1 GBP = 118.19 INR
  • Business
  • Spiritual
  • Association
  • Sports
  • Education
  • Classifieds
  • Matrimony
  • Cuisine
  • Literature
  • Movies
  • More
    Editorial Health India Kerala Interviews Law News Obituary Social media Specials Travel UK
BREAKING NEWS പനിയുമായി ആശുപത്രിയിൽ അഡ്മിറ്റ് ആയ വയനാട്ടുകാരി യുവതി അഞ്ജു അമൽ യുകെയിൽ മരണമടഞ്ഞു... വിശ്വസിക്കാനാകാതെ യുകെ മലയാളികൾ   |   യുകെയിൽ നേഴ്സ് എന്ന പദവി ഉപയോഗിക്കുന്നതിന് നിയന്ത്രണം വരുമോ? ബില്ലിന് പൂർണ്ണ പിന്തുണയുമായി റോയൽ കോളേജ് ഓഫ് നേഴ്സിംഗ്   |   ബ്രിട്ടീഷ് ദ്വീപായ അൺസ്റ്റിലിൽ നടത്തിയ വിക്ഷേപണ പരീക്ഷണത്തിനിടെ സ്‌ഫോടനം. പരീക്ഷണം നടത്തിയത് ജർമ്മൻ ബഹിരാകാശ പേടക കമ്പനിയായ ആർഎഫ്എ. സംഭവത്തിൽ ആർക്കും പരുക്കുകൾ ഇല്ല
Home  /  
Kerala
മലയാളി നേഴ്സ് നിമിഷപ്രിയയുടെ മോചനത്തിനുള്ള ഫണ്ട് പിരിക്കുന്നതിൽ തട്ടിപ്പോ? ആക്ഷൻ കൗൺസിലും കുടുംബവും രണ്ട് തട്ടിൽ

യെമനില്‍ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനെന്നപേരില്‍ നടക്കുന്ന കോടികളുടെ പണപ്പിരിവ്‌ വന്‍ തട്ടിപ്പെന്നു കേന്ദ്രസര്‍ക്കാരിനു സംശയം. നിമിഷപ്രിയയ്‌ക്കു വേണ്ടി കുടുംബവുമായി ചര്‍ച്ച ചെയ്‌തെന്ന്‌ അവകാശപ്പെട്ടു രംഗത്തുവരുന്ന കെ.എ. പോള്‍, ജേക്കബ്‌ ചെറുവള്ളി, സാമുവല്‍ ജെറോം തുടങ്ങിയവരുടെ നീക്കങ്ങളിലാണു കേന്ദ്രം സംശയം പ്രകടിപ്പിക്കുന്നത്‌.

സാമൂഹികമാധ്യമങ്ങള്‍ വഴി കോടികളുടെ പണപ്പിരിവിനാണ്‌ ഇവര്‍ ശ്രമിക്കുന്നത്‌. പണപ്പിരിവ്‌ തട്ടിപ്പാണെന്നു കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കിയിട്ടും പിന്മാറിയിട്ടില്ല. നിമിഷപ്രിയയുടെ മോചനനീക്കം പ്രതിസന്ധിയിലാകുന്ന സാഹചര്യമാണു നിലവിലുള്ളതെന്നാണു വിവരം. കേന്ദ്ര സര്‍ക്കാരിന്‌ മാത്രമേ ഇനിയെന്തെങ്കിലും ചെയ്യാനാകൂവെന്നു മധ്യസ്‌ഥ ചര്‍ച്ചകള്‍ക്കു ചുക്കാന്‍ പിടിച്ച കാന്തപുരം അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പടെയുള്ളവര്‍ വ്യക്‌തമാക്കി.

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയശേഷം തുടര്‍നടപടികളില്‍ അനിശ്‌ചിതത്വം തുടരുകയാണ്‌. ദയാധനം സംബന്ധിച്ചു കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ഒത്തുതീര്‍പ്പില്‍ എത്തിയിട്ടില്ല. ഇതിനിടെയാണു ഗ്ളോബല്‍ പീസ്‌ ഇനീഷ്യേറ്റീവ്‌ സ്‌ഥാപകന്‍ കെ.എ. പോള്‍ കടന്നുവന്നത്‌. നിമിഷപ്രിയയ്‌ക്കുവേണ്ടി ആക്ഷന്‍ കൗണ്‍സില്‍ ശക്‌തമായ ഇടപെടല്‍ നടത്തുമ്ബോള്‍ പോളിനു പിന്തുണ നല്‍കുന്ന സമീപനമാണു നിമിഷപ്രിയയുടെ ഭര്‍ത്താവ്‌ ടോമി സ്വീകരിക്കുന്നത്‌.

ഇതോടെ ‘സേവ്‌ നിമിഷപ്രിയ’ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുമെന്നും അറിയിച്ചിരുന്നു. ആക്ഷന്‍ കൗണ്‍സിലിനെതിരേ നിലപാട്‌ സ്വീകരിക്കുന്ന ആളാണ്‌ പോള്‍. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ടുള്ള ഇടപെടലുകളില്‍നിന്നു കാന്തപുരത്തേയും അഡ്വ. സുഭാഷ്‌ ചന്ദ്രനേയും വിലക്കണം എന്നാവശ്യപ്പെട്ട്‌ പോള്‍ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്‌തിരുന്നു.

ഇത്തരത്തില്‍ നിലപാട്‌ സ്വീകരിക്കുന്ന പോളിനൊപ്പം നിമിഷപ്രിയയുടെ കുടുംബം നിലകൊള്ളുന്ന സാഹചര്യത്തില്‍ ഇനിയും മുന്നോട്ടുപോകേണ്ടതില്ലെന്നാണ്‌ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങള്‍ വ്യക്‌തമാക്കുന്നത്‌.

വേടനെതിരെ പരാതിയുമായി ഗവേഷക വിദ്യാർത്ഥിനി. പോലീസ് കേസെടുത്തു

റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ വീണ്ടും കേസ്. ഗവേഷക വിദ്യാർഥിനി മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ നല്‍കിയ പരാതിയില്‍ എറണാകുളം സെൻട്രല്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ആഴ്ചയാണ് രണ്ട് യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി വേടനെതിരെ പരാതി നല്‍കിയത്. അതില്‍ ഒന്ന്, എറണാകുളം സെൻട്രല്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവമാണ്. ഒരു ഗവേഷക വിദ്യാർഥി നല്‍കിയ ഈ പരാതിയിലാണ് പോലീസ് ഇപ്പോള്‍ വേടനെതിരെ വീണ്ടും കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, അശ്ലീല പദപ്രയോഗം ഉപയോഗിക്കല്‍, ലൈംഗിക ചേഷ്ടകള്‍ കാണിക്കുക തുടങ്ങിയ വകുപ്പുകളാണ് പോലീസ് വേടനെതിരെ ചുമത്തിയിരിക്കുന്നത്. കൊച്ചിയില്‍ ഒരാവശ്യത്തിനായി എത്തിയപ്പോള്‍ വേടൻ അവരെ ഫ്ളാറ്റിലേക്ക് വിളിച്ചുവെന്നും അവിടെവെച്ച്‌ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടായി എന്നുമാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

2020 ലാണ് ഈ കേസിന് ആസ്പദമായ സംഭവം നടന്നത്. 21-ാം തീയതിയാണ് എറണാകുളം സെൻട്രല്‍ പോലീസ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. നിലവില്‍ ഈ യുവതി കേരളത്തിലല്ല ഉള്ളത്. അവർ കൊച്ചിയില്‍ എത്തിയാലുടൻ മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കും.

വേടനെതിരെയുള്ള തൃക്കാക്കരയിലെ കേസുമായി ബന്ധപ്പെട്ട ഹർജി കോടതി പരിഗണിച്ചതിന് പിന്നാലെയാണ് പുതിയൊരു കേസുകൂടി പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഷൻ. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കില്ല

ലൈംഗിക വിവാദത്തില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. എംഎല്‍എ സ്ഥാനത്ത് നിന്നും രാജിവെക്കാന്‍ നിര്‍ദേശിക്കുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും സസ്‌പെന്‍ഷനില്‍ ഒതുക്കിയാണ് നേതൃത്വത്തിന്റെ നടപടി.

ഉപതിരഞ്ഞെടുപ്പ് ഭീതിയാണ് രാജിവെപ്പിക്കാനുള്ള കടുത്ത തീരുമാനം എടുക്കുന്നതിൽ നിന്നും കോൺഗ്രസിനെ പിന്തിരിപ്പിച്ചത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം എന്നായിരുന്നു വി.ഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കളുടെ നിലപാട്. ഈ നിലപാടിനെ പിന്തുണച്ച് ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്തുവന്നിരുന്നു.

കെപിസിസി നിയമോപദേശം തേടിയ വിദഗ്ധരും എംഎൽഎ സ്ഥാനം രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകാനുള്ള സാധ്യത തള്ളാൻ കഴിയില്ലെന്ന് നേതൃത്വത്തെ അറിയിച്ചു. ഇതോടെയായിരുന്നു രാജി വേണമെന്ന നിലപാടെടുത്ത നേതാക്കളിൽ ചിലരടക്കം മയപ്പെട്ടത്.

ചില നേതാക്കൾ കേസും കോടതി വിധിയും ഒന്നുമില്ലാതെ ജനപ്രതിനിധി സ്ഥാനം രാജിവെക്കുന്നത് എന്തിനെന്ന ചോദ്യം ആവർത്തിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് എംഎൽഎ സ്ഥാനം രാജിവെക്കുന്നത് ഒഴിവാക്കി സസ്പെൻഷൻ അടക്കമുള്ള നടപടികൾ മതി എന്നതിലേക്ക് എത്തിയത്.

രാഹുൽ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം ഇന്ന് ഉണ്ടാകുമെന്ന് സൂചന. എംഎൽഎ സ്ഥാനം രാജിവെക്കുമോ?

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയില്‍ കോണ്‍ഗ്രസിന്റെ അന്തിമ തീരുമാനം തിങ്കളാഴ്ച. ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നാണ് സൂചന. രാജിവച്ചാല്‍ ഉപതിരഞ്ഞെടുപ്പിന് സാധ്യതയുണ്ടെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്നതാണ് പാര്‍ട്ടി നിലപാട്.

ഹൈക്കമാന്‍ഡ് കൈവിട്ടതോടെ രാജിവച്ചൊഴിയുന്നതാണ് നല്ലതെന്ന് രമേശ് ചെന്നിത്തലയും വി.ഡി സതീശനും നേരത്തെ നിലപാട് എടുത്തിരുന്നു. ഇരുവരും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെ നിലപാട് അറിയിക്കുകയും ചെയ്തിരുന്നു.

എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നില്ലെങ്കില്‍ രാഹുലിനെതിരെ കടുത്ത പാര്‍ട്ടി നടപടി വന്നേക്കും. രാഹുലിനെ കോണ്‍ഗ്രസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാനും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താനുമാണ് സാധ്യത. നിയമസഭ നടപടികളില്‍ അവസരം നല്‍കാതെ മാറ്റി നിര്‍ത്താനാണ് തീരുമാനമെങ്കില്‍ 15 ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തില്‍ രാഹുല്‍ അവധിയില്‍ പോയേക്കും.

ഞായറാഴ്ച ഉച്ചയ്ക്ക് മാധ്യമങ്ങളെ കണ്ട രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്ന് പ്രതികരിച്ചിരുന്നു. താന്‍ കാരണം പാര്‍ട്ടിക്ക് തലകുനിക്കേണ്ടി വരരുതെന്നും രാഹുല്‍ പറഞ്ഞിരുന്നു.

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി ആവശ്യവുമായി മുസ്ലിം ലീഗ്. ഘടകകക്ഷികൾ വിഷയത്തിൽ ഇടപെട്ടതിലൂടെ കടുത്ത സമ്മർദ്ദത്തിലായി കോൺഗ്രസ്

കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജിക്കായി ഘടകക്ഷി നേതാക്കളും പരസ്യമായി രംഗത്ത്. സിപിഎം ചെയ്തത് പോലെ കൃത്യത്തിന്റെ തീവ്രത അളക്കാന്‍ ശ്രമിക്കാതെ രാഹുലിനെ ഇന്നു തന്നെ പുറത്താക്കുമെന്ന് കരുതുന്നതായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ പറഞ്ഞു. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന ഇടത് നേതാക്കളും എംഎല്‍എമാരും രാജിവെക്കണണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഈ വൈകൃതം ഒരു മാനസിക രോഗമാണ്. ഇത്തരം മാനസിക രോഗികള്‍ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ യോഗ്യരല്ല. അവര്‍ മാറി നില്‍ക്കട്ടെ’ ലീഗ് സംസ്ഥാന സെക്രട്ടറി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മുഹമ്മദ് ഷായുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം…

രാഹുല്‍ മാങ്കുട്ടത്തിനെതിരെ നിലവില്‍ വരുന്ന വെളിപ്പെടുത്തലുകളുടെയും ഇലക്ട്രോണിക്ക് രേഖകളുടെയും അടിസ്ഥാനത്തില്‍, സിപിഎം ചെയ്തത് പോലെ ചെയ്ത കൃത്യത്തിന്റെ തീവ്രതയൊന്നും അളക്കാന്‍ ശ്രമിക്കാതെ അയാളെ നിയമസഭാംഗത്വത്തില്‍ നിന്ന് പറ്റുമെങ്കില്‍ ഇന്ന് തന്നെ പുറത്താക്കുമെന്ന് കരുതുന്നു.

അത് പോലെ സ്ത്രീകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന് പോലീസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നേരിടുന്ന എം മുകേഷ് എംഎല്‍എ രാജിവെക്കണ്ട ആവശ്യമില്ല എന്ന സി പി എം പാര്‍ട്ടി തീരുമാനം ഇന്ന് തന്നെ പിന്‍വലിച്ച് നാളെ തന്നെ മുകേഷിനെ നിയമസഭാംഗത്വം രാജിവെപ്പിച്ചേക്കും എന്നും കരുതുന്നു.

അത് പോലെ സ്വന്തം ഭാര്യക്കെതിരെ പോലും ആഭാസത്തരം കാണിക്കുകയും ചെയ്ത് ഇന്ന് മന്ത്രിസഭയില്‍ തുടരുന്ന മന്ത്രിയും, ലജ്ജ തോന്നുന്ന തരത്തില്‍ ലൈംഗിക പീഡനം നടത്തിയ മന്ത്രിയും, മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുന്ന ചിലരും പുറത്താക്കപ്പെടും എന്ന് കരുതുന്നു.

ഇന്നലെ ഡി വൈ എഫ് ഐ നേതാവ് വി കെ സനോജ് 24 ചാനലിലിരുന്ന് ഒരു വനിതാ അഭിഭാഷകയെ ‘അവള്‍ ഇവള്‍’ എന്നൊക്കെ വിളിക്കുകയും, ആ സ്ത്രീയെ ശക്തമായി അധിക്ഷേപിക്കുകയും മാനം ഭയന്ന് അവര്‍ ചര്‍ച്ചയില്‍ നിന്നിറങ്ങി പോകുകയും ചെയ്തു.

ഇവരൊക്കെ കാണിക്കുന്നത് മാനസിക വൈകൃതമാണ്. സനോജുള്‍പെടെ ഒരുത്തനും പദവികളിലിരിക്കാന്‍ യോഗ്യനല്ല. ഇവര്‍ക്കെല്ലാമെതിരെ ഇരകള്‍ പോലീസിനെ സമീപിച്ച് കേസെടുത്ത് അന്വേഷിപ്പിച്ച് കുറ്റപത്രം സമര്‍പിച്ച് വിചാരണ നടത്തി ശിക്ഷിക്കണം.

ഏതായാലും ഇന്ന് രാഹുല്‍ മാങ്കൂട്ടവും, നാളെ എം മുകേഷും, മറ്റന്നാള്‍ ശശീന്ദ്രനും, ഗണേഷ് കുമാറും, പി ശശിയും ഒക്കെ രാജിവെക്കുമെന്ന് കരുതാം. പൊതുമധ്യത്തില്‍ ഒരു വനിതയെ അധിക്ഷേപിച്ചതിന് സി പി എം, സനോജിനെതിരെ നടപടിയെടുക്കും എന്നും കരുതാം.

ഇതൊന്നും സംഭവിച്ചില്ലെങ്കില്‍ അതിനായി വലിയ പ്രക്ഷോഭങ്ങള്‍ നടക്കട്ടെ. മാധ്യമങ്ങളൊക്കെ മറ്റെല്ലാ വാര്‍ത്തകളും മാറ്റി വെച്ച് ഇവരെല്ലാം രാജിവെക്കുന്നത് വരെ ചര്‍ച്ച തുടരട്ടെ.
ഈ വൈകൃതം ഒരു മാനസിക രോഗമാണ്. ഇത്തരം മാനസിക രോഗികള്‍ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ യോഗ്യരല്ല. അവര്‍ മാറി നില്‍ക്കട്ടെ.

അശ്ലീല മെസ്സേജ് അയച്ചതിന് ചൊല്ലിയുള്ള വിവാദം പോലീസിലും. അന്വേഷണ ചുമതല എസ് പി മെറിൻ ജോസഫിന്

ഐപിഎസ് ഉദ്യോഗസ്ഥൻ മോശമായ രീതിയില്‍ മെസ്സേജുകള്‍ അയച്ചെന്ന് രണ്ട് വനിതാ എസ്‌ഐമാരാണ് സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജി അജിതാ ബീഗത്തിന് പരാതി നല്‍കിയത്. തുടർന്ന് ഇവരുടെ മൊഴിയെടുത്ത ശേഷം ഡിജിപിക്ക് പോഷ് നിയമപ്രകാരം നടപടിയെടുക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. രണ്ട് വനിതാ എസ്‌ഐമാരും ഇപ്പോഴും പരാതിയും ഉറച്ചു നില്‍ക്കുകയാണ്.

തലസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി. ക്രമസമാധാന ചുമതല വഹിച്ചിരുന്ന സമയത്താണ് ഇയാള്‍ മോശമായി പെരുമാറിയത് എന്നാണ് ആരോപണം. നിലവില്‍ പരാതിയുടെ പകർപ്പ് ലഭ്യമായിട്ടില്ല. അതിനാല്‍ തന്നെ കുറ്റാരോപത്തിന്റെ പേര് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആഴ്‌ചകള്‍ക്ക് മുൻപാണ് ഐപിഎസ് ഉദ്യോഗസ്ഥനെതിരെ എസ്‌ഐമാർ പരാതി നല്‍കിയത്.

രാഹുലിനെതിരെ അടുത്ത പരാതി. പരാതി ഉന്നയിച്ചത് എഐസിസി കോൺഗ്രസ് മുൻ എംപിയുടെ മകൾ

ജാതിയുടെ പേരിൽ വിവാഹവാ​ഗ്ദാനത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പിന്മാറിയെന്ന് എഐസിസിക്ക് കോൺ​ഗ്രസ് മുൻ എംപിയുടെ മകളുടെ പരാതി. പിന്നാക്ക വിഭാ​ഗമായതിനാല്‍ വിവാഹത്തിന് വീട്ടുകാര്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ് രാഹുൽ ഒഴിയുകയായിരുന്നു പെൺകുട്ടി പരാതിപ്പെട്ടതായി ദി വീക്ക് റിപ്പോർട്ട് ചെയ്തു. വിശ്വാസവഞ്ചനെ തുടർന്നുള്ള മനോവിഷമത്തിൽനിന്ന് പെൺകുട്ടി ഇതുവരെ മുക്തയായിട്ടില്ല.

ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ പെൺകുട്ടിയുടെ പിതാവായ മുതിർന്ന കോൺ​ഗ്രസ് നേതാവ് രാഹുലിനെ വീട്ടിലേക്ക് ക്ഷണിച്ച് സംസാരിച്ചിരുന്നു. ആദ്യമൊക്കെ ബന്ധം തുടരാൻ രാഹുൽ താൽപര്യപ്പെട്ടു. എന്നാൽ പിന്നീട് ജാതിയുടെ പേരിൽ ഒഴിവാക്കുകയായിരുന്നു. പിന്നാക്ക വിഭാ​ഗത്തിൽപ്പെട്ടയാളാണ് പെൺകുട്ടി. സംസ്ഥാനത്തെ പ്രധാന കോൺ​ഗ്രസ് നേതാക്കൾക്കുൾപ്പെടെ ഈ വിഷയം അറിയാമെന്നും ദി വീക്ക് റിപ്പോർട്ട് ചെയ്യുന്നു. മുൻ എംപിയുടെ മകളുടേത് ഉൾപ്പെടെ രാഹുലിനെതിരെ ഒൻപതിലധികം പരാതികളാണ് എഐസിസിക്ക് ലഭിച്ചത്.

വിവാ​ഹ വാ​ഗ്ദാനം നൽ‌കി രാഹുൽ പീഡിപ്പിച്ചുവെന്ന് മറ്റൊരു യുവതി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ​ഗർഭഛിദ്രം നടത്താൻ രാഹുൽ യുവതിയെ നിർബന്ധിക്കുന്നതും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

തന്നെ കൊല്ലാൻ എത്ര സെക്കൻഡ് വേണമെന്നാണ് വിചാരം. രാഹുൽ മാങ്കൂട്ടത്തിൽ കൊടും ക്രിമിനലോ ? ഞെട്ടിക്കുന്ന ശബ്ദരേഖ പുറത്തുവന്നു

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണം നേരിടുന്ന പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കൂടുതല്‍ ശബ്ദശകലങ്ങള്‍ പുറത്ത്. ഗര്‍ഭഛിദ്രം നടത്താനായി യുവതിയെ നിര്‍ബന്ധിക്കുന്ന പുതിയ ശബ്ദശകലമാണ് പുറത്തുവന്നിരിക്കുന്നത്. രാഹുലും യുവതിയും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണമെന്ന പേരിലാണ് ഈ ശബ്ദശകലം പ്രചരിക്കുന്നത്.

കുഞ്ഞിനെ വളര്‍ത്തുമെന്ന് യുവതി പറയുമ്പോള്‍ ആ കുഞ്ഞ് എങ്ങനെ വളരുമെന്നാണ് താന്‍ പറയുന്നതെന്നും അത് തന്റെ ജീവിതം തകര്‍ക്കുമെന്നും രാഹുല്‍ പറയുന്നതാണ് ശബ്ദശകലത്തിലുള്ളത്. ഒരുഘട്ടത്തില്‍ തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്ന് അറിയാമോ എന്ന് രാഹുല്‍ ചോദിക്കുന്നതും സംഭാഷണത്തിലുണ്ട്.

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുലിനെതിരേ യുവതിയെ ഗര്‍ഭഛിദ്രം നടത്താന്‍ നിര്‍ബന്ധിച്ചെന്ന ആരോപണവും ഉയര്‍ന്നിരുന്നു. ഈ ആരോപണത്തിന് തെളിവായാണ് പുതിയ ശബ്ദശകലം പ്രചരിക്കുന്നത്.

പ്രചരിക്കുന്ന ശബ്ദശകലത്തിന്റെ പൂര്‍ണരൂപം:
യുവതി- എന്റെ പെര്‍മിഷന്‍ ഇല്ലാതെ ഇത് ഇല്ലാതാക്കാം എന്ന് പറയുന്നത് എന്ത് അര്‍ഥത്തിലാണ്?

രാഹുല്‍- അത് തന്റെ പെര്‍മിഷന്‍ ഇല്ലാതെയല്ല, താന്‍ അത് ആലോചിക്കാത്തത് കൊണ്ടാണ് പറയുന്നേ. താന്‍ അതിന്റെ പ്രത്യാഘാതത്തെക്കുറിച്ച്…

യുവതി- ഇതിന്റെ പ്രത്യാഘാതം ഞാന്‍ ഒറ്റയ്ക്ക് ഫെയ്‌സ് ചെയ്യാം എന്ന് പറഞ്ഞല്ലോ

രാഹുല്‍- അത് ഒറ്റയ്ക്ക് ഫെയ്‌സ് ചെയ്യാന്‍ പറ്റാത്തതുകൊണ്ടല്ലേ ഞാന്‍ പറയുന്നത്. തന്നെക്കൊണ്ട് ഒറ്റയ്ക്ക് ഫെയ്‌സ് ചെയ്യാന്‍ പറ്റത്തില്ലെന്ന് എനിക്ക് ബോധ്യമുണ്ടല്ലോ.

യുവതി- താന്‍ തന്നെക്കുറിച്ച് മാത്രം ചിന്തിക്കുന്നത് കൊണ്ടാണ്. അല്ലാതെ എന്നെക്കുറിച്ച് ചിന്തിച്ചിട്ടല്ല.

രാഹുല്‍- താന്‍ എങ്ങനെ ഫെയ്‌സ് ചെയ്യും. എടോ അത് സ്വാഭാവികമല്ലേ. താന്‍ ഇപ്പോള്‍ തന്നെപ്പറ്റി മാത്രമല്ലേ ആലോചിക്കുന്നത്.

യുവതി- അല്ല, ഒരിക്കലും അല്ല. ഒരിക്കലുമല്ല.

രാഹുല്‍- താന്‍ എന്നെപ്പറ്റി ആലോചിച്ചിട്ടാണോ ഈ തീരുമാനമെടുക്കുന്നത്.

യുവതി- തന്നെക്കുറിച്ച് ഞാന്‍ ആലോചിച്ചില്ലായിരുന്നെങ്കില്‍ ഉണ്ടല്ലോ, എന്റെ സുഹൃത്തുക്കളോടൊക്കെ എനിക്ക് എപ്പോഴേ തന്റെ പേര് പറയാമായിരുന്നു. അവര്‍ എത്രയോവട്ടം എന്നോട് ചോദിച്ചെന്നറിയാമോ. പറയ് പറയ് പറയ്. എന്നിട്ട് ഇത്രയും ദിവസമായിട്ട് പറഞ്ഞില്ലല്ലോ ഞാന്‍.

രാഹുല്‍- എന്റെ ടെമ്പര്‍ തെറ്റുന്നു. അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചൊന്നും തീരെ ബോധ്യമില്ല തനിക്ക്. ഒരു ബോധ്യവുമില്ല തനിക്ക്.

യുവതി- തന്റെ ടെമ്പര്‍ തെറ്റുമ്പോള്‍ തനിക്ക് എന്തെങ്കിലുമൊക്കെ വിളിച്ചുപറയാന്‍ പറ്റുന്ന ഒരുവസ്തുവല്ല ഞാന്‍. കേട്ടോ.. താന്‍ എന്റെ ടെമ്പര്‍ തെറ്റിച്ചതാണ് ഇപ്പോള്‍. വളരെ സമാധാനപരമായിട്ടാണ് തന്നോട് സംസാരിച്ചിട്ടുള്ളത്. ഈ നിമിഷംവരെ. ഞാന്‍ തന്നെ ഒരുചീത്തയും വിളിച്ചിട്ടില്ല. മോശമായിട്ട് ഒരുവാക്കും ഞാന്‍ തന്നെ വിളിച്ചിട്ടില്ല. പത്തുവട്ടം അത് വിളിക്കാനുള്ള അവസരമുണ്ട്, പക്ഷേ, ഞാന്‍ അത് വിളിക്കുന്നില്ല.

രാഹുല്‍- തന്റെ പ്രവൃത്തിപോലെ ഇരിക്കും

യുവതി- എന്റെ പ്രവൃത്തി എന്ന് പറഞ്ഞാല്‍, പോട്ടെ. ഒരു പെണ്ണാണല്ലോ. ഇതാണോ തന്റെ ആദര്‍ശം. നല്ല ആദര്‍ശമാണോ ഇതൊക്കെ. ലൈഫില്‍ കൊണ്ടുവാടോ ആദര്‍ശം. ഞാന്‍ അതിനോട് ഒരിക്കലും ഒരുതെറ്റ് ചെയ്യില്ല. താന്‍ ചെയ്യുന്ന തെറ്റ് ഞാന്‍ ചെയ്യില്ല.

രാഹുല്‍- എടോ താന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പറ

യുവതി- ഞാന്‍ അത് മാനേജ് ചെയ്‌തോളാമെന്ന് പറഞ്ഞില്ലേ. താനെന്തിനാണ് പിന്നെ…

രാഹുല്‍- എനിക്ക് ഒരു സമാധാനം ലഭിക്കുമോ. എടോ അതുണ്ടായതിന് ശേഷം…

യുവതി- അതുണ്ടായതിന് ശേഷം എനിക്ക് ഉപേക്ഷിക്കാന്‍ പറ്റില്ലല്ലോ.

രാഹുല്‍- അല്ല താന്‍ എന്തുചെയ്യും താന്‍. താന്‍ എന്താണ് ചെയ്യാന്‍പോകുന്നത്. എന്തെന്ന് പറഞ്ഞ് കൊണ്ടുവരും

യുവതി- ഞാന്‍ കൊണ്ടുവരത്തില്ല. അതിവിടെ സേഫാണ്. അതിനെ കൊണ്ടുവന്നാല്‍ താന്‍ കൊന്നുകളയുമെന്ന് എനിക്കറിയാം.

രാഹുല്‍- താന്‍ എന്താടോ സിനിമ കാണുവാണോ ഇത്

യുവതി- ഇത്രയും കണ്ടുകൊണ്ടിരുന്നതെല്ലാം സിനിമയായിരുന്നല്ലോ. ബാക്കിയുള്ളവരുടെ ഇമോഷന്‍സൊന്നും…, താന്‍ അത്രയുംവലിയ ഒരു പ്രാക്ടിക്കലായ ഒരു ആള്. സമ്മതിച്ചു. ബാക്കിയുള്ള സ്ത്രീകളുടെ മനസ്സോ അവരുടെ ഇമോഷന്‍സോ അവര്‍ എന്താണ് ചിന്തിക്കുന്നത്, അവര്‍ക്ക് എന്ത് ബോണ്ടിങ്ങാണ് ഇങ്ങനെയൊരു സംഭവം വരുമ്പോള്‍ ഉണ്ടാകുന്നത്, ഇതൊന്നും തനിക്കറിയേണ്ട. തനിക്ക് തന്റെ ഫ്യൂച്ചര്‍, തന്റെ ജീവിതം. എല്ലാം തന്റെ കാര്യം. അത് മാത്രം. ഞാന്‍ എന്റെ നാട്ടില്‍ നില്‍ക്കാന്‍ പറ്റാഞ്ഞിട്ട് വേറൊരു സ്ഥലത്തുപോയി നില്‍ക്കുന്ന കാര്യമാണ് പറയുന്നത്.

രാഹുല്‍- തന്റെ ഇമോഷന്റെ കാര്യമാണോ താന്‍ ഈ പറയുന്നത്

യുവതി- ഉറപ്പായിട്ടും. ഞാന്‍ ഒരുകാര്യം പറയട്ടെ. എന്നെക്കാളും ഇംപോര്‍ട്ടന്‍സ് ഞാന്‍ എന്റെ ലൈഫില്‍ വരുന്ന ഒരു കുഞ്ഞിന് കൊടുക്കുന്നുണ്ട്. അത് എന്റെ സ്‌നേഹമാണ്. തന്റെ പോലത്തെ സ്‌നേഹമല്ല.

രാഹുല്‍- അത് കഴിഞ്ഞിട്ട് ആ കുഞ്ഞ് എങ്ങനെയാ വളരുന്നത്

യുവതി- അത് ഞാന്‍ നോക്കിക്കോളാം. എനിക്ക് നല്ല അന്തസ്സായി വളര്‍ത്താന്‍പറ്റും. തന്റെ ഒരുസഹായവും അതിന് ആവശ്യമില്ല.

രാഹുല്‍- അത് എങ്ങനെ വളരുമെന്നാ ഈ പറയുന്നത്. എന്തൊക്കെയാ താന്‍ പറയുന്നത്. എന്തൊക്കെ ഭ്രാന്താ ഈ കാണിക്കുന്നേ

യുവതി- ഭ്രാന്ത് ഉണ്ടാക്കി തന്നിട്ട് ഇനിയിപ്പോ ഞാന്‍ എന്ത് ഭ്രാന്ത് കാണിക്കുന്നെന്നോ.

രാഹുല്‍- എടോ നമ്മള്‍ ഇങ്ങനെയാണോ പ്ലാന്‍ ചെയ്തത്. താന്‍ എന്തിനാടോ ഇങ്ങനെ ചെയ്യുന്നേ എന്നോട്

യുവതി- തന്നോട് എന്താടോ ചെയ്തത്. താനല്ലേ എന്നോട് ചെയ്യുന്നത്. താന്‍ ഇങ്ങനെയൊന്നും ചെയ്യരുത്. ഓപ്പോസിറ്റ് നില്‍ക്കുന്നതും മനുഷ്യനാണെന്ന ചിന്തവേണം. ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് എന്റെ മനുഷ്യത്വത്ത്വവും എന്റെ ശരിയുമാണ്. അത് തന്നെ ഒരിക്കലും ബാധിക്കാന്‍ വേണ്ടിയിട്ട് ഞാന്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ.

രാഹുല്‍- ഇത് എന്റെ ലൈഫില്‍ ഉറപ്പായും ബാധിക്കും, എന്റെ ലൈഫ് തകരും എന്ന് എനിക്കറിയില്ലേ

യുവതി- തന്റെ ലൈഫ് തകരത്തില്ല

രാഹുല്‍- ഉറപ്പായും തകരും. തകരുന്ന പണിയാണ് താന്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

യുവതി- എടോ ഞാന്‍ ഒരുപണിയും ചെയ്യില്ല. തനിക്ക് ഒരുപ്രശ്‌നമുണ്ടാകുന്നരീതിയില്‍ ഞാന്‍ മുന്നോട്ടുപോകില്ലെന്ന് പറഞ്ഞല്ലോ.

രാഹുല്‍- എടോ എനിക്ക് തന്നെ ഒന്നുകാണണം. എനിക്ക് തലയൊക്കെ പൊട്ടിപ്പൊളിയുകയാണ്. സീരിയസ്ലി.

യുവതി- എന്നെ സ്‌നേഹംകൊണ്ടല്ല താന്‍ കാണാന്‍വരുന്നതെന്ന് എനിക്കറിയാം. എനിക്ക് നല്ലപോലെ അറിയാം. തന്റെ ടെന്‍ഷന്‍ മാറിക്കിട്ടണം. അതിന് ഞാന്‍ ഒരുവസ്തുവാണ്. എനിക്ക് എന്തെങ്കിലും കലക്കിത്തന്ന് കൊല്ലാനാണോ.

രാഹുല്‍- എടോ എനിക്ക് തന്നെ കൊല്ലാനാണെങ്കില്‍ എത്ര സെക്കന്‍ഡ് വേണമെന്നാ വിചാരിക്കുന്നേ..

യുവതി- എങ്കില്‍ കൊന്നേരേ… എന്നെ കൊന്നേരേ. അതാണ് തനിക്ക് ഏറ്റവും സേഫ് ആയിട്ടുള്ളകാര്യം.

രാഹുല്‍- തന്നെ കൊല്ലാനാണെങ്കില്‍ എനിക്ക് എത്രസമയം വേണമെന്നാ താന്‍ വിചാരിക്കുന്നേ..

യുവതി- എന്നിട്ട് താന്‍ മിടുക്കനായിട്ട് അങ്ങ് പോകുമോ. താന്‍ എന്താണെന്നുവെച്ചാല്‍ ചെയ്യ്. തനിക്ക് കൊല്ലാനാണ് തോന്നുന്നെങ്കില്‍ കൊല്ല്.

അർജൻറീന ഫുട്ബോൾ ടീം കേരളത്തിൽ കളിക്കുമെന്ന് സ്ഥിരീകരണം. മത്സരം നവംബറിൽ

ചര്‍ച്ചകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും വിരാമം. ലോക ചാംപ്യന്‍മാരായ അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാനെത്തുമെന്ന് ഒടുവില്‍ സ്ഥിരീകരണം. നവംബറില്‍ കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു.

നവംബര്‍ 10 നും 18 നും ഇടയില്‍ അര്‍ജന്റീന ടീം കേരളത്തിലെത്തും. സൗഹൃദ പോരാട്ടത്തില്‍ പങ്കെടുക്കാനാണ് ടീം വരുന്നത്. അതേസമയം ടീമില്‍ ലയണല്‍ മെസിയുടെ സാന്നിധ്യമുണ്ടാകുമോ എന്നതില്‍ പ്രത്യേക സ്ഥിരീകരണം ഒന്നും ടീം നല്‍കിയിട്ടില്ല. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കി. അംഗോള പര്യടനവും ഈ സമയത്ത് തന്നെയാണ്. അതിനിടയിലാണ് ടീം കേരളത്തിലേക്ക് എത്തുന്നത്.

തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് നിലവില്‍ കിട്ടുന്ന വിവരം. വേദി സംബന്ധിച്ചു അന്തിമ തീരുമാനവും വന്നിട്ടില്ല. ലയണല്‍ സ്‌കലോണി നയിക്കുന്ന ദേശീയ ടീം പങ്കെടുക്കുന്ന 2025 ലെ അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍. ഒക്ടോബര്‍ മാസത്തില്‍ ആറിനും 14 നും ഇടയില്‍ അമേരിക്കന്‍ പര്യടനം. ടീം, വേദി എന്നിവ തീരുമാനിച്ചിട്ടില്ല.

നവംബര്‍ മാസത്തില്‍ 10 നും 18 നും ഇടയില്‍ അംഗോളയിലെ ലുവാണ്ടയിലും ഇന്ത്യയിലെ കേരളത്തിലും പര്യടനം. എതിരാളികളെ തീരുമാനിച്ചിട്ടില്ല- അസോസിയേഷന്‍ വ്യക്തമാക്കി. അര്‍ജന്റീന ടീം കേരളത്തിലേക്ക് വരുന്നത് കായിക മന്ത്രി വി അബ്ദുറഹിമാനും സ്ഥിരീകരിച്ചിട്ടുണ്ട്. മെസി വരും ട്ടാ. ലോക ജേതാക്കളായ ലയണല്‍ മെസിയും സംഘവും 2025 നവംബറില്‍ കേരളത്തില്‍ കളിക്കും- എന്നാണ് മന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചത്..

കൊല്ലത്ത് പോലീസിനെ വെട്ടിച്ച് പ്രതി കിണറ്റിൽ ചാടി. പിന്നാലെ ഫയർഫോഴ്സ് എത്തി പ്രതിയെ രക്ഷിച്ചു

പോലീസിനെ വെട്ടിച്ച് കിണറ്റില്‍ ചാടിയ പ്രതിയെ ഫയര്‍ ഫോഴ്‌സ് എത്തി രക്ഷിച്ചു. എഴുകോണ്‍ ഇരുമ്പനങ്ങാട് വികെഎം ക്ലബ്ബിനു സമീപം വെള്ളിയാഴ്ച രാത്രി 11.45-നാണ് സംഭവം. ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ശ്രീകുമാറാണ് കിണറ്റില്‍ ചാടിയത്.

ശ്രീകുമാറിനെ പോലീസ് ചോദ്യംചെയ്തപ്പോള്‍ കൂട്ടുപ്രതി എഴുകോണ്‍ ഇരുമ്പനങ്ങാട് ഭാഗത്തുണ്ടെന്നറിഞ്ഞു. തുടര്‍ന്നാണ് കൊടുങ്ങല്ലൂര്‍ പോലീസ് ശ്രീകുമാറുമായി കൂട്ടുപ്രതിയുടെ വീട് കണ്ടെത്താന്‍ ഇരുമ്പനങ്ങാട്ട് എത്തിയത്. രാത്രി ഊടുവഴികളിലൂടെ പോലീസിനെ കൊണ്ടുപോയ ഇയാള്‍ പോലീസിനെ വെട്ടിച്ച് ഓടി.

തുടര്‍ന്ന് രക്ഷപ്പെടാന്‍വേണ്ടി ചരുവിള പുത്തന്‍വീട്ടില്‍ സജീവിന്റെ കിണറ്റില്‍ ചാടി. ശബ്ദംകേട്ട് സജീവിന്റെ ഭാര്യയും മകനും നോക്കുമ്പോഴാണ് കിണറ്റില്‍ ആളിനെ കണ്ടത്. വീട്ടുകാരുടെ ബഹളംകേട്ട് സമീപത്തുണ്ടായിരുന്ന പോലീസ് ഓടിയെത്തുകയായിരുന്നു.

തുടര്‍ന്ന് കുണ്ടറയില്‍നിന്ന് ഫയര്‍ ഫോഴ്‌സ് എത്തി പ്രതിയെ കരയ്‌ക്കെത്തിച്ചു. സാരമായി പരിക്കേറ്റ പ്രതിയെ പോലീസ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

  • 1
  • 2
  • 3
  • 4
  • 5
  • …
  • 1266
RECENT POSTS
മലയാളം യുകെയുടെ സഹയാത്രികനും പ്രവാസി എഴുത്തുകാരനുമായ മെട്രിക്സ് ഫിലിപ്പ് കലാ സിംഗപ്പൂരിന്റെ ആദരം ഏറ്റുവാങ്ങി
ലോക പര്യടനത്തിനിറങ്ങിയ ഇന്ത്യക്കാരൻ്റെ ബൈക്ക് അടിച്ചുമാറ്റി. സംഭവം യുകെയിലെ നോട്ടിംഗ് ഹാമിൽ
പ്രവാസി മലയാളികൾക്ക് ആകാശത്തിരുന്ന് ഓണ സദ്യ ഉണ്ണാം. സെപ്റ്റംബർ 6 വരെ യുഎഇയിൽ നിന്ന് കേരളത്തിലേയ്ക്കുള്ള വിമാനങ്ങളിൽ ഓണസദ്യ ഒരുക്കി എയർ ഇന്ത്യ എക്സ്പ്രസ്
വീട് നിർമ്മാണം ഭാര്യയുമൊന്നിച്ച് ഒറ്റയ്ക്ക് നടത്തി. വീടിനകത്ത് ഒരുക്കിയത് വാറ്റാനുള്ള നിലവറകൾ . മലപ്പുറത്ത് വാറ്റുകാരൻ പോലീസ് പിടിയിലായത് ഇങ്ങനെ...
ഓണത്തിന് വിൽപ്പനയ്ക്കായി എത്തിച്ച മയക്കു മരുന്ന് പിടിച്ചെടുത്തു. യുവതി അടക്കം അഞ്ചുപേർ അറസ്റ്റിൽ
  • MAIN NEWS
  • EDITORIAL
  • SPORTS
  • UK
  • MOVIES
  • ABOUT US
  • CONTACT US
  • POST YOUR NEWS
  • TERMS OF SERVICE
  • PRIVACY POLICY
Copyright © . All rights reserved
➤