യുവാവിനെ തല്ലിക്കൊന്ന് ചാക്കിലാക്കി വഴിയോരത്ത് തള്ളിയ കേസില്‍ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. യുവാവിന്റെ അടുപ്പക്കാരിയായിരുന്ന തൃക്കൊടിത്താനം കടമാന്‍ചിറ പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല, ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യന്‍ (28), ദൈവംപടി ഗോപാലശേരില്‍ ശ്യാംകുമാര്‍ (31), വിത്തിരിക്കുന്നേല്‍ രമേശന്‍ (28) എന്നിവരെയാണ് കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി.ബി. സുജയമ്മ കുറ്റക്കാരെന്ന് കണ്ടെത്തിയത് ഇവരുടെ ശിക്ഷ
ഏപ്രില്‍ ഏഴിന് വിധിക്കും. മിമിക്രി കലാകാരനായിരുന്ന ചങ്ങനാശ്ശേരി ഏനാച്ചിറ മുണ്ടേട്ട് പുതുപ്പറസില്‍ ലെനീഷിനെ (31)യാണ് പ്രതി ശ്രീകല ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തിയത്. മെറ്റാരു പ്രതിയായ കൊച്ചുതോപ്പ് പാറാംതോട്ടത്തില്‍ മനുമോന്‍ (24) കേസിന്റെ വിചാരണവേളയില്‍ മാപ്പുസാക്ഷിയായിരുന്നു. ഇയാളുടെ ഓട്ടോയിലാണ് മറ്റ് പ്രതികള്‍ ചാക്കിലാക്കിയ മൃതദേഹം പാമ്പാടിയിലെത്തിച്ച് വഴിയോരത്തെ റബ്ബര്‍ തോട്ടത്തില്‍ തള്ളിയത്.
2013 നവംബര്‍ 23-നായിരുന്നു കൊലപാതകം. ലെനീഷിന്റെ കാമുകിയും എസ്.എച്ച്. മൗണ്ടിനു സമീപം നവീന്‍ ഹോം നഴ്‌സിങ് സ്ഥാപന നടത്തിപ്പുകാരിയുമായ ശ്രീകല ഇവരുടെ സ്ഥാപനത്തിനുള്ളില്‍വച്ചാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന് പാമ്പാടി കുന്നേല്‍പ്പാലത്തിനു സമീപം ഉപേക്ഷിക്കുകയായിരുന്നു. ലെനീഷ് മറ്റൊരു യുവതിയുമായി അടുപ്പം സ്ഥാപിച്ചതാണ് ശ്രീകലയെ ചൊടിപ്പിച്ചത്. ഈ പ്രണയത്തില്‍നിന്ന് പിന്‍മാറണമെന്ന് പലതവണ ശ്രീകല ആവശ്യപ്പെട്ടെങ്കിലും യുവാവ് അടുപ്പം തുടര്‍ന്നു. ഇതാണ് കൊലപാതകത്തിലേക്കെത്തിയത്.
കാത്തിരപ്പള്ളി ഡിവൈ.എസ്.പി.യായിരുന്ന എസ്. സുരേഷ് കുമാര്‍, പാമ്പാടി പോലീസ് ഇന്‍സ്പെക്ടറായിരുന്ന സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡിഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.ഗിരിജ ബിജു കോടതിയില്‍ ഹാജരായി.
കങ്ങഴ പുഷ്പമംഗലം അഡ്വ. പി.സി. ചെറിയാന്റെയും, കോട്ടയം ജില്ലാ സഹകരണ ബാങ്ക് റിട്ട. എക്സിക്യൂട്ടീവ് ഓഫീസർ മേഴ്സിക്കുട്ടി ജോണിന്റെയും മകൻ ഡോ.വിപിൻ ചെറിയാൻ(41) ചങ്ങനാശേരി എസ് ബി കോളേജ് ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപകൻ അന്തരിച്ചു.ബാഡ്‌മിന്റൺ കളിച്ചുകൊണ്ടിരിക്കെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ രാത്രി 9 മണിയോടെയാണ് മരണം സംഭവിച്ചത്.
ഇന്ന്ഉച്ചതിരിഞ്ഞു 2:30 നു മൃതദേഹം എസ്ബി കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.മൃതസംസ്‌കാരം സംസ്കാരം ബുധനാഴ്ച 10.30 ന് ഭവനത്തിൽ ആരംഭിച്ച് 11 മണിക്ക് നെടുംകുന്നം സെൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ ബിന്ദ്യ തോമസ് ( ഇംഗ്ലീഷ് അദ്ധ്യാപിക, ഗവ.ഹയർ സെക്കൻഡറി സ്കൂൾ പായിപ്പാട്) പാലാക്കുന്നേൽ ചമ്പക്കര കുടുംബാംഗം.
സാമൂഹിക രാഷ്ട്രീയ പ്രവർത്തകൻ കുര്യൻ ജെ മാലൂരിന്റെ ഫേസ് ബുക്ക് പോസ്റ്റ്
എന്റെ പ്രിയ മറ്റൊരു സുഹൃത്തിന്റെ കൂടി ആകസ്മിക മരണം…
എന്റെകൂടെ SB കോളേജിൽ ഒരു മിച്ചു പഠിച്ച സഹപാടിയും, സുഹൃത്തുയും,SB കോളേജ് പ്രൊഫസാറുമായ ശ്രി വിപിൻ ചെറിയാൻ ഇന്ന് രാവിലെ ഹൃദയ ആഘാതം ഉണ്ടായി മരണപെട്ടു.വളരെയേറെ വിഷമം ആണ് എനിക്ക് ഉണ്ടായിരിക്കുന്നത്
എന്നോടൊപ്പം PDC യ്ക്ക് പഠിച്ചിരുന്ന ആത്മാർത്ഥ സുഹൃത്തുക്കളിൽ ബിനോഷ് അലക്സ് ബ്രൂസ് അയിരൂർ ഒരുവർഷം മുൻപ് കോവിഡ് വന്നു മരണപെട്ടിരുന്നു.അതിന് ശേഷം അജേഷ് എന്ന മറ്റൊരു സുഹൃത്തും ഇപ്പോൾ വിപിനും.വളരെ വേദന ജനകമായ വാർത്തയാണ് ഇത്.
1996-1998 യിൽ ഒരുമിച്ചു PDC ക്കു SB കോളേജിൽ പഠിക്കുമ്പോൾ തുടങ്ങിയ അടുപ്പമാണ്. വളരെ സൗമ്യമായ പെരുമാറ്റം ആയിരുന്നു വിപിനുള്ളത്.എന്റെ അമ്മയുടെ മരിച്ചുപോയ സഹോദരൻ ചങ്ങനാശ്ശേരി SB കോളേജ് സുവോളജി ഡിപ്പോർട്മെന്റ് Founder HOD ശ്രി M M സെബാസ്റ്റ്യൻ മുകുന്നംകേരി സാറിനെയും, അദ്ദേഹത്തിന്റെ കോളേജ് പ്രൊഫസർ ആയ മക്കളെയും നന്നായി അറിയാമായിരുന്നു. അങ്ങനെയാണ് ഞങ്ങൾ നല്ല അടുപ്പമായതു.
ഞങ്ങൾക്കൊപ്പം പഠിച്ച ബിനോഷ് അലക്സ് ബ്രൂസ് അയിരൂർ,പ്രൊഫസർ വിപിനും, ഷിജു പോൾ,ഞാനും നല്ല അടുപ്പത്തിലായിരുന്നു. അന്ന് ഞങ്ങൾ നാലുപേർകൂടി ക്ലാസ്സ് കട്ട് ചെയ്തു ആദ്യമായി വർണ്ണപ്പകിട്ട് എന്ന സിനിമ കാണാൻ പോയതും, അതോടൊപ്പം ആദ്യമായി ചങ്ങനാശ്ശേരി Anns House-of Sweets ബേക്കറി യിൽ കയറി ബർഗർ, ഡോണറ്റ് കഴിച്ചതും ഒരിക്കലും മറക്കാൻ പറ്റില്ല.
പിന്നീട് വിപിൻ ചെറിയാൻ ഡിഗ്രിക്കു കോട്ടയത്ത് ആണ് പഠിച്ചത്. അപ്പോളും SB കോളേജിൽ വരുമ്പോൾ ഞങ്ങൾ കാണുകയും, ന്യൂമൻസ് ഹോസ്റ്റൽ മുറിയിൽ വാർഡൻ അച്ഛൻ കാണാതെ ഞാൻ വിളിച്ചു വരുത്തി സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
2001 യിൽ ഞാൻ ന്യൂമാൻ ഹോസ്റ്റൽ മാഗസിൻ എഡിറ്റർ ആയപ്പോൾ പൂർവ്വ വിദ്യാർത്ഥിക്കളെ സഘടിപ്പിക്കാൻ പ്രിൻസിപ്പൽ വടക്കേകളം അച്ഛന്റെ എഴുത്ത് മേടിച്ചു. കോളേജ് നോട്ടീസ് ബോർഡിൽ ഇട്ടപ്പോൾ അപ്പോളത്തെ വൈസ് പ്രിൻസിപ്പൽ ശ്രി ജോസഫ് ജോബ് സർ എന്നോട് നേരിട്ട് ചോദിച്ചു. നോട്ടീസ് ബോർഡ് യിൽ ഇട്ടതു കൊണ്ട് പ്രയോജനം വല്ലതും ഉണ്ടാകുമോ എന്ന്. അന്ന് രണ്ടുപേർ മാത്രമാണ് ഞങ്ങളുമായി ബന്ധപ്പെട്ടത്. സോഷ്യൽ മീഡിയയും മൊബൈലും ഇല്ലാത്ത കാലത്തു ന്യൂമാൻ ഹോസ്റ്റൽ യിൽ ഉണ്ടായിരുന്ന പ്രധാന ആൾക്കാരെ എല്ലാ കണ്ടത്തി മാഗസിൻ ഇറക്കുകയും,SB കോളേജ് നാളിതുവരെ കണ്ടിട്ടില്ലാത്ത രീതിയിൽ ഒരു വലിയ സംഗമം നടത്താനും എനിക്ക് സാധിച്ചു. ന്യൂ മാൻ ഹോസ്റ്റൽ സംഗമം ഉൾപ്പടെ കാര്യങ്ങളിൽ അന്ന് എന്റെ മുറിയിൽ വരുന്ന വിപിൻ ചെറിയാൻ പോസിറ്റീവ് ആയി പിന്തുണ തന്നത് എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല.
മാഗസിൻ ഇറക്കാനും, ന്യൂ മാൻ ഹോസ്റ്റൽ സംഗമം നടത്താനും എനിക്ക് അൽമാർത്ഥമായ പിന്തുണ തന്ന അന്നത്തെ വാർഡൻ Fr ടോം കുന്നുപുറം അച്ഛൻ, മുൻ പ്രിൻസിപ്പൽ Fr ജോസഫ് വട്ടകുളം, സഹ എഡിറ്റർ മഹേഷ് P R കാഞ്ഞിരപ്പള്ളി എന്നിവരെ നന്ദിയോടെ ഓർക്കുന്നു.
2001 മുതൽ കുട്ടനാട്ടിൽ പൊതുപ്രവർത്തനം നടത്തിയപ്പോൾ ഒരു സ്വതന്ത്ര കർഷക സഘടന രൂപീകരിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.എന്റെ കുടുബ സുഹൃത്തായ NSS ജനറൽ സെക്രട്ടറി ശ്രി P K നാരായണപണിക്കർ സർ,SB കോളേജിലെ എന്റെ ഗുരുനാഥൻ റൂബിൽ രാജ് സർ എന്നിവർക്ക് വളരെ താല്പര്യം അതിൽ ഉണ്ടായിരുന്നു.പല തവണ മേല്പറഞ്ഞ വരുമായി ഞാൻ സംസാരിച്ചിട്ടുണ്ട്.ചില ഗൗരവമായ പ്രേശ്നങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായതിനാൽ കുട്ടനാട് സംഗമം, കർഷക സഘടന, ന്യൂമാൻ ഹോസ്റ്റൽ Google Meet & മെഗാ സംഗമം ഇതുവരെ നടന്നില്ല.മുകളിൽ ഉള്ളതിന് എല്ലാം പ്രഫസർ വിപിൻ ചെറിയാൻ പൂർണ പിന്തുണ എനിക്ക് തന്നിരുന്നു.
SB കോളേജ് പൂർവ്വ വിദ്യാർത്ഥി എക്സിക്യൂട്ടീവ് ലൈഫ് മെമ്പർ കൂടിയാണ് ഞാൻ. എല്ലാ വർഷവും ജനുവരി 26 നു നടക്കുന്ന ചങ്ങനാശ്ശേരി SB കോളേജ് പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ ഞാൻ സ്ഥിരമായി പങ്കെടുക്കുന്നുണ്ട്. ചങ്ങനാശ്ശേരിയിൽ വെച്ച് ഞാൻ വിപിനുമായി കാണുമ്പോൾ ഞാൻ നടത്തുന്ന കുട്ടനാട്ടിലെ പൊതുപ്രവർത്തനം പറ്റി വളരെ പോസിറ്റീവായി പറയുന്നത് ഓർക്കുന്നു. കുട്ടനാടിന്റെ വികസന കാര്യങ്ങൾ എന്നേ കാണുബോൾ ചോദിക്കുന്നതും, അതെപ്പറ്റി സംസാരിക്കുന്നതും ഒരിക്കലും മറക്കാൻ സാധിക്കില്ല.എന്നേ ഞാൻ ആക്കി മാറ്റിയ SB കോളേജിനെ യും ന്യൂമാൻ ഹോസ്ടലിനെയും ഒപ്പം നിങ്ങളുടെ പ്രിയപ്പെട്ട വിപിൻ സാറിനെയും ഒരിക്കലും മറക്കാൻ സാധിക്കുകയില്ല.
യുഎഇയില്‍ കുടുംബ വഴക്കിനിടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദ് (63) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് റൂബിയുടെ മകന്റെ ഭാര്യ ഷജനയെ അബുദാബി പൊലീസ് കസ്റ്റഡിയിലെടുത്തു.
അബുദാബി ഗയാത്തിയിലാണ് സംഭവം. റൂബിയുടെ മകന്‍ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലാണ് വിവാഹിതനായത്. ഭാര്യ ഷജനയെയും അമ്മ റൂബിയെയും സന്ദര്‍ശക വിസയില്‍ അബുദാബിയിലേക്ക് കൊണ്ടുവരികയായിരുന്നു.
വീട്ടിലുണ്ടായ തര്‍ക്കത്തിനിടെ മരുമകളുടെ അടിയേറ്റതാണ് റൂബിയുടെ മരണകാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ അബുദാബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. റൂബിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറഞ്ഞു.
ബംഗളൂരു റെയിൽവേ സ്റ്റേഷനിൽനിന്നു കാണാതായ ഭിന്നശേഷിക്കാരനായ മകൻ അഞ്ചുവർഷത്തിനു ശേഷം അമ്മയ്ക്കരികിലെത്തി. കർണാടകയിലെ ഷിമോഗ സ്വദേശിനിയായ മെഹബൂബിയാണ് വെഞ്ഞാറമൂട് ചാരിറ്റി വില്ലേജിൽ എത്തി മകനെ നിറകണ്ണുകളോടെ ഏറ്റുവാങ്ങിയത്.
ഇരുപത്തിയഞ്ചു വയസ്സുള്ള അസറുദീനെ 2017-ൽ നാട്ടിൽനിന്നു ബംഗളൂരുവിലേക്കുള്ള യാത്രയിലാണ് മെഹബൂബിയുടെ കൈകളിൽ നിന്നും നഷ്ടമായത്. പിന്നീട് മകന് വേണ്ടി മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ശ്രമം വിഫലമായി. പിന്നീട് കോവിഡ് കാലമായതോടെ അന്വേഷണവും വഴിമുട്ടി. തുടർന്ന് നാട്ടിലേക്ക് മടങ്ങി. തെരുവിൽ അലഞ്ഞുതിരിഞ്ഞ അസറുദീനെ കേരള ലീഗൽ സർവീസ് അതോറിറ്റി അധികൃതരാണ് കണ്ടെത്തിയത്.
മാനസികാസ്വാസ്ഥ്യമുണ്ടെന്ന ധാരണയിൽ പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെത്തിച്ചു. എന്നാൽ, മാനസികാസ്വാസ്ഥ്യമില്ലെന്നും ഭിന്നശേഷിക്കാരനാണെന്നും കണ്ടെത്തിയതോടെ കേരള ലീഗൽ സർവീസ് അതോറിറ്റി അധികൃതർ ചാരിറ്റി വില്ലേജിൽ എത്തിച്ചു. ആദ്യമൊന്നും യാതൊന്നും സംസാരിക്കാതിരുന്ന അസറുദീൻ പതുക്കെ തന്റെ നാടിനെക്കുറിച്ച് പറഞ്ഞു തുടങ്ങി.
തുടർന്ന് ഷിമോഗയിൽ അസറുദീന്റെ ഫോട്ടോ കാണിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ മൂന്നുമാസം മുൻപാണ് മെഹബൂബിയെ കണ്ടെത്തിയത്. നടപടികൾ പൂർത്തിയാക്കി മെഹബൂബി ഞായറാഴ്ച ഇവിടെയെത്തി മകനെ നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
1999ല്‍ ഭദ്രന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒളിംപ്യന്‍ അന്തോണി ആദം എന്ന സിനിമയിലൂടെ മലയാളികളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയ നടനാണ് അരുണ്‍ കുമാര്‍.
ബാലതാരമായി സിനിമയിലെത്തിയ അരുണ്‍ കുമാര്‍ ഒളിംപ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസകിന് പുറമെ പ്രിയം, മീശ മാധവന്‍, സ്പീഡ്, താണ്ഡവം, അലി ഭായ് എന്നീ സിനിമകളിലും ബാല താരമായി തിളങ്ങി.
പിന്നീട് ഒമര്‍ ലുലു ചിത്രം ധമാക്കയിലൂടെയാണ് നായകനായി അരുണ്‍ കുമാര്‍ മലയാളസിനിമയിലേക്ക് തിരിച്ചുവരവ് നടത്തിയത്.
നായകനായി എത്തിയെങ്കിലും ഇപ്പോഴും തന്നെ ഒളിംപ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസകായാണ് ആളുകള്‍ തിരിച്ചറിയുന്നത് എന്നാണ് അരുണ്‍ പറയുന്നത്.
പുതിയ സിനിമയായ എസ്‌കേപ്പിന്റെ പ്രൊമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിലാണ് 23 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ പേരില്‍ ആളുകള്‍ തന്നെ ഇപ്പോഴും തന്നെ തിരിച്ചറിയുന്നതിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
”ബാല താരമായി വന്നതുകൊണ്ട് നായകനായാലും ആളുകള്‍ ചെറിയ പയ്യനായാണ് കാണുന്നത്.
അഡാര്‍ ലൗവില്‍ പ്ലസ് വണ്‍ സ്റ്റുഡന്റായാണ് അഭിനയിച്ചത്. എന്റെ കല്യാണമായിരുന്നു ആ സമയത്ത്.
എനിക്ക് തോന്നുന്നു എല്ലാവര്‍ക്കും എന്റെ ചെറുപ്പത്തിലുള്ള മുഖം ഓര്‍മയില്‍ നില്‍ക്കുന്നത് കൊണ്ടാണ് ഇപ്പോഴും ചെറിയ പയ്യനായി കാണുന്നത്. അതില്‍ നിന്നും ബ്രേക്ക് ചെയ്ത് പുറത്ത് വരാന്‍ കുറച്ച് ബുദ്ധിമുട്ടാണ്.
ഞാന്‍ ചെയ്തിരിക്കുന്ന കഥാപാത്രങ്ങളെല്ലാം അത്രക്ക് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടവയാണ്. ഒളിംപ്യന്‍ അന്തോണി ആദത്തിലെ ടോണി ഐസകാണെങ്കിലും പ്രിയത്തിലെ മൂന്ന് കുട്ടികളിലൊരാളാണെങ്കിലും മീശ മാധവനാണെങ്കിലും സ്പീഡ് ആണെങ്കിലും സൈക്കിളാണെങ്കിലും- എല്ലാം ആളുകള്‍ ഓര്‍ത്തിരിക്കുന്ന കഥാപാത്രങ്ങളാണ്.
അത് ബ്രേക്ക് ചെയ്യണമെങ്കില്‍ ഇനി വേറെ അതുപോലെ നല്ല കഥാപാത്രങ്ങള്‍ വരണം.
ഒരു അഞ്ച് മിനിട്ട് മുമ്പെ, ഞാനിപ്പോ വന്ന വണ്ടിയിലെ ഡ്രൈവര്‍, യൂബറിലാണ് ഞാന്‍ വന്നത്, പുള്ളിയും എന്റെയടുത്ത് പറഞ്ഞത്, നമ്മുടെയൊക്കെ മനസില്‍ ഒളിംപ്യന്‍ അന്തോണി ആദത്തിലെ കുട്ടി ഇപ്പോഴുമുണ്ട്, അതൊക്കെ ഓര്‍മയില്‍ ഉണ്ടെന്നാണ്. 22 വര്‍ഷങ്ങള്‍ക്കിപ്പുറവും.
എന്റെ 10 വയസിലാണ് ഞാന്‍ ഒളിംപ്യന്‍ അന്തോണി ആദത്തില്‍ അഭിനയിച്ചത്.
ചില ആള്‍ക്കാര്‍, ഇവനെ എവിടെയോ കണ്ടിട്ടുണ്ടല്ലോ, എന്ന മോഡ് ആയിരിക്കും. ചിലര്‍ക്ക് മനസിലാകും, ആ ഇന്ന ആളല്ലേ, എന്ന് ചോദിക്കും. അത് ഭയങ്കര സന്തോഷം തന്നെയാണ്. എല്ലാവര്‍ക്കും ആ ഭാഗ്യം ഉണ്ടാവണമെന്നില്ല,” അരുണ്‍ പറഞ്ഞു.
തിരിച്ചെടുക്കാന്‍ കഴിയാത്ത വിധം ഫോണ്‍ രേഖകള്‍ ദിലീപ് നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്ര്. ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സിഇഒ ഗാലിഫുമായുള്ള ചാറ്റുകള്‍ പൂര്‍ണമായും നീക്കം ചെയ്തു. വധഗൂഡാലോചന കേസില്‍ ഹാക്കര്‍ സായി ശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ ക്രൈം ബ്രാഞ്ച് കോടതിയില്‍ ഹാജരാക്കി. കേസ് വഴിതിരിച്ചുവിടാന്‍ സായി ശങ്കര്‍ ശ്രമിച്ചുവെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തല്‍.
ദിലീപിന്റെയും കൂട്ടാളികളുടെയും മൊബൈലിലെ ചാറ്റുകള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്നതിന്റെ തെളിവുകളും കോടതിയില്‍ അന്വേഷണ സംഘം ഹാജരാക്കി. മലപ്പുറം സ്വദേശി ജാഫര്‍, തൃശൂര്‍ സ്വദേശി നസീര്‍, എന്നിവരുടേതുള്‍പ്പെടെ 12 ചാറ്റുകളാണ് ദിലീപ് നശിപ്പിച്ചത്. ദിലീപുമായി നിരവധി സാമ്പത്തിക ഇടപാടുകളുള്ള വ്യക്തിയാണ് ഗാലിഫ്. ഇയാള്‍ സിനിമാ മേഖലയിലും നിക്ഷേപം നടത്തിയിട്ടുണ്ട്.
വധഗൂഢാലോചനക്കേസില്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായിച്ച വിന്‍സന്റ് ചൊവ്വല്ലൂരിനെ ക്രൈംബ്രാഞ്ച് ഇന്നലെ ചോദ്യംചെയ്തിരുന്നു. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ അഭിഭാഷകനെതിരെ വീണ്ടും പരാതിയുമായി അതിജീവിത കഴിഞ്ഞദിവസം രംഗത്തെത്തി. ബാര്‍ കൗണ്‍സിലില്‍ നേരിട്ടെത്തി അതിജീവിത അഡ്വക്കറ്റ് രാമന്‍ പിള്ളയ്‌ക്കെതിരെ പരാതി നല്‍കുകയായിരുന്നു. രാമന്‍ പിള്ള തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു എന്ന് അതിജീവിത പരാതിയില്‍ പറയുന്നു. അഭിഭാഷകന്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നതിനുള്ള തെളിവുകള്‍ പുറത്തുവരവെ ഇയാള്‍ക്കെതിരെ നടപടി വേണമെന്നും അതിജീവിതയുടെ പരാതിയിലുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ അനൂപിനെയും സുരാജിനെയും ഉടന്‍ ചോദ്യം ചെയ്യാനും ക്രൈം ബ്രാഞ്ച് തീരുമാനം എടുത്തിട്ടുണ്ട്.
ഭാരതപ്പുഴയില്‍ പട്ടാമ്പി പാലത്തിന് സമീപത്ത് നിന്നും യുവതിയുടെ മൃതദേഹം കണ്ടെത്തി. പട്ടാമ്പി പോന്നോര്‍ കാര്യാട്ടുകര സനീഷിന്റെ ഭാര്യ കെ.എസ്.ഹരിതയെയാണ് ഇന്നലെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 28 വയസായിരുന്നു. ഈ മാസം രണ്ടാം തീയതി മുതല്‍ ഹരിതയെ കാണാനില്ലായിരുന്നു.
ബാങ്കില്‍ പോകാനായി വിട്ടില്‍ നിന്നും ഇറങ്ങിയ ഹരിതയെ പിന്നീട് കാണാതാവുകയായിരുന്നു. സ്‌കൂട്ടറില്‍ ആയിരുന്നു ഹരിത ബാങ്കിലേക്ക് തിരിച്ചത്. എന്നാല്‍ ഏറെ നേരമായിട്ടും യുവതി മടങ്ങി എത്തിയില്ല. രണ്ടാം തീയതി വീട്ടില്‍ നിന്നും ഇറങ്ങിയ ഹരിതയെ മരിച്ച നിലയിലാണ് നാലാം തീയതി കണ്ടെത്തിയത്. യുവതിയെ കാണാതായതോടെ വീട്ടുകാര്‍ പേരാമംഗലം പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടക്കവെയാണ് മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തിയത്.
ഹരിതയുടെ മൊബൈല്‍ ഫോണ്‍ സിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മൃതദേഹത്തിലെ കൈപ്പത്തി മുറിച്ചുമാറ്റിയ നിലയിലായിരുന്നു. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മുണ്ടൂരില്‍നിന്നും കണ്ടെത്തി.
രംഗബോധമില്ലാത്ത കോമാളിയാണ് മരണം. ചില സന്ദര്‍ഭങ്ങളില്‍ ഈ വാക്കുകള്‍ വളരെ ഉചിതവും പ്രയോഗിക്കാന്‍ നിര്‍ബന്ധിതരാവുകയും ചെയ്യും. അതിന് ഉദാഹരണമാണ് കോഴിക്കോട് നവവരന്റെ മുങ്ങി മരണം. റെജിയും കനികയും നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
കത്തിയെരിയുന്ന മീനച്ചൂടിലും ശാന്തമായി ഒഴുകി സഞ്ചാരികളെ മയക്കുന്ന പുഴയാണ് ജാനകിക്കാടിനുള്ളിലെ നിഗൂഢതകൾ നിറഞ്ഞ പുഴയെന്ന് പ്രദേശവാസികൾ. പുഴയുടെ സൗന്ദര്യം കണ്ട് അറിയാതെ ഇറങ്ങിയാൽ ഇവിടെ മരണമുറപ്പാണെന്ന് ഇവർ പറയുന്നു. തിങ്കളാഴ്ച രാവിലെ നവദമ്പതികൾ ഒഴുക്കിൽ പെടുകയും നവ വരൻ ചുഴിയിൽ പെട്ട് മരിക്കുകയും ചെയ്തതോടെയാണ് പുഴയുടെ ഭീകരത നാട്ടുകാർ വെളിപ്പെടുത്തിയത്.
കടിയങ്ങാട് ചങ്ങരോത്ത് സ്വദേശികളായ റെജിൻലാൽ,ഭാര്യ കനിക എന്നിവരാണ് ഒഴുക്കിൽ പെട്ടത്. കുടുംബത്തോടൊപ്പം പുഴ കാണാനെത്തിയതായിരുന്നു. കാൽ വഴുതി വെള്ളത്തിലേക്ക് വീണ കനികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ റെജിൻലാൽ ഒഴുക്കിൽ പെടുകയും മുങ്ങിത്താഴുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ആശുപത്രിയിലെത്തിചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
ആൽബം ഷൂട്ടിനായും സേവ് ദ ഡേറ്റ് ഷൂട്ടിനുമെല്ലാം മിക്കപ്പോഴും ഇവിടെ ആൾ തിരക്കുണ്ടാവും. ചുറ്റുമുള്ള കാടും അതിന് നടുവിലൂടെയുള്ള പുഴയുമെല്ലാം ഇവിടെയെത്തുന്നവരെയെല്ലാം ആകർഷിക്കുന്നതു തന്നെയാണ്. എന്നാൽ, ആളുകൾ ഏറെയെത്താറുണ്ടെങ്കിലും ഒരു തരത്തിലുമുള്ള സുരക്ഷാ ക്രമീകരണങ്ങളും പുഴയോരത്തോ കാട്ടിനുള്ളിലോ ഇല്ല എന്നതാണ് വസ്തുത. പലപ്പോഴും നാട്ടുകാർ പറയുന്നത് വിനോദത്തിനെത്തുന്നവർ അനുസരിക്കാറില്ലെന്നും നാട്ടുകാർ പറയുന്നു. ഇത് വലിയ അപകടത്തിലേക്കും വഴിവെച്ചിട്ടുമുണ്ട്.
ശാന്തമായി ഒഴുകുമ്പോഴും പെട്ടെന്ന് വെള്ളം കൂടുകയും അപകടമുണ്ടാക്കുകയും ചെയ്യുന്ന പ്രതിഭാസമാണ് ജാനകിക്കാട് പുഴയുടേത്. കടുത്ത വേനലിലും പെട്ടെന്ന് വെള്ളമിരച്ചെത്തും. പലപ്പോഴും വേലിയേറ്റത്തിന്റേയും വേലിയിറക്കത്തിന്റേയും ജലപ്രവാഹവും പതിവാണ്. വളരെ പെട്ടെന്ന് ജലനിരപ്പുയരുകയും താഴുകയും ചെയ്യുന്നത്. ഇതാണ് പലപ്പോഴും അപകടത്തിന് കാരണമായതും. ചില നേരങ്ങളിൽ പുഴ മുറിച്ചു കടക്കാനാവും. അത്രയും ശാന്തമാണ്. അതേ സമയത്തു തന്നെ പെട്ടെന്നു വെള്ളപ്പൊക്കവും ഉണ്ടാകും. അതുകൊണ്ടു തന്നെ ചതിയൻ പുഴയെന്നാണ് ജാനികക്കാട് പുഴയെ അറിയപ്പെടുന്നത്. അടിയിൽ ഉരുളൻ കല്ലുകളാണ്. അതിനിടയിൽ വലിയ ചുഴികളുമുണ്ട്.
വര്‍ഷങ്ങളായി റെജിയും കനികയും ഉള്ളില്‍ കൊണ്ടു നടന്ന വലിയ സ്വപ്‌നവും ആഗ്രഹവുമായിരുന്നു ഒരുമിച്ചുള്ള ഒരു ജീവിതം. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം നടന്നു, ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച് നടന്ന് തുടങ്ങും മുമ്പാണ് വിധി ഇവരുടെ ജീവിതത്തില്‍ വില്ലനായി ഭവിച്ചത്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലായിരുന്നു റെജിയും കനികയും വിവാഹിതര്‍ ആയത്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സമ്മതവും അനുവാദവും ലഭിച്ച് വിവാഹിതര്‍ ആയതിന്റെ സന്തോഷവും ഇരുവര്‍ക്കുമുണ്ടായിരുന്നു.
ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന റെജിയും നൃത്ത അദ്ധ്യാപിക കനികയും വിദ്യാഭ്യാസകാലത്ത് തന്നെ പ്രണയത്തിലായിരുന്നു. ഇരുവീട്ടുകാരുടെയും അനുഗ്രഹത്തില്‍ മാര്‍ച്ച് 15 നായിരുന്നു വിവാഹം. ഞായറാഴ്ച മീന്തുള്ളിപ്പാറയില്‍ ഫോട്ടോ ഷൂട്ട് നടത്തി മടങ്ങിയ ഇരുവരെയും പ്രദേശത്തിന്റെ മനോഹാരിതയാണ് വീണ്ടും മടക്കിവിളിച്ചത്. പക്ഷെ അത് തങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കാനുള്ളതായിരിക്കുമെന്ന് ഒരിക്കലും ഇവര്‍ കരുതി കാണില്ല.
മാര്‍ച്ച് 15ന് നടന്ന വിവാഹത്തിന് പിന്നാലെ ഞായറാഴ്ച മീന്തുളളിപ്പാറയില്‍ ഇവര്‍ ഫോട്ടോഷോട്ടിനെത്തിയിരുന്നു. ഫോട്ടോഷൂട്ട് കഴിഞ്ഞ് മടങ്ങിയ ശേഷം ഒന്നുകൂടി അവിടം കാണാനും ആ മനോഹാരിത കുടുംബക്കാരോടൊപ്പം ആസ്വദിക്കാനും എത്തിയപ്പോഴാണ് ഇന്ന് അപ്രതീക്ഷിത ദുരന്തമുണ്ടായത്. 28കാരനായ റെജിലാല്‍ ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. നൃത്ത അധ്യാപികയായ കനികയും റെജിയും തമ്മിലുണ്ടായിരുന്ന ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ച് ദിവസങ്ങള്‍ മാത്രമാകുമ്പോഴാണ് റെജിയുടെ ദാരുണ മരണം.
തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തുന്നതിനിടെ കനികയുടെ കാല്‍വഴുതുകയും വീഴാതെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ഒഴുക്കില്‍പ്പെടുകയുമായിരുന്നു എന്നാണ് വിവരം. അപകടമുണ്ടായതിന് പിന്നാലെ ബന്ധുക്കളുടെ കരച്ചില്‍ കേട്ട് സ്ഥലത്തെത്തിയ ലോറി ഡ്രൈവറാണ് റെജിലാലിന്റെ ഭാര്യയെ രക്ഷപ്പെടുത്തിയത്. റെജിലാലിനെ പുഴയില്‍ നിന്ന് കയറ്റിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ കേന്ദ്രമായി ബ്രിട്ടനെ മാറ്റുന്നതിനുള്ള വിപുലമായ പദ്ധതികൾ പ്രഖ്യാപിച്ച് യുകെ ഗവണ്മെന്റ്. ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ ആഗോള കേന്ദ്രമായി യുകെയെ മാറ്റുക എന്നത് എന്റെ അഭിലാഷമാണെന്നും, രാജ്യത്തെ കമ്പനികൾക്ക് നിക്ഷേപങ്ങളിലൂടെയും, പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും ഈ രാജ്യത്തെ പുരോഗതിയിലേയ്ക്ക് നയിക്കാൻ ഇന്ന് പ്രഖ്യാപിച്ച നടപടികൾ സഹായിക്കുമെന്നും ചാൻസലർ ഋഷി സുനക് പറഞ്ഞു.
ക്രിപ്റ്റോ കറൻസികളെയും അവ ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക ഇടപാടുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനങ്ങളെയാണ് ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അതായത് ഫിയറ്റ് കറൻസികളായ ഡോളറും , പൗണ്ടും, രൂപയും ഒക്കെ ക്രെഡിറ്റ് കാർഡുകളും, ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് ഇടപാടുകൾ നടത്തുമ്പോൾ ഉപയോഗിക്കുന്ന സാങ്കേതികവിദ്യപോലെ തന്നെ ക്രിപ്റ്റോ കറൻസികളെ സാമ്പത്തിക സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്ന സാങ്കേതികവിദ്യയാണ് ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യ. ക്രിപ്റ്റോ കറൻസി വാങ്ങി സൂക്ഷിച്ചിരിക്കുന്നവർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്തയാണ് ഇന്ന് യുകെ ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
യുകെ ഗവൺമെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലെ സാമ്പത്തിക നയങ്ങൾ വിശദീകരിക്കുന്ന എച്ച് എം ട്രഷറിയിലാണ് ക്രിപ്റ്റോ അസ്സെറ്റ് നിക്ഷേപവും അതിലൂടെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്ന പദ്ധതികളും ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് ഇപ്പോൾ നിയന്ത്രിക്കുന്നതിലൂടെ, സർക്കാരിന് സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ കഴിയുമെന്നും, അതുവഴി ഈ പുതിയ സാങ്കേതികവിദ്യകൾ ആത്യന്തികമായി വിശ്വസനീയമായും സുരക്ഷിതമായും ഉപയോഗിക്കാൻ കഴിയുമെന്നും ചാൻസലർ അറിയിച്ചു. അതോടൊപ്പം യുകെയിലെ സാമ്പത്തിക മേഖല സാങ്കേതികവിദ്യയിൽ എപ്പോഴും മുൻപന്തിയിലാണെന്ന് ഉറപ്പാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും അറിയിച്ചു.
ക്രിപ്റ്റോ അസ്സെറ്റ് മേഖലയിൽ വ്യക്തമായ നിയമനിർമ്മാണങ്ങൾ നടപ്പിലാക്കിക്കൊണ്ട് അംഗീകൃത പേയ്‌മെന്റ് രൂപമായി ക്രിപ്റ്റോ കറൻസിയിലെ സ്ഥിര വില നിലനിൽക്കുന്ന സ്റ്റേബിൾകോയിനുകളെ ഉപയോഗിക്കാൻ അവസരമൊരുക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ക്രിപ്‌റ്റോ അസെറ്റിന്റെ ഒരു രൂപമാണ് സ്റ്റേബിൾകോയിനുകൾ, അവ സാധാരണയായി ഡോളർ പോലുള്ള ഫിയറ്റ് കറൻസിയുമായി ബന്ധിപ്പിച്ചിരിക്കുന്നതും സ്ഥിരമായ മൂല്യം നിലനിർത്താൻ ഉദ്ദേശിച്ചുള്ളതുമാണ്.
കൂടാതെ, പരീക്ഷണങ്ങൾക്കും നവീകരണത്തിനും സ്ഥാപനങ്ങളെ പ്രാപ്തരാക്കുന്നതിനായി ഒരു “ഫിനാൻഷ്യൽ മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സാൻഡ്‌ബോക്‌സിനായി” നിയമനിർമ്മാണം നടത്താൻ സർക്കാർ പദ്ധതിയിടുന്നു. അത് ഈ വ്യവസായത്തെ നവീകരിക്കാൻ സ്ഥാപനങ്ങളെ സഹായിക്കുന്ന തരത്തിൽ രൂപകൽപ്പന ചെയ്യും.
ഈ വ്യവസായവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിന് ഒരു ക്രിപ്‌റ്റോ അസെറ്റ് എൻഗേജ്‌മെന്റ് ഗ്രൂപ്പ് സ്ഥാപിക്കും. ക്രിപ്‌റ്റോ അസെറ്റ് മാർക്കറ്റിന്റെ കൂടുതൽ വികസനം പ്രോത്സാഹിപ്പിക്കുന്നതിന് യുകെ നികുതി സമ്പ്രദായത്തിന്റെ മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ പര്യവേക്ഷണം ചെയ്യും.
യുകെയിലെ ക്രിപ്റ്റോ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നവീകരിക്കാൻ സഹായിക്കുന്നതിന് ഫിനാൻഷ്യൽ കണ്ടക്ട് അതോറിറ്റിയുടെ (FCA) നേത്യത്വത്തിൽ “ക്രിപ്റ്റോ സ്പ്രിന്റ്” എന്ന് വിശേഷിപ്പിക്കപ്പെടുന്ന, യുകെയുടെ നാണയങ്ങൾ ഉത്പാദിപ്പിക്കുന്ന റോയൽ മിന്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു ഗ്രൂപ്പും ആരംഭിക്കും.
ക്രിപ്‌റ്റോ അസെറ്റ് സാങ്കേതികവിദ്യയുടെ വളർച്ചയിലൂടെ നാളെകളിലെ ബിസിനസ്സുകളും അവ സൃഷ്ടിക്കുന്ന തൊഴിലവസരങ്ങളും യുകെയിൽ വരുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും, ഈ വ്യവസായത്തെ ഫലപ്രദമായി നിയന്ത്രിക്കുന്നതിലൂടെ അവർക്ക് ദീർഘകാലത്തേക്ക് നിക്ഷേപിക്കാൻ ആവശ്യമായ ആത്മവിശ്വാസം നൽകാനാകുമെന്നും ചാൻസലർ സുനക് പറഞ്ഞു.
കൂടുതൽ കാര്യക്ഷമതയും സുതാര്യതയും പ്രതിരോധശേഷിയും കൈവരിക്കുന്നതിന് വികേന്ദ്രീകൃതമായ രീതിയിൽ ഡാറ്റ സമന്വയിപ്പിക്കാനും പങ്കിടാനും ഇത് പ്രാപ്തമാക്കുന്ന ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജർ ടെക്നോളജി (ഡിഎൽടി) നടപ്പിലാക്കുമെന്നും പ്രഖ്യാപിച്ചു. ക്രിപ്റ്റോ വ്യവസായവുമായി കൂടുതൽ അടുത്ത് പ്രവർത്തിക്കുന്നതിന് ഒരു ക്രിപ്‌റ്റോ അസെറ്റ് എൻഗേജ്‌മെന്റ് ഗ്രൂപ്പ് സ്ഥാപിക്കുക തുടങ്ങിയ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവും.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ക്രിപ്റ്റോകറൻസി നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് യുകെ ഗവണ്മെന്റും ക്രിപ്റ്റോ കറൻസി മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി നടത്തികൊണ്ടിരിക്കുന്നത്. ലോകത്തെ തന്നെ ക്രിപ്റ്റോ അസ്സെറ്റ് സാങ്കേതിക വിദ്യയുടെ ആഗോളകേന്ദ്രമായി മാറുവാൻ യുകെ ശ്രമിക്കുന്നു എന്ന വാർത്ത ലോകം മുഴുവനിലുള്ള ക്രിപ്റ്റോ കറൻസി നിക്ഷേപകരിൽ കൂടുതൽ ആത്മവിശ്വാസവും ധൈര്യവുമാണ് പകർന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസി മേഖലയിൽ നിയമനിർമ്മാണവും , ടാക്സും ഒക്കെ നടപ്പിലാക്കി വളരെവേഗം മുന്നേറികൊണ്ടിരിക്കുന്ന ഇന്ത്യൻ ക്രിപ്റ്റോ കറൻസി വ്യവസായത്തേയും ഇന്ന് യുകെ ഗവൺമെന്റ് പ്രഖ്യാപിച്ച തീരുമാനങ്ങൾ വളരെയധികം ഗുണകരമായി ബാധിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വീണ്ടും നടപടി ആവശ്യപ്പെട്ട് അതിജീവിത ബാര്‍കൗണ്‍സിലിനെ സമീപിച്ചു. നേരത്തെ നല്‍കിയ പരാതിയിലെ പിഴവുകള്‍ പരിഹരിച്ചുള്ളതാണ് പുതിയ പരാതി.
സാക്ഷികളെ കൂറുമാറ്റി. തെളിവ് നശിപ്പിച്ചു തുടങ്ങിയവയാണ് പ്രധാനപരാതികള്‍. കേസിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുന്നതിന് ദിലീപിന്റെ അഭിഭാഷകര്‍ നേതൃത്വം നല്‍കിയതായും പരാതിയില്‍ ആരോപിക്കുന്നു
നടിയെ ആക്രമിച്ച കേസിലെ ദിലീപിന്റെ അഭിഭാഷകര്‍, അഭിഭാഷക വൃത്തിക്ക് നിരക്കാത്ത തരത്തില്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കാണിച്ചാണ് അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിള്ള, സഹഅഭിഭാഷകരായ ഫിലിപ്പ് ടി.തോമസ്, സുജേഷ്മേനോന്‍ എന്നിവര്‍ക്കെതിരായാണ് പരാതി. നടിയെ ആക്രമിച്ച കേസിലെ ഇരുപത് സാക്ഷികള്‍ കൂറുമാറിയതിന് പിന്നില്‍ അഭിഭാഷകരുടെ ഇടപെടലാണെന്നാണ് ആരോപണം.
വധഗൂഢാലോചനാക്കേസില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിനെയും പ്രതി ചേര്‍ത്തു. ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതിനും സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചതിനുമാണ് കേസ്. കേസില്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്തും പ്രതിയാണ്.
സായ് ശങ്കര്‍ കൊച്ചിയില്‍ തങ്ങി ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ഭാര്യയുടെ ഐ മാക് സിസ്റ്റം ഉപയോഗിച്ചായിരുന്നു തെളിവ് നശിപ്പിക്കല്‍. ഫോണ്‍ വിവരങ്ങള്‍ നശിപ്പിച്ചിട്ടില്ലെന്നും മറ്റൊരിടത്തേക്ക് മാറ്റിയതായും സായ് ശങ്കര്‍ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പ്രതിയാക്കി ക്രൈംബ്രാഞ്ച് ആലുവ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സുപ്രധാന വിവരങ്ങള്‍ അന്വേഷണ സംഘത്തിനുമുന്നില്‍ മറച്ചുവച്ചെന്നും ക്രൈംബ്രാഞ്ച് ആരോപിച്ചു.
കേസിലെ വിഐപി എന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ വിശേഷിപ്പിച്ചയാള്‍ ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്താണെന്ന് ക്രൈംബ്രാഞ്ച് എസ്പി സ്ഥിരീകരിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെയാണു ശരത്തിനെയും പ്രതി ചേര്‍ത്തത്. ഇതോടെ വധഗൂഢാലോചനക്കേസില്‍ ദിലീപടക്കം ഏഴ് പേര്‍ പ്രതികളാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ ശരത്തിനെ അറസ്റ്റ് ചെയ്യില്ല.