Kerala

വധഗൂഢാലോചനാക്കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് തന്നെയെന്ന് ക്രൈം ബ്രാഞ്ച് എസ്പി മോഹന ചന്ദ്രന്‍. കേസിലെ ആറാം പ്രതിയായ ശരത്തിന്റെ അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമായ ശേഷമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

നടിയെ ആക്രമിച്ച കേസില്‍ ഇയാള്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ഹാജരായിരുന്നത്. ഇതിന് ശേഷമാണ് എസ്പിയുടെ പ്രതികരണമുണ്ടായത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വിഐപി എന്ന് വിശേഷിപ്പിക്കപ്പെടുന്ന വ്യക്തിയാണ് ശരത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദീലീപിന് കൈമാറുമ്പോഴും ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ആലോചന നടത്തിയപ്പോഴും ശരത്ത് വീട്ടിലുണ്ട് എന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ഇത് സാധൂകരിക്കുന്ന തെളിവുകള്‍ കൈയിലുണ്ടെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആലുവയിലെ പത്മസരോവരം വീട്ടില്‍ വച്ചു ദിലീപും കൂട്ടാളികളും ഒരുമിച്ചിരുന്നു കണ്ടതിനു താന്‍ ദൃക്‌സാക്ഷിയാണെന്നായിരുന്നു സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി. ദിലീപിന്റെ സുഹൃത്ത് ശരത്താണ് ദൃശ്യങ്ങളടങ്ങിയ മൊബൈല്‍ ഫോണ്‍ വീട്ടിലെത്തിച്ചതെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.

അതേസമയം, കേസിന്റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയില്‍ ആരോപിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയില്‍ പോലും പരിശോധനയുടെ പേരില്‍ പോലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയില്‍ പറഞ്ഞു. വീട്ടില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പരാതിപ്പെട്ടു.

കേസില്‍ വാദം തുടരും. വധഗൂഢാലോചന കേസില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി രംഗത്തെത്തി. ഗൂഢാലോചനയുടെ അടിസ്ഥാനത്തില്‍ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും ഹൈക്കോടതി ചോദിച്ചു. അങ്ങനെയെങ്കില്‍ വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ഇന്ന് നടന്ന വാദത്തിനിടെ ഹൈക്കോടതി പ്രൊസിക്യൂഷനോട് ചോദിച്ചു.

അതേസമയം ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷന്‍ പറഞ്ഞു.

മലപ്പുറം മഞ്ചേരിയിൽ തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന നഗരസഭ കൗൺസിലർ അബ്ദുൾ ജലീൽ കൊല്ലപ്പെട്ടു.ഇന്നലെ രാത്രി ഏഴരയോടെയാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ് അബ്ദുൾ ജലീലിനെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹന പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ആക്രമിച്ചത്.

പയ്യനാട് വെച്ചാണ് അബ്ദുൾ അബ്ദുൾ ജലീലിന് വെട്ടറ്റത്. പാർക്കിംഗിനെ ചൊല്ലിയുള്ള ചെറിയ തർക്കമാണ് വലിയ ആക്രമത്തിലെത്തിയത്. അബ്ദുൽ ജലീലടക്കമുള്ള മൂന്ന് പേർ കാറിലാണ് ഉണ്ടായിരുന്നത്. തർക്കത്തിന് പിന്നാലെ കാറിനെ പിന്തുടർന്നെത്തിയ ബൈക്ക് യാത്രികരായ രണ്ടംഗ സംഘം ഹെൽമറ്റ് ഏറിഞ്ഞ് കാറിൻറെ പിറകിലെ ചില്ല് ആദ്യം തകർത്തു. പിന്നാലെ കാറിൽ നിന്ന് പുറത്തിറങ്ങിയ അബ്ദുൾ ജലീലിനെ വാളെടുത്ത് വെട്ടുകയായിരുന്നു. തലക്കും നെറ്റിയിലുമാണ് ആഴത്തിൽ മുറിവേറ്റത്.

ഗുരുതരമായി പരിക്കേറ്റ അബദുൾ ജലീലിനെ ആദ്യം മഞ്ചേരിയിലും പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്പത്തിരണ്ട് കാരനായ അബ്ദുൾ ജലീൽ മഞ്ചേരി നഗരസഭയിലെ പതിനാറാം വാർഡ് മുസ്ലീം ലീഗ് കൗൺസിലറാണ്.

കേസിലെ പ്രതി അബ്ദുൽ മജീദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മജീദും ഷുഹൈബുമാണ് അബ്ദുൽ ജലീലിന്റെ വാഹനത്തെ ബൈക്കിൽ പിന്തുടർന്ന് ആക്രമിച്ചത്.അബ്ദുൾ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് നഗരസഭാ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ ആചരിക്കുകയാണ്. രാവിലെ ആറ് മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് ഹർത്താൽ ആചരിക്കുക.

മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് പ്രണയചിത്രം അനിയത്തിപ്രാവ് പ്രേക്ഷകരിലേക്കെത്തിയിട്ട് 25 വര്‍ഷം തികഞ്ഞിരിക്കുകയാണ്. 1996 മാര്‍ച്ച് 26നായിരുന്നു ചിത്രം പുറത്തിറങ്ങിയത്. പുതുമുഖമായ കുഞ്ചാക്കോ ബോബന്‍റെയും നായികയായിട്ടുള്ള ശാലിനിയുടെയും ആദ്യചിത്രം കൂടിയായിരുന്നു അനിയത്തിപ്രാവ്. ഒരുപാട് അന്വേഷണങ്ങള്‍ക്ക് ശേഷമായിരുന്നു നായകനായി ഫാസില്‍ ചാക്കോച്ചനെ തീരുമാനിച്ചത്. അത് ഒരു ഹിറ്റിലേക്കുള്ള തുടക്കം കൂടിയായിരുന്നു. എന്നാല്‍ ചിത്രത്തില്‍ ആദ്യം നായകനായി തീരുമാനിച്ചിരുന്നത് തന്നെയായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് നടന്‍ കൃഷ്ണ. നിര്‍ഭാഗ്യവശാല്‍ അതുകൈവിട്ടു പോയെന്നും കൃഷ്ണ പറയുന്നു.  അഭിമുഖത്തിലായിരുന്നു നടന്‍റെ തുറന്നുപറച്ചില്‍.

ഞാനും ചാക്കോച്ചനും ഒരു സമയത്താണ് സിനിമയിലേക്ക് എന്‍റര്‍ ചെയ്യുന്നത്. ചാക്കോച്ചന്‍ അനിയത്തിപ്രാവിന്റെ ഇരുപത്തഞ്ചാമത്തെ വാര്‍ഷികമാഘോഷിച്ചപ്പോള്‍ എനിക്ക് ഒരുപാട് വിഷമം വന്നു. കാരണം, അത് ഞാന്‍ ചെയ്യേണ്ടിയിരുന്ന സിനിമയാണ്. എന്തോ നിര്‍ഭാഗ്യവശാല്‍ എനിക്കാ പടം പോയി. ഞാനും സിനിമയില്‍ വന്നിട്ട് ഇത്രയും വര്‍ഷമായി. ഞാനും സീനിയറായി ആ ലെവലിൽ നിൽക്കേണ്ട ആളാണ്. സിനിമ എന്നുപറയുന്നത് ഒരു ഭാഗ്യമാണ്. ആഗ്രഹിച്ചിട്ട് കാര്യമില്ല, നമുക്ക് ദൈവും കൊണ്ടുതരുന്ന ഒരു അവസരമാണ്. ഇപ്പോഴത്തെ സിനിമയിൽ നമ്മളൊന്നും അത്ര മസ്റ്റല്ല, കാരണം ഒരപാട് ആക്ടേഴ്സുണ്ട്. കൃഷ്ണയ്ക്ക് സമയമില്ലെങ്കിൽ അടുത്തയാൾ അത്രയുള്ളൂ.

നമ്മളങ്ങനെ രണ്ട് മൂന്ന് സിനിമകൾ സെറ്റ് ചെയ്ത് വെക്കും, പിന്നെയായിരിക്കും, ആ ആർട്ടിസ്റ്റിനെ മാറ്റിയിട്ടുണ്ടാകും എന്നറിയുന്നത്. അതിലേക്ക് വലിയ ഏതെങ്കിലും താരം എത്തിക്കാണും. അനിയത്തിപ്രാവിൽ എന്റെ കാര്യത്തിൽ എന്തോ ഒരു കൺഫ്യൂഷൻ വന്നു ആ സമയത്താണ് കുഞ്ചാക്കോ ബോബൻ കേറിപോയത്. അന്ന് തുടങ്ങിയ സമയദോഷമാണ് എന്റേത്. ആ സമയദോഷം ഇന്നും നിലനിന്ന് പോവുന്നുണ്ടെന്നും കൃഷ്ണ പറയുന്നു.

നെപ്പോളിയന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി സിനിമയിലെത്തിയ നടനാണ് കൃഷ്ണ. തുടര്‍ന്ന് അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. ദയ,ഋഷിശൃംഗന്‍, ഇന്‍ഡിപെന്‍ഡന്‍സ്, വാഴുന്നോര്‍, മേലേവാര്യത്തെ മാലാഖക്കുട്ടികള്‍, തില്ലാന തില്ലാന, സ്നേഹിതന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ പ്രധാന വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്. ദൃശ്യം 2വിലാണ് ഒടുവില്‍ വേഷമിട്ടത്. പത്തൊന്‍പതാം നൂറ്റാണ്ടാണ് കൃഷ്ണയുടെതായി പുറത്തിറങ്ങാന്‍ പോകുന്ന ചിത്രം. തമിഴ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും സജീവമാണ് കൃഷ്ണ.

യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ യുവതി ഓടിച്ച് പിടിച്ച് പോലീസിലേല്പിച്ചു. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ചെറുത്തുനില്‍പ്പിന്റെയും പോരാട്ടത്തിന്റെയും പുതിയ മാതൃക കാണിച്ചത്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം.

ബസില്‍നിന്ന് ഇറങ്ങിയോടിയ അക്രമിയെ കാഞ്ഞങ്ങാട് ടൗണിലൂടെ പിന്നാലെ ഓടിയാണ് ആരതി പിടിച്ചത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി.

പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. ബസിലുള്ള മറ്റാരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്‌പോലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതിനിടയില്‍ അയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി.

എന്തുതന്നെയായാലും വിടില്ലെന്നുറപ്പിച്ച് ആരതിയും പിന്നാലെ ഓടി. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. രക്ഷപ്പെട്ടാല്‍ പരാതി നല്‍കുമ്പോള്‍ ഒപ്പം ചേര്‍ക്കാന്‍ അയാളുടെ ഫോട്ടോയുമെടുത്തു. ഒടുവില്‍ അയാള്‍ ഒരു ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. ആരതി പിറകെയെത്തി സമീപ കടക്കാരോട് വിവരം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് അയാളെ തടഞ്ഞുവെച്ചു. പിങ്ക് പോലീസിനെയും വിവരമറിയിച്ചു.

മിനിറ്റുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്തപ്പോഴാണ് മാണിയാട്ട് സ്വദേശി രാജീവനാണെന്ന് വ്യക്തമായത്. സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവെച്ചതോടെയാണ് ആരതിക്കുണ്ടായ ദുരനുഭവവും ചെറുത്തുനില്പും നാട്ടുകാരറിഞ്ഞത്.

കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍നിന്ന് കഴിഞ്ഞവര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ ആരതി കോളേജിലെ എന്‍.സി.സി. സീനിയര്‍ അണ്ടര്‍ ഓഫീസറായിരുന്നു. ഇതിനു മുന്‍പും ബസില്‍വെച്ച് ആരതിക്ക് ഇത്തരമൊരു അനുഭവമുണ്ടായിരുന്നു. പോലീസിനോട് പറയാനായി ബസില്‍നിന്നിറങ്ങിയപ്പോള്‍ അയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

കുറിച്ചി ചാമാക്കുളത്ത് നിന്നും കാണാതായ യുവാവിന്റെ മൃതദേഹം പള്ളിക്കത്തോട് മുലൂരിലെ പാറമടക്കുളത്തിൽ കണ്ടെത്തി. കുറിച്ചി മലകുന്നം വാഴപ്പറമ്പിൽ സദാനന്ദന്റെ മകൻ വി.എസ് അജിന്റെ(24) മൃതദേഹമാണ് പള്ളിക്കത്തോട് മുഴുരിലെ പാറമടക്കുളത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ 29 നാണ് ഇയാളെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് ബന്ധുക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം പള്ളിക്കത്തോട്ട് കണ്ടെത്തിയത്.

വ്യാഴാഴ്ച രാവിലെ ഇതുവഴി നടക്കാനിറങ്ങിയ നാട്ടുകാരാണ് പാറമടക്കുളത്തിനു സമീപത്തെ റോഡരികിൽ സ്‌കൂട്ടർ ഇരിക്കുന്നത് കണ്ടത്. രണ്ടു ദിവസത്തോളമായി ഇവിടെ റോഡരികിൽ സ്‌കൂട്ടറിരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്ന് ഇവർ വിവരം പള്ളിക്കത്തോട് പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സംഘം സ്ഥലത്ത് എത്തി നടത്തിയ പരിശോധനയിലാണ് പാറമടയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം പാറമടക്കുളത്തിൽ നിന്നും പുറത്തെടുക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇവിടെ നിന്നും പുറത്തെടുക്കുന്ന മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും. കുറിച്ചി സ്വദേശിയായ യുവാവ് കിലോമീറ്ററുകൾ അകലെയുള്ള പള്ളിക്കത്തോട്ടിൽ എത്തിയത് എന്തിനാണ് എന്ന സംശയമാണ് നാട്ടുകാർ ഇപ്പോൾ ഉന്നയിക്കുന്നത്. സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മെട്രോയുടെ നിര്‍മാണകാലം വച്ചുനോക്കിയാല്‍ സില്‍വര്‍ലൈന്‍ നിര്‍മാണം പൂര്‍ത്തിയാകാന്‍ 127 വര്‍ഷമെങ്കിലും എടുക്കുമെന്ന് സാമ്പത്തിക വിദഗ്ധന്‍ കെ.പി.കണ്ണന്‍. കെ–റെയില്‍ വാഗ്ദാനം ചെയ്യുന്ന തൊഴിലുകളുടെ എണ്ണം നോക്കിയാല്‍, ഒരു തൊഴില്‍ സൃഷ്ടിക്കാന്‍ വരുന്ന ചെലവ് 1,300 ലക്ഷമാണെന്നും സില്‍വര്‍ലൈനിന്‍റെ വിമര്‍ശകനായ കെ.പി.കണ്ണന്‍ പറഞ്ഞു.

അറുപതുകളില്‍ ജപ്പാന്‍ ഉപേക്ഷിച്ച സാങ്കേതിക വിദ്യയാണ് കുറഞ്ഞ പലിശയ്ക്ക് വായ്പ കിട്ടുമെന്നു പറഞ്ഞ് കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നടിയെ ആക്രമിച്ച കേസിലെ വധശ്രമത്തിലെ ഗൂഢാലോചന സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തി ദിലീപിനെ ചോദ്യംചെയ്യുന്നു. ക്രൈംബ്രാഞ്ചാണ് ചോദ്യംചെയ്യലിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച ഉച്ചയോടെ നിർമായകമായ നീക്കം നടത്തിയത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ ആരംഭിച്ച ദിലീപിന്റെ ചോദ്യംചെയ്യൽ വൈകുന്നേരവും തുടരുകയാണ്.

ബാലചന്ദ്രകുമാറിനെ ആലുവ പോലീസ് ക്ലബ്ബിലേക്ക് വിളിച്ചുവരുത്തിയാണ് ദിലീപിനെ ചോദ്യംചെയ്തത്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ സംബന്ധിച്ച് ഇന്നലെ നടത്തിയ ചോദ്യംചെയ്യലിൽ ദിലീപ് ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരെയും ഒപ്പമിരുത്തി ചോദ്യംചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.

സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു തിങ്കളാഴ്ച നടന്ന ചോദ്യംചെയ്യലിൽ ദിലീപിന്റെ മറുപടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം താൻ കണ്ടിട്ടില്ലെന്നും ദിലീപ് ചോദ്യംചെയ്യലിൽ അറിയിച്ചിരുന്നു.

അതേസമയം, ക്രൈംബ്രാഞ്ച് ദിലീപിന്റെ മൊബൈൽ ഫോണിൽനിന്ന് വീണ്ടെടുത്ത തെളിവുകൾ നിരത്തിയായിരുന്നു എഡിജിപി ശ്രീജിത്തിന്റെ നേതൃത്വത്തിൽ ഇന്നലത്തെ ചോദ്യംചെയ്യൽ. വാട്സാപ്പ് ചാറ്റുകൾ, സംഭാഷണങ്ങൾ, ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ, സൈബർ ഹാക്കർ സായ് ശങ്കറിന്റെ മൊഴി എന്നിവയും ഉൾപ്പെടുത്തിയായിരുന്നു ചോദ്യാവലി തയ്യാറാക്കിയത്. പല ചോദ്യങ്ങൾക്കും അറിയില്ല എന്ന മറുപടിയാണ് ദിലീപ് നൽകിയത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിനെക്കുറിച്ചും ഫോണിലെ വിവരങ്ങൾ നശിപ്പിച്ചത് എന്തിന് എന്നുള്ള ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി കിട്ടിയില്ലെന്ന് പോലീസ് പറയുന്നു.

മറ്റൊരാളുമായി വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടില്‍ എത്തി യുവാവ് തീ കൊളുത്തി മരിച്ചു. വളയം സ്വദേശിയായ രത്‌നേഷ് എന്ന 42കാരനാണ് മരിച്ചത്. വീടിന് തീ വെച്ച് യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് മരിച്ചത് എന്നാണ് വിവരം.

നാദാപുരം ജാതിയേരി കല്ലുമ്മലില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. യുവതിയുടെ വീട്ടിലെത്തിയ യുവാവ് യുവതിയുടെ കിടപ്പുമുറിയായ രണ്ടാം നിലയില്‍ കയറി മുറിയില്‍ തീ വയ്ക്കുകയായിരുന്നു.

വീടിന് തീ പടരുന്നത് കണ്ട അയല്‍വാസികള്‍ നിലവിളിച്ചതോടെയാണ് വീട്ടുകാര്‍ വിവരം അറിയുന്നത്. പിന്നാലെ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവാവ് വീടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. സംഭവത്തില്‍ യുവതിക്കും അമ്മയ്ക്കും സഹോദരനും പൊള്ളലേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

യുവതിയെ രത്‌നേഷിന് ഇഷ്ടമായിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ക്ക് ഇയാളുമായുള്ള ബന്ധത്തിന് താത്പര്യം ഉണ്ടായിരുന്നില്ല. ഏപ്രില്‍ ആദ്യം പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിക്കുകയും ചെയ്തു. ഇതാണ് യുവാവിനെ ചൊടിപ്പിച്ചത്.

ലണ്ടനിൽ മലയാളി യുവതിയെ ഇന്ത്യക്കാരനായ യുവാവ് അതിക്രൂരമായി കുത്തിപരുക്കേൽപിച്ചു. അക്രമി അറസ്റ്റിലായി. ഈസ്റ്റ് ലണ്ടനിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഈസ്റ്റ്ഹാമിലെ ബാർക്കിങ് റോഡിലുള്ള സൗത്ത് ഇന്ത്യൻ റസ്റ്ററന്റിലാണ് മലയാളി സമൂഹത്തെയാകെ ഞെട്ടിച്ച സംഭവം നടന്നത്.

യുവാവിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി അപകടനില തരണം ചെയ്തു എന്നാണ് ‌റിപ്പോർട്ട്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20നാണ് ബാർക്കിങ് റോഡിസെ ഹൈദ്രാബാദ് വാല എന്ന സൗത്ത് ഇന്ത്യൻ റസ്റ്ററന്റില്‍ വച്ച് ആക്രമണം ഉണ്ടായത്. റസ്റ്ററന്റിലെ ജീവനക്കാരിയായ മലയാളി യുവതിയെ അക്രമി ബലമായി കീഴ്പെടുത്തി നിരവധി തവണ കുത്തി പരുക്കേൽപിക്കുകയായിരുന്നു.

അക്രമം തടയാൻ ശ്രമിച്ച ഹോട്ടലിലെ മറ്റു ജീവനക്കാർക്കു നേരെയും ഇയാൾ കത്തിവീശി. ഇവർ ഭയന്നു പിന്മാറിയതോടെ യുവതിയെ പലതവണ കുത്തിയ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം പാഞ്ഞെത്തിയ മെട്രോപൊലിറ്റൻ പൊലീസ് സമീപത്തുനിന്നും ഇയാളെ പിടികൂടി.

പരുക്കേറ്റ യുവതിയെ എയർ ആംബുലൻസിൽ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. സംഭവത്തെക്കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഈസ്റ്റ് ലണ്ടനിലെ ഇന്ത്യൻ റസ്റ്ററന്റിൽ നടന്ന ഈ കൊടും ക്രൂരതയുടെ ഞെട്ടലിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർ.

മൂലമറ്റത്ത് ബസ് കണ്ടക്ടറായ സനല്‍ സാബു (32) വെടിയേറ്റ് മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി പ്രതി ഫിലിപ്പ് മാര്‍ട്ടിന്റെ മാതാവ് ലിസി മാര്‍ട്ടിന്‍. തട്ടുകടയ്ക്കു മുന്നില്‍ വച്ച് മകനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മകനെ ആക്രമിച്ചവരുടെ കൂട്ടത്തില്‍ വെടിയേറ്റവരും ഉണ്ടായിരുന്നതായി ലിസി മാര്‍ട്ടിന്‍ ആരോപിച്ചു. തന്നെ മര്‍ദ്ദിക്കുന്നത് കണ്ടാണ് മകന്‍ ആളുകള്‍ക്ക് നേരെ വെടിവച്ചത്. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

സനല്‍ ബാബു കഴിഞ്ഞ വര്‍ഷം ഇസ്രായേലില്‍ ഹമാസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധു. സൗമ്യയുടെ അമ്മയുടെ സഹോദരന്റെ മകനാണ് സനല്‍. കഴിഞ്ഞ വര്‍ഷം മെയ് 11 നാണ് ഇസ്രായേലിലേക്കുണ്ടായ ഹമാസിന്റെ മിസൈലാക്രമണത്തില്‍ സൗമ്യ കൊല്ലപ്പെട്ടത്.

ലിസി പറയുന്നതിങ്ങനെ: മകന് തട്ടുകടയില്‍ നിന്ന് ക്രൂരമായ മര്‍ദ്ദനമാണ് നേരിടേണ്ടി വന്നത്. കരഞ്ഞു പറഞ്ഞിട്ടും അവനെ വിടാതെ മര്‍ദ്ദിച്ചു. രക്തമൊലിപ്പിച്ചാണ് വീട്ടിലെത്തിയത്. തിരികെ തോക്കുമായി കാറില്‍ തട്ടുകടയ്ക്ക് സമീപം എത്തിയെങ്കിലും ആകാശത്തേക്ക് വെടിവെച്ച് ഉപദ്രവിച്ചവരെ പേടിപ്പിക്കുക മാത്രമാണ് മകന്‍ ചെയ്തത്. അതിന് ശേഷം മടങ്ങിയ ഫിലിപ്പ് അവശനായി വീടിന് സമീപത്ത് റോഡരികില്‍ കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.

ഈ സമയം താന്‍ അവന്റെ അടുത്തെത്തി. ആശുപത്രിയിലേക്ക് പോകാമെന്ന് പറഞ്ഞു നില്‍ക്കുന്നതിനിടെ ബൈക്കിലും മറ്റുമായി എത്തിയവര്‍ കാര്‍ പൂര്‍ണമായും തല്ലി തകര്‍ത്തു. കാറിലിരുന്ന മകനെ വീണ്ടും ഉപദ്രവിക്കുകയും ചെയ്തു. തടയാന്‍ ചെന്ന തന്നെ അവര്‍ തള്ളി താഴേയിട്ടു. തന്നെ മര്‍ദ്ദിക്കുന്നത് കണ്ട് രക്ഷിക്കാനായാണ് മകന്‍ വെടിയുതിര്‍ത്തത്.

വെടിയേറ്റവരെയും അക്രമികളുടെ കൂടെ താന്‍ കണ്ടിരുന്നു. അവശയായ തന്നെ അവിടെ ഉണ്ടായിരുന്ന മറ്റ് ചിലരാണ് വീട്ടിലെത്തിച്ചത്. ഏതാനും സമയത്തിന് ശേഷം പോലീസ് വീട്ടിലെത്തിയപ്പോള്‍ താന്‍ നടന്ന കാര്യങ്ങളെല്ലാം പറഞ്ഞതാണ്. എന്നാല്‍ മകന് രണ്ടിടത്തായി മര്‍ദ്ദനമേറ്റ സംഭവത്തിലും തന്നെ ഉപദ്രവിച്ച കാര്യത്തിലും സി.സി.ടി.വി ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് കേസെടുത്തില്ലെന്നും അവര്‍ ആരോപിച്ചു.

ശനിയാഴ്ച്ച രാത്രി 10.30 ഓടെ അറക്കുളം എ.കെ.ജി കോളനി ജങ്ഷനില്‍ വച്ചാണ് കൊലപാതകം നടന്നത്. ഇടുക്കി കീരിത്തോട് സ്വദേശിയും മലമറ്റത്ത് ബസ് കണ്ടക്ടറുമായ പാട്ടത്തില്‍ ജബ്ബാര്‍ എന്ന് വിളിക്കുന്ന സനല്‍ ബാബു (32) വാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് മൂലമറ്റം കണ്ണിക്കല്‍ മാളിയേക്കല്‍ പ്രദീപ് പുഷ്‌കരന്‍ (32) ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.

Copyright © . All rights reserved