കൂടത്തായി കൊലപാതകപരമ്പരയുടെ ചുരുളഴിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്ക് റൂറല്‍ എസ്.പി.യുടെ ഗുഡ് സര്‍വീസ് എന്‍ട്രി. ഈ കേസിലേക്ക് വെളിച്ചംവീശിയ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയില്‍, രണ്ടുമാസത്തോളം നിശ്ശബ്ദമായ അന്വേഷണത്തിന് നേതൃത്വം നല്‍കിയ അഡീഷണല്‍ എസ്.പി. സുബ്രഹ്മണ്യന്‍, ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആര്‍. ഹരിദാസന്‍, എസ്.ഐ. ജീവന്‍ ജോര്‍ജ് തുടങ്ങി 15 പേര്‍ക്കാണ് എസ്.പി. ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കിയത്.
കേരള പോലീസിന്റെതന്നെ ചരിത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ കേസായാണ് കൂടത്തായി കേസിനെ കണക്കാക്കുന്നത്. രണ്ടുമാസത്തെ പഴുതടച്ച അന്വേഷണമാണ് രഹസ്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. ഇതിനായി അന്വേഷണസംഘം ഏറെ ത്യാഗം സഹിച്ചിട്ടുണ്ട്. ഇതു കണക്കിലെടുത്താണ് തുടക്കത്തില്‍ സംഘത്തിലുണ്ടായിരുന്ന പോലീസ് ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അംഗീകാരം നല്‍കിയത്.
കൂടത്തായിയിലും പുലിക്കയത്തും എന്‍.ഐ.ടി.യിലും കട്ടപ്പനയിലുമെല്ലാം പോലീസുകാര്‍ വേഷപ്രച്ഛന്നരായി ദിവസങ്ങളോളം കഴിഞ്ഞിട്ടുണ്ട്. രണ്ടു പോലീസുകാര്‍ താടിവെച്ചാണ് പൊന്നാമറ്റത്തും മറ്റും പോയത്.
കല്ലറ പൊളിച്ചതിനുശേഷമാണ് ഇവര്‍ താടി ഒഴിവാക്കിയത്. കട്ടപ്പനയില്‍ അന്വേഷണത്തിനു പോകുമ്പോള്‍ വടക്കന്‍ഭാഷ പ്രശ്‌നമാകാതിരിക്കാന്‍ മുന്‍കൂട്ടി തയ്യാറെടുത്തു. എന്‍.ഐ.ടി.യിലും പലരൂപത്തില്‍ പോലീസുകാര്‍ പോയി. നേരത്തേ 10 പേരാണ് സംഘത്തിലുണ്ടായിരുന്നതെങ്കിലും പിന്നീട് അഞ്ചുപേരെക്കൂടി ഉള്‍പ്പെടുത്തി.
ഉന്നത ഉദ്യോഗസ്ഥരാരും അവസാനംവരെ കൂടത്തായിയില്‍ പോയിരുന്നില്ല. ഈ പ്രദേശത്ത് പരിചയമില്ലാത്ത പോലീസുകാരെ മാത്രമാണ് അന്വേഷണത്തിനുവിട്ടത്. അവസാനഘട്ടത്തില്‍ പോളിഗ്രാഫ് ടെസ്റ്റിന് വിധേയയാകാമോ എന്ന് പോലീസ് ജോളിയോട് ചോദിച്ചപ്പോള്‍ കട്ടപ്പനയിലെ ചാച്ചനോട് ചോദിക്കണമെന്നാണ് പറഞ്ഞത്. ചാച്ചനെ വിളിച്ചോളാന്‍ പറഞ്ഞു. പോലീസിന്റെ മുന്നില്‍വെച്ചുതന്നെ ജോളി ചാച്ചനെ വിളിച്ചു. എന്നാല്‍, വിളിച്ചത് ചാച്ചനെയല്ലെന്ന് ശബ്ദം മനസ്സിലാക്കി പോലീസ് പറഞ്ഞപ്പോള്‍ ജോളിക്ക് സമ്മതിക്കേണ്ടിവന്നു. ജോളിയുടെ ചാച്ചന്‍ സംസാരിക്കുന്ന രീതിവരെ പോലീസ് കട്ടപ്പനയില്‍പ്പോയി പഠിച്ചുവെച്ചിരുന്നു.
നേരത്തേ അസ്വഭാവികതയൊന്നുമില്ലെന്നുപറഞ്ഞ് തള്ളിയ കേസിന്റെ ദിശ മാറുന്നതിന് നിമിത്തമായത് റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ. ഇസ്മയിലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ജീവന്‍ ജോര്‍ജ് നടത്തിയ രഹസ്യാന്വേഷണമാണ്.
ഈ അന്വേഷണത്തിലാണ് ജോളിക്ക് എന്‍.ഐ.ടി.യില്‍ ജോലിയില്ലെന്ന് തെളിഞ്ഞത്. പിന്നീട് വിശദമായി അന്വേഷിച്ചപ്പോള്‍ ഓരോ മരണത്തിനുപിറകിലും ജോളിയുടെ സാന്നിധ്യം വ്യക്തമായി. ജീവന്‍ ജോര്‍ജ് അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ഡിവൈ.എസ്.പി. ഇസ്മയിലിന്റെ സഹായത്തോടെ വിശദമായ റിപ്പോര്‍ട്ടാക്കി എസ്.പി. കെ.ജി. സൈമണ് സമര്‍പ്പിക്കുകയായിരുന്നു.
വാളായറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് പൃഥ്വിരാജും ടൊവീനോയും ഉണ്ണി മുകുന്ദനും. മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്കപ്പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണെന്ന് ഉണ്ണി മുകുന്ദൻ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോൾ അതിനെതിരെ സോഷ്യൽമീഡിയയിലൂടെ മാത്രം പ്രതിഷേധിക്കുന്ന ആളുകളുടെ പ്രവണതയെ എതിർത്തായിരുന്നു പൃഥ്വിയുടെ പ്രതികരണം.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.
പൃഥ്വിരാജിന്റെ വാക്കുകൾ: ആ സമയം വീണ്ടും എത്തിയിരിക്കുന്നു! കുറച്ച് ഫോളോവേർസ് ഉള്ളവർ (ഞാൻ ഉൾപ്പടെ) വൈകാരികമായ വാക്കുകളാൽ സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതുന്ന സമയം. ആ രണ്ട് പെൺകുട്ടികൾക്കും അവരുടെ കുടുംബത്തിനും എങ്ങനെ നീതി നിഷേധിക്കപ്പെട്ടെന്നും സമൂഹമെന്ന നിലയിൽ നാം അർഹിക്കുന്ന നീതിയെക്കുറിച്ചും ഹാഷ്ടാഗ് കൊണ്ട് എങ്ങനെ പ്രതിഷേധത്തിന് ആക്കം കൂട്ടാം എന്നൊക്കെ പറയുന്ന കുറിപ്പ്.
എന്നാൽ ഈ സാഹചര്യത്തേക്കാൾ ഏറെ ഭയപ്പെടുത്തുന്നത് ഈ കുറിപ്പുകളിൽ കാണുന്ന ഏകതാന സ്വഭാവവമാണ്. ഒരു പാറ്റേൺ. കുറിപ്പ് എങ്ങനെ ആരംഭിക്കാമെന്നും പൊരുത്തക്കേട് എങ്ങനെ അവതരിപ്പിക്കാമെന്നും പ്രശ്ന പരിഹാരത്തിന് ആഹ്വാനം ചെയ്ത് അത് എങ്ങനെ അവസാനിപ്പിക്കണമെന്നും നിങ്ങൾക്കറിയാം. നിങ്ങൾ അതിൽ വിദഗ്ദ്ധനാണ്. നിങ്ങൾ അങ്ങനെ ആയി തീർന്നിരിക്കുന്നു.
“അവർ നീതിക്ക് അർഹരാണ്”. “വാളയാർ പെൺകുട്ടികൾക്കു നീതി വേണം”. “പീഡകരെ ശിക്ഷിക്കുക”.
ശരിക്കും? ഇതൊക്കെ പറയേണ്ട കാര്യം തന്നെ ഉണ്ടോ? ഇവിടെ ഒരു സിസ്റ്റം പ്രവർത്തിക്കാൻ സോഷ്യൽ മീഡിയയിലെ ജനക്കൂട്ടം ശരിക്കും ആവശ്യമുണ്ടോ? നമ്മൾ അങ്ങനെ ഒരവസ്ഥയിൽ എത്തിയോ?
അപകടകരമായ വിധത്തിൽ നമ്മൾ സ്വയം കീഴടങ്ങാൻ തയ്യാറായി കഴിഞ്ഞിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്.. ഒരു ജനത അവരുടെ ഘടന നിലനിർത്തുന്ന ഭരണവ്യവസ്ഥയിൽ പ്രതീക്ഷ കൈവിടുമ്പോള്‍, എല്ലായ്പ്പോഴും വിപ്ലവം ഉണ്ടാകും. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ.
എന്ന്, പൃഥ്വിരാജ് സുകുമാരൻ. പൗരൻ.
ടൊവീനോ: കുറ്റവാളികൾക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടർന്നാൽ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുൾപ്പടെയുള്ള സാധാരണക്കാർ വച്ചു പുലർത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂർണമായും നഷ്ടപ്പെടുമെന്നുറപ്പാണു.
കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവർത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കിൽ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവർ പ്രതികരിക്കും . ഹാഷ്ടാഗ് ക്യാംപെയിനുകൾക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !
ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം;
‘തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍, അതും 13 , 9 വയസ്സുള്ളവര്‍, തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോള്‍ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വവും നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാണ്.
മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ് . ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.’
പിഎസ് ശ്രീധരന്‍പിള്ള ഇന്ന് ബിജെപിയില്‍ നിന്ന് രാജിവെയ്ക്കും. രാഷ്ട്രപതിയുടെ നിര്‍ദേശം അനുസരിച്ചാണ് ശ്രീധരന്‍പിള്ള പാര്‍ട്ടി അംഗത്വം രാജിവെയ്ക്കുന്നത്. നവംബര്‍ അഞ്ചിനോ ആറിനോ ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
കൊച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തിലെത്തി ശ്രീധരന്‍ പിള്ള നേതാക്കളെ സന്ദര്‍ശിക്കുകയും ചെയ്തു. ഗവര്‍ണറാകുന്നതിന് മുമ്പായി തന്റെ ബാര്‍ കൗണ്‍സില്‍ അംഗത്വവും മരവിപ്പിക്കുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു. സാധാരണ പലരും ഇത് ചെയ്യാറില്ല. നടപടിക്രമം കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് താനിങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാവരേയും കണ്ട് അനുഗ്രഹം വാങ്ങുന്നതിന് മാത്രമാണ് ആര്‍എസ്എസ് കാര്യാലയത്തിലടക്കം എത്തിയത്. സജീവ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതിന് സമാനമായ മനസ്സോടെ തന്നെ ഗവര്‍ണര്‍ പദവിയില്‍ സേനമനുഷ്ടിക്കും. ഇനിയൊരു രാഷ്ട്രീയ പ്രസ്താവനയും താന്‍ നടത്തുന്നില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.
നടി നൂറിന്‍ ഷെരീഫിന് നേരെ കയ്യേറ്റ ശ്രമം .മഞ്ചേരിയിലെ ഒരു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം.താരത്തിന് മൂക്കിന് ഇടിയേറ്റു. ഇതുസംബന്ധിച്ച വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
നൂറിന്‍ വൈകിയെത്തിയെന്നാരോപിച്ച് ജനം ബഹളം വയ്ക്കുന്നതിനിടെ ആരുടേയോ കൈ തട്ടി നൂറിന്റെ മൂക്കിന് ഇടിയേൽക്കുകയായിരുന്നു.. വേദന കടിച്ചമര്‍ത്തിയാണ് ഉദ്ഘാടന ചടങ്ങിനെത്തിയ നൂറിന്‍ ജനങ്ങളോട് സംസാരിച്ചത്.
ഇടിയുടെ ആഘാതത്തില്‍ മൂക്കിന്റെ ഉള്‍വശത്ത് ചെറിയ ക്ഷതമുണ്ടായി. നൂറിന്‍ വേദിയിലെത്തിയതോടെ ജനക്കൂട്ടം ബഹളവും ശകാരവര്‍ഷവും ആരംഭിച്ചു. ബഹളം അനിയന്ത്രിതമായതോടെ നൂറിന്‍ തന്നെ മൈക്കെടുത്ത് സംസാരിക്കുകയായിരുന്നു.
ഇടിയേറ്റ മൂക്ക് പൊത്തിപ്പിടിച്ച് വിതുമ്പിക്കൊണ്ടാണ്നൂറിന്‍ ജനങ്ങളോട് സംസാരിച്ചു തുടങ്ങിയത്. താന്‍ പറയുന്നത് കേള്‍ക്കണമെന്നും കുറച്ച് നേരത്തേയ്ക്ക് ബഹളം വയ്ക്കാതിരിക്കണമെന്നും നൂറിന്‍ ആവശ്യപ്പെട്ടു.
വൈകീട്ട് നാലു മണിക്കാണ് ചടങ്ങെന്നായിരുന്നു നേരത്തെ സംഘാടകര്‍ തങ്ങളോട് പറഞ്ഞതെന്ന് നടിയുടെ അമ്മ പറഞ്ഞു. ഇതനുസരിച്ച് നാലു മണിക്ക് തന്നെ നൂറിനും അമ്മയും മഞ്ചേരിയിലെ ഹോട്ടലില്‍ എത്തി. എന്നാല്‍, ആളുകള്‍ കൂടുതല്‍ വരട്ടെ എന്നു പറഞ്ഞ് സംഘാടകര്‍ തങ്ങളോട് വൈകീട്ട് ആറു മണിവരെ ഹോട്ടലില്‍ നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.ഒരു പ്രമുഖ മാധ്യമത്തോടാണ് അവർ പ്രതികരിച്ചത്.
കേരളത്തില്‍ പീഡന പരമ്പര തുടര്‍ക്കഥയാകുന്നു. വാളയാര്‍ കേസില്‍ മലയാളികള്‍ ശബ്ദിക്കുമ്പോള്‍ വീണ്ടും പീഡന വാര്‍ത്തയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പതിമൂന്നുകാരിയെ രണ്ട് വര്‍ഷമായി ഇവര്‍ പീഡിപ്പിക്കുകയാണ്.
സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. കിടങ്ങൂര്‍ പൊലീസാണ് പ്രതികലെ പിടികൂടിയത്. ദേവസ്യ,റെജി,ജോബി, നാഗപ്പന്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കേസിലെ പ്രതിയായ ബെന്നി എന്നയാള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി.
കോളേജ് അധികൃതരുടെ പീഡനമാണ് അമൃതാ സര്‍വ്വകലാശാലയുടെ ബംഗളൂരു ക്യാംപസിലെ വിദ്യാര്‍ത്ഥി ശ്രീഹര്‍ഷ ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ബെലന്തൂര്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന വിശാഖപട്ടണം സ്വദേശി ശ്രീഹര്‍ഷ കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തത്.
അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ മാതാ അമൃതാനന്ദമയി നേരിട്ടെത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ നടത്തുകയാണ്. ഈ കഴിഞ്ഞ സെപ്തംബര്‍ 22 നു ഹോസ്റ്റലിലെ മോശം ഭക്ഷണം, വെള്ള ക്ഷാമം എന്നിവയില്‍ പ്രതിഷേധിച്ചു വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ പരാതി കേള്‍ക്കാം എന്ന് വാക്ക് നല്‍കിയ ക്യാമ്പസ് ഡയറക്ടര്‍ വിദ്യാര്‍ത്ഥികളെ മീറ്റിംഗിന് വിളിച്ചു. പരാതികള്‍ക്ക് സ്വാമിജിയുടെ പ്രതികരണം ഭക്തി നിറഞ്ഞതായിരുന്നു.
പുരാതന കാലങ്ങളില്‍ മനുഷ്യര്‍ പ്രകൃതിയോട് ഇണങ്ങി ജീവിച്ചു പോന്നു. അന്ന് വെള്ളമില്ലാതിരുന്ന സാഹചര്യങ്ങള്‍ ഒക്കെ അവര്‍ക്കു തരണം ചെയ്യാന്‍ സാധിച്ചു. ചന്ദ്രയാന്‍ വിക്ഷേപണം വിജയിച്ചില്ല. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുന്നു. ഇത്ര വലിയ പ്രശ്‌നങ്ങള്‍ നാം നേരിടുമ്പോള്‍ ഈ കുടിവെള്ളം ഒക്കെ ഒരു പ്രശ്‌നമാണോ? എന്നിങ്ങനെയായിരുന്നു സ്വാമിജിയുടെ ന്യായീകരണങ്ങള്‍.
തങ്ങളുടെ പരാതികള്‍ ഒന്നും പരിഹരിക്കരിക്കപ്പെടില്ലെന്നു ബോധ്യം വന്ന വിദ്യാര്‍ത്ഥികള്‍ അന്ന് രാത്രി കോളേജിന്റെ ജനല്‍ ചില്ലുകളും, സിസിടിവിയും ഒക്കെ എറിഞ്ഞു പൊട്ടിച്ചു പ്രതിഷേധം രേഖപ്പെടുത്തി. അടുത്ത ദിവസം തന്നെ കോളേജ് കുറച്ചു ദിവസത്തേക്ക് അടച്ചിടുകയാണെന്ന നോട്ടീസ് വന്നു, ഒപ്പം ഹോസ്റ്റലിലെ സകല വിദ്യാര്‍ഥികളോടും വീട്ടിലേക്കു പോകാനും ആവശ്യപ്പെട്ടു. കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു കോളേജ് തുറന്നപ്പോള്‍ നാല്‍പതോളം വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന് നോട്ടീസ് ലഭിച്ചിരുന്നു. അതില്‍ ഒരാളാണ് ശ്രീഹര്‍ഷ.
കോളേജ് അധികൃതരുടെ പീഡനത്തെത്തുടര്‍ന്നാണ് ഹര്‍ഷ ജീവനൊടുക്കിയതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തിന് പിന്നാലെ ബാംഗ്ലൂര്‍ അമൃത കോളേജ് അടച്ചിട്ടു. നവംബര്‍ നാലുവരെ കോളേജ് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍, കോളേജ് അടച്ചെങ്കിലും പിരിഞ്ഞു പോകാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറായിട്ടില്ല. അമൃത വിശ്വവിദ്യാപീഠം ചാന്‍സലറായ മാതാ അമൃതാനന്ദമയി നേരിട്ടെത്തി പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. മാത്രമല്ല, ശ്രീഹര്‍ഷയുടെ മരണത്തിനു ഉത്തരവാദികളായ അധ്യാപകരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരണം. വിദ്യാര്‍ത്ഥികളുടെ യൂണിയന്‍ വേണം എന്നിവയൊക്കെയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങള്‍.
മലപ്പുറം തിരൂരില്‍ ചീറ്റിങ് കേസില്‍ സ്വാധീനം ചെലുത്താന്‍ ഒരു ഫോണ്‍ കോള്‍ കിട്ടി പൊലീസിന്. ‘‘ജമ്മു കശ്മീര്‍ േകഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. കുപ്്വാര പൊലീസ് സൂപ്രണ്ട്. തനിക്കു വേണ്ടപ്പെട്ട ഒരാളാണ് ചീറ്റിങ് കേസിലെ പ്രതി. ഒഴിവാക്കണം’’… ഇതുകേട്ട പൊലീസ് ഉദ്യോഗസ്ഥന് സംശയം. വെറുമൊരു ചീറ്റിങ് കേസിലെ പ്രതിയ്ക്കു വേണ്ടി അങ്ങ്, ജമ്മു കശ്മീര്‍ കേഡറിലെ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വിളിക്കേണ്ടതുണ്ടോ. ഐ.പി.എസുകാരന്റെ വീട് ഗുരുവായൂര്‍ മമ്മിയൂരിലാണെന്നാണ് പറഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥന് സംശയം തീര്‍ക്കാന്‍ ഗുരുവായൂര്‍ ടെംപിള്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടറെ ബന്ധപ്പെട്ടു. ഇങ്ങനെയൊരു ഐ.പി.എസുകാര്‍ ഉണ്ടോയെന്ന് അറിയാന്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും അന്വേഷണം തുടങ്ങി.
മമ്മിയൂരിലെ വാടക ഫ്ളാറ്റിലായിരുന്നു ഐ.പി.എസുകാരന്‍റെ താമസം. കൂട്ടിന് അമ്മ മാത്രം. വിപിന്‍ കാര്‍ത്തിക് എന്നാണ് പേര്. അമ്മയാകട്ടെ പബ്ലിക് റിലേഷന്‍സ് ഓഫിസറായി ജോലി ചെയ്യുന്നു. ജമ്മു കശ്മീര്‍ കേഡറില്‍ ഇങ്ങനെയൊരു മലയാളി ഉദ്യോഗസ്ഥനുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു. വിപിന്‍ കാര്‍ത്തിക് എന്ന പേരില്‍ ഒരു ഉദ്യോഗസ്ഥനുമില്ല. കുപ്്വാരയില്‍ അങ്ങനെയൊരു എസ്.പിയുമില്ല. തട്ടിപ്പാണെന്ന് ബോധ്യപ്പെട്ടു. കൂടുതല്‍ അന്വേഷിച്ചു. തലശേരിക്കാരനാണ് വിപിന്‍ കാര്‍ത്തിക്. അമ്മ ശ്യാമള വേണുഗോപാല്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റില്‍ പ്യൂണ്‍ ആയിരുന്നു. വ്യാജ ശമ്പള സര്‍ട്ടിഫിക്കറ്റുണ്ടാക്കിയതിന്‍റെ പേരില്‍ ജോലി നഷ്ടപ്പെട്ടു. മകനാകട്ടെ ഐ.ടി. പഠനം പാതിവഴിയില്‍ നിര്‍ത്തി. പിന്നെ, ഹോട്ടല്‍ മാനേജ്മെന്‍റ് പഠിച്ചു. ഇതിനിടെയാണ്, പെട്ടെന്നു കാശുണ്ടാക്കാന്‍ ഐ.പി.എസുകാരന്‍റെ വേഷമണിഞ്ഞ് കേരളത്തില്‍ അങ്ങോളമിങ്ങോളം തട്ടിപ്പു നടത്തി.
ബാങ്കുകളില്‍ നിന്ന് വാഹന വായ്പയെടുക്കും. ഇതിനായി നല്‍കുന്നത് വന്‍തുക ബാലന്‍സുള്ള വ്യാജ അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ്. ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ് കാണുന്ന ഏതു ബാങ്ക് ഉദ്യോഗസ്ഥനും എത്ര തുക വേണമെങ്കിലും കാര്‍ വായ്പ നല്‍കും. വാടക ഫ്ളാറ്റിന്‍റെ വിലാസം നല്‍കും. കാര്‍ വാങ്ങി അധികം വൈകാതെ മറിച്ചുവില്‍ക്കും. വായ്പ തിരിച്ചടച്ചതായി വ്യാജ ബാങ്ക് രേഖ നിര്‍മിക്കും. ഇതാണ് ആര്‍.ടി. ഓഫിസില്‍ നല്‍കുന്നത്. ബാധ്യതരഹിത സര്‍ട്ടിഫിക്കറ്റ് ആര്‍.ടി. ഓഫിസില്‍ നിന്ന് വാങ്ങിയാണ് കാറുകള്‍ മറിച്ചുവില്‍ക്കുന്നത്. ഗുരുവായൂരില്‍ അഞ്ചു ബാങ്കുകളില്‍ നിന്നായി പതിനൊന്നു കാറുകള്‍ വാങ്ങി. അതും രണ്ടു വര്‍ഷത്തിനിടെ. തിരിച്ചടവ് മുടക്കിയില്ല. എന്നാല്‍, വടക്കന്‍ കേരളത്തിലെ നിരവധി ബാങ്കുകളില്‍ സമാനമായ തട്ടിപ്പു നടത്തിയതിന് കേസുകളുമുണ്ട്.
രണ്ടു കാറുകള്‍ക്ക് വായ്പ നല്‍കിയ ശേഷം ബാങ്ക് മാനേജരായ സ്ത്രീയും വിപിനും അമ്മയുമായി നല്ല അടുപ്പത്തിലായി. വിപിന്‍ അര്‍ബുദ രോഗിയാണെന്ന് തെറ്റിദ്ധരിപ്പിച്ചു. ചികില്‍സയ്ക്കു പണമില്ലെന്ന് വിശ്വസിപ്പിച്ചു. 97 പവനും 25 ലക്ഷം രൂപയും പലപ്പോഴായി ഇവരെ പറ്റിച്ചു കൈക്കലാക്കി. ഇതിനും പരാതിയുണ്ട്. അമ്മയും മകനും ഒന്നിച്ചായിരുന്നു തട്ടിപ്പിനിറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ ചിത്രം മാധ്യമങ്ങളിലൂടെ പുറത്തുവന്നാല്‍ കൂടുതല്‍ തട്ടിപ്പുക്കഥകള്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
അടൂർ: മദ്യലഹരിയില്‍ ഡ്രൈവർ ഓടിച്ച സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരായ ദമ്പതികള്‍ മരിച്ചു. അടൂർ നെടുമൺകാവ് സ്വദേശി ശ്യാം കൃഷ്ണയും ഭാര്യ ഏഴംകുളം നെടുമൺ സ്വദേശി ശില്പയുമാണ് ഇന്ന് റവന്യൂ ടവറിനു സമീപം അപകടത്തിൽ പെട്ടത്.
അമിതവേഗതയിലായിരുന്ന ബസ് റോഡരികിലെ കടയും തകർത്ത് ദമ്പതികളുടെ ദേഹത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇരുവരും ടയറിനുള്ളില്‍ കുരുങ്ങി തല്‍ക്ഷണം മരിച്ചു. ഫയർഫോഴ്സ് എത്തി വാഹനം മറിച്ചിട്ട ശേഷമാണ് ശ്യാംകൃഷ്ണയെയും ശില്‍പയെയും പുറത്തെടുത്തത്. ശ്യാംകൃഷ്ണ ഈ മാസം പതിമൂന്നിനാണ് വിദേശത്ത് നിന്നും നാട്ടില്‍ എത്തിയത്.
ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വൈകിട്ട് മൂന്നര മണിയോടെ അടൂർ റവന്യൂ ടവറിന് സമീപത്താണ് അപകടം ഉണ്ടായത്. ബസ് വടം കെട്ടി മറിച്ചിട്ടാണ് ദമ്പതികളെ പുറത്തെടുത്തത്. ഭാര്യ ശില്‍പയെ ആശുപത്രിയില്‍ കൊണ്ട് പോയതിന് ശേഷം മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് മരുന്നും വാങ്ങി പുറത്തേക്ക് ഇറങ്ങിയ സമയത്താണ് നിയന്ത്രണം വിട്ട ബസ് ഇടിച്ച് കയറിയത്.
മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ ഉല്ലാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മനപൂർവ്വമല്ലാത്ത കുറ്റകരമായ നരഹത്യക്ക് പൊലീസ് കേസെടുത്തു. സംഭവസ്ഥലം ജില്ലാകളക്ടറും എസ് പിയും സന്ദർശിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ട് നല്‍കാൻ ആശുപത്രി അധികൃതർക്ക് നിർദ്ദേശം നല്‍കി. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്
തിരുവനന്തപുരം കരമന കുളത്തറയിലെ ഒരു കുടുംബത്തിലെ ആരോഗ്യത്തോടെ ജീവിച്ച ഏഴുപേരാണ് പല ഘട്ടങ്ങളായി മരിച്ചുകിടന്നത്. 15 വര്‍ഷത്തിനിടെയാണ് ഓരോ മരണങ്ങള്‍ നടന്നത്. കൂടത്തില്‍ വീട്ടില്‍ ഗോപിനാഥന്‍ പിള്ളയും കുടുംബാംഗങ്ങളും മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടതിനെതുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
കരമന കുളത്തറയിലെ വീട്ടിലെ ഏഴു പേര്‍ മരിച്ച സംഭവത്തില്‍ പരാതിക്കാരി പറയുന്നതിങ്ങനെ..രണ്ട് മരണത്തിലാണ് സംശയമെന്ന് പരാതിക്കാരി പ്രസന്നകുമാരി പറയുന്നു. ജയപ്രകാശിന്റെയും ജയമാധവന്റെയും മരണങ്ങളിലാണ് സംശയം. ഇവര്‍ മാനസിക രോഗികളാമെന്ന് തെളിയിക്കുന്ന രേഖകള്‍ കത്തിച്ചു.
വില്‍പത്രത്തിന് നിയമസാധുത കിട്ടാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് സംശയം. കൂടത്തില്‍ വീട്ടിലെ കാര്യസ്ഥന്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും പ്രസന്നകുമാരി വ്യക്തമാക്കി.
ഗോപിനാഥന്റെ മകളാണ് ആദ്യം മരിച്ചത്. പിന്നാലെ ഗോപിനാഥന്‍, ഭാര്യ, രണ്ട് ആണ്‍മക്കള്‍ എന്നിങ്ങനെ മരിച്ചു. പിന്നീട് അവകാശിയായിരുന്ന ഗോപിനാഥന്റെ സഹോദരി പുത്രന്‍ ജെ. മാധവന്‍ 2017ല്‍ ഭക്ഷണം കഴിച്ചതിനു പിന്നാലെ മരണപ്പെട്ടു. ജെ. മാധവന്റെ മൃതദേഹം മാത്രമാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്.
പറയത്തക്ക ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നു മരിച്ചവര്‍ക്ക്. ഇവരുടെ മരണശേഷം കുടുംബവുമായി ബന്ധമില്ലാത്ത രണ്ടു പേരിലേക്ക് സ്വത്ത് എത്തിയെന്നാണ് പ്രധാന ആരോപണം. കുടുംബത്തിലെ കാര്യസ്ഥന്‍ വ്യാജ ഒസ്യത്ത് തയാറാക്കി സ്വത്തു തട്ടിയെടുത്തെന്നും പറയുന്നു. സ്വത്ത് കിട്ടിയവരിലൊരാള്‍ അവിടുത്തെ വീട്ടുജോലിക്കാരിയുടെ മകനാണ്.
കരമനയിലും നഗരത്തിന്റെ പലഭാഗങ്ങളിലുമായി കൂടത്തില്‍ കുടുംബത്തിന് സ്വത്തുക്കളുണ്ട്. കാലടിയില്‍ 6.17 ഏക്കര്‍ സ്ഥലം അടക്കം ഏകദേശം 200 കോടി രൂപയുടെ സ്വത്ത് ഉണ്ടെന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. 2003നുശേഷമാണ് മരണങ്ങള്‍ നടന്നത്. കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥന്‍ ബന്ധുക്കളെപ്പോലും വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്.