ബിഗ് ബോസ് മലയാളം രണ്ടാം സീസണില്‍ ഏറ്റവുമധികം ആരാധകരെ സ്വന്തമാക്കിയ മത്സരാര്‍ഥി രജിത് കുമാറായിരുന്നു. ആദ്യ സീസണിലെ വിജയിയായ സാബു മോന്‍ ബിഗ് ബോസിലെത്തുന്നതിന് മുന്‍പുള്ള ചീത്തപേരെല്ലാം പുറത്തിറങ്ങിയതോടെ മാറിയിരുന്നു. അതുപോലെ തന്നെ ഡോ. രജിത് കുമാറിനെ കുറിച്ച് ആളുകള്‍ കൂടുതല്‍ അറിയുന്നത് ഷോ യിലൂടെയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതല്‍ മറ്റ് മത്സരാര്‍ഥികളില്‍ നിന്നും ഒറ്റപ്പെട്ട് കഴിയുകയായിരുന്നു രജിത്. അദ്ദേഹത്തിന്റെ ചില പരാമര്‍ശങ്ങളായിരുന്നു അതിന് വഴിയൊരുക്കിയതും. ഉയര്‍ന്ന വിദ്യഭ്യാസം നേടിയ രജിത് പറയുന്ന പല കാര്യങ്ങളും തള്ള് ആണെന്നായിരുന്നു കൂടുതല്‍ പേരും പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന ചില ചിത്രങ്ങള്‍ അദ്ദേഹം പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുകയാണ്.
ഡോക്ടര്‍ ആകാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും തനിക്ക് അതിന് കഴിഞ്ഞില്ല. എന്നാല്‍ തന്റെ ഒരുപാട് വിദ്യാര്‍ഥികള്‍ ഡോക്ടര്‍മാരായി വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ടെന്നായിരുന്നു ബിഗ് ബോസിനുള്ളില്‍ നിന്നും ഇടയ്ക്ക് രജിത് പറഞ്ഞത്. എന്നാല്‍ അത് വിശ്വസിക്കാന്‍ ആരും തയ്യാറായിരുന്നില്ല. ഇപ്പോഴിതാ ആറ്റിങ്ങല്‍ ഗോകുലം ഹോസ്പിറ്റലില്‍ ഡോക്ടറായ അഷ്ടമിയും ഒത്തുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് രജിത്.
ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ചിത്രത്തിന് താഴെ ഇതാരാണെന്ന് ചോദിച്ച് ഒരുപാട് കമന്റുകള്‍ വരുന്നുണ്. എന്റെ പ്രിയ വിദ്യാര്‍ഥിനിയാണെന്ന് അദ്ദേഹം കുറിച്ചിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞിരുന്നത് സത്യമാണെന്ന് വീണ്ടും തെളിയുകയാണെന്ന് ആരാധകരും പറയുന്നു. പുതിയ ഫോട്ടോയ്ക്ക് വലിയൊരു പിന്തുണയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.
മാര്‍ ഇവാനിയോസ് കോളേജ് തിരുവനന്തപുരത്ത് നിന്നും ബോട്ടണിയില്‍ ബിരുദം നേടിയ രജിത് പന്തളം എന്‍എസ്എസ് കോളേജില്‍ നിന്ന് ബോട്ടണിയില്‍ ഒന്നാം റാങ്കോട് കൂടി ബിരുദാനന്തര ബിരുദവും നേടി. സൈറ്റോജെനിറ്റിക്‌സില്‍ എംഫില്‍. മൈക്രോ ബയോളജിയില്‍ പിഎച്ച്ഡി, ബിഎഡ്, ലൈബറി സയന്‍സില്‍ ബിരുദവും സൈക്കോ തെറാപ്പിയില്‍ ബിരുദാനന്തര ബിരുദവും വേദാന്തത്തില്‍ ഒരു ഡിപ്ലോമയും സ്വന്തമാക്കിയിട്ടുണ്ട്.
പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ അധ്യാപകനായ ബിജെപി നേതാവ് പത്മരാജൻ കൂടുതൽ കുട്ടികളെ ഉപദ്രവിച്ചതായി വെളിപ്പെടുത്തൽ. പീഡനത്തിനിരയായ പെൺകുട്ടിയുടെ സഹപാഠിയാണ് ഞെട്ടിപ്പിക്കുന്ന വിവരം വെളിപ്പെടുത്തിയത്.
‘നിരന്തരം ശുചിമുറിയിൽ കൊണ്ടുപോയി പപ്പൻമാഷ് ഓളെ ഉപദ്രവിച്ചു. ഒരു ദിവസം കരഞ്ഞുകൊണ്ടാണ് വന്നത്. മറ്റു കുട്ടികളോടും മോശമായി മാഷ് പെരുമാറാറുണ്ട്. മാഷെ പേടിച്ചാ ഓള് സ്‌കൂളിൽ വരാതിരുന്നത്. പുറത്തു പറഞ്ഞാൽ ഉമ്മയുടെയും ജീവൻ അപകടത്തിലാകുമെന്ന് ഭയന്നിരുന്നു. ഓള് വല്ലാത്ത പേടിയിലായിരുന്നു. എൽഎസ്എസ് ക്ലാസെന്ന് പറഞ്ഞ് അവധിദിവസം സ്‌കൂളിലേക്ക് വിളിപ്പിച്ചു. ഓളാകെ പേടിച്ചുപോയി”- സഹപാഠിയായ പെൺകുട്ടി പറഞ്ഞു. പരാതിയിലും മജിസ്‌ട്രേട്ടുമുമ്പാകെ നൽകിയ രഹസ്യമൊഴിയിലും ഈ സംഭവമെല്ലാം പീഡനത്തിനിരയായ പെൺകുട്ടിയും തുറന്നുപറഞ്ഞിട്ടുണ്ട്
പാനൂർ പൊലീസിനെ വെട്ടിച്ച് പ്രതി ഒളിച്ചുകഴിഞ്ഞത് ആർഎസ്എസ്സുകാരനായ പൊയിലൂർ വിളക്കോട്ടൂരിലെ കുനിയിൽ രാജീവന്റെ വീട്ടിൽ. സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയറ്റംഗം പി ഹരീന്ദ്രൻ വധശ്രമം, വിളക്കോട്ടൂരിലെ സിപിഐ എം പ്രവർത്തകൻ ജ്യോതിരാജ് വധം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് രാജീവൻ.
വിളക്കോട്ടൂരിൽ കൂടുതൽ പൊലീസിനെ കണ്ടതോടെ ബുധനാഴ്ച രാവിലെ ബന്ധുവായ ബിജെപി പ്രവർത്തകൻ പൊയിലൂർ തട്ടിൽപീടികയിലെ മത്തത്ത് നാണുവിന്റെ വീട്ടിലേക്ക് മാറ്റി. അവിടെവച്ചാണ് പ്രതിയെ പിടിച്ചത്. രാജീവന്റെ വീട്ടിലാണ് പൊലീസ് ആദ്യമെത്തിയത്. യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് മനോജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് പുതിയ ഒളിയിടത്തെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
പോലീസ് വാഹനം തടഞ്ഞതോടെ മറ്റൊരു വാഹനം പിടിക്കാന്‍ രോഗിയായ പിതാവിനെയും ചുമലിലേറ്റി മകന് ഒരു കിലോമീറ്ററോളം ഓടി. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കൊല്ലം പുനലൂരിലാണ് സംഭവം. പുനലൂരിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികനെ വിട്ടയച്ചതോടെയാണ് കുടുംബം ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് മടങ്ങിയത്. പുനലൂര്‍ തൂക്കു പാലത്തിനടുത്തുവച്ച് പോലീസ് ഇവരുടെ ഓട്ടോ തടഞ്ഞു. രേഖകള്‍ കാണിച്ചെങ്കിലും പോലീസ് കടത്തിവിട്ടില്ലെന്നു കുടുംബം പറയുന്നു.
ഇതോടെ മകന് മറ്റൊരു വാഹനം പിടിക്കാന്‍ പിതാവിനെയും തോളിലേറ്റി ഓടുകയായിരുന്നു. എന്നാല്‍ ഇവരുടെ പക്കല്‍ ആശുപത്രി രേഖകള്‍ ഇല്ലായിരുന്നെന്നു പോലീസ് പറഞ്ഞു. സംഭവം അന്വേഷിക്കുമെന്നു ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭിച്ച ശേഷം കേസ് കൊല്ലത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.
രസകരമാണ് ഈ അപ്പൂപ്പന്‍മാരുടെ ടിക് ടോക്ക് പ്രകടനം. തലയണമന്ത്രം എന്ന ചിത്രത്തിലെ രസകരമായ രംഗത്തിനാണ് ഇവര്‍ ടിക് ടോക്ക് ചെയ്തിരിക്കുന്നത്. ശ്രീനിവാസനായി ഒരു അപ്പൂപ്പന്‍ പകര്‍ന്നാടുമ്പോള്‍ ഡ്രൈവിങ് പഠിപ്പിക്കുന്ന മാമുക്കോയ ആയിരിക്കുകയാണ് മറ്റൊരു അപ്പൂപ്പന്‍. ടിക് ടോക്കും ഡബ്‌സ്മാഷും എല്ലാം യുവതലമുറയ്ക്ക് വേണ്ടിയുള്ളതാണെന്ന് വാദിക്കുന്നവര്‍ കണ്ടിരിക്കണം ഈ അപ്പൂപ്പന്‍മാരുടെ ടിക് ടോക്ക് പ്രകടനം.
കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഏറെ ജനപ്രീതി ആര്‍ജ്ജിച്ച വീഡിയോ ആപ്ലിക്കേഷനാണ് ടിക് ടോക്ക്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എല്ലാ പ്രായക്കാരിലും ടിക് ടോക്ക് വളരെ വേഗത്തില്‍ ഇടം നേടി. കുട്ടികളുടെയും പ്രായമായവരുടെയും യുവക്കളുടെയുമെല്ലാം ക്രീയാത്മകമായ കഴിവുകള്‍ പലതും ടിക് ടോക്കിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കുന്നു. ചൈനീസ് ഇന്റര്‍നെറ്റ് സര്‍വ്വീസസ് കമ്പനിയായ ബൈറ്റ് ഡാന്‍സാണ് ടിക് ടോക് വീഡിയോ ആപ്ലിക്കേഷനു പിന്നില്‍. 2016-ല്‍ ഡൗയിന്‍ എന്ന പേരിലായിരുന്നു ഈ വീഡിയോ ആപ്ലിക്കേഷന്റെ പിറവി. എന്നാല്‍ ആപ്ലിക്കേഷന്‍ ചൈനയ്ക്ക് പുറത്തേക്ക് വ്യാപകമായി പ്രചരിക്കപ്പെട്ടപ്പോള്‍ ആപ്ലിക്കേഷന്റെ പേര് ടിക് ടോക്ക് എന്നായി.
കൊവിഡ് ഭീതി മാറിയില്ല, ആശങ്കയിലാക്കി ഡെങ്കിപ്പനിയും. തൊടുപുഴയില്‍ പത്ത് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. തൊടുപുഴ നഗരസഭയിലും ആലക്കോട്, കോടിക്കുളം പഞ്ചായത്തിലുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
കൊവിഡ് പ്രവര്‍ത്തനങ്ങളുമായി ആരോഗ്യപ്രവര്‍ത്തകര്‍ തിരക്കിലാണ്. ഡെങ്കിപ്പനി വരാതിരിക്കാനും പ്രതിരോധിക്കാനും ഓരോരുത്തരും സഹകരിക്കണമെന്ന് ഡിഎംഒ അറിയിച്ചു. പത്ത് പേരും തൊടുപുഴയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ലോക് ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം മേഖലയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായിരുന്നില്ല. ഇതിനൊപ്പം വേനല്‍ മഴ കൂടി വന്നതോടെ ഡെങ്കിപ്പനി പടര്‍ന്നു. നേരത്തെ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ശുദ്ധജലത്തില്‍ മുട്ടയിട്ട് പെരുകുന്നതാണ് ഈ കൊതുകുകള്‍. അലക്ഷ്യമായി വലിച്ചെറിയുന്ന പാഴ് വസ്തുക്കള്‍, ടയറുകള്‍, റബര്‍ തോട്ടത്തിലെ ചിരട്ടകള്‍ തുടങ്ങിയവയില്‍ മഴവെള്ളം കെട്ടികിടക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് ഇടയാക്കുന്നു. വീടും പരിസരവും എല്ലാവരും വൃത്തിയാക്കി വെക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
പാനൂരിലെ വിവാദമായ പോക്സോ കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജൻ അറസ്റ്റിൽ. ബന്ധുവീട്ടിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാലത്തായിയിലെ സ്കൂളിൽ അധ്യാപകനായ പത്മരാജൻ വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണു പരാതി. തൃപ്പങ്ങോട്ടൂര്‍ ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കൂടിയാണ് കുനിയില്‍ പത്മരാജൻ.
അന്വേഷണത്തിനു പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. തലശ്ശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിൽ 11 പേർ അടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തുന്നത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും ബിജെപി നേതാവു കൂടിയായ അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.
നാലാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്നാണു കേസ്. അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധവുമായി നിരാഹാര സമരത്തിനെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റിലായി. പാലത്തായി യുപി സ്കൂള്‍ അധ്യാപകനായിരുന്ന പത്മരാജന്‍ ഇതേ സ്കൂളിലെ വിദ്യാര്‍ഥിനിയെ ശുചിമുറിയില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
പത്മരാജനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. അധ്യാപകനെ അറസ്റ്റ് ചെയ്യാത്തത് പ്രതിഷേധാര്‍ഹമാണെന്ന് മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ശിഹാബ് തങ്ങളും അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ മാസം 17നാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ജനുവരിയിലും ഫെബ്രുവരിയിലുമായി മൂന്നു പ്രാവശ്യം അധ്യാപകന്‍ പീഡിപ്പിച്ചുവെന്നാണു വിദ്യാര്‍ഥിനിയുടെ മൊഴി.
കൊവിഡ് 19 ബാധിച്ച് ന്യൂയോര്‍ക്കില്‍ പത്തനംതിട്ട സ്വദേശി മരിച്ചു. റാന്നി അത്തിക്കയം മടന്തമണ്‍ സ്വദേശി അച്ചന്‍കുഞ്ഞാ(64)ണ് മരിച്ചത്. അച്ചന്‍കുഞ്ഞിന്റെ ഭാര്യക്കും മക്കള്‍ക്കും നേരത്തെ കോവിഡ് 19 പിടിപെട്ടിരുന്നു. ഇവരെ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് ഇദ്ദേഹത്തിനും വൈറസ് ബാധ പടര്‍ന്നത്.
വര്‍ഷങ്ങളായി ന്യൂയോര്‍ക്കിലാണ് ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും താമസം. യോങ്കേഴ്സിലെ സെന്റ് പീറ്റേഴ്സ് ക്നാനായ ചര്‍ച്ച് അംഗമായിരുന്നു. മലയാളി അസോസിയേഷന്‍ ഓഫ് സ്റ്റാറ്റന്‍ ഐലന്‍ഡ് സെക്രട്ടറിയും പ്രസിഡന്റുമായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
മകൻ മരിച്ചതിനെ തുടർന്ന്നാട്ടിൽ അന്ത്യയാത്രയാക്കാൻ കഴിയാതെ മാതാപിതാക്കളും സഹോദരങ്ങളും. ഷാർജയിൽ കഴിഞ്ഞദിവസം മരിച്ച പത്തനംതിട്ട മല്ലശ്ശേരി ചാമക്കാലവിളയിൽ ജ്യുവൽ. ജി. ജോമെയുടെ (16) മൃതദേഹം ദുബായ് വിമാനത്താവളത്തിലേക്ക് അയച്ച ശേഷം സംസാരിക്കുകയായിരുന്ന പിതാവായ ജോമെ ജോർജ് വാക്കുകൾ മുഴുപ്പിക്കാതെ തന്നെ നിർത്തി. മാതാവായ ജെൻസിൽ, സഹോദരങ്ങളായ ജോഹൻ, ജൂലിയൻ എന്നിവർ നാട്ടിൽ പോകാൻ കഴിയാത്തതിന്റെ ദുഃഖത്തിൽ മുഹൈസിനയിലെ വീട്ടിൽ നീറുന്ന വേദന ഉള്ളിലടക്കി കഴിയുകയാണ്.
ക്യാൻസർ മൂലം അമേരിക്കൻ ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കവെയാണ് ജ്യുവൽ മരിച്ചത്. ആ മരണത്തിനും ജനനത്തിനും ഏറെ പ്രത്യേകതയുണ്ട് എന്നാണ് അവർ പറയുന്നത്. 2004 ഈസ്റ്റർ ദിനത്തിൽ ജനിച്ച ജ്യുവൽ ഈ ദുഖഃവെള്ളിയാഴ്ചയാണ് മരിച്ചത് തന്നെ. ഷാർജാ ജെംസ് മില്ലേനിയം സ്കൂൾ പത്താംക്ലാസ് വിദ്യാർഥിയായിരുന്നു ജ്യുവൽ.
ഏഴുവർഷം മുമ്പ് ഇടതുകാലിനാണ് ആദ്യം ക്യാൻസർ ബാധിച്ചത്. ചികിത്സയും സർജറിയും എല്ലാം നടത്തി അഞ്ചു വർഷം മുമ്പ് രോഗം ഭേദമായിരുന്നു. എന്നാലിപ്പോൾ വലതുകാലിൽ വീണ്ടും ക്യാൻസർ പിടിപെടുകയായിരുന്നു. 17 തവണ ശസ്ത്രക്രിയകൾ വിധേയനായെങ്കിലും കഴിഞ്ഞദിവസം മരണം കീഴടക്കി. വീൽചെയറിലും ഊന്നുവടികളുപയോഗിച്ചുമാണ് ജ്യുവൽ സഞ്ചരിച്ചിരുന്നത്. തികഞ്ഞ വിശ്വാസിയായിരുന്ന ജ്യുവൽ ഓഗസ്റ്റിൽ കുടുംബത്തിനൊപ്പം ലൂർദിലും ലിസ്യുവിലും തീർഥയാത്രയും നടത്തി.
ഇത്രയും ധൈര്യപൂർവം ജീവിതത്തെ നേരിട്ട വിദ്യാർഥിയില്ലെന്നാണ് ജ്യുവലിനെക്കുറിച്ച് അധ്യാപകർക്കും സഹപാഠികൾക്കു പറയാനുള്ളത്. ബൈബിൾ വായനും പഠനവുമൊക്കെയായി വിശ്വാസജീവിത്തിലും സഹപാഠികൾക്ക് മാതൃകയായിരുന്നു. ജന്മദിനത്തിന് ഒരുദിനം കൂടി ബാക്കിനിൽക്കേ എല്ലാവരെയും ദുഃഖിപ്പിച്ച് യാത്രയായി. നാളെ രാവിലെ 9.30ന് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം കോന്നി വാഴമുട്ടം കിഴക്ക് മാർ ഇഗ്നാത്തിയോസ് സുറിയാനി യാക്കോബായ ദേവാലയത്തിൽ സംസ്കാരം നടക്കും. അവന്റെ വല്ല്യപ്പച്ചന്മാരും അമ്മച്ചിമാരും അന്ത്യയാത്രയാക്കും-തൊണ്ടയിടറി ജോമെ പറഞ്ഞു.
പി.സി. ഏബിൾ, ബിജോയ് തുടങ്ങിയവർ എംബാമിങ് സെന്ററിൽ നടന്ന ശുശ്രൂഷകളിൽ പങ്കെടുത്തു. അഷറഫ് താമരശ്ശേരി, അഡ്വ. ഹാഷിഖ്, ഡബ്ല്യു എംസി മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ചാൾസ് പോൾ തുടങ്ങിയവർ എംബാമിങിനും മൃതദേഹം വിമാനത്താവളത്തിലേക്ക് അയയ്ക്കുന്നതിനും സഹായമേകി. ഇന്ന് രാത്രിയിൽ മൃതദേഹം കൊച്ചിവിമാനത്താവളത്തിലെത്തും.
തന്റെ ജന്മദിനത്തിന് ഒരുദിനം കൂടി ബാക്കിനിൽക്കവേയാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി അവൻ യാത്രയായത്. എന്നാൽ തന്നെയും ഇത്രയും ധൈര്യപൂർവം ജീവിതത്തെ നേരിട്ട വിദ്യാർഥിയില്ലെന്നാണ് ജ്യുവലിനെക്കുറിച്ച് അധ്യാപകർക്കും സഹപാഠികൾക്കു പറയാനുള്ളത്. ബൈബിൾ വായനും പഠനവുമൊക്കെയായി വിശ്വാസജീവിത്തിലും സഹപാഠികൾക്ക് അവൻ വളരെ ഏറെ മാതൃകയായിരുന്നു.
കൊച്ചിയില്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് കുര്‍ബാന നടത്തി. വെല്ലിങ്ടണ്‍ ഐലന്‍ഡ് പള്ളിയിലാണ് കുര്‍ബാന നടത്തിയത്. ഇതേതുടര്‍ന്ന് പള്ളിയിലെ വൈദികനായ ഫാ. അഗസ്റ്റിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറ് വിശ്വാസികളെയും പോലീസ് അറസ്റ്റ് ചെയ്തു.
ഹാര്‍ബര്‍ പോലീസാണ് വൈദികനെയും വിശ്വാസികളെയും അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടമായി പ്രാര്‍ത്ഥന നടത്തിയതിനെ തുടര്‍ന്നാണ് നടപടി എടുത്തത്. പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം വൈദികനെയും അറസ്റ്റിലായ മറ്റുള്ളവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
കൊവിഡിനെ ഫലപ്രദമായി നേരിട്ട കേരളം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾക്ക് മാത്രമല്ല, ലോകത്തിന് തന്നെ മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ച് ആഗോള ഗവേഷണ സർവകലാശാലയായ മസാച്ചുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി പ്രസിദ്ധീകരിക്കുന്ന എംഐടി ടെക്‌നോളജി റിവ്യൂ മാഗസിൻ. കേരളത്തെ ലോകം മാതൃകയാക്കണമെന്ന് ഏപ്രിൽ 13 ന് സോണിയ ഫലേയ്‌റെ എഴുതിയ ലേഖനത്തിലാണ് വിശദീകരിക്കുന്നത്.
കേംബ്രിഡ്ജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാഗസിനിലെ ഈ ലേഖനത്തിൽ കേരളത്തിന്റെ രോഗപ്രതിരോധ പ്രവർത്തനങ്ങളെ എടുത്തുപറഞ്ഞിരിക്കുന്നത്. നിപ്പയെ കേരളം നേരിട്ടതിനെക്കുറിച്ചും ലേഖനത്തിൽ പരാമർശമുണ്ട്. 120 വർഷമായി പുറത്തിറങ്ങുന്ന മാഗസിന്റെ എഡിറ്റർ ഗിഡിയോൺ ലിച്ചഫീൽഡാണ്.
രോഗപ്രതിരോധത്തിന് കേരളത്തിലെ ഭരണസംവിധാനങ്ങളും പൊതുജനങ്ങളും ക്രിയാത്മകമായി പ്രവർത്തിച്ചുവെന്ന് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളും അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളും രോഗത്തിന് മുന്നിൽ പകച്ചുനിന്നപ്പോൾ ദ്രുതഗതിയിൽ കേരളം പ്രതിരോധപ്രവർത്തങ്ങളുമായി മുന്നോട്ട് പോവുകയായിരുന്നെന്നും ലേഖനത്തിലുണ്ട്. ജനുവരിയിൽ തന്നെ കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും പരിശോധന കർശനമാക്കിയെന്നും ഇത് വഴി രോഗലക്ഷണമുള്ളവരെ ക്വാറന്റൈനിലാക്കിയെന്നും പറയുന്നുണ്ട്.
ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യസംവിധാനമാണ് കേരളത്തിലേത്. ലോകോത്തരനിലവാരമുള്ള മലയാളി നഴ്‌സുമാർ യൂറോപ്പിലും അമേരിക്കയിലും ജോലി ചെയ്യുന്നു- ലേഖനത്തിൽ പറയുന്നു. ഇന്ത്യയിൽ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ പ്രധാനമന്ത്രി മാധ്യമങ്ങളെ കാണാതിരിക്കുന്നു, അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന വിലയിരുത്തലുമായി മാധ്യമങ്ങളെ കാണുന്നുവെന്നും ലേഖനത്തിൽ പറയുന്നു.
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് കേരളത്തിന്റെ സഞ്ചാരമെന്നും കമ്മ്യൂണിസ്റ്റ് ആശയങ്ങളിലും കമ്മ്യൂണിസ്റ്റ് ഭരണത്തിലുമാണ് സംസ്ഥാനം മുന്നോട്ടുപോകുന്നതെന്നും ലേഖനത്തിൽ പരാമർശമുണ്ട്. തീവ്രദേശീയവാദിയായ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്‌ക്കൊപ്പം രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളും നിലകൊണ്ടപ്പോൾ കേരളം സാമൂഹ്യക്ഷേമത്തിലാണ് ഊന്നൽനൽകിയതെന്നും ലേഖിക വിശദീകരിക്കുന്നുണ്ട്.