തൃശൂര്‍ കൊറ്റനല്ലൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു . ഒരാള്‍ക്ക് ഗുരുതരപരുക്ക് . കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54)മകള്‍ പ്രജിത (29) , ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്.
തുമ്പൂര്‍ അയ്യപ്പന്‍കാവ് ഉല്‍സവം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവർ. പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തിൽ ഇവർക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളിലേക്കു കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരിങ്ങാലക്കുട സ്വദേശി ഓടിച്ച കാറാണ് ഇടിച്ചത്. ഡ്രൈവറേയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളേയും കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നില്ലെന്നു പൊലീസ് പറഞ്ഞു. എന്നാൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ മദ്യലഹരിയിലായിരുന്നെന്നു സൂചനയുണ്ട്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്നു ഉച്ചയ്ക്കു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും. തൃശൂർ ആളൂർ സ്റ്റേഷൻ പരിധിയിലാണ് സംഭവം
റിയാദ് : മലയാളി നഴ്‌സ് സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം ചിങ്ങവനം കുഴിമറ്റം കുരുവിളയുടെ മകളും ഖഫ്ജിയിലെ ജലാമി കമ്പനി ജീവനക്കാരന്‍ ജോജോയുടെ ഭാര്യയുമായ മേരി ഷിനോ (34) യാണ് മരിച്ചത്. കിഴക്കന്‍ സൗദിയിലെ ഖഫ്ജിയില്‍ യുവതി സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.
സഫാനിയയിലെ എംഒഎച്ച് ക്ലനിക്കില്‍ നാല് വര്‍ഷമായി നഴ്‌സായിരുന്നു മേരി ഷിനോ. ഷിനോയുടെ സഹോദരന്‍ ബിനോയ് കുരുവിള ദമാമിലെ നാപ്‌കോ കമ്പനി ജീവനക്കാരനാണ്.
കൂടത്തായി കൊലപാതക പരമ്പരയില്‍ റോയ് തോമസ് വധ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ അടുത്ത കേസുകളിലും വേഗത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ജോളിയുടെ ഭര്‍ത്താവായ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതക കേസിലെ കുറ്റപത്രം ഈ മാസം അവസാനത്തോടെ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കുറ്റപത്രം തയ്യാറാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് അന്വേഷണ സംഘത്തില്‍ നിന്ന് ലഭിക്കുന്ന വിവരം. താമരശേരിയിലെ ദന്താശുപത്രിയില്‍ വെച്ച് സിലിക്ക് സൈനയിഡ് നല്‍കി ജോളി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.
തനിക്ക് ഇനിയും പലതും വെളിപ്പെടുത്താനുണ്ടെന്ന പ്രതികരണവുമായി കൂടത്തായി കൊലപാതക പരമ്പര മുഖ്യ പ്രതി ജോളി രംഗത്ത്. പല കാര്യങ്ങളും തനിക്ക് പറയാനുണ്ടെന്നും പക്ഷെ ഇപ്പോൾ സമയമായിട്ടില്ലന്നും ആളൂര്‍ സാര്‍ വരട്ടെ എന്നുമാണ് ജോളിയുടെ പ്രതികരണം. സമയമാകുമ്പോൾ എല്ലാ കാര്യങ്ങളും വ്യക്തമാക്കാമെന്നും ജോളി കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
കേസില്‍ 8000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്. 246 സാക്ഷികളാണുള്ളത്. 322 ഡോക്യുമെന്‍റ്സും 22 മെറ്റീരിയല്‍ ഒബ്ജെക്ട്സും സമര്‍പ്പിച്ചു. കൊലപാതകം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍, വഞ്ചന, തെളിവ് നശിപ്പിക്കല്‍, വിഷം കൈവശം സൂക്ഷിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ജോലി ചെയ്തതായി കണക്കാക്കിയിട്ടുള്ളത്.
ജോളി ഉൾപ്പെടെ നാല് പ്രതികളാണ് കേസില്‍ ഉള്ളത്. ജോളി ഒന്നാം പ്രതിയും എംഎസ് മാത്യു രണ്ടാം പ്രതിയുമാണ്. പ്രജുകുമാര്‍, മനോജ് എന്നിവരാണ് മൂന്നും നാലും പ്രതികള്‍. കേസില്‍ മാപ്പ് സാക്ഷികളില്ല. ജോളിയുടെ രണ്ടു മക്കളുടേതടക്കം ആറ് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജോളിയുടെ വീട്ടില്‍ നിന്ന് സയനൈഡ് കിട്ടയതും കേസില്‍ സഹായകമായെന്ന് എസ് പി കെ ജി സൈമണ്‍ പറഞ്ഞു.
അതേസമയം കൂടത്തായ് കേസ് അടിസ്ഥാനമാക്കി സിനിമ സീരിയൽ നിര്‍മ്മാണത്തിന് കോടതി സ്റ്റേ അനുവദിച്ചില്ല. ജോളിയുടെ മക്കളുടെ പരാതിയിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനാണ് കോടതിയുടെ തീരുമാനം. ജോളി , ആൻറണി പെരുമ്പാവൂർ , സീരിയൽ സംവിധായകൻ ഗീരിഷ് കോന്നി അടക്കം എട്ടു പേരാണ് എതിർകക്ഷികൾ. ഈ മാസം 25 ന് ഹാജരാകാനാണ് നോട്ടീസ്.
2019 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് രതീഷ് ബാലകൃഷ്ണ പൊതുവാള് ഒരുക്കിയ ‘ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍’. സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രത്തില്‍ കുഞ്ഞപ്പനെന്ന റോബോര്‍ട്ടും ഒരുമുഖ്യ കഥാപാത്രമായിരുന്നു. ആ റോബോട്ട് ആരാണെന്ന് അറിയാന്‍ സിനിമ കണ്ട എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. ഇപ്പോള്‍ ഇതാ സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ തന്നെ അത് വെളിപ്പെടുത്തിയിരിക്കുന്നു. മലയാള സിനിമയിലെ അറിയപ്പെടുന്ന കോമഡി താരം സൂരജ് തേലക്കാടാണ് കുഞ്ഞപ്പനായി എത്തിയത്. ഇപ്പോഴിതാ സൂരജിന്റെ പ്രയത്നത്തെ കുറിച്ച് വെളിപ്പെടുത്ത്ി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ രഞ്ജിത്ത് മഠത്തില്‍. റോബോട്ടിന്റെ കോസ്റ്റ്യൂമില്‍ വേദന സഹിച്ച് ഞെരുങ്ങിയാണ് സൂരജ് ഇരുന്നതെന്നും അഞ്ചരക്കിലോയോളം ഭാരമായിരുന്നു സ്യൂട്ടിനെന്നും രഞ്ജിത്ത് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ഈ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയില്‍ സൂരജിനെ ആദ്യമായി വിളിക്കുന്നത് റോബോട്ടിന്റെ കോസ്റ്റ്യൂം ട്രയലിനു വേണ്ടിയാണ്. മാസങ്ങള്‍ക്ക് മുന്നേ ഒരുപാട് ഡിസൈനുകള്‍ ചെയ്ത് ചെയ്ത് ഒടുവില്‍ ഒരു അവസാന ഡിസൈനില്‍ ഈ ചിത്രത്തിന്റെ ഡയറക്ടറും മറ്റനവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ ഡിസൈനറുമായ രതീഷേട്ടന്‍ എത്തിച്ചേര്‍ന്നിരുന്നു. ആ ഡിസൈന്‍ പ്രകാരം, സൂരജിന്റെ ശരീരത്തിനനുസരിച്ച് അളവുകള്‍ക്കനുസരിച്ച് സമയമെടുത്ത് ചെയ്തു വെച്ച കോസ്റ്റ്യൂം സൂരജിനെ ധരിപ്പിച്ച് റോബോട്ടിന്റെ മൂവ്‌മെന്റും ആക്ഷന്‍സും നോക്കി റോബോട്ടിന്റെ നടത്തവും ബാക്കി സംഗതികളുമൊക്കെ ഷൂട്ടിന് മുമ്പ് തന്നെ വിലയിരുത്തുക എന്നതായിരുന്നു ഉദ്ദേശ്യം.
പറഞ്ഞ ദിവസം സൂരജ് എത്തി. മുംബൈയില്‍ നിന്നും വന്ന സൂര്യ ഭായ് റോബോട്ടിന്റെ കോസ്റ്റ്യൂം സൂരജിനെ ധരിപ്പിക്കാന്‍ തുടങ്ങിയപ്പോഴാണ് ആദ്യത്തെ വെല്ലുവിളി. അളവെടുക്കുമ്പോഴുണ്ടായിരുന്ന സമയത്തേക്കാള്‍ വണ്ണം വച്ചിരിക്കുന്നു സൂരജ്. (ഇത് മുന്‍കൂട്ടി കണ്ട് കൊണ്ട് തന്നെ അളവിനേക്കാള്‍ കുറച്ച് കൂട്ടിയാണ് കോസ്റ്റ്യൂം ഉണ്ടാക്കിയിരുന്നത്.) പക്ഷേ അതിനേക്കാള്‍ തടി വച്ചിരുന്നു സൂരജ്.
രണ്ടും കല്‍പ്പിച്ച് റോബോട്ടിന്റെ കോസ്റ്റ്യൂം അണിയിക്കാന്‍ തുടങ്ങി. പല ഭാഗങ്ങളായിട്ടാണ് അതുണ്ടാക്കിയിരുന്നത്. ഒരോ ഭാഗങ്ങളും സ്‌ക്രൂ വെച്ച് മുറുക്കുകയാണ് ചെയ്യുന്നത്. ഓരോ സ്‌ക്രൂ ടൈറ്റാക്കുമ്പോഴും സൂരജ് ശ്വാസം പിടിച്ച് നില്‍ക്കും. അതിനുള്ളില്‍ വേദന സഹിച്ച് ഞെരുങ്ങി നിന്ന് എല്ലാവരെയും നോക്കി ഓരോ തമാശ പറഞ്ഞ് അവന്റെ വേദനകളെ ഉള്ളിലൊതുക്കും. ഇട്ട് കഴിഞ്ഞ് നോക്കിയപ്പോള്‍ രണ്ട് കാര്യമായിരുന്നു അലട്ടിയിരുന്നത്, ഒന്ന് വണ്ണക്കൂടുതല്‍ കാരണം അവന് അത് ടൈറ്റായിരുന്നു. പിന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ ഭാരക്കൂടുതലും. അതു കൊണ്ട് തന്നെ അവന് നടക്കാന്‍ വളരെ ബുദ്ധിമുട്ടായിരുന്നു. ചിത്രത്തിലാണെങ്കില്‍ റോബോട്ട് നടന്ന് കൊണ്ടുള്ള സീനുകള്‍ ഒരുപാടുണ്ട്.
ഒരു പേടിയും വേണ്ട എല്ലാം ശരിയാക്കാം എന്നു പറഞ്ഞ് ചിരിച്ച് കൊണ്ട് നില്‍ക്കും സൂരജ്. കണ്ണില്‍ ഇത്തിരി നനവോടെയാണെങ്കിലും. ഇത്രയും ചിലവെടുത്ത് ഉണ്ടാക്കിയ കോസ്റ്റ്യൂം ഇനി മാറ്റുന്നത് നടപ്പില്ല. വഴി ഒന്നേയുണ്ടായിരുന്നുള്ളൂ. സൂരജ് വണ്ണം കുറയ്ക്കുക. ഷൂട്ട് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം. പിന്നെ റോബോട്ടിന്റെ നടത്തം, അതും കറക്ടാക്കുക.
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തിയും വ്യായാമം ചെയ്തും ദിവസങ്ങള്‍ കൊണ്ട് കുറച്ചധികം കഷ്ടപ്പെട്ടും ഷൂട്ടിന് മുമ്പ് തന്നെ വണ്ണം കുറച്ച് കോസ്റ്റ്യൂം പാകമാകുന്ന രീതിയില്‍ സൂരജ് എത്തി. രതീഷേട്ടന്റെ നിര്‍ദ്ദേശത്തിനനുസരിച്ച് റോബോട്ടിന്റെ നടത്തങ്ങളും ചലനങ്ങളും അവന്‍ പഠിച്ചെടുത്തു.
പിന്നെ ഉണ്ടായിരുന്ന ജോലി ഡയലോഗ് പഠിക്കലായിരുന്നു. സൂരജിനെ ഡയലോഗ് പഠിപ്പിക്കാനിരുന്നപ്പോഴാണ് അടുത്ത പണി. ഡയലോഗ് കാണാതെ പഠിച്ച് പറയാന്‍ സൂരജിനാവുന്നില്ല. ഷൂട്ട് സമയത്ത് ഡയലോഗ് പറഞ്ഞ് കൊടുത്ത് അഭിനയിക്കല്‍ സൂരജിന്റെ കാര്യത്തില്‍ നടക്കുമായിരുന്നില്ല. കാരണം റോബോട്ടിന്റെ കോസ്റ്റ്യൂം ധരിച്ചാല്‍ പിന്നെ അതിനുള്ളിലൂടെ കേള്‍ക്കാനും കാണാനും കുറച്ചധികം ബുദ്ധിമുട്ടാണ്.
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി സൂരജ്, റോബോട്ടിന്റെ ഡയലോഗുകള്‍ മുഴുവന്‍ ഓരോന്നോരോന്നായി എഴുതിപ്പഠിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ മുഴുവന്‍ ഡയലോഗും കാണാപ്പാഠമാക്കി. അങ്ങനെ വീണ്ടും അവന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി. ( നിന്നെ ഡയലോഗ് പഠിപ്പിച്ചതിന്റെ ചിലവ് ഇതു വരെ കിട്ടിയിട്ടില്ല ട്ടോ, അത് മറക്കണ്ട.! )
പിന്നെ ഷൂട്ടിന്റെ ദിനങ്ങള്‍…ഏകദേശം ഒരു മണിക്കൂര്‍ വേണം ഇത് മുഴുവനായി ധരിക്കാന്‍. അത് വരെ ഇരിക്കാനോ കിടക്കാനോ കഴിയില്ല. ഒരു റോബോട്ടിനെ പോലെ തന്നെ അനങ്ങാതെ നില്‍ക്കണം. അഴിക്കുമ്പോഴും അങ്ങനെ തന്നെ…സഹിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ചൂട്. ഏകദേശം അഞ്ചരക്കിലോയോളം ഭാരം.
ഈ ചൂടും ഭാരവും സഹിച്ച് മണിക്കൂറുകള്‍. ഇടയ്ക്ക് ഭക്ഷണം കഴിക്കാനോ വെള്ളം കുടിക്കണമെങ്കിലോ തലയിലെ ഭാഗം അഴിക്കണം. ഇനി അങ്ങനെ കഴിച്ചോ കുടിച്ചോ ബാത്ത് റൂമില്‍ പോകാന്‍ തോന്നിയാല്‍ പിന്നെ മുഴുവന്‍ ഭാഗങ്ങളും അഴിക്കണം. അഴിക്കാനും പിന്നെയും ധരിപ്പിക്കാനും മണിക്കൂറുകള്‍. ആ മണിക്കൂറുകളത്രയും ഇരിക്കാന്‍ കഴിയാതെ ഒരേ നില്പ്. അഴിക്കുമ്പോള്‍ ചൂട് കൊണ്ട് വിയര്‍ത്തൊലിച്ചു നില്‍ക്കുന്ന അവന്റെ മുഖം കാണുമ്പൊ മൊത്തം ടീമിനും സങ്കടം വരും. എങ്കിലും അവന്‍ ചിരിക്കും.
അസഹ്യമായ പുറം വേദനയും കൊണ്ട് ഇടയ്ക്കവന്‍ പറയും എന്നെക്കൊണ്ടിത് മുഴുവനാക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. പിന്നെ കുറച്ച് കഴിഞ്ഞവന്‍ തന്നെ പറയും വീടിന്റെ ലോണിനെക്കുറിച്ച്, വീട്ടുകാരെക്കുറിച്ച് എന്നിട്ട് വീണ്ടും ഊര്‍ജ്വസ്വലനാകും. കോസ്റ്റ്യൂം ധരിക്കും. അഭിനയിക്കാനിറങ്ങും. വീട്ടില്‍ നിന്നും അച്ഛനും അമ്മയുമൊക്കെ കാണാന്‍ വന്നപ്പോ എല്ലാ വേദനയും മറന്നവന്‍ ചിരിച്ചു. അവര്‍ക്ക് മുമ്പില്‍ ഒരു പൂവിറുക്കുന്ന ലാഘവത്തോടെ ആ ഭാരവും താങ്ങിയവന്‍ അഭിനയിച്ചു, നടന്നു, ചിരിച്ചു…
അവന് വേണ്ടി എല്ലാ രീതിയിലും സൗകര്യമൊരുക്കിയാലും ഷൂട്ട് സമയത്ത് അതും ധരിച്ച് ചൂടില്‍ മുഴുവന്‍ ഡയലോഗും പറഞ്ഞ് രാത്രി വൈകി റോബോട്ടിന്റെ കോസ്റ്റ്യൂം അഴിക്കും വരെയുള്ള സമയം അവന് സഹിക്കാവുന്നതിലും അപ്പുറമാണ്. അങ്ങനെയുള്ള ഏകദേശം 45 ദിനങ്ങളാണ് അവന്‍ താണ്ടിയത്. എല്ലാ കഷ്ടതയോടും. ചിത്രം കണ്ട എല്ലാവരും അഭിനന്ദനം കൊണ്ട് മൂടിയപ്പോള്‍ അവരാരും അറിയാതെ പോയ യഥാര്‍ത്ഥ കുഞ്ഞപ്പനാണവന്‍.
സുരാജേട്ടനും സൗബിക്കയ്ക്കും മറ്റ് അഭിനേതാക്കള്‍ക്കും വേണ്ടി കയ്യടിച്ചപ്പോള്‍ അവരുടെ മറുതലയ്ക്കല്‍ അതിന് കാരണക്കാരനായി എതിര്‍ സംഭാഷണങ്ങളും റിയാക്ഷന്‍സും കൊടുത്ത് എല്ലാവരെയും ഞെട്ടിച്ച അസാമാന്യ ടൈമിംഗ് ഉള്ള പ്രതിഭയാണവന്‍. ക്ലൈമാക്‌സില്‍ സുരാജേട്ടന്റെ പെര്‍ഫോമന്‍സില്‍ ഏകദേശം മുഴുവന്‍ ക്രൂവിനും കണ്ണ് നനഞ്ഞപ്പോള്‍, തീയേറ്ററില്‍ ആ അഭിനയം കണ്ട് നിങ്ങള്‍ കരഞ്ഞെങ്കില്‍ അതിന് കാരണക്കാരന്‍ അപ്പുറത്ത് ‘ ചിതാഭസ്മം എനിക്ക് വെറും ചാരം മാത്രമാണ് ‘ എന്ന് പറഞ്ഞ കുഞ്ഞപ്പനാണ്. അവനാണവന്‍.
അവന്റെ മുഖം വൈകിയാണെങ്കിലും നിങ്ങള്‍ക്ക് മുമ്പില്‍ തുറക്കപ്പെടുമ്പോള്‍ ഏറ്റവും അധികം സന്തോഷം പ്രേക്ഷകരെപ്പോലെ ഞങ്ങള്‍ മുഴുവന്‍ കുഞ്ഞപ്പന്‍ ടീമിനുമുണ്ട്. ( സിനിമയുടെ ക്യൂരിയോസിറ്റി നഷ്ടമാകാതിരിക്കാനാണ് റിലീസ് സമയത്ത് ഇത് പുറത്തു വിടാതിരുന്നത് എന്ന് വിനയപൂര്‍വ്വം പറഞ്ഞുകൊള്ളട്ടെ ) രതീഷേട്ടനെന്ന അസാമാന്യ പ്രതിഭയും പ്രതിഭാസവുമായ അത്ഭുത മനുഷ്യന്റെ തലയ്ക്കുള്ളിലെ കുഞ്ഞപ്പനെ നിങ്ങളിലേക്ക് എത്തിക്കാന്‍ അവന്‍ സഹിച്ച വേദനകളും, കഷ്ടപ്പാടുകളും പരിശ്രമവുമാണ് കുഞ്ഞപ്പനെ നിങ്ങള്‍ക്ക് പ്രിയങ്കരനാക്കിയത്….
സൂരജ് നീ അടിപൊളിയാണ്. പരിശ്രമം കൊണ്ടും പ്രയത്‌നം കൊണ്ടും അസാധ്യമെന്നത് നീ സാധ്യമാക്കുന്നു. വലുപ്പം കൊണ്ട് നിന്നെ അളക്കുന്നവരെയെല്ലാം പെരുമാറ്റും കൊണ്ടും പുഞ്ചിരി കൊണ്ടും നീ ചെറിയവരാക്കുന്നു. മുന്നോട്ട് പോകട്ടെ.. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ. എല്ലാവിധ ആശംസകളും.
നടൻ ദിനേശ് എം മനയ്ക്കലാത്ത് (48) തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി മരിച്ചു. കഴിഞ്ഞ രാത്രി തൃശൂരിൽ ഡബിംഗ് കഴിഞ്ഞ് പോകുന്പോഴായിരുന്നു അപകടം. പ്രമുഖ പത്രപ്രവർത്തകൻ ആർ.എം.മനയ്ക്കലാത്തിന്റെ സഹോദരൻ പരേതനായ അരവിന്ദാക്ഷമേനോന്റെ മകനാണ് മൂവാറ്റുപുഴ കൊടയ്ക്കാടത്ത് വീട്ടിൽ ദിനേശ്. പരേതയായ പത്മാവതിയമ്മയാണ് അമ്മ.
സംസ്ഥാന പ്രൊഫഷണൽ നാടകമത്സരത്തിൽ ഇത്തവണ സഹനടനുള്ള അവാർഡ് ദിനേശിനായിരുന്നു. അമേച്വർ നാടകങ്ങളിലൂടെ രംഗത്തുവന്ന ദിനേശ് പ്രഫഷണൽ നാടകരംഗത്ത് സജീവമായിരുന്നു. സിനിമകളിലും സീരിയലുകളിലും വേഷമിട്ടിട്ടുണ്ട്. നാടകങ്ങളിൽ അഭിനയിച്ച് പല പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സദ്വാർത്തയിൽ മാധ്യമപ്രവർത്തകനായിരുന്ന ദിനേശ് നാടക ഗാനങ്ങളും എഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ കവിതകളെഴുതാറുണ്ട്. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കേച്ചേരി തയ്യൂരിലുള്ള സഹോദരന്റെ വീട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം പിന്നീട്.
കൊച്ചി: മരടില്‍ അനധികൃത ഫ്ലാറ്റുകള്‍ മാത്രമല്ല, നിരവധി ആളുകളുടെ ജീവിത സ്വപ്നങ്ങള്‍ കൂടിയാണ് മണ്ണോട് അടിഞ്ഞ്. നിരവധി സാധാരണക്കാര്‍ക്കൊപ്പം നടന്‍ സൗബിന്‍ സൗഹിര്‍, സംവിധായകരായ മേജര്‍ രവി, ബ്ലസി, ആന്‍ അഗസ്റ്റിന്‍-ജോമോന്‍ ടി ജോണ്‍ തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ക്കും ഇവിടെ ഫ്ലാറ്റുകളുണ്ട്. കടം മേടിച്ചും ലോണ്‍ എടുത്തും ഫ്ലാറ്റ് വാങ്ങിയവരാണ് ഇവരില്‍ ഏറെയും.
വര്‍ഷങ്ങളോളം താമസിച്ച ഫ്ലാറ്റ് ഇടിഞ്ഞു വീഴുന്നത് കാണാന്‍ ശേഷിയില്ലാതെ പലരും ഇന്നലെ മരടില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. അതീവ ദുഃഖമുണ്ടെങ്കിലും എന്തുവന്നാലും ഞങ്ങള്‍ തിരിച്ചു വരുമെന്നാണ് മേജര്‍ രവി ഇന്നലെ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടത്. അതൊരു വാശിയാണെന്നും അദ്ദേഹം പറയുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ..
പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഒരു കുടുംബം പോലെ ഒന്നിച്ച് താമസിച്ച സ്ഥലമാണ് ഇത്. എന്തുവന്നാലം അവസാനം വരെ ഒന്നിച്ചു നില്‍ക്കും. ഞങ്ങള്‍ തിരിച്ചു വരും. അതൊരു വാശിയാണ്. ഞങ്ങള്‍ക്കെല്ലാം അവകാശപ്പെട്ട ഭൂമിയാണ് ഇത്. ഇത് വീണ്ടെടുക്കുന്നതിന് സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കുമെന്നും മേജര്‍ രവി പറയുന്നു.
ഇവിടെയല്ലെങ്കില്‍ എവിടെയായാലും ഒന്നിച്ചു നില്‍ക്കാന്‍ തന്നെയാണ് തീരുമാനം. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങളെല്ലാവരും. ഞങ്ങളുടേതായ കാരണത്താലല്ല ഈ ദുരന്തം ഉണ്ടായത്. ഞങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിലാണ്. എങ്കിലും ഈ മണ്ണ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഇവിടെത്തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.
മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ട്
തകര്‍ന്നു വീണ എച്ചു ടു ഒ ഹോളി ഫെയ്ത്തിന്‍റെ ടെറസില്‍ വെച്ചായിരുന്നു തന്‍റെ സിനിമയായ കര്‍മയോദ്ധയില്‍ മോഹന്‍ലാലിന്‍റെ ആദ്യ ഷോട്ടെടുത്തതെന്നും മേജര്‍ രവി ഓര്‍ത്തെടുത്തു. സമീപവാസികള്‍ക്കും മറ്റുള്ളവര്‍ക്കും നാശനഷ്ടമുണ്ടാക്കാതെ ഫ്ലാറ്റ് പൊളിക്കല്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്.
ഞങ്ങളെ മാനസികമായി തകര്‍ക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞേക്കും, എന്നാല്‍ ഞങ്ങളുടെ അധ്വാനശേഷിയും ഇച്ഛാശക്തിയും തകര്‍ക്കാനാവില്ല. ആ ഒരുമയാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. താന്‍ നാട്ടിലില്ലാത്ത ഘട്ടത്തിലും നഗരത്തില്‍ തന്നെ തനിക്ക് വേണ്ടി വീട് നിര്‍മിക്കാന്‍ മേല്‍നോട്ടം വഹിച്ചത് ഫ്ലാറ്റിലുള്ള സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലാറ്റ് പൊളിക്കുന്നത് കാണാന്‍ താല്‍പര്യം ഇല്ലാതിരുന്നതിനാല്‍ തലേന്ന് തന്നെ കുണ്ടന്നൂരില്‍ നിന്ന് അല്‍പം അകലെയായി കണ്ണാടിക്കാട് വെഞ്ച്യൂറ ഹോട്ടലില്‍ മുറിയെടുത്ത് തങ്ങുകയായിരുന്നു മേജര്‍ രവി അടക്കമുള്ളവര്‍. ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായുള്ള നടപടികള്‍ ടിവിയിലാണ് ചിലര്‍ കണ്ടത്.
ചര്‍ച്ചകള്‍ നടക്കുമ്പോള്‍
ഫ്ലാറ്റ് തകര്‍ക്കുന്നതിനെ സംബന്ധിച്ച് ചാനലുകളില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഉള്ളു നീറുകയായിരുന്നെങ്കിലും ഫ്ലാറ്റില്‍ ഒന്നിച്ച് ചെലവഴിച്ച നിമിഷങ്ങള്‍ പങ്കുവെച്ച് സന്തോഷം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. സ്ഫോടന മുന്നറിയിപ്പായി ആദ്യ സൈറണ്‍ മുഴങ്ങിയെന്ന വാര്‍ത്ത വന്നതോടെയാണ് സംഘം ഹോട്ടിലിന്‍റെ ടെറസിലേക്ക് നീങ്ങിയത്.
11.16 ന് അവസാന സൈറണ്‍ മുഴങ്ങി നിമിഷാര്‍ധം കൊണ്ട് ഫ്ലാറ്റ് തകര്‍ന്നു വീണത് കണ്ട് ജയകുമാര്‍ വള്ളിക്കാവ് അറിയാതെ വിതുമ്പി പോയപ്പോള്‍ മേജര്‍ രവിയാണ് ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിച്ചത്. എല്ലാം കഴിഞ്ഞതിന് ശേഷമാണ് ജയകുമാറും മേജര്‍ രവിയും പൊളിഞ്ഞു വീണ ഫ്ലാറ്റിന് സമീപത്തേക്ക് എത്തിയത്.
തകര്‍ന്ന ഗേറ്റിന് താഴെ
തകര്‍ന്ന ഗേറ്റിന് താഴെ താഴും ചങ്ങലയും കിടക്കുന്നത് ജയകുമാറിന്‍റെ ശ്രദ്ധയിപ്പെട്ടത് അപ്പോഴാണ്. ഞങ്ങളുടെ ജീവനും സ്വത്തിനും അത്രയും നാള്‍ സംരക്ഷണം നൽകിയ താഴും ചങ്ങലയും കണ്ടപ്പോള്‍ ജയകുമാര്‍ അത് എടുത്തുവെച്ചു. വീട്ടിലിതു ഭദ്രമായി വയ്ക്കുമെന്നും ജീവിതത്തിൽ ഇനിയും വഞ്ചിക്കപ്പെടാതിരിക്കാൻ ഇടയ്ക്കിടെ എടുത്തു നോക്കുമെന്നും ജയകുമാര്‍ പറഞ്ഞു.
കുമളി സര്‍ക്കാര്‍ സ്കൂളിൽ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. അസം സ്വദേശിയായ കമൽ ദാസാണ് മരിച്ചത്. അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസ് കസ്റ്റഡിയില്‍. കുമളി സര്‍ക്കാര്‍ ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി നിർമിക്കുന്ന കെട്ടിടത്തിനുള്ളിലാണ് ആസാം സ്വദേശിയായ കമൽ ദാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ നിർമ്മാണത്തിനെത്തിയ തൊഴിലാളിയാണ് മരിച്ചത്. സ്കൂളിനോട് ചേർന്ന് താമസിക്കുന്നവരാണ് മൃതദേഹം കണ്ടു പോലീസിൽ വിവരമറിയിച്ചത്.
ഇതിനിടെ മരിച്ചയാളുടെ കൂടെയുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കടന്നു കളഞ്ഞു. ഇവരെ കട്ടപ്പനയിൽ നിന്ന് പൊലീസ് പിടികൂടി. കൊലപാതകമാണോ എന്ന സംശയത്തിൽ കൂടുതൽ ചോദ്യം ചെയ്തു വരികയാണ് . കമൽ ദാസ് വീണു മരിച്ചു എന്നാണ് കസ്റ്റഡിയിലുള്ള 5 ഇതര സംസ്ഥാന തൊഴിലാളികളും പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.
പൊലീസ്, ഫോറൻസിക്ക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമാർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേയ്ക്ക് കൊണ്ടുപോയി. പോസ്റ്റുമാർട്ടത്തിന് ശേഷമേ മരണത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുവെന്ന് പൊലീസ് അറിയിച്ചു.
സ്വന്തം ലേഖകൻ
കൊച്ചി : മുസ്ളീം ജനവിഭാഗങ്ങൾക്കിടയിൽ പൗരത്വ ബിൽ അനുകൂല ബോധവൽക്കരണവുമായി ചെന്ന അബുദുള്ളക്കുട്ടിയെ വീട്ടിൽ കായറ്റാതെ പറഞ്ഞു വിട്ടു നാട്ടുകാർ.
പൗരത്വ ബിൽ അനുകൂല ബോധവൽക്കരണവുമായി വീടുകൾ കയറി ഇറങ്ങിയ അബ്ദുള്ളക്കുട്ടി ഇങ്ങള് ബേജാറാവേണ്ട , ഒരു മുസ്ലീമിനും പൗരത്വ ബില്ലുകൊണ്ട് ഒരു പ്രശ്‍നവും ഉണ്ടാകില്ല എന്ന് പറയുമ്പോൾ , നിങ്ങൾ ഈ നാട്ടിൽ ഒന്നും അല്ലെ ? ഒരു പ്രശ്നവും ഇല്ലെന്ന് പറഞ്ഞിട്ട് നിങ്ങൾ ഇവിടെ നടക്കുന്നു , നാട് മൊത്തം ഇതിനെതിരെ സമരം നടത്തുകയാണ് . അതു കൊണ്ട് ഇതുമായി ഇങ്ങോട്ട് വരേണ്ട എന്ന് നാട്ടുകാർ മറുപടി നൽകുന്നു .
സമരത്തിൽ ഒന്നും കാര്യമില്ലെന്നും കൂത്തുപറമ്പ് പോലെ എത്ര സമരങ്ങൾ ഇവിടെ നടന്നുവെന്നും അതുകൊണ്ട് സമരം പ്രശ്നമല്ലെന്നുമൊക്കെ മറുപടി നൽകിയെങ്കിലും ജെ എൻ യു അടക്കമുള്ള കോളേജുകളിൽ പെൺകുട്ടികളുടെ വരെ തല അടിച്ചു പൊളിച്ചത് നിങ്ങൾ കണ്ടില്ലെ ? . നിങ്ങൾ പ്രവാചകന്റെ ആളോ ? എന്നിട്ട് ആണോ ഈ പണിക്ക് നടക്കുന്നത് ? . ഇനിയും പുതിയ ഏത് പാർട്ടിയിലേയ്ക്കാണ് നിങ്ങൾ പോകുന്നത് ?. ആദ്യം പോയി പൗരത്വ ബിൽ എന്താന്നെന്ന് പഠിച്ചിട്ട് വരുക എന്നിട്ട് മതി ക്യാമ്പെയിനെന്ന് മറുപടി നൽകി വീട്ടിൽ കയറ്റാതെ തെരുവിൽ തന്നെ നിർത്തി നാട്ടുകാർ.
അബ്ദുള്ളക്കുട്ടിയെ ഇറക്കി പൗരത്വ ബില്ലിനെതിരെ മുസ്‌ളീം ജനവിഭാഗങ്ങൾക്കിടയിലുള്ള എതിർപ്പ് മാറ്റുവാനുള്ള സംഘപരിവാറിന്റെ തന്ത്രങ്ങൾക്കാണ് തിരിച്ചടിയേറ്റത്.
https://www.facebook.com/san.varughese.9/videos/1285842498283333/?__tn__=%2CdC-R-R&eid=ARBk-91VvjopT1rcJTD0sSEhVKxpYEX5EDbQGkKK02JYF4svG1a6Q7t4kV5ihJinJ7QvOugP1hshaE0f&hc_ref=ARQtuY-8uy5VyWzfttWAhEO-3WOfuiZ2jZ6TlYCdGdCbh2pYokV52CJl_D3uH3CWdMY&fref=nf
തിരുവല്ല : സെൻറ് ആൻറണീസ് പള്ളിയിലെ തിരുനാൾ ജനുവരി 13 മുതൽ 19 വരെ നടക്കും.
13 നും 14 നും 15 നും വൈകിട്ട് 5:00 മുതൽ മധ്യസ്ഥപ്രാർഥനയും കുർബാനയും ,ഇടവക ധ്യാനവും ഉണ്ടായിരിക്കും.
16ന് 5 .15നാണ് കൊടിമരം വെഞ്ചരിപ്പും തുടർന്ന് തിരുനാളിനു കൊടിയേറും . പെരുന്നാളിനോട് അനുബന്ധിച്ചുള്ള കുടുംബദിനം ജനുവരി 18ന് മധ്യസ്ഥ പ്രാർത്ഥനക്കും കുർബാനയ്ക്കുശേഷവും ആയിരിക്കും നടത്തപ്പെടുന്നത്. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ ആയിരിക്കും കുടുംബ ദിനത്തിൻറെ മുഖ്യാതിഥി. കുടുംബ ദിനത്തിൻറെ ഭാഗമായി ഇടവക അംഗങ്ങളുടെ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരിക്കും.
ജനുവരി 19നു 4 .30 നു ആഘോഷമായ തിരുനാൾ കുർബാനയും പ്രദക്ഷിണവും ഉണ്ടായിരിക്കും എന്ന് വികാരി റെവ . ഫാ . സ്കറിയ പറപ്പള്ളിൽ അറിയിച്ചു.
തിരുന്നാളിനോടനുബന്ധിച്ചുള്ള കലാമത്സരങ്ങൾ പന്ത്രണ്ടാം തീയതി ഞായറാഴ്ച പള്ളിയിൽ വച്ച് നടത്തപ്പെട്ടിരുന്നു. പ്രസ്തുത മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവിതരണവും വിവാഹജുബിലി ആഘോഷിക്കുന്നവരേയും പ്രത്യേക നേട്ടങ്ങൾ കൈവരിച്ചവരേയുംആദരിക്കലും പത്തൊൻപതാം തീയതി നടക്കുന്ന കുടുംബദിനത്തിൽ നടത്തപ്പെടും .
തിരുന്നാളിൻെറ സുഗമമായ നടത്തിപ്പിനായി വികാരി ഫാ. സ്കറിയാ പറപ്പള്ളിയുടെയും , കൈക്കാരന്മാരായ മാണിച്ചൻ ചോമ്മാശേരി , പോൾ നെല്ലുവേലി , പാരിഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
വൈക്കത്ത് പ്ലസ് ടു വിദ്യാർത്ഥിനിയായ മകൾ ഗർഭിണിയായതറിഞ്ഞ് മൂന്നംഗകുടുബം ആത്മഹത്യ ചെയ്തു. മകളെ പീഡിപ്പിച്ച യുവാവിനെതിരെ ഇന്നലെ പരാതി നല്‍കിയ മാതാപിതാക്കള്‍ രാത്രിയാണ് ജീവനൊടുക്കിയത്. മാതാപിതാക്കള്‍ ആത്മഹത്യചെയ്തത് അറിഞ്ഞ് മകളും ജീവനൊടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ പീഡിപ്പിച്ച ജിഷ്ണുദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു
പതിനേഴുകാരിയായ കുട്ടിക്ക് ശാരീരികാസ്വാഥ്യം ഉണ്ടായതിനെ തുടര്‍ന്ന് ഇന്നലെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഒന്നരമാസം ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ വെളളൂര്‍ പൊലീസ് ജിഷ്ണുദാസിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിനുശേഷം രാത്രിയാണ്് വീട്ടിലെ കിടപ്പുമുറിയില്‍ മാതാപിതാക്കള്‍ തൂങ്ങിമരിച്ചത്. പുലര്‍ച്ചെ ഇതു കണ്ട പെണ്‍കുട്ടി പിറവത്തുളള സഹോദരിയെ അറിയിച്ച ശേഷം ജീവനൊടുക്കി
പെണ്‍കുട്ടി പഠിച്ചിരുന്ന സ്കൂളിലെ മുന്‍ വിദ്യാര്‍ഥിയാണ് പിടിയിലായ ജിഷ്ണുദാസ്. പെണ്‍കുട്ടിയെ വീട്ടില്‍ വച്ച് രാത്രി ഒട്ടേറെ തവണ പീഡിപ്പിച്ചതായി ജിഷ്ണുദാസ് പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ഗര്‍ഭം അലസിപ്പിക്കാനുളള മരുന്നും നല്‍കി. ഈ വിവരമറിയാതെയാണ് മാതാപിതാക്കള്‍ പെണ്‍കുട്ടിയെ ശാരീരികാസ്വാഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയത്.