ആലുവയിലെ ലോഡ്ജില്‍ യുവതിയെ കഴുത്തില്‍ ഷോള്‍ മുറുക്കി കൊലപ്പെടുത്തി. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്താണ് കൊലപാതകം നടത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് നേര്യമംഗലം സ്വദേശിയായ ബിനുവെന്ന യുവാവിനെ ആലുവ പോലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതകത്തിന് ശേഷം ഇയാള്‍ തന്റെ സുഹൃത്തുക്കളെ വീഡിയോ കോള്‍ മുഖേനെ കാര്യങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. ഇന്നലെ അര്‍ധരാത്രിക്ക് ശേഷമാണ് കൊലപാതകം നടന്നത്.
ആലുവ നഗരത്തിലെ തോട്ടുങ്ങല്‍ എന്ന ലോഡ്ജിലാണ് കൊലപാതകം നടന്നത്. ലോഡ്ജില്‍ ആദ്യമെത്തിയത് ബിനുവാണ്. പിന്നാലെ അഖിലയും അവിടേക്കെത്തി. പിന്നീട് കൂറച്ചുകഴിഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നാണ് പോലീസ് പറയുന്നത്. തന്നെ വിവാഹം കഴിക്കണമെന്ന അഖിലയുടെ ആവശ്യത്തെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്.
തര്‍ക്കം മൂര്‍ഛിച്ചതോടെ അഖിലയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പിന്നാലെ താന്‍ അഖിലയെ കൊന്നുവെന്ന് തന്റെ സുഹൃത്തുക്കളെ വിളിച്ച് അറിയിക്കുകയും വീഡിയോ കോളിലൂടെ മൃതദേഹം കാണിക്കുകയും ചെയ്തുവെന്നാണ് വിവരം. ഇത് കണ്ട് പരിഭ്രാന്തരായ സുഹൃത്തുക്കളിലൊരാളാണ് ആലുവ പോലീസിനെ വിവരമറിയിച്ചത.
പിന്നാലെ പോലീസ് സ്ഥലത്തെത്തി ബിനുവിനെ കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷമെ അഖിലയുടെ മൃതദേഹം ലോഡ്ജില്‍ നിന്ന് മാറ്റു. അഖിലയും ബിനുവും ഇടയ്ക്കിടെ ഈ ലോഡ്ജിലെത്തി താമസിക്കാറുണ്ടെന്നാണ് ഇവിടുത്തെ ജീവനകകാര്‍ പറയുന്നത്.
വിവിധ ജില്ലകളിലായി ആകെ 581 പേരാണ് നിപ സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 63 പേരും പാലക്കാട് 420 പേരും കോഴിക്കോട് 96 പേരും എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒരാള്‍ വീതവുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 14 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലുണ്ടെന്നും അവർ അറിയിച്ചു.
ഐസൊലേഷന്‍ കാലം പൂര്‍ത്തിയാക്കിയ മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേരേയും പാലക്കാട് നിന്നുള്ള ഒരാളേയും കോഴിക്കോട് നിന്നുള്ള 19 പേരേയും സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് 13 പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 78 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. കണ്ടൈയ്ന്‍മെന്റ് സോണ്‍ സംബന്ധിച്ച് മെഡിക്കല്‍ ബോര്‍ഡിനോട് തീരുമാനം അറിയിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. ഐസിഎംആര്‍ ടീമും യോഗത്തില്‍ പങ്കെടുത്തു.
പഴയങ്ങാടിയില്‍ മൂന്ന് വയസ്സുള്ള കുഞ്ഞുമായി യുവതി പുഴയില്‍ ചാടി. യുവതിയുടെ മൃതദേഹം കണ്ടെടുത്തു. കുട്ടിക്കായി തിരച്ചില്‍ നടത്തി വരികയാണ്. കണ്ണൂര്‍ വെങ്ങര സ്വദേശി എം.വി. റീമയാണ് മരിച്ചത്. ചെമ്പല്ലികുണ്ട് പാലത്തില്‍നിന്നാണ് യുവതി മൂന്ന് വയസ്സുള്ള മകനേയുംകൊണ്ട് പുഴയിലേക്ക് ചാടിയത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കുഞ്ഞിനായി ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ്.
റീമ കുറച്ചുകാലമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്നു. ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് പോലീസില്‍ പരാതിയും നല്‍കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. റീമയും ഭര്‍ത്താവും ഗള്‍ഫിലായിരുന്നു. അടുത്തിടെയാണ് നാട്ടിലെത്തിയതെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നതായാണ് വിവരം. ഇതിന് പിന്നാലെയാണ് ജീവനൊടുക്കിയത്.
മകനേയും കൊണ്ട് റീമ സ്‌കൂട്ടറിലാണ് ചെമ്പല്ലികുണ്ട് പാലത്തിന് സമീപമെത്തിയത്. തുടര്‍ന്ന് പാലത്തിന് മുകളിലെത്തി പുഴയിലേക്ക് ചാടുകയായിരുന്നു.
ആത്മഹത്യാ കുറിപ്പ് എഴുതാൻ പേനയും പേപ്പറും ചോദിച്ചശേഷം മർദ്ദിച്ചതിന് കടയുടമയുടെ പേരെഴുതിവച്ച് 55കാരൻ ജീവനൊടുക്കി. ആലപ്പുഴയിലാണ് സംഭവം. തുമ്പോളി മംഗലം പള്ളിപ്പറമ്പിൽ വീട്ടിൽ ബെന്നി ആണ് മരിച്ചത്. വിഷക്കായ കഴിച്ചാണ് ജീവനൊടുക്കിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കെട്ടിട നിർമാണ തൊഴിലാളിയാണ്.
ഇന്നലെ രാത്രി പത്തിനാണ് വിഷക്കായ കഴിച്ച് ഗുരുതരാവസ്ഥയിൽ ബെന്നിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. പുലയൻവഴി കറുക ജംഗ്ഷന് സമീപമുള്ള ലോജ്‌ഡിൽ ബെന്നി ഇന്നലെ വൈകിട്ട് ഒരു മുറിയെടുത്തിരുന്നു. സമീപത്തെ പഴക്കടയിൽ ചെന്ന് പേനയും കടലാസും ചോദിച്ചത് കടയിലെ സ്ത്രീ തെറ്റിദ്ധരിച്ചു. ഭാര്യയെ ശല്യം ചെയ്യാനായി ചെന്നതാണെന്ന് കരുതി സ്ത്രീയുടെ ഭർത്താവ് ഷുക്കൂർ ബെന്നിയെ മർദ്ദിച്ചു.
തുടർന്ന് മുറിയിലെത്തിയ ബെന്നി തന്റെ ആത്മഹത്യയ്ക്ക് കാരണം തമ്പി എന്നയാളാണെന്ന് തൂവാലയിൽ സ്‌കെച്ച് പേനകൊണ്ടെഴുതി വച്ചു. മുറിയുടെ തറയിൽ ഷുക്കൂർ തന്നെ മർദ്ദിച്ചുവെന്നും എഴുതി. പിന്നാലെ ഷുക്കൂറിനെ സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ഇന്ന് അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ടും നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്. ബാക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്.
ഇന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. എറണാകുളം , ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.
നാളെയും എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് നല്‍കി. ചൊവ്വാഴ്ച വരെ മഴ തുടരും. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനു, വിലക്കുണ്ട്.
എറണാകുളം വടുതലയില്‍ ദമ്പതിമാരെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ശേഷം അയല്‍വാസി ആത്മഹത്യ ചെയ്തു. വടുതല സ്വദേശി ക്രിസ്റ്റഫര്‍, ഭാര്യ മേരി എന്നിവരെയാണ് കൊലപ്പെടുത്താന്‍ ശ്രമം ഉണ്ടായത്. ഇവരെ ആക്രമിച്ച വില്യംസ് എന്നയാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. വടുതല ലൂര്‍ദ് ആശുപത്രിയ്ക്ക് തൊട്ടടുത്താണ് സംഭവം. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.
പള്ളിപ്പെരുന്നാളിന് പോയി മടങ്ങുകയായിരുന്ന ദമ്പതിമാരെ സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയാണ് വില്യം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. വാഹനവും ഭൂരിഭാഗം കത്തിനശിച്ചു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ക്രിസ്റ്റഫറിന്റെ നില ഗുരുതരമാണ്. ക്രിസ്റ്റഫറിനേയും മേരിയേയും ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആക്രമണമുണ്ടായതറിഞ്ഞ് പോലീസ് വില്യംസിനെ അന്വേഷിച്ച് വീട്ടിലേക്കെത്തിയപ്പോഴാണ് വില്യംസിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നേരത്തെയും ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി അയല്‍വാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
പ്രണയബന്ധത്തിൽനിന്നു പിന്മാറിയ വിരോധംമൂലം കാമുകിയെ കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിന് മൂന്നുവർഷം തടവ്. നൂറനാട് ഇടപ്പോൺ വിഷ്ണുഭവനിൽ വിപിനെ(37)യാണ് ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി-മൂന്ന് ജഡ്ജി ഷുഹൈബ് ശിക്ഷിച്ചത്.
2011 ഫെബ്രുവരി 10-നു രാവിലെയാണ് കേസിനാസ്പദമായ സംഭവം. താമരക്കുളം ചാവടി ജങ്ഷനിലെ ബസ്‌സ്റ്റോപ്പിൽ ബസ് കയറാൻനിന്ന യുവതിയെ വിപിൻ ഓടിച്ചുവന്ന കാറിടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
നൂറനാട് പോലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന പി.കെ. ശ്രീധരനാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർമാരായ സി. വിധു, എൻ.ബി. ഷാരി എന്നിവർ ഹാജരായി.
പതിമൂന്നുകാരൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ശിശുക്ഷേമ സമിതിയും ബാലാവകാശ കമ്മീഷനും ഇന്ന് സ്‌കൂളിൽ പരിശോധന നടത്തും. തേവലക്കര ബോയ്സ് എച്ച് എസിലെ തകര ഷീറ്റ് പാകിയ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന് ത്രീഫേസ് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു.
വിദ്യാർത്ഥിയ്ക്ക് ഷോക്കേറ്റ വൈദ്യുതി ലൈൻ തിങ്കളാഴ്ചയ്‌ക്കുള്ളിൽ മാറ്റുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്ക്ക് വിശദമായ റിപ്പോർട്ട് കൈമാറും. സ്‌കൂളിലെ പ്രധാനാദ്ധ്യാപികയെ സസ്‌പെൻഡ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു. സ്‌കൂളിൽ പൊലീസ് ഇന്ന് വീണ്ടും പരിശോധന നടത്തും. കൂടാതെ സ്‌കൂൾ അധികൃതരുടെ മൊഴിയും രേഖപ്പെടുത്തും.
ഇന്നലെ രാവിലെ 9.15 ഓടെയായിരുന്നു അപകടമുണ്ടായത്. ട്യൂഷൻ കഴിഞ്ഞ് സ്കൂളിലെത്തിയ മിഥുൻ ക്ലാസ് മുറിയിൽ സഹപാഠികൾക്കൊപ്പം കളിക്കുകയായിരുന്നു. സഹപാഠിയുടെ ചെരുപ്പ് തകര ഷെഡിന് മുകളിൽ വീണു. ഇതെടുക്കാനായി ഡെസ്ക്കിന് മുകളിൽ കസേരയിട്ട് മിഥുൻ അരഭിത്തിക്ക് മുകളിലുള്ള തടിപ്പാളികൾക്കിടയിലൂടെ ഷെഡിന് മുകളിൽ ഇറങ്ങി. ചെരുപ്പിന് അടുത്തേക്ക് നടക്കവേ, കാൽവഴി ത്രീ ഫേസ് ലോ ടെൻഷൻ വൈദുതി ലൈനിലേക്ക് വീഴുകയായിരുന്നു.
സഹപാഠികളുടെ നിലവിളി കേട്ട് ഓടിയെത്തിയ കായികാദ്ധ്യാപകൻ തടിപ്പാളികൾ പൊളിച്ച് ഷെഡിന് മുകളിൽ കയറി പലക ഉപയോഗിച്ച് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കൂടുതൽ അദ്ധ്യാപകരുടെ സഹായത്തോടെ ബെഞ്ച് ഉപയോഗിച്ച് മിഥുനെ വേർപ്പെടുത്തുകയായിരുന്നു. പൊള്ളൽ ഏറ്റിരുന്നില്ലെങ്കിലും ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ മരിച്ചു.
വിളന്തറ മനുഭവനിൽ മനുവിന്റെയും സുജയുടെയും മൂത്തമകനാണ് മിഥുൻ. സുജ വിദേശത്താണ്. ഇന്നലെ വീഡിയോ കോളിലൂടെ ബന്ധുക്കൾ മരണ വിവരം അറിയിച്ചിരുന്നു. സുജ നാളെ നാട്ടിലെത്തും. അതിനുശേഷമായിരിക്കും മിഥുന്റെ മൃതദേഹം സംസ്‌കരിക്കുക.
തേലപ്പിള്ളിയില്‍ വീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് ആത്മഹത്യചെയ്യാന്‍ ഇടയായ കേസില്‍ ആത്മഹത്യപ്രേരണക്കുറ്റം ചുമത്തി മൂന്നുപേരെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റുചെയ്തു. ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ അഖില (31), ഭര്‍ത്താവ് ഒല്ലൂര്‍ അഞ്ചേരി സ്വദേശി കൊല്ലംപറമ്പില്‍ വീട്ടില്‍ ജീവന്‍ (31), സഹോദരന്‍ വല്ലച്ചിറ ചെറുശ്ശേരി സ്വദേശി ആട്ടേരി വീട്ടില്‍ അനൂപ് (38) എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്എച്ച്ഒ എം.എസ്. ഷാജന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. യുവാവിന്റെ ആത്മഹത്യക്കുറിപ്പ് പോലീസ് അന്വേഷണത്തിനിടെ കണ്ടെത്തിയിരുന്നു.
യുവാവിന്റെ കാമുകിയായിരുന്നു ഒന്നാംപ്രതി അഖില. മറ്റൊരു സ്ത്രീയുമായി യുവാവിന്റെ വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ അഖിലയും ഭര്‍ത്താവായ ജീവനും അഖിലയുടെ ചേട്ടനായ അനൂപും ജനുവരി 22-ന് രാത്രി 8.45-ഓടെ യുവാവിന്റെ തേലപ്പിള്ളിയിലെ വീട്ടിലെത്തി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവാവിന്റെ ഫോണ്‍ ബലമായി പിടിച്ചുവാങ്ങിക്കൊണ്ടു പോയി. വിവാഹം മുടക്കുകയും ചെയ്തു. ഇതിലുമുള്ള മനോവിഷമത്തിലാണ് ആത്മഹത്യചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റുചെയ്തത്.
സബ് ഇന്‍സ്പെക്ടര്‍മാരായ പി.ആര്‍. ദിനേശ്കുമാര്‍, സി.എം. ക്ലീറ്റസ്, സതീശന്‍, എ.എസ്.ഐ. മെഹറുന്നീസ, സി.പി.ഒ. മാരായ അര്‍ജുന്‍, തെസ്നി ജോസ്, വിനീത്, കിഷോര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക)
പാലക്കാട് വീണ്ടും ഒരാള്‍ക്കു കൂടി നിപ രോഗം സ്ഥിരീകരിച്ചു.പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച് മരിച്ച വ്യക്തിയുടെ മകനാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.ഹൈറിസ്‌ക് കാറ്റഗറിയില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.
അച്ഛന്‍ ആശുപത്രിയിലായിരുന്നപ്പോള്‍ അച്ഛനൊപ്പം നിന്നത് ഇദ്ദേഹമാണ്.നിലവില്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ അതിതീവ്ര വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് 32 കാരനായ ഇദ്ദേഹം.പാലക്കാട് രോഗം ബാധിക്കുന്ന മൂന്നാമത്തെയാളാണ് ഇദ്ദേഹം.
പാലക്കാട് യുവതിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. യുവതി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 58കാരന്‍ നിപ രോഗം ബാധിച്ച് മരിച്ചത്. പ്രാഥമിക, ദ്വിതീയ സമ്പര്‍ക്കപ്പട്ടികകളിലായി ജില്ലയില്‍ 347 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.