മലയാളത്തില്‍ പാടില്ലെന്ന രീതിയില്‍ തന്റെ വാര്‍ത്തകള്‍ പ്രചരിച്ചതോടെ തനിക്ക് സമൂഹമാധ്യമങ്ങളില്‍ നേരിടേണ്ടി വന്നത് വലിയ വിമര്‍ശനങ്ങളാണെന്ന് തുറന്ന് പറഞ്ഞ് ഗായകന്‍ വിജയ് യേശുദാസ്. എന്നാല്‍ താന്‍ ഒരിക്കലും മലയാളത്തില്‍ പാടില്ലെന്ന് പറഞ്ഞിട്ടില്ലെന്നും അഭിമുഖത്തില്‍ താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നും വിജയ് യേശുദാസ് കൂട്ടിച്ചേര്‍ത്തു.

ഇന്റര്‍വ്യൂ നടത്തിയവര്‍ അത് എല്ലാവരും വായിക്കാന്‍ വേണ്ടി മലയാളത്തില്‍ പാടില്ല എന്നൊരു തലക്കെട്ട് ഇട്ടിരുന്നു. ഇതിനേ തുടര്‍ന്ന് പല ഓണ്‍ലൈന്‍ മീഡിയകളും ഞാന്‍ മലയാളത്തില്‍ ഇനി പാടില്ല എന്ന് എഴുതി.എന്നെ ഒരുപാട് വിമര്‍ശിച്ചുവെന്ന് വിജയ് പറയുന്നു.

എന്നെ ചീത്ത പറഞ്ഞോ എന്റെ അപ്പനേ ചീത്ത പറഞ്ഞോ, അമ്മയേ ചീത്ത പറഞ്ഞോ അതെല്ലാം എനിക്ക് പുല്ലാണെന്ന് വിജയ് യേശുദാസ് തുറന്നടിക്കുന്നു. ക്ലബ് എഫ്എമ്മിന് നല്‍കിയ ഒരു അഭിമുഖത്തിലാണ് വിജയ് ഇക്കാര്യങ്ങള്‍ പറയുന്നത്.

ഹിറ്റ് ഗാനങ്ങള്‍ പാടിയിട്ടുള്ള ഗായകര്‍ ഉള്‍പ്പടെ പ്രായമാകുമ്പോള്‍ ഒരു സെക്യൂരിറ്റിയുടെ ജോലി ചെയ്യുകയാണ്, അല്ലെങ്കില്‍ ഒരു കുടിലില്‍ താമസിക്കുകയാണ്. ഇങ്ങനെ ഒരു അവസ്ഥ സംഗീതജ്ഞര്‍ക്ക് എന്തിന് വരണം എന്നുള്ളതാണ്. ഒരു ഗായകന് അല്ലെങ്കില്‍ മ്യൂസിക് ഡയറക്ടര്‍ക്ക് എന്ത് കിട്ടുന്നു എന്ന് ഇന്‍ഡസ്ട്രി ശ്രദ്ധിക്കണം.

എല്ലാവര്‍ക്കും വേണ്ടിയാണ് ഞാന്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കണമെന്ന് പറഞ്ഞത്. അത് മനസിലാക്കാന്‍ പറ്റുന്നവര്‍ മനസിലാക്കട്ടെയെന്നും വിജയ് വ്യക്തമാക്കി.