മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവം.  രാഷ്ട്രീയം മറന്നുള്ള പ്രവര്‍ത്തനത്തിലൂടെ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടല്‍. വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിക്കുകയും ആവശ്യമായ ഇടപെടല്‍ നടത്തുകയും ചെയ്തു. കൂടാതെ വിഷയത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊക്രിയാലുമായും കൂടികാഴ്ച നടത്തി. ആത്മഹത്യയില്‍ ഉത്തരവാദികളായവരെ കണ്ടെത്താനുള്ള ശ്രമം കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് മുരളീധരന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം നാളെ ചെന്നെയിലെത്തും സംഭവത്തെ കുറിച്ച് അന്വേഷിച്ച് ഉടന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി രാംദാസ് അത്തേവാലയും രംഗത്തെത്തിയിരുന്നു. ഇക്കാര്യം എടപ്പാടി പളനിസ്വാമിയോട് ആവശ്യപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കേസില്‍ ആരോപണ വിധേയനായ മദ്രാസ് ഐഐടി അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനോട് ക്യാമ്പസ് വിട്ട് പോകരുതെന്ന് തമിഴ്‌നാട് െ്രെകംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ക്യാമ്പസില്‍ പോലീസുകാരെ വിന്യസിപ്പിച്ചിട്ടുണ്ട്. സുദര്‍ശന്‍ പത്മനാഭനെ ഉടന്‍ െ്രെകംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നാണ് വിവരം.  ഇതിനിടെ ഫാത്തിമയുടെ പിതാവിന്റേയും ബന്ധുക്കളുടേയും മൊഴി എടുക്കുന്നത് പൂര്‍ത്തിയായി. െ്രെകംബ്രാഞ്ച് അഡീഷണല്‍ കമ്മീഷണര്‍ ഈശ്വരമൂര്‍ത്തിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് മൊഴി രേഖപ്പെടുത്തിയത്. സംഭവത്തെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് ഈശ്വര മൂര്‍ത്തി പറഞ്ഞു.

പ്രിയപെട്ട മകള്‍ക്കു എന്തുപറ്റിയെന്നറിയാന്‍ ഒരു മനുഷ്യന്‍ കുറച്ചു ദിവസങ്ങളായി രാവും പകലുമില്ലാതെ നടത്തുന്ന പോരാട്ടത്തിനൊടുവിലാണ് കേന്ദ്ര സര്‍ക്കാര്‍ വിഷയം ഏറ്റെടുത്തത്. സാധാരണ ആത്മഹത്യയായി ഒതുങ്ങേണ്ടിയിരുന്ന മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ നടപടിയിലേക്ക് നീങ്ങുകയാണ്. ഐഐടി മദ്രാസ് ക്യാംപസിനകത്ത് വിദ്യാര്‍ഥികള്‍ നേരിടുന്ന മനുഷ്യത്വരഹിതമായ നടപടികളിലേക്കും വിവേചനങ്ങളിലേക്കുമൊക്കെ ഇതു വെളിച്ചം വീശും.

ഫാത്തിമയ്ക്കു നീതി തേടി എന്ന ഹാഷ്ടാഗോടെ തുടങ്ങിയ പ്രക്ഷോഭം ദേശീയ തലത്തിലേക്കു പടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫാത്തിമയെന്ന പേര് അധ്യാപകനായിരുന്ന സുദര്‍ശന്‍ പത്മനാഭന് വലിയ പ്രശ്‌നമായിരുന്നുവെന്നാണ് പിതാവ് ലത്തീഫ് പറയുന്നത്. മകളുടെ പേര് ഉച്ചരിക്കാന്‍ പോലും അയാള്‍ വിമുഖത കാണിച്ചിരുന്നു. ഫാത്തിമ ലത്തീഫിനാണ് ഫസ്റ്റ് എന്നു പറയാന്‍ അയാള്‍ക്കു ബുദ്ധിമുട്ടുണ്ടായിരുന്നു. ഫസ്റ്റ് ഫാത്തിമയ്ക്കാണെന്നു പറയേണ്ട പല അവസരങ്ങളിലും അയാള്‍ നിശബ്ദനാകുന്നതായി ഫാത്തിമ പറഞ്ഞിരുന്നുവെന്നും ലത്തീഫ് പറഞ്ഞു.

അഞ്ചാം ക്ലാസു മുതല്‍ എല്ലാ കാര്യങ്ങളും കുറിപ്പായി എഴുതിവയ്ക്കുന്ന സ്വാഭാവം ഫാത്തിമയ്ക്കുണ്ട്. അച്ഛനും അമ്മയും വഴക്കു പറയുന്നതു വരെ ഫാത്തിമ കുറിപ്പുകളായി എഴുതിവയ്ക്കുമായിരുന്നു. ഫാത്തിമ സ്വയം മരിച്ചതാണെങ്കില്‍ മരണകാരണം എന്തെന്നു കൃത്യമായി ഒരു പേപ്പറില്‍ എഴുതിവച്ചിട്ടുണ്ടാകും. കൊട്ടൂര്‍പുരത്തെ പൊലീസ് സ്‌റ്റേഷനും ഐഐടിയിലെ ഉദ്യോഗസ്ഥരും തമ്മില്‍ ചില ഇടപാടുകളുണ്ട്. മകള്‍ കത്ത് എഴുതി വച്ചിട്ടുണ്ടെന്ന് ഉറപ്പാണ്. അത് അവരുടെ കൈയില്‍ കാണും, അല്ലെങ്കില്‍ കാശു വാങ്ങി അവര്‍ അത് നശിപ്പിച്ചിരിക്കുമെന്നും ഫാത്തിമയുടെ പിതാവ് പറഞ്ഞു. മൊബൈലില്‍ എഴുതിവച്ചത് അവര്‍ അറിയാതെ പോയതുകൊണ്ടു മാത്രമാണ് അതെങ്കിലും ലഭിച്ചതെന്നും ലത്തീഫ് പറയുന്നു. ഏതായാലും വിഷയം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുത്തതോടെ എല്ലാം മാറി മറിയും. ഫാത്തിമയുടെ കുടുംബത്തിന് നീതി കിട്ടിയാല്‍ അതിലൊരു കയ്യടി വി. മുരളീധരനും കിട്ടും.