ഡബ്ബിങ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തലുകൾ  സമൂഹമാധ്യമങ്ങളിലടക്കം വൈറലായി മാറുകയാണ്. മഞ്ജു വാര്യർ- ദിലീപ് വിഷയത്തെ ചുറ്റിപ്പറ്റിയാണ് വെളിപ്പെടുത്തലുകൾ ഒട്ടുമിക്കതും. ഇപ്പോഴിതാ തന്റെ സുഹൃത്തായ അതിജീവിത തന്നോടൊന്നും പറഞ്ഞില്ലല്ലോ എന്നായിരുന്നു മഞ്ജുവിന്റെ സങ്കടമെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുകയാണ്.

കാവ്യ-ദിലീപ് ബന്ധത്തെ കുറിച്ച് ഇതിനെക്കുറിച്ചൊക്കെ അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോഴാണ് അതിജീവിത ദിലീപിന് കാവ്യയുമായുളള ബന്ധത്തെക്കുറിച്ച് പറയുന്നത് എന്നും ഭാഗ്യലക്ഷ്മി പറയുകയുണ്ടായി. ഇക്കാര്യത്തില്‍ എന്തെങ്കിലും സത്യമുണ്ടായിരുന്നോ എന്നറിയാന്‍ മഞ്ജുവിന് താല്‍പര്യമുണ്ടായിരുന്നു. അത് ഉറപ്പിക്കാന്‍ വേണ്ടിയാണ് മഞ്ജു അതിജീവിതയോട് ഇക്കാര്യങ്ങൾ ചോദിച്ചതെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. റിപ്പോർട്ടർ ചാനലിൽ എഡിറ്റേഴ്സ് അവർ ചർച്ചയിലായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം വന്നിരിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ;

മഞ്ജുവിനോട് പല കാര്യങ്ങളും ഞാൻ ചോദിച്ചിട്ടില്ല. ആകെ ചോദിച്ചത് കാവ്യയുമായുള്ള ദിലീപിന്റെ ബന്ധം എപ്പോഴാണ് അറിഞ്ഞത് എന്നതാണ്. അതല്ലാതെ വീടിനുള്ളിൽ ഉണ്ടായ പല കാര്യങ്ങളും മഞ്ജു തന്നോട് പറഞ്ഞിട്ടുണ്ട്. മകളുടെ കാര്യത്തിലൊക്കെ പല കാര്യങ്ങളും സംസാരിച്ചിട്ടുണ്ട്.

മകൾക്ക് എപ്പോൾ വേണമെങ്കിലും എന്റയടുത്തേക്ക് വരാം. ഞാൻ കാത്ത് നിൽക്കുകയാണ് എന്ന് അടുത്ത ദിവസം കൂടി മഞ്ജു പറഞ്ഞിട്ടുണ്ട്. മഞ്ജു പലരും കണ്ടുപഠിക്കേണ്ട ഡിഗ്നിറ്റിയുള്ള വ്യക്തിയാണ് മഞ്ജു വാര്യർ.

മഞ്ജു അഭിനയം വേണ്ടെന്ന് വെച്ചത് അയാളുടെ താത്പര്യ പ്രകാരമാണോ മഞ്ജുവിന്റെ താത്പര്യ പ്രകാരമാണോയെന്നൊന്നും അറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്, ദിലീപിന്റെ വീട്ടിൽ ഉള്ളവർ എല്ലാവരും തന്നെ ദിലീപിനെ ആശ്രയിച്ച് കഴിയുന്നവരാണ്. പഴയ കൂട്ടുകുടുംബ രീതിയിലാണ് ദിലീപ് ജീവിക്കുന്നത്. ഞാനാണ് വീടിന്റെ കാരണവർ എന്നും തനിക്ക് കീഴിൽ എല്ലാവരും നിൽക്കണമെന്നും ചിന്തിക്കുന്നൊരാളാണ് ദിലീപ്.

അവിടെ നിന്നാണ് ഡാൻസ് എന്ന് പറഞ്ഞ് ഒരു പെൺകുട്ടി പുറത്തേക്ക് പോകുന്നത്. അവൾ ഒരു പടി മുന്നോട്ട് വെയ്ക്കുകയാണോയെന്ന ഭയം അയാളിൽ ഉണ്ടായിക്കാണും. എനിക്ക് പല ബന്ധങ്ങളും ഉണ്ടാകും. പക്ഷേ നീ എനിക്ക് കീഴെ അടിമപ്പെട്ട് ജീവിക്കേണ്ട ഭാര്യയാണെന്ന ചിന്തയുള്ളയാളാണ് അദ്ദേഹം. കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം അറിഞ്ഞത് കൊണ്ട് മാത്രമായിരിക്കാം മഞ്ജു ആ ബന്ധത്തിൽ നിന്നും പുറത്തുവന്നത്. ഇല്ലേങ്കിൽ അവൾ ഇപ്പോഴും ആ വീട്ടിൽ തന്നെ ഉണ്ടായിരുന്നിരിക്കാം.

അച്ഛന്റേയും അമ്മയുടേയും എതിർപ്പ് തള്ളിയാണ് മഞ്ജു വീട് വിട്ട് ദിലീപിനൊപ്പം പോയത്. അതുകൊണ്ട് തന്നെ ഒരു മടക്കം അവരെ ബുദ്ധിമുട്ടിച്ചിരുന്നു. ഇനിയെന്ത് എന്ന ആശങ്ക വളരെ അധികം ഉണ്ടായിരുന്നു അവർക്ക്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതെല്ലാം വിശ്വസിക്കാത്ത ഒരാളാണ് മഞ്ജു. എല്ലാം അറിഞ്ഞിട്ടും തന്റെ സുഹൃത്തായ അതിജീവിത അവളോട് ഒന്നും പറഞ്ഞില്ലെന്നായിരുന്നു മഞ്ജുവിന്റെ വിഷമം.

ഇവരെല്ലാവരും ഒരു ദിവസം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോഴാണ് മഞ്ജു ചോദിച്ചത് നിനക്ക് ഇതിനെ കുറിച്ചെല്ലാം അറിയാമായിരുന്നുവോ എന്ന്. അപ്പോഴാണ് അതിജീവിത ദിലീപ് -കാവ്യ ബന്ധത്തെ കുറിച്ച് പറയുന്നത്. മഞ്ജുവിന് കാര്യത്തിന്റെ സത്യാവസ്ഥ ബോധ്യപ്പെടണമായിരുന്നുവെന്നത് കൊണ്ടാണ് അതിജീവിതയോട് കാര്യങ്ങൾ ചോദിച്ചത്.

അതിജീവിതയ്ക്കെതിരെ മാത്രമേ അയാൾക്ക് ക്വട്ടേഷൻ കൊടുക്കാൻ കഴിയുമായിരുന്നുള്ളൂ. ഒന്നുകിൽ മഞ്ജുവിന് അല്ലേങ്കിൽ അതിജീവിതയ്ക്ക് ക്വട്ടേഷൻ കൊടുക്കണം. കാവ്യയുടെ അമ്മയ്ക്കും കാവ്യയ്ക്കും ക്വട്ടേഷൻ കൊടുക്കാൻ അയാൾക്ക് സാധിക്കില്ല. തന്റെ ജീവിതം ഇല്ലാതാക്കി എന്നാണ് അയാളുടെ വാദം മുഴുവനും.

ഒരു ഭാര്യയെ നിലനിർത്തിക്കൊണ്ട് മറ്റൊരു പെണ്ണുമായി ബന്ധം പുലർത്താൻ അനുവദിക്കാതിരുന്നതായിരുന്നു ദിലീപിന്റെ സങ്കടം. അതില്ലാതാക്കിയതിന്റെ വൈരാഗ്യമാണ് ദിലീപിന്. അതിന്റെ ക്വട്ടേഷൻ കാവ്യയുടെ അമ്മയ്ക്കെതിരെ കൊടുക്കാൻ കഴിയില്ല. അത് നടിക്കെതിരേയെ കൊടുക്കാൻ പറ്റൂ. മഞ്ജു വാര്യരും അതിജീവിതയും എന്നോട് പറഞ്ഞിട്ടുളള കാര്യങ്ങള്‍ തീര്‍ച്ചയായും പൊലീസിനോട് പറയും’, എന്നും ചർച്ചയിൽ ഭാഗ്യലക്ഷ്നി പറഞ്ഞു.