അച്ഛന്റെ കണ്ണില്ലാത്ത ക്രൂരതയുടെ നഷ്ടം മനസ്സിലാക്കാന്‍ കുഞ്ഞ് ധ്രുവിനായിട്ടില്ല. താങ്ങാകേണ്ട കൈകള്‍ തന്നെ തന്റെ ജീവിതത്തിന്റെ നിറം കെടുത്തിയതൊന്നും അവനറിയില്ല. മുത്തശ്ശനും മുത്തശ്ശിയ്ക്കുമൊപ്പം അവന്‍ പുതിയ ജീവിതത്തിലേക്ക് പിച്ചവച്ചു തുടങ്ങുകയാണ് ഇനി.
മനസ്സാക്ഷി മരവിക്കാത്തവരുടെ ഉള്ളിലെ നോവാണ് അഞ്ചലിലെ ഉത്രയുടെ ഒരുവയസ്സുകാരന്‍ കുഞ്ഞ് ധ്രുവ്. പിച്ചവയ്ക്കുംമുമ്പേ പെറ്റമ്മയെ ഇല്ലാതാക്കിയത് സ്വന്തം അച്ഛനാണ്. ഉത്രയുടെ മരണദിവസമാണ് അവന്‍ അവസാനമായി അമ്മയുടെ ചൂടേറ്റ് ഉറങ്ങിയത്.
കോവിഡ് കാലത്തിന് മുന്‍പൊന്നും അമ്മയെ പിരിഞ്ഞിരുന്ന ശീലം കുഞ്ഞുധ്രുവിനില്ല.
വീട്ടില്‍ വരുമ്പോഴും മറ്റെവിടെ പോകുമ്പോഴും മകന്‍ ധ്രുവും ഉത്രയുടെ ഒപ്പമുണ്ടാകും.
പാമ്പുകടിയേല്‍ക്കുന്നതിന് മുന്‍പ് മാസത്തില്‍ രണ്ട് പ്രാവശ്യമെങ്കിലും ഉത്ര കുഞ്ഞുമായി സ്വന്തം വീട്ടില്‍ നിന്നിരുന്നു. രണ്ടോ മൂന്നോ ദിവസം വീട്ടില്‍ നിന്ന ശേഷമാണ് അടൂരിലെ സൂരജിന്റെ വീട്ടിലേക്കു മടങ്ങുന്നത്. പാമ്പ് കടിയേറ്റ ദിവസം ധ്രുവുമൊന്നിച്ചാണ് ഉത്ര കിടന്ന് ഉറങ്ങിയതും.
മാര്‍ച്ച് രണ്ടിന് പാമ്പുകടിയേറ്റ് ഉത്ര ആശുപത്രിയിലായതോടെ കുഞ്ഞിനെ സൂരജിന്റെ വീട്ടിലായിരുന്നു. കോവിഡ് 19നെ തുടര്‍ന്ന് ആശുപത്രികളിലേക്കു പ്രവേശന നിയന്ത്രണങ്ങളുള്ളതിനാല്‍ ധ്രുവിനെ ആശുപത്രിയിലേക്കു കൊണ്ടുവന്നിരുന്നുമില്ല.
52ാം ദിവസം ആശുപത്രിവാസം കഴിഞ്ഞ് അഞ്ചലിലെ വീട്ടിലേക്കു മടങ്ങുംവഴി
ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായി മടങ്ങുമ്പോഴാണ് സൂരജിന്റെ വീട്ടിലെത്തി മകനെ കണ്ടത്. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനാല്‍ കാറില്‍ നിന്ന് ഉത്ര ഇറങ്ങിയില്ല. ആഴ്ചയില്‍ രണ്ടുതവണ മുറിവില്‍ മരുന്നു വയ്ക്കാന്‍ പോകുമ്പോഴും ധ്രുവിനെ കണ്ടു.
ഇതിനിടയില്‍ ഏപ്രില്‍ 16നായിരുന്നു ധ്രുവിന്റെ ഒന്നാം പിറന്നാള്‍. ആ സമയത്തു സൂരജ് വീട്ടിലേക്കു കൊണ്ടുപോയി മകന്റെ പിറന്നാള്‍ കേക്ക് മുറിക്കുകയായിരുന്നു.
മെയ് 7ന് പുലര്‍ച്ചെയാണ് ഉത്ര അഞ്ചലിലെ വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെ പാമ്പ് കടിയേറ്റ് മരിക്കുന്നത്. മാര്‍ച്ച് 2ന് ഭര്‍തൃവീട്ടില്‍ വച്ച് പാമ്പ് കടിയേറ്റ് സ്വന്തം വീട്ടില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് രണ്ടാമതും പാമ്പ് കടിയേല്‍ക്കുന്നത്.
അടച്ചിട്ട മുറിയില്‍ വച്ച് പാമ്പ് കടിയേറ്റ സംഭവത്തില്‍ സംശയം തോന്നി ഉത്രയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയയോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിയുന്നത്.
ഭാര്യയെ കൊല്ലാന്‍ തീരുമാനിച്ച സൂരജ് കൊല്ലം കല്ലുവാതുക്കലിലെ പാമ്പുപിടുത്തക്കാരന്‍ സുരേഷില്‍ നിന്ന് ഫെബ്രുവരി 26 ന് അണലിയെ വാങ്ങി.
മാര്‍ച്ച് 2ന് ആദ്യമായി ഉത്രയെ അണലിയെ കൊണ്ട് കടിപ്പിച്ചു, എന്നാല്‍ ഭാഗ്യം കൊണ്ട് അന്ന് ഉത്രയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി.
എന്നാല്‍, ഏപ്രില്‍ 24ന് സൂരജ് കൂടുതല്‍ വിഷമുള്ള മൂര്‍ഖനെ വാങ്ങി കുപ്പിയിലാക്കി ഉത്രയുടെ വീട്ടിലെത്തി. ഒരു മുറിയില്‍ കിടന്നുറങ്ങവെ പുലര്‍ച്ചെ രണ്ടരയോടെ പാമ്പിനെ തുറന്ന് വിട്ടു. ഉത്രയുടെ മരണം ഉറപ്പിക്കും വരെ മുറിയില്‍ ഉറങ്ങാതെ നോക്കിയിരുന്നെന്നും സൂരജ് തന്നെ അന്വേഷണഉദ്യാഗസ്ഥരോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു
തൊടുപുഴില്‍ വനിത എസ്‌ഐയ്ക്ക് നേരെ അപമാനിക്കാന്‍ ശ്രമം. പോലീസ് ജീപ്പിനുള്ളില്‍ വെച്ചാണ് പോലീസ് ഡ്രൈവര്‍ അപമാനിക്കാന്‍ ശ്രമം നടത്തിയത്. സംഭവത്തില്‍ പോലീസ് ഡ്രൈവറായ സിയാദിനെ സസ്‌പെന്റ് ചെയ്തു. സര്‍വീസില്‍നിന്ന് വിരമിക്കാറായ വനിത എസ്‌ഐയ്ക്കാണ് ദുരനുഭവമുണ്ടായത്.
ഡ്രൈവര്‍ക്കൊപ്പം രാത്രി പട്രോളിങ്ങിന് പോകുന്നതിനിടെയാണ് അപമാനിക്കാന്‍ ശ്രമം നടത്തിയത്. പിറ്റേ ദിവസം എസ്‌ഐ മേലുദ്യോഗസ്ഥനോട് പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജില്ലാ പോലീസ് മേധാവി സിയാദിനെ സസ്പെന്‍ഡ് ചെയ്തത്. ഇടുക്കി എആര്‍ ക്യാമ്പില്‍നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റിലാണ് സിയാദ് പോലീസ് ഡ്രൈവറായി തൊടുപുഴ പോലീസ് സ്റ്റേഷനിലെത്തിയത്.
സംസ്ഥാനത്തിന് ഇന്ന് ആശങ്കയുടെ ദിനം. ഇന്ന് 84 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം അറിയിച്ചത്. ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമാണ് ഇന്ന്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. 31 പേര്‍ വിദേശത്ത് നിന്നും, 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശ്ശൂര്‍ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3 കൊല്ലം ഇടുക്കി ആലപ്പുഴ ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിച്ച് ഇന്ന് ഒരാള്‍ കൂടി മരിച്ചു. തെലങ്കാന സ്വദേശിയാണ് മരിച്ചത്. തെലങ്കാനയിലേക്ക പോകേണ്ട അജ്ജയ്യ രാജസ്ഥാനില്‍ നിന്നും ട്രെയിന്‍ മാറി കയറി തിരുവനന്തപുരത്ത് വന്നതാണ്. അതെസമയം 3 പേരുടെ രോഗം ഭേദമായി. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒന്ന് വീതം നെഗറ്റീവായി. ഇതുവരെ 1088 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
ഇവരില്‍ 526 പേര്‍ നിലവില്‍ ചികിത്സയിലാണ്. 1,15,297 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,14,305 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 210 പേരെ ആശുപത്രിയില്‍ ഇന്ന് പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 58,460 എണ്ണം നെഗറ്റീവായി. മുന്‍ഗണനാ വിഭാഗത്തിലെ 9937 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 9217 എണ്ണം നെഗറ്റീവാണ്.
സ്വന്തം വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമായത് കണ്ടു കെവിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാകും. കെവിന്റെ കണ്ണീരോര്‍മ്മകള്‍ നിറയുന്ന പുതിയ വീട്ടില്‍ ജോസഫും മേരിയും സഹോദരി കൃപയും മനസ്സുകൊണ്ട് നീനുവുമുണ്ട്.
കോട്ടയം കരിയംപാടത്ത് നാല്‌സെന്റ് ഭൂമിയിലാണ് നാല് മാസം കൊണ്ട് വീടൊരുങ്ങിയത്. കെവിന്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സ്വന്തം വീടെന്ന സ്വപ്‌നം സഫലമായിരിക്കുന്നത്.
സര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം രൂപ സഹായ ധനവും പിഎം ആവാസ് യോജനയില്‍ നിന്നുള്ള 4 ലക്ഷം രൂപയും കുടുംബ സുഹൃത്തിന്റെ സഹായവുമെല്ലാം കൂട്ടിയാണ് വീടുപണി പൂര്‍ത്തിയാക്കിയത്.
കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് തറക്കല്ലിട്ടു. മാര്‍ച്ചില്‍ പണി പൂര്‍ത്തിയായെങ്കിലും ലോക്ഡൗണ്‍ മൂലം കഴിഞ്ഞ മാസം അവസാനമാണ് കെവിന്റെ കുടുംബം പുതിയ വീട്ടിലേക്കു മാറിയത്. സ്വന്തമായി ഒരു വീട് എന്നായിരുന്നു കെവിന്റെ സ്വപ്നമെന്ന് അച്ഛന്‍ ജോസഫ് പറയുന്നു. ഇനി മകള്‍ കൃപയുടെ വിവാഹം നടത്തണം.
കെവിന്റെ ഭാര്യ നീനു കേരളത്തിനു പുറത്ത് പഠിക്കുകയാണ്. പതിവായി ഫോണ്‍ ചെയ്ത് വിശേഷങ്ങള്‍ അന്വേഷിക്കുന്നുണ്ടെന്ന് കെവിന്റെ അമ്മ മേരി പറയുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ നീനുവിനു വരാന്‍ കഴിഞ്ഞിട്ടില്ല.
2018 മെയ് 28നാണ് കെവിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. കൊല്ലം തെന്മല സ്വദേശിനി നീനുവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍, നീനുവിന്റെ പിതാവും ഹോദരനുമടങ്ങിയ സംഘം കെവിനെ തട്ടിക്കൊണ്ടു പോയി തെന്മല ചാലിയക്കര പുഴയില്‍ വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
കേരളത്തിൽ വിവിധ ഭാഗങ്ങളില്‍ നിലവില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ ആദ്യ വാരത്തില്‍ തന്നെ മണ്‍സൂണ്‍ ആരംഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധാരണയില്‍ കൂടുതല്‍ മഴ ഇത്തവണയും പ്രതീക്ഷിക്കാവുന്നതാണെന്നും അടുത്ത അഞ്ചു ദിവസവും മഴ തുടരാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കേരള തീരത്തും തെക്ക് കിഴക്കന്‍ അറബിക്കടലിലും മല്‍സ്യബന്ധനം പൂര്‍ണമായി നിരോധിച്ചിരിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതിനു പിന്നാലെയാണ് ഈ തീരുമാനം. നിലവില്‍ ആഴക്കടലില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തൊട്ടടുത്തുള്ള സുരക്ഷിത തീരത്തെത്തണമെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
സംസ്ഥനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ കാറ്റോടുകൂടിയ മഴയെ തുടര്‍ന്ന് ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്താനും തീരുമാനിച്ചിരുന്നു. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളിലെ കളക്‌ട്ടര്‍മാര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.
പശ്ചിമവാതങ്ങളുടെ ശക്തി വര്‍ധിച്ചതോടെ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം, മാലദ്വീപ് – കന്യാകുമാരി ഭാഗങ്ങളിലേയ്ക്കും ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്കു ഭാഗത്തേയ്ക്കും ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹം എന്നിവയുടെ ശേഷിക്കുന്ന ഭാഗത്തേയ്ക്കും നീങ്ങുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറില്‍ മാലദ്വീപ് – കന്യാകുമാരി ഭാഗങ്ങളിലേക്ക് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കൂടുതല്‍ മുന്നേറും.
അറബിക്കടലിന്റെ തെക്കു കിഴക്ക്, തെക്ക് മധ്യ ഭാഗത്തായി മെയ് 31 മുതല്‍ ജൂണ്‍ നാല് വരെയുള്ള കാലയളവില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ കേരളത്തില്‍ ജൂണ്‍ 1 മുതല്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിക്കാന്‍ സാധ്യത ഏറെയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെയ് 29 മുതല്‍ ജൂണ്‍ ഒന്നു വരെയുള്ള കാലയളവില്‍, അറബിക്കടലിന്റെ പടിഞ്ഞാറ് മധ്യഭാഗത്ത് മീന്‍ പിടുത്തക്കാര്‍ കടലില്‍ പോകരുത്. മെയ് 31 മുതല്‍ ജൂണ്‍ നാല് വരെയുള്ള കാലയളവില്‍, അറബിക്കടലിന്റെ തെക്കു കിഴക്ക്, തെക്കു മധ്യ ഭാഗത്ത് മീന്‍പിടുത്തക്കാര്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്.
അതേസമയം പടിഞ്ഞാറന്‍ ഹിമാലയന്‍ പ്രദേശത്തും സമീപ സമതല പ്രദേശങ്ങളിലും മെയ് 28 മുതല്‍ മെയ് 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി മധ്യ ഇന്ത്യയിലും പടിഞ്ഞാറന്‍ പ്രദേശത്തും അടുത്ത 3 – 4 ദിവസത്തിനുള്ളില്‍ താപനിലയില്‍ മൂന്ന് മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറവ് സംഭവിച്ചേക്കാം. നിലവിലെ ഉഷ്ണതരംഗം ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളില്‍ അുഭവപ്പെടുമെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറയുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ ത്രിപുര, മിസോറാം എന്നിവിടങ്ങളില്‍ വളരെ കനത്ത മഴയ്ക്കും, ആസാം, മേഘാലയ എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചേക്കുമെന്ന അഭ്യൂഹം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തരം വാര്‍ത്തകള്‍ക്കെതിരെ ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ധോണിയുടെ ഭാര്യ സാക്ഷി
കഴിഞ്ഞദിവസം വൈകുന്നേരം മുതല്‍ ധോണിയുടെ വിരമിക്കല്‍ ട്വിറ്ററില്‍ ആരാധകര്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത് സാക്ഷിയെ ചൊടിപ്പിച്ചു.
ഇതെല്ലാം വെറും ഊഹാപോഹങ്ങള്‍ മാത്രമാണ്. താന്‍ മനസ്സിലാക്കുന്നത് വേണ്ടാത്ത ചിന്തകള്‍ ജനങ്ങളുടെ മാനസിക നില തെറ്റിച്ചുവെന്നാണ്. ജീവിക്കാനനുവദിക്കണം’ ധോണി റിട്ടയേഴ്‌സ് എന്ന ടാഗില്‍ ട്വിറ്ററിലൂടെയാണ് സാക്ഷിയുടെ രൂക്ഷപ്രതികരണം.എന്നാല്‍ നിമിഷങ്ങള്‍ക്കകം സാക്ഷി അത് ഡിലിറ്റ് ചെയ്തു.
ലോക്ക്ഡൗണിനെ തുടർന്ന് സംസ്ഥാനത്ത് നിർത്തി വച്ച മദ്യ വിൽപ പുനരാംരംഭിച്ചതിന് പിന്നാലെ പ്രതിഷേധവും. കൊട്ടാരക്കരയിൽ ബസ് സ്റ്റാൻഡുകൾക്കിടയിലെ ബിവറേജസ് ഔട്ട്ലെറ്റ് വീണ്ടും തുറന്നതിന്ന് പിന്നാലെ യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധമുയർത്തി രംഗത്ത് എത്തി. രാവിലെ ആദ്യം നിൽപ്പ് സമരവും പിന്നീട് കുത്തിയിരിപ്പുമായി കോൺഗ്രസ് പ്രവർത്തകരാണ് ആദ്യം രംഗത്ത് എത്തിയത്. സമരം ഉദ്ഘാടനം ചെയ്ത കൊടിക്കുന്നിൽ സുരേഷ് എം.പിയെയും പ്രവർത്തകരെയും പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു.
ബസ് സ്റ്റാൻഡിന്റെയും സ്വകാര്യ ബസ് സ്റ്റാൻഡിന്റെയും ഇടയിലെ എപ്പോഴും തിരക്കുള്ള ഭാഗത്താണ് ബിവറേജസ് കോർപ്പറേഷന്റെ മദ്യ വിൽപ്പന ശാല മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. പ്രദേശത്തെ പത്തിലധികം വിദ്യാഭ്യാസ സ്ഥാപന മേധാവികളും വിവിധ സംഘടനകളും പി.ഐഷാപോറ്റി എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും ഔട്ട്ലെറ്റ് മറ്റൊരിടത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരുന്നു.
ഒന്നേകാൽ ലക്ഷം രൂപ വാടക ഉള്ള കെട്ടിടത്തിലാണ് മദ്യവിൽപ്പന ശാല പ്രവർത്തിക്കുന്നത്. വാടകയിൽ ഒരു പങ്ക് ഭരണകക്ഷിയിലെ ചില പ്രമുഖർക്ക് ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമായിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാട്ടി നേരത്തെതന്നെ ഇരു സംഘടനകളും സമരം നടത്തുമെന്ന് അറിയിപ്പ് നൽകിയിരുന്നു. ഇന്ന് രാവിലെ 9 മണിയോടെ ഔട്ട്ലെറ്റ് തുറക്കാനൊരുങ്ങിയതോടെയാണ് പ്രതിഷേധ പരിപാടികൾ തുടങ്ങിയത്.
കോൺഗ്രസ് പ്രവർത്തകരായ പ്രതിഷേധക്കാരെ നീക്കിയതിന് പിന്നാലെയാണ് ബി.ജെ.പിയുടെ പ്രതിഷേധം തുടങ്ങിയത്. നിയോജക മണ്ഡലം പ്രസിഡന്റ് വയയ്ക്കൽ സോമൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധം പൊലീസുമായി ഉന്തും തള്ളിലുമെത്തി. അവരെയും അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. മദ്യ വിൽപ്പന ശാല ഇവിടെ നിന്നും മാറ്റിയില്ലെങ്കിൽ വീണ്ടും പ്രതിഷേധം ശക്തമാകുമെന്നാണ് വിവിധ സംഘടനകൾ അറിയിച്ചത്.
വാറങ്കലില്‍ ഒന്‍പതു പേരുടെ കൂട്ടക്കൊലയ്ക്ക് വഴിവച്ചത് പ്രണയവും വഞ്ചനയും. ഒരു കൊലപാതകം മറച്ചു പിടിക്കാന്‍ പ്രതി നടത്തിയ ക്രൂരമായ കൂട്ടക്കൊല. വാറങ്കലില്‍ ഒന്‍പതു പേരുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന് പിന്നിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു കൊണ്ടുവന്നത്.
കൂട്ടക്കൊല നടത്തിയ ബിഹാര്‍ സ്വദേശിയായ 24കാരന്‍ സഞ്ജയ് കുമാര്‍ യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗാള്‍, ബിഹാര്‍, ത്രിപുര എന്നിവിടങ്ങളില്‍നിന്നുള്ള കുടിയേറ്റത്തൊഴിലാളികളെയാണ് തെലങ്കാനയിലെ വാറങ്കലിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഒരു കുടുംബത്തിലെ ആറു പേര്‍ ഉള്‍പ്പെടെ ഒന്‍പതു പേരുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
മഖ്സൂദ്, ഭാര്യ നിഷ, 22കാരിയായ മകള്‍ ബുഷറ, ബുഷറയുടെ മൂന്നു വയസുള്ള മകന്‍, നിഷയുടെ സഹോദരിയുടെ മകള്‍ റഫീഖ, റഫീഖയുടെ 20 ഉം 18ഉം വയസുള്ള മക്കള്‍ ഷാബാസ്, സൊഹാലി എന്നിവരാണ് കൊല ചെയ്യപ്പെട്ട കുടുംബാംഗങ്ങള്‍. മഖ്സൂദിന്റെ സുഹൃത്തുക്കളായ ബിഹാര്‍ സ്വദേശികളായ ശ്രീറാംകുമാര്‍ ഷാ, ശ്യാംകുമാര്‍ ഷാ, ത്രിപുര സ്വദേശി ഷക്കീല്‍ എന്നിവരുള്‍പ്പെടെ 10 പേരാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് വിവരിക്കുന്നത് ഇങ്ങനെ;
മഖ്‌സൂദിന്റെ കുടുംബത്തോടൊപ്പമാണ് നിഷയുടെ സഹോദരിയുടെ മകളും 37 കാരിയുമായ റഫീഖയും മക്കളും താമസിച്ചു പോന്നിരുന്നത്. ഭര്‍ത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്ന ഇവരുമായി സഞ്ജയ് അടുപ്പത്തിലായി. തുടര്‍ന്ന് 4 വര്‍ഷം മുന്‍പ് റഫീഖയും മക്കളും ഇയാളോടൊപ്പം വാടകവീട്ടിലേക്ക് താമസം മാറുകയും ചെയ്തിരുന്നു.
പിന്നീട് റഫീഖയുടെ മകളുമായി അടുപ്പത്തിലാകാന്‍ ഇയാള്‍ ശ്രമിച്ചിരുന്നു. ഇതറിഞ്ഞ റഫീഖ വിവരം പൊലീസിലറിയിക്കുമെന്ന് ഇയാളെ ഭീഷണിപ്പെടുത്തി. പിന്നീട് റഫീഖയെ അനുനയിപ്പിച്ച സഞ്ജീവ് വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ബംഗാളിലെ ബന്ധുക്കള്‍ക്കടുത്തേക്ക് അവരെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. ട്രെയിനില്‍ വച്ച് ഭക്ഷണത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി നല്‍കി ബോധം കെടുത്തിയ ശേഷം ഇയാള്‍ റഫീഖയെ കഴുത്തുഞെരിച്ചു കൊന്നു. തുടര്‍ന്ന് സഞ്ജീവ് മൃതദേഹം വഴിയില്‍ തള്ളി.
തിരിച്ചെത്തിയ സഞ്ജീവ് റഫിഖ ബംഗാളിലെ ബന്ധുക്കള്‍ക്കൊപ്പം ഉണ്ടെന്നാണ് പറഞ്ഞത്. എന്നാല്‍ സംശയം തോന്നിയ മഖ്സൂദിന്റെ ഭാര്യ നിഷ നാട്ടില്‍ അന്വേഷണം നടത്തി. റാഫിക ബംഗാളില്‍ ഇല്ലെന്ന് മനസിലാക്കിയതോടെ റഫീഖയെ കാണാനില്ലെന്ന് പൊലീസില്‍ പരാതിപ്പെടുമെന്ന് സഞ്ജീവിനെ ഭീഷണിപ്പെടുത്തി. ഭയന്നുപോയ സഞ്ജയ് ഇതിനെത്തുടര്‍ന്ന് കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാന്‍ സഞ്ജീവ് തീരുമാനിക്കുകയായിരുന്നു. ഇതിനായി ഇയാള്‍ അവസരം കാത്തിരുന്നു.
മഖ്സൂദിന്റെ മകന്റെ പിറന്നാല്‍ ആഘോഷത്തിനായി എല്ലാവരും ഒത്തുകൂടിയ ദിവസം ഇതിനായി ഇയാള്‍ തിരഞ്ഞെടുക്കുകയും ചെയ്തു. മെയ് 18 ന് മെഡിക്കല്‍ ഷോപ്പില്‍ നിന്ന് 60 ഓളം ഉറക്കഗുളികകള്‍ വാങ്ങി. പിന്നീട് മെയ് 20 ന് മഖ്‌സൂദിന്റെ വീട്ടിലെത്തി ഉറക്കഗുളികകള്‍ ഭക്ഷണത്തില്‍ കലര്‍ത്തി നല്‍കി.എല്ലാവരും മയക്കത്തിലായതോടെ ഓരോരുത്തരെയായി കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയാണ് ചെയ്തത്.
മഖ്സൂദിന്റെ കുടുംബത്തിലെ 6 പേരെ കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ പദ്ധതിയെങ്കിലും ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ മഖ്സുദിന്റെ വീട്ടില്‍ എത്തിയ ദിവസം അവിടെയുണ്ടായിരുന്ന മറ്റ്ു മൂന്നു പേരെക്കൂടി വകവരുത്തുകയായിരുന്നു. 3 മണിക്കൂര്‍ എടുത്താണ് ഒന്‍പതു പേരെ സഞ്ജീവ് കിണറ്റില്‍ എറിഞ്ഞു കൊന്നത്.
അതിനു ശേഷം സൈക്കിളില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെയാണ് 72 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ഉത്ര കൊലപാതക കേസില്‍ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പ്രതി സൂരജിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണസംഘം. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടികാഴ്ച നടത്തിയിരുന്നു. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. ഉത്ര കൊലപാതക കേസിൽ 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ താന്‍ പിടിയിലാകുമെന്ന് സൂരജിന് ബോധ്യമുണ്ടായിരുന്നു.
സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് ലോക്കര്‍ ഉടന്‍ തുറന്ന് പരിശോധിക്കും. ഉത്രയ്ക്ക് പാമ്പ് കടിയേറ്റ മാർച്ച് 2 ന് ബാങ്കിലെത്തി ലോക്കർ സൂരജ് തുറന്നിരുന്നു. പാമ്പ് കടിയേറ്റ മാര്‍ച്ച് 2 ന് സൂരജ് ബാങ്കില്‍ എത്തിയിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ആ ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നിന്ന് അടുത്ത ദിവസം ശേഖരിക്കും. ദൃക്സാക്ഷികളില്ലാത്ത കേസിൽ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ ശ്രമം.
29 വരെയാണ് സൂരജിനെ പൊലീസ് കസ്റ്റഡിൽ വിട്ടു കൊടുത്തിരിക്കുന്നത് . അതേസമയം കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള സൂരജിന്റെ ഫോണ്‍ കോൾ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. ഇയാൾ ആരെയോക്കെയായി ബന്ധപ്പെട്ടിട്ടുണ്ട് എന്നറിയാനാണ് കോൾ വിവരങ്ങൾ ശേഖരിച്ചത്. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള അടൂരിലെ ദേശസാല്‍കൃത ബാങ്കിന്റെ ലോക്കറിൽ അന്വേഷണസംഘം വരും ദിവസം പരിശോധന നടത്തും.
കൊച്ചി ∙ നിരവധി ആളുകളുടെ കാത്തിരിപ്പിന് അവസാനം. മദ്യ വിതരണത്തിനുള്ള ബവ്ക്യൂ ആപ്പ് പ്ലേ സ്റ്റോറിൽ വന്നു. സെർച്ചിൽ വരാൻ കുറച്ചു സമയം എടുക്കുമെങ്കിലും ആപ് ഇൻസ്റ്റാൾ ചെയ്യാനുള്ള ലിങ്ക് ഫെയർകോഡ് ടെക്നോളജീസ് പുറത്തുവിട്ടു. ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ആദ്യ ദിവസം ആപ് പ്ലേ സ്റ്റോറിൽ വരാൻ താമസമുണ്ടായതിനാൽ മദ്യത്തിനുള്ള ബുക്കിങ് സമയത്തിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. പ്രത്യേക സാഹചര്യമായതിനാൽ രാത്രിയിലും ബുക്ക് ചെയ്യാനാകും. പ്ലേ സ്റ്റോറിൽ പബ്ലിഷ് ചെയ്യുന്നതിന് നൽകിയെങ്കിലും ഗൂഗിൾ കൂടുതൽ സമയം പരിശോധനയ്ക്കു എടുത്തതിനാലാണ് ലൈവിൽ വരാൻ വൈകിയതെന്നു ഫെയർകോഡ് ടെക്നോളജീസ് അധികൃതർ വ്യക്തമാക്കി.
നേരത്തേ യൂസർ മാന്വൽ പുറത്തു പോയതിനെ തുടർന്ന് നിരവധി ആളുകൾ എസ്എംഎസ് അയയ്ക്കുന്നുണ്ട്. ഏകദേശം പത്തുലക്ഷം മെസേജുകളെങ്കിലും ലഭിച്ചു കഴിഞ്ഞു. ഇതിലൂടെ ആർക്കെങ്കിലും ടോക്കണുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ അത് അസാധുവായിരിക്കും. ആപ് പബ്ലിഷ് ആയതിനു ശേഷം ലഭിക്കുന്ന ടോക്കണുകൾക്കു മാത്രമേ സാധുതയുണ്ടാകൂ. അതിനു മുമ്പ് എപികെ വഴി ബുക് ചെയ്തവരുടെ ടോക്കണുകളും സാധുവായിരിക്കില്ല. വ്യാഴാഴ്ച രാവിലെ ഒമ്പതു മുതലാണ് മദ്യവിൽപന ആരംഭിക്കുക.
ആപ്പിന്റെ എപികെ ഫയൽ ചോർന്നത് കമ്പനിയിൽ നിന്നോ ജീവനക്കാരിൽ നിന്നോ അല്ല. കർശനമായ നിയന്ത്രണമാണ് ഓഫിസിലുള്ളത്. ആപ് ഉപയോഗിക്കുന്നതിനുള്ള യൂസർ മാന്വൽ പുറത്തു വിട്ടതും കമ്പനിയിൽ നിന്നുള്ളവരല്ല. ആപ് പബ്ലിഷ് ചെയ്ത ശേഷം പുറത്തു വിടുന്നതിനായിരുന്നു തീരുമാനം. ഇതിനിടെയാണ് മാന്വൽ പുറത്തായത്. ഇതിലും ജീവനക്കാർ ഉത്തരവാദികളല്ല’– ഫെയർകോഡ് ടെക്നോളജീസ് പറഞ്ഞു. ആപ് വരാൻ മണിക്കൂറുകൾ വൈകിയതോടെ കമ്പനിയുടെ ഫെയ്സ്ബുക് പേജിൽ അന്വേഷണങ്ങളുമായി ഉപയോക്താക്കൾ തിരക്കുകൂട്ടി.