നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൊവ്വാഴ്ച വൈകീട്ട് 6.20-ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. രാജ്ഭവനിലാണ് താമസം. ബുധനാഴ്ച 9.35-ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും. റോഡ് മാര്‍ഗം പമ്പയിലെത്തും. പ്രത്യേക വാഹനത്തില്‍ സന്നിധാനത്തും.
ശബരിമല ദര്‍ശനത്തിനുശേഷം രാത്രി തിരുവനന്തപുരത്ത് തിരിച്ചെത്തും. ഹോട്ടല്‍ ഹയാത്ത് റീജന്‍സിയില്‍ ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ ആര്‍ലേക്കര്‍ നല്‍കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കും. 23-ന് -10.30-ന് രാജ്ഭവനില്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ പ്രതിമ അനാച്ഛാദനം ചെയ്യും. 12.50-ന് ശിവഗിരിയില്‍ ശ്രീനാരായണഗുരു മഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പാലാ സെയ്ന്റ്തോമസ് കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കും. അന്ന് കുമരകത്താണ് താമസം. 24-ന് എറണാകുളം സെയ്ന്റ്തെരേസാസ് കോളേജിലെ ചടങ്ങില്‍ പങ്കെടുത്തശേഷം ഡല്‍ഹിക്ക് മടങ്ങും.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ല. ബുധനാഴ്ച വൈകീട്ട് മാത്രമായിരിക്കും ദര്‍ശനം ഉണ്ടാവുക. രാഷ്ട്രപതി നിലയ്ക്കലില്‍ നിന്ന് മടങ്ങിയ ശേഷമായിരിക്കും ഭക്തരെ കടത്തിവിടുക. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി അന്നുരാത്രി 10-ന് നടയടയ്ക്കും.
രാഷ്ട്രപതി സന്നിധാനത്തെത്തുമ്പോള്‍ പതിനെട്ടാംപടിക്ക് മേലേയുള്ള മേലേതിരുമുറ്റത്ത് 10 പേരെമാത്രമേ അനുവദിക്കൂ. ഇതില്‍ തന്ത്രി, മേല്‍ശാന്തി, രണ്ട് പരികര്‍മികള്‍, ദേവസ്വം ബോര്‍ഡ് ഭാരവാഹികള്‍, മൂന്ന് ജീവനക്കാര്‍ എന്നിങ്ങനെയാണ് ഉണ്ടാവുക. 12.20 മുതല്‍ ഒരുമണിവരെയാണ് അയ്യപ്പനെ വണങ്ങാന്‍ രാഷ്ട്രപതി സോപാനത്തുണ്ടാവുക.
തിരുവനന്തപുരത്തുനിന്ന് 9.35-ന് ഹെലികോപ്റ്ററില്‍ പുറപ്പെടുന്ന രാഷ്ട്രപതി 10.20-ന് നിലയ്ക്കലെ ഹെലിപ്പാഡിലെത്തും. അവിടെനിന്ന് കാറില്‍ 11-ന് പമ്പയിലെത്തും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ. എറണാകുളത്ത് കിഴക്കൻ മേഖലയിലും തിരുവനന്തപുരത്തും കണ്ണൂരും മലയോരമേഖലകളിലും മഴ ശക്തമായതിനെ തുടർന്ന് ജനജീവിതം ദുസ്സഹമായി. കനത്ത മഴയെ തുടർന്ന് പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.
കണ്ണൂരിന്റെ മലയോരമേഖലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ചെറുപുഴയിൽ രണ്ടുവീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. പ്രാപ്പൊയിലിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു. ആളുകൾ മതിലിന് സമീപമില്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്. വീടിന്റെ ഒരു വശത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.
തിങ്കളാഴ്ച വൈകിട്ടാണ് എറണാകുളം ജില്ലയിൽ വ്യാപകമായി മഴ പെയ്തു തുടങ്ങിയത്. കൊച്ചി നഗരത്തിലും ശക്തമായ മഴയുണ്ടായി. ഇലഞ്ഞിയിൽ ഇടിമിന്നലിൽ വീട് തകർന്നു. വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേറ്റു. ആലുവയിലെ കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് വലിയ ഗതാഗതക്കുരുക്കിന് കാരണമായി. നിലവിൽ അന്തരീക്ഷം നല്ല മൂടിക്കെട്ടിയ നിലയിലാണ്, മഴ തുടരാൻ തന്നെയാണ് സാധ്യത. വരുന്ന മണിക്കൂറുകളിൽ മഴ ശക്തമായി പെയ്യുകയാണെങ്കിൽ, മുൻപ് വെള്ളത്തിൽ മുങ്ങിപ്പോയ സൗത്ത് റെയിൽവേ സ്റ്റേഷന് മുന്നിലടക്കം വലിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ പരമാവധി ശ്രദ്ധിക്കുകയും ആവശ്യമായ ജാഗ്രത കൈക്കൊള്ളുകയും ചെയ്യണമെന്ന് നിർദ്ദേശമുണ്ട്.
തിരുവനന്തപുരത്ത് മലയോര മേഖലകളിലാണ് കനത്ത മഴ തുടരുന്നത്. മണിക്കൂറുകളോളം മഴ ശക്തമായി പെയ്തതിനെ തുടർന്ന് തിരുവനന്തപുരം-തെങ്കാശി റോഡിൽ വെള്ളം കയറി. പാലോട് ഇളവട്ടത്ത് ഗതാഗതം തടസ്സപ്പെട്ടു. ഇളവട്ടം ജംഗ്ഷനിൽ സമീപത്തുള്ള തോട്ടിൽ നിന്ന് റോഡിലേക്ക് വെള്ളം കയറിയാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. ഈ വെള്ളക്കെട്ട് കാരണം ചെറുവാഹനങ്ങൾക്കൊന്നും അതുവഴി കടന്നുപോകാൻ സാധിക്കാത്ത അവസ്ഥയാണ്. അതിനാൽ വാഹനങ്ങൾ മറ്റൊരു പാതയിലൂടെ വഴി തിരിച്ചുവിടുകയാണ്. തിരുവനന്തപുരം-തെങ്കാശി സംസ്ഥാനപാതയിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
ലോറി പോലുള്ള വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുമെങ്കിലും, റോഡ് ഏതാണെന്നും തോട് ഏതാണെന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ അപകടകരമാണ്. കോവളം, വിഴിഞ്ഞം, വെങ്ങാനൂർ, മുക്കോല, ഉച്ചക്കട ഭാഗങ്ങളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ വെസ്റ്റ് യോർക്ക് ഷെയറിലെ വെയ്ക്ക് ഫീൽഡിൽ താമസിക്കുന്ന ജോമി ജോസിന്റെ പിതാവ് ഭരണങ്ങാനം എടപ്പാടി വ്യാളിപ്ലാക്കൽ (പീടികയിൽ) ജോസ് മാത്യു (ബേബിച്ചൻ – 67) നിര്യാതനായി. കഴിഞ്ഞ ദിവസമാണ് ജോസ് മാത്യുവിൻറെ മാതാവ് മേരിക്കുട്ടി മാത്യു നിര്യാതയായത് . ജോസ് മാത്യുവിന്റെയും മാതാവ് മേരിക്കുട്ടി മാത്യുവിന്റെയും മൃതസംസ്കാര ശുശ്രൂഷകൾ ബുധനാഴ്ച 10 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ഭരണങ്ങാനം സെൻ്റ് മേരീസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടും.
ഭാര്യ ജോളി ജോസഫ് ചിമ്പേരി കുര്യൻന്താനത്ത് കുടുംബാംഗമാണ്.
മക്കൾ: ജോമി ജോസ് ( യുകെ), ജോബിൻ ജോസ്.
മരുമക്കൾ: ആൻസ് (യുകെ), ഡോണിയ ജോബിൻ.
ജോമി ജോസിന്റെ പിതാവിൻെറയും പിതൃമാതാവിൻെറയും നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സംസ്ഥാനത്ത് ഇന്നും വ്യാപകമായ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും, കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും ശക്തമായ കാറ്റോടും കൂടിയ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കേരള തീരത്ത് ശക്തമായ തിരമാലകൾ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുന്നു.
തുടർച്ചയായ മഴ ലഭിക്കുന്ന മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള-കർണാടക തീരത്തിന് സമീപം നിലനിൽക്കുന്ന ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ തീവ്ര ന്യൂനമർദ്ദമായി മാറാനാണ് സാധ്യത. അതുപോലെ, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴിയും നാളെയോടെ ന്യൂനമർദ്ദമായി മാറും. ഈ ഇരട്ട തീവ്രന്യൂനമർദ്ദങ്ങളുടെ സ്വാധീനഫലമായി സംസ്ഥാനത്ത് തുലാവർഷം കൂടുതൽ ശക്തമായി തുടരുമെന്ന് പ്രവചനം.
ഇടിമിന്നലിൽ നിന്നും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. മിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ സുരക്ഷാ മാർഗ്ഗങ്ങൾ പാലിക്കണമെന്നും, ഇടിമിന്നൽ സമയത്ത് കെട്ടിടങ്ങൾക്കുള്ളിൽ തുടരാനും നിർദേശിച്ചിട്ടുണ്ട്. മിന്നലേറ്റ് പരിക്കേറ്റവർക്കു പ്രഥമ ശുശ്രൂഷ നൽകാനും ഉടൻ വൈദ്യസഹായം ഉറപ്പാക്കാനും അധികൃതർ ആവശ്യപ്പെട്ടു.
മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നതിനാൽ, അണക്കെട്ടിനോടു ചേർന്ന പ്രദേശങ്ങളിലെ ജനങ്ങൾ ജലാശയങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കുകയും പരമാവധി ജാഗ്രത പാലിക്കുകയും വേണമെന്ന് നിർദേശിച്ചിട്ടുണ്ട്.
കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി പീഡിപ്പിച്ച കേസിലെ പ്രതിയെ തമിഴ്നാട്ടിലെ മധുരയിൽ നിന്ന് പൊലീസ് പിടികൂടി. പ്രതിയെ കസ്റ്റഡിയിൽ എടുത്ത് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരിക്കുകയാണെന്നും ഇയാൾ കുറ്റസമ്മതം നടത്തിയതായും ഡെപ്യൂട്ടി കമ്മീഷണർ ടി. ഫെറാഷ് അറിയിച്ചു. ലോറി ഡ്രൈവറായ പ്രതി ജോലിയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതാണെന്ന് പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും വാഹനങ്ങളുടെ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലൂടെയാണ് പ്രതിയിലേക്കെത്താനായത്. പ്രതിയെ പിടികൂടുന്നതിന് പൊലീസ് സംഘം മധുരയിലേക്ക് യാത്ര ചെയ്ത് സാഹസികമായാണ് അറസ്റ്റ് നടത്തിയത്.
രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. ഉറക്കത്തിലായിരുന്ന യുവതിയെ പ്രതി ഹോസ്റ്റൽ മുറിയിൽ അതിക്രമിച്ച് കയറി ആക്രമിക്കുകയായിരുന്നു. ഞെട്ടി ഉണർന്ന യുവതിയെ കാണുന്നയുടൻ പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി കഴക്കൂട്ടം പൊലീസിൽ പരാതി നൽകി. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന് ശേഷം പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഹോസ്റ്റലിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതിയെ പൊലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കിയതിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയില്‍ മുട്ടം ശങ്കരപ്പിള്ളിയില്‍ കാര്‍ താഴ്ചയിലേയ്ക്ക് മറിഞ്ഞ് നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞും മുത്തശ്ശിയും മരിച്ചു. കനത്ത മഴയ്ക്കിടെ വൈകീട്ട് 4.45നാണ് അപകടം.
തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശിയും വെള്ളത്തൂവല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറുമായ ഷാമോന്റെ മാതാവ് ആമിന (60), മകള്‍ മിഷ മറിയം(നാല് മാസം) എന്നിവരാണ് മരിച്ചത്.
ഷാമോനാണ് കാര്‍ ഓടിച്ചിരുന്നത് ഭാര്യയും മറ്റൊരു മകളും വാഹനത്തിലുണ്ടായിരുന്നു. ഇവര്‍ക്കും പരിക്കുണ്ട്. നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച കാര്‍ മലങ്കര ജലാശയത്തിനായി ഏറ്റെടുത്ത സ്ഥലത്തേയ്ക്ക് പതിക്കുകയായിരുന്നു.
ഇരുവരേയും ഗുരുതര പരിക്കുകളോടെ തൊടുപുഴ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂലമറ്റം ഭാഗത്തുനിന്നും വെങ്ങല്ലൂരേയ്ക്ക് വരുമ്പോഴാണ് അപകടം.
നെടുമ്പാശ്ശേരിയിൽ 400 ഗ്രാം എംഡിഎംഎയുമായി ഐടി വിദ്യാർഥി പിടിയില്‍. കായംകുളം ഗവണ്‍മെന്‍റ് ആശുപത്രിക്ക് സമീപം ആലപ്പുറത്ത് ശിവശങ്കർ (21) ആണ് പിടിയിലായത്.
റൂറല്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും നെടുമ്ബാശേരി പോലീസും ചേർന്നാണ് ശിവശങ്കറിനെ പിടികൂടിയത്. ബൈക്കില്‍ പ്രത്യേകം പാക്ക് ചെയ്ത് ഒളിപ്പിച്ച നിലയിലാണ് ലഹരി വസ്തു കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടന്ന പരിശോധനയില്‍ എയർപോർട്ട് ഭാഗത്ത് വില്‍പ്പനക്കെത്തിച്ചപ്പോഴണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് ഇടിമിന്നലേറ്റ് യുവതി മരിച്ചു. കോഴിക്കോട് പുല്ലാളൂർ പറപ്പാറ ചെരച്ചോറമീത്തൽ സുനീറയാണ് മരിച്ചത്. വീടിന്‍റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ഇടിമിന്നലേറ്റത്. കോഴിക്കോട് ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയുണ്ട്. മലയോര മേഖലയില്‍ ശക്തമായ മഴ തുടരുകയാണ്. പുതുപ്പാടി, കണ്ണപ്പന്‍കുണ്ട്,കോടഞ്ചേരി , അടിവാരം മേഖലകളിലാണ് കനത്ത മഴ പെയ്തത്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് പുതുപ്പാടി മണല്‍ വയല്‍ പാലത്തിന്‍റെ മുകളില്‍ വെള്ളം കയറി. പേരാമ്പ്ര കൂരാച്ചുണ്ട് മേഖലയിലും മഴ ശക്തമാണ്. മലയോരമേഖലയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
സംസ്ഥാനത്ത് നിലവില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. നാളെ വടക്കൻ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്. കേരളാ തീരത്ത് മീൻപിടുത്തത്തിന് വിലക്കുണ്ട്.
കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ അനുഭവപ്പെടാനാണ് സാധ്യത. അറബിക്കടലിൽ കേരള തീരത്തോട് അടുത്ത് രൂപപ്പെട്ട തീവ്രന്യൂനമർദവും ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ പോകുന്ന ന്യൂനമർദവും കാരണം സംസ്ഥാനത്ത് മിന്നൽപ്രളയങ്ങൾ ഉൾപ്പെടെയുള്ള ശക്തമായ മഴയുടെ സാധ്യത ഉയർന്നിട്ടുണ്ട്. മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർകോട് ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലർട്ടാണ് നൽകിയിരിക്കുന്നത്, അതേസമയം പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നിലവിലുണ്ട്.
അടുത്ത ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിലും യെല്ലോ മുന്നറിയിപ്പുകൾ തുടരും. 20-21 തീയതികളിൽ പല ജില്ലകളിലും മഴയ്ക്കുള്ള മുന്നറിയിപ്പുകൾ തുടരാനാണ് സാധ്യത. അതേസമയം, കടുത്ത മുന്നറിയിപ്പുകൾ നൽകേണ്ട സാഹചര്യം ഉണ്ടാകാനും സാധ്യതയുണ്ട്. ഒക്ടോബർ അവസാനംവരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.
കേരളത്തിലെ സർക്കാർ ഓഫീസുകളിലെ ജീവനക്കാർ നടത്തിയ സാമ്പത്തിക തട്ടിപ്പുകളിലുണ്ടായ നഷ്ടം തിരിച്ചുപിടിക്കുന്നതിൽ ഗുരുതരമായ നീണ്ടുപോക്ക് റിപ്പോർട്ട് ചെയ്‌തിരിക്കുന്നു. ഇപ്പോഴും ഏകദേശം 22 കോടി രൂപയാണ് സർക്കാർ വകുപ്പുകൾക്ക് തിരിച്ചുപിടിക്കാനുള്ളത്.
നിയമസഭയിൽ ഒക്ടോബർ 9-ന് വെച്ച സിഎജി റിപ്പോർട്ടിലാണ് ഈ വിവരം വ്യക്തമാക്കിയിരിക്കുന്നത്. മൊത്തം 84 തട്ടിപ്പ് കേസുകളിൽ 37 കേസുകളിൽ റിക്കവറിക്ക് കോടതി ഉത്തരവുണ്ടായിട്ടും നടപടിയുണ്ടായിട്ടില്ല. 12 കേസുകളിൽ ജപ്തി നടപടികൾ പോലും ആരംഭിച്ചിട്ടില്ല. ഇവയിൽ ചിലത് 25 മുതൽ 50 വർഷം പഴക്കമുള്ളവയാണ്. 20 മുതൽ 25 വർഷം പഴക്കമുള്ള 15 കേസുകളിലും ഇതുവരെ നടപടിയില്ല. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ 17.82 കോടി രൂപയുടെ 19 തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്‌തെങ്കിലും ഒന്നിലും നിയമനടപടി തുടങ്ങിയിട്ടില്ല. ഇതിൽ 10.61 കോടി രൂപയുടെ 13 കേസുകളിൽ വകുപ്പുതല നടപടി പോലും ഉണ്ടായിട്ടില്ല. ഇപ്പോൾ 20 കേസുകൾ കോടതിയിൽ പരിഗണനയിലാണ്.
വകുപ്പുതലത്തിൽ ട്രഷറി വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ റിക്കവറി നടപടികൾ തീരാനുള്ളത്. 14 കേസുകളിൽ നിന്നായി 4.1 കോടി രൂപ തിരിച്ചുപിടിക്കാനുണ്ട്. തദ്ദേശവകുപ്പിൽ 13 കേസുകളിലായി 11.3 കോടി രൂപയും സഹകരണവകുപ്പിൽ ഒരു കേസിലൂടെ 2.93 കോടി രൂപയും തിരിച്ചുപിടിക്കാനുണ്ട്. കൃഷി, ആരോഗ്യം, പൊതുവിദ്യാഭ്യാസം, ലോട്ടറി, മൈനിങ് ആൻഡ് ജിയോളജി, വനം തുടങ്ങിയ വകുപ്പുകളിലാണ് കൂടുതൽ തട്ടിപ്പുകളും കേസുകളും രേഖപ്പെടുത്തിയിരിക്കുന്നത്.