ഹോളിവുഡ് നടൻ ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേർഡും തമ്മിലുള്ള മാനനഷ്ടക്കേസായിരുന്നു കുറച്ചുനാൾ മുമ്പുവരെ സിനിമാലോകത്തെ ചൂടുള്ള ചർച്ച. വിധി ഡെപ്പിന് അനുകൂലമായി വന്നെങ്കിലും കേസുമായി ബന്ധപ്പെട്ട തുർസംഭവവികാസങ്ങൾ അവസാനിക്കുന്നേയില്ല. ഡെപ്പിന് അനുകൂലമായി വന്ന വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് ഹേർഡിന്റെ അഭിഭാഷകൻ.

43 പേജുള്ള രേഖയാണ് ഹേർഡിന്റെ അഭിഭാഷകൻ ഫെയർഫോക്സ് കൗണ്ടി കോടതിയിൽ സമർപ്പിച്ചത്. വിധി വന്ന് ഒരുമാസം പിന്നിട്ടപ്പോഴാണ് അദ്ദേഹം വീണ്ടും ഇതേ കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കുന്നത്. ജോണി ഡെപ്പിന് നൽകാൻ ഉത്തരവിട്ട 10 മില്യൺ ഡോളർ നഷ്ടപരിഹാരം സാധൂകരിക്കാൻ തെളിവുകളൊന്നുമില്ല എന്ന് ഹേർഡിന്റെ നിയമ സംഘം പറഞ്ഞതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2018 ൽ വാഷിങ്ടൺ പോസ്റ്റിൽ ഗാർഹിക പീഡനത്തെക്കുറിച്ച് ഹേഡ് ഒരു ലേഖനമെഴുതിയതായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടർന്ന് ഡെപ്പിനെ ഡിസ്‌നി അടക്കമുള്ള വമ്പൻ നിർമാണ കമ്പനികൾ സിനിമകളിൽനിന്ന് ഒഴിവാക്കി. തുടർന്ന് ഹേഡിനെതിരേ 50 മില്യൺ ഡോളറിന്റെ മാനനഷ്ടക്കേസ് ഡെപ് നൽകുകയും ചെയ്തു.

എന്നാൽ, ഹേർഡ് എഴുതിയ ലേഖനം ഡെപ്പിനെക്കുറിച്ചായിരുന്നില്ല എന്നായിരുന്നു അഭിഭാഷകരുടെ വാദം. ഇത് കോടതി മുഖവിലയ്ക്ക് എടുത്തില്ല. തുടർന്നാണ് ഇരുവരും തമ്മിലുള്ള നിയമപോരാട്ടം രൂക്ഷമാകുന്നത്. ഡെപ്പ് തനിക്കെതിരേ നൽകിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്ന് ഹേഡ് ആവശ്യപ്പെട്ടു. എന്നാൽ കോടതി അത് നിരസിക്കുകയായിരുന്നു.

ദിവസങ്ങൾ നീണ്ട വാദത്തിനൊടുവിൽ ആംബർ ഹേർഡ് ജോണി ഡെപ്പിന് 15 ദശലക്ഷം ഡോളർ നൽകണമെന്നാണ് യുഎസിലെ ഫെയർഫാക്‌സ് കൗണ്ടി സർക്യൂട്ട് കോടതി വിധിച്ചത്. ആംബർ ഹേർഡിന് രണ്ട് ദശലക്ഷം ഡോളർ ഡെപ്പും നഷ്ട്ടപരിഹാരം നൽകണമെന്നും അന്ന് കോടതി വിധിച്ചിരുന്നു.