ഹരിതയുടെ വിവാഹം അച്ഛന്റെ സ്ഥാനത്ത് നിന്നും നടത്തി ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍. സ്വന്തം മകളെ പോലെ വളര്‍ത്തിയ കുട്ടിക്കായി ഫാ. ജോര്‍ജ് ളോഹ അല്‍പ സമയത്തേക്ക് അഴിച്ചു വെച്ച് കസവുമുണ്ടും ഷര്‍ട്ടും ധരിച്ചു. മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഹരിതയുടെയും ശിവദാസിന്റെയും വിവാഹം നടന്നത്.
ചെന്നായ്പ്പാറ ദിവ്യഹൃദയാശ്രമത്തില്‍ രണ്ട് വയസ്സുള്ളപ്പോഴാണ് ഹരിത എത്തുന്നത്. പിന്നീട് ഇതുവരെ ആ ആശ്രമത്തിന്റെ മകളായി വളര്‍ന്നു. യുപി സ്‌കൂള്‍ പഠനത്തിന് മാളയിലെ ഒരു കോണ്‍വെന്റ് സ്‌കൂളിലാക്കി. ഇതേ സ്‌കൂളിലായിരുന്നു അമ്പഴക്കാട് സ്വദേശിയായ ശിവദാസും പഠിച്ചത്.
ഒടുവില്‍ ഇവര്‍ കണ്ടത് വിവാഹ പുടവ നല്‍കാന്‍ വെള്ളിയാഴ്ച ആശ്രമത്തില്‍ എത്തിയപ്പോഴും. കുറച്ചു നാളുകള്‍ക്ക് മുമ്പ് അന്നത്തെ യുപി ക്ലാസില്‍ പഠിച്ചവര്‍ നടത്തിയ ഓണ്‍ലൈന്‍ സൗഹൃദ കൂട്ടായ്മയിലാണ് ഹരിതയും ശിവദാസും പഴയ സൗഹൃദം പങ്കിട്ടത്. യുഎഇയില്‍ അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയാണ് ശിവദാസ്. ഹരിത അഹമ്മദാബാദില്‍ നഴ്‌സായി ജോലി ചെയ്യുകയാണ്.
സൗഹൃദ കൂട്ടായ്മയിലൂടെ പരിചയം പുതുക്കിയതാണ് വിവാഹത്തിലെത്തിയത്. ശിവദാസിന്റെ വീട്ടുകാര്‍ ആശ്രമത്തില്‍ എത്തി പെണ്ണുകാണല്‍ ചടങ്ങ് നടത്തി. ദിവ്യഹൃദയാശ്രമത്തിന്റെ ഡയറക്ടറായ വികാരി അച്ഛന്റെ സ്ഥാനത്ത് നിന്ന ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടത്തി. ആശ്രമത്തിലെ മറ്റ് അന്തേവാസികള്‍ക്കും വരന്റെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും സദ്യയും ഒരുക്കിയിരുന്നു.
വിവാഹ ശേഷം വൈകുന്നേരം 80 പേരുമായി ആശ്രമത്തില്‍ നിന്നും വരന്റെ വീട്ടിലേക്ക് വിരുന്നിനും പോയി. അടുത്ത മാസം ശിവദാസ് ഹരിതയെയും കൂട്ടി ദുബായിലേക്ക് പോകും.
യുവനടി കൊച്ചിയിൽ ആക്രമണത്തിലെ പ്രതി ദിലീപിനെ സംബന്ധിച്ച് നടത്തിയ പരാമർശത്തിൽ നടൻ സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിൽ ഒന്നാം പ്രതി പൾസർ സുനിയുടെ കത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചറിയാനായിരുന്നു ചോദ്യം ചെയ്യൽ. പൾസർ സുനിയെന്ന സുനിൽകുമാർ ദിലീപിന് നൽകാനെന്ന പേരിൽ നൽകിയ കത്തിനെ സംബന്ധിച്ച് ക്രൈംബ്രാഞ്ച് ചോദ്യങ്ങളുന്നയിച്ചു.
ദിലീപിന് ഒരു അബദ്ധം പറ്റിയതാണെന്നും, പക്ഷേ എന്നും കൂടെ നിൽക്കുമെന്നും സിദ്ദിഖ് ഒരു ഓൺലൈൻ മാധ്യമത്തിന് അഭിമുഖം നൽകിയപ്പോൾ പറഞ്ഞിരുന്നു. ഇതിൽ വ്യക്തത വരുത്താൻ കൂടിയായിരുന്നു ചോദ്യം ചെയ്യൽ. സംഭവത്തിൽ ആലുവ അൻവർ ആശുപത്രി ഉടമ ഡോ. ഹൈദരാലിയെയും ചോദ്യം ചെയ്തു.
പ്രോസിക്യൂഷൻ സാക്ഷിയായ ഹൈദരലി വിചാരണഘട്ടത്തിൽ കൂറുമാറിയിരുന്നു. കൂടാതെ ദിലീപിന്റെ സഹോദരീഭർത്താവ് സുരാജ് സിദ്ദിഖിനെ മൊഴി മാറ്റാൻ പ്രേരിപ്പിക്കുന്ന ഓഡിയോ പുറത്തും വന്നിരുന്നു.
ദിലീപും സിദ്ദിഖുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൾസർ സുനിയുടേതെന്ന് പറയുന്ന കത്തിലുണ്ടായിരുന്നു. എന്ത് സാഹചര്യത്തിലാണ് ദിലീപിന് ഒരബദ്ധം പറ്റിയെന്ന് നടന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ദിഖ് പറഞ്ഞത് എന്നും ക്രൈംബ്രാഞ്ച് ചോദിച്ചു.
മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ആലപ്പുഴ പുന്നമടക്കായലില്‍ വീണ്ടും നെഹ്റുട്രോഫി (Nehru Trophy) വള്ളംകളിയെത്തുന്നു. ഈ വർഷത്തെ നെഹ്‌റു ട്രോഫി ജലോത്സവം സെപ്റ്റംബർ നാലിന് നടത്താനാണ് ധാരണയായത്. ചരിത്ര പ്രസിദ്ധമായ നെഹ്റു ട്രോഫി ജലമേള പുന്നമടക്കായലിൽ സെപ്റ്റംബർ നാലിന് നടത്താനാണ് ധാരണ. കായല്‍ ടൂറിസത്തിന്‍റെ വളര്‍ച്ചയ്ക്ക് വള്ളംകളി ഉത്തേജനം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കോവിഡും വെള്ളപ്പൊക്കവും കാരണം മൂന്നുവര്‍ഷമായി പുന്നമടക്കായലിലെ ഓളപ്പരപ്പിൽ നെഹ്റു ട്രോഫി വള്ളംകളി നടത്താൻ സാധിച്ചിരുന്നില്ല. കരക്കാര്‍ക്കും ബോട്ട് ക്ലബുകള്‍ക്കും ഇനി ഒരുക്കത്തിന്‍റെയും പരിശീലനത്തിന്‍റെയും നാളുകളാണ്. കുട്ടനാടിന്‍റെ കൈക്കരുത്തും മെയ്ക്കരുത്തും പുന്നമടയില്‍ ദൃശ്യമാകും. സെപ്റ്റംബര്‍ നാലിന് വള്ളംകളി നടത്താന്‍ പിപി ചിത്തരഞ്ജന് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. തീയതിക്ക് അന്തിമ അംഗീകാരം നൽകേണ്ടത് സംസ്ഥാന സർക്കാരാണ്.
സെപ്റ്റബർ 11 ന് നടത്തുന്നതിനുള്ള സാധ്യത നേരത്തെ പരിഗണിച്ചിരുന്നെങ്കിലും സെപ്റ്റംബർ 10 ന് മറ്റ് വള്ളം കളികൾ നടത്തുന്ന സാഹചര്യം കണക്കിലെടുത്താണ് സർക്കാർ നിർദേശപ്രകാരം എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം ചേർന്ന് പുതിയ തീയതി സംബന്ധിച്ച് ധാരണയുണ്ടാക്കിയത്. ടൂറിസം വകുപ്പ് തീയതി അംഗീകരിച്ച ശേഷമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് പി പി ചിത്തരഞ്ജൻ എംഎൽഎ പറഞ്ഞു.
ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രാഥമിക മൽസരങ്ങൾ നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി നടത്തും. തളര്‍ന്നു കിടക്കുന്ന കായല്‍ ടൂറിസം മേഖലയക്ക് വള്ളകളിയെത്തുന്നതോടെ കൂടുതല്‍ ഉണര്‍വ് ലഭിക്കും. നേരത്തെ ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്. ചമ്പക്കുളത്താറ്റില്‍ നടക്കുന്ന വള്ളംകളിയോടെയാണ് ജലോത്സവ സീസണ് തുടക്കമാകുന്നത്.
നടിയെ ആക്രമിച്ച കേസില്‍ നടന് സിദ്ധിഖിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. കേസിലെ പ്രതി പള്‍സര്‍ സുനിയുടെ കത്തിനെക്കുറിച്ചായിരുന്നു ചോദ്യം.
ദിലീപിന്റെ അടുത്ത സുഹൃത്തും ആലുവയിലെ ആശുപത്രി ഉടമയുമായ ഡോക്ടര്‍ ഹൈദരാലിയെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.
തുടരന്വേഷണത്തിന്റെ ഭാഗമായി പള്‍സര്‍ സുനി ദിലീപിനു കൊടുക്കാനായി ജയിലില്‍നിന്ന് എഴുതിയ രണ്ടാമത്തെ കത്ത് അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
ഈ കത്തില്‍ ദിലീപിനെ ഫോണ്‍വിളിച്ച വിവരങ്ങള്‍, കേസുമായി ബന്ധപ്പെട്ടു സിദ്ധിക്കിനെ ബന്ധപ്പെടേണ്ട കാര്യങ്ങള്‍ തുടങ്ങിയവ സൂചിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണ് സിദ്ധിക്കിനെ അന്വേഷണസംഘം ചോദ്യം ചെയ്തത്.
പ്രോസിക്യൂഷന്‍ സാക്ഷിയായ ഡോ. ഹൈദരാലി വിചാരണ ഘട്ടത്തില്‍ മൊഴിമാറ്റി പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ മൊഴി മാറ്റാന്‍ ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് ഇടപെടുന്നതിന്റെ ഓഡിയോ സംഭാഷണം പുറത്തുവന്നിരുന്നു.
പ്രിയ സൗഹൃദങ്ങളുടെ നടുവിൽ ലളിതമായൊരു പുസ്തക പ്രകാശനം. 18.6.2022 ശനിയാഴ്ച വൈകുന്നേരം കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ ബിസ്സിനസ്സുകാരനും Jo pens എന്ന തൂലികാ നാമത്തിൽ എഴുതുന്ന ജോയപ്പൻ്റെ (ജോ ജോമോൻ.KC).. നോവൽ പ്രകാശനം ചെയ്യപ്പെട്ടു.’ ദേ കൊറോണ തവള, എന്നപേരുള്ള പുസ്തകം എഴുത്തുകാരൻ രാധാകൃഷ്ണൻ മാഞ്ഞൂർ പ്രകാശനം ചെയ്തു.
1990-92 ലെ കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്സ് കോളേജിലെ പ്രീഡിഗ്രി ബാച്ചിലെ ചങ്ങാതികൾ ഒത്തു ചേർന്ന വൈകുന്നേരം പുസ്തക പ്രകാശനത്തിനായ് ജോയപ്പൻ തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പിലെ മെമ്പർ സോണിയുടെ, കളർ വിഷൻ പ്രസ്സായിരുന്നു പ്രകാശന വേദി.ഗൂഗിൾ മീറ്റ് വഴി വിദേശത്തുള്ള ചങ്ങാതികൾ ചടങ്ങിൽ ആവേശത്തോടെ പങ്കെടുത്തു.
ഇതു മലയാളത്തിലെ ആദ്യത്തെ വാക്സിൻ നോവലാണന്നു എഴുത്തുകാരൻ അവകാശപ്പെടുന്നു. ഇതു വെറുമൊരു കഥയല്ല. മനുഷ്യനും, സമൂഹവും സൃഷ്ടിച്ചിരിക്കുന്ന ചില പൊട്ടക്കിണറുകളുടെ കഥയാണ്. ഒപ്പം ഈ പൊട്ടക്കിണറുകളിൽ നിന്നും രക്ഷപെടാനുള്ള ആശയങ്ങളും ഇതിലുണ്ട്. കൊറോണയെക്കാൾ മാരകമായ രോഗങ്ങൾ സമൂഹത്തിനുണ്ട്. അതിനെതിരെയുള്ള വാക്സിൻ കൂടിയാണ് ഈ നോവലെന്ന് അവതാരികയിൽ Jopensപറയുന്നു. ജോയപ്പൻ അടുത്ത പുസ്തകത്തിൻ്റെ പണിപ്പുരയിലാണ്.
ജോയപ്പൻ്റെ ഫോൺ നമ്പർ-8281949065
മദ്യപിച്ചെത്തി കടന്നുപിടിക്കാൻ ശ്രമിച്ചയാളെ യുവതി അടിച്ചു കൊലപ്പെടുത്തി. കൊട്ടാരക്കര നെടുവത്തൂർ ആനക്കോട്ടൂർ കുളത്തുംകരോട്ട് വീട് ശശിധരൻപിള്ളയാണ് (50) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നെല്ലിമുരുപ്പ് നെല്ലിമുരുപ്പേൽ രജനിയെ (43) പൊലീസ് അറസ്റ്റ് ചെയ്തു.
നാടും വീടും വിട്ട് ഒറ്റയ്ക്ക് കഴിയുന്ന ശശിധരൻ പിള്ള 6 മാസം മുൻപാണ് രജനിയെ പരിചയപ്പെട്ടത്. തുടർന്ന് ഇയാൾ വീട്ടിൽ വരുമായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടിലെത്തിയ ശശിധരൻപിള്ള ഉറക്കത്തിലായിരുന്ന രജനിയെ കടന്നു പിടിക്കുകയായിരുന്നു. ഞെട്ടിയുണർന്ന രജനി കയ്യിൽകിട്ടിയ കമ്പിവടി ഉപയോഗിച്ച് ശശിധരൻപിള്ളയുടെ തലയിൽ അടിക്കുകയായിരുന്നു.
നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ശശിധരൻപിള്ളയെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി മരിച്ചു. ഇൻസ്പെക്ടർ ജി.പുഷ്പകുമാറിന്റെ നേതൃത്വത്തിൽ രജനിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഭർത്താവ് ഉപേക്ഷിച്ച രജനി മകനൊപ്പമാണ് താമസിക്കുന്നത്. ഉറക്കമില്ലായ്മക്കു മരുന്നു കഴിക്കുന്ന ആളായിരുന്നു രജനിയെന്നു പൊലീസ് പറഞ്ഞു.
രാജ്യസഭാഎംപി സ്ഥാനത്തിന്റെ കാലാവധി അവസാനിച്ചതോടെ രബിജെപിയുമയുള്ള ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങി സുരേഷ് ഗോപി. ബിജെപിയുടെ സജീവപ്രവർത്തനങ്ങളിൽ നിന്നും പിന്മാറുന്നുവെന്ന് താരം ബിജെപി സംസ്ഥാന ഘടകത്തെ അറിയിച്ചതായാണ് സൂചന.
കേരളത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും മുഴുവനായും പിൻമാറുകയാണെന്ന് നേതൃത്വത്തെ ഔദ്യോഗികമായി അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്. താൻ വേറൊരു പാർട്ടിയിലേക്കും പോകുന്നില്ലായെന്നും, തന്റെ മകളുടെ പേരിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തിൽ കാരുണ്യ പ്രവർത്തനങ്ങളിലടക്കം സജീവമായി ഇനിയും പൊതുമണ്ഡലത്തിൽ കാണുമെന്നും അദ്ദേഹം ഡൽഹിയിലെ നേതൃത്വത്തെ അറിയിച്ചു. സിനിമകളിൽ സജീവമാകാനാണ് താരത്തിന്റെ തീരുമാനം.
അതേസമയം, സംസ്ഥാനത്തെ പാർട്ടി സംവിധാനങ്ങളിലുള്ള അതൃപ്തിയാണ് താരത്തിന്റെ പിന്മാറ്റത്തിന് കാരണം. കേന്ദ്രത്തിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് സുരേഷ് ഗോപിയോടു അടുപ്പമുള്ള നേതാക്കൾ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാൽ പാർട്ടി പരിപാടികളിൽ സജീവമാകണമെന്ന ഇവരുടെ ആവശ്യം സുരേഷ് ഗോപി തള്ളുകയും ഇനി ഒരു തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ പ്രവർത്തിക്കാനോ താനുണ്ടാവില്ലെന്ന നിലപാടെടുക്കുകയും ചെയ്‌തെന്നാണ് സൂചന. തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കുകയോ അത്തരത്തിലുള്ള തീരുമാനമെടുക്കുകയോ ചെയ്താലും കുഴപ്പമില്ലെന്നാണ് സുരേഷ് ഗോപിയുടെ നിലപാടെന്ന് സൂചനയുണ്ട്.
കഴിവും പ്രവർത്തന പരിചയവുമുള്ളവരെ അകറ്റി നിർത്തുന്നത് പാർട്ടിയെ കേരളത്തിൽ പിന്നോട്ടടിക്കുന്നുവെന്ന നിലപാടിലാണ് സുരേഷ് ഗോപി. എന്നാൽ നരേന്ദ്രമോഡിയോടുള്ള ആദരവ് എക്കാലവും ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ നേതൃത്വത്തോട് യാത്ര പറയാൻ നാളെ ഡൽഹിക്ക് മടങ്ങുന്ന താരം ബുധനാഴ്ച തിരിച്ചെത്തും.
സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ പ്രതി കിരൺ കുമാറിന് പൂജപ്പുര ജയിയിൽ ലഭിച്ചത് തോട്ടക്കാരന്റെ ജോലിയെന്ന് റിപ്പോർട്ട്. പ്രതിക്ക് പൂന്തോട്ട പരിപാലനമാണ് ജോലിയെന്നും കളപറിക്കലാണ് ഇപ്പോഴത്തെ ജോലിയെന്നും മാധ്യമറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
10 വർഷത്തെ കഠിന തടവിന് ശിക്ഷിക്കപ്പെട്ട കിരൺ കുമാർ ജയിലിൽ പ്രശ്‌നക്കാരനല്ല. ആരോടും സംസാരമോ കൂട്ടുകൂടലോ ഇല്ല. രാവിലെ ഏഴ് മണിക്ക് സെല്ലിൽ നിന്നും ഇറക്കിയാൽ നാലു മണി വരെ പൂന്തോട്ട പരിപാലനവും പരിസരം വൃത്തിയാക്കലുമാണ് കിരണിന്റെ ജോലി.
ഉച്ചക്ക് ഒരു മണിക്കൂറാണ് ലഞ്ച് ബ്രേക്ക്. ഈ ജോലിക്ക് കിരണിന് ജയിൽ വകുപ്പ് അനുവദിച്ചിരിക്കുന്ന ഒരു ദിവസത്തെ ശമ്പളം 63 രൂപയാണ്. ഇത് കിരണിന്റെ ജയിൽ അക്കൗണ്ടിലേക്ക് മാറ്റും. ജയിൽ കാന്റീനിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാനും സോപ്പ്, പേസ്റ്റ് ഉൾപ്പടെയുള്ള അവശ്യസാധനങ്ങൾ വാങ്ങാനും ഈ പണം കിരണിന് ഉപയോഗിക്കാവുന്നതാണ്.
അതേസമം, കിരണിന് ലഭിച്ചിരിക്കുന്ന ശിക്ഷ കാരണം ഇയാൾ പുതിയ മനുഷ്യനായെന്നാണ് ജയിലിലെ വാർഡന്മാരുടെ അഭിപ്രായം. വന്ന സമയത്തുള്ള പഴയ അഹങ്കാരമില്ല മുഖത്ത് എന്നും എല്ലാത്തിനോടും സമരസപ്പെട്ട് പറയുന്ന ജോലികൾ കൃത്യമായി ചെയ്തു പോകുകയാണെന്നുമാണ് വിവരം.. കളപറിക്കൽ കഴിഞ്ഞ് എട്ടാം ബ്ലോക്കിലെ സെല്ലിലെത്തിയാൽ വായനയിൽ മുഴുകും. വൈകുന്നേരം അനുവദിച്ചിട്ടുള്ള ടിവി കാണൽ പരിപാടിക്ക് കിരൺ പോകാറില്ല.
അതേസമയം, പൊരിവെയിലത്തുള്ള കളപറിക്കൽ തന്നെ വലിയ ശിക്ഷയായി മാറിയതോടെ വാർഡന്മാർക്കും സൂപ്രണ്ടിനും മുന്നിൽ ഓഫീസ് ജോലി എന്തെങ്കിലും നൽകണമെന്നാണ് കിരണിന്റെ അപേക്ഷ. താൻ അഭ്യസ്തവിദ്യനാണെന്നും ഓഫീസ് സംബന്ധമായ മറ്റ് ജോലികൾ എന്തെങ്കിലും കിട്ടിയാൽ സഹായമാകുമെന്നും വാക്കാൽ അഭ്യർത്ഥിച്ചിരിക്കുകയാണ് കിരൺ. എന്നാൽ മാധ്യമ ശ്രദ്ധയുള്ള കേസായതിനാലും പുതിയ സൂപ്രണ്ട് തടവുകാർ ഓഫീസ് ജോലി ചെയ്യേണ്ട എന്ന നിലപാട് സ്വീകരിച്ചിരിക്കുന്നതിനാലും കിരൺ കുമാറിന് കളപറിക്കലിൽ തന്നെ തുടരേണ്ടി വരും.ജോലി ചെയ്യാൻ കഴിയുമെന്ന് ഡോക്ടർ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതിനെ തുടർന്നാണ് ജയിൽ വളപ്പിനുള്ളിലെ ജോലികളിൽ കിരണിന് നൽകി തുടങ്ങിയത്.
അതേസമയം, ശിക്ഷയ്ക്ക് എതിരെ മേൽക്കോടതിയിൽ അപ്പീൽ നൽകാനുള്ള നീക്കത്തിലാണ് കിരൺകുമാർ. എന്നാൽ വിസ്മയയുടെ ശബ്ദരേഖ ഉൾപ്പടെയുള്ള തെളിവുകൾ ഉള്ളതിനാൽ മേൽക്കോടതിയിലും രക്ഷയുണ്ടാകില്ലെന്നാണ് സൂചന.
കഴിഞ്ഞ ജൂൺ 21-നാണ് വിസ്മയയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. വിസ്മയ ജീവനൊടുക്കിയിട്ട് 11 മാസവും മൂന്നുദിവസവും തികഞ്ഞ ദിവസമായിരുന്നു കേസിലെ ശിക്ഷാവിധി. പത്തുവർഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കൊല്ലം ഒന്നാം അഡീഷണൽ സെഷൻസ് കോടതി കിരൺകുമാറിന് ശിക്ഷയായി വിധിച്ചത്.
ഒരു കിണറിനെച്ചുറ്റിപ്പറ്റിയുള്ള ദുരൂഹതയ്ക്ക് ഉത്തരം തേടുകയാണ് ഈ നാടും വനം വകുപ്പും പൊലീസും. കാട്ടിനുള്ളില്‍ എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്തെ കിണറില്‍നിന്ന് എന്തിനാണ് ആരോ ആരുമറിയാതെ മണ്ണും ചെളിയും കോരിയത്? കിണറിലെന്തായിരിക്കും ഉണ്ടായിരുന്നത്, നിധിയായിരിക്കുമോ? ഈ ചോദ്യങ്ങളാണിപ്പോള്‍ ജാനകിക്കാട് ഗ്രാമത്തിലും സമീപ പ്രദേശങ്ങളിലും കുറച്ചുദിവസമായി ഉയര്‍ന്നുകേള്‍ക്കുന്നത്.
കുറ്റ്യാടിക്കടുത്തുള്ള മരുതോങ്കര പഞ്ചായത്തില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള ജാനക്കാട്ടിലാണ് നൂറു വര്‍ഷം പഴക്കമുള്ള ദുരൂഹത മുറ്റിനില്‍ക്കുന്ന ഈ കിണര്‍ സ്ഥിതിചെയ്യുന്നത്. കാടിനു നടുവിലായി പെട്ടെന്ന് എത്തിപ്പെടാന്‍ പ്രയാസമുള്ള സ്ഥലത്തുള്ള കിണര്‍ വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുകയായിരുന്നു.
അടിത്തട്ടോളം കല്ല് ഉപയോഗിച്ച് കെട്ടിയ കിണര്‍ കാലപ്പഴക്കമൂലം മണ്ണിടിഞ്ഞും മാലിന്യം നിറഞ്ഞും പകുതിയിലേറെയും മൂടിയനിലയിലായിരുന്നു. ആദ്യ രണ്ടു പടവുകള്‍ മാത്രമാണു നോക്കിയാല്‍ കാണാമായിരുന്നത്. ഈ കിണറിലെ മണ്ണും ചെളിയുമാണ് ഒരു സുപ്രഭാതത്തില്‍ ആരൊക്കെയാണു ചേര്‍ന്ന് നീക്കിയിരിക്കുന്നത്. ഏതായാലും ഒരാള്‍ക്കു മാത്രമായി ഇത്രയും മണ്ണ് നീക്കാനാവില്ല. അപ്പോള്‍ ഇതൊരു കൂട്ടായ ശ്രമമാണ്. അതെന്തിനായിരിക്കുമെന്നുള്ള ചോദ്യത്തിന് ഇതുവരെയും ഉത്തരമായിട്ടില്ല.
500 വര്‍ഷം പഴക്കമുള്ള മരതോങ്കര തൃക്കൈപ്പറമ്പ് മഹാവിഷ്ണു ക്ഷേത്രത്തില്‍നിന്ന് ഏതാണ്ട് 200 മീറ്റര്‍ മാത്രം അകലെയാണ് ഈ കിണര്‍. ക്ഷേത്രത്തിൽ നേരത്തെ നടന്ന താംബൂലപ്രശ്‌നത്തില്‍ സമീപത്തെ കിണറ്റില്‍ നിധിയുണ്ടെന്നു പ്രവചിച്ചിരുന്നു. നിധി ലക്ഷ്യം വച്ചാണോ കിണറിലെ മണ്ണ് നീക്കിയതെന്നാണ് പൊതുവെ ഉയരുന്ന സംശയം.
ഏതാനും ദിവസം മുന്‍പാണു സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. മരങ്ങളും വള്ളികളും പന്തലിച്ചിരിക്കുന്ന ഈ ഭാഗത്ത് എത്തിപ്പെടുക അത്ര എളുപ്പമല്ല. കിണറില്‍നിന്ന് പുറത്തെടുത്ത മണ്ണ് സമീപത്ത് കൂട്ടിയിട്ടിരിക്കുകയാണ്. ഇത്രയും മണ്ണ് പുറത്തെടുക്കാന്‍ ഒന്നിലേറെ ആളുകള്‍ ഉത്സാഹിച്ചാല്‍ പോലും ദിവസങ്ങള്‍ വേണം. മണ്ണ് പുറത്തെടുക്കാന്‍ ഉപയോഗിച്ച കൈക്കോട്ട് ഉള്‍പ്പെടെയുള്ള പണിയായുധങ്ങളും തോര്‍ത്തും ഇവിടെ കണ്ടെത്തി.
അജ്ഞാത സംഘത്തിന്റെ ദിവസങ്ങള്‍ നീണ്ട ‘മണ്ണുനീക്കല്‍ ഓപ്പറേഷനെ’ക്കുറിച്ച് നാട്ടുകാര്‍ക്കോ വനം വകുപ്പിനോ ഒരു ചെറിയ സൂചന പോലും ലഭിച്ചിട്ടില്ലെന്നതു സംഭവത്തിന്റെ ദുരൂഹത വര്‍ധിപ്പിക്കുകയാണ്. സംഭവത്തില്‍ വനംവകുപ്പും തൊട്ടില്‍പാലം പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രദേശം നല്ല പരിചയമുള്ളവര്‍ക്കു മാത്രമേ കിണറിനടുത്തേക്ക് എത്തിപ്പെടാന്‍ കഴിയൂവെന്നതിനാല്‍ അക്കാര്യം കേന്ദ്രീകരിച്ചാണു വനം വകുപ്പിന്റെയും പൊലീസിന്റെയും അന്വേഷണം. അജ്ഞാതസംഘത്തിനു പ്രദേശവാസികളുടെ ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും പരിശോധിക്കുന്നുണ്ട്. കിണറില്‍ നിധിയായിരിക്കുമുണ്ടായിരുന്നതെന്ന അഭ്യൂഹം പരന്നതോടെ ഇവിടേക്കു സന്ദര്‍ശകരുടെ തിരക്കാണ്.
കോഴിക്കോട് നഗരത്തില്‍നിന്ന് 55 കിലോ മീറ്റര്‍ അകലെ കുറ്റ്യാടിക്ക് അടുത്തായാണു ജാനകിക്കാട് സ്ഥിതി ചെയ്യുന്നത്. ചങ്ങരോത്ത്, മരുതോങ്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ മരുതോങ്കര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ജാനകിക്കാട് പ്രമുഖ ഇക്കോ ടൂറിസം കേന്ദ്രമാണ്. ദൂരെ ദിക്കുകളില്‍നിന്നുപോലും ഇവിടെ നിത്യേന സന്ദര്‍ശകര്‍ എത്താറുണ്ട്. കോഴിക്കോട്-കുറ്റ്യാടി സംസ്ഥാന പാതയില്‍ ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് നിന്നും പാലേരിയില്‍നിന്നും ജാനകിക്കാടിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം.
ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോന്റെ സഹോദരി വി കെ ജാനകി അമ്മയുടെ പേരിലുള്ള എസ്‌റ്റേറ്റാണ് പിന്നീട് ജാനകിക്കാട് എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. എസ്‌റ്റേറ്റിന്റെ നിയന്ത്രണം നിയമയുദ്ധത്തിനൊടുവില്‍ സര്‍ക്കാരിനു ലഭിക്കുകയായിരുന്നു. വന്യജീവികളില്ലാത്ത ഈ കാട് അപൂര്‍വയിനം മരങ്ങളുടെയും പൂമ്പാറ്റകളുടെയും കോഴി വേഴാമ്പല്‍ ഉള്‍പ്പെടെയുള്ള പക്ഷികളുടെയും കേന്ദ്രമാണ്.
ജാനകിക്കാടിനോട് ചേര്‍ന്നുള്ള, ഉരുളന്‍കല്ലുകള്‍ നിറഞ്ഞ, കുത്തിയൊഴുകുന്ന പുഴയും വശ്യമനോഹരമാണ്. അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുന്ന ഈ പുഴ അപകടകാരികൂടിയാണ്. അടുത്തിടെ സെല്‍ഫിയെടുക്കുന്നതിനിടെ ദവദമ്പതികളില്‍ ഒഴുക്കില്‍പ്പെടുകയും വരന്‍ മരിക്കുകയും ചെയ്തിരുന്നു.
നടിയെ ആക്രമിച്ച കേസിലെ ദ്യശ്യങ്ങള്‍ വീണ്ടും പരിശോധിക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാരിനു ഹൈക്കോടതിയുടെ വിമര്‍ശനം. ദൃശ്യങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യങ്ങള്‍ ആരോ കണ്ടിട്ടുണ്ടെന്നും അത് വ്യക്തമാവാന്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിനെതിരെ സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ വിമര്‍ശനം. സര്‍ക്കാരിന്റെയും അതിജീവിതയുടേയും ഹര്‍ജികള്‍ ജസ്റ്റിസ് ബച്ചു കുരിയന്‍ തോമസാണ് പരിഗണിച്ചത്.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും എന്നാല്‍ ദൃശ്യങ്ങള്‍ അടങ്ങിയ ക്ലിപ്പിങ്ങുകളുടെ ഹാഷ് വാല്യു മാറിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്നെയെങ്ങനെ ദൃശ്യം ചോര്‍ന്നെന്ന് പറയാനാകുമെന്ന് കോടതി ആരാഞ്ഞു. വിചാരണക്കോടതിയെ ആക്രമിക്കുന്നതു നോക്കി നില്‍ക്കാനാകില്ലെന്നു പറഞ്ഞ കോടതി, വിചാരണ വൈകിപ്പിക്കാനാണോ ശ്രമമെന്നും ചോദിച്ചു.
മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്നു പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു. ഇതില്‍ അന്വേഷണം ആവശ്യപ്പെടാന്‍ അവകാശമുണ്ട്. പരിശോധനയയ്ക്കു രണ്ടോ മൂന്നോ ദിവസം മതിയെന്നും അന്വേഷണം പൂര്‍ത്തിയാക്കാന്‍ ജൂലൈ 15 വരെ സമയമുണ്ടെന്നും ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചു.
മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തുവെന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് കോടതി ആരാഞ്ഞു.ദൃശ്യം ചോര്‍ത്തിയത് ആരാണെന്ന് അറിയണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. കോടതിയിലുള്ളത് തന്നെ പീഡിപ്പിക്കുന്ന ദൃശ്യമാണ്. അതു പുറത്ത് പോയാല്‍ എന്റെ ഭാവി എന്താകും? കോടതിയുടെ കസ്റ്റഡിയിലിരിക്കെ ദൃശ്യം ആരോ പരിശോധിച്ചു. അതില്‍ അന്വേഷണം വേണമെന്നും അതിജീവിത ആവശ്യപ്പെട്ടു.
എന്നാല്‍, മെമ്മറി കാര്‍ഡില്‍നിന്ന് ദൃശ്യം ചോര്‍ന്നിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും കോടതി അതിജീവിതയോട് വ്യക്തമാക്കി. കേസില്‍ വാദം നാളെയും തുടരും. വിചാരണക്കോടതിയില്‍ ഹാജരാക്കിയ ഫോറന്‍സിക് പരിശോധനാ ഫലം പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.