Kerala

പത്തനംതിട്ടയുടെ വിധി അറിയാൻ ആകാംക്ഷയോടയാണ് കേരളം കാത്തിരിക്കുന്നത്. ബിജെപിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച പി.സി ജോർജിന്റെ ഒരു ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിൽ മുസ്​ലിം വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് വലിയ രോഷമാണ് ഉയരുന്നത്. ഇന്നലെ പി.സി.ജോർജ് എംഎൽഎയുടെ വീടിനു നേരെ കല്ലേറുണ്ടായി. മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ നടത്തിയ മാർച്ചിന് ഒടുവിലാണു കല്ലേറുണ്ടായത്. ഫോണിൽ കേശവൻ നായരാണോ എന്നു ചോദിച്ചു വിളിച്ചയാളുമായുള്ള സംഭാഷണത്തിന് ഒടുവിൽ പി.സി.ജോർജ് മുസ്‌ലിം വിരുദ്ധ പരാമർശം നടത്തിയെന്ന് ആരോപിച്ചായിരുന്നു മാർച്ച്.

പി.സി.ജോർജിന്റേതെന്ന പേരിൽ ശബ്ദസന്ദേശം സമൂഹ മാധ്യമത്തിൽ വ്യപകമായി പ്രചരിക്കുന്നുണ്ട്. കല്ലേറുണ്ടായപ്പോൾ പി.സി.ജോർജ് വീട്ടിൽ ഉണ്ടായിരുന്നില്ല. എന്നാൽ ശബ്ദസന്ദേശം വ്യാജമാണെന്ന് മകൻ ഷോൺ ജോർജ് പറഞ്ഞു.

യുവാവിന്റെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ട സംഭവം കൊലപാതകം. സംഭവത്തിൽ ഒരു മാസത്തിന് ശേഷം അയൽവാസിയായ യുവാവ് പിടിയിൽ. പരവൂര്‍ കലയ്‌ക്കോട് വരമ്പിത്തുവിള വീട്ടില്‍ അശോകന്റെ (35) മരണമാണു കൊലപാതകമാണെന്നു തെളിഞ്ഞത്. വരമ്പിത്തുവിള മണികണ്ഠനെയാണ് (27) പരവൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്. അശോകന്റെ മൃതദേഹം ഒരു മാസം മുന്‍പാണു പരവൂര്‍ മേല്‍പ്പാലത്തിനു സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടത്.

മരണത്തില്‍ സംശയമുണ്ടെന്നു കാണിച്ച് മരണപ്പെട്ട അശോകന്റെ അമ്മ ഓമന പരാതി നല്‍കിയതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു സത്യം പുറത്ത് വന്നതും പ്രതി കുടുങ്ങുന്നതും. കഴിഞ്ഞ ഏപ്രില്‍ 17നാണു സംഭവം. അന്ന് അശോകനും മണികണ്ഠനും മറ്റൊരു സുഹൃത്തും കൂടി മദ്യപിച്ചു. ഇടയ്ക്കു മദ്യത്തിനൊപ്പം കഴിക്കാന്‍ എന്തെങ്കിലും വാങ്ങാനായി മണികണ്ഠനും സുഹൃത്തും കൂടി പോയി. മടങ്ങിവന്നപ്പോള്‍ സ്ഥലത്ത് അശോകനെയും കണ്ടില്ല, ബാക്കി മദ്യവും കണ്ടില്ല.

സുഹൃത്ത് വീട്ടിലേക്കു മടങ്ങിയെങ്കിലും മണികണ്ഠന്‍ അശോകനെ പിന്തുടര്‍ന്നു പോയി. പരവൂര്‍ മേല്‍പ്പാലത്തിനടുത്തുവച്ച് അശോകനെ കണ്ടപ്പോള്‍ ഇരുവരും തമ്മില്‍ ഉന്തുംതള്ളുമായി. മണികണ്ഠന്‍ പിടിച്ചുതള്ളിയപ്പോള്‍ അശോകന്‍ അതുവഴി വന്ന ട്രെയിനടിയില്‍പ്പെട്ടു തല്‍ക്ഷണം മരിക്കുകയായിരുന്നു എന്നും പറവൂര്‍ പോലീസ് പറഞ്ഞു

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ രണ്ടുപേര്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ ചാത്താരി ഭാഗത്താണ് സംഭവം. പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കഞ്ചാവ് വലിപ്പിക്കുകയായിരുന്നു.ചാത്താരി ഭാഗത്ത് ഫ്‌ളാറ്റില്‍ താമസിക്കുന്ന 19കാരന്‍ ഷാരൂഖ് ഖാന്‍, 22കാരന്‍ ജിബിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് റിമാന്‍ഡ്‍ ചെയ്‍തു. രണ്ട് ദിവസം മുന്‍പാണ് തൃപ്പൂണിത്തുറ സ്വദേശിയായ പെണ്‍കുട്ടിയെ കാണാതായത്. വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്‍തിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ പ്രണയം നടിച്ചു വിളിച്ചുകൊണ്ട് പോകുകയും എറണാകുളത്ത് മറൈന്‍ഡ്രൈവില്‍ വച്ച് കഞ്ചാവ് വലിപ്പിക്കുകയുമായിരുന്നു.

ഇരുവരും സ‍ഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ മറന്നുവച്ചിരുന്നു. ഇത് കിട്ടിയ ഓട്ടോറിക്ഷ ഡ്രൈവര്‍ ഫോണ്‍ പോലീസിനെ ഏല്‍പ്പിച്ചതും പ്രതികളെ തിരിച്ചറിയാന്‍ എളുപ്പമായി. പലയിടങ്ങളിലും കറങ്ങി നടന്ന ശേഷം എറണാകുളത്ത് മറൈന്‍ ഡ്രൈവ് ഭാഗത്തിരുത്തിയാണ് യുവാക്കള്‍ പെണ്‍കുട്ടിയെക്കൊണ്ട് കഞ്ചാവ് ബീഡി വലിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. എറണാകുളം സെന്‍ട്രല്‍ പോലീസും തൃപ്പൂണിത്തുറ പോലീസും ഇതു സംബന്ധിച്ച് പ്രത്യേകം കേസുകള്‍ എടുത്തിട്ടുണ്ട്.

കൊച്ചി മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാനുള്ള സമയപരിധി നീട്ടി നല്‍കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുന്നതു വരെ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കുന്നതിനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം തേടി ഉചിതമായ വേദികളെ സമീപിക്കാമെന്നും എന്നാൽ പരിസ്ഥിതി നിയമം ലംഘിക്കുന്നവരോട് കോടതികളും മറ്റു സംവിധാനങ്ങളും ക്ഷമിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ട കാലമായെന്നും സുപ്രീം കോടതി വിലയിരുത്തി.

തീരദേശ പരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഹോളിഫെയ്ത്ത്, ആല്‍ഫ വെഞ്ചേഴ്‌സ്, ഗോള്‍ഡന്‍ കായലോരം, ജെയ്ന്‍ കോറല്‍കോവ്, ഹോളിഡെ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ ഒരുമാസത്തിനകം പൊളിച്ചു നീക്കണമെന്ന് മെയ് എട്ടിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നേരത്തെ ഹൈക്കോടതിയില്‍ നിന്ന് ഫ്‌ളാറ്റ് ഉടമകള്‍ക്ക് അനുകൂലമായ വിധി ലഭിച്ചിരുന്നെങ്കിലും ഇതിനെതിരെ തീരദേശ പരിപാലന അതോറിറ്റി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഈ അപ്പീലിലാണ് ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന് പരമോന്നത നീതി പീഠം ഉത്തരവിട്ടത്. മരട് പഞ്ചായത്ത് മുനിസിപ്പാലിറ്റി ആയിരുന്ന കാലത്ത് അനധികൃതമായി അനുമതികൾ സമ്പാദിച്ചാണ് ഫ്ലാറ്റുകൾ നിർമ്മിച്ചത്. ഒരു കോടി രൂപ വരെയാണ് ഫ്ലാറ്റിന്റെ ശരാശരി വില.

മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ ഏഴു വയസുകാരൻ മുഹമ്മദ് ഡാനിഷിന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് ഗുരുതര പിഴവ് സംഭവിച്ചത്. മൂക്കിനുള്ളിലെ ദശ നീക്കം ചെയ്യാനായിരുന്നു ഇന്നലെ രാവിലെ ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാൽ ഡാനിഷിന് ശസ്ത്രക്രിയ നടത്തിയത് വയറിനായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം മാതാപിതാക്കൾ ഇക്കാര്യം അറിയിച്ചപ്പോഴാണ് ഡോക്ടർമാർക്ക് പിഴവ് മനസിലായത്.ഉദരസംബന്ധമായ രോഗത്തെത്തുടർന്ന് ശസ്ത്രക്കിയക്കായി മണ്ണാർക്കാട് സ്വദേശിയായ ധനുഷിനെയും ഇതേസമയം ഓപ്പറേഷൻ തീയേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.

ഇവരുടെ പേരുകൾ തമ്മിൽ മാറിപ്പോവുകയും ധനുഷിന് വയറിൽ നടത്തേണ്ടിയിരുന്ന ശസ്ത്രക്രിയ ഡാനിഷിന് നടത്തിയെന്നുമാണ് സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിചിത്രമായ വിശദീകരണം. മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്ത് വരുന്നത്. ഡോക്ടർമാർക്ക് പറ്റിയ അബദ്ധം പരിശോധിക്കുമെന്ന് സൂപ്രണ്ട് വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ആശുപത്രിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.ഇതേ തുടർന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്യാൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ഉത്തരവിട്ടു.

സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെ ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു.കഴിഞ്ഞ ദിവസമാണ് മൂക്കിലെ ദശമാറ്റാൻ ശസ്ത്രക്രിയയ്ക്ക് എത്തിയ ഏഴുവയസ്സുകാരന് ഹെർണിയക്കുള്ള ശസ്ത്രക്രിയ നടത്തിയത്. യാതൊരു പരിശോധനയും നടത്താതെ രക്ഷിതാവിന്റെ സമ്മതംപോലുമില്ലാതെ ശസ്ത്രക്രിയ നടത്തിയതിൽ കുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. പിന്നീട് വീണ്ടും തിയേറ്ററിലേക്ക് കയറ്റുകയും കുട്ടിയുടെ മൂക്കിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. രണ്ട് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ തുടരുന്ന കുട്ടിയുടെ നില തൃപ്തികരമാണ്.

കോട്ടയം: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്തയാള്‍ പോലീസ് സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍. കോട്ടയം മണര്‍കാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സെബാസ്റ്റ്യന്‍ വര്‍ഗീസ്, ജി ഡി ചാര്‍ജ് എ എസ് ഐ പ്രസാദ് എന്നിവരെ സസ്‌പെന്റ് ചെയ്തത്. ഇരുവരും കൃത്യനിര്‍വ്വഹണത്തില്‍ അപാകത വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്പി നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസമാണ് മദ്യപിച്ച് ബഹളമുണ്ടാക്കിയെന്ന് ആരോപിച്ച് മണര്‍ക്കാട് സ്വദേശി നവാസിനെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്. കസ്റ്റഡിയിലെടുത്ത നവാസിനെ സെല്ലില്‍ അടച്ചിരുന്നില്ല. കസ്റ്റഡിയിലിരിക്കെ പോലീസുകാരുടെ കണ്ണില്‍പ്പെടാതെ ടോയ്‌ലെറ്റിലേക്ക് പോയ നവാസ് അവിടെ വെച്ച് തൂങ്ങി. ഏതാണ്ട് ഒന്നര മണിക്കൂറിന് ശേഷമാണ് പോലീസ് ഇയാളെ കാണാതായ വിവരം അറിയുന്നത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ടോയ്‌ലെറ്റില്‍ തൂങ്ങിയ നിലയില്‍ നവാസിനെ കണ്ടെത്തി.

ഉടന്‍ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ അന്വേഷണത്തിന് കോട്ടയം ജില്ലാ പോലീസ് മേധാവി ഇന്നലെ തന്നെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്പെഷ്യല്‍ ബ്രാഞ്ചിനാവും അന്വേഷണച്ചുമതല. സംഭവത്തില്‍ കുറ്റക്കാരായ എല്ലാ പോലീസുകാര്‍ക്കും എതിരെ നടപടി സ്വീകരിക്കണമെന്ന് ഡിജിപി എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സഹപാഠിയുടെ ജീവന്‍ രക്ഷിക്കാന്‍ എസ് എഫ് ഐയും കെ എസ് യുവും കൈകോര്‍ത്തു. ഇരുവൃക്കകളും തകരാറിലായി ജീവനോട് മല്ലിടുന്ന കെ എസ് യു പ്രവര്‍ത്തകനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ വൃക്ക വാഗ്ദാനം ചെയ്ത് മുന്‍ എസ് എഫ് ഐ നേതാവ്. ചികിത്സ ചെലവിനായി കെ എസ് യുവിനോടൊപ്പം എസ് എഫ് ഐയും സജീവമായി രംഗത്തിറങ്ങി. ആലപ്പുഴ കായംകുളത്ത്നിന്നാണ് വാര്‍ത്ത.

ജവഹര്‍ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയര്‍മാനും കായംകുളം കെ എസ് യു ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തില്‍ മുഹമ്മദ് റാഫി(22)യാണ് ഇരുവൃക്കകളും പ്രവര്‍ത്തന രഹിതമായി ചികിത്സ തേടുന്നത്. സംഭവം അറിഞ്ഞതോടെ ഇടുക്കി എസ്എഫ്ഐ ജില്ല കമ്മിറ്റിയും കരുനാഗപള്ളി ഏരിയ കമ്മിറ്റിയും സഹായവാഗ്ദാനവുമായി രംഗത്തെത്തുകയായിരുന്നു. ഇരു കമ്മിറ്റികളും ഫേസ്ബുക്കിലൂടെ ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ചു. റാഫി തലയില്‍ കെ എസ് യു ബാന്‍ഡ് അണിഞ്ഞ ചിത്രമാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

കായംകുളം എംഎസ്എം കോളജിലെ മുന്‍ എസ്എഫ്ഐ ചെയര്‍മാന്‍ ഇ. ഷാനവാസാണ് വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിച്ചത്. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കണ്ണൂര്‍ സ്വദേശി രഞ്ജിത്ത്, തിരുവനന്തപുരം സ്വദേശി അജു എന്നിവരും വൃക്ക ദാനത്തിന് സന്നദ്ധതയറിയിച്ചു.

ചികിത്സ സഹായത്തിന് പ്രവര്‍ത്തകരില്‍നിന്ന് പണം കണ്ടെത്തുമെന്ന് കരുനാഗപ്പള്ളി ഏരിയകമ്മിറ്റി അറിയിച്ചു. വാടക വീട്ടിലാണ് റാഫിയുടെയും കുടുംബത്തിന്‍റെയും താമസം. ഉമ്മ റയിഹാനത്തിനെ ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോകുന്നത്.

നടന്‍ ദിലീപും സംവിധായകന്‍ നാദിര്‍ഷയും ചേര്‍ന്ന് നടത്തുന്ന ദേ പുട്ടില്‍ പഴകിയ ഭക്ഷണം പിടിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയ്ക്കിടയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.

ഇവിടെ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായും വില്‍പന നടത്തുന്നതായും കണ്ടെത്തി. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.

പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും വിധം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ ആര്‍ എസ് ഗോപകുമാര്‍ അറിയിച്ചു.

വടകര: തലശേരിയില്‍ വെച്ച് അജ്ഞാതരുടെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ സന്ദര്‍ശിച്ചു. വടകരയിലെ സിപിഎം സ്ഥാനാര്‍ത്ഥി പി. ജയരാജനും നേരത്തെ നസീറിനെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. സംഭവത്തില്‍ നിഷ്പക്ഷ അന്വേഷണം വേണമെന്നും പാര്‍ട്ടിക്ക് അക്രമത്തില്‍ യാതൊരു പങ്കുമില്ലെന്നും ജയരാജന്‍ പറഞ്ഞു. കുറ്റക്കാര്‍ ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നേരത്തെ ആക്രമണത്തിന് പിന്നില്‍ സിപഎമ്മിന് പങ്കുള്ളതായി കോണ്‍ഗ്രസും ആര്‍.എം.പിയും ആരോപിച്ചിരുന്നു. മുന്‍പരിചയമില്ലാത്ത മൂന്ന് പേരടങ്ങുന്ന സംഘമാണ് തന്നെ വെട്ടിയതെന്നും ഇവരെ വീണ്ടും കണ്ടാല്‍ തിരിച്ചറിയുമെന്നും നസീര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. മുന്‍ സിപിഎം നേതാവും കൂടിയായ സിഒടി നസീറിനെ അപകടപ്പെടുത്തിയത് എല്‍.ഡി.എഫ് നേതാവ് പി. ജയരാജന്റെ അറിവോടെയാണെന്നും ആണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നസീറിനെ കഴിഞ്ഞ ദിവസം അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. കൈക്കും കാലിനും തലയ്ക്ക് പുറകിലും വയറിലും പരിക്കുണ്ട്. നസീറിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെയും അക്രമികള്‍ വെട്ടി പരിക്കേല്‍പ്പിച്ചിട്ടുണ്ട്. ഇയാള്‍ തലശേരി ആശുപത്രിയില്‍ ചികിത്സയിലാണ്. സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീറിനെതിരെ നടന്നതെന്ന് കോണ്‍ഗ്രസും ആര്‍എംപിയും പറയുന്നു.

അതേസമയം ആരോപണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. അക്രമപാതയില്‍ നിന്ന് പൂര്‍ണ്ണമായും പിന്തിരിയണമെന്നതാണ് പാര്‍ട്ടി നിലപാട്. സിപിഎം ശത്രുപക്ഷത്ത് നിര്‍ത്താന്‍ അയാള്‍ ആരാണെന്നും കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും കോടിയേരി പറഞ്ഞു.

മകൻ വിവാഹവാഗ്ദാനം നൽകി പിന്മാറിയ പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുത്ത് പിതാവ്.കോട്ടയം തിരുനക്കര സ്വദേശിയായ ഷാജിയും ഭാര്യയും ആണ് പെൺകുട്ടിയുടെ വിവാഹം കരുനാഗപ്പള്ളി സ്വദേശി അജിത്തുമായി നടത്തികൊടുത്തത്.തിരുനക്കര ക്ഷേത്രത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്.മാത്രമല്ല മകനുവേണ്ടി കാത്തുവെച്ചിരുന്ന സ്വത്തുക്കൾ പെൺകുട്ടിക്ക് എഴുതി നൽകി.

ആറു വര്‍ഷം മുമ്പാണ് ഷാജി എന്നയാളുടെ മകന്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും പെണ്‍കുട്ടിയുമായി ഇയാള്‍ നാടുവിടുകയും ചെയ്തത്. ഇരുവരും വിവാഹത്തിനൊരുങ്ങിയെങ്കിലുംപ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ അത് നടന്നില്ല. രണ്ടു പേരും കോടതിയില്‍ എത്തി. എന്നാല്‍ പെണ്‍കുട്ടിയെ സ്വീകരിക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല.

അതോടെ അവളെ സ്വന്തം മകളെ പോലെ ഷാജി വീട്ടില്‍ നിര്‍ത്താന്‍ തയ്യാറായി. മകനെ ഹോസ്റ്റലിലാക്കി പഠിക്കാനയച്ചു. പ്രായപൂര്‍ത്തിയാകുമ്പോള്‍ ഇരുവര്‍ക്കും വിവാഹം ചെയ്യാമെന്ന തീരുമാനത്തിന്മേലായിരുന്നു ഇത്. എന്നാല്‍ ഹോസ്റ്റലില്‍ നിന്ന് പഠിക്കവെ മകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി പ്രേമത്തിലായി. ഇതോടെ അച്ഛന്‍ അയാളെ തന്റെ കൂടെ ഗള്‍ഫില്‍ കൊണ്ടുപോയി. അവിടെ നിന്ന് തിരിച്ചെത്തിയ മകന്‍ വേറൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യുകയാണുണ്ടായത്.

ഇതോടെ ഈ മാതാപിതാക്കൾ മകനെ തള്ളിപ്പറയുകയും പെണ്‍കുട്ടിയുടെ വിവാഹം നടത്തുമെന്ന് തീരുമാനിക്കുകയുമായിരുന്നു. സന്ധ്യ പല്ലവി എന്ന ആളാണ് ഈ വിചിത്ര പ്രണയത്തിന്റേയും വിവാഹത്തിന്റേയും കഥ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.

RECENT POSTS
Copyright © . All rights reserved