തോറ്റ ചരിത്രം മാത്രമായിരുന്നു അരൂരില്‍ മല്‍സരത്തിനിറങ്ങുമ്പോള്‍ ഷാനിമോള്‍ ഉസ്മാന്റെ കൈമുതല്‍ . ആ തലവര മാറ്റിയെഴുതിയതാകട്ടെ കമ്യൂണിസ്റ്റ് കോട്ടയായ അരൂരിലെ വോട്ടര്‍മാരും. . 2006ല്‍ പെരുമ്പാവുരൂലായിരുന്നു ആദ്യ അങ്കം. ഇടതു തരംഗം ആഞ്ഞ് വീശീയ ആ തിരഞ്ഞെടുപ്പില്‍ 12,461 വോട്ടിന് സാജു പോളിനോട് തോറ്റു. 2009ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി കാസര്‍കോട് സീറ്റ് നല്‍കിയെങ്കിലും തോല്‍ക്കുന്ന സീറ്റില്‍ മല്‍സരിക്കാനില്ലെന്ന് പറഞ്ഞ് സീറ്റ് നിരസിച്ചു. നേതൃത്വത്തിന്‍റെ അപ്രീതിക്ക് പാത്രമായതോടെ 2011ല്‍ നിയമസഭയിലേക്ക് സീറ്റും കിട്ടിയില്ല.
2016ലായിരുന്നു അടുത്ത മല്‍സരം. അതും ഇടതു കോട്ടയായ ഒറ്റപ്പാലത്ത്. പക്ഷേ സിപിഎമ്മിന്‍റെ പി.ഉണ്ണിയോട് 16,088 വോട്ടിന് തോറ്റു. ലോക്സഭയിലേക്ക് ജയം പ്രതീക്ഷിച്ച് വയാനാട്ടില്‍ നോട്ടമിട്ട ഷാനിമോളോട് ആലപ്പുഴയിലിറങ്ങാനായിരുന്നു പാര്‍ട്ടി നിര്‍ദേശം. കേരളത്തിലെ 20ല്‍ 19 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ഥികള്‍ ജയിച്ചപ്പോള്‍, സ്വന്തം തട്ടകമായ ആലപ്പുഴയില്‍ ഷാനിമോള്‍ തോറ്റു. 10,474 വോട്ടിന്. ആറു മാസത്തിനിപ്പുറം വീണ്ടും തിരഞ്ഞെടുപ്പ് ദൗത്യം ഷാനിമോളെ തേടിയെത്തി. അതും തന്‍റെ തോല്‍വിയെ തുടര്‍ന്ന് ഒഴിവു വന്ന അരൂരിലെ ഉപതിരഞ്ഞെടുപ്പില്‍.
പക്ഷേ ഇത്തവണ വിജയവും അരൂരിലെ ജനങ്ങളും ഷാനിമോള്‍ക്കൊപ്പം നിന്നു. ഷാനിമോള്‍ ഈ വിജയം എത്രമാത്രം ആഗ്രഹിച്ചിരുന്നുവെന്ന്, വിജയമുറപ്പായ ശേഷം നിറഞ്ഞ ആ കണ്ണുകള്‍ പറയും. എല്ലാം ദൈവനിയോഗമെന്ന് പറഞ്ഞ് സ്വീകരിക്കുകയാണ് അരൂരിന്‍റെ നിയുക്ത എംഎല്‍എ.
ഷാനിമോളുടെ ഈ വിജയത്തിന് പ്രത്യേകതകള്‍ ഏറെയാണ്. തന്നെ തോല്‍പിച്ച് എംപിയായ എഎം ആരിഫിന്‍റെ നിയമസഭാ സീറ്റിലെ ഈ വിജയത്തിന് രാഷ്ട്രീയ മറുപടിയുടെ മൂര്‍ച്ചയുണ്ട്. ഇടതു പക്ഷത്തിന്‍റെ ശക്തികേന്ദ്രമായ അരൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ വിജയിക്കുന്ന ആദ്യ സ്ഥാനാര്‍ഥി കൂടിയാണ് ഷാനിമോള്‍ ഉസ്മാന്‍.
തിരുവനന്തപുരം∙ ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യം മാറി, എല്‍ഡിഎഫിന്റെ രാഷ്ട്രീയ കാലാവസ്ഥ തെളിഞ്ഞു. യുഡിഎഫിന്റേത് മങ്ങി. ബിജെപിക്ക് പ്രതികൂലമായി. അഞ്ചു മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ മൂന്നു സീറ്റ് യുഡിഎഫിന്. എല്‍ഡിഎഫിന് രണ്ട്. സിറ്റിങ് സീറ്റായ അരൂര്‍ ചെറിയ ഭൂരിപക്ഷത്തില്‍ കൈവിട്ടെങ്കിലും വട്ടിയൂര്‍ക്കാവും കോന്നിയും യുഡിഎഫില്‍നിന്ന് പിടിച്ചെടുത്ത് എല്‍ഡിഎഫ് എതിരാളികളെ ഞെട്ടിച്ചു. പാലായിലെ േനട്ടം കൂടിയാകുമ്പോള്‍ വിജയത്തിന് മധുരമേറുന്നു.
അരൂര്‍ പിടിച്ചെടുത്ത യുഡിഎഫിന് രണ്ടു സിറ്റിങ് സീറ്റുകള്‍ നഷ്ടമായി. എറണാകുളം, മഞ്ചേശ്വരം സീറ്റുകള്‍ നിലനിര്‍ത്തി. പ്രതീക്ഷ പുലര്‍ത്തിയിരുന്ന മഞ്ചേശ്വരത്തും കോന്നിയിലും ബിജെപിക്കു നേട്ടമുണ്ടാക്കാനായില്ല. വട്ടിയൂര്‍ക്കാവില്‍ വലിയ രീതിയില്‍ വോട്ടു ചോര്‍ന്ന് അവര്‍ രണ്ടാം സ്ഥാനത്തുനിന്ന് മൂന്നാമതായി. സമുദായ സംഘടനകളുടെ ആഹ്വാനവും ശബരിമല വിഷയവും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചില്ല. മഴയില്‍ പോളിങ് ശതമാനം കുറഞ്ഞതു ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുണ്ടാക്കി.
സിറ്റിങ് എംഎല്‍എമാര്‍ ലോക്സഭയിലേക്ക് മത്സരിച്ചതിനെത്തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം, അരൂര്‍ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. മഞ്ചേശ്വരത്ത് പി.ബി.അബ്ദുള്‍ റസാഖിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അരൂര്‍ ഒഴികെയുള്ളവ യുഡിഎഫിന്റെ സിറ്റിങ് സീറ്റുകള്‍. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കേ സര്‍ക്കാരിനും എല്‍ഡിഎഫിനും വലിയ ഊര്‍ജമാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. സമുദായ സംഘടനകള്‍ക്കെതിരെ ജനാധിപത്യ രീതിയില്‍ വിജയം നേടാനായത് സന്തോഷം പകരുന്നു. നയങ്ങളുമായി മുന്നോട്ടു പോകാനുള്ള കരുത്തു നല്‍കുന്നു. ഒപ്പം, അരൂരിലെ പരാജയത്തെക്കുറിച്ച് ആഴത്തിലുള്ള വിശകലനത്തിനും തയാറെടുക്കുന്നു.
സിറ്റിങ് സീറ്റുകള്‍ നഷ്ടപ്പെട്ടത് യുഡിഎഫിനു തിരിച്ചടിയാണ്. പ്രത്യേകിച്ചും, തിരഞ്ഞെടുപ്പുകള്‍ ആസന്നമായ സാഹചര്യത്തില്‍. കോന്നിയിലെയും വട്ടിയൂര്‍ക്കാവിലെയും തോല്‍വി ആഴത്തില്‍ വിശകലനം ചെയ്യാനൊരുങ്ങുകയാണ് പാര്‍ട്ടി. കോന്നിയിലെ തോല്‍വിയുടെ ആരോപണം ഉയരുന്നത് സിറ്റിങ് എംഎല്‍എ ആയിരുന്ന അടൂര്‍ പ്രകാശിനെതിരെ. എറണാകുളവും മഞ്ചേശ്വരവും യുഡിഎഫിന്റെ ഉറച്ച സീറ്റുകളായതിനാല്‍ അരൂര്‍ മാത്രമാണ് ആശ്വാസം.
അരൂര്‍ നിലനിര്‍ത്തിയാല്‍ ആശ്വാസം എന്ന നിലയില്‍നിന്നാണ് വട്ടിയൂര്‍ക്കാവും കോന്നിയും പിടിച്ചെടുത്ത് എല്‍ഡിഎഫ് മിന്നുന്ന വിജയം നേടിയത്. എറണാകുളത്തു മികച്ച പോരാട്ടം കാഴ്ചവച്ചെന്ന് അവകാശപ്പെടുന്നു. തിരിച്ചടിയില്‍ അപരന്‍ ഒരു കാരണമായി എന്നു ന്യായീകരിക്കാം. 2544 വോട്ടുകളാണ് അപരന്‍ കൊണ്ടുപോയത്. ഹൈബി ഈഡന്‍ എറണാകുളത്തു നേടിയ 21,949 വോട്ടുകളുടെ ഭൂരിപക്ഷം 3,673 ആയി കുറയ്ക്കാനായത് നേട്ടമാണെന്നു പാര്‍ട്ടി വിലയിരുത്തുന്നു.
വട്ടിയൂര്‍ക്കാവിലെ 14,438 വോട്ടെന്ന ഭൂരിപക്ഷത്തില്‍ അവേശം കൊള്ളുന്നു. അരൂരില്‍ പാര്‍ട്ടി കേന്ദ്രങ്ങളിലെ വോട്ടുകള്‍പോലും ചോര്‍ന്നത് നേതൃത്വത്തെ അലോസരപ്പെടുത്തുന്നുണ്ട്. മഞ്ചേശ്വരത്തു സംഘടനാ സംവിധാനം തകര്‍ന്ന് വോട്ടു കുത്തനെ കുറഞ്ഞു. സമുദായ സംഘടനകളുടെ എതിര്‍പ്പിനിടയിലും രണ്ടു സീറ്റുകള്‍ നേടാനായത് ആത്മവിശ്വാസം ഉയര്‍ത്തുന്നു. പാലാ കൂടി കണക്കിലെടുത്താല്‍ മൂന്നു സീറ്റുകള്‍ എല്‍ഡിഎഫിന്റെ അക്കൗണ്ടിലായി. ആഞ്ഞു പിടിച്ചാല്‍ തദ്ദേശ – നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ അധിപത്യം നേടാമെന്ന പ്രതീക്ഷ വര്‍ധിച്ചു.
യുഡിഎഫിനു നിരാശ നല്‍കുന്നതാണ് ഫലം. നേതൃനിരയിലെ അഭിപ്രായ ഭിന്നത പരാജയത്തിന്റെ ആക്കംകൂട്ടി. കോന്നിയിലും പാര്‍ട്ടിയിലെ തര്‍ക്കം തിരിച്ചടിയായി. വലിയ വോട്ടു ചോര്‍ച്ചയുടെ കാരണം കണ്ടുപിടിക്കാന്‍ അന്വേഷണമുണ്ടാവും. അകമ്പടിയായി തര്‍ക്കങ്ങള്‍ക്കും സാധ്യതയുണ്ട്. എറണാകുളത്ത് വിജയിച്ചെങ്കിലും വോട്ടു കുറഞ്ഞത് ക്ഷീണമായി. ലീഗിന്റെ സീറ്റായ മഞ്ചേശ്വരം നിലനിര്‍ത്താനായതില്‍ ആശ്വാസമുണ്ട്. വരുന്ന തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ട് പ്രവര്‍ത്തനരീതി മാറ്റണമെന്ന മുന്നറിയിപ്പാണ് ഫലമെന്നു നേതൃത്വം കരുതുന്നു. അരൂരിലെ വിജയം സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താണെന്നു ന്യായീകരിക്കുന്നു.
മഞ്ചേശ്വരത്തു മാത്രമാണ് ബിജെപി നല്ല പ്രകടനം കാഴ്ചവച്ചത്. കോന്നിയില്‍ പ്രകടനം മെച്ചപ്പെടുത്തി. മറ്റുള്ള സ്ഥലങ്ങളിലെല്ലാം തകര്‍ന്നടിഞ്ഞു. വട്ടിയൂര്‍ക്കാവില്‍ വോട്ടുകള്‍ വലിയ രീതിയില്‍ ചോര്‍ന്നു. ഫലം വരുന്നതിനു മുന്‍പുതന്നെ സംഘടനയിലെ പ്രശ്നങ്ങള്‍ പുറത്തു വന്നതിനാല്‍ വരുംദിവസങ്ങളില്‍ അതു കൂടുതല്‍ രൂക്ഷമാകാം. സമുദായ സംഘടനകളുടെ നിലപാട് പാടേ തള്ളിയ ജനങ്ങള്‍ സ്ഥാനാര്‍ഥിയെ നോക്കി വോട്ടു ചെയ്ത തിരഞ്ഞെടുപ്പാണ് കടന്നു പോയത്.
വട്ടിയൂർക്കാവ്
വി.കെ. പ്രശാന്ത് – 54,830 (എല്‍ഡിഎഫ്)
കെ. മോഹൻകുമാർ – 40,365 (യുഡിഎഫ്)
എസ്. സുരേഷ് – 27,453 (എന്‍ഡിഎ)
കോന്നി
കെ.യു. ജനീഷ് കുമാര്‍ – 54,099 (എല്‍ഡിഎഫ്)
പി. മോഹന്‍രാജ് – 44,146 (യുഡിഎഫ്)
കെ. സുരേന്ദ്രന്‍ – 39,786 (എന്‍ഡിഎ)
അരൂര്‍
ഷാനിമോള്‍ ഉസ്മാന്‍ – 69,356 (യുഡിഎഫ്)
മനു സി പുളിയ്ക്കല്‍ – 67,277(എല്‍ഡിഎഫ്)
പ്രകാശ് ബാബു – 16,289 (എന്‍ഡിഎ)
എറണാകുളം
ടി.ജെ. വിനോദ് – 37,516 (യുഡിഎഫ്)
മനു റോയി – 33,843 (എല്‍ഡിഎഫ്)
സി.ജി. രാജഗോപാൽ – 13,259 എന്‍ഡിഎ
മഞ്ചേശ്വരം
എം.സി. ഖമറുദ്ദീന്‍ – 65,407 (യുഡിഎഫ്)
രവീശതന്ത്രി കുണ്ടാര്‍ – 57,484 എന്‍ഡിഎ
ശങ്കര്‍ റൈ – 38,233 (എല്‍ഡിഎഫ്)
കൊല്ലം കളക്ടറേറ്റില്‍ തിങ്കളാഴ്ച പരാതിക്കാരിയായും വയോധികയും കളക്ടറും തമ്മിലുണ്ടായ യാദൃച്ഛിക കൂടിക്കാഴ്ചയുടെ ചിത്രവും കുറിപ്പും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. സംഭവത്തിന് സാക്ഷിയായ ചാനല്‍ അവതാരകന്‍ ഷൈന്‍കുമാറാണ് ചിത്രവും കുറിപ്പും പോസ്റ്റ് ചെയ്തത്.
കളക്ടറെ കാണാന്‍ എത്തിയ വയോധികയായ സ്ത്രീ പടിക്കെട്ടുകള്‍ കയറി കളക്ടറുടെ ഓഫീസിലേക്ക് നീങ്ങുന്നു. പടി ഇറങ്ങിവന്ന ഒരാള്‍ നിങ്ങളെപ്പോലുള്ള അമ്മമാര്‍ക്ക് കയറാനല്ലേ ഞാന്‍ ലിഫ്റ്റ് വച്ചിരിക്കുന്നതെന്ന് പറഞ്ഞ് വയോധികയുടെ കൈപിടിച്ച് കൂടെക്കൂട്ടി കളക്ടര്‍ ലിഫ്റ്റിലേക്ക് പോകുന്നതാണ് സംഭവം. കളക്ടറെ കാണാന്‍ പോകുന്നു.എന്നിട്ട് കണ്ടോ? ഇല്ല. എന്ന് അമ്മ . എങ്കില്‍ ഞാനാണ് കളക്ടര്‍ . നല്ലവണ്ണം കണ്ടോ എന്ന് പറഞ്ഞാണ് അദ്ദേഹം അവരെ കൈപിടിച്ച് ലിഫ്റ്റിലേക്ക് നീങ്ങിയത്. ഈ ചിത്രം പകര്‍ത്തിയപ്പോള്‍ കളക്ടര്‍ വിലക്കി. അദ്ദേഹത്തിന്റെ വിലക്ക് മറികടന്നാണ് പോസ്റ്റ് ചെയ്യുന്നതെന്നും ഷൈന്‍കുമാര്‍ പറയുന്നു
ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ
സങ്കടങ്ങള്‍ കാണാന്‍ കണ്ണുകളുണ്ടാവണം. ചേര്‍ത്തുപിടിക്കാന്‍ കൈകളും ..അല്പം മുമ്പ് കൊല്ലം കളക്ടറേറ്റില്‍ രണ്ടാം നിലയിലേയ്ക്ക് പടി കയറുമ്പോള്‍ ഒരു ശബ്ദം . നിങ്ങളെപ്പോലുള്ള അമ്മമാര്‍ക്ക് കയറാനല്ലേ ഞാന്‍ ലിഫ്റ്റ് വച്ചിരിക്കുന്നതു്. നോക്കുമ്പോള്‍ കളക്ടര്‍ അബ്ദുള്‍ നാസറാണ്. മുകളിലേക്ക് കയറാന്‍ പാടുപെടുന്ന ഒരമ്മയോട് സംസാരിക്കുകയാണ്. ഞാന്‍ ശ്രദ്ധിച്ചു കളക്ടര്‍ അടുത്ത് ചെന്ന് ആ അമ്മയെ കൈപിടിച്ച് ഇറക്കിക്കൊണ്ടുവരുന്നു താഴെ ലിഫ്റ്റിലേയ്ക്ക്..
എവിടെ പോകുന്നു.? അമ്മയോട് കളക്ടര്‍. കളക്ടറെ കാണാന്‍ പോകുന്നു.എന്നിട്ട് കണ്ടോ? ഇല്ല. എന്ന് അമ്മ . എങ്കില്‍ ഞാനാണ് കളക്ടര്‍ . നല്ലവണ്ണം കണ്ടോ . ആ അമ്മ വിതുമ്പുന്നുണ്ടായിരുന്നു. കരുതി വെച്ചിരുന്ന സങ്കടക്കണ്ണീരത്രയും ആ പടികള്‍ ഏറ്റുവാങ്ങി… പൊതിരെ വിമര്‍ശിക്കുമ്പോഴും ബ്യൂറോക്രസിയിലെ ഈ നന്മകള്‍ കാണാതിരുന്നുകൂടാ. കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ ജനാധിപത്യത്തിന്റെ കരുത്താണ്( ഈ ചിത്രം ഞാനെടുത്തപ്പോള്‍ കളക്ടര്‍ വിലക്കി. അതു് മറികടന്ന് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു )
മഞ്ജു-ശ്രീകുമാര്‍ പ്രശ്‌നത്തില്‍ നൈസായി ഒഴിഞ്ഞ് അമ്മ ഭാരവാഹികള്‍. ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്. മഞ്ജുവിനെ തൊഴില്‍പരമായി പിന്തുണയ്ക്കുമെന്ന് അമ്മ സംഘടന പറഞ്ഞു.നടി പൊലീസില്‍ നല്‍കിയ പരാതിയില്‍ ഇടപെടാനാകില്ല. ക്രിമിനല്‍ കേസില്‍ ഇടപെടാന്‍ സംഘടനയ്ക്ക് പരിമിതിയുണ്ട്. മഞ്ജു അയച്ച കത്ത് കിട്ടിയെന്നും ഇടവേള ബാബു പറഞ്ഞു. ഇതേ അഭിപ്രായമാണ് ഫെഫ്കയും അറിയിച്ചത്. ഇടപെടാന്‍ പരിമിതിയുണ്ടെന്ന് ഫെഫ്ക അഭിപ്രായപ്പെട്ടു. മഞ്ജുവിന്റെ കത്ത് ലഭിച്ചെങ്കിലും ക്രിമിനല്‍ കേസായതിനാല്‍ സംഘടനയ്ക്ക് ഇടപെടാനാകില്ല.
ശ്രീകുമാര്‍ മേനോന്‍ ഫെഫ്ക അംഗമല്ലെന്നും ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ഇന്നാണ് ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു ഫെഫ്കയ്ക്ക് കത്ത് നല്‍കിയത്. മൂന്നുവരിയില്‍ മാത്രം ഒതുങ്ങുന്നതായിരുന്നു കത്ത്.അതേസമയം, സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരായ മഞ്ജു വാരിയരുടെ പരാതി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ഡി.ജി.പി വ്യക്തമാക്കി. പൊലീസ് ആസ്ഥാനത്തെ പ്രത്യേക സംഘം പരാതി പരിശോധിക്കുമെന്നും തുടര്‍ നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷമെന്നും ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
ജാമ്യം കിട്ടിയ ഡി കെ ശിവകുമാര്‍ തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിഎന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക ക്രമക്കേട് കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട് ജയിലിലായ കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ ഡല്‍ഹി തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. കര്‍ണാടക മുന്‍ മന്ത്രിയായ ഡി കെ ശിവകുമാറിന് ഇന്നലെ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. 25 ലക്ഷം രൂപയുടെ ബോണ്ടിലാണ് ജാമ്യം നല്‍കിയത്. രാജ്യം വിട്ടുപോകരുതെന്ന് ശിവകുമാറിനോട് കോടതി പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണച്ചവര്‍ക്ക് നന്ദി, ഞാന്‍ തിരിച്ചുവന്നിരിക്കു – ശിവകുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയ്ക്കും ശിവകുമാര്‍ നന്ദി പറഞ്ഞു. എനിക്ക്് കരുത്ത് പകരനായി അവര്‍ ജയിലില്‍ വന്ന് എന്നെ കണ്ടു – ശിവകുമാര്‍ പറഞ്ഞു.
ശിവകുമാറിന് ജാമ്യം നല്‍കുന്നത് അന്വേഷണത്തെയോ കേസിനേയോ ബാധിക്കില്ല എന്ന് ജഡ്ജി വിലയിരുത്തിയതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ തെളിവുകള്‍ അന്വേഷണ ഏജന്‍സിയുടെ പക്കലായതിനാല്‍ ശിവകുമാറിന് തെളിവ് നശിപ്പിക്കാന്‍ സാധ്യമല്ല. സാക്ഷികളെ സ്വാധീനിക്കാന്‍ ശിവകുമാര്‍ ശ്രമിച്ചതിന് തെളിവില്ല എന്നും കോടതി പറഞ്ഞു.
സെപ്റ്റംബറിലാണ് എന്‍ഫോഴ്‌സ്‌മെന്റ്, ഡി കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. നികുതി വെട്ടിയ്ക്കുകയും കോടിക്കണക്കിന് രൂപ അനധികൃതമായി ട്രാന്‍സാക്ഷന്‍ നടത്തുകയും ചെയ്ത് പണത്തട്ടിപ്പ് നടത്തി എന്നാണ് ശിവകുമാറിനെതിരായ കേസ്. ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തിരുന്നു. 2013ല്‍ ഐശ്വര്യയുടെ പേരിലുണ്ടായിരുന്ന ഒരു കോടി രൂപയുടെ സ്വത്ത് 2018ല്‍ എങ്ങനെ 100 കോടിയായി എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചത്. മകളുടെ അക്കൗണ്ടുമായി ബന്ധപ്പെട്ടുള്ള ശിവകുമാറിന്റെ പണമിടപാടുകളില്‍ കള്ളപ്പണമുണ്ടോ എന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നു.
2017ല്‍ രാജ്യസഭ തിരഞ്ഞെടുപ്പിനിടെ ഗുജറാത്തിലെ 44 കോണ്‍ഗ്രസ് എംഎല്‍എമാരെ, കൂറ് മാറാതിരിക്കാനായി ബംഗളൂരുവിലെ തന്റെ റിസോര്‍ട്ടില്‍ കൊണ്ടുവന്ന താമസിപ്പിച്ചതോടെയാണ് ശിവകുമാര്‍ വാര്‍ത്താതാരമായത്്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ട്രബിള്‍ ഷൂട്ടര്‍ ആയും ക്രൈസിസ് മാനേജര്‍ ആയും ശിവകുമാര്‍ അറിയപ്പെട്ടു. ബിജെപിയുടെ കണ്ണിലെ കരടായി. 2017 ഓഗസ്റ്റില്‍ ശിവകുമാറിന്റെ കേന്ദ്രങ്ങളില്‍ ആദായ നികുതി അധികൃതര്‍ റെയ്ഡ് നടത്തിയിരുന്നു.
രാജി വച്ച്, കോണ്‍ഗ്രസ് – ജെഡിഎസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാക്കിയ വിമത പാര്‍ട്ടി എംഎല്‍എമാരെ തിരിച്ചുകൊണ്ടുവരാനായി അവര്‍ താമസിച്ചിരുന്ന മുംബയ് ഹോട്ടലിന് മുന്നിലെത്തിയ ശിവകുമാര്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. വിശ്വാസവോട്ടി്ല്‍ പരാജയപ്പെട്ട കുമാരസ്വാമി സര്‍ക്കാര്‍ വീഴാതിരിക്കാനുള്ള ശ്രമങ്ങള്‍ അവസാനം വരെ ശിവകുമാര്‍ നടത്തിയിരുന്നു.
ഉപതിരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ അന്തരീക്ഷത്തെ മേഘാവൃതമാക്കുമോ തെളിക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി. വ്യാഴാഴ്ച രാവിലെ എട്ടരയോടെ അഞ്ചു മണ്ഡലങ്ങളിലെ ആദ്യ ഫലസൂചനകള്‍ പുറത്തു വരും. പത്തു മണിയോടെ രാഷ്ട്രീയ ചിത്രം വ്യക്തമാകും.
മഴയെത്തുടര്‍ന്നു പോളിങ് ശതമാനം കുറഞ്ഞത് ആരെ തുണയ്ക്കുമെന്ന ആശങ്കയിലാണ് മുന്നണികള്‍. നഗര സ്വഭാവമുള്ള വട്ടിയൂര്‍ക്കാവ്, എറണാകുളം മണ്ഡലങ്ങളിലെ പോളിങ് കുറഞ്ഞതിന്റെ കാരണങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ ചര്‍ച്ചയാണ്. പോളിങ് കുറഞ്ഞത് ഇവിടങ്ങളിലെ ഫലത്തെ സ്വാധീനിക്കുമോയെന്ന് ആശങ്കയുണ്ട്. രാഷ്ട്രീയത്തെക്കാള്‍ സമുദായ സമവാക്യങ്ങള്‍ ചര്‍ച്ചയായ തിരഞ്ഞെടുപ്പിലെ അടിയൊഴുക്കുകളെക്കുറിച്ച് പ്രവചിക്കാനാകാത്ത അവസ്ഥയിലാണ് മുന്നണികള്‍.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളുടെ റിഹേഴ്സലായതിനാല്‍ മൂന്നു മുന്നണികളും ആകാംക്ഷയോടെയാണ് തിരഞ്ഞെടുപ്പു ഫലം കാത്തിരിക്കുന്നത്. വിധി സൃഷ്ടിക്കുന്ന രാഷ്ട്രീയ ചലനങ്ങള്‍ക്ക് കേരളവും കാതോര്‍ക്കുന്നു. യുഡിഎഫിന് അനുകൂലമായി നിലപാടെടുത്ത എന്‍എസ്എസിന്റെ വാക്കുകള്‍ സമുദായ അംഗങ്ങള്‍ എങ്ങനെ സ്വീകരിച്ചു എന്നതും നാളെയറിയാം.
ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ചു സീറ്റുകളില്‍ നാലും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. അരൂര്‍ ഒഴികെയുള്ള നാല് സീറ്റുകള്‍ എന്തുവില കൊടുത്തും അവര്‍ക്ക് നിലനിര്‍ത്തിയേ തീരൂ. മഞ്ചേശ്വരത്തും എറണാകുളത്തും വിജയിക്കാനാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും വിജയം ഉറപ്പെന്ന് അവകാശപ്പെടുമ്പോഴും ആശങ്കകള്‍ ബാക്കിയാണ്. എക്സിറ്റ് പോളുകളുടെ പ്രവചനം അതു വര്‍ധിപ്പിക്കുന്നു.
വട്ടിയൂര്‍ക്കാവില്‍ 5000ത്തിലധികം വോട്ടിന്റെയും കോന്നിയില്‍ 2000 വോട്ടിന്റെയും ഭൂരിപക്ഷം ലഭിക്കുമെന്ന റിപ്പോര്‍ട്ടാണ് പ്രാദേശിക നേതൃത്വം കെപിസിസിക്കു കൈമാറിയതെങ്കിലും ഈ കണക്കുകള്‍ നേതൃത്വം അതേപടി ഉള്‍കൊണ്ടിട്ടില്ല. കോന്നിയില്‍ മുന്‍ എംഎല്‍എ അടൂര്‍ പ്രകാശിന്റെ പിന്തുണ സംബന്ധിച്ച് പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമുണ്ട്. ഫലം എതിരാണെങ്കില്‍ അടൂര്‍ പ്രകാശിനു മറുപടി പറയേണ്ടി വരും. കൈവശമുള്ള ഏതെങ്കിലും സീറ്റ് എല്‍ഡിഎഫ് പിടിച്ചാല്‍ അതിന്റെ സമ്മര്‍ദത്തോടെ വരുന്ന തിരഞ്ഞെടുപ്പുകളെ നേരിടേണ്ടി വരും. പാലായില്‍ ജയിച്ച എല്‍ഡിഎഫിന്റെ വിജയത്തിന് മധുരം കൂടും.
അരൂരിനു പുറമേ വട്ടിയൂര്‍ക്കാവും കോന്നിയും വിജയിക്കുമെന്നാണ് എല്‍ഡിഎഫ് നേതൃത്വം പറയുന്നത്. എറണാകുളത്തും മഞ്ചേശ്വത്തും പ്രതീക്ഷ പുലര്‍ത്തുന്നു. യുഡിഎഫിന്റെ കൈവശമുള്ള ഒരു സീറ്റെങ്കിലും പിടിച്ചെടുത്താല്‍ ആത്മവിശ്വാസത്തോടെ തദ്ദേശ- നിയമസഭാ തിരഞ്ഞെടുപ്പുകളെ നേരിടാം. അരൂര്‍ നിലനിര്‍ത്തുകയും വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്താവുകയും ചെയ്താലും ആശ്വസിക്കാം. തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെങ്കില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേരെയുള്ള വിമര്‍ശനങ്ങള്‍ക്ക് ശക്തികൂടും.
എറ്റവും സമ്മര്‍ദത്തില്‍ ബിജെപിയാണ്. സംഘടനാപരമായ പോരായ്മയും വോട്ടു ബാങ്കിലെ ചോര്‍ച്ചയും വലിയ തിരിച്ചടിയാകുമെന്നു ഫലം വരുന്നതിനു മുന്‍പു തന്നെ നേതൃത്വത്തിലെ ചിലര്‍ ചൂണ്ടിക്കാട്ടുന്നു. മഞ്ചേശ്വരത്തും കോന്നിയിലും വട്ടിയൂര്‍ക്കാവിലുമായിരുന്നു പ്രതീക്ഷ. എന്നാല്‍ ഫലം വരാനൊരുങ്ങുന്ന ഈ ഘട്ടത്തില്‍ പ്രതീക്ഷ മഞ്ചേശ്വരം മാത്രമായി ചുരുങ്ങുന്നു. നേതാക്കളുടെ ശരീര ഭാഷയിലും തിരിച്ചടിയുടെ സൂചനകള്‍ വ്യക്തം. ഒ. രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ സംഘടനാ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഘട്ടത്തില്‍ ഉപതിരഞ്ഞെടുപ്പു ഫലം എതിരായാല്‍ അതു പാര്‍ട്ടിയില്‍ പൊട്ടിത്തെറികള്‍ക്ക് കാരണമായേക്കാം. നേതൃമാറ്റമെന്ന പതിവ് ആവശ്യം ഉയരാം.
സമുദായ സംഘടനകള്‍ അടുത്തെങ്ങും കാണാത്ത തരത്തിലുള്ള ഇടപെടല്‍ നടത്തിയ തിരഞ്ഞെടുപ്പാണ് കഴിഞ്ഞു പോയത്. സമദൂര നിലപാട് സ്വീകരിച്ചിരുന്ന എന്‍എസ്എസ് ശരിദൂരമെന്ന നിലപാടിലേക്കു മാറിയത് തിരഞ്ഞെടുപ്പിനെ വലിയ രീതിയില്‍ സ്വാധീനിച്ചു. പിന്തുണ യുഡിഎഫിനാണെന്ന് അവര്‍ പറയാതെ പറഞ്ഞു. യുഡിഎഫിന്റെ വിജയം എന്‍എസ്എസിന്റെ അഭിമാന പ്രശ്നമാണ്. യുഡിഎഫിനു തിരിച്ചടി നേരിട്ടാല്‍ അതു എന്‍എസ്എസ് നിലപാടുകള്‍ക്കുള്ള തിരിച്ചടിയായി വ്യാഖ്യാനിക്കപ്പെടാം. എസ്എന്‍ഡിപി ഒരു മുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചില്ലെങ്കിലും അവരുടെ പിന്തുണ ലഭിക്കുമെന്നു എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു. എല്‍ഡിഎഫിന് പ്രതീക്ഷിക്കുന്ന വിജയം ലഭിച്ചാല്‍ എസ്എന്‍ഡിപിയുമായുള്ള സഹകരണം കൂടുതല്‍ മെച്ചപ്പെടും.
സഭാ നേതൃത്വങ്ങളുടെ പിന്തുണ ഏതു മുന്നണിക്കൊപ്പമാണെന്നതും ഉപതിരഞ്ഞെടുപ്പോടെ വ്യക്തമാകും. സമുദായ സംഘടനകളുടെ നിലപാടുകൾ സമുദായാംഗങ്ങൾ സ്വീകരിച്ചോ ഇല്ലയോ എന്നത്, വരുന്ന തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയ സമവാക്യങ്ങളെയും മാറ്റാം.
കാമുകനും ഭർത്താവും പുഴയിൽ വീണ് മരിച്ച സംഭവത്തിൽ അധ്യാപിക അറസ്റ്റിൽ. സൂറത്ത് സ്വദേശി ഖുശ്ബു പട്ടേലാണ് ചൊവ്വാഴ്ച പൊലീസ് പിടിയിലായത്. ഖുശ്ബുവിന്റെ ഭർത്താവ് കമൽ (35), കാമുകൻ തുഷാർ പട്ടീൽ (28) എന്നിവരാണ് പുഴയിൽ വീണ് മരിച്ചത്. ഖുശ്ബുവിന്റെ പദ്ധതിപ്രകാരം കമലിനെ കൊല്ലാനെത്തിയതായിരുന്നു തുഷാര്‍. ഇതിനിടിയില്‍ തുഷാറും കമലും തമ്മില്‍ തല്ലുകൂടുകയും ഇരുവരും നിയന്ത്രണംവിട്ട് പുഴയിലേക്ക് വീഴുകയുമായിരുന്നു.
സംഭവം നടന്ന ദിവസം തിങ്കളാഴ്ച രാത്രി ഇലക്ട്രീഷനായ കമലിനോട് വൈരവ് ഗ്രാമത്തിലെത്തി തന്നെയും മകളെയും കൂട്ടികൊണ്ടുപോകാൻ ഖുശ്ബു ആവശ്യപ്പെട്ടു. ഇതുപ്രകാരം വൈരവിലെത്തിയ കമൽ ഖശ്ബുവിനെയും മകളെയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു. കോസം കാന്താര ഗ്രാമത്തിലുള്ള പുഴയ്ക്ക് സമീപം കമലിനെ എത്തിക്കാനായിരുന്നു ഖുശ്ബുവിന്റെ പദ്ധതി. അങ്ങനെ പുഴയ്ക്ക് സമീപമെത്തിയപ്പോൾ തനിക്ക് കാറ്റുകൊള്ളാൻ തോന്നുന്നുണ്ടെന്നും ബൈക്ക് നിർത്തണമെന്നും ഖുശ്ബു കമലിനോട് ആവശ്യപ്പെട്ടു.
പുഴയ്ക്ക് സമീപം ബൈക്ക് നിർത്തിയ ഉടൻ കുമാറിനെ വഴിയരികിൽ കാത്തുനിന്ന തുഷാർ ആക്രമിക്കുയായിരുന്നു. കമലിനെ പുഴയിലേക്ക് തള്ളിയിടുന്നതിനിടയിലാണ് തുഷാറും പുഴയിലേക്ക് വീണത്. പുഴയിലേക്ക് മറിഞ്ഞുവീഴുന്നതിനിടെ കമൽ തുഷാറിന്റെ ഷർട്ടിൽ കയറിപിടക്കുകയും വലിച്ച് പുഴയിലേക്ക് ഇടുകയുമായിരുന്നു. പുഴയിലേക്ക് വീണ ഇരുവരും പരസ്പരം കൊല്ലാൻ ശ്രമിക്കുന്നതിനിടെ മുങ്ങുകയായിരുന്നുവെന്ന് ജഹാൻഗിപുര പൊലീസ് പറഞ്ഞു. സ്വകാര്യ ബാങ്കിലെ പ്യൂൺ ആണ് തുഷാർ പട്ടീൽ.
മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ ചൊവ്വാഴ്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹം പൊലീസും അഗ്നിശമനസേനയും ചേർന്ന് പുറത്തെടുത്തത്. കൊലപാതകത്തിന് പദ്ധതിയിട്ടതിനും കമലിനെ സംഭവസ്ഥലത്തെത്തിച്ചതിനുമാണ് ഖുശ്ബുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ഒരുവർഷം മുമ്പ് ഒരു സെമിനാറിൽ വച്ചാണ് തുഷാറും ഖുശ്ബവും പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയായിരുന്നു. നാല് മാസങ്ങൾക്ക് മുമ്പാണ് തുഷാറുമായുള്ള ബന്ധം കമൽ കണ്ടുപിടിക്കുന്നത്. തനിക്ക് തുഷാറിനൊപ്പം ജീവിക്കണമെന്നും വിവാഹമോചനം വേണമെന്നും ഖുശ്ബു ആവശ്യപ്പെട്ടിരുന്നെങ്കിലും കമൽ അത് നിഷേധിച്ചു. ഇതിന് പിന്നാലെയാണ് കമലിനെ കൊല്ലാൻ ഖുശ്ബുവും തുഷാറും പദ്ധതിയിടുന്നത്.
മുമ്പ് ഇതേ പുഴയിൽവച്ച് കമലിനെ മുക്കിക്കൊല്ലാൻ ഇരുവരും പദ്ധതിയിട്ടിരുന്നു. അത് തുഷാർ എത്താൻ വൈകിയതിനെ തുടർന്ന് പദ്ധതി പാളിപ്പോകുകയായിരുന്നു. എന്നാൽ, രണ്ടാമത്തെ ശ്രമം വിജയിച്ചെങ്കിലും ഖുശ്ബുവിന് ഇരുവരേയും നഷ്ടമായിരിക്കുകയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
മഞ്ജു വാരിയരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസ്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ജില്ലാ കൈംബ്രാഞ്ച് എസിപി സി.ഡി. ശ്രീനിവാസന്‍ അന്വേഷിക്കും. സ്ത്രീത്വത്തെ അപമാനിക്കുംവിധം അംഗവിക്ഷേപം നടത്തി, ഗൂഢഉദ്ദേശ്യത്തോടെ സ്ത്രീയെ പിന്തുടര്‍ന്നു, സമൂഹമാധ്യമങ്ങളിലൂടെ അപവാദപ്രചരണം നടത്തി എന്നിങ്ങനെ മൂന്നു വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം.
ശ്രീകുമാർ മേനോൻ തന്നെയും തന്‍റെ കൂടെ നിൽക്കുന്നവരെയും ഭീഷണിപ്പെടുത്തുന്നതായി കാട്ടിയാണ് മഞ്ജു വാര്യർ ഡിജിപി ലോക്നാഥ് ബെഹ്‌റ പരാതി നൽകിയത്. ഒടിയന് ശേഷമുള്ള സൈബര്‍ ആക്രമണത്തിന് പിന്നില്‍ ശ്രീകുമാർ മേനോനാണ്. തനിക്കെതിരെ ചിലര്‍ സംഘടിതമായ നീക്കം നടത്തുന്നുവെന്നും മഞ്ജു വാരിയർ പരാതിയിൽ പറയുന്നു. ക്രിമിനൽ കേസായതിനാല്‍ വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നാണ് സിനിമാ സംഘടനകളുടെ നിലപാട്.
തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കാൻ പ്രമുഖ മാധ്യമപ്രവർത്തകനോടൊപ്പം ചേർന്ന് ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചാണ് മഞ്ജു വാര്യർ പരാതി നൽകിയത്. ‘നാരദാ ന്യൂസ്’ എന്ന ഓൺലൈൻ മാധ്യമത്തിന്റെ ഉടമ മാത്യു സാമുവലിനെതിരെയും മഞ്ജു പരാതി നൽകിയിട്ടുണ്ട്. മാത്യു സാമുവലിന്റെ മാധ്യമം ഉപയോഗിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ പദ്ധതിയിട്ടതായും പരാതിയിൽ പറയുന്നുണ്ട്.
ശ്രീകുമാർ മേനോൻ ഗൂഢാലോചന നടത്തുന്നതിന്റെയും മറ്റും ഓഡിയോ ക്ലിപ്പുകളും വീഡിയോ ക്ലിപ്പുകളും അടങ്ങിയ തെളിവുകൾ സഹിതമാണ് മഞ്ജു വാര്യർ പരാതി നൽകിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ശ്രീകുമാർ മേനോന് നിയമപരമായി പ്രതികൂലമാകുന്നതരത്തിലുള്ള നിരവധി തെളിവുകൾ പരാതിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
പൊലീസ് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് മഞ്ജു വാര്യർ പരാതി നൽകിയത്. പൊലീസ് ആസ്ഥാനത്തെ പ്രത്യേക സംഘം പരാതി പരിശോധിക്കുമെന്നും തുടർ നടപടി പ്രാഥമിക അന്വേഷണത്തിന് ശേഷം സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ വീണ്ടും ഷോണ്‍ ജോര്‍ജ്. ശ്രീകുമാര്‍ മേനോനെതിരെ കഴിഞ്ഞ വര്‍ഷം ഷോണ്‍ പേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഒരു വീഡിയോയാിരുന്നു. ഈ പോസ്റ്റ് വീണ്ടും എടുത്തുപറഞ്ഞു കൊണ്ടാണ് ഷോണ്‍ ജോര്‍ജ് എത്തിയത്. ഇത് ഞാന്‍ ഇന്ന് പറഞ്ഞതല്ല എന്നായിരുന്നു പോസ്റ്റിന്റെ തലകെട്ട്.
ദിലീപിനെ കേസില്‍ കുടുക്കുവാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നടത്തിയ തട്ടിപ്പാണ് രണ്ടാമൂഴം സിനിമയെന്നായിരുന്നു ഷോണ്‍ ജോര്‍ജ് വീഡിയോയിലൂടെ ആരോപിച്ചത്. ശ്രീകുമാര്‍ മേനോനെതിരെ പി.സി. ജോര്‍ജ് മുമ്പ് നടത്തിയ പ്രസ്താവന ശരിവെച്ച് സംസാരിക്കുകയായിരുന്നു ഷോണ്‍. 2018 ഒക്ടോബര്‍ പതിനൊന്നിനായിരുന്നു വീഡിയോ അപ്‌ലോഡ് ചെയ്തത്.
നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് എങ്ങനെ കുടുങ്ങിയെന്ന സത്യം ഇനി പുറത്ത് വരും… എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ അദ്ദേഹം പങ്കുവച്ചത്. ആദ്യം കയ്ക്കും പിന്നെ മധുരിക്കും. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലാകുമ്പോള്‍ പി.സി. ജോര്‍ജ് പറഞ്ഞിരുന്നു, ഇതിന്റെ പുറകില്‍ പ്രമുഖ സംവിധായകനുണ്ട്. ദിലിപീനെതിരെ ഗൂഢാലോചന നടന്നതും ആ സംവിധായകന്റെ നേതൃത്വത്തിലാണ്. അയാള്‍ പുറത്തിറക്കാന്‍ പോകുന്നുവെന്നു പറയപ്പെടുന്ന ബ്രഹ്മാണ്ഡപടം രണ്ടാമൂഴം അതൊരു കള്ളക്കഥയാണ്. അതൊരിക്കലും നടക്കാന്‍ പോകുന്നില്ല.
ദിലീപിനെ കുടുക്കുവാനായി സന്നാഹങ്ങള്‍ ഒരുക്കുവാന്‍ അദ്ദേഹം നടത്തിയ തട്ടിപ്പ് മാത്രമാണ് രണ്ടാമൂഴമെന്ന സിനിമയുടെ പ്രഖ്യാപനമെന്ന് പി.സി. ജോര്‍ജ് അന്ന് പറഞ്ഞിരുന്നു. അത് ഇന്ന് എം.ടി സാറും ശരിവെച്ചിരിക്കുകയാണ്. ഈ പ്രോജക്ട് നടക്കില്ലെന്നു മാത്രമല്ല അദ്ദേഹത്തെയും ഈ സംവിധായകന്‍ വഞ്ചിച്ചിരിക്കുന്നു.
ഞാന്‍ പേരുപറയുന്നില്ല. നിങ്ങള്‍ക്കെല്ലാം മനസ്സിലായെന്ന് വിശ്വസിക്കുന്നു. ഇനിയും കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. ദിലീപിനെ കുടുക്കിയതാണെന്ന വാദം ചുമ്മാ പറയുന്നതല്ല, വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞതാണ്. കുടുക്കിയതിനു പിന്നില്‍ ഈ സംവിധായകന്‍ തന്നെയാണെന്ന് യാതൊരു സംശയവുമില്ല. പി.സി ജോര്‍ജ് പറഞ്ഞതെല്ലാം സത്യമാണെന്ന് ബോധ്യപ്പെടുന്ന തെളിവുകള്‍ ഇനിയും പുറത്തുവരുമെന്നും ഷോണ്‍ പറഞ്ഞു.
ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരി ……. “ആരാധനാ ഭ്രാന്തു മൂത്ത ലാലേട്ടന്‍ ഫാനാണോ നീ……” പതിനെട്ടു വയസുള്ളപ്പോ ലാലേട്ടന്‍റെ മുഖം മരത്തില്‍ കൊത്തിയുണ്ടാക്കി അഗ്നിദേവന്‍ സിനിമാ സെറ്റില്‍ പോയി ലാലേട്ടന് നേരിട്ട് കൊടുത്ത് കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഫോട്ടോ കണ്ടു ഒരു കൂട്ടുകാരന്‍ എന്‍റെ മുഖത്തു നോക്കി ചോദിച്ച ചോദ്യമാണിത്…
എനിക്കെല്ലാവരെയും ഇഷ്ടമാണ് മമ്മൂട്ടിയെയും യേശുദാസിനെയും രാജനീകാന്തിനെയും ദിലീപിനെയും മണിചെട്ടനെയും എല്ലാവരെയും ..ഇവര്‍ക്കൊക്കെ അവരുടെ മുഖം എന്‍റെ സൃഷ്ടികളായ്മരത്തിലും നൂലിലും ഒക്കെയായി കൊണ്ട് കൊടുത്തിട്ടുണ്ട് പക്ഷേ എല്ലാവര്ക്കും ഉള്ള പോലെ ലലെട്ടനോട് കുറച്ചു കൂടുതല്‍ ഇഷ്ടമാണോ എന്ന് ചോദിച്ചാല്‍ മറുപടിയില്ല എന്നാലോ എന്‍റെ സ്രിഷ്ടികളിലൂടെ പലര്‍ക്കും മനസിലാകുന്ന ഒരു കാര്യമുണ്ട് ഇത് ചെറുതൊന്നുമല്ല മോനെ ..ലാലേട്ടന്‍റെ കട്ട ഫാനാണ് എന്ന് .
ഒരു മൗനസമ്മതം പോലെ ഞാന്‍ ഓര്‍ക്കും ഉള്ളം നൂലില്‍ തീര്‍ത്ത ലാലേട്ടന്‍റെ മുഖമടക്കം എത്രമാത്രം ചിത്രങ്ങള്‍ ഞാന്‍ വരച്ചിരിക്കുന്നു എത്ര ശില്പങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു ആനപ്പുറത്തിരുന്നു റ്റാറ്റാ കൊടുക്കുന്ന ലാലേട്ടന്‍ ,പട്ടാള വേഷത്തിലെ ലാലേട്ടന്‍, ബുള്ളറ്റില്‍ പോകുന്ന ലാലേട്ടന്‍ അടുക്കളയിലെ പാത്രങ്ങള്‍ ഉപയോഗിച്ച് വരെ ലാലേട്ടന്റെ മുഖം ഉണ്ടാക്കിവൈറലായി മാറിയിട്ടുണ്ട് പുലിമുരുകന്‍ ലാലേട്ടന്‍ ,ഒടിയന്‍ ലാലേട്ടന്‍ വരാന്‍ പോകുന്ന കുഞ്ഞാലി മരക്കാര്‍ ലാലേട്ടനെ വരെ ഉണ്ടാക്കിക്കഴിഞ്ഞു.
ഇതൊക്കെ മലയാളികള്‍ക്ക് ലാലെട്ടനോടുള്ള ആരാധനയുടെ ഇഷ്ടത്തിന്‍റെ അങ്ങേയറ്റത്തിനുമാപ്പുറമാണോ എന്ന് എനിയ്ക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട് . സിനിമാ പ്രാന്തന്‍ എന്ന് പറഞ്ഞു പുശ്ചിച്ചു തള്ളാന്‍ വരട്ടെ ഇതൊക്കെയെന്ത് എന്ന് ചോദിക്കരുത് എന്നെ ഞെട്ടിച്ചത് അല്ലെങ്കില്‍ നിങ്ങളിനി ഞെട്ടാന്‍ പോകുന്നത് ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരിയെക്കുറിച്ചറിയുമ്പോഴാണ് .
മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ എന്ന അഭിനയ പ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തിയ ദേവാസുരം, മലയാളികളുടെ പ്രിയങ്കരനായ സംവിധായകന്‍ രഞ്ജിത്ത് എന്ന തിരക്കഥാകൃത്തിന്‍റെ തൂലികയില്‍ വിരിഞ്ഞ ദേവാസുരം സിനിമയോടുള്ള ആരാധന
ഇതെല്ലാം നെഞ്ചിലേറ്റി സ്വന്തം വീട് മ്യൂസിയമായി മാറ്റിയ ടോബിന്‍ ജോസഫ് എന്ന ചെറുപ്പക്കാരന്‍റെ ആത്മ സമര്‍പ്പണം കാണുമ്പോ ഞാന്‍ ചെയ്ത കാര്യങ്ങള്‍ എത്രയോ ചെറുതാണ് എന്ന് ചിന്തിച്ചു പോയി .
ഇരുപത്തഞ്ചു വര്‍ഷം മുന്പ് തിരക്കഥയിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന രഞ്ജിത്ത് – ഐ വി ശശി കൂട്ടുകെട്ടിന്‍റെ ദേവാസുരം സിനിമയിലൂടെ ലാലേട്ടന്‍റെ കടുത്ത ആരാധനയില്‍ കൊണ്ട് നടന്ന തീരുമാനമാണ് ഇപ്പൊ മ്യൂസിയമായി പിറക്കുന്നത് .
ഞാനുണ്ടാക്കിയ ഒടുവില്‍ ഉണ്ണികൃഷ്ണന്റെയും മോഹന്‍ലാലിന്‍റെയും ശില്പങ്ങളുമായി ചങ്ങനാശ്ശേരിയില്‍ സൃഷ്ടിക്കപ്പെട്ട ടോബിന്‍റെ മംഗലശ്ശേരി വീട്ടിലെത്തിയപ്പോ അക്ഷരാര്‍ത്ഥത്തില്‍ അവിടത്തെ കാഴ്ചകള്‍ എന്നെ അത്ഭുത പ്പെടുത്തി.
മുറ്റത്തുള്ള മണ്ടപത്തില്‍ ചാരുകസേരയില്‍ ഇരിക്കുന്ന ലാലേട്ടന് നേരെ നീട്ടിപ്പിടിച്ച ചിലങ്കയുമായി നില്ക്കുന്ന രേവതിയുടെ പ്രതിമ ഒരു വശത്ത്. മറുവശത്ത് ജീപ്പിനു ചുറ്റും നില്‍ക്കുന്ന മങ്ങലശേരിയിലെ നീലകണ്ടന്റെ വലം കൈകളായ രാജു രാമു ശ്രീരാമന്‍ അഗസ്റ്റിന്‍ എന്നിവര്‍… എല്ലാം ഉണ്ടാക്കിവെച്ച പ്രതിമകളാണ് ജീപ്പിനു നടുവില്‍ മംഗലശ്ശേരി എന്നെഴുതിയിരിക്കുന്നു ആ സിനിമയിലെ അതേ നമ്പര്‍ KL-0A 2221. പഴയ ഏതോ ജീപ്പ് വാങ്ങി പെയിന്‍റ്അടിച്ചു എഴുതി വെച്ചിരിക്കുന്നതായിരിക്കും എന്ന് കരുതി ചോദിച്ചു അവിടെയാണ് ടോബിന്‍ എന്ന ലാലേട്ടന്‍ ആരാധകന്‍റെ ആത്മാര്‍ത്ഥ പരിശ്രമത്തിന്റെ കഥയറിയുന്നത്.
പാലക്കാട് ഒരു മനുശ്ശേരി കുടുംബത്തിന്‍റെ കയ്യിലുള്ളപ്പോഴാണ് ഒറ്റപ്പാലത്തെ വരിക്കാശേരിയിയില്‍ (ദേവാസുരം സിനിമയില്‍ ആദ്യം മുതല്‍ അവസാനം വരെ ലാലേട്ടന്‍റെ കൂടെ കാണിക്കുന്ന ജീപ്പ്) ഷൂട്ടിങ്ങിന് കൊണ്ട് വരുന്നത് സിനിമയ്ക്ക് ശേഷം അത് മറ്റൊരാള്‍ക്ക് അവര്‍ വിറ്റിരുന്നു ഇരുപത്തഞ്ചു വര്‍ഷത്തിനു ശേഷം ജീപ്പ് സ്വന്തമാക്കാന്‍ ഈ നമ്പറിലുള്ള വണ്ടി ആരെടുത്താണ് എന്നറിയാന്‍ ഗൂഗിളില്‍ തപ്പിയപ്പോഴാണു ആലത്തൂരുള്ള ശശീന്ദ്രന്‍ എന്ന ആളിന്‍റെ കയ്യിലാണ് വണ്ടി എന്നറിയുന്നത് ആലത്തൂരെത്തിയ ടോബിന്‍ ഒരുപാട് നേരം സംസാരിച്ചിട്ടും ലാലേട്ടന്‍ ആരാധകനായ ശശീന്ദ്രന്‍ വണ്ടി കൊടുക്കാന്‍ തയ്യാറായില്ല അവസാനം ലാലേട്ടന് വേണ്ടി തയ്യാറാക്കുന്ന മ്യൂസിയത്തിന്‍റെ കാര്യം പറഞ്ഞപ്പോഴാണ് വണ്ടി തരാന്‍ തയ്യാറായത് പറഞ്ഞ വില കൊടുത്ത് വാങ്ങി ചങ്ങനാശ്ശേരിയില്‍ എത്തിച്ചു.
തീര്‍ന്നില്ല എണ്ണത്തോണിയില്‍ കിടക്കുന്ന ലാലേട്ടനെ നെപ്പോളിയന്‍ ചവിട്ടുന്ന സീന്‍ ടോബിന് ഇഷ്ടപെടാത്തത് കൊണ്ടായിരിക്കണം മുണ്ടക്കല്‍ ശേഖരന്‍റെ കവിളത്ത് അടിയ്ക്കുന്ന നീലകണ്ടന്‍റെ ചലനാത്മക പ്രതിമ എന്നെക്കൊണ്ട് ചെയ്യിപ്പിച്ചത്.
മുകളിലത്തെ നിലയില്‍ ദേവാസുരത്തിന്റെ രണ്ടാം ഭാഗമായ രാവണപ്രഭുവിലെ ലാലേട്ടന്‍റെ കുറെ ചിത്രങ്ങള്‍ വരച്ചിരിക്കുന്നു രാവണപ്രഭുവിലെ ലാലേട്ടനെയും സായ്കുമാറിനെയും സിദ്ദിക്കിനെയും ജഗതിയും വസുന്ധരാദാസിനെയും ഒക്കെ ഉണ്ടാക്കണമെന്ന് എന്നോട്പറഞ്ഞു കാര്‍പോര്‍ച്ചില്‍ ഞാനുണ്ടാക്കിയ ആനയും ഉണ്ട്…
ചുവരുകളില്‍ ആ സിനിമയില്‍ ലാലേട്ടന്‍ പറഞ്ഞ ഡയലോഗുകള്‍ വളരെ അടക്കത്തോടുകൂടിത്തന്നെ ചെറിയ മരത്തടികളില്‍ എഴുതി വെച്ചിരിക്കുന്നു ഒരിടത്ത് ചുമരിലെ തട്ടില്‍ ഒരു ഹോര്‍ലിക്സ് കുപ്പിയില്‍ കുറെ പല്ലുകള്‍ ഇട്ടു വെച്ചിരിക്കുന്നു രാവണപ്രഭുവില്‍ സിദ്ദിക്കിനോട് ലാലേട്ടന്‍ പറയുന്ന ഡയലോഗ് ആരും മറക്കാനിടയില്ല .
ലാലേട്ടന്‍ ഫാനായിരുന്ന ടോബിന്‍റെ പപ്പ മരിച്ചപ്പോള്‍ തോന്നിയ ആശയം പപ്പയുടെ ഓര്‍മയ്ക്കായ്സ്വന്തം വീട് മംഗലശ്ശേരിയായി പുനസ്രിഷ്ടിക്കുകയാണ് ടോബിന്‍… ദേവാസുരം സിനിമയിലെ ഓരോ ഡയലോഗും ടോബിന് കാണാപ്പാഠമാണ് രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു കിടക്കുന്ന ഓരോ സീനുകളും.
ഈ മ്യൂസിയത്തിന്‍റെ ജോലി ആരംഭിച്ച കാലഘട്ടം മുതല്‍ പ്രോത്സാഹനവും പിന്തുണയും കൊടുത്ത് കൊണ്ടും അയല്‍വാസിയും സംവിധായകനുമായ ജോണി ആന്റണിയുംസഹായത്തിനുണ്ട് അഞ്ചു വര്‍ഷമായി തുടങ്ങിയ പ്രയത്നമാണ് യാഥാര്‍ത്ഥ്യമാകുന്നത്.
അവിടത്തെ ഫോണ്‍ നമ്പറിനു വരെയുണ്ട് ലാലേട്ടന്‍ ടച്ച് 2255 പണികള്‍ പൂര്‍ത്തിയാകുന്നതെയുള്ളൂ….നാല് മാസം കൂടിക്കഴിഞ്ഞാല്‍ കടുത്ത ലാലേട്ടന്‍ ആരാധകര്‍ക്കും അല്ലാത്തവര്‍ക്കുമായി പൊതു ജനങ്ങള്‍ക്ക് കാഴ്ചകള്‍ ആസ്വദിക്കാനും കാണാനുമായി മംഗലശ്ശേരി മ്യൂസിയം തുറന്നുകൊടുക്കാനും ടോബിന് പരിപാടിയുണ്ട്… അതിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണിപ്പോള്‍ .
ദേവാസുരം സിനിമയുടെ ഇരുപത്തഞ്ചാം വാര്‍ഷികമായ അവസരത്തില്‍ മംഗലശ്ശേരി നീലകണ്ടനും സഹകഥാപാത്രങ്ങളും തകര്‍ത്താടിയ രംഗങ്ങള്‍ മ്യൂസിയത്തിലെ ശില്പങ്ങളിലൂടെ നമുക്ക് നേരിട്ട് കാണാനും കണ്ടു മറന്നുപോയ സീനുകള്‍ ഓര്‍മിക്കുവാനുമുളള അവസരവുമാണ് ഒരുങ്ങുന്നത്.
തമിഴ് നാട്ടിലെ സിനിമാ താരങ്ങളോടുള്ള പ്രണയം വിവിധ കഥകളായി മുന്‍പ്നമ്മള്‍ ഒരുപാട് കേട്ടിട്ടുണ്ട് ഇങ്ങനെയൊന്നു കേരളത്തില്‍ ഉണ്ടെന്നത് ചിലപ്പോള്‍ നമ്മുടെ ലാലേട്ടന്‍ ഫാന്‍സ് അസോസിയേഷന്‍ പോലും ചിലപ്പോ അറിഞ്ഞു കാണില്ല .. പക്ഷെ സത്യമാണ് ….ചങ്ങനാശ്ശേരിയിലെ മംഗലശ്ശേരി.
നമ്മുടെ ലാലേട്ടനും രഞ്ജിത്തും അവിടെ എത്തിച്ചേരും എന്നാണു പ്രതീക്ഷിക്കുന്നത് എന്നെക്കാള്‍ വലിയ കട്ട ഫാന്‍ ടോബിന്‍ജോസഫ് ഒരുക്കിയ ലാലേട്ടന്‍ സിനിമയുടെ മ്യൂസിയം കാണാന്‍ വരും …..ഇവരോടുള്ള ഏറ്റവും വലിയ ആദരവല്ലേ ഈ മ്യൂസിയം ……
ഈ കുറിപ്പ് ലാലേട്ടന്‍ കാണുന്നുണ്ടെങ്കില്‍ വരും വരാതിരിക്കില്ല ,
ഡാവിഞ്ചിസുരേഷ്