മറിയപ്പള്ളിക്കു സമീപം സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തു നിന്നു 4 മാസം മുൻപു കണ്ടെത്തിയ മൃതദേഹം വൈക്കം കുടവെച്ചൂർ സ്വാമികല്ല് വെളുത്തേടത്ത് ചിറയിൽ ജിഷ്ണുവിന്റേതാണെന്നു (23) ഡിഎൻഎ പരിശോധനാഫലം. തിരുവനന്തപുരത്തെ ഫൊറൻസിക് പരിശോധനാ ലാബിലെ ഫലം ചൊവ്വാഴ്ച ലഭിച്ചു.

ജിഷ്ണുവിന്റെ അച്ഛൻ ഹരിദാസിൽനിന്നു ശേഖരിച്ച സാംപിളും മ‍ൃതദേഹ അവശിഷ്ടത്തിൽ നിന്നുള്ള സാംപിളുമാണു പരിശോധനയ്ക്കു വിധേയമാക്കിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ബന്ധുക്കൾക്കു കൈമാറുമെന്നു ചങ്ങനാശേരി ഡിവൈഎസ്പി സി.ജെ.ജോഫി പറഞ്ഞു.

ജിഷ്ണു തൂങ്ങി മരിച്ചതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു പരിശോധന നടത്തിയ ഡോക്ടർമാരുടെ കണ്ടെത്തലും ഇതുതന്നെയാണ്. തിരുവനന്തപുരത്തു നിന്നുള്ള ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് കൂടി ലഭിച്ചതിനു ശേഷമേ ഇക്കാര്യം ഉറപ്പിക്കാനാകൂവെന്നു ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ബിൻസ് ജോസഫ് പറഞ്ഞു.

പരിശോധനാഫലം ലഭിച്ച വിവരം രാത്രിയോടെ ഫോണിൽ വിളിച്ചു പറയുക മാത്രമാണു പൊലീസ് ചെയ്തതെന്നും തുടർനടപടികളെപ്പറ്റി അറിയിച്ചിട്ടില്ലെന്നും ജിഷ്ണുവിന്റെ ബന്ധുക്കൾ. ജിഷ്ണു ജീവനൊടുക്കിയതാണെന്നു വരുത്തിത്തീർക്കാനാണു പൊലീസ് ശ്രമിക്കുന്നതെന്നും ഇതിനെതിരെ വൈക്കം താലൂക്കിലെ 35 സ്ഥലങ്ങളിൽ നാളെ പ്രതിഷേധം തീർക്കുമെന്നും ആക്‌ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

ജൂൺ 3നു രാവിലെ വീട്ടിൽനിന്നു ജോലി സ്ഥലത്തേക്കു പോയ ജിഷ്ണുവിനെ കാണാതാകുകയായിരുന്നു. 26നാണു മറിയപ്പള്ളിയിൽ നിന്നു 3 ആഴ്ചയോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തുന്നത്. സമീപത്തുണ്ടായിരുന്ന ഷർട്ടിന്റെ അവശിഷ്ടങ്ങൾ, ജീൻസ്, അടിവസ്ത്രം, ബെൽറ്റ്, ചെരിപ്പ്, മൊബൈൽ ഫോണുകൾ എന്നിവ ബന്ധുക്കൾ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ ശാസ്ത്രീയ സ്ഥിരീകരണം ലഭിക്കാത്തതിനാൽ മൃതദേഹം വിട്ടു നൽകിയില്ല.

ബന്ധുക്കളുടെ ആരോപണം: 

.മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നു 2 ഫോണുകൾ കണ്ടെത്തി എന്നാണ് ആദ്യം പറഞ്ഞത്. ഇതിൽ ഒരു ഫോണിനെക്കുറിച്ചു പിന്നീടു വിവരമില്ല.

∙ ജിഷ്ണു ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ സിസിടിവി ക്യാമറ ജിഷ്ണുവിനെ കാണാതായ ദിവസം മാത്രം പ്രവർത്തിച്ചില്ല.

∙ ജിഷ്ണു ധരിച്ചിരുന്ന സ്വർണ മാലയും ബാഗും കണ്ടെത്താനായിട്ടില്ല.

∙ 60 കിലോയ്ക്കു മുകളിൽ ഭാരമുള്ള ജിഷ്ണു ധരിച്ചിരുന്ന ഷർട്ടിന്റെ കയ്യിൽ തൂങ്ങി മരിച്ചു എന്നതു വിശ്വസിക്കാൻ കഴിയില്ല.

കേസ് നാൾവഴി ഇങ്ങനെ:

പതിവു പോലെ രാവിലെ 8 കഴിഞ്ഞപ്പോൾ സൈക്കിളിൽ വീട്ടിൽ നിന്ന് ഇറങ്ങി. 8.15നു ശാസ്തക്കുളത്ത്. അവിടെ നിന്നു ബസിൽ കയറി ജിഷ്ണു ജോലി ചെയ്യുന്ന ബാറിന്റെ മുന്നിൽ ഇറങ്ങിയതും മറ്റൊരു ബസിൽ കോട്ടയം ഭാഗത്തേക്കു പോയതും ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ കണ്ടു.

ജിഷ്ണു ബാറിൽ എത്താത്തത് അന്വേഷിക്കാൻ ബാർ ജീവനക്കാരായ സുഹൃത്തുക്കൾ രാത്രി 7.30നു വീട്ടിൽ എത്തുന്നു. ജിഷ്ണുവിനെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത് അപ്പോൾ. ഉടൻ വൈക്കം പൊലീസിൽ പരാതി നൽകി.

ജൂൺ 26

മറിയപ്പള്ളിയിൽ നിന്നു അസ്ഥികൂടം ലഭിച്ചതായും ജിഷ്ണുവിന്റേതെന്ന് സംശയിക്കുന്നതായും പൊലീസ് ബന്ധുക്കളെ അറിയിച്ചു.

ജൂൺ 27

ബന്ധുക്കൾ ജിഷ്ണുവിന്റെ ഷർട്ടും പാന്റ്സും ഫോണും തിരിച്ചറിഞ്ഞു.

ജൂലൈ 1

മൃതദേഹത്തിനു സമീപം കണ്ട ജീൻസ് ജിഷ്ണുവിന്റേതല്ലെന്നും ഇത്തരം ജീൻസ് ജിഷ്ണു ധരിക്കാറില്ലെന്നും അമ്മ ശോഭന.