ഓസ്ട്രേലിയയില്‍ കോവിഡ് -19 പകര്‍ച്ചവ്യാധിക്കിടെ നടത്തിയ ‘നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്’ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രേയസ് ശ്രേഷിന് നന്ദി പറയുകയാണ് ഓസീസ് ബാറ്റ്‌സ്മാന്‍ ഡേവിഡ് വാര്‍ണര്‍. ബെംഗളൂരു സ്വദേശിയും ക്വീന്‍സ്ലാന്റ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് പഠിക്കുന്ന ശ്രേയസ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം എത്തിക്കുന്നന്നത് ചൂണ്ടി കാണിച്ചാണ് വാര്‍ണര്‍ വീഡിയോ സന്ദേശത്തിലൂടെ വിദ്യാര്‍ഥിയെ അഭിനന്ദിച്ചത്.
‘നല്ല ദിവസം, നമസ്തേ. കോവിഡ് 19-ല്‍ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തിന് ശ്രേയസ് ശ്രേഷിന് നന്ദി പറയാന്‍ ഞാന്‍ ഇവിടെയുണ്ട്. ക്വീന്‍സ്ലാന്റ് സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്ന ശ്രേയസ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ കൊറോണ കാലത്ത് ഭക്ഷണ പാക്കറ്റുകള്‍ തയ്യാറാക്കി വിതരണം ചെയ്യുന്ന യൂണിവേഴ്‌സിറ്റിയുടെ പ്രോഗ്രാമിന്റെ ഭാഗമാണ് , ”വാര്‍ണര്‍ വീഡിയോയില്‍ പറഞ്ഞു. നിങ്ങളുടെ അമ്മയും അച്ഛനും ഇന്ത്യയും നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. മഹത്തായ പ്രവര്‍ത്തനം തുടരുക, കാരണം നാമെല്ലാവരും ഇതില്‍ ഒന്നാണ്, ”വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി നഴ്‌സിനോട് നന്ദി പറഞ്ഞ് ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആദം ഗില്‍ക്രിസ്റ്റും രംഗത്തെത്തിയിരുന്നു. 23കാരിയായ കോട്ടയം സ്വദേശി നഴ്‌സ് ഷാരോണ്‍ വര്‍ഗീസിനാണ് ഗില്ലിയുടെ പ്രശംസ. ഒരു വീഡിയോ പുറത്തുവിട്ട് കൊണ്ടാണ് താരം പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചത്. ‘ഓസ്‌ട്രേലിയയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നഴ്‌സിങ് വിദ്യാര്‍ഥിയായ ഷാരോണ്‍ വര്‍ഗീസിന് രാജ്യത്തിന്റെ മുഴുവന്‍ സ്‌നേഹവും നന്ദിയും അറിയിക്കുന്നു,’ ഗില്‍ക്രിസ്റ്റ് പറഞ്ഞു. ഓസ്‌ട്രേലിയയില്‍ നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ ഷാരോണ്‍ കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്.
Adam Gilchrist gives a shout out to Sharon Vergese a nurse from @UOW who has been working as an #agedcare worker during #COVID-19. https://t.co/NfT0Q7G6P8
To discover more stories like this follow #InAusTogether #InThisTogether. #studyaustralia @gilly381 @AusHCIndia @dfat
— Austrade India (@AustradeIndia) June 2, 2020
#Australia values Indian students contribution during #COVID19 to help the community in Australia.
Here’s a video from @davidwarner31 thanking Shreyas for the work he has done during the pandemic.https://t.co/PsnbouDPGx#InThisTogether #InAusTogether @AusHCIndia 🇦🇺 & 🇮🇳— Austrade India (@AustradeIndia) June 4, 2020
മേക്കപ്പ് ആര്‍ട്ടിസ്റ്റായ സീമ വിനീതിന് മകൻ അശ്‌ളീല സന്ദേശം അയച്ചു എന്ന് ആരോപിച്ച സംഭവത്തില്‍ ഒരു സ്ത്രീ എന്ന നിലയില്‍ സീമയുടെ ട്രോമയ്ക്ക് ഒപ്പമാണെന്നു നടി മാലാ പാര്‍വ്വതി. മകന്റെ തെറ്റ് താന്‍ ന്യായീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു. അതേ സമയം, മകനെക്കൊണ്ട് മാപ്പ് പറയിപ്പിക്കാന്‍ നടി മാലാ പാര്‍വ്വതി മടിക്കുന്നത് എന്തു കൊണ്ടാണെന്ന് സീമാ വിനീത് ചോദിച്ചു.
മാലാ പാര്‍വ്വതിയുടെ ഇരുപത്തിയേഴുകാരനായ മകന്‍ അനന്തകൃഷ്ണന്‍ 2017 മുതല്‍ തനിക്ക് ഫെയ്‌സ് ബുക്കില്‍ അശ്‌ളീല മെസേജുകള്‍ അയച്ചതായി കാണിച്ച് കഴിഞ്ഞ ദിവസമാണു ട്രാന്‍സ് വ്യക്തിയായ സീമ വിനീത് രംഗത്ത് വന്നത്. മാലയുടെയും മകന്റെയും പേര് പരാമര്‍ശിക്കാത്ത തരത്തിലായിരുന്നു ആദ്യത്തെ പോസ്റ്റ്. ഇതേത്തുടര്‍ന്ന് മാല സീമയെ ഫോണില്‍ വിളിച്ച് സംസാരിക്കുകയും മകന് വേണ്ടി മാപ്പ് പറയുകയും ചെയ്തിരുന്നു.
”ജൂണ്‍ ഒന്‍പതിനാണ് സീമ വിനീതിന്റെ ആദ്യത്തെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വരുന്നത്. ഫെമിനിസ്റ്റും ആക്റ്റിവിസ്റ്റുമായ അമ്മ, സ്ത്രീകളെ സംരക്ഷിക്കാനായി നടക്കുമ്പോള്‍ മകന്‍ നഗ്‌നത അന്വേഷിച്ചു നടക്കുകയാണ്, ഇന്‍ബോക്‌സ് തുറന്നു നോക്കിയപ്പോഴാണ് അവരുടെ മകന്‍ അയച്ച സന്ദേശങ്ങള്‍ ആദ്യമായി കാണുന്നത് എന്ന്. എന്നെ ഒരാള്‍ വിളിച്ചു പറഞ്ഞു അത് ചേച്ചിയെക്കുറിച്ചാണെന്ന്. ഞാന്‍ മകനോട് ചോദിച്ചപ്പോള്‍, ഞങ്ങള്‍ തമ്മില്‍ പരിചയമുണ്ടായിരുന്നുവെന്നു തോന്നുന്നു, കുറേ വര്‍ഷം മുന്‍പായതു കൊണ്ട് ഓര്‍മയില്ലെന്നു പറഞ്ഞു,” മാലാ പാര്‍വ്വതി പറഞ്ഞു.
മാലാ പാര്‍വ്വതി
തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ വേണ്ടി സീമയെ വിളിച്ച മാലാ പാര്‍വ്വതി, മകന്റെ ഭാഗത്തു നിന്ന് തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍, അമ്മയെന്ന രീതിയിലും സ്ത്രീയെന്ന രീതിയിലും, സീമയോട് മാപ്പ് പറയുകയും ചെയ്തതായി പറഞ്ഞു. ‘ചേച്ചി ട്രാന്‍സ്‌ജെന്‍ഡറുകളോടെല്ലാം നല്ല രീതിയില്‍ സംസാരിക്കുന്ന ആളാണ്, ആരെയും വേദനിപ്പിക്കാനല്ല, ചേച്ചിയല്ല മാപ്പ് പറയേണ്ടത്’ എന്നായിരുന്നു സീമയുടെ മറുപടി എന്നും മാലാ പാര്‍വ്വതി കൂട്ടിച്ചേര്‍ത്തു. നേരില്‍ കാണണം എന്ന് ആവശ്യപ്പെട്ട സീമയോട് താന്‍ അവരുടെ കൂടെയുണ്ടെന്നും നിയമപരമായി പോവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കും എന്നും വ്യക്തമാക്കി.
”സീമയെ താൻ വിളിച്ചതിനു ശേഷം, ആക്റ്റിവിസ്റ്റായ ദിയ സന എന്നെ വിളിച്ചിട്ട് നേരില്‍ കാണണമെന്ന ആവശ്യം ഉന്നയിച്ചു. ഒരു ചാറ്റ് ഗ്രൂപ്പില്‍ നഷ്ടപരിഹാരം ആവശ്യപ്പെടണമെന്ന രീതിയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചയുടെ ഓഡിയോ ക്ലിപ്പും ഇതിനിടെ എനിക്കു ലഭിച്ചിരുന്നു. നേരില്‍ കാണണം എന്നു പറയുകയും ഈ രീതിയില്‍ ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്നുവെന്നു കേട്ടപ്പോള്‍ അതിലെനിക്കൊരു അസ്വാഭാവികത തോന്നി. സ്വകാര്യമായ ഒരു വിഷയം ഒരു ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് പലരുടെയും അഭിപ്രായം സമന്വയിപ്പിച്ച് അവതരിപ്പിക്കുന്ന രീതി ശരിയല്ലല്ലോ എന്ന് എനിക്ക് തോന്നി. ‘മകനോ അമ്മയോ മാപ്പ് പറയണം, അല്ലെങ്കില്‍ നഷ്ടപരിഹാരം വാങ്ങണം’ എന്നും ചര്‍ച്ച ഉയരുന്നതായി ഒരു വോയിസ് നോട്ടില്‍ നിന്നും മനസ്സിലാക്കാന്‍ സാധിച്ചു. അത് ആര് പറഞ്ഞതാണ് എന്ന് എനിക്ക് വ്യക്തമല്ല. എന്നാല്‍ ഗ്രൂപ്പ് ആലോചന നടത്തിയാണ് ഈ വിഷയത്തില്‍ ഓരോ ചുവടും വയ്ക്കുന്നത് എന്നറിഞ്ഞതോടെ നിയമപരമായി നീങ്ങുന്നതാവും നല്ലത് എന്ന് ഞാന്‍ തീരുമാനിച്ചു.” പാര്‍വ്വതി പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ നഷ്ടപരിഹാരം താന്‍ ആവശ്യപ്പെട്ടുവെന്ന ആരോപണം സീമ വിനീത് നിഷേധിച്ചു.
”ട്രാന്‍സ് കമ്യൂണിറ്റികളുടെ ഗ്രൂപ്പുകള്‍ക്കിടയില്‍ സംസാരിച്ചത് എനിക്കറിയേണ്ട കാര്യമില്ലല്ലോ? ഗ്രൂപ്പുകളില്‍ പല ചര്‍ച്ചകളും നടക്കും. ആ ഗ്രൂപ്പുകളില്‍ നഷ്ടപരിഹാരം വേണമെന്നോ, നഷ്ടപരിഹാരം കിട്ടിയാലേ പിന്മാറൂ എന്നതു സംബന്ധിച്ച് ഞാന്‍ സംസാരിച്ചതോ എന്റെ ഭാഗത്തു നിന്നുള്ള മെസേജുകളോ എന്തെങ്കിലുമുണ്ടെങ്കില്‍ അവര്‍ ഹാജരാക്കട്ടെ. എവിടെയും ഹാജരാവാന്‍ ഞാന്‍ തയ്യാറാണ്. നിയമവശങ്ങള്‍ നോക്കി ഏതറ്റംവരെയയും പോകാന്‍ ഞാന്‍ ഒരുക്കമാണ്. അഭിഭാഷകരുമായി സംസാരിച്ചിട്ടുണ്ട്,” സീമ പറഞ്ഞു.
സീമ വിനീത്
മകനും സീമയും തമ്മില്‍ നടന്ന സംഭാഷണം പരസ്പര സമ്മതത്തോടെ ആയിരുന്നു എന്നാണു സീമയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്നും തനിക്ക് വ്യക്തമായത് എന്ന് മാലാ പാര്‍വ്വതി പറഞ്ഞു.
”മകനെ ഞാന്‍ ഡിഫന്‍ഡ് ചെയ്യുന്നില്ല. കല്യാണം കഴിക്കാത്ത പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ തമ്മില്‍ ചാറ്റ് ചെയ്തത് തെറ്റാണെന്നും വിശ്വസിക്കുന്നില്ല. നിയമപരമായി അവര്‍ നീങ്ങട്ടെ, ഞാനതിനെ പിന്തുണയ്ക്കുന്നുണ്ട്. എന്റെ മകന്‍ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍, അയാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍, അതിന്റെ അനന്തരഫലങ്ങള്‍ അയാള്‍ അഭിമുഖീകരിക്കട്ടെ,” മാലാ പാര്‍വ്വതി നിലപാട് വ്യക്തമാക്കി.
2017 മുതലുള്ള മെസേജുകളാണു താന്‍ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ പരാമര്‍ശിച്ചത്. പരസ്പര സമ്മതോടെയുള്ള ചാറ്റായിരുന്നെങ്കില്‍ അതിന്റെ സ്‌ക്രീന്‍ ഷോട്ട് മാലാ പാര്‍വ്വതിയുടെ മകന്റെ കൈയിലും ഉണ്ടാവുമല്ലോ? എന്നാണ് ഇതില്‍ സീമയുടെ പക്ഷം.
“ആ വ്യക്തി എനിക്കയച്ച മോശം മെസേജുകള്‍ ഇപ്പോഴാണു കണ്ടത്. ഇയാള്‍ എന്റെ ഫെയ്‌സ് ബുക്ക് ഫ്രണ്ട് ലിസ്റ്റിലില്ല. ഫ്രണ്ട് അല്ലാത്താവര്‍ അയയ്ക്കുന്ന മെസേജ് അണ്‍ലീഡഡ് ബോക്‌സിലാണല്ലോ ഉണ്ടാവുക. സമയം കിട്ടുമ്പോഴാണ് ഇത്തരം കാര്യങ്ങളൊക്കെ നോക്കുന്നത്.”
മെസ്സേജുകള്‍ സീമ കണ്ടത് ഇപ്പോഴാണ് എന്നതിനോട് തനിക്കു യോജിക്കാന്‍ സാധിക്കില്ല എന്ന് മാലാ പാര്‍വ്വതി പറഞ്ഞു.
“കാരണം ഫേസ്ബുക്ക് മെസഞ്ജറില്‍ റിക്ക്വസ്റ്റ് അയച്ചാല്‍, മറുവശത്തെ ആള്‍ അത് അക്സപ്പ്റ്റ് ചെയ്യുന്ന പക്ഷം, ‘You can now send messages and talk to each other’ എന്നൊരു കുറിപ്പ് വരും. 2017ലെ സ്ക്രീന്‍ ഷോട്ടില്‍ ഇത്തരത്തില്‍ ഒരു കുറിപ്പ് കാണാം. അതിനര്‍ത്ഥം സീമ ഫ്രണ്ട് റിക്ക്വസ്റ്റ് അപ്പോള്‍ അക്സപ്പ്റ്റ് ചെയ്തിരുന്നു എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. കൂടാതെ ഒരു ചാറ്റിനു തംബ്സ് അപ്പ് കൊടുത്തതായും സീമ പോസ്റ്റ് ചെയ്ത സ്ക്രീന്‍ഷോട്ടുകളില്‍ കണ്ടിരുന്നു. അതെങ്ങനെ. ആ സ്ക്രീന്‍ഷോട്ട് ഇടയ്ക്ക് വച്ച് എഡിറ്റ് ചെയ്തു മാറ്റുകയും ചെയ്തു.”
എന്നാല്‍ ഒരു ചാറ്റിന് താന്‍ തംബ്സ് അപ്പ് കൊടുത്തുവെന്നും അതു പിന്നീട് ഡിലീറ്റ് ചെയ്തുവെന്നമുള്ള ആരോപണം ശരിയല്ലെന്നും സീമ പറഞ്ഞു.
”ആരോപണവിധേയന്‍ ട്രാൻസ് കമ്യൂണിറ്റിയില്‍ തന്നെയുള്ള മറ്റൊരാള്‍ക്കു മെസേജ് അയച്ചിരുന്നു. അതിന് അവര്‍ നല്‍കിയ മറുപടിയാണത്. എന്റെ പോസ്റ്റിനു താഴെ അവര്‍ അത് പോസ്റ്റ് ചെയ്തിരുന്നു. ഇതേ വ്യക്തി അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് മെസേജ് അയച്ചിരുന്നു. അതില്‍ മോശമായി ഒന്നും ഇല്ലാത്തതിനാലാണ് ഷെയര്‍ ചെയ്യാതിരുന്നത്. ‘ഹായ് ഹലോ, എവിടെയാ?’ എന്നായിരുന്നു ആ മെസേജ്,” സീമ പറഞ്ഞു.
വിഷയം രാഷ്ട്രീയവത്കരിക്കാനോ വേറൊരു തരത്തില്‍ മാറ്റിമറിക്കാനോ ഞാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നാണു സീമയുടെ നിലപാട്. ഇതിനു മുന്‍പും ഇത്തരത്തില്‍ മോശമായി വന്നിട്ടുള്ള കമന്റുകള്‍ താന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഉണ്ടാവാത്ത രാഷ്ട്രീയവത്കരണം ഇപ്പോള്‍ മാത്രം എന്തു കൊണ്ടാണ് വന്നത്?
“ആത്മാര്‍ഥമായി എന്നെ പിന്തുണയ്ക്കുന്ന കുറച്ചു സുഹൃത്തുക്കളുടെ കമന്റുകള്‍ എന്റെ പോസ്റ്റില്‍ ഞാന്‍ കണ്ടു. പക്ഷേ കൂടുതലും കണ്ടത് വിഷയം രാഷ്ട്രീയവത്കരിക്കാനുള്ള ആളുകളുടെ വ്യഗ്രതയാണ്. ഒരു സ്ത്രീക്കുവേണ്ടി മറ്റൊരു സ്ത്രീയെ അപമാനിക്കുന്നതിലല്ല കാര്യം. ആ സ്ത്രീയ്ക്കു നീതി വാങ്ങിക്കൊടുക്കുന്നതിലാണു കാര്യം. വിഷയത്തിലേക്കു മാലാ പാർവ്വതി വലിച്ചിഴയ്ക്കപ്പെട്ടതില്‍ വളരെയധികം ദുഖമുണ്ട്,” സീമ വിനീത് പറഞ്ഞു.
വിഷയത്തില്‍ അമ്മയുടെ വളര്‍ത്തുദോഷമാണെന്ന രീതിയില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ സദാചാര ഗുണ്ടായിസമാണെന്ന് മാലാ പാര്‍വ്വതി പറഞ്ഞു.
അതേ സമയം, സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടി വാതോരാതെ സംസാരിക്കുന്ന മാലാ പാര്‍വ്വതി ഫോണില്‍ തന്റെ നമ്പര്‍ സേവ് ചെയ്തിരിക്കുന്നത് ‘വിനീത് സീമ ട്രാന്‍സ് ജെന്‍ഡര്‍’ എന്ന പേരിലാണെന്നും സീമ ആരോപിച്ചു. എല്ലാവര്‍ക്കും ഒരേപോലെയുള്ള നീതിക്കു വേണ്ടി സംസാരിക്കുന്ന മാലയ്ക്കു എന്റെ കാര്യം വന്നപ്പോള്‍ ഈ നിലപാട് എവിടെ പോയി? ഓരോ ആള്‍ക്കും ആണ്, പെണ്ണ് എന്ന് പറഞ്ഞ് അവര്‍ പേര് സേവ് ചെയ്യുമോയെന്നും സീമ ചോദിച്ചു.
ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി കെ കുഞ്ഞനന്തന്‍ അന്തരിച്ചു. 73 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വ്യാഴാഴ്‌ച (ഇന്നലെ) രാത്രി 9. 25ന് ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി.
വയറിലെ അണുബാധയെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. പരോളിൽ കഴിയുന്നതിനിടെയാണ് മരണം. കേസിൽ ശിക്ഷിക്കപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് രോഗബാധിതനായത്. 2019 ജനുവരി മുതൽ രോഗബാധിതനായി ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെത്തുടർന്ന് ഞായറാഴ്ച തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
സിപിഎം പാനൂര്‍ ഏരിയാ കമ്മറ്റി അംഗമാണ്. ടി പി വധ കേസിൽ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തൻ ജീവ പര്യന്തം തടവിനായിരുന്നു ശിക്ഷിക്കപ്പെട്ടത്. മാർച്ചിലാണ് പികെ കുഞ്ഞനന്തന് ഹൈക്കോടതി പരോൾ അനുവദിച്ചത്. ശിക്ഷ തൽക്കാലത്തേക്ക് റദ്ദാക്കി 3 മാസത്തെ ജാമ്യമായിരുന്നു അനുവദിച്ചിട്ടുള്ളത്. മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ആരോഗ്യനില മോശമാണെന്നും ശിക്ഷ റദ്ദാക്കി ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് കുഞ്ഞനന്തൻ കോടതിയെ സമീപിച്ചത്. 85 കിലോ ഉണ്ടായിരുന്ന ഭാരം 30 ആയി കുറഞ്ഞെന്നും ഇപ്പോൾ ലഭിക്കുന്ന ചികിത്സ പോരെന്നും വിദഗ്‌ധ ചികിത്സ വേണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം.
ടി പി കേസിൽ 2014 ജനുവരിയിലാണ് കുഞ്ഞനന്തൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിലാകുന്നത്. ഗൂഢാലോചന കേസിലാണ് വിചാരണ കോടതി കുഞ്ഞനന്തനെ ശിക്ഷിച്ചത്. 2012 മേയ് നാലിന് രാത്രി പത്തേകാലിന് വടകരയ്ക്കടുത്ത് വള്ളിക്കാട്ടുവച്ചാണ് സിപിഎം വിമതനും റവലൂഷണറി മാര്‍ക്‌സിസ്റ്റ് നേതാവുമായ ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്.
മുഖ്യമന്ത്രിദു:ഖം രേഖപ്പെടുത്തി
സി പി ഐ എം പാനൂർ ഏരിയ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്റെ നിര്യാണത്തിൽ
അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
പാർട്ടിയെ അകമഴിഞ്ഞ് സ്നേഹിക്കുകയും പാർട്ടി പ്രവർത്തകരോടും സമൂഹത്തോടും കരുതൽ കാണിക്കുകയും ചെയ്ത സഖാവാണ് കുഞ്ഞനന്തനെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
“പൊതു പ്രവർത്തകൻ എന്ന നിലയിൽ സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങിയ അദ്ദേഹം പാനൂർ മേഖലയിലെ എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെട്ടു. സന്തപ്ത കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. ” – മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിലേക്ക് അടുക്കുന്നു. കോവിഡ് വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ബ്രിട്ടനെ മറികടന്ന് നാലാം സ്ഥാനത്തെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പതിനായിരത്തിലേറെ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഇന്നലെയും പതിനായിരത്തിനടുത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു.
ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 2,95,772 ആയി ഉയർന്നിട്ടുണ്ട്. ബ്രിട്ടനിലെ കോവിഡ് ബാധിതരുടെ എണ്ണം 2,91,588 ആണ്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. ബ്രസീൽ, റഷ്യ എന്നീ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. ബ്രസീലിൽ ഏഴര ലക്ഷത്തിലധികം പേർക്കും റഷ്യയിൽ അഞ്ച് ലക്ഷത്തോളം പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും ഒടുവിൽ ലഭിച്ച കണക്കനുസരിച്ച് 75,83,521 പേർക്കാണ് ആഗോളതലത്തിൽ കോവിഡ് ബാധിച്ചിരിക്കുന്നത്. ആഗോളതലത്തിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,23,082 ആയി.
സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതിനൊപ്പം സമ്പർക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നത് ആശങ്ക പരത്തുന്നു. സമ്പർക്കത്തിലൂടെ രോഗം ബാധിക്കുമ്പോൾ ഉറവിടം കണ്ടെത്താനുള്ള ബുദ്ധിമുട്ടാണ് ഇപ്പോഴത്തെ വെല്ലുവിളി. ആരോഗ്യവകുപ്പ് അതീവ ജാഗ്രതയോടെ നീങ്ങുന്നുണ്ടെങ്കിലും സാമൂഹ്യവ്യാപനം തടയുക വലിയ വെല്ലുവിളിയാണ്.
സാമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ ഇരുപത്തഞ്ചോളം പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക സ്ഥിരീകരണം ആരോഗ്യവകുപ്പ് ഇതുവരെ നൽകിയിട്ടില്ല. പിസിആർ ടെസ്റ്റിനു ശേഷം മാത്രമേ ഇവരുടെ രോഗവിവരം സ്ഥിരീകരിക്കൂ. ആന്റിബോഡി ടെസ്റ്റിനു കൃത്യത കുറവുണ്ട്. അതിനാലാണ് പിസിആർ ടെസ്റ്റ് നടത്തുന്നത്. പതിനൊന്ന് ദിവസത്തിനിടെ സമ്പര്‍ക്ക രോഗബാധിരുടെ എണ്ണം 101 ആയി ഉയര്‍ന്നതും വെല്ലുവിളിയാണ്. ജൂണില്‍ മാത്രം 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ വിദഗ്‌ധ സംഘം ആശുപത്രികള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നൽകി. ഉറവിടമറിയാത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പരിശോധന കർശനമാക്കും.
ജില്ലാ ആശുപത്രിയിൽ കോവിഡ് നിരീക്ഷണത്തിലായിരുന്ന തമിഴ്നാട് സ്വദേശിയെ കാണാതായതിൽ മെഡിക്കൽ ഓഫീസറിൽനിന്ന് ജില്ലാ കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടു. തമിഴ്നാട് മധുര സ്വദേശിയായ ലോറി ഡ്രൈവറെ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്.
മേയ് 30ന് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ രോഗലക്ഷണവുമായി എത്തിയ ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കുന്പോൾ കോവിഡ് സ്ഥിരീകരിച്ചത് അറിഞ്ഞതോടെയാണ് ഇയാളെ കാണാതായത്.
നിലവിൽ ഇയാളുടെ മൊബൈൽ ഫോണ്‍ ടവർ ലോക്കേഷൻ വിശാഖപട്ടണത്താണ് കാണിക്കുന്നത്. സംഭവത്തെതുടർന്ന് സൈബർ സെല്ലും ക്രൈം ബ്രാഞ്ചും അന്വോഷണം ആരംഭിച്ചു.
ആറ്റിലെ ഫോട്ടോഷൂട്ട് അനുഭവം പങ്കുവെച്ച് നടി അനുശ്രീ. അനുശ്രീയുടെ ഫോട്ടോഷൂട്ട് അല്ല, പെങ്ങളുടെ സുരക്ഷക്കായി ചേട്ടൻ ചെയ്ത സാഹസമാണ് ഇതിലെ ഹൈലൈറ്റ്. അടിയൊഴുക്കുള്ള പുഴയിൽ അനുശ്രീയുടെ സുരക്ഷയെക്കരുതി മുങ്ങിയും പൊങ്ങിയും പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന ചേട്ടനെ പറ്റിയാണ് താരത്തിൻറെ പുതിയ പോസ്റ്റ്.
ചിത്രങ്ങൾക്കൊപ്പനൊപ്പമുള്ള കുറിപ്പങ്ങനെ:
”Like always…You are my pillar of strength Anoob Anna…❤… രണ്ടു ദിവസം നല്ല മഴ കഴിഞ്ഞു ആറ്റിൽ നല്ല അടിയൊഴുക്കുള്ള ദിവസമാണ് ഈ photoshoot ചെയ്തത്… ഞാൻ pose ചെയ്‌തു തുടങ്ങുന്നതിനു മുന്നേ മുങ്ങിയിരിക്കാനും.. ഞാൻ pose ചെയ്തു കഴിയുമ്പോ പൊങ്ങിവരാനും എന്റെ സുരക്ഷയെ കരുതി എനിക്ക് മുന്നേ എന്റെ അണ്ണൻ ഇറങ്ങിയിരുന്നു..Like always you are my pillar of strength…My under water security wal”.
ആറ്റില ഫോട്ടോഷൂട്ടിന്‍റെ ആദ്യഭാഗം അനുശ്രീ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോഷൂട്ടുകളാണ് ലോക്ക്ഡൗൺ കാലത്ത് അനുശ്രീയുടെ പ്രധാനവിനോദം. ആരാധകർക്കായി സമൂഹമാധ്യമങ്ങളിലൂടെ ഇവ പങ്കുവെയ്ക്കാറുമുണ്ട്.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി കേരള കോൺഗ്രസിലെ തർക്കം തീർക്കാൻ തിരക്കിട്ട ശ്രമം തുടരുന്നു. പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന കോൺഗ്രസ് ആവശ്യം ജോസ് കെ മാണി വിഭാഗം തള്ളി. പി കെ കുഞ്ഞാലിക്കുട്ടി എം പി ചില നിർദ്ദേശങ്ങൾ മുന്നോട്ടു വച്ചെങ്കിലും അതിനോട് യോജിപ്പില്ലെന്നാണ് സൂചന.
പ്രസിഡന്റ് സ്ഥാനം പി ജെ ജോസഫ് വിഭാഗത്തിന് വിട്ടു കൊടുക്കണമെന്ന് ഇന്നലെ കോൺഗ്രസ് നേതൃത്വം കർശന നിർദേശം നൽകിയിരുന്നു. എന്നാൽ രാവിലെ പി കെ കുഞ്ഞാലിക്കുട്ടിയുമായി നടത്തിയ ചർച്ചയിലും കോൺഗ്രസ് ആവശ്യംഅംഗീകരിക്കാൻ ആകില്ലെന്ന് ജോസ് കെ മാണി വ്യക്തമാക്കി
തൽക്കാലം രാജിവയ്ക്കുക . രണ്ടില ചിഹനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റ വിധി അനുകുലമായാൽ പ്രസിഡന്റ് സ്ഥാനം തിരിച്ചു നൽകാമെന്ന് കുഞ്ഞാലിക്കുട്ടി നിർദ്ദേശം വല്ലെങ്കിലും അതു ജോസ് കെ മാണി വിഭാഗം അംഗീകരിക്കാൻ തയാറായില്ലെന്നാണ് സൂചന. എന്നാൽ ഒരു ഉപാധിക്കും പ്രസക്തിയി ല്ലെന്നും രാജി വയ്ക്കാതെ മുന്നോട്ടു പോകാൻ ആകില്ലെന്നും പി ജെ ജോസഫ് വ്യക്തമാക്കി. ജോസ് കെ മാണിയുമായും പിജെ ജോസഫ് വിഭാഗവുമായും ചർച്ച തുടരാനാണ് യു ഡി എഫ് നേതൃത്വത്തിന് തീരുമാനം
പ്രവാസി മലയാളി നിധിന്റെ മരണത്തില്‍ ദുഃഖം ഇനിയും കേരളക്കരയെയും പ്രവാസ ലോകത്തെയും വിട്ടുമാറിയിട്ടില്ല. അവസാനമായി തന്റെ പ്രിയതമനെ ആശുപത്രിയില്‍ വെച്ച് ആതിര കണ്ടപ്പോള്‍ ആ രംഗം കണ്ട് നിന്നവരുടെ മനസ്സുപോലും പിടിഞ്ഞ പോയ നിമിഷങ്ങള്‍ ആയിരുന്നു അതെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി പറയുന്നു.
നിതിന്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ ചെയ്ത നന്മകള്‍ കൊണ്ട് തന്നെയാണ് കേരളവും ,ഈ മറുനാടും നിതിന്റെ വേര്‍പ്പാടിന്റെ നൊമ്പരം ഏറ്റു വാങ്ങിയതെന്നും എന്നാല്‍ നിതിന്റെ മൃതദേഹത്തിനോടൊപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പകാരന്റെ മൃതദേഹവും കൂടി നാട്ടിലേക്ക് എത്തിച്ചിരുന്നുവെന്ന് അഷ്‌റഫ് താമരശ്ശേരി കൂട്ടിച്ചേര്‍ത്തു.
ഹൃദയസ്തംഭനം മൂലം മരിച്ച കാസര്‍കോഡ് പുളളൂരിനടുത്തുളള മീന്‍ഗോത്ത് സ്വദേശി 38 വയസ്സുളള ഷാജന്‍ പളളയിലിന്റെ മൃതദേഹമായിരുന്നു അതെന്നും നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും എന്ന് അഷ്‌റഫ് താമരശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.
വാര്‍ത്താ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഷാജന്റെ മരണം ആരും അറിഞ്ഞില്ല. ഷാജന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്നറിയില്ലെന്നും ഈശ്വരന്‍ എല്ലാം തരണം ചെയ്യുവാനുളള ശക്തി നല്‍കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നമ്മുടെ കുഞ്ഞിനെ കാണാന്‍ ഞാന്‍ ഉറപ്പായും വരും,നീ സന്തോഷമായിരിക്ക്, ഇതായിരുന്നു ആതിരയെ അവസാനമായി ഫോണ്‍ വിളിച്ചപ്പോള്‍ നിതിന്‍ പറഞ്ഞത്. ഇന്ന് വെളുപ്പിന് കൊച്ചി നെടുമ്പാശ്ശേരിയിലെത്തിച്ച നിതിന്റെ മൃതദേഹം നേരെ കൊണ്ട് പോയത്. ആശുപത്രിയില്‍ കഴിയുന്ന ആതിരയെ കാണിക്കുവാന്‍ ആയിരുന്നു. ഇന്ന് രാവിലെ തന്നെ അടുത്ത ബന്ധുക്കള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആതിരയോട് നിതിന്റെ മരണം വിവരം അറിയിക്കുകയാരുന്നു. വല്ലാത്ത ഒരു അവസ്ഥയായിരുന്നു.ഈ വിവരം ആതിരയെ അറിയിക്കുവാന്‍ പോയ ബന്ധുക്കള്‍ക്ക് പോലും താങ്ങാനാവുന്ന അവസ്ഥയായിരുന്നില്ല. അവസാനമായി തന്റെ പ്രിയതമനെ ആശുപത്രിയില്‍ വെച്ച് ആതിര കണ്ടപ്പോള്‍ ആ രംഗം കണ്ട് നിന്നവരുടെ മനസ്സുപോലും പിടിഞ്ഞ പോയ നിമിഷങ്ങള്‍ ആയിരുന്നു അത്. എല്ലാം സഹിക്കുവാനും കുടുംബത്തിനുണ്ടായ വലിയ നഷ്ടത്തെ അതിജീവിക്കാനുളള ശക്തി ആ കുഞ്ഞുപെങ്ങള്‍ക്ക് ഈശ്വരന്‍ നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.അല്ലാതെ എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കേണ്ടത് എനിക്കറിയില്ല. നിതിന്‍ ഏന്ന സാമൂഹിക പ്രവര്‍ത്തകന്‍ ചെയ്ത നന്മകള്‍ കൊണ്ട് തന്നെയാണ് കേരളവും,ഈ മറുനാടും നിതിന്റെ വേര്‍പ്പാടിന്റെ നൊമ്പരം ഏറ്റു വാങ്ങിയത്. നിതിന്റെ മൃതദേഹത്തിനോടപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പകാരന്റെ മൃതദേഹവും കൂടി ഒപ്പം പോയിരുന്നു. കാസര്‍കോഡ് പുളളൂരിനടുത്തുളള മീന്‍ഗോത്ത് സ്വദേശി 38 വയസ്സുളള ഷാജന്‍ പളളയില്‍ ആയിരുന്നു. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം.രണ്ട് പിഞ്ചു മക്കളും ഭാര്യയുടെ പേര് വിദ്യാശ്രീ.ഈ അടുത്ത കാലത്താണ് ഒരു ജോലി അന്വേഷിച്ച് സന്ദര്‍ശക വിസയില്‍ ഷാജന്‍ ദുബായില്‍ വരുന്നത്.നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും. കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തില്‍ മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച വ്യക്തിയായിരുന്നു ഷാജന്‍ പളളയില്‍. നാട്ടിലുണ്ടായ കുറച്ച് കട ബാധ്യതയും, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസ കൊടുക്കുന്നതിന് വേണ്ടിയായിരുന്നു കടല്‍ കടന്ന് ഷാജനും ഗള്‍ഫിലെത്തിയത്.വിധി ആ സ്വപ്നങ്ങളെ തകിടം മറിച്ചു.വളരെ യാദ്യശ്ചികമായി രണ്ട് നന്മമരങ്ങളുടെ ചേതനയറ്റ ശരീരം ഒരുമ്മിച്ചാണ് കൊച്ചി നെടുമ്പാശ്ശേരി വിമാന താവളത്തിലേക്ക് അയച്ചത്.എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് രണ്ട് മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞത്.അതിന് എന്നെ വളരെയധികം സഹായിച്ചത് എയര്‍ അറേബ്യയുടെ മാനേജര്‍ ശ്രീ രജ്ഞിത്തായിരുന്നു.ഷാജന്റെ കുടുംബത്തിനും വലിയ നഷ്ടം തന്നെയാരുന്നു.വാര്‍ത്താ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഷാജന്റെ മരണം ആരും അറിഞ്ഞില്ലായെന്ന് മാത്രം, ഷാജന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്നറിയില്ല. ഈശ്വരന്‍ എല്ലാം തരണം ചെയ്യുവാനുളള ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. സമൂഹത്തില്‍ നന്മ ചെയ്യുന്നവരുടെ വേര്‍പ്പാട് നമ്മുടെ മുന്നില്‍ തുറന്നിടുന്നത് കാരുണ്യത്തിന്റെയും, സ്‌നേഹത്തിന്റെയും വാതിലുകളാണ്.
എംജി സർവ്വകലാശാല പരീക്ഷയ്ക്കിടെ കോപ്പിയടിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടർന്ന് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ചേർപ്പുങ്കൽ ബിവിഎം കോളജിന് ജാഗ്രത കുറവെന്ന് സർവകലാശാല അന്വേഷണ സമിതി. ഹാൾ ടിക്കറ്റിന് പിന്നിൽ ഉത്തരം എഴുതിയത് കണ്ടെത്തിയ ശേഷവും അഞ്ജുവിനെ ഒരു മണിക്കൂറോളം ക്ലാസിലിരുത്തിയത് ഗുരുതര വീഴ്ചയാണെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.
അന്വഷണ സമിതി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് കൈമാറും. അതിന് ശേഷമായിരിക്കും തുടർനടപടിയുണ്ടാവുക.പരീക്ഷയ്ക്കിടെ ഇത്തരം ക്രമക്കേടുകൾ കണ്ടെത്തിയാൽ വിദ്യാർത്ഥിനിയെ പിന്നെ ക്ലാസിൽ ഇരുത്താൻ പാടില്ലെന്നാണ് സർവകലാശാല ചട്ടമെന്നും ബിവിഎം കോളജ് ഇതു ലംഘിക്കുകയും അഞ്ജുവിനെ ക്ലാസിലിരുത്തി മാനസികമായി തളർത്തിയെന്നുമാണ് അന്വേഷണസമിതിയുടെ വിലയിരുത്തൽ.
ഇക്കാര്യം വ്യക്തമാക്കി സംഭവം അന്വേഷിക്കുന്ന സിൻഡിക്കേറ്റ് ഉപസമിതി ഇന്ന് വൈസ് ചാൻസലർക്ക് റിപ്പോർട്ട് നൽകും. ഡോഎംഎസ് മുരളി, ഡോ. അജി സി പണിക്കർ, പ്രൊഫസർ വിഎസ് പ്രവീൺകുമാർ എന്നിവരാണ് സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയംഗങ്ങൾ. അന്വേഷണസംഘം ഇന്നലെ രാവിലെ കോളജിലെത്തി വിവരം ശേഖരിച്ചിരുന്നു.
അതേസമയം അഞ്ജുവിൻറെ കൈയക്ഷരം പരിശോധിക്കാനുള്ള നടപടി പൊലീസ് ആരംഭിച്ചു. പരീക്ഷാദിവസം ഹാൾടിക്കറ്റിന്റെ പുറകിൽ എഴുതിയിരുന്ന പാഠഭാഗങ്ങൾ അഞ്ജുവിന്റേതാണോ എന്ന് പരിശോധിക്കുകയാണ് പൊലീസ്.
ഇതിനായി അഞ്ജുവിന്റെ പഴയ നോട്ട്ബുക്കുകൾ കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ നിന്നും പൊലീസ് ശേഖരിച്ചു. നോട്ട്ബുക്കും ഹാൾടിക്കറ്റും തിരുവനന്തപുരത്തെ പൊലീസ് ഫൊറൻസിക് ലാബിലേക്ക് അയയ്ക്കും. രണ്ട് ദിവസത്തിനുള്ളിൽ ഫലം ലഭിക്കും. ഫലം വരുന്നതോടെ കോപ്പിയടിച്ചെന്ന ആരോപണത്തിൽ വ്യക്തത വരും.
അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന് ആരോപിച്ച് മകനെതിരെ ട്രാന്‍സ് ജെന്‍ഡര്‍ യുവതി രംഗത്തെത്തിയതിന് പിന്നാലെ മറുപടിയുമായി നടി മാലാ പാര്‍വതി രംഗത്ത്. അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും ആ കുട്ടിയോട് മാപ്പ് പറഞ്ഞു എന്ന് മാലാ പാര്‍വ്വതി പറഞ്ഞു.
ആ കുട്ടിയെ വിളിച്ച് എന്താണ് സംഭവം എന്ന് ചോദിച്ചു. അമ്മ എന്ന നിലയ്ക്കും, സ്ത്രീ എന്ന നിലയ്ക്കും മാപ്പ് പറഞ്ഞു. നിയമപരമായി. നീങ്ങാനും പറഞ്ഞു. എന്നാല്‍ നഷ്ടപരിഹാരം കിട്ടിയാലെ ഈ വിഷയം തീരാന്‍ സാധ്യതയൊള്ളു എന്ന് അവര്‍ അറിയിച്ചുവെന്ന് മാല പാര്‍വ്വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.
അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ചെന്ന് ആരോപിച്ച് മാല പാര്‍വ്വതിയുടെ മകന്‍ അനന്ത കൃഷ്ണനെതിരെ ട്രാന്‍സ് വുമണായ സീമാ വീനീതാണ് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് സീമ വിനീത് ഇക്കാര്യം പറഞ്ഞത്.
അനന്ത കൃഷ്ണന്‍ 2017 മുതല്‍ തനിക്ക് അയച്ച അശ്ലീല സന്ദേശങ്ങളുടേയും ചിത്രങ്ങളുടേയും സ്‌ക്രീന്‍ ഷോട്ട് സഹിതമായിരുന്നു സീമാ വിനീതിന്റെ ആരോപണം. ‘നിങ്ങള്‍ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ്. പക്ഷേ നിങ്ങള്‍ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകന്‍ ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകന്‍ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു’-എന്ന് സീമ വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.
സീമ വിനീതിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
നിങ്ങള്‍ വളര്‍ന്നു sree മാലാ പാര്‍വതി പക്ഷേ നിങ്ങള്‍ നിങ്ങളുടെ മകനെ നന്നായി വളര്‍ത്താന്‍ മറന്നു പോയിരിക്കുന്നു……
ചുവടെ കൊടുത്തിരിക്കുന്ന msg ന്റെ സ്‌ക്രീന്‍ shot ഒരു പ്രമുഖ നടിയുടെ മകന്‍ എനിക്ക് 2017 മുതല്‍ അയക്കുന്ന msg കള്‍ ആണ് അശ്ലീല ഭാഗങ്ങള്‍ ഉള്‍പ്പടെ കാണിച്ചു കൊണ്ടുള്ള msg ഇന്നലെ unreaded msg നോക്കുന്നതിനിടയില്‍ ശ്രദ്ധയില്‍ പെട്ടു സിനിമ മേഘലയില്‍ സ്ത്രീകളുടെ സ്വാതന്ത്യത്തിനും ആണ്‍ മേല്‍ക്കോയ്മക്കും സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കും ശബ്ദമുയര്‍ത്തുന്ന സംഘടയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വ്യക്തി
പലരും എന്നോട് ചോദിച്ച ചോദ്യം ഞാന്‍ എന്നോട് ചോദിച്ചു നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു നിങ്ങള്‍ നല്ലൊരു വ്യക്തിത്വം ആണ് നിങ്ങളെ ബഹുമാനിക്കുന്നു നിങ്ങള്‍ എന്നോട് ഇന്നലെ മാപ്പ് ചോദിച്ചതും ആണ് പക്ഷേ നിങ്ങള്‍ എന്നോട് മാപ്പ് ചോദിക്കേണ്ട കാര്യം ഇല്ല നിങ്ങളുടെ മകന്‍ ആണ് തെറ്റ് ചെയ്തത് നിങ്ങളുടെ മകന്‍ എന്നോട് മാപ്പ് ചോദിക്കണമായിരുന്നു പക്ഷേ ഒരു മാപ്പില്‍ ഒതുങ്ങുന്നതു അല്ല ഒരു വ്യക്തിയുടെ അഭിമാനം അതാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത് എത്ര ധൈര്യത്തോടെ ആണ് ഈ പറയുന്ന അനന്തകൃഷ്ണന്‍ എനിക്ക് ഇത്തരത്തില്‍ ഒരു അശ്ലീല സന്ദേശം അയച്ചത് ഇവിടെ എന്നെയും എന്റെ ജെന്റര്‍ഉം വല്ലാതെ നോവിക്കപ്പെട്ടിരിക്കുന്നു ഞാന്‍ വല്ലാത്ത മാനസിക അവസ്ഥയില്‍ ആണ് ഈ ഒരു പോസ്റ്റ് ചെയ്യുന്നത് കാരണം നിങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു പക്ഷേ നിങ്ങളുടെ മകന്‍ ചെയ്ത തെറ്റ് ഞാന്‍ ഇന്ന് മറച്ചു വെച്ചാല്‍ ഞാന്‍ ഇന്ന് വരെ കാത്തു സൂക്ഷിച്ച ആത്മാഭിമാനം ആദര്‍ശം എല്ലാം ഞാന്‍ ഒരു പ്രശസ്തിയുടെ മുന്നില്‍ അടിയറവു പറയുന്നത് പോലെ ആവും …..
ഇനി ആരോടും ഇതു ആവര്‍ത്തിക്കരുത്
ഞാന്‍ ഒരു ട്രാന്‍സ് വുമണ്‍ ആണ് എനിക്കും ഉണ്ട് അഭിമാനം എന്റെ ലൈംഗികത ചോദ്യം ചെയ്യാന്‍ മാത്രം ആരെയും അനുവദിക്കില്ല …