Kerala

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്തില്‍ നടത്തിയ പ്രതിഷേധവും ഇപി ജയരാജന്റെ പ്രതിരോധവും ചർച്ചയാകുന്നു സമയം, 1978ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിമാനം റാഞ്ചിയ സംഭവം ചര്‍ച്ചയാക്കി സൈബര്‍ സിപിഐഎം.

അടിയന്തരാവസ്ഥയ്ക്ക് ശേഷം ജയിലില്‍ അടയ്ക്കപ്പെട്ട ഇന്ദിരാ ഗാന്ധിയുടെ മോചനം ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിമാനം റാഞ്ചിയത്. 1978 ഡിസംബര്‍ ഇരുപതിന് ഉത്തര്‍പ്രദേശ് സ്വദേശികളായ കോണ്‍ഗ്രസ് നേതാക്കളായ ഭോലാനാഥ് പാണ്ഡെയും ദേവേന്ദ്ര പാണ്ഡെയുമാണ് വിമാനം റാഞ്ചിയത്. കൊല്‍ക്കത്തയില്‍നിന്ന് ലഖ്നൗവിലേക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് 410 വിമാനമാണ് ഇരുവരും റാഞ്ചിയത്. ഇന്ദിരാ ഗാന്ധിയെ മോചിപ്പിക്കുക, മകന്‍ സഞ്ജയ് ഗാന്ധിക്കെതിരായ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു വിമാനറാഞ്ചല്‍.

സംഭവസമയത്ത് 130 യാത്രക്കാരും ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. കളിത്തോക്കുകളുമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ യാത്രക്കാരെ ഭീഷണിപ്പെടുത്തി ബന്ദിക്കളാക്കിയത്. മണിക്കൂറുകള്‍ക്ക് ശേഷം വിമാനം വാരാണസിയില്‍ ഇറക്കി മാധ്യമപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ ഇരുവരും കീഴടങ്ങുകയും ചെയ്തു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന 1980ല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് കോണ്‍ഗ്രസ് സീറ്റ് നല്‍കുകയും ഇരുവരും വിജയിച്ച് എംഎല്‍എയാവുകയും ചെയ്തു.

ഈ സംഭവമാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ വിമാനത്തിനുള്ളില്‍ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സോഷ്യല്‍മീഡിയ ചര്‍ച്ചയാക്കുന്നത്. വിമാനത്തിനുള്ളില്‍ അതിക്രമം പണ്ടുമുതലേ കോണ്‍ഗ്രസുകാര്‍ തുടങ്ങിയെന്നാണ് സിപിഐഎം അനുഭാവികള്‍ വിമാനറാഞ്ചല്‍ ചൂണ്ടിക്കാണിച്ച് പറയുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു യാത്രക്കാരില്‍ നിന്നായി 1.80 കോടിയുടെ സ്വര്‍ണം എയര്‍കസ്‌റ്റംസ്‌ ഇന്റലിജന്‍സും പോലീസും പിടികൂടി. കോഴിക്കോട്‌ നാദാപുരം കണ്ണോത്തുകണ്ടി കെ.കെ ജുനൈദ്‌ (28), കോഴിക്കോട്‌ കുറ്റ്യാടി എടക്കാട്ടുകണ്ടിയില്‍ മുഹമ്മദ്‌ ഹനീസ്‌ (26), കോഴിക്കോട്‌ കുന്ദമംഗലം നടുവംഞ്ചാലില്‍ കബീര്‍ (34) എന്നിവരാണ്‌ സ്വര്‍ണവുമായി പിടിയിലായത്‌.

കസ്‌റ്റംസിനെ വെട്ടിച്ച്‌ പുറത്തുകടത്തിയ സ്വര്‍ണമാണ്‌ ജുനൈദില്‍നിന്ന്‌ കരിപ്പൂര്‍ പോലീസ്‌ കണ്ടെടുത്തത്‌. 1822 ഗ്രാം സ്വര്‍ണം ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നു. 80 ലക്ഷം രൂപ വിലവരും. അബുദാബിയില്‍നിന്ന്‌ ഇഡിഗോ വിമാനത്തിലാണ്‌ ജുനൈദ്‌ കരിപ്പൂരിലെത്തിയത്‌.

ഹനീസ്‌, കബീര്‍ (34) എന്നിവരെ സ്വര്‍ണം കടത്തുന്നതിനിടെ എയര്‍ കസ്‌റ്റംസ്‌ ഇന്റലിജന്‍സ്‌ പിടികൂടുകയായിരുന്നു. മസ്‌കറ്റില്‍നിന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലാണ്‌ ഹനീസ്‌ കരിപ്പൂരിലെത്തിയത്‌. 1132 ഗ്രാം സ്വര്‍ണമാണ്‌ ഇയാള്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്‌. ദോഹയില്‍ നിന്ന്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിലെത്തിയ കബീര്‍ 1012 ഗ്രാം സ്വര്‍ണമാണ്‌ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്‌.

ചലച്ചിത്ര താരം നയന്‍താരയും ഭര്‍ത്താവ്‌ വിഘ്‌നേഷ്‌ ശിവയും ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തില്‍ ചാന്താട്ടം ഉള്‍പ്പെടെയുള്ള വഴിപാടുകള്‍ നടത്തി. മേല്‍ശാന്തി വിഷ്‌ണു നമ്പൂതിരിയില്‍നിന്നും പ്രസാദം സ്വീകരിച്ചു. സമയം കിട്ടുമ്പോഴെല്ലാം ചെട്ടികുളങ്ങര ഭഗവതിയുടെ തിരുസന്നിധിയിലെത്തുമെന്നു താരദമ്പതികള്‍ പറഞ്ഞു. ദര്‍ശനത്തിനു ശേഷം ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ ഓഫീസില്‍ എത്തിയ താരദമ്പതിമാരെ കണ്‍വന്‍ഷന്‍ പ്രസിഡന്റ്‌ എം.കെ. രാജീവ്‌, സെക്രട്ടറി എം. മനോജ്‌ കുമാര്‍ എന്നിവര്‍ സ്വീകരിച്ചു.

വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യുവാക്കള്‍ക്കെതിരെ വധശ്രമം അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി കേസ്. മുഖ്യമന്ത്രിയെ ആക്രമിച്ചു വധിക്കുക എന്ന ഉദ്ദേശത്തോടെയാണ് യുവാക്കള്‍ വന്നതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു.

‘നിന്നെ ഞങ്ങള്‍ വച്ചേക്കില്ലെടാ.. എന്ന് മുഖ്യമന്ത്രിക്ക് നേരെ ആക്രോശിച്ചു. തടയാന്‍ ശ്രമിച്ച ഗണ്‍മാന്‍ അനില്‍കുമാറിനെ ദേഹോദ്രപം ഏല്പിച്ചുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ മണ്ഡലം പ്രസിഡന്റ് ഫര്‍സിന്‍ മജീദ് (28), കണ്ണുര്‍ ജില്ലാ സെക്രട്ടറി ആര്‍.കെ നവീന്‍കുമാര്‍ (34), സുനിത് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയില്‍ അക്രമം കാണിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് വലിയതുറ പോലീസ് കേസെടുത്തിരിക്കുന്നത്.

അതിക്രമം തടയുന്നതിനിടെ പരിക്കേറ്റതായി മുഖ്യമന്ത്രിയുടെ ഗണ്‍മാനും പ്രൈവറ്റ് സെക്രട്ടറിയും പോലീസിന് മൊഴി നല്‍കിയിരുന്നു.

അതേസമയം, പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്നു പേരില്‍ ഒരാള്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം നടക്കുകയാണ്.

പ്രതികള്‍ മദ്യലഹരിയിലാണ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന ഇ.പി ജയരാജന്റെ പ്രസ്താവന ശരിയല്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. യുവാക്കള്‍ മദ്യപിച്ചിട്ടില്ലെന്ന് വ്യക്തമായി.

ഇന്‍ഡിഗോ വിമാനത്തില്‍ നടന്ന പ്രതിഷേധത്തില്‍ എയര്‍ലൈന്‍സും അന്വേഷണം ആരംഭിച്ചു.

ഷെറിൻ പി യോഹന്നാൻ

ബാംഗ്ലൂരിൽ ജോലി ചെയ്ത് ജീവിക്കുന്ന കുറച്ച് സുഹൃത്തുക്കൾ. സൗഹൃദവും ചിരിയും കണ്ണീരുമായി ജീവിതം മുന്നോട്ട് പോകുന്നു. സ്വന്തമായി ഒരു ബിസിനിസ് തുടങ്ങാൻ അവർ ശ്രമിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം അവരുടെ കൂട്ടത്തിലെ ഒരാളെ കാണാതാവുന്നു. പിന്നീടുള്ള അന്വേഷണങ്ങളിലൂടെ സിനിമ ‘പലതും’ പറയാൻ ശ്രമിക്കുന്നു.

തിയേറ്റർ റിലീസ് ആയ ദിവസം തന്നെ കണ്ട ചിത്രമാണ് ‘ഡിയർ ഫ്രണ്ട്’. എന്നാൽ കണ്ട ഉടനെ ഈ ചിത്രം മനഃപൂർവം മറന്നുകളയാൻ ശ്രമിച്ചു. കാരണം മറ്റൊന്നുമല്ല, ‘ഡിയർ ഫ്രണ്ട്‌’ കാര്യമായി യാതൊന്നും നൽകുന്നില്ല. പലതും പറയാൻ ശ്രമിച്ച്, ഒന്നും പറയാതെ പോയൊരു സിനിമ.

വളരെ സ്വാഭാവിക സന്ദർഭങ്ങളാണ് സിനിമയിൽ ഏറെയും. സൗഹൃദത്തെ വളരെ നീറ്റായി അവതരിപ്പിച്ചിട്ടുണ്ട്. പല ലെയറുകളുള്ള ഒരു കഥാപാത്രമാണ് ടോവിനോയുടെ വിനോദ് വിശ്വനാഥൻ. എന്നാൽ ആ കഥാപാത്രം പൂർണ്ണമല്ല. ചിത്രത്തിന്റെ അവസാനം ഒരുപാട് ചോദ്യങ്ങൾ നമ്മുടെ മനസ്സിൽ ഉടലെടുക്കുമെങ്കിലും അതിനൊന്നും സിനിമ ഉത്തരം നൽകുന്നില്ല.

റിയലിസ്റ്റിക് ആയ കഥാപരിസരത്ത് സ്വാഭാവിക പ്രകടനങ്ങളിലൂടെ പ്രധാന താരങ്ങൾ മുന്നിട്ട് നിൽക്കുന്നെങ്കിലും കഥയുടെ ഒഴുക്ക് പലവഴിയിൽ തടസ്സപ്പെടുന്നുണ്ട്. സ്ലോ പേസിലാണ് ചിത്രം നീങ്ങുന്നത്. സുഹൃത്തുക്കളുടെ ഇടയിലെ രസകാഴ്ചകളുമായി തുടങ്ങുന്ന ചിത്രം ആദ്യ പകുതിയിൽ തന്നെ ഒരു മിസ്റ്ററി ഫീൽ ഒരുക്കിവെക്കുന്നു. എന്നാൽ രണ്ടാം പകുതിയിൽ അത് വിജയകരമായി തുടർന്നുപോകുന്നില്ല. മനുഷ്യനെപ്പറ്റി, മനുഷ്യാവസ്ഥകളെപ്പറ്റി ആഴ്ത്തിൽ സംസാരിക്കാനാണ് സിനിമ ശ്രമിച്ചത്.

സിനിമ സെറ്റ് ചെയ്ത മൂഡിനോട് ചേർന്ന് പോകുന്നതാണ് ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ജസ്റ്റിന്റെ സംഗീതവും. കഥയിൽ കാര്യമായ പുരോഗതിയില്ലാത്ത രണ്ടാം പകുതി വലിയ നിരാശയാണ് നൽകുന്നത്. ചിലയിടങ്ങളിൽ ചിത്രം പ്രേക്ഷകനോട്‌ അടുത്തു നിൽക്കുണ്ട്; എന്നാൽ ഭൂരിഭാഗം സമയവും കഥ പറയുക എന്ന ഒറ്റ ലക്ഷ്യത്തിലേക്ക് മാത്രം ഒതുങ്ങിപോവുകയാണ്. സ്പൂൺഫീഡ് ചെയ്യാൻ ശ്രമിച്ചിട്ടില്ലെങ്കിലും ഒരു വ്യക്തതക്കുറവ് തിരക്കഥയിൽ പ്രകടമാണ്. അതിനാൽ, തിയേറ്റർ കാഴ്ചയിൽ എന്നെ നിരാശപ്പെടുത്തിയ ചിത്രമാണ് ‘ഡിയർ ഫ്രണ്ട്’.

Last Word – സ്വാഭാവിക പ്രകടനങ്ങളിലൂടെ സൗഹൃദത്തിന്റെ കഥ അവതരിപ്പിക്കുമ്പോഴും പ്രേക്ഷകന് യാതൊന്നും സമ്മാനിക്കാൻ ചിത്രത്തിന് കഴിയുന്നില്ല. വളരെ കുറച്ച് പ്രമോഷനുമായി എത്തി തിയേറ്ററിൽ ആദ്യ ദിനം തന്നെ പരാജയപ്പെടുന്നതിന് പകരം ഒടിടി തിരഞ്ഞെടുക്കുന്നതായിരുന്നു നല്ലത്. ഈ പാറ്റേണിൽ കഥപറയുന്ന ചിത്രങ്ങൾക്ക് അതാണ് ബെസ്റ്റ് ഓപ്ഷൻ.

ഹൗസ് ബോട്ടുകളിൽ സഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണമെന്ന തുറമുഖ വകുപ്പിന്റെ നിർദ്ദേശം പാലിക്കാൻ ചില ബോട്ടുടമകൾ മടിക്കുന്നതാണ് മേഖലയിലെ ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നതെന്ന് ആക്ഷേപം. അടിക്കടിയുള്ള അപകടങ്ങൾ വർദ്ധിച്ചതോടെ പൊലീസിന്റെ സഹായത്തോടെ തുറമുഖ വകുപ്പ് പരിശോധന കർശനമാക്കി. ഒരുമാസത്തിനുള്ള രേഖകൾ ഇല്ലാതെ സർവീസ് നടത്തിയ 46 ബോട്ടുകളുടെ ഉടമകൾക്ക് തിരിച്ചടിയായി.

കഴിഞ്ഞ ദിവസം കന്നിട്ടെ ജെട്ടിയിൽ നങ്കൂരമിട്ടിരുന്ന ഹൗസ് ബോട്ടിന്റെ അടിപലക ഇളകി വെള്ളം കയറി താഴ്ന്നു. ഇതിലെ സഞ്ചാരികളുടെ ബാഗ് ഉൾപ്പെടെയുള്ള സാധനങ്ങൾ പുറത്തേക്ക് എടുക്കുന്നതിനിടെ കൈനകരി സ്വദേശി പ്രസന്നൻ മുങ്ങിമരിച്ചതാണ് ഒടുവിലത്തെ അപകടം.

ഒരുമാസത്തിനുള്ളിൽ നാല് ഹൗസ്‌ബോട്ടുകൾക്കാണ് തീപിടിച്ചത്. കാലപ്പഴക്കം ചെന്ന ഹൗസ് ബോട്ടുകൾ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പോലും ഇല്ലാതെയാണ് സവാരി നടത്തുന്നതെന്ന് പരാതിയുണ്ട്. പരിശോധനാസംഘം നൽകിയ നോട്ടീസിന് പുല്ലു വിലയാണ് ഇവർ നൽകിയത്. അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാൻ ഹൈക്കോടതി തുറമുഖ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും നിർദ്ദേശങ്ങളും പാലിക്കുന്നതിൽ ഉടമകൾ അലംഭാവം കാട്ടുന്നുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വേമ്പനാട്ട് കായലിൽ 1500ൽ അധികം ബോട്ടുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും 800ഓളം ബോട്ടുകൾക്ക് മാത്രമാണ് ആവശ്യമായ രേഖകളുള്ളതത്രെ.

ആഭ്യന്തര സഞ്ചാരികൾകായൽസൗന്ദര്യവും കുട്ടനാടിന്റെ തനത് രുചിയും അറിയാൻ ജില്ലയിലേക്ക് എത്തുന്നവടെ എണ്ണം വർദ്ധിക്കുമ്പോഴും സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളോട് ബോട്ടുടമകൾ മുഖം തിരിഞ്ഞു നിൽക്കുന്നു. കൃത്യമായ അറ്റകുറ്റപണികൾ നടത്താത്തതാണ് ദുരന്തങ്ങൾക്ക് പലപ്പോഴും കാരണം. സർക്കാർ നിർദേശങ്ങൾ പാലിച്ചാൽ ഒരു പരിധിവരെ ഇവ ഒഴിവാക്കാൻ കഴിയും. കായൽ സവാരിക്കിടെ അടിക്കടിയുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാകുന്ന അവസ്ഥയുണ്ട്. സുരക്ഷയ്ക്കുള്ള നിർദ്ദേശങ്ങൾ ജീവനക്കാരും ഉടമകളും സഞ്ചാരികളും അവഗണിക്കുന്നതാണ് അപകടങ്ങൾക്ക് കാരണം.

ലൈസൻസ് എടുക്കാതെ പരിശോധന സംഘത്തിന്റെ കണ്ണുവെട്ടിച്ച് സർവീസ് നടത്തുന്നവരുണ്ട്. പ്രളയക്കെടുതിയിൽ രക്ഷാപ്രവർത്തനത്തിന് പോലും മുഖം തിരിഞ്ഞു നിന്ന ഹൗസ് ബോട്ടുടമകൾക്കെതിരെ ജില്ലാഭരണകൂടം നിയമ നടപടി സ്വീകരിച്ചപ്പോഴാണ് സഹകരിച്ചത്. വ്യക്തമായ രേഖകളും ഡ്രൈവർക്ക് ലൈസൻസുമില്ലാതെ സർവീസ് നടത്തുന്നതായി അന്ന് വെളിച്ചത്തായെങ്കിലും തുടർ നടപടി വെള്ളത്തിൽ വരച്ച വര പോലെയായി.

പരിശോധന കടുപ്പിക്കും

ലൈസൻസ് നൽകേണ്ട ചുമതല തുറമുഖ വകുപ്പിനാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ 46ബോട്ടുകൾ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചിരുന്നു. എന്നാൽ വകുപ്പ് അധികാരികൾ നോട്ടീസ് നൽകിയാൽ ആ വഴിക്ക് ബോട്ടുടമകൾ തിരിഞ്ഞുനോക്കാറില്ല. എല്ലാ ബോട്ടുകളും മൂന്ന് വർഷത്തിൽലൊരിക്കൽ ഡോക്കിൽ കയറ്റി അടിപലകയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന നിയമം പാലിക്കാറില്ലാത്തതാണ് വെള്ളകയറിയുള്ള ദുരന്തങ്ങൾക്ക് കാരണം.

ഹൗസ് ബോട്ട് യാത്ര സുരക്ഷിതമാക്കാൻ

* ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള രക്ഷാമർഗങ്ങൾ നിർബന്ധമാക്കണം.
* കാലപ്പഴക്കം ചെന്നതും ലൈസൻസില്ലാത്തതുമായ ഹൗസ് ബോട്ടുകൾക്കെതിരെ കർശന നടപടി
* യാത്രയ്ക്കിടെ കുട്ടികളും മുതിർന്നവരും കൈവരിയിലും മറ്റും നിൽക്കാതെ ശ്രദ്ധിക്കണം.
* സംഘടനകളും ഹൗസ് ബോട്ട് ഉടമകളും വേണ്ട നിർദേശങ്ങൾ ജീവനക്കാർക്കും സഞ്ചാരികൾക്കും നൽകണം.

അപകട കാരണങ്ങൾ

* രണ്ടു മുറിയുള്ള ഹൗസ്‌ബോട്ടിൽ 15 പേരെ വരെ കയറ്റി സവാരി
* ജീവനക്കാരിൽ ഒരു വിഭാഗം സഞ്ചാരികൾക്കൊപ്പം മദ്യപിക്കുന്നത്
* മദ്യപിച്ച് കാൽവഴുതി വെള്ളത്തിൽ വീണാൽ നീന്തൽ അറിയാമെങ്കിലും രക്ഷപ്പെടാൻ കഴിയില്ല”അടിക്കടി ദുരന്തങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ പൊലീസിന്റെ സഹായത്തോടെ പ്രതിദിന പരിശോധന നടത്തും. നിയമപരമല്ലാത്ത എല്ലാ ബോട്ടുകൾക്കും നിലവിലുള്ള നിയമം അനുസരിച്ച് നടപടിയെടുക്കും”.

ക്യാപ്റ്റൻ എബ്രഹാം കുര്യക്കോസ്, പോർട്ട് ഓഫീസർ, തുറമുഖവകുപ്പ്

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സംഘര്‍ഷത്തില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി കുഴഞ്ഞു വീണു. പൊലീസിന്റെ കയ്യേറ്റത്തിനെതിരെ പ്രതിഷേധിച്ച കെ സി വേണുഗോപാല്‍, രണ്‍ദീപ് സിംഗ് സുര്‍ജേ വാല, ഷമ മുഹമ്മദ് എന്നീനേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പൊലീസ് വാഹനത്തില്‍ വ്ച്ചാണ് കെ സി വേണുഗോപാല്‍ കുഴഞ്ഞു വീണത്.

തന്നെ എന്തിനാണ് അറസ്റ്റ് ചെയ്തെന്ന് അറിയില്ലെന്ന് ഷമ മുഹമ്മദും പ്രതികരിച്ചു. മാധ്യമങ്ങള്‍ക്ക് ബൈറ്റ് കൊടുക്കുന്നതിനിടെയാണ് അറസ്റ്റെന്ന് പൊലീസ് വാനില്‍ നിന്നും പങ്കുവെച്ച വീഡിയോയില്‍ ഷമ വിശദീകരിച്ചു.

കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്നും പ്രിയങ്കാഗാന്ധിയും രാഹുല്‍ ഗാന്ധിയും പ്രതിഷേധ മാര്‍ച്ച് നയിച്ചുകൊണ്ടാണ് ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി പോയത്. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാട്ടി ഇരുവരേയും കാറിലേക്ക് മാറ്റുകയായിരുന്നു. രാഹുല്‍ ഗാന്ധിയെ ആറ് മണിക്കൂര്‍ വരെ ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കണ്ണൂരിലെ പരിപാടികൾക്ക് ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്തും പ്രതിഷേധം. മുഖ്യമന്ത്രി രാജിവെക്കുക എന്ന് മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിൽ പ്രതിഷേധിച്ചത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർദീൻ മജീദ്, കണ്ണൂർ

ഒരാൾ കറുപ്പ് വസ്ത്രം ധരിച്ചിരുന്നു. ഇവർ മുദ്രാവാക്യം വിളിച്ച് മുന്നോട്ട് വന്നപ്പോൾ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ഇവരെ തള്ളിയിടുന്നത് ദൃശ്യത്തിലുണ്ട്.

വിമാനത്തില്‍ പ്രതിഷേധക്കാരെത്തിയത് മദ്യപിച്ചാണെന്ന് എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവരെ നേരിട്ട സംഭവത്തില്‍ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. മുദ്രാവാക്യം വിളിക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നാക്ക് കുഴയുന്നുണ്ടായിരുന്നു. എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ മുഖ്യമന്ത്രി ഇറങ്ങി വാഹനത്തിലേക്ക് പോയി. എഴുന്നേറ്റ് ബാഗെടുക്കുമ്പോഴായിരുന്നു സംഭവമെന്നും ജയരാജന്‍ പറഞ്ഞു. പ്രതിഷേധക്കാരെ എൽ.ഡി.എഫ് കണ്‍വീനര്‍ തള്ളിമാറ്റുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

മുഖ്യമന്ത്രിക്കൊപ്പം യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്‍റ് ഫർസിൻ മജീദ്, ജില്ല സെക്രട്ടറി ആർ.കെ നവീൻ കുമാർ തുടങ്ങിയവരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരിലൊരാൾ കറുത്ത കുപ്പായമാണ് ധരിച്ചിരുന്നത്. ഇവരെ സംശയ സാഹചര്യത്തിൽ വിമാനത്താവളത്തിൽ കണ്ടപ്പോൾ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാല്‍, ആർ.സി.സിയിൽ രോഗിയെ കാണാൻ പോകുന്നെന്നാണ് ഇവർ പറഞ്ഞത്. തിരുവനന്തപുരത്തേക്ക് പോകാനുള്ള ടിക്കറ്റ് കൈവശമുണ്ടായിരുന്നത് കൊണ്ടും ചോദ്യം ചെയ്തതിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്ന് മനസ്സിലായത് കൊണ്ടുമാണ് ഇവരെ യാത്ര ചെയ്യാൻ അനുവദിച്ചതെന്നും പൊലീസ് പറഞ്ഞു. രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം നൽകിയതായി എയർപോർട്ട് പൊലീസ് അറിയിച്ചു.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റവിമുക്തനായ
ഫ്രാങ്കോ മുളയ്ക്കല്‍ വീണ്ടും ബിഷപ്പായി ചുമതലയേല്‍ക്കും. നേരത്തെ ജലന്ധര്‍ ബിഷപ്പായിരുന്നു ഫ്രാങ്കോ മുളയ്ക്കല്‍.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി വത്തിക്കാന്‍ അംഗീകരിച്ചതോടെയാണ് ബിഷപ്പായി വീണ്ടും സ്ഥാനമേല്‍ക്കുന്നത്.

ഇന്ത്യയുടെയും നേപ്പാളിന്റെയും ചുമതലയുള്ള ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ഗിറെല്ലി ജലന്ധര്‍ രൂപത സന്ദര്‍ശിച്ച വേളയില്‍ ഫ്രാങ്കോക്ക് അനുകൂലമായി വത്തിക്കാന്‍ നിലപാട് സ്വീകരിച്ച കാര്യം അറിയിക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബലാത്സംഗ കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് 2018ലാണ് ബിഷപ്പ് പദവിയില്‍ നിന്ന് താത്കാലികമായി മാറ്റി നിര്‍ത്തിയത്. കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയും ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നു. വെറുതേ വിടുന്നു എന്ന ഒറ്റവരിയിലായിരുന്നു ജഡ്ജി ജി ഗോപകുമാര്‍ വിധി പറഞ്ഞത്. പ്രോസിക്യൂഷന് പ്രതിക്കെതിരെ തെളിവ് കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഫ്രാങ്കോയെ വെറുതെ വിട്ടത്.

ജലന്ധര്‍ ബിഷപ്പായിരിക്കെ 2014നും 2016നും ഇടയില്‍ കോട്ടയം കോണ്‍വെന്റിലെത്തിയപ്പോള്‍ തന്നെ പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി.

വിചാരണ കോടതി ഉത്തരവിനെതിരെ കന്യാസ്ത്രീ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തെളിവുകള്‍ പരിശോധിക്കുന്നതില്‍ കോടതി പരാജയപ്പെട്ടുവെന്ന് അതിജീവിത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മദര്‍ സുപ്പീരിയര്‍ എന്ന പദവിയില്‍ നിന്ന് സാധാരണ കന്യാസ്ത്രീയാക്കി തരം താഴ്ത്തിയെന്നും ഇത്തരമൊരു നടപടി രൂപതയില്‍ ആദ്യമായാണെന്നും അവര്‍ പറഞ്ഞു.

ഇതൊന്നും പരിഗണിക്കാതെയാണ് വിചാരണക്കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയതെന്നും ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രി ബിഷപ്പിനെതിരെ ഒരു പീഡന പരാതി ഉന്നയിക്കുന്നതെന്നും അവര്‍ ഹൈക്കോടതിയെ അറിയിച്ചു. തന്നെ പിന്തുണച്ച കന്യാസ്ത്രിമാര്‍ പോലും സഭയില്‍നിന്ന് പുറത്താക്കപ്പെടുന്ന സാഹചര്യമാണുണ്ടായതെന്നും പറഞ്ഞു.

പല വിവാദത്തിലാകാറുണ്ടെങ്കിലും കേരളാപോലീസ് ഇന്ത്യയിലെ നമ്പർ വൺ സേന ആണെന്ന് തെളിയിക്കുന്ന സംഭവം കഴിഞ്ഞദിവസം കുമരകത്തുണ്ടായത്. ഫാനിലെ തുണിയിൽ തൂങ്ങിയാടിയ രണ്ട് ജീവനുകളാണ് പോലീസ് ഇന്നലെ രക്ഷിച്ചത്. ഗർഭിണിയായ യുവതിയാണ് കുഞ്ഞിനെ പോലും മറന്നുകൊണ്ട് ജീവനൊടുക്കാൻ തുനിഞ്ഞത്. ഒരു നിമിഷം പോലീസ് വൈകിയിരുന്നെങ്കിൽ നഷ്ടപ്പെടുമായിരുന്ന രണ്ട് ജീവനുകളെ പോലീസ് സമയോചിതമായ ഇടപെടലിൽ രക്ഷിക്കുകയായിരുന്നു.

വാഹനപരിശോധന നടത്തുകയായിരുന്ന കോട്ടയം വെസ്റ്റ് പോലീസ് സംഘമാണ് സഹായമഭ്യർത്ഥിച്ചുള്ള വിളിക്ക് പിന്നാലെ പാഞ്ഞ് രക്ഷകരായത്. അഞ്ചുമാസം ഗർഭിണിയായ യുവതിയുടെ അച്ഛനാണ് കഴിഞ്ഞദിവസം കോട്ടയം-കുമരകം റോഡിൽ ഇല്ലിക്കൽ ഭാഗത്ത് വാഹനപരിശോധന നടത്തുകയായിരുന്നു കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷൻ എസ്‌ഐ എംഎ നവാസിനേയും സംഭവസ്ഥലത്ത് എത്തിക്കാൻ കാരണമായത്.

മകളുടെ ഭർത്താവ് മദ്യപിച്ചെത്തി ഗർഭിണിയായ മകളെ ദേഹോപദ്രവം ചെയ്യുന്നെന്നും തനിയെ മകളുടെ വീട്ടിലേക്ക് പോകാൻ ഭയമായതിനാൽ സഹായിക്കണമെന്നുമായിരുന്നു ഈ അച്ഛന്റെ അഭ്യർത്ഥന. ഈ വിവരം പോലീസ് സ്റ്റേഷനിൽനിന്ന് പോലീസ് സംഘത്തിന് കൈമാറി. ഒരുനിമിഷം പാഴാക്കാതെ പോലീസ് സംഘം സ്ഥലത്തേക്ക് കുതിച്ചു.

എഎസ്‌ഐ ബിനു രവീന്ദ്രൻ, സിവിൽപോലീസ് ഓഫീസർ എസ് സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രധാന റോഡിൽനിന്ന് 100 മീറ്റർ ഉള്ളിലായിരുന്ന ആ വീട്. വീട്ടിലെത്തി വിളിച്ചെങ്കിലും ആരും കതക് തുറന്നില്ല. സ്റ്റേഷനിൽ വിവരം അറിയിച്ച ആളെ തിരികെ വിളിച്ചപ്പോൾ വന്നുകൊണ്ടിരിക്കുകയാണെന്നായിരുന്നു മറുപടി.

ഈ സമയത്ത് വീടിനകത്ത് ടിവി പ്രവർത്തിക്കുന്ന ശബ്ദംകേട്ടതിനാൽ കതക് തള്ളിത്തുറന്ന് പോലീസ് അകത്തുകയറി. വീടിനുള്ളിൽനിന്ന് ഞരക്കംകേട്ട് അതിവേഗം മുറിക്കകത്തെത്തിയ പോലീസ് ഫാനിൽ തൂങ്ങിയാടുന്ന യുവതിയെയാണ് കണ്ടത്. എഎസ്‌ഐയും സിവിൽപോലീസ് ഓഫീസറും ചേർന്ന് യുവതിയെ താങ്ങി ഉയർത്തിനിർത്തി. കഴുത്തിൽ മുറുകിയ തുണി കത്തിയെടുത്ത് മുറിച്ചുമാറ്റി താഴെയിറക്കി.

അബോധാവസ്ഥയിലായ യുവതിയെ വൈകാതെ തന്നെ എടുത്ത് പോലീസ് വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. തക്കസമയത്ത് ആശുപത്രിയിൽ എത്തിച്ചതിനാൽ യുവതിയുടെ ജീവൻ രക്ഷിക്കാനായി.

അതേസമയം, അതിവേഗ പോലീസ് നടപടിയിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ തിരിച്ചുപിടിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്ന് കോട്ടയം വെസ്റ്റ് പോലീസ് പ്രതികരിച്ചു. സിവിൽ പോലീസ് ഓഫീസർമാരായ ജോസ് മാത്യു, ബോബി സ്റ്റീഫൻ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ.

RECENT POSTS
Copyright © . All rights reserved