കൊച്ചിയുടെ ജൂത മുത്തശ്ശി സാറ ജേക്കബ് കോഹൻ (97) വിടവാങ്ങി. ജൂ ടൗണിലെ സെനഗോഗ് ലൈനിൽ താമസിച്ചിരുന്ന സാറ, റിട്ടയേർഡ് ഇൻകം ടാക്സ് ഇൻസ്പെക്ടർ പരേതനായ ജേക്കബ് കോഹന്റെ പത്നിയാണ്. സംസ്കാരം നാളെ രണ്ടിന് മട്ടാഞ്ചേരി ചക്കാമാടത്തെ ജൂത സെമിത്തേരിയിൽ നടക്കും. ഭർത്താവിന്റെ മരണത്തിനുശേഷം തനിച്ചായിരുന്നു സാറയുടെ താമസം. മക്കളില്ല. മട്ടാഞ്ചേരി സിനഗോഗിന് സമീപമുള്ള സാറ ഹാൻഡ് എംബായ്ഡറിയുടെ ഉടമസ്ഥയായിരുന്ന സാറ കോഹൻ, കേരളത്തിൽ അവശേഷിക്കുന്ന ജൂതസമുദായാംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ വനിതയായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബാഗ്ദാദിൽനിന്നു കൊച്ചിയിലേക്ക് കുടിയേറിയ ജൂതകുടുംബങ്ങളുടെ പിന്മുറക്കാരിയായ സാറ കൊച്ചിയിലാണ് ജനിച്ചത്. കുടുംബാംഗങ്ങളെല്ലാം 1948ൽ ഇസ്രയേലിലേക്ക് മടങ്ങിയെങ്കിലും ഇവർ കൊച്ചിയിൽതന്നെ തുടരുകയായിരുന്നു.മട്ടാഞ്ചേരിലെ ജൂതരുടെ ഉടമസ്ഥതയിലുള്ള അപൂർവം ചില ബിസിനസ് സ്ഥാപനങ്ങളിൽ ഒന്ന് സാറയുടെ എംബ്രോയ്ഡറി കടയാണ്.
ഇവർ സ്വയം തുന്നിയുണ്ടാക്കുന്ന തൊപ്പിയും തുവാലയും വാങ്ങാൻ ടൂറിസ്റ്റുകൾ സാറയുടെ കടയിലെത്തിയിരുന്നു. താഹ ഇബ്രാഹിം എന്ന മട്ടാഞ്ചേരി സ്വദേശിയായിരുന്നു സഹായി. ഒരു മകനെപ്പോലെ താഹ ഇബ്രാഹീം അവസാന സമയം വരെ കൂടെയുണ്ടായിരുന്നു.വാർധക്യത്തിന്റെ അവശതയിലും മടിയിൽ സൂക്ഷിക്കുന്ന വിശുദ്ധ പുസ്തകമായ തോറയും കൈയിലേന്തി ജൂതരുടെ ആഘോഷങ്ങളായ ഷബാത്തും സിംഹത്തോറയുമൊക്കെ സാറാ കോഹൻ ആഘോഷിച്ചിരുന്നു. ജൂത സാംസ്കാരിക ചടങ്ങുകളിൽ ജൂത നാടൻപാട്ടുകളുടെ ഗായികയായി ഏറെ ശ്രദ്ധേയയായിരുന്നു സാറാ കോഹൻ. ഇവരുടെ മരണത്തോടെ കൊച്ചിയിൽ ശേഷിക്കുന്ന ജൂതന്മാരുടെ എണ്ണം രണ്ടായി ചുരുങ്ങി. രണ്ടു കുടുംബങ്ങളിലായി ഒരാണും ഒരു പെണ്ണും. ക്വിനി ഹലേഗ്വയും കിത്ത് ഹലേഗ്വയും. ക്വിനി ഹലേഗ്വയാണ് നിലവിലെ ജൂത പ്രാർഥനയ്ക്കുള്ള കാരണവർ. നിലവിൽ സംസ്ഥാനത്ത് 20 ഓളം ജൂതന്മാരാണുള്ളത്.
റോഡുകളിലെ നിയമലംഘനങ്ങൾക്കു കർശന നടപടികൾ നിർദേശിക്കുന്ന കേന്ദ്ര മോട്ടോർ വാഹന നിയമഭേദഗതി നാളെ മുതൽ പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയർത്തിയതുൾപ്പെടെ നിരവധി ഭേദഗതികളാണ് പുതിയ നിയമപ്രകാരം നടപ്പാക്കുക. ഇതോടെ ഗതാഗത നിയമലംഘനങ്ങൾക്കു ചുമത്തുന്ന പിഴ ഗണ്യമായി വർധിക്കും. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ആദ്യതവണ ആറുമാസം തടവും 10,000 രൂപ പിഴയും ലഭിക്കും. കുറ്റകൃത്യം ആവർത്തിക്കപ്പെട്ടാൽ 15,000 രൂപ പിഴയും രണ്ടു വർഷം തടവും ലഭിക്കും. ഇൻഷ്വറൻസ് ഇല്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ ആദ്യ തവണ 2000 രൂപ പിഴയും മൂന്നു മാസം തടവും ലഭിക്കും. കുറ്റകൃത്യം ആവർത്തിച്ചാൽ പിഴ 4000 രൂപയായി ഉയരും. മൂന്നുമാസം വരെ തടവുശിക്ഷയും ലഭിക്കും. പെർമിറ്റില്ലാതെ വാഹനമോടിച്ച് പിടിക്കപ്പെട്ടാൽ 10,000 രൂപ പിഴയും ആറുമാസം തടവും ലഭിക്കും.
ഇതേ കുറ്റകൃത്യത്തിനു വീണ്ടും പിടിക്കപ്പെട്ടാൽ 10,000 രൂപ പിഴയും ഒരു വർഷം തടവുശിക്ഷയും ലഭിക്കും. അപകടകരമായ ഡ്രൈവിംഗിന് ആദ്യതവണ 5000 രൂപ പിഴയും ആറു മാസം തടവും ശിക്ഷ ലഭിക്കും. രണ്ടാം തവണ ഇതേ കുറ്റകൃത്യത്തിനു പിടിക്കപ്പെട്ടാൽ 10,000 രൂപ പിഴയും രണ്ടു വർഷം തടവും ലഭിക്കും. വാഹനമോടിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരേയും മോട്ടോർ വാഹനവകുപ്പ് നാളെ മുതൽ കർശന നടപടികൾ സ്വീകരിക്കും. ഇതിനായി സ്കൂൾ, കോളജ്, ട്യൂഷൻ സെന്ററുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ നടത്തും. പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ സ്വന്തമായി ഇരുചക്രവാഹനങ്ങൾ ഉപയോഗിക്കുന്നതായി മോട്ടോർ വാഹന വകുപ്പിന് വിവരം ലഭിച്ചതിനെ തുടർന്നാണിത്. പുതിയ നിയമപ്രകാരം പ്രായപൂർത്തിയാകാതെ വാഹനമോടിക്കുന്ന വ്യക്തിക്ക് 25,000 രൂപ വരെ പിഴ ചുമത്തുകയും വാഹനത്തിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്കു റദ്ദാക്കുകയും ചെയ്യും.
വര്ഗീയസംഘര്ഷമുണ്ടാക്കാന് ക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം വലിച്ചെറിഞ്ഞയാള്‍ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. കരേക്കാട് സികെ പാറ നെയ്തലപ്പുറം ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ അതിക്രമം നടത്തിയ കേസിലെ പ്രതി രാമകൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടിയത്.
ആഗസ്റ്റ് 26നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കരേക്കാട് സികെ പാറ നെയ്തലപ്പുറം ശ്രീധര്‍മശാസ്താക്ഷേത്രത്തിനകത്തേക്ക് മനുഷ്യവിസര്‍ജ്യം കവറിലാക്കി വലിച്ചെറിയുകയും നാഗത്തറയും ബ്രഹ്മരക്ഷസിന്റെ പ്രതിഷ്ഠയും തകര്‍ത്ത സംഭവത്തില്‍ വളാഞ്ചേരി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് പ്രതിയെ പിടികൂടിയത്. സികെ പാറ ശാന്തിനഗര്‍സ്വദേശി രാമകൃഷ്ണനെയാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ മതസ്പര്‍ദ്ദയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറയുന്നു. തിരൂര്‍ ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തില്‍ പ്രതിയെ ക്ഷേത്രത്തിലെത്തിച്ച് തെളിവെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കി.
ആരാധനാലയം തകര്‍ക്കാനുള്ള ശ്രമം നടന്നത് വലിയ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് പ്രതിയെ ക്ഷേത്രത്തിലെത്തിച്ചിരുന്നത്. വളാഞ്ചേരി പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ മനോഹരന് ടി, സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത് കെആര്‍, എഎസ്ഐ ശശി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ നിഷ ജോസ് കെ. മാണി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്ന് സൂചന. നിഷയെ സ്ഥാനാർഥിയാക്കാനുള്ള ചർച്ചകൾ കേരള കോൺഗ്രസ്-എമ്മിനുള്ളിൽ സജീവമായിരിക്കുകയാണ്. നിഷയെ സ്ഥാനാർഥിയാക്കണമെന്ന് യൂത്ത്ഫ്രണ്ടും വനിതാ വിഭാഗവും ആവശ്യപ്പെട്ടു. പാലായിൽ സ്ഥാനാർഥിയെന്ന നിലയിൽ അവതരിപ്പിക്കാവുന്ന മുഖങ്ങൾ വേറെയില്ല എന്നതാണ് നിഷയ്ക്ക് സാധ്യത വർധിപ്പിക്കുന്നത്.
സ്ഥാനാർഥി നിർണയം സംബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് പാലായിൽ ജോസ് വിഭാഗം നേതാക്കളുടെ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഇതിനുശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, രാജ്യസഭാംഗത്വം നഷ്ടപ്പെടുത്തി ജോസ് കെ. മാണി സ്ഥാനാർഥിയാകേണ്ടെന്നാണ് യുഡിഎഫിലെ പൊതുവികാരം. ജോസ് സ്ഥാനാർഥിയാകുമെന്നത് ഇടതുപക്ഷത്തിന്റെ പ്രചാരണം മാത്രമാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ മാധ്യമങ്ങളോട് പ്രതികരിച്ചു.
തിരുവനന്തപുരം: കെഎസ്ഇബിയുടെ വൈദ്യുതി പോസ്റ്റുകൾ റിലയൻസ് ജിയോക്ക് അനുവദിക്കാനുള്ള നീക്കം വിവാദത്തിൽ. സംസ്ഥാന സർക്കാരിന്റെ കെ-ഫോണ്‍ പദ്ധതി അട്ടിമറിക്കാനാണ് ഈ നീക്കമെന്ന് ചൂണ്ടിക്കാട്ടി ഭരണ പ്രതിപക്ഷ യൂണിയനുകൾ രംഗത്തെത്തി. അതേസമയം, ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് സർക്കാരാണെന്നാണ് കെഎസ്ഇബി നിലപാട് അറിയിച്ചിരിക്കുന്നത്.
ഫൈബർ ടു ഹോം പദ്ധതിക്ക് അഞ്ചുലക്ഷം പോസ്റ്റുകൾ ആവശ്യപ്പെട്ട് ജിയോ കെഎസ്ഇബിക്ക് കത്തു നൽകിയിരുന്നു. ഇതിനു പിന്നാലെ സാധ്യതാ പഠനം നടത്താൻ എല്ലാ സെക്ഷൻ ഓഫീസുകൾക്കും കെഎസ്ഇബി നിർദേശം നൽകിയിരുന്നു. നിലവില്‍ കെഎസ്ഇബിയുടെ പോസ്റ്റ് ചെറുകിട കേബിള്‍ ഓപ്പറേറ്റേര്മാര്ക്കുള്പ്പെടെ വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ഇവരെ ഒഴിവാക്കിയാണ് റിലയന്‍സിനു വാടകയ്ക്ക് നല്കാന് നീക്കം നടക്കുന്നത്.
സിറോ മലബാർ സഭ ഭൂമിയിടപാടിൽ കർദിനാൾ അടക്കമുള്ളവരുടെ കൂട്ടുത്തരവാദിത്വത്തിൽ വീഴ്ച സംഭവിച്ചെന്ന് സിനഡ്. എന്നാൽ കർദിനാൾ അടക്കമുള്ളവർ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ല. റിയൽ എസ്റ്റേറ്റ്കാരൻ സമ്പത്തിക നേട്ടം ലക്ഷ്യമിട്ടു പ്രവർത്തിച്ചത് കണ്ടെത്താൻ അതിരൂപത ഭരണാധികാരികൾക്ക് കഴിഞ്ഞില്ല. ഇക്കാര്യത്തിൽ വിമർശനങ്ങൾ ഉന്നയിച്ചവരുടെ വികാരം സിനഡ് മനസിലാക്കുന്നു. വ്യാജരേഖാ കേസിൽ സിനഡിന്റെ നിർദേശപ്രകാരം വൈദികൻ നൽകിയ മൊഴിക്ക് വിരുദ്ധമായാണ് ബിഷപ്പിനെയും വൈദികരെയും പ്രതിചേർത്തത്. മൊഴിക്ക് വിരുദ്ധമായ നടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതിൽ ബാഹ്യമായ ഇടപെടൽ ഉണ്ടായെന്നു സംശയിക്കുന്നതായും സിനഡ് വിലയിരുത്തി.
എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല മാർ ആന്റണി കരിയലിന്. അതിരൂപതയുടെ മെത്രാപ്പൊലീത്തൻ വികാരിയായാണ് നിയമനം. മാറ്റി നിർത്തിയിരുന്ന സഹായ മെത്രാൻമാരിൽ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മാണ്ഡ്യ രൂപതാധ്യക്ഷനായും ജോസ് പുത്തൻവീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായും നിയമിച്ചു. അതേസമയം കർദിനാളിനെതിരെ വ്യാജരേഖ ചമച്ചെന്ന കേസ് പിൻവലിക്കേണ്ടതില്ലായെന്നാണ് സിനഡിന്റെ തീരുമാനം.
എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപന വിവാദത്തെ തുടർന്ന് അതിസങ്കീർണമായിത്തീർന്ന സിറോ മലബാർ സഭയിലെ പ്രശ്നങ്ങൾക്ക് പരിഹരിക്കാനാണ് ഭരണച്ചുമതലാ മാറ്റം. നിലവിൽ മാണ്ഡ്യ രൂപതാധ്യക്ഷനായ മാർ ആന്റണി കരിയിലിനെ സ്വതന്ത്രാധികാരങ്ങളുള്ള മെത്രാപ്പൊലീത്തൻ വികാരിയായാണ് നിയമിച്ചിരിക്കുന്നത്. സാമ്പത്തികം, അതിരൂപതയിലെ സ്ഥാനമാറ്റങ്ങൾ അടക്കമുള്ള കാര്യങ്ങളുടെ ചുമതല പുതിയ മെത്രാപ്പൊലീത്തൻ വികാരിക്കാണ്.
പ്രശ്നങ്ങളെ തുടർന്ന് മാറ്റിനിർത്തപ്പെട്ട സഹായമെത്രാൻമാർക്ക് കേരളത്തിന് പുറത്ത് പുതിയ ചുമതല നൽകി. ഒഴിവുവന്ന മാണ്ഡ്യരൂപതാധ്യക്ഷനായി സെബാസ്റ്റ്യൻ എടയന്ത്രത്തിനെ നിയമിച്ചു. ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായാണ് ജോസ് പുത്തൻവീട്ടിലിനെ നിയമിച്ചിരിക്കുന്നത്. അതിരൂപതയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പുതിയ മെത്രാപ്പൊലീത്തൻ വികാരിയെ സിനഡ് ചുമതലപ്പെടുത്തി.
പാലായിൽ ജോസ്.കെ. മാണിയോ ഭാര്യ നിഷയോ സ്ഥാനാർഥിയാക്കണമെന്ന നിലപാടിലുറച്ച് കേരള കോൺഗ്രസ് ജോസ് വിഭാഗം. ഇ.ജെ. ആഗസ്തിയെ സ്ഥാനാര്‍ഥിയാക്കാനുള്ള സമ്മര്‍ദം ശക്തമായതോടെയാണ് ജോസ് വിഭാഗം കടുത്ത നിലപാടെടുത്തത്.നിഷയെ സ്ഥാനാര്‍ഥിയാക്കുന്നതില്‍ ജോസഫ് വിഭാഗത്തിന് താത്പര്യമില്ല. ഇതോടെയാണ് ഇ.ജെ. ആഗസ്തിയുടെ പേര് സജീവ ചര്‍ച്ചയായത്. കോണ്‍ഗ്രസ് നേതാക്കളും ആഗസ്തിയെ പിന്തുണച്ചതോടെ ജോസ് പക്ഷത്തിന് അപകടം മനസിലായി.
ജോസ് കെ. മാണി സ്ഥാനാര്‍ഥിയാകുന്നത് ഒഴിവാക്കാന്‍ യുഡിഎഫ് നേതാക്കളും സമ്മര്‍ദം ശക്തമാക്കി. ജോസഫ് വിഭാഗത്തിന്റെ ആഗ്രഹങ്ങള്‍ക്ക് യുഡിഎഫ് നേതാക്കള്‍ വഴങ്ങുന്നത് കണ്ടാണ് ജോസ്.കെ. മാണിയും കൂട്ടരും നിലപാട് കടുപ്പിച്ചത്.
ഇതോടെയാണ് രാജ്യസഭ അംഗത്വം ഉപേക്ഷിച്ച് പാലായില്‍ ജോസ്. കെ. മാണി മത്സരിക്കണമെന്ന ആവശ്യം ശക്തമായത്. അണികളുടെ സമ്മര്‍ദത്തിന് ജോസ്.കെ. മാണി വഴങ്ങുന്നുവെന്ന് സൂചന ലഭിച്ചതോടെ ഘടകകക്ഷിനേതാക്കള്‍ ഇടപ്പെട്ടു.
തീരുമാനം മുന്നണി ബന്ധത്തെ മാത്രമല്ല പാലായിലെ വിജയത്തെയും ബാധിക്കുമെന്ന് നേതാക്കള്‍ തുറന്നുപറഞ്ഞു. ജോസ് കെ. മാണി മത്സരിക്കുന്നതിലെ എതിർപ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജോസ് വിഭാഗം നേതാക്കളെ അറിയിച്ചു. പുതിയ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജോസ് വിഭാഗം നേതാക്കള്‍ ഇന്ന് കോട്ടയത്ത് യോഗം ചേരും. ശനിയാഴ്ച സംസ്ഥാന കമ്മറ്റി ഓഫിസില്‍ ചേരുന്ന ജില്ലാ നേതൃയോഗത്തില്‍ സ്ഥാനാർഥി സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് സൂചന.
സ്ഥാനാര്‍ഥി നിര്‍ണയത്തിന് ശനിയാഴ്ച വരെയാണ് യുഡിഎഫ് അനുവദിച്ചിരുക്കുന്ന സമയം. ഞായറാഴ്ച കോട്ടയത്ത് ചേരുന്ന യുഡിഎഫ് യോഗത്തിലായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം. മുന്നണി ബന്ധത്തെ തന്നെ ഉലയ്ക്കുന്ന രീതിയിലാണ് യുഡിഎഫിലെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ മുന്നേറുന്നത്
അഗ്നിരക്ഷാ സേവന വകുപ്പിനു കീഴില്‍ സംസ്ഥാനത്ത് സന്നദ്ധസേവകരെ ഉള്‍പ്പെടുത്തി ജനകീയ ദുരന്തപ്രതിരോധ സേന (സിവില്‍ ഡിഫന്‍സ്) രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
പ്രളയവും മണ്ണിടിച്ചിലും ചുഴലിക്കാറ്റും പോലുള്ള പ്രകൃതിദുരന്തങ്ങള്‍ അടിക്കടി ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ജനകീയ സേന രൂപീകരിക്കാന്‍ തീരുമാനിച്ചത്. പ്രകൃതിദുരന്ത വേളയിലെ അടിയന്തര സേവനങ്ങള്‍ക്കു പുറമെ വാഹനാപകടങ്ങള്‍ പോലുള്ള ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പെട്ടെന്ന് സഹായം എത്തിക്കാനും സിവില്‍ ഡിഫന്‍സ് പ്രയോജനപ്പെടുത്തും. കുട്ടികളുടെയും വയോജനങ്ങളുടെയും സുരക്ഷയ്ക്കും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്ന സേനയായി ഇതിനെ മാറ്റാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ആധുനിക കമ്പ്യൂട്ടര്‍-മൊബൈല്‍ നെറ്റുവര്‍ക്കുകളുടെ സഹായത്തോടെ സിവില്‍ ഡിഫന്‍സിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലമാക്കും.
കേരളത്തിലെ 124 ഫയര്‍ ആന്റ് റെസ്ക്യു സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാണ് സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ രൂപീകരിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍ക്ക് തൃശ്ശൂര്‍ സിവില്‍ ഡിഫന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലും വിയ്യൂര്‍ ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വ്വീസസ് അക്കാദമിയിലും പരിശീലനം നല്‍കും.
പ്രകൃതിദുരന്ത മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ എത്തിക്കുക, ആവശ്യമെങ്കില്‍ നടപടികള്‍ സ്വീകരിക്കാന്‍ അധികാരികളോട് ആവശ്യപ്പെടുക, ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പോലീസിനും മറ്റു ബന്ധപ്പെട്ട അധികാരികള്‍ക്കും വേഗത്തില്‍ അറിയിപ്പ് നല്‍കുക, രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതുവരെയുള്ള ഇടവേളയില്‍ പ്രാദേശികമായി ചെയ്യാവുന്ന ഒരുക്കങ്ങള്‍ നടത്തുക, ദുരന്തവേളയില്‍ നാട്ടുകാരെ ഒഴിപ്പിക്കാനും ക്യാമ്പുകളില്‍ എത്തിക്കാനും അധികാരികളെ സഹായിക്കുക തുടങ്ങിയവയാണ് സിവില്‍ ഡിഫന്‍സ് സേനയുടെ ചുമതലകള്‍.
പരിശീലനം പൂര്‍ത്തിയാക്കുന്ന വോളണ്ടിയര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്. ജില്ലയിലെ ജില്ലാ ഫയര്‍ഫോഴ്സ് ഓഫീസര്‍മാരായിരിക്കും വോളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്ന നോഡല്‍ ഓഫീസര്‍. ഓണ്‍ലൈന്‍ വഴി ഇതിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മികച്ച സേവനം നടത്തുന്ന വോളണ്ടിയര്‍മാരെ സര്‍ക്കാര്‍ ആദരിക്കും.ഡിഫന്‍സ് സേന രൂപീകരിക്കുന്നതിന്റെ ഭാഗമായി ഏഴു തസ്തികകള്‍ സൃഷ്ടിക്കാനും തീരുമാനിച്ചു.
പാലാ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന് പി.സി ജോര്‍ജ്. ബി.ജെ.പിക്കാരനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത് മുന്നണിക്ക് ദോഷം ചെയ്യുമെന്നും ബി.ജെ.പി ഹിന്ദുത്വശക്തിയാണെന്ന വികാരമാണ് ജനങ്ങള്‍ക്കുള്ളതെന്നും പി.സി ജോര്‍ജ് പറഞ്ഞു.
ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് പകരം എന്‍.ഡി.എ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കണമെന്നാണ് പി.സി ജോര്‍ജിന്റെ ആവശ്യം. ബി.ജെ.പിയോടുള്ള ജനവികാരം മാറാതെ അവര്‍ക്ക് പാലായിലോ കേരളത്തിലോ നേട്ടമുണ്ടാക്കാനാവില്ലെന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.
പാലായില്‍ ബി.ജെ.പിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിയില്ലെന്ന് പി.സി ജോര്‍ജ് നേരത്തെയും പറഞ്ഞിരുന്നു. എന്നാല്‍ ഇത് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള തള്ളി. പി.സി ജോര്‍ജിന്റെ അഭിപ്രായം വ്യക്തിപരമാണെന്നായിരുന്നു ശ്രീധരന്‍പിള്ള പ്രതികരിച്ചത്.
യു.ഡി.എഫ് വിട്ടുവന്നാല്‍ പി.ജെ ജോസഫിനെ എന്‍.ഡി.എ മുന്നണി സ്വീകരിക്കുമെന്നും
പി.സി തോമസിനെ മത്സരിപ്പിച്ചാല്‍ നേട്ടമാകുമെന്നും മകന് ഷോണ്‍ മത്സരിക്കാനില്ലെന്നും പി.സി ജോര്‍ജ്ജ് നേരത്തെ വ്യക്തമാക്കിയിരുന്നു.
‘ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണി മത്സരിച്ചാല്‍ പാലായില്‍ നാണംകെട്ട തോല്‍വി നേരിടേണ്ടി വരുമെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.
എറണാകുളം ഗോശ്രീ പാലത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനാല്‍ രാത്രി ചെറിയ വാഹനങ്ങള്‍ മാത്രം കടത്തിവിടാന്‍ തീരുമാനം. എറണാകുളം ഗോശ്രീ പാലത്തില്‍ ഇന്ന് അഞ്ചുമണിയോടെയാണ് വിള്ളല്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് വാഹന ഗതാഗതം തടഞ്ഞിരുന്നു.നാളെ വിശദമായ പരിശോധനയ്ക്കുശേഷം വലിയ വാഹനങ്ങള്‍ കടത്തി വിടുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.