോടതി പൊലീസ് റിപ്പോർട്ട് തേടിയിട്ടുണ്ട്. സി.കെ. ഗോപാലകൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഇതിനകം നീക്കം ചെയ്തിട്ടുണ്ട്.
പോലീസ് അന്വേഷണം തുടരുന്നതിനിടെ, ഷൈനും മറ്റ് പ്രതികളും കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാനും, ഡിജിറ്റല്‍ സാക്ഷ്യങ്ങള്‍ പരിശോധിക്കാനും തയ്യാറായതായി പോലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും പോലീസിനോട് സഹകരിച്ച് ദുരുപയോഗപ്പെടുത്തപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിന് സഹായം നല്കുന്നു. ഐടി വിദഗ്ധർ വ്യാജ അക്കൗണ്ടുകള്‍ കൂടാതെ പോസ്റ്റുകളുടെ പ്രചാരണം എത്രത്തോളം ബാധിച്ചു എന്ന് പരിശോധിക്കുന്നുണ്ട്. .