ലൈംഗിക പീഡന പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയ് കോടിയേരിയോട് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സൂചന. അതിനിടെ അറസ്റ്റ് ഒഴിവാക്കാൻ ബിനോയ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരങ്ങളുണ്ട്. കേസ് സിപിഎമ്മിനെതിരെ കോൺഗ്രസ് ആയുധമാക്കിയപ്പോൾ പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് ആവർത്തിക്കുകയാണ് സിപിഎം നേതാക്കൾ.
ബിനോയ് കോടിയേരിക്കെതിരായ പരാതിയിൽ അന്വേഷിക്കാൻ മുബൈ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിനോയിയോട് പൊലീസ് ആവശ്യപ്പെട്ടതായി വിവരമുണ്ട്. പരാതി നല്‍കിയ യുവതിയിൽ നിന്നും പൊലീസ് ഉടൻ മൊഴി രേഖപ്പെടുത്തും.
കുട്ടിയുടെ പാസ്പോർട്ടിൽ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത് ബിനോയ് വിനോദിനി ബാലകൃഷ്ണെനെന്ന് റിപ്പോർട്ട്. യുവതി പറഞ്ഞതായുള്ള റിപ്പോർട്ട് ദ ടൈംസ് ഒാഫ് ഇന്ത്യയാണ് പുറത്തുവിട്ടത്.
കുട്ടിയുടെ ജനനസർട്ടിഫിക്കറ്റ്, പാസ്പോർട്ട്, യുവതിയും ബിനോയിയും തമ്മിലുള്ള 2010 മുതൽ 2015 വരെയുള്ള ബാങ്ക് ഇടപാടികളുടെ സ്റ്റേറ്റ്മെന്റുകൾ തുടങ്ങിയവ ഓഷിവാര പോേലീസിന് യുവതി സമർപ്പിച്ചിട്ടുണ്ട്. 2010 മുതൽ 2015വരെ മാസം 80000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ യുവതിക്ക് നൽകിയിരുന്നു. ഡിജിറ്റൽ ഇടപാടുകളായിരുന്നു ഇത്.
ഇതിന്റെ സ്റ്റേറ്റ്മെന്റാണ് നൽകിയിരിക്കുന്നത്. ഫ്ളാറ്റ് വാടക, ഇരുപത്തൊന്നു വയസുവരെ കുഞ്ഞിന്റെ വിദ്യാഭ്യാസ ചെലവ് എന്നിവയ്ക്ക് ജീവനാംശത്തിന്റെ തരത്തിലാണ് അഞ്ചു കോടി രൂപ യുവതി ആവശ്യപ്പെട്ടതെന്ന് മുംബൈ പോലീസ് പറയുന്നു. യുവതിയുടെ അഭിഭാഷകനാണ് ഇത്തരത്തിൽ വിശദീകരണം നൽകിയത്.
2015വരെ ബിനോയിയും യുവതിയും തമ്മിൽ യാതൊരു പ്രശ്നവുമില്ലായിരുന്നു. 2015 വരെ യുവതിയും ബിനോയിയും തമ്മിൽ നല്ല ബന്ധമായിരുന്നു. എന്നാൽ 2015 ൽ ബിനോയി പണം നൽകുന്നത് നിർത്തിയതോടെയാണ് പ്രശ്നം ആരംഭിച്ചത്.
2015 ൽ ബിനോയി യുവതിയെയും കുട്ടിയെയും കാണാൻ എത്തുന്നത് നിർത്തിയതായും പോലീസ് പറയുന്നു. യുവതി അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് നേരത്തെ ബിനോയിക്ക് കത്ത് അയച്ചത്, കുട്ടിയുടെ സംരക്ഷണത്തിനാണെന്ന് വ്യക്തമായി പറയുന്നുണ്ടെന്നും ഓഷിവാര പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു.
യുവതിക്കൊപ്പം ബിനോയ് നിൽക്കുന്ന ചിത്രങ്ങളും ബാങ്ക് സ്റ്റേറ്റ്മെന്റുകളും പോലീസ് പരിശോധിക്കും.വാട്സ് ആപ് സന്ദേശങ്ങൾ ഉണ്ടെന്ന് യുവതി അറിയിച്ചിട്ടുള്ളതിനാൽ ഡിജിറ്റൽ തെളിവുകളും പോലീസ് ശേഖരിക്കും. എന്നാൽ അന്വേഷണത്തിനായി ബിനോയിയെ വിളിച്ചു വരുത്തുന്ന കാര്യത്തിൽ വ്യക്തമായ തീരുമാനം പോലീസ് അറിയിച്ചിട്ടില്ല. തുടരന്വേഷണത്തിന്റെ ഭാഗമായി ഉടൻ നോട്ടീസ് നൽകിയേക്കും.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. ഐപിസി 376, 376 (2), 420, 504, 506 വകുപ്പുകൾ പ്രകാരം ബലാത്സംഗം, വഞ്ചന, മനഃപൂർവം അപമാനിക്കൽ, ഭീഷണി എന്നീ കുറ്റങ്ങൾക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഈ മാസം 13നാണ് മുംബൈ ഓഷ്വാര പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തന്റെ കുഞ്ഞിന്റെ അച്ഛൻ ബിനോയ് ആണെന്ന് പറയുന്ന യുവതി ഇത് തെളിയിക്കാൻ ഡിഎൻഎ ടെസ്റ്റ് അടക്കമുള്ള ശാസ്ത്രീയ പരിശോധനയ്ക്ക് തയാറാണെന്നും അറിയിച്ചു.
യുവതിയെ പരിചയമുണ്ടെന്നും എന്നാൽ, ഈ പരാതി ബ്ലാക്മെയിലിങ് ശ്രമമാണെന്നും ബിനോയ് പ്രതികരണം ഡിഎൻഎ ടെസ്റ്റിന് തയാറാണെന്ന് തുടക്കത്തിൽ പറഞ്ഞ ബിനോയ് പിന്നീട് ഇക്കാര്യം ചോദിച്ചപ്പോൾ അഭിഭാഷകരുമായി ആലോചിക്കട്ടെ എന്നാണ് പറഞ്ഞത്.
എന്നാൽ ഈ പ്രശ്‌നത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ പാർട്ടി ഇടപെടിലില്ലെന്നാണ് ഇന്നും സിപിഎം വിശദീകരണം. അതേസമയം, വിഷയത്തില്‍ ഇന്നും കോടിയേരി പ്രതികരിച്ചിട്ടില്ല. അതിനിടെ യുവതിക്കെതിരെ ബിനോയ് നൽകിയ പരാതിയിൽ ഇപ്പോഴും കണ്ണൂർ റേഞ്ച് ഐജി തുടർനടപടി എടുത്തിട്ടില്ല. മുംബെയിൽ നടന്ന സംഭവങ്ങളിൽ കേരളത്തിൽ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി ഐജിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
ആലപ്പുഴ: കടൽഭിത്തിക്കിടയിൽ അകപ്പെട്ട് മരണമുഖത്തെത്തിയ കടലാമയെ ഗ്രീൻ റൂട്സ് പ്രവർത്തകർ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം പല്ലന ഹൈസ്കൂളിന് പടിഞ്ഞാറുവശത്തു നിന്നാണ് 35 കിലോയോളം ഭാരമുള്ള ആണ്കടലാമയെ രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽ കടൽഭിത്തിക്കിടയിൽ അകപ്പെട്ട കടലാമയെ നാട്ടുകാർ രാവിലെ മുതൽ കണ്ടിരുന്നു. കടൽ പ്രക്ഷുബ്ധം ആയതിനാൽ രക്ഷപ്പെടുത്താനായില്ല ഉപയോഗശൂന്യമായി കടലിൽ ഒഴുകി നടന്ന വലയിൽ കുരുങ്ങിയ ഒലിവ് റിഡ്ലി ഇനത്തിൽ പെട്ട ആണ് കടലാമയാണ് ശക്തമായ കടൽ ക്ഷോഭത്തിൽ പെട്ട് പാറയിടുക്കിൽ അകപ്പെട്ടത്. പുറം തോടിനും ചിറകിനും ചെറിയ പരിക്കുകളുണ്ട്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ചാണ് ഗ്രീൻറൂട്സ് പ്രവത്തകർ രക്ഷാ പ്രവർത്തനത്തിനെത്തിയത്. സജി ജയമോഹൻ, നിവിൻ രവി എന്നിവരോടൊപ്പം നാട്ടുകാരായ റിട്ടയേർഡ് ഫയർ ഫോഴ്സ് സ്റ്റേഷൻ ഓഫീസർ മുഹമ്മദ് മുസ്തഫ, ഫൈസൽ, പടന്നയിൽ രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു. പിന്നീട് ആമയെ ആലപ്പുഴ ജില്ലാ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ സേവ്യറിന്റെ സാന്നിധ്യത്തിൽ തോട്ടപ്പള്ളിയിൽ നിന്നും കടലിലേയ്ക്കു വിട്ടു.
ആലപ്പുഴ: വള്ളികുന്നത്ത് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ സംസ്കാരം നാളെ നടക്കും. സൗമ്യയുടെ ഭർത്താവ് ലിബിയയിലുള്ള സജീവ് ഇന്നു നാട്ടിലെത്തും. സംസ്കാരം നാളെ രാവിലെ 10നു ശേഷം വീട്ടുവളപ്പിൽ നടക്കും. ഞായറാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സൗമ്യയുടെ മൃതദേഹം നാളെ രാവിലെ ഒന്‍പതിന് വള്ളികുന്നം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വയ്ക്കും. സഹപ്രവർത്തകർ ആദരാഞ്ജലി അർപ്പിച്ച ശേഷം സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ വിലാപയാത്രയായി ഉൗപ്പൻതറ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും.
ഗുരുതരപൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 60 ശതമാനത്തോളം പൊള്ളലേറ്റ അജാസിന് ബോധം വിണ്ടു കിട്ടിയെങ്കിലും സംസാരിക്കാനും മറ്റും ബുദ്ധിമുട്ട് ഉണ്ട്. അടിവയറിനു താഴേക്ക് സാരമായി പൊള്ളലുണ്ട്. വൃക്കയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം ശരിയായ നിലയിലല്ല. അജാസിന്റെ ലക്‌ഷ്യം സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുക എന്നതായിരുന്നു. സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. തീ കൊളുത്തിയശേഷം താന്‍ സൗമ്യയെ കയറിപ്പിടിക്കുകയായിരുന്നു.
സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ല. സൗമ്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ വിവാഹഅഭ്യര്‍ഥന നടത്തിയപ്പോള്‍ സൗമ്യ വിസമ്മതിച്ചുവെന്നും അജാസ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതിയുടെ മൊഴി രേഖപ്പെടുത്താനായി മജിസ്‌ട്രേറ്റ് രണ്ടു തവണ മുമ്ബ് ആശുപത്രിയില്‍ എത്തിയിരുന്നു. ഞായറാഴ്‌ച രാത്രി വൈകി ബോധം പൂര്‍ണമായും തെളിഞ്ഞെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചതോടെയാണ് മൊഴിയെടുക്കല്‍ നടന്നത്.
മൂന്നുകുട്ടികളുടെ അമ്മയാണ് സൗമ്യ. സൗമ്യയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തുമെന്നും അജാസ് ഭീഷണിപ്പെടുത്തിയതായി ഇന്ദിര പറയുന്നു. അജാസ് നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്നും തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണെന്നും ഇക്കാര്യം പോലീസിനോട് പറയണമെന്നും അമ്മ പറഞ്ഞതായി സൗമ്യയുടെ മൂത്തമകന്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ ഋഷികേശും മൊഴി നല്‍കിയിട്ടുണ്ട്.
ഇഷ്ടപ്പെട്ടവരെ സ്വന്തമാക്കാൻ കഴിഞ്ഞിലെയെങ്കിൽ അവരെ മറ്റുള്ളവർക്കും വിട്ടുകൊടുക്കാതെ മരണത്തിലേയ്ക്ക് കൊണ്ടെത്തിക്കുന്ന ക്രൂരത.കുറച്ചു നാളായി കേരളം കേട്ടുകൊണ്ടിരിക്കുന്ന ക്രൂരതയുടെ മുഖം. സൗഹൃദത്തില്‍ പിന്നീടുണ്ടായ വിള്ളലാണ് സൗമ്യയുടെ ക്രൂര കൊലപാതകത്തിന് അജാസിനെ പ്രേരിപ്പിച്ചതെന്നാണ് വിവരം. വിപണിയില്‍ കിട്ടാത്ത പ്രത്യേകം പണിയിച്ച ആയുധങ്ങളുമായാണ് അജാസ് കൊലപാതകത്തിന് ഇറങ്ങിത്തിരിച്ചതെന്നാണ് വിവരം. അജാസ് ഉപയോഗിച്ച കൊടുവാളും കത്തിയും വിപണിയില്‍ കിട്ടുന്ന വിധമുള്ളതല്ല. സാധാരണ കത്തിയേക്കാള്‍ നീളമുണ്ട്. കൊടുവാളിനും നല്ല നീളവും മൂര്‍ച്ചയുമുണ്ട്. സൗമ്യയെ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങളാകാം ഇവയെന്നാണു പൊലീസിന്റെ നിഗമനം.
അതേസമയം അജാസ് എറണാകുളത്തുനിന്നാണു വാള്‍ വാങ്ങിയതെന്നും ചില സൂചനകളുണ്ട്. അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളില്‍ കൊടുവാളും കത്തിയും രണ്ടു കുപ്പി പെട്രോളും രണ്ടു സിഗരറ്റ് ലൈറ്ററും സൂക്ഷിച്ചിരുന്നു. കൃത്യമായി ജോലിക്കു ഹാജരായിരുന്ന അജാസ് കഴിഞ്ഞ കുറച്ചുനാളുകളായി ഇടയ്ക്കു അവധിയെടുത്തിരുന്നു. ഈ ദിവസങ്ങള്‍ സൗമ്യയെ അജാസ് നിരീക്ഷിച്ച് വരികയായിരുന്നെന്നാണ് പോലീസ് നിഗമനം. മൂന്ന് കുട്ടികളുടെ അമ്മയായ സൗമ്യയെ ആസൂത്രിതവും വളരെ ക്രൂരവുമായാണ് അജാസ് കൊലപ്പെടുത്തിയത്.
നമ്പർ ബ്ലോക്ക് ചെയ്തതും സൗമ്യ പുതിയ സിം എടുത്തതും അജാസിനെ പ്രകോപിപ്പിച്ചു. ഇതാകാം സൗമ്യയുടെ കൊലയ്ക്ക് പിന്നിലെ കാരണങ്ങളെന്ന് പൊലീസ് പറയുന്നു. പോലീസ് ട്രെയിനിങ് ക്യാമ്പിൽ വച്ച് അജാസും സൗമ്യയും തമ്മില്‍ തുടങ്ങിയ സൗഹൃദം ഇടക്കാലത്ത് മുറിഞ്ഞിരുന്നു. ഭര്‍ത്താവ് ലിബിയയില്‍ നിന്നും നാട്ടില്‍ ലീവിനെത്തിയ കാലയളവിലാണ് സൗമ്യ പുതിയ ഫോണ്‍ നമ്പർ എടുത്തത്. രണ്ടാഴ്ച മുൻപ് സൗമ്യയുടെ ഭര്‍ത്താവ് ലിബിയയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു. സ്ഥിരമായി വിളിച്ചിരുന്ന ഫോൺ നമ്പർ സൗമ്യ ബ്ലോക് ചെയ്തതോടെ സൗമ്യയുമായി ഫോണില്‍ ബന്ധപ്പെടാന്‍ അജാസിനു കഴിഞ്ഞില്ല. ഇതിനുപിന്നാലെ ചാറ്റിങ് ആപ്പിലും സൗമ്യ അജാസിനെ ബ്ളോക്ക് ചെയ്തു. ഇത് പ്രകോപനം ഇരട്ടിയാക്കി.
ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രണ്ടു പേരും ഇനി ജീവിക്കേണ്ട എന്ന നിലപാടായിരുന്നു അജാസിനുണ്ടായിരുന്നത്. ഏറെക്കാലം ഇരുവരും സൗഹൃദ ബന്ധം തുടര്‍ന്നിരുന്നു. അജാസ് സൗമ്യക്കു നല്‍കിയ പണം തിരികെ ബാങ്ക് അക്കൗണ്ട് വഴി നല്‍കിയെന്ന് പറയുമ്പോളും അതിലെ സത്യാവസ്ഥ കേസ് അന്വേഷണഘട്ടത്തില്‍ മാത്രമെ ബോധ്യമാവുകയുള്ളൂ. കൃത്യം നടത്താന്‍ അജാസ് മുന്‍കൂട്ടി ചില ആസൂത്രണങ്ങള്‍ നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കൃത്യത്തിനുപയോഗിച്ച കാര്‍ ആരുടേതെന്ന് കണ്ടെത്തിയെങ്കിലും അജാസിന്റെ പക്കല്‍ കാര്‍ എത്തിയ വഴി സംബന്ധിച്ച അന്വേഷണത്തിലാണ് പോലീസ്. ഗുരുതരപൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ഇടുക്കി പാഞ്ചാലിമേട്ടിലെ കുരിശ് വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഹൈന്ദവസംഘടനകൾ. സമരപരിപാടികൾക്ക് തുടക്കം കുറിക്കാൻ ഹിന്ദു വൈക്യവേദി നേതാവ് കെ പി ശശികല ഇന്ന് രാവിലെ പതിനൊന്നുമണിയോടെ പാഞ്ചാലിമേട്ടിലെത്തും. ശബരിമല പൊന്നമ്പലമേടിന്റെ ഭാഗമായ പാഞ്ചാലിമേട് കയ്യേറിയാണ് കുരിശ് സ്ഥാപിച്ചതെന്നാണ് ഹൈന്ദവസംഘടനകളുടെ ആരോപണം.
അതേസമയം അമ്പലത്തോളം പഴക്കമുണ്ട് കുരിശുമല കയറ്റത്തിനെന്നാണ് കണയങ്കവയൽ ചർച്ച് പറയുന്നത്. കുരിശുകളും അമ്പലവും റവന്യൂഭൂമിയിലെങ്കിലും വിശ്വാസത്തിന്റെ കാര്യമായതിനാൽ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന പ്രതിസന്ധിയിലാണ് ജില്ലാ ഭരണകൂടം.
കളക്ടറുടെ സമവായനിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കണയങ്കവയൽ സെന്റ് മേരീസ് ചർച്ച് ഇക്കഴിഞ്ഞ ദുഖവെള്ളിക്ക് സ്ഥാപിച്ച മരക്കുരിശുകൾ നീക്കം ചെയ്തത്. അതേസമയം ആദ്യകാലം തൊട്ടുള്ള 14 സിമന്റ് കുരിശുകൾ അങ്ങനെ തുടരും. റവന്യൂഭൂമിയിലെങ്കിലും കുരിശുകൾക്കും അമ്പലത്തിനുമെതിരെ തിടുക്കപ്പെട്ട് നടപടിയെടുക്കാനാവില്ലെന്ന് കളക്ടർ എച്ച് ദിനേശൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
വിശ്വാസികളുടെ കൂടെ വിഷയമായതിനാൽ സർക്കാർ തലത്തിൽ നിന്നുതന്നെ നടപടി വേണമെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടമുള്ളത്. ഇതിനിടെ പാഞ്ചാലിമേട്ടിലെ ടൂറിസത്തെ തകർക്കാനുള്ള ശ്രമം നടക്കുന്നതായി ആരോപിച്ച് ഡിറ്റിപിസി രംഗത്തെത്തി. കരുതികൂട്ടി ചിലർ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നുവെന്ന് അമ്പലക്കമ്മറ്റിയും പള്ളിഭാരവാഹികളും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
സൗമ്യയുടെ ഭർത്താവ് വള്ളികുന്നം തെക്കേമുറി ഉപ്പൻവിളയിൽ സജീവ് നാളെ നാട്ടിലെത്തും. സൗമ്യയുടെ അന്ത്യകർമങ്ങൾ നാളെത്തന്നെ നടന്നേക്കും. ലിബിയയിൽനിന്നു തുർക്കിയിലെത്തി ജിദ്ദ, അബുദാബി വഴി തിരുവനന്തപുരത്തോ കൊച്ചിയിലോ ആകും എത്തുന്നത്. ലിബിയയിലേക്കു ജോലിക്കായി പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. ഇന്നലെ ജോലിസ്ഥലത്തു നിന്നു നാട്ടിലേക്കു തിരിച്ച സജീവിനെ സൗമ്യയുടെ മരണവിവരം അറിയിച്ചിട്ടില്ല. ഗുരുതരമായി പരുക്കേറ്റെന്നാണ് അറിയിച്ചിരിക്കുന്നത്.
‘കുഞ്ഞുമക്കളുടെ കാര്യമോർത്ത് സങ്കടമുണ്ട്. അവർക്കു വിഷമങ്ങളൊന്നും കൂടാതെ പറ്റുന്ന കാലത്തോളം സംരക്ഷിക്കും. കുഞ്ഞുമോൾ ഋതികയെ ഒരു വയസ്സുള്ളപ്പോൾ ക്ലാപ്പനയിലെ വീട്ടിലേക്കു കൊണ്ടുപോയതാ… ഇപ്പൊ മൂന്നര വയസ്സായി. ഇനിയും കുഞ്ഞുങ്ങളെയെല്ലാം പൊന്നുപോലെ തന്നെ നോക്കും…’ – കൊച്ചുമക്കളെക്കുറിച്ചു പറഞ്ഞപ്പോൾ സൗമ്യയുടെ അച്ഛൻ പുഷ്പാകരന്റെ കണ്ണുകൾ നിറഞ്ഞു.
ഇപ്പോൾ പറയുന്നതും കേൾക്കുന്നതുമായ കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസത്തെ സംഭവശേഷം ഓരോരുത്തർ പറഞ്ഞാണ് അറിയുന്നത്. സൗമ്യയും അമ്മയും ഒന്നും പറഞ്ഞിട്ടില്ല. എന്തെങ്കിലുമൊന്നു സൂചിപ്പിച്ചിരുന്നെങ്കിൽ, അപകടപ്പെടുത്താനുള്ള എന്തെങ്കിലും സൂചന കിട്ടിയിരുന്നെങ്കിൽ ഇതൊന്നും നടക്കാൻ ഞാൻ സമ്മതിക്കില്ലായിരുന്നു. അതിനായി ഏതു മാർഗവും സ്വീകരിച്ചേനെ – പക്ഷാഘാതം തളർത്തിയ ശരീരത്തിന്റെ പാതി വിറയൽ മറന്നു വള്ളികുന്നത്ത് സൗമ്യയുടെ വീട്ടിലിരുന്ന് പുഷ്പാകരൻ പറഞ്ഞു.
14 വർഷം മുൻപ്, കൊല്ലം എസ്എൻ കോളജിൽനിന്നു ബിരുദ പഠനം പൂർത്തിയാക്കിയ സമയത്തായിരുന്നു സൗമ്യയുടെ വിവാഹം. ആദ്യം വന്ന ആലോചന തന്നെ വിവാഹത്തിലെത്തി. ആ സമയത്ത് ചെറിയ തോതിൽ പണമിടപാട് ജോലിയായിരുന്നു വള്ളികുന്നം സ്വദേശി സജീവിന്. മെക്കാനിക്കൽ – പ്ലമിങ് ജോലികളും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് 2 മാസത്തിനകം വാങ്ങിയതാണ് വള്ളികുന്നിലെ 33 സെന്റ് സ്ഥലം.
വിവാഹശേഷം സൗമ്യ പിഎസ്‌സി പരീക്ഷകൾ പലതും എഴുതുമായിരുന്നു. കെഎസ്ആർടിസിയിൽ ജോലി കിട്ടിയെങ്കിലും പോയില്ല. പിന്നെയാണ് പൊലീസ് സർവീസിൽ കിട്ടിയത്. തൃശൂരിലെ പരിശീലനത്തിനു ശേഷം ആലപ്പുഴ എസ്പി ഓഫിസിലായിരുന്നു നിയമനം. 15 ദിവസം ജോലിക്കു പോയെങ്കിലും ദൂരക്കൂടുതൽ മൂലം മാറ്റത്തിനു ശ്രമിച്ചു. അന്നത്തെ എംപി കെ.സി.വേണുഗോപാൽ ഇടപെട്ടാണ് വള്ളികുന്നം സ്റ്റേഷനിലേക്കു മാറ്റം കിട്ടിയത്. ആയിടയ്ക്കാണ് സജീവ് ജോലി തേടി ഗൾഫിൽ പോയത്. 2 പ്രാവശ്യമായി ഗൾഫിൽ ജോലി ചെയ്തു. അവിടെനിന്നു വന്നിട്ട് 10 മാസമായി. ഇപ്പോൾ ജോലി തേടി ലിബിയയിലേക്കു പോയിട്ട് ഒരു മാസം തികഞ്ഞിട്ടില്ല.
ബിജോ തോമസ് അടവിച്ചിറ
കൊടിക്കുന്നിലിനെ സോണിയ ഗാന്ധി ശാസിച്ചു എന്ന വാർത്തയോട് പ്രതികരിച്ചു എംപി. മാധ്യമങ്ങളിൽ വന്ന വാർത്ത ശരിയല്ലെന്നും മലയാളത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയാൽ പോരായിരുന്നോ എന്ന് ചോദിക്കുക മാത്രമാണ് ഉണ്ടായതെന്നും എംപി പറഞ്ഞു. കേരളത്തിൽ നിന്നുള്ള മറ്റു എംപിമാരോട് സീനിയർ എംപി എന്ന നിലയിൽ മലയാളത്തിൽ ചൊല്ലിയാൽ മതിയെന്നും കേരളത്തിന്റെ തനിമകാത്തുസൂഷിക്കണമെന്നു പറയണമെന്നും പറയുകയാണുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ശേഷം രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്ത കൊടിക്കുന്നിൽ. സോണിയ ഗാന്ധിയുടെ നിർദ്ദേശത്തെ തുടർന്ന് പിന്നീട് വന്ന കേരള എംപി മാർ മലയാളത്തിലാണ് സത്യവാചകം ചൊല്ലിയത്
ഡൽഹിയിൽ നിന്നും മലയാളം യുകെ ലേഖകനോട് സത്യാവസ്ഥ വെളിപ്പെടുത്തി ഫോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഴാം തവണയും എംപി ആയ കൊടിക്കുന്നിൽ ലോക്‌സഭയിൽ സീനിയർ എംപി എന്ന നിലയിൽ പ്രോടൈം സ്‌പീക്കറുടെ ചുമതലയും നിർവഹിച്ചിരുന്നു. ഹിന്ദിയിൽ സംസാരിച്ചതിന് സോണിയ ഗാന്ധി ശാസിച്ചു എന്ന മട്ടിൽ മാധ്യമങ്ങളിൽ വാർത്ത വരികയുണ്ടായി.
വയനാട്ടില്‍ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ വീടിനകത്ത് വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മാനന്തവാടി തവിഞ്ഞാല്‍ സ്വദേശിനി സിനിയാണ് മരിച്ചത്. സംഭവത്തില്‍ അയല്‍ക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.
രാവിലെ തൊഴിലുറപ്പ് ജോലിക്കെത്തിയ സിനി ഇടയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് പോയി മടങ്ങി വന്നില്ല. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീട്ടിനകത്ത് വെട്ടേറ്റനിലയില്‍ കണ്ടെത്തിയത്. ഉടനെ മാനന്തവാടി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രശാന്തഗിരി മടത്താശേരി ബൈജുവിന്‍റെ ഭാര്യയാണ് സിനി, ഇവർക്ക് രണ്ട് കുട്ടികളുണ്ട്.
സിനിയുടെ കുടുംബം അയല്‍ക്കാരുമായി അതിർത്തി തർക്കം നിലനിന്നിരുന്നു, ഇതുമായി ബന്ധപ്പെട്ട് മുന്പും തർക്കങ്ങളുണ്ടാകുകയും പോലീസ് സ്റ്റേഷനിലടക്കം ഒത്തുതീർപ്പുചർച്ചകള്‍ നടക്കുകയും ചെയ്തിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ചത് ഈ തർക്കം തന്നെയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
സംഭവവുമായി ബന്ധപ്പെട്ട് ഒരു അയല്‍ക്കാരന്‍ കസ്റ്റഡിയിലുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. നിലവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന സിനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരെ ലൈംഗികാരോപണം. ഡാൻസ് ബാർ ജീവനക്കാരിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നാണ് പരാതി.
വിവാഹ വാഗ്ദാനം നൽകി 2009 മുതൽ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. ബന്ധത്തിൽ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും യുവതി പറയുന്നു. അന്ധേരിയിലെ ഒഷിവാര പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് മുപ്പത്തിമൂന്നുകാരിയായ യുവതി പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ മുംബൈ ഓഷിവാര പൊലീസ് കേസെടുത്തു .
പരാതിക്കാരിയെ അറിയാമെന്ന് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിച്ചു. താൻ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയിൽ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടൻ മാധ്യമങ്ങളുടെ മുന്നിലെത്തുമെന്നും അറിയിച്ചു.
കുടുംബാംഗങ്ങളോടൊപ്പം അവധിയാഘോഷിച്ച്, പൂർത്തിയാക്കിയ കോഴ്സിന്റെ സർട്ടിഫിക്കറ്റ് കൈപ്പറ്റി അബുദാബിയിലേക്കു തിരികെ പോകാൻ കൊല്ലം ക്ലാപ്പനയിലെ വീട്ടിൽ ഇന്നലെ എത്തുമെന്ന് കുടുംബാംഗങ്ങളെ മുൻപേ അറിയിച്ചതാണ്. ഞായറാഴ്ച അവധിയെടുത്ത് അച്ഛനമ്മമാർക്കും കുഞ്ഞുങ്ങൾക്കുമൊപ്പം കഴിഞ്ഞ്, തിങ്കളാഴ്ച ചേച്ചിയെയും കുടുംബത്തെയും കണ്ട് ജോലിക്കു പോകാൻ ഒരുങ്ങിയിരിക്കുകയായിരുന്നു സൗമ്യയും. എല്ലാം തകിടം മറിഞ്ഞത് ഏതാനും നിമിഷങ്ങൾ കൊണ്ട്.
ഇന്നലെ രാവിലെ ക്ലാപ്പനയിലെ ഭർതൃവീട്ടിൽ എത്തിയ രമ്യയും കുടുംബവും അവിടെനിന്നാണ് സൗമ്യയുടെ വള്ളികുന്നത്തെ വീട്ടിലേക്കു വന്നത്. സൗമ്യയ്ക്ക് അപകടം സംഭവിച്ചു എന്നാണ് രമ്യയോടു സൂചിപ്പിച്ചിരുന്നത്. രമ്യയുടെ ഭർത്താവിനെ വിവരങ്ങൾ അറിയിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ രമ്യയെ അറിയിക്കാതിരിക്കാൻ മൊബൈൽ ഫോണും മറ്റു വാർത്താ മാധ്യമങ്ങളും അകറ്റിനിർത്തുകയും ചെയ്തു. പക്ഷേ, വീടിനു മുറ്റത്തെ പന്തലും ആൾക്കൂട്ടവും കണ്ടപ്പോൾ തന്നെ രമ്യ കാര്യം മനസ്സിലാക്കി. അമ്മ ഇന്ദിരയെക്കണ്ടതോടെ ഇരുവരും നിയന്ത്രണം വിട്ടു പൊട്ടിക്കരഞ്ഞു. ഇതെല്ലാം സങ്കടം നിറഞ്ഞ കണ്ണുകളോടെ കണ്ടുനിൽക്കാനേ അച്ഛൻ പുഷ്പാകരനും ബന്ധുക്കൾക്കും കഴിഞ്ഞുള്ളൂ.
രമ്യയും ഭർത്താവും വർഷങ്ങളായി അബുദാബിയിലാണ്. ജനറൽ നഴ്സിങ് കോഴ്സ് പാസായി, ജോലിക്കായി മലേഷ്യയിൽ പോയി. അവിടെനിന്നു മടങ്ങിയെത്തിയായിരുന്നു വിവാഹം. ഓഗസ്റ്റിൽ അബുദാബിയിലെ ആശുപത്രിയിൽ ജോലിക്കു ചേരാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായി ബെംഗളൂരുവിലെ സ്ഥാപനത്തിൽ നിന്നു പോസ്റ്റ് ബിഎസ്‌സി കോഴ്സ് സർട്ടിഫിക്കറ്റ് വാങ്ങാനും കൂടിയായിരുന്നു നാട്ടിലേക്കുള്ള രമ്യയുടെ യാത്ര.