നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 10,000 മുതല്‍ 15,000 വരെ ഭൂരിപക്ഷത്തില്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിക്കുമെന്ന് യുഡിഎഫ്. വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ഏറ്റവും അധികം ലീഡ് ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷ. 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം വഴിക്കടവില്‍ നിന്നും ലഭിക്കും.
മൂവായിരം വോട്ടിന്റെ ലീഡ് മൂത്തേടം പഞ്ചായത്തില്‍ നിന്നും ലഭിക്കും. മുന്‍ ഡിസിസി പ്രസിഡന്റ് വി.വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡാണ് മുന്നണി പ്രതീക്ഷിക്കുന്നത്.
എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും 1000 വോട്ടിന്റെ ലീഡും തിരഞ്ഞെടുപ്പിന് മുന്‍പ് അട്ടിമറി നടന്ന ചുങ്കത്തറ പഞ്ചായത്തില്‍ 1000 മുതല്‍ 1500 വോട്ട് വരെ ലീഡും ഷൗക്കത്തിന് ലഭിക്കുമെന്നാണ് യുഡിഎഫ് നേതാക്കളുടെ വിലയിരുത്തല്‍.
എന്നാല്‍ നിലമ്പൂരില്‍ എം. സ്വരാജിന് രണ്ടായിരത്തില്‍ താഴെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ കണക്കുകൂട്ടല്‍. പോത്തുകല്‍, കരുളായി, അമരമ്പലം പഞ്ചായത്തുകളിലും നിലമ്പൂര്‍ നഗരസഭയിലും ലീഡ് ലഭിക്കും.
പോത്തുകല്‍ പഞ്ചായത്തില്‍ സ്വരാജ് 1042 വോട്ടിന്റെ ലീഡ് നേടും. കരുളായി പഞ്ചായത്തില്‍ 1367 വോട്ടും, അമരമ്പലത്ത് 1244 വോട്ടും നിലമ്പൂര്‍ നഗരസഭയില്‍ 1007 വോട്ടും സ്വരാജിന് മേല്‍ക്കൈ ഉണ്ടാകുമെന്നാണ് എല്‍ഡിഎഫ് കണക്കാക്കുന്നത്.
എം. സ്വരാജ് 80233 വോട്ടുകള്‍ നോടുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് 78,595, എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് 8335, പി.വി അന്‍വര്‍ 5120 വോട്ടുകള്‍ വീതം നേടുമെന്നാണ് ഇടതു മുന്നണിയുടെ കണക്കുകള്‍.
രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് ചെയ്യാനാഗ്രഹിച്ചവര്‍ക്ക് മുന്നില്‍ മഴ തടസ്സമായി നിന്നു. അതവഗണിച്ച് നിരവധിപേര്‍ പോളിങ് ബൂത്തിലേക്ക് വെച്ചുനടന്നു. ചിലര്‍ മടിച്ചുനിന്നു. മഴ മാറിയതോടെ അവരും എത്തി. തുടക്കത്തില്‍ വേഗതകുറഞ്ഞ പോളിങ് ശതമാനം ഉച്ചയോടെ കുതിച്ചുയര്‍ന്നു. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ആവേശം നിലമ്പൂര്‍ ജനത വിധിയെഴുത്തിലും പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അഞ്ചു മണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആറു മണിവരെയായിരുന്നു വോട്ടെടുപ്പ്. അതുകൊണ്ട് തന്നെ പോളിങ് ശതമാനം ഇനിയും ഉയരും. 2021ല്‍ 75.23 ശതമാനമായിരുന്നു പോളിങ്.
1200 പോലീസുകാരുടെയും കേന്ദ്ര സേനയുടെയും സുരക്ഷയില്‍ നടന്ന വോട്ടെടുപ്പില്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. മൂന്ന് ദിവസത്തെ കാത്തിരിപ്പിന് ശേഷം 23-ന് ഫല പ്രഖ്യാപനം. അതുവരെ പെട്ടിയിലായ വോട്ടുകള്‍ മുന്നണികള്‍ കൂട്ടിക്കിഴിക്കും. ഇനിയുള്ള ദിവസങ്ങള്‍ അവകാശവാദങ്ങളുടേതാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികളടക്കം പത്ത് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് മാങ്കുത്ത് എല്‍പി സ്‌കൂളിലും യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലും എത്തി വോട്ട് രേഖപ്പെടുത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ് ചുങ്കത്തറ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി. പോളിങ് ബൂത്തുകളില്‍ നേര്‍ക്കുനേരെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജും പരസ്പരം ആലിംഗനം ചെയ്തു. അതേസമയം സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ആലിംഗനം ചെയ്യാനെത്തിയപ്പോള്‍ തിരിഞ്ഞു നടന്നതും തിരഞ്ഞെടുപ്പിനിടെ ശ്രദ്ധ നേടി. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് വി.വി.പ്രകാശിന്റെ ഭാര്യയും മക്കളും വോട്ട് രേഖപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥി വീട്ടില്‍ വരാത്തതില്‍ പരാതിയില്ലെന്നും മരണംവരെ പാര്‍ട്ടിക്കൊപ്പമാണെന്നും അവര്‍ വ്യക്തമാക്കി.
രാഷ്ട്രീയകേരളം ഒന്നിച്ചൊന്നായ് തമ്പടിച്ചു നടത്തിയ അതിതീവ്ര പ്രചാരണത്തിനായിരുന്നു നിലമ്പൂര്‍ കഴിഞ്ഞ നാലാഴ്ചയോളം സാക്ഷ്യംവഹിച്ചത്.
തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാതിരഞ്ഞെടുപ്പിനും മുന്‍പേ നടക്കുന്ന സെമിഫൈനല്‍ എന്ന പ്രാധാന്യത്തോടെയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനെ മുന്നണികള്‍ കണ്ടിരുന്നത്. 21 നാള്‍ നീണ്ട പ്രചാരണം മുന്നണികളുടെ ബലപരീക്ഷണത്തിനുവേദിയായി. മുഴുവന്‍ സംവിധാനങ്ങളെയും നിലമ്പൂരിലേക്ക് കേന്ദ്രീകരിച്ചുകൊണ്ടാണ് യുഡിഎഫും എല്‍ഡിഎഫും പ്രചാരണം നടത്തിയത്.
നിലമ്പൂരിൽ വോട്ടെടുപ്പ് ആരംഭിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ സെമി ഫൈനലായി കണക്കാക്കിയാണ് രാഷ്ട്രീയപ്പാർട്ടികൾ നിലമ്പൂരിൽ കളംനിറഞ്ഞത്. ആവേശം മാനംമുട്ടിയ പ്രചാരണയുദ്ധത്തിന് വിരാമം. വൈകീട്ട് ആറുവരെ വോട്ട് രേഖപ്പെടുത്തും.
പത്തുപേരാണ് മത്സരരംഗത്തുള്ളത്. അഡ്വ. മോഹൻ ജോർജ് (എൻഡിഎ) ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) എം. സ്വരാജ് (എൽഡിഎഫ്) അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ) പി.വി. അൻവർ (സ്വതന്ത്രൻ) എൻ. ജയരാജൻ (സ്വത.) പി. രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത.) വിജയൻ (സ്വത.) സതീഷ് കുമാർ ജി. (സ്വത.)ഹരിനാരായണൻ (സ്വത.).
പെട്രോള്‍ പമ്പിലെ ശുചിമുറികളെ സംബന്ധിച്ച് നിര്‍ണായക ഉത്തരവുമായി കേരള ഹൈക്കോടതി. സ്വകാര്യ പെട്രോള്‍ പമ്പുകളിലെ ശുചിമുറി ഉപഭോക്താക്കള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന ഇടക്കാല ഉത്തരവാണ് ഹൈക്കോടതി പുറത്തിറക്കിയിരിക്കുന്നത്. പെട്രോള്‍ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ വിജ്ഞാപനം തടഞ്ഞുകൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
പമ്പുകളില്‍ പൊതുടോയ്‌ലറ്റ് ബോര്‍ഡ് വെച്ച നടപടിയ്‌ക്കെതിരേ പെട്രോളിയം ട്രേഡേഴ്‌സ് വെല്‍ഫയര്‍ ആന്‍ഡ് ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും തിരുവനന്തപുരം, തൊടുപുഴ നഗരങ്ങളിലെ ചില പമ്പുടമകളും സമര്‍പ്പിച്ച ഹര്‍ജികളാണ് ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചത്. നേരത്തേ, സ്വഛ് ഭാരത് മിഷന്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഉള്‍പ്പെടെയുള്ള എതിര്‍കക്ഷികളോട് കോടതി നിര്‍ദേശിച്ചിരുന്നു.
പമ്പുകളോട് അനുബന്ധിച്ചുള്ളത് സ്വകാര്യ ടോയ്‌ലറ്റുകളാണെന്നും ഇത് പൊതുശുചിമുറികളായി മാറ്റുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന സ്വത്തവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. കോടതി ഉത്തരവ് ദീര്‍ഘകാല യാത്രികരടക്കമുള്ളവരെ ബാധിക്കും.
സംസ്ഥാന സര്‍ക്കാരും തിരുവനന്തപുരം നഗരസഭയും ഹര്‍ജിക്കാരുടെ സ്ഥാപനങ്ങളിലെ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് നിര്‍ബന്ധിക്കരുത് എന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി വ്യക്തമാകി. സ്വച്ഛ് ഭാരത് മിഷന്‍ പ്രകാരമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഹാജരാക്കാന്‍ കോടതി നേരത്തെ തിരുവനന്തപുരം നഗരസഭയോട് നിര്‍ദ്ദേശിച്ചിരുന്നു. ഉപഭോക്താക്കളുടെ അടിയന്തര ആവശ്യങ്ങള്‍ക്കായി തങ്ങളുടെ സ്ഥാപനങ്ങളില്‍ പരിപാലിക്കുന്ന സ്വകാര്യ ശുചിമുറികള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുനല്‍കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു എന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ശുചിമുറികള്‍ പൊതു ശുചിമുറികളാണ് എന്ന ധാരണ നല്‍കുന്നതിന് തിരുവനന്തപുരം നഗരസഭയും മറ്റ് ചില തദ്ദേശ സ്ഥാപനങ്ങളും ചില പമ്പുകളില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
ഇത്തരം തെറ്റിദ്ധാരണകള്‍ കാരണം ധാരാളം ആളുകള്‍ ടോയ്ലറ്റ് സൗകര്യം ആവശ്യപ്പെട്ടുകൊണ്ട് പമ്പുകളിലേക്ക് വരുന്നു, ഇത് പെട്രോള്‍ പമ്പുകളുടെ സാധാരണ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു. ഉയര്‍ന്ന അപകട സാധ്യതയുള്ള മേഖലയായ പെട്രോള്‍ പമ്പ് പരിസരത്ത് ഇത് പലപ്പോഴും വാക്ക് തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമായിട്ടുണ്ട്. യാത്രക്കാര്‍ക്ക് ടോയ്ലറ്റ് സൗകര്യം നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പലപ്പോഴും ധാരാളം ടൂറിസ്റ്റ് ബസ്സുകളടക്കം പെട്രോള്‍ പമ്പുകളില്‍ എത്തുന്നുവെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്ത് ഒന്നാംക്ലാസില്‍ ചേര്‍ന്നകുട്ടികളുടെ എണ്ണത്തില്‍ കുറവ്. 16,510 കുട്ടികളുടെ കുറവാണ് ഇത്തവണ ഉണ്ടായത്. ഇക്കഴിഞ്ഞ അധ്യയന വര്‍ഷത്തില്‍ 2,50,986 കുട്ടികളായിരുന്നു ഒന്നാംക്ലാസില്‍ ചേര്‍ന്നത്. ഇത്തവണ ഇത് 2,34,476 പേരായി കുറഞ്ഞു. ആറാം പ്രവൃത്തി ദിനത്തിലെ കണക്കുകള്‍ വിശദീകരിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് കണക്കുകള്‍ പങ്കുവച്ചത്.
എന്നാല്‍ രണ്ട് മുതല്‍ 10 വരെ ക്ലാസുകളില്‍ ആകെ 40,906 കുട്ടികളുടെ വര്‍ധനയും ഇത്തവണ പൊതു വിദ്യാലയങ്ങളില്‍ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്ന കുട്ടികളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു കുട്ടി മാത്രമാണ് കൂടിയത്. സംസ്ഥാനത്ത് ഇത്തവണ അണ്‍എയ്ഡഡ് സ്‌കൂളില്‍ 47,863 കുട്ടികളാണ് പ്രവേശനം നേടിയത്. മുന്‍ വര്‍ഷം ഇത് 47,862 കുട്ടികളായിരുന്നു. 29 ലക്ഷം കുട്ടികളാണ് രണ്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ പൊതുവിദ്യാലയങ്ങളെ ആശ്രയിക്കുന്നത്.
സംസ്ഥാനത്തെ ജനന നിരക്കില്‍ വന്ന കുറവാണ് കണക്കുകളില്‍ പ്രതിഫലിക്കുന്നതെന്നാണ് മന്ത്രി ഉയര്‍ത്തുന്ന വാദം. ഈ അധ്യയന വര്‍ഷം ഒന്നാംക്ലാസില്‍ പ്രവേശനം നേടിയത് 2020 ല്‍ ജനിച്ച കുട്ടികളാണ്. 12.77 ആണ് 2020 ലെ ജനന നിരക്ക്. 2025 ല്‍ പത്താം ക്ലാസ് പൂര്‍ത്തിയാക്കിയത് 2010 ല്‍ ജനിച്ച കുട്ടികളാണ്. 15.75 എന്നതാണ് 2010 ലെ ജനന നിരക്ക് എന്നും വ്യത്യാസം ചൂണ്ടിക്കാട്ടി മന്ത്രി അറിയിച്ചു.
സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകളിലും മൂന്നാർ അടക്കമുള്ള 10 മലയോര വിനോദസഞ്ചാരകേന്ദ്രങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. അഞ്ചുലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികളടക്കം നിരോധിച്ചു. ഉത്തരവ് നടപ്പാക്കാൻ ചീഫ് സെക്രട്ടറിയും തദ്ദേശഭരണവകുപ്പ് സെക്രട്ടറിയും നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസും ജസ്റ്റിസ് പി. ഗോപിനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ഹൈക്കോടതിയിൽ അപ്പീൽ നിലനിൽക്കുന്നതിനാൽ 60 ജിഎസ്‌എമിൽ കൂടുതലുള്ള നോൺ വോവൻ ബാഗുകളുടെ കാര്യത്തിൽ നിരോധനം ബാധകമല്ല. ബ്രഹ്മപുരത്ത് രണ്ടുവർഷംമുൻപ് മാലിന്യത്തിന് തീപിടിച്ചതിനെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഉത്തരവ്.
വൃത്തിയുള്ള പരിസ്ഥിതി മൗലികാവകാശമാണെന്നും അതുറപ്പാക്കേണ്ടത് ഏവരുടെയും കടമയാണെന്നും വിലയിരുത്തിയാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. പ്ലാസ്റ്റിക് നിരോധിച്ച് സർക്കാർ 2018-ലും 2019-ലും ഉത്തരവിറക്കിയിട്ടും നടപ്പാക്കാനായില്ലെന്നതും കണക്കിലെടുത്തു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ദോഷവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കണം. പകരമുള്ള സംവിധാനങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കണം. അച്ചടി, ദൃശ്യമാധ്യമങ്ങൾ ഇക്കാര്യത്തിൽ പ്രചാരണം നടത്തണം.
നിരോധനം ഇവയ്ക്ക്
അഞ്ചു ലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ
രണ്ടു ലിറ്ററിൽ താഴെയുള്ള ശീതള പാനിയക്കുപ്പികൾ
പ്ലാസ്റ്റിക് സ്‌ട്രോകൾ
ഭക്ഷണം കൊണ്ടുവരുന്ന പ്ലാസ്റ്റിക് ഉത്‌പന്നങ്ങൾ
പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്
ബേക്കറികളിൽ ഉപയോഗിക്കുന്ന ബോക്സുകൾ
സംസ്ഥാനത്ത് ഒരിടത്തും കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക പരിപാടികളിലും ഇത്തരം സാധനങ്ങൾ ഉപയോഗിക്കരുത്. സംസ്ഥാനത്താകെ വിവാഹച്ചടങ്ങുകൾ, ഓഡിറ്റോറിയങ്ങൾ, ഹോട്ടലുകൾ, റസ്റ്ററന്റുകൾ എന്നിവിടങ്ങളിലും പാടില്ല. ഇവ ഉപയോഗിക്കില്ലെന്ന വ്യവസ്ഥ ലൈസൻസിൽ ഉൾപ്പെടുത്തണം.
പ്ലാസ്റ്റിക് വിലക്കുള്ള വിനോദസഞ്ചാരമേഖലകൾ
മലയോര വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കൊണ്ടുപോകാൻ അനുവദിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. വിനോദ സഞ്ചാരികൾ വെള്ളക്കുപ്പികൾ കരുതണം.
ഇടുക്കി
മൂന്നാർ
തേക്കടി
വാഗമൺ
തൃശ്ശൂർ
അതിരപ്പിള്ളി
ചാലക്കുടി-അതിരപ്പിള്ളി സെക്ടർ
പാലക്കാട്
നെല്ലിയാമ്പതി
വയനാട്
പൂക്കോട് തടാകം-വൈത്തിരി
സുൽത്താൻ ബത്തേരി
കർളാട് തടാകം
അമ്പലവയൽ ഹെറിറ്റേജ് മ്യൂസിയം
കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള തിങ്കളാഴ്ചത്തെ ഷാർജ, ദുബായ് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി. സാങ്കേതിക കാരണങ്ങളാലാണ് സർവീസുകൾ റദ്ദാക്കിയതെന്ന് എയർലൈൻ അധികൃതർ അറിയിച്ചു. തിങ്കളാഴ്ച വൈകീട്ട് 4.20-നും രാത്രി 7.50-നും ഉള്ള ഷാർജ സർവീസുകളും രാത്രി 11.10-നുള്ള ദുബായ് സർവീസുമാണ് റദ്ദാക്കിയത്.
കണ്ണൂരിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ വൈകി. തിങ്കളാഴ്ച രാവിലെ 9.15-ന് പുറപ്പെടേണ്ട മസ്‌കറ്റ് സർവീസ് ഉച്ചയ്ക്ക് 12.05-നും രാത്രി 7.15-ന് ദോഹയിലേക്കുള്ള സർവീസ് 10.05-നുമാണ് പുറപ്പെട്ടത്. വൈകീട്ട് 6.20-ന് എത്തേണ്ട ദുബായിൽനിന്നുള്ള സർവീസ് ചൊവ്വാഴ്ച രാവിലെ 6.50-ലേക്ക് റീഷെഡ്യൂൾ ചെയ്തു. മസ്‌കറ്റ്, ഷാർജ സർവീസുകളും മണിക്കൂറുകളോളം വൈകി. കഴിഞ്ഞദിവസം വിവിധ സർവീസുകൾ വൈകിയതിന്റെ തുടർച്ചയായാണ് തിങ്കളാഴ്ചത്തെ സർവീസുകളും വൈകിയത്.
സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കന്‍ ഗുജറാത്തിനു മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. മറ്റൊരു ചക്രവാതച്ചുഴി വടക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും (ജൂണ്‍ 16 &17) ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ രണ്ടു ദിവസങ്ങളില്‍ കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യത’ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കോഴിക്കോട് മടവൂരില്‍ തിങ്കളാഴ്ച ഉച്ചയോടെ ഉണ്ടായ മിന്നല്‍ ചുഴലിയില്‍ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. മടവൂര്‍, പൈമ്പാലശ്ശേരി, മുട്ടാന്‍ചേരി തുടങ്ങിയ ഇടങ്ങളിലാണ് ഉച്ചതിരിഞ്ഞ് മിന്നല്‍ ചുഴലിയുണ്ടായത്. നിരവധി മരങ്ങള്‍ കടപുഴകിവീണു. 12 ഓളം വീടുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണു. പോസ്റ്റുകള്‍ വീണതിനെത്തുടര്‍ന്ന് പലയിടത്തും വൈദ്യുതി ഇല്ല.
ശക്തമായ കാറ്റില്‍ കോഴിക്കോട് പലയിടത്തും നാശനഷ്ടമുണ്ടായിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷന്‍ ഓഫീസിന്റെ ഗ്ലാസ് ഡോര്‍ കാറ്റില്‍ തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലും മരം വീണ് വീട് തകര്‍ന്നു. കോഴിക്കോട് കടലോരമേഖലയിലെല്ലാം കനത്ത കാറ്റുണ്ട്. കോഴിക്കോട് ബീച്ചില്‍നിന്ന് പോലീസ് ആളുകളെ ഒഴിപ്പിച്ചു. തട്ടുകടകള്‍ ഉള്‍പ്പടെ നീക്കം ചെയ്യാന്‍ പോലീസ് ആവശ്യപ്പെട്ടു. സാധാരണനിലയില്‍നിന്നും 15 മീറ്ററോളം കടലേറ്റമുണ്ടായി.
ശക്തമായ കാറ്റിൽ കോഴിക്കോട് കോർപ്പറേഷനിലെ ഫ്രണ്ട് ഓഫീസിൻ്റെ ഗ്ലാസ് ഡോർ തകർന്നപ്പോൾ. വൻ ശബ്ദത്തിൽ ഗ്ലാസ് തകർന്നുവീണതോടെ പരിഭ്രാന്തരായ ആളുകൾ സുരക്ഷിതഭാഗത്തേക്ക് ഓടിമാറി. ആർക്കും പരിക്കില്ല | ഫോട്ടോ: മാതൃഭൂമി
കനത്ത മഴയില്‍ പെരിയാറില്‍ ജലനിരപ്പുയര്‍ന്നു. ആലുവ ശിവ ക്ഷേത്രം വെള്ളത്തില്‍ മുങ്ങി. നദീതീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കാസര്‍കോട് ചെര്‍ക്കള ബേവിഞ്ചക്ക് സമീപം ദേശീയ പാതയില്‍ മണ്ണിടിഞ്ഞു. ഇതേത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ ചന്ദ്രഗിരി പാലം സംസ്ഥാന പാത വഴി വഴി തിരിച്ചു വിട്ടിരിക്കുകയാണ്.
ഇടുക്കി കൊന്നത്തടിയില്‍ രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ മരംവീട് മേല്‍ക്കൂര തകര്‍ന്നു. കോട്ടയം വൈക്കത്ത് ശക്തമായ കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ഉദയാപുരത്ത് വീടിന്റെ മേല്‍ക്കൂര പറന്നുപോയി. മലയോര മേഖലയില്‍ ഇപ്പോഴും മഴ തുടരുന്നുണ്ട്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാന ഘട്ടത്തിലേക്ക്. നാളെ കൊട്ടിക്കലാശം നടക്കും. ബുധനാഴ്ച നിശബ്ദ പ്രചാരണം. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ സ്ഥാനാര്‍ത്ഥികളെല്ലാം ആവേശത്തിലാണ്. യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയര്‍ത്തിയാണ് എൽഡിഎഫ് പ്രചാരണം കടുപ്പിക്കുന്നതെങ്കില്‍ സര്‍ക്കാരിന്റേത് ജനവിരുദ്ധ നയങ്ങളെന്ന് പറഞ്ഞാണ് യുഡിഎഫ് പ്രചാരണം നടത്തുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജും സ്വതന്ത്രനായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി. വി അന്‍വറും പ്രചാരണ രംഗത്ത് സജീവമാണ്.
നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് കൊട്ടിക്കലാശം. നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികൾ തീരുമാനിച്ചിരിക്കുന്നത്. സ്റ്റാർ ക്യാമ്പയിനർമാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികൾ ആ ആവേശം നിലനിർത്താനാണ് ഇന്ന് ലക്ഷ്യം വയ്ക്കുന്നത്. യുഡിഎഫിനായി പ്രിയങ്ക ഗാന്ധിയും എൽഡിഎഫിനായി മുഖ്യമന്ത്രിയും മണ്ഡലത്തിലെത്തിൽ വോട്ടഭ്യർത്ഥിച്ച് ഇന്നലെ രംഗത്തുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ റോഡ് ഷോയും പൊതുയോഗങ്ങളും ഇന്നലെ നടന്നു. മണ്ഡലത്തിൽ ക്യാമ്പ് ചെയ്തിരുന്ന മുഖ്യമന്ത്രി ഇന്നലെ മൂന്നിടത്ത് നടന്ന എൽഡിഎഫ് കൺവെൻഷനുകളിൽ പങ്കെടുത്തിരുന്നു.
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്ത മഴയ്ക്ക് കാരണം.
ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവ ജാഗ്രതക്ക് നിർദ്ദേശമുണ്ട്. കടൽക്ഷോഭവും ഉയർന്ന തിരമാലകളും ഉണ്ടായേക്കാമെന്ന് തീരദേശത്തും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മോശം കാലാവസ്ഥ തുടരുന്നതിനാൽ 19 ാം തീയതി വരെയാണ് മത്സ്യബന്ധനത്തിനുള്ള വിലക്ക്. അടിയന്തര സാഹചര്യങ്ങൾ കരുതി ഇരിക്കുന്നതിനോടൊപ്പം അപകട മേഖലകളിൽ നിന്ന് മാറി താമസിക്കുന്നതിന് മടിക്കരുതെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്.
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ടെയിനുകള്‍ വൈകിയോടുകയാണ്. ഇന്ന് രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന വേണാട് എക്സ്പ്രസ് രണ്ട് മണിക്കൂർ വൈകിയായിരിക്കും പുറപ്പെടുക. ചെന്നൈ എഗ്മോർ ട്രെയിൻ 51 മിനിറ്റ് വൈകിയോടുകയാണ്. അമൃത എക്സ്പ്രസ് 51 മിനിറ്റ് വൈകിയോടുന്നു. കനത്ത മഴയും മരങ്ങള്‍ ട്രാക്കിലേക്ക് വീണതുമാണ് ട്രെയിനുകള്‍ വൈകാന്‍ കാരണം.