ബിജോ തോമസ് അടവിച്ചിറ
പുളിങ്കുന്ന്: മഴ ശക്തമായതും, കിഴക്കൻവെള്ളത്തിന്റെ വരവു വർധിച്ചതും മൂലം കുട്ടനാട്ടിൽ വീണ്ടും ജലനിരപ്പുയർന്നു. ശനിയാഴ്ച വൈകുന്നേരവും ഇന്നലെയുമായി അരയടിയോളം ജലനിരപ്പുയർന്നു. ഇതോടെ കുട്ടനാട്ടിലെ കൂടുതൽ പ്രദേശങ്ങളിൽ വെള്ളം കയറി. എന്നാൽ കടലിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് ശക്തമായത് ഒരു പരിധിവരെ ജലനിരപ്പു ക്രമാതീതമായി ഉയരാതിരുക്കുന്നതിനു സഹായകമാകുന്നുണ്ട്. എന്നാൽ മഴ ശക്തമായി തുടരുന്നത് കർഷകരെയടക്കം ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ വർഷമുണ്ടായ മഹാപ്രളയത്തിന്റെ ഓർമകളാണ് കുട്ടനാട്ടുകാരുടെ മനസിൽ ഭീതി നിറയ്ക്കുന്നത്.
റോഡ് ഗതാഗതം തടസപ്പടുന്ന നിലയിലേക്ക് ഇനിയും ജലനിരപ്പുയരാത്തതും ആശ്വാസം പകരുന്നു. ജലനിരപ്പുയർന്നത് ജങ്കാർ സർവീസുകൾക്ക് ഭീഷണിയാകുന്നുണ്ട്. ഇന്നലെ മുതൽ വൈശ്യംഭാഗം ജങ്കാർ സർവീസ് ജലനിരപ്പുയർന്നതോടെ നിർത്തിവച്ചു. പുളിങ്കുന്ന് ജങ്കാർ സർവീസ് നടത്തിപ്പിന് വെള്ളപ്പൊക്കം ഭീഷണി സൃഷ്ടിക്കുന്നുണ്ട്. കാവാലം ജങ്കാർ കടവ് ഉയർത്തിയതിനാൽ സർവീസ് നടത്തിപ്പിന് ഇതുവരെ തടസമുണ്ടായിട്ടില്ല. മഴ ശക്തമായതോടെ കുട്ടനാട്ടിൽ വൈദ്യുതി ലൈനുകളിലെ തകരാറും വൈദ്യുതി മുടക്കവും പതിവായി. രണ്ടാംകൃഷിയിറക്കിയിരിക്കുന്ന പാടശേഖരങ്ങളാണ് ഇതുമൂലം ഏറ്റവുമധികം ദുരിതത്തിലായിരിക്കുന്നത്. പാടത്ത് കെട്ടിക്കിടത്തുന്ന മഴവെള്ളം യഥാസമയം വറ്റിക്കുന്നതിന് വൈദ്യുതി മുടക്കം തടസമാകുന്നുണ്ട. രണ്ടാംകൃഷിയില്ലാത്ത പാടശേഖരങ്ങളുടെ നടുവിലെ തുരുത്തുകളിലും പുറംബണ്ടിലുമായി താമസിക്കുന്ന കുടുംബങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
പുളിങ്കുന്ന് കൃഷിഭവൻ പരിധിയിലെ മേച്ചേരി വാക്ക പാടശേഖരത്തിന്റെ പരിധിയിലുള്ള നിരവധി വീടുകളിൽ വെള്ളം കയറി. പുളിക്കുന്നു എൻജിനിയറിങ് കോളേജ് മങ്കൊമ്പു ദേവി ക്ഷേത്രം റോഡ് പകുതിയിലധികം മുങ്ങിയ അവസ്ഥയിലാണ്. കണിയാംമുക്ക് മുതൽ കൊച്ചാലുംമൂട് പാലം വരെയുള്ള ഭാഗത്ത് ഗതാഗതം ദുഷ്കരമായി. മലവെള്ളത്തോടൊപ്പം ഒഴുകിയെത്തുന്ന പോളയും മാലിന്യങ്ങളും ജലഗതാഗതത്തിനു തടസം സൃഷ്ടിക്കുന്നുണ്ട. പുളിങ്കുന്ന് താലൂക്ക് ആശുപത്രി മുൻപിലുള്ള പാലത്തിന്റെ തൂണുകളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങൾ ജലഗതാഗതത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇത്തരം മാലിന്യങ്ങൾ നീ്ക്കം ചെയ്യാൻ ഇന്നു നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
കേരളത്തെ മുക്കിയ കഴിഞ്ഞ പ്രളയത്തിൽ 100 കോടിയിലധികം രൂപയുടെ കാര്‍ഷിക വിളകള്‍ നശിച്ചതായാണ് കണക്കുകൂട്ടല്‍. നഷ്ടങ്ങളുടെ കണക്കുകള്‍ ഓരോ വര്‍ഷവും ഏറിയും കുറഞ്ഞുമിരിക്കുമെങ്കിലും രണ്ടാം കൃഷി നശിക്കാത്ത വര്‍ഷങ്ങളില്ല. അങ്ങനെ വരുമ്പോള്‍ പുഞ്ചകൃഷിക്ക് ഉപരിയായ ഒരു കൃഷിക്ക് പാകമാണോ കുട്ടനാട്ടിലെ പാടങ്ങള്‍ എന്ന ചോദ്യമാണ് ഉയരുക. ഇപ്പോഴത്തെ സാഹചര്യത്തില്‍ അല്ല എന്ന തന്നെയാണ് വിദഗ്ദ്ധരുടെ മറുപടി. അതിനുള്ള ന്യായങ്ങളും അവര്‍ നിരത്തുന്നു.
കുട്ടനാടും വയലുകളും
സവിശേഷമായ ഭൂപ്രകൃതിയും ജലപ്രകൃതിയുമുള്ള തണ്ണീര്‍ത്തടമാണ് കുട്ടനാട്. വേമ്പനാട് തണ്ണീര്‍ത്തടത്തിന്റെ ഭാഗം. പമ്പ, മണിമല, അച്ചന്‍കോവില്‍, മീനച്ചില്‍, മൂവാറ്റുപുഴ നദികള്‍ എത്തിച്ചേരുന്ന ഡെല്‍റ്റ പ്രദേശം. ശരാശരി മഴ ലഭിക്കുന്ന ഒരു വര്‍ഷം 10074 ദശലക്ഷം ഘനമീറ്റര്‍ വെള്ളം കുട്ടനാട്ടിലേക്ക് എത്തിച്ചേരും. ജൂണ്‍ മുതല്‍ ഓഗസ്ത് വരെയുള്ള മണ്‍സൂണ്‍ കാലയളവില്‍ മാത്രം 300 ദശലക്ഷം ഘനമീറ്റര്‍ ജലം ഇവിടേക്കെത്തും എന്നാണ് കണക്ക്. അധികമായി കുട്ടനാട്ടിലേക്കെത്തുന്ന വെള്ളം ഭൂരിഭാഗവും വേമ്പനാട് കായല്‍വഴി ഒഴിഞ്ഞ് പോവാറാണ് പതിവ്. എന്നാല്‍ വേമ്പനാടിന്റെ ജലവാഹക ശേഷിക്കനുസരിച്ചായിരിക്കും ഈ ഒഴിഞ്ഞുപോക്ക്. കുട്ടനാട്ടിലെ വെള്ളപ്പൊക്കവും ഇതിനെ ആശ്രയിച്ചാണ്.
നദികളിലൂടെ ഒഴുകിയെത്തുന്ന എക്കലും മണലും അടിഞ്ഞ് പ്രകൃത്യാ ഉണ്ടായതാണ് ആദിമ കുട്ടനാട്. പിന്നീട് വേമ്പനാട് കായലില്‍ നികത്തിയെടുത്ത പ്രദേശങ്ങളാണ് പുതുകുട്ടനാട്. നദികള്‍ ഒഴുകിയെത്തി ഉണ്ടായ ഫലഭൂയിഷ്ടിയുള്ള കുട്ടനാടിന്, കുട്ടനാട്ടിലെ വയലുകള്‍ക്ക് കൃഷി അല്ലാതെ മറ്റൊരു ധര്‍മ്മം കൂടിയുണ്ട്; മഴക്കാലത്ത് ആ നദികളിലൂടെ ഒഴുകിയെത്തുന്ന വെള്ളത്തെ പരന്നൊഴുകാന്‍ അനുവദിക്കുക എന്നതാണത്. പാടശേഖരങ്ങളും കനാലുകളും കായലും ചേര്‍ന്ന ജലപ്പരപ്പാണ് കുട്ടനാടിന്റെ ജലവാഹകശേഷി നിര്‍ണയിക്കുന്നത്.
കാര്‍ഷിക മേഖലകള്‍
കുട്ടനാട് രണ്ട് മേഖലകളാണ്. 31,000 ഹെക്ടര്‍ വരുന്ന വരണ്ട പ്രദേശവും 66,000 ഹെക്ടര്‍ വെള്ളം കെട്ടി നില്‍ക്കുന്ന താഴ്ന്ന പ്രദേശവും. സമുദ്ര നിരപ്പില്‍ നിന്ന് 0.5 മീറ്റര്‍ മുതല്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്ന് കിടക്കുന്ന വരണ്ട പ്രദേശത്ത് സാധാരണഗതിയില്‍ വെള്ളപ്പൊക്കം അനുഭവപ്പെടാറില്ല. വെള്ളം കെട്ടി നില്‍ക്കുന്ന പ്രദേശങ്ങളില്‍ സമുദ്രനിരപ്പില്‍ നിന്ന് 0.6 മീറ്റര്‍ ഉയരത്തിലുള്ളവയും 2.2 മീറ്റര്‍ താഴ്ന്ന പ്രദേശങ്ങളും പെടും. ഇതില്‍ സമുദ്രനിരപ്പില്‍ നിന്ന് താഴെയുള്ള അമ്പതിനായിരത്തോളം ഹെക്ടറാണ് പുഞ്ചപ്പാടങ്ങള്‍. ഇതില്‍ മുപ്പതിനായിരം ഹെക്ടര്‍ കരപ്പാടങ്ങളും ഒമ്പതിനായിരം ഹെക്ടര്‍ കരിനിലങ്ങളുമാണ്; 13,000 ഹെക്ടര്‍ കായല്‍ നികത്തിയെടുത്ത നിലങ്ങളും. കായല്‍ നിലങ്ങള്‍ സാധാരണ കൃഷിനിലങ്ങളേക്കാള്‍ താഴ്ന്നാണ് കിടപ്പ്.
കുട്ടനാടിനെ ആറ് കാര്‍ഷിക പാരിസ്ഥിതിക മേഖലകളായാണ് തരംതിരിച്ചിരിക്കുന്നത്. അപ്പര്‍കുട്ടനാട്, ലോവര്‍കുട്ടനാട്, വടക്കന്‍ കുട്ടനാട്, പുറംകരി, കായല്‍ നിലങ്ങള്‍, വൈക്കംകരി എന്നിങ്ങനെ. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികള്‍ വന്നെത്തുന്ന മുകള്‍ ഭാഗമാണ് അപ്പര്‍കുട്ടനാട്. വേമ്പനാട് കായലില്‍ നിന്ന് നികത്തിയെടുത്തവയാണ് കായല്‍ നിലങ്ങള്‍. തണ്ണീര്‍മുക്കം ബണ്ടിന് വടക്കായി എക്കല്‍ കുറഞ്ഞ ചെളി നിറഞ്ഞ പ്രദേശമാണ് വൈക്കം കരി. പമ്പ, മണിമല, അച്ചന്‍കോവില്‍ നദികളില്‍ നിന്നുള്ള വെള്ളം ഒഴുകിയെത്തിച്ചേരുന്ന താഴ്ന്ന പ്രദേശമാണ് ലോവര്‍ കുട്ടനാട്. വെള്ളപ്പൊക്കം ഏറെ അനുഭവപ്പെടുന്ന പ്രദേശവും ഇത് തന്നെ. കുട്ടനാടിന് വടക്ക് വൈക്കത്തിനും താഴെയുള്ള മേഖലയാണ് വടക്കന്‍ കുട്ടനാട്. നാലായിരത്തോളം ഏക്കറില്‍ അമ്പലപ്പുഴ, പുറക്കാട്, കരുവാറ്റ പ്രദേശങ്ങളില്‍ വ്യാപിച്ച് കിടക്കുന്നതാണ് പുറക്കാട് കരി.
മൂന്ന് വര്‍ഷത്തില്‍ ഒരിക്കലില്‍ നിന്ന് രണ്ടാംകൃഷിയിലേക്കെത്തുമ്പോള്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ മാത്രം കൃഷി ചെയ്യുന്ന നിലങ്ങളായിരുന്നു കുട്ടനാട്ടിലേത്. പിന്നീട് അത് കാലക്രമേണ വര്‍ഷാവര്‍ഷമുള്ള പുഞ്ചകൃഷിയിലേക്ക് മാറി. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കൃഷിയിറക്കി ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കൊയ്യുന്ന പുഞ്ച കൃഷിയാണ് കുട്ടനാട്ടിലെ പ്രധാന കൃഷി. എന്നാല്‍ സംസ്ഥാനത്ത് ഭക്ഷ്യ ക്ഷാമം രൂക്ഷമായതോടെ പുഞ്ചയ്ക്ക് പുറമെ രണ്ടാമതൊരു കൃഷി കൂടി ഇറക്കാന്‍ കര്‍ഷകരും കൃഷിവകുപ്പും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. കാലങ്ങളായി കുട്ടനാട്ടിലെ കര്‍ഷകര്‍ രണ്ടാംകൃഷിയും ചെയ്തുവരുന്നു. മെയ്, ജൂണ്‍ മാസങ്ങളില്‍ വിതയിറക്കി ഓഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ കൊയ്യുന്നതാണ് രണ്ടാംകൃഷി. നദികളില്‍ നിന്ന് ഒലിച്ചെത്തുന്ന വെള്ളത്തിലൂടെ വയലുകളില്‍ അടിയുന്ന എക്കല്‍ ഈ കൃഷിക്ക് സഹായകമാകുമെന്നാണ് കൃഷിവകുപ്പിന്റെയും കര്‍ഷകരുടേയും കണക്കുകൂട്ടല്‍. എന്നാല്‍ അഞ്ച് ദിവസത്തിലധികം തുടര്‍ച്ചയായി മഴ പെയ്താല്‍ കുട്ടനാട്ടിലെ ജലനിരപ്പ് ഉയരും. ഇതോടെ താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയെല്ലാം വെള്ളത്തിനടിയിലാവും. രണ്ട് ദിവസത്തിനകം വെള്ളമിറങ്ങിയില്ലെങ്കില്‍ കൃഷി നശിക്കുകയും ചെയ്യും.
മഴക്കാലത്ത് കുട്ടനാട്ടില്‍ വെള്ളമുണ്ടാവും. വെള്ളപ്പൊക്കമായി രൂപപ്പെട്ടില്ലെങ്കിലും പല വര്‍ഷങ്ങളിലും അരപ്പൊക്കത്തിലധികം വെള്ളം വയലുകളില്‍ നിറയും. കുട്ടനാട്ടിലെ പാരിസ്ഥിതിക സന്തുലനാവസ്ഥയ്ക്കും കാര്‍ഷിക അഭിവൃദ്ധിക്കും അത് ആവശ്യമാണ് താനും. എന്നാല്‍ ഒഴുകി വരുന്ന വെള്ളത്തെ ശേഖരിച്ച് നിര്‍ത്തി, പരന്നൊഴുകാന്‍ അനുവദിക്കുക എന്ന വയലുകളുടെ ധര്‍മ്മത്തെ അവഗണിച്ചുകൊണ്ടാണ് കര്‍ഷകര്‍ കൃഷിവകുപ്പിന്റെ അനുവാദത്തോടെ കൃഷിയിറക്കുന്നത്.
ആലപ്പുഴ: വയോധികയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ തുമ്പോളിയില്‍ തയ്യില്‍ വീട്ടില്‍ മറിയാമ്മ (70) യെ ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടുവരാന്തയില്‍ ചോരവാര്‍ന്നു നിലയിലായിരുന്നു മൃതദേഹം. പോലീസ് അന്വേഷണം ആരംഭിച്ചു.
സംസ്ഥാന വ്യാപകമായി കെ എസ് യു നാളെ (23 /07/2019 ) പഠിപ്പുമുടക്കും. കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിൽ നടന്നുവരുന്ന നിരാഹാര സമര പന്തലിൽ പോലീസ് അതിക്രമിച്ചു കാടന്നതിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദ്.
ഈ അധ്യയന വർഷത്തിലെ നാലാമത്തെ പഠിപ്പുമുടക്കിലേയ്ക്കാണ് കേരളം നീങ്ങുന്നത് . കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മുന്നിൽ നടന്നുവരുന്ന നിരാഹാര സമരത്തോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചു 19/ 07/ 2019 -ൽ കെഎസ്‌യു പഠിപ്പുമുടക്കിയിരുന്നു . ഖാദർ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിലേക്ക് കെഎസ്‌യു നടത്തിയ മാർച്ചിൽ സംഘർഷത്തെതുടർന്ന് കേരളത്തിലെ വിദ്യാലങ്ങളിൽ ജൂലൈ 4 – ന് വിദ്യാഭ്യാസ പഠിപ്പുമുടക്കം ആയിരിന്നു . എബിവിപി യുടെ സെക്രട്രിയേറ്റ് മാർച്ചിന് നേരെ നടന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ജൂലൈ 2 -നും വിദ്യാഭ്യാസ പഠിപ്പുമുടക്കമായിരുന്നു .
ജൂലൈ മാസത്തിൽ തന്നെ 4 അധ്യയന ദിനങ്ങളാണ് കേരളത്തിൽ നഷ്‌ടമാകുന്നത് .
വിവിധ വിദ്യാർത്ഥി സംഘടനകളുടെ ശക്തി പ്രകടനത്തിൻെറ ഭാഗമായി പ്രഖ്യാപിക്കുന്ന വിദ്യാഭ്യാസ പഠി പ്പു മുടക്കുകൾ പഠന നിലവാരത്തെ ബാധിക്കുന്നതായി അധ്യാപകരും മാതാപിതാക്കളും അഭിപ്രായപ്പെട്ടു.പല സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ശനിയാഴ്ചകളിൽ ക്ലാസുകൾ നടത്തി സിലബസ്സുകൾ പൂർത്തീകരിക്കാറുള്ളത്കൊണ്ട് സർക്കാർ മേഖലയിൽ പഠിക്കുന്ന സാധാരണക്കാരായ വിദ്യാർഥികളെയാണ് വിദ്യാഭ്യാസ പഠിപ്പുമുടക്ക് ഏറ്റവും കൂടുതലായി ബാധിക്കുന്നത്.
പല വിദ്യാഭ്യാസ സ്‌ഥാപനങ്ങളും സമര ദിവസങ്ങളിലെ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ അവധി പ്രഖ്യാപിക്കാറാണ് പതിവ്.ഹർത്താലിൻെറ കാര്യത്തിൽ എന്നപോലെ വിദ്യാഭ്യാസ പഠിപ്പുമുടക്കുകളുടെ കാര്യത്തിലും കോടതിയുടെ ശക്തമായ ഇടപെടലാണ് വേണ്ടത്എന്നാണ് മാതാപിതാക്കളുടെയും അധ്യാപകരുടെയും അഭിപ്രായം.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. എറണാകുളത്ത് മതിൽ ഇടിഞ്ഞുവീണ് ഒരാൾ മരിക്കുകയും കണ്ണൂരിൽ ജീപ്പ് ഒഴുക്കിൽപെട്ട് ഒരാളെ കാണാതാവുകയും ചെയ്തു.
കൊല്ലത്ത് വള്ളം തകർന്നു കടലിൽ കാണാതായ 3 മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം അഞ്ചുതെങ്ങിൽ കണ്ടെത്തി.
കിടങ്ങൂരിൽ കാവാലിപ്പുഴ ഭാഗത്തു നിന്നു മീനച്ചിലാറ്റിൽ കാണാതായ ചേർപ്പുങ്കൽ കളപ്പുരയ്ക്കൽ മനേഷിന്റെ (32) മൃതദേഹം പുന്നത്തുറ പള്ളിക്കര കടവിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായിരുന്നു. സംസ്കാരം നടത്തി. കളപ്പുരയ്ക്കൽ സെബാസ്റ്റ്യന്റെ മകനാണ്. മാതാവ്: ശാന്ത. സഹോദരങ്ങൾ: മനു, മഞ്ജു.
എറണാകുളം എടവനക്കാട്ട് മതിൽ ഇടിഞ്ഞു വീണ് തമിഴ്നാട് ഡിണ്ടിഗൽ ആന്തൂർ സ്വദേശി തങ്കവേലുവാണ് (32) മരിച്ചത്. ഒരാൾക്കു പരുക്കേറ്റു.കണ്ണൂരിൽ ഇരിട്ടി മുച്യാട് മണിക്കടവ് ചപ്പാത്ത് പാലത്തിൽ നിന്നു ജീപ്പ് മറിഞ്ഞ് കാരിത്തടത്തിൽ കുര്യന്റെ മകൻ ലിതീഷിനെയാണ് (30) കാണാതായത്. ജീപ്പും കണ്ടെത്താനായില്ല.
കടലിൽ കാണാതായ കന്യാകുമാരി കൊല്ലങ്കോട് നീരോടി തോണി തുറൈ വിളാകം ജോണിന്റെ മകൻ സഹായരാജിന്റെ (32) മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.ഒപ്പമുണ്ടായിരുന്ന രാജു, ജോൺ ബോസ്കോ എന്നിവർക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല
ലൈംഗിക പീഡനപരാതിക്കെതിരെ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതിയെ സമീപിച്ചു. യുവതിയുടെ പരാതിയിൽ മുംബൈ പൊലീസെടുത്ത പരാതി റദ്ദാക്കണമെന്നാണ് ആവശ്യം. 17ന് നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.
കേസിൽ ജാമ്യത്തിലുള്ള ബിനോയ് കോടിയേരി ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകാനിരിക്കുകയാണ്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും പൊലീസ് സ്റ്റേഷനിലെത്തണമെന്ന് നിർദേശമുണ്ടായിരുന്നു. അവർ ആവശ്യപ്പെട്ടാൽ ഡിഎൻഎ പരിശോധനയ്ക്കായി രക്തസാംപിൾ നൽകണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ആരോഗ്യപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇതിൽനിന്ന് ബിനോയ് പിന്മാറി.
തുടർന്ന് ഇന്ന് തീർച്ചയായും രക്തസാംപിൾ നൽകണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ബിനോയ് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നൽകി ഒന്‍പതു വർഷം തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തെന്നാണ് ബിഹാർ സ്വദേശിയായ യുവതി മുംബൈ പൊലീസിൽ പരാതി നൽകിയത്. ബന്ധത്തിൽ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നും പരാതിയിൽ പറയുന്നു. 2009 മുതല്‍ 2015 വരെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ചു, വഞ്ചിച്ചു, ഭീഷണിപ്പെടുത്തി എന്നീ കുറ്റങ്ങളാണ് യുവതി ആരോപിച്ചിരിക്കുന്നത്. അന്ധേരി ഓഷിവാര പൊലീസ് എഫ്ആര്‍ആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നത്.
എന്നാൽ തന്നെ ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമമാണെന്ന് ബിനോയ് ആരോപിച്ചിരുന്നു. പരാതിക്കാരിയായ യുവതിയെ അറിയാമെന്നും ആരോപണം വസ്തുതാവിരുദ്ധമാണെന്നും ബിനോയ് പറഞ്ഞു.
അർത്തുങ്കൽ ആയിരംതൈ കടപ്പുറത്ത് പുലിമുട്ടിനു സമീപം ഭീമൻ കടലാനയുടെ ജഡം അടിഞ്ഞു. 10 മീറ്ററോളം നീളവും 5 ടണ്ണിൽ കൂടുതൽ ഭാരവുമുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. 10 വയസ്സോളം പ്രായമുണ്ടാകും. ജഡത്തിന് രണ്ടാഴ്ചയിലധികം പഴക്കം ഉണ്ടാകുമെന്നും അധികൃതർ പറയുന്നു. കടൽ അടിത്തട്ട് ഇളകി മറിയുന്ന സമയമായതിനാൽ ജഡം തീരത്തേക്ക് അടിഞ്ഞതാകാമെന്ന് അധികൃതർ വിലയിരുത്തുന്നു. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികളാണ് ആദ്യം കണ്ടത്.
അസഹ്യമായ ദുർഗന്ധവും ഉണ്ടായിരുന്നു.ചേർത്തല തെക്ക് പഞ്ചായത്ത് നേതൃത്വത്തിൽ തൊഴിലാളികളെ ഉപയോഗിച്ച് കടലാനയെ മുറിച്ച് കഷണങ്ങളാക്കി, മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു വൈകിട്ടോടെ മറവു ചെയ്തു. 15,000 രൂപയിലധികം പഞ്ചായത്തിനു ചെലവായി. വനം, റവന്യു, പൊലീസ് വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.ആനത്തിമിംഗലം എന്നുകൂടി പേരുള്ള കടലാന, സസ്തനിയാണ്. തുമ്പിക്കൈ മാതൃകയിൽ മുഖവും ആനയ്ക്ക് സമാനമായ വലിപ്പവുമുണ്ട്. ഉൾക്കടലിൽ ജീവിക്കുന്ന ഇവയ്ക്കു മത്സ്യങ്ങളും കടൽപായലുകളുമാണ് ഭക്ഷണം.
സംസ്ഥാനത്ത് മഴ കനക്കുമ്പോൾ വിദ്യാർഥികളെ കബളിപ്പിക്കാൻ വ്യാജ വാർത്തകളും സജീവമായി കഴിഞ്ഞു. നാളെ ഒൻപത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടർ അവധി പ്രഖ്യാപിച്ചു എന്നതരത്തിലാണ് പോസ്റ്റുകൾ പ്രചരിക്കുന്നത്. എന്നാൽ നാളെ ഒരു ജില്ലയിൽ മാത്രമാണ് പൂർണമായും അവധി നൽകിയിരിക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പൂര്‍ണമായും കോട്ടയം ജില്ലയില്‍ ഭാഗികമായും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കണ്ണൂരില്‍ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്. എന്നാൽ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.
കോട്ടയം ജില്ലയില്‍ കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്, കുമരകം പഞ്ചായത്തുകളിലെയും പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുളള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.
കോഴിക്കോട് ജില്ലയില്‍ പ്ലസ്ടു വരെ എല്ലാവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. കോളജുകള്‍ക്കും പ്രഫഷനല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല.
അതേ സമയം ജില്ലാ കലക്ടർമാരുടെ ഒൗദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ മഴകാരണം സ്കൂളിന് അവധി നൽകണമെന്ന് അപേക്ഷയുമായി വിദ്യാർഥികളും സജീവമാണ്.
മലപ്പുറം ∙ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്–1’ എന്ന ഇറാനിയൻ കപ്പലിലും മൂന്നു മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നു സൂചന. ഇറാനിലെ ഗ്രേസ്–1 കമ്പനിയിൽ ജൂനിയർ ഓഫിസറായ വണ്ടൂർ സ്വദേശി കെ.കെ.അജ്മൽ (27) ആണ് ഒരാൾ. ഗുരുവായൂർ സ്വദേശി റെജിൻ, കാസർകോട് സ്വദേശി പ്രദീഷ് എന്നിവരാണ് കുടുങ്ങിയ മറ്റു രണ്ടുപേർ. എല്ലാവരും സുരക്ഷിതരാണെന്ന് അജ്മൽ ബന്ധുക്കളെ അറിയിച്ചു.
സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോൾ, രണ്ടാഴ്ച മുൻപാണ് ജിബ്രാൾട്ടർ കടലിടുക്കിൽനിന്നു മാറി, ഗ്രേസ്1 ഇറാനിയൻ ടാങ്കർ, റോയൽ മറീനുകൾ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കൽ എന്നാണ് വിശദീകരണം.
ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പലായ ‘സ്റ്റെന ഇംപറോ’ പിടിച്ചെടുത്തത്. ഈ കപ്പലിൽ 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. അജ്മൽ ‘സ്റ്റെന ഇംപറോ’യിലെ ജീവനക്കാരണെന്നായിരുന്നു ആദ്യവിവരം.
എറാണാകുളം സ്വദേശികളായ മൂന്നു പേരാണ് ബ്രിട്ടിഷ് കപ്പലിൽ കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബന്ധം വിലക്കിയതിന്റെ പേരിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്നു കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. തേനി തേവാരം മേട്ടുപ്പെട്ടിയിൽ ചെല്ലത്തുരയാണ് (49) കൊല്ലപ്പെട്ടത്. ഭാര്യ ജലീന (42), പണ്ണപ്പുറം സ്വദേശി സുധാകർ (29) എന്നിവർ പിടിയിലായി. ഉറക്കത്തിലായിരുന്നപ്പോഴാണ് കൊല നടത്തിയതെന്നു ജലീന പൊലീസിനോടു പറഞ്ഞു.
17 വർഷം മുൻപ് പ്രണയ വിവാഹിതരായ ചെല്ലത്തുരയ്ക്കും ജലീനക്കും മക്കളില്ല. സുധാകറുമായി ജലീന അടുപ്പത്തിലായി. ഇതേച്ചൊല്ലി ചെല്ലത്തുര പിണങ്ങിയതോടെ ജലീന സ്വന്തം വീട്ടിലേക്കു പോയി. അടുത്തിടെയാണു കൂട്ടിക്കൊണ്ടുവന്നത്. തലചുറ്റി വീണു മരിച്ചുവെന്നാണ് ഇവർ ബന്ധുക്കളോടു പറഞ്ഞത്. സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.
കണ്ണീർപ്പെയ്ത്തിനു നടുവിലേക്ക് സന്തോഷക്കടലായി അവർ ഇരമ്പിയെത്തി. 4 നാൾ മുൻപു കടലിൽ കാണാതായ 4 മത്സ്യത്തൊഴിലാളികൾ സ്വന്തം പരിശ്രമത്താൽ ആശ്വാസതീരമണഞ്ഞതു അദ്ഭുതകരമായ രക്ഷപ്പെടലും അതിജീവനവുമായി. പുല്ലുവിള കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ (55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തിൽ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തിൽ ബെന്നി (33) എന്നിവരാണ് ഇന്നലെ ഉച്ചയോടെ സുരക്ഷിതരായി മടങ്ങിയെത്തിയത്. കേടായ എൻജിനുകളിലൊന്നു പ്രവർത്തനക്ഷമായതാണു രക്ഷയായത്.
ബുധനാഴ്ച ഉച്ചയ്ക്കു കടലിൽ പോയ ഇവർ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ 2 ഔട്ട്ബോർഡ് എൻജിനുകളും കേടാവുകയായിരുന്നു. പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞ ഇവർ രൂക്ഷമായ കടൽക്ഷോഭത്തിനിടെ പലവട്ടം മരണത്തെ മുഖാമുഖം കണ്ടു. ‘ഒഴുക്കിൽ പെട്ടു വള്ളം കന്യാകുമാരി ഭാഗത്തേക്കു നീങ്ങി. രക്ഷയ്ക്കായി ഞങ്ങൾ നിലവിളിച്ചു. അതിനിടെ നങ്കൂരം പാരുകളിൽ വള്ളം നിന്നു. സമീപത്തു കൂടി കപ്പലുകൾ കടന്നുപോയപ്പോൾ സഹായത്തിനായി അലമുറയിട്ടു. ആരും ഗൗനിച്ചില്ല. ഒരു കൂറ്റൻ ചരക്കു കപ്പൽ വള്ളത്തിനു നേർക്കു വന്നപ്പോൾ പേടിച്ചു. ഭാഗ്യത്തിന് അതു ഗതിമാറി. പക്ഷേ ശക്തമായ തിരമാലകളിൽ വള്ളം പലപ്പോഴും തലകീഴായി മറിയാനാഞ്ഞു. പകുതിയോളം വെള്ളം കയറി.
കനത്ത കാറ്റിൽ വാരിയെല്ലിൽ വള്ളത്തിന്റെ അടിയേറ്റു ലൂയിസ് അതിനിടെ കടലിൽ മുങ്ങി. ഒരു വിധത്തിലാണു തിരികെ നീന്തിക്കയറിയത്. വാരിയെല്ലിനു ഗുരുതരമായ പരുക്കുണ്ട്. കൂട്ടത്തിൽ പ്രായം ചെന്ന യേശുദാസൻ ആകെ അവശനായി. ശ്വാസതടസ്സം നേരിട്ടു. രക്ഷാദൗത്യത്തിന്റെ സൂചനകളൊന്നുമില്ല. എങ്കിലും പ്രാർഥനയോടെ കാത്തു, കരയണയാൻ പറ്റുമെന്ന് ഉറച്ചു വിശ്വസിച്ചു. എൻജിൻ അറ്റകുറ്റപ്പണി അൽപം അറിയാവുന്നതു തുണച്ചു. ഇന്നലെ രാവിലെ ഏഴോടെ എൻജിൻ സ്റ്റാർട്ടായി.’– നാലു ദിവസങ്ങളുടെ ദുരിതാനുഭവം മടങ്ങിയെത്തിയവർ പങ്കുവച്ചു.
ഇതിനിടെ, തിരച്ചിൽ നടത്താൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ തീരവാസികൾ പ്രതിഷേധമുയർത്തി. കോസ്റ്റ് ഗാർഡ്-നാവിക സേനാ കപ്പലുകളുൾപ്പെടെയുള്ളവയുടെ തിരച്ചിലിലൊന്നും വള്ളത്തെ കണ്ടെത്താനായില്ലെന്നത് ആക്ഷേപത്തിനിടയാക്കി. ഇതുവഴി പോയ എല്ലാ കപ്പലുകൾക്കും സന്ദേശം കൈമാറിയെന്നുള്ള അധികൃതരുടെ വെളിപ്പെടുത്തലും പൊള്ളയാണെന്നു തെളിയിക്കുന്നതായി രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തൽ.
നാവികസേനയുടെ സഹായത്തിനായി 2 ദിവസമായി തീരദേശവാസികൾ അഭ്യർഥിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ സാന്ത്വനവുമായി ഇന്നലെ രാവിലെ ഇവിടെയെത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായി അദ്ദേഹം ബന്ധപ്പെട്ടു. അതിനിടെ തീരത്തു നിന്നു 10 വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികൾ തന്നെ തങ്ങളുടെ കൂടപ്പിറപ്പുകളെത്തേടി കടലിലിറങ്ങുകപോലും ചെയ്തു.