കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനാപകടത്തിനു സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ചു സമ്പൂർണ എമർജൻസി മോക്ഡ്രിൽ നടത്തി. അടിയന്തര സാഹചര്യം നേരിടാൻ സജ്ജമാണോയെന്നു പരിശോധിക്കുകയായിരുന്നു ലക്ഷ്യം. വിമാനം ടേക് ഓഫ് ചെയ്യുന്നതിനു തൊട്ടുമുമ്പ് എൻജിനിൽ തീപിടിത്തമുണ്ടായെന്നു വരുത്തി ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു മോക്ഡ്രിൽ. ഇൻഡിഗോയുടെ എയർബസ് 320 വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. ഒമ്പത് ജീവനക്കാർ ഉൾപ്പെടെ 166 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. വിമാനത്തിൽ പുക പടർന്നതോടെ എൻജിനിൽ തീപിടിത്തമുണ്ടായതായി ക്യാപ്റ്റൻ, എയർ ട്രാഫിക് കൺട്രോൾ റൂമിൽ അറിയിച്ചു. അതോടെ വിമാനത്താവളത്തിൽ സന്പൂർണ എമർജൻസി പ്രഖ്യാപിക്കപ്പെട്ടു.
സിയാൽ അഗ്നിരക്ഷാ വിഭാഗം അത്യാധുനിക ഉപകരണങ്ങളുമായി രണ്ടു മിനിറ്റിനകം വിമാനത്തിന് അരികിലെത്തി. എയർപോർട്ട് ഡയറക്ടർ എ.സി.കെ. നായരുടെ നേതൃത്വത്തിൽ മൊബൈൽ കമാൻഡ് കൺട്രോൾ സജ്ജമായി. ഇന്ത്യൻ നേവിയുടെ ഹെലികോപ്ടർ വിമാനത്താവളത്തിലെത്തി യാത്രക്കാരെ ഒഴിപ്പിക്കുന്നതിൽ പങ്കുചേർന്നു. “അപകടത്തിൽ’ പരിക്കേറ്റവരുമായി ഇരുപതോളം ആംബുലൻസുകൾ കുതിച്ചു. അസി. കമാൻഡന്റ് അഭിഷേക് യാദവിന്റെ നേതൃത്വത്തിൽ സിഐഎസ്എഫ് സുരക്ഷാ ചുമതല ഏറ്റെടുത്തു.
കമാൻഡ് പോസ്റ്റിൽനിന്നുള്ള നിർദേശങ്ങൾക്ക് അനുസരിച്ചു രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ എമർജൻസി കൺട്രോൾ റൂം, അസംബ്ലി ഏരിയ, സർവൈവേഴ്സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റർ എന്നിവയും പ്രവർത്തനം തുടങ്ങി. ഉച്ചകഴിഞ്ഞു 2.46ന് തുടങ്ങിയ രക്ഷാദൗത്യം മൂന്നരയോടെ വിജയകരമായി അവസാനിച്ചു. മോക് ഡ്രില്ലിനുശേഷം വിശദമായ അവലോകനം നടത്തിയെന്നും രക്ഷാപ്രവർത്തനത്തിൽ വിമാനത്താവളത്തിന്റെ കാര്യക്ഷമത വിലയിരുത്തിയെന്നും എയർപോർട്ട് ഡയറക്ടർ പറഞ്ഞു. വിവിധ ആശുപത്രികളും ആംബുലൻസ് സർവീസുകളും സർക്കാർ വകുപ്പുകളും പങ്കെടുത്തു. സങ്കീർണമായ മോക് ഡ്രിൽ മികവോടെ നടത്തിയതിനു വിവിധ ഏജൻസികളെയും ഉദ്യോഗസ്ഥരെയും സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ അഭിനന്ദിച്ചു.
ഞങ്ങൾ മടങ്ങുന്നു കവളപ്പാറയിൽ നിന്നും രക്ഷാപ്രവർത്തനം അവസാനിപ്പിച്ചിറങ്ങിയ അഗ്നിശമനസേനാംഗത്തിന്റെ കുറിപ്പ് ഹൃദയഭേദകമാകുന്നു. ഇ.കെ. അബ്ദുൾ സലീം എന്നയാളാണ് ഈ വരികൾ പങ്കുവച്ചത്. മഞ്ചേരി ഫയർസ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്ററാണ് സലീം. അപകടത്തിൽ തകർന്ന് വീണ വീടിന്റെ കോണ്‍ക്രീറ്റ് തൂണുകളുടെ ഇടയിൽ രക്ഷയ്ക്കായി നീട്ടിയ കൈകളുമായി കിടക്കുന്ന അലീനയെന്ന കുരുന്ന് രക്ഷാപ്രവർത്തകരുടെ കണ്ണ് നനയിച്ചതിനെക്കുറിച്ചും അദ്ദേഹം മനസ് തുറന്നു. പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ കണ്ണീർപ്രണാമം എന്ന് കുറിച്ചാണ് അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഞങ്ങൾമടങ്ങുന്നു…
തീരാത്ത വേദനയായി മനസ്സിൽ നിങ്ങളുണ്ടാവും കണ്ണീർപ്രണാമം……
മനുഷ്യപ്രയത്നങ്ങൾക്കും യന്ത്രങ്ങളുടെ ശക്തിക്കും പരിമിതികളുണ്ട്! പ്രകൃതിയുടെ ചില തീരുമാനങ്ങൾക്ക് മുന്നിൽ മനുഷ്യൻ എത്ര നിസ്സഹായർ!
അൻപത്തൊമ്പത് പേരുടെ സ്വപ്നങ്ങൾക്ക് മേൽ ഒരു നിമിഷം കൊണ്ട് പെയ്തിറങ്ങിയ അശനിപാതം.
കവളപ്പാറ ദുരന്തം….
പതിനെട്ട് ദിവസങ്ങളായി തുടരുന്ന മൃതദേഹങ്ങൾക്കായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഞങ്ങൾ മടങ്ങുകയാണ്…..
ഹതഭാഗ്യരായ അൻപത്തിഒൻപത് പേരിൽ നാൽപ്പത്തിയെട്ട് പേരെ ഉപചാരങ്ങളോടെ മണ്ണിൻെറ മാറിലേക്ക് തന്നെ തിരികെ നൽകാനായി
എന്ന ചാരിതാർത്ഥ്യത്തോടെ,
മായാത്ത വേദനയായി ഇനിയും ആ പതിനൊന്ന് പേരുകൾ മനസ്സിൽ തുടികൊട്ടുന്നു.
ഇമ്പിപ്പാലൻ, സുബ്രമഹ്ണ്യൻ, ജിഷ്ണ, സുനിത ശ്രീലക്ഷ്മി, ശ്യാം ,കാർത്തിക് ,കമൽ, സുജിത്, ശാന്തകുമാരി, പെരകൻ
മുത്തപ്പൻ കുന്നിടിഞ്ഞ് വീണ നാൽപ്പതടിയോളമുള്ള മണ്ണിൻെറ ആഴങ്ങളിലല്ല, ഞങ്ങൾ രക്ഷാപ്രവർത്തകരുടെ മനസ്സിൻെറ ആകാശത്ത് നക്ഷത്രങ്ങളായി നിങ്ങൾ തിളങ്ങി നിൽക്കും !
ഞങ്ങളുടെ പാo പുസ്തകളിൽ നിന്നും പ്രകൃതി കീറിയെടുത്ത പാOങ്ങളുടെ പ്രതീകമെന്നോണം!
പതിനെട്ട് ദിവസങ്ങളായി കവളപ്പാറയിൽ ഒരു മനസ്സോടെ പ്രവർത്തിച്ച രക്ഷാപ്രവർത്തകരുടെ
കണ്ണീർ പ്രണാമം…..
ചിത്രം –
മലപ്പുറം
ജില്ലാ ഫയർ ഓഫീസർ ശ്രീ.മൂസാ വടക്കേതിലിൻെറ നേതൃത്വത്തിൽ യാത്രാമൊഴി.(കടപ്പാട് :- അബ്ദുൾ സലിം.E.K)
മുൻപിൽ കുതിച്ചെത്തിയ അകമ്പടി വാഹനങ്ങളുടെ മുന്നിലേക്ക് അവർ കൈനീട്ടി. രണ്ടു വാഹനങ്ങളും നിർത്തിയില്ല. മൂന്നാമതെത്തിയ വാഹനം നിർത്തി. കാത്തിരുന്ന ആ വ്യക്തിയുടെ കയ്യിലേക്ക് പനിനീർപൂക്കൾ നീട്ടി ആ കുഞ്ഞുങ്ങൾ ഒാടിയടുത്തു.അവരുടെ ടീച്ചർ മാർക്കൊപ്പം. എല്ലാ പൂക്കളും നെഞ്ചോട് ചേർത്ത ശേഷം അത് സമ്മാനിച്ച കുഞ്ഞുങ്ങളെയും അവരുടെ എംപി ചേർത്ത് നിർത്തി. രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിനിടെ ഹൃദ്യമായ നിമിഷങ്ങളാണ് ഇൗ പ്രൈമറി ക്ലാസ് കുട്ടികൾ സമ്മാനിച്ചത്. അവസാനം കുട്ടികൾക്കൊപ്പം ചിത്രവുമെടുത്താണ് രാഹുൽ മടങ്ങിയത്.
കോടതിയിൽ വിധി പറയുന്ന സമയം നട്ടാശേരിയിലെ വാടകവീട്ടിൽ കെവിന്റെ ഫോട്ടോയ്ക്കു മുന്നിൽ മെഴുകുതിരി കൊളുത്തി പ്രാർഥനയോടെ കഴിയുകയായിരുന്നു മാതാപിതാക്കളായ ജോസഫും മേരിയും. കെവിന്റെ ഇളയ സഹോദരി കൃപയും അവരോടൊപ്പമുണ്ടായിരുന്നു. നീനുവിനെ ജീവിതത്തിൽ ഒപ്പം കൂട്ടിയതിനു കെവിനു പകരം നൽകേണ്ടിവന്നതു സ്വന്തം ജീവനായിരുന്നു. ആ ജീവനൊപ്പം ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും ഇല്ലാതെയായി.
രാവിലെ മുതൽ കെവിന്റെ വീട്ടിൽ വൈദ്യുതി മുടങ്ങിയിരുന്നു. വിധി അറിയാൻ ടിവി കാണാൻ പറ്റാത്ത സ്ഥിതിയായിരുന്നു. പക്ഷേ കൃത്യസമയത്തു വൈദ്യുതി വന്നു. 10 പ്രതികൾക്കും ഇരട്ട ജീവപര്യന്തം എന്നത് ചാനലിൽ തെളിഞ്ഞിട്ടും വികാരഭേദമില്ലാതെ ജോസഫ് ഇരുന്നു. കെവിന്റെ ഫോട്ടോയുടെ അരികിൽ നിന്നു മാറാതെ നിന്ന മേരിയും കൃപയും കരയാൻ തുടങ്ങി. വീട്ടിലേക്കു ഫോണിൽ കോളുകൾ വന്നു തുടങ്ങി. ആദ്യമൊന്നും പറയാൻ ജോസഫ് തയാറായില്ല. പുറത്തു കാത്തുനിൽക്കുന്ന മാധ്യമപ്രവർത്തകരോടു പ്രതികരിക്കാൻ അൽപനേരം കഴിഞ്ഞ് അദ്ദേഹം മുറ്റത്തേക്കിറങ്ങി.
പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടിയെന്നായിരുന്നു ആദ്യ പ്രതികരണം. മുഖ്യപ്രതികൾക്കു വധശിക്ഷ കിട്ടുമെന്നു കരുതിയിരുന്നതായി പറഞ്ഞ ജോസഫ് അതു ലഭിക്കാത്തതിലുള്ള നിരാശയും പങ്കുവച്ചു. വിധിക്കെതിരെ അപ്പീൽ നൽകുമെന്നും പറഞ്ഞു. അന്നത്തെ എസ്പി ഹരി ശങ്കറും പ്രോസിക്യൂഷൻ വിഭാഗവും അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമപ്രവർത്തകരും ഒരുപാടു പിന്തുണ നൽകി. അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ട്– ജോസഫ് പറഞ്ഞു.
‘‘ഒത്തിരി പ്രതീക്ഷകളോടെ വളർത്തിയതാ മകനെ… ഇങ്ങനെയൊരു അവസ്ഥ വരുമെന്നു കരുതിയില്ല. പ്രതികൾക്കു കിട്ടിയ ശിക്ഷ കൃത്യമാണോ കുറവാണോ എന്നൊന്നും അറിയില്ല. കേസിന്റെ വാദം കേൾക്കാൻ കോടതിയിൽ പോയ രണ്ടു വട്ടവും ചിരിച്ചു കളിച്ചു നിൽക്കുന്ന പ്രതികളുടെ മുഖങ്ങളാണു കണ്ടത്. അതിനാൽ, പിന്നീട് അതു കാണാൻ പോകാൻ തോന്നിയില്ല. തകർന്നുപോകുമ്പോൾ അവന്റെ കല്ലറയ്ക്കരികിൽ ചെന്നിരിക്കും. നീനു എന്നും വിളിച്ചു കാര്യങ്ങളൊക്കെ അന്വേഷിക്കാറുണ്ട്. ജീവിതത്തിൽ അന്നും ഇന്നും പ്രാർഥന മാത്രമേ ഉള്ളൂ’’– കെവിന്റെ അമ്മ മേരി പറഞ്ഞു.
കെവിന്റെ ഭാര്യയായ നീനുവിനെ കെവിന്റെ മാതാപിതാക്കൾ സ്വന്തം മകളെപ്പോലെ കരുതി സംരക്ഷിക്കുന്നുണ്ട്. നീനു ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനായി ബെംഗളൂരുവിലെ കോളജിൽ പഠിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലി ചെയ്യുകയാണു കെവിന്റെ ഇളയ സഹോദരി കൃപ. കൃപയാണു മാതാപിതാക്കൾക്കു താങ്ങും തണലുമായി കൂടെയുള്ളത്. കെവിനെക്കുറിച്ചുള്ള കണ്ണീരോർമകളുമായാണു ഇന്നും ആ കുടുംബം ജീവിക്കുന്നത്.
ദുബായ്: യുഎയിൽ ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകി കബളിപ്പിച്ചെന്ന കേസിൽ ഒത്തുതീർപ്പ് നീളുന്നു. കോടതിക്കുപുറത്ത് കേസ് ഒത്തുതീർപ്പാക്കണമെങ്കിൽ തനിക്ക് ആറുകോടി രൂപ നൽകണമെന്ന് പരാതിക്കാരനായ നാസിൽ ആവശ്യപ്പെട്ടു. അതേസമയം, മൂന്നുകോടി രൂപയേ നൽകാനാകൂവെന്ന് തുഷാറും അറിയിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ നാസിൽ തയാറായില്ല. ഇതിനിടെ തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. സുഹൃത്തായ യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയിൽ സമർപ്പിച്ച് ജാമ്യവ്യവസ്ഥയിൽ ഇളവ് നേടാനാണ് ശ്രമം. ഇതിനായി കോടതിയിൽ അപേക്ഷ സമർപ്പിക്കും.ചെക്ക് കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാനുള്ള തുഷാറിന്റെ ശ്രമം പാളിയ സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാനുള്ള നീക്കം.
ചെറുതോണി: ഭാര്യയെ വെട്ടികൊലപ്പെടുത്തിയശേഷം ഭർത്താവ് ജീവനൊടുക്കി. തോപ്രാംകുടി സ്കൂൾസിറ്റി പെലിക്കൻകവലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കുന്നുംപുറത്ത് ഷാജി (സുഹൃത്ത് ഷാജി- 50) യാണ് ഭാര്യ മിനി (45)യെ വാക്കത്തിക്ക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കൃത്യത്തിനുശേഷം ഇയാൾ തൂങ്ങിമരിക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. രാത്രിയിൽ നടന്ന സംഭവം ഇന്നലെ രാവിലെ എട്ടോടെയാണ് പുറംലോകമറിയുന്നത്.
മിനിയുടെ കഴുത്തിൽ ആഴത്തിൽ വെട്ടേറ്റിരുന്നു. കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. വീടിന്റെ കിടപ്പുമുറയിൽ കട്ടിലിനോടുചേർന്ന് തറയിലാണ് മിനിയുടെ മൃതദേഹം കിടന്നിരുന്നത്. ഷാജിയുടെ മൃതദേഹം സമീപത്ത് കഴുത്തിൽ കേബിൾ മുറുകിയ നിലയിലായിരുന്നു. ഇയാൾ വീടിന്റെ ഇടയുത്തരത്തിൽ തൂങ്ങിയശേഷം കേബിൾ പൊട്ടി നിലത്തുവീണതാകുമെന്നു സംശയിക്കുന്നു.
മഴക്കെടുതി ബാധിച്ച വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുന്നു. മാനന്തവാടി തലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപിലാണ് രാഹുൽ ഗാന്ധിയെത്തിയത്. മാനന്തവാടി വാളാടുള്ള ദുരിതാശ്വാസ ക്യാംപും സന്ദർശിച്ചു. പന്ത്രണ്ടരയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുലിനെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു.
മക്കിയാട് ഹില്‍ ഫെയ്‌സ് സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ രാഹുല്‍ ജനങ്ങളോട് പറഞ്ഞത്, ‘ഞാന്‍ കേരള മുഖ്യമന്ത്രിയല്ല, ഞങ്ങള്‍ക്ക് കേരളത്തിലോ ദേശീയ തലത്തിലോ സര്‍ക്കാരില്ല. പക്ഷെ നിങ്ങളുടെ അവകാശങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.’ എന്നാണ്.
മഴക്കെടുതിയും പ്രളയവും ബാധിച്ച വയനാട്ടിലെ വിവിധ പ്രദേശങ്ങള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. മാനന്തവാടി തലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പിലാണ് രാഹുല്‍ ഗാന്ധി ആദ്യമെത്തിയത്. മാനന്തവാടി വാളാടുള്ള ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ചു. ദുരിതബാധിതരുമായി രാഹുല്‍ സംസാരിക്കുകയും അവരുടെ പരാതികള്‍ കേള്‍ക്കുകയും ചെയ്തു.
വീട്ടുമുറ്റത്തിട്ട് കാർ തിരിക്കുമ്പോൾ കുഞ്ഞ് കാറിന് സമീപത്തേക്ക് ഒാടിയെത്തുന്നതാണ് വിഡിയോ. എന്നാൽ കാറിനു സമീപത്ത് കുഞ്ഞ് നിൽക്കുന്നത് ഡ്രൈവർ ശ്രദ്ധിച്ചില്ല.
ഡോറിൽ പിടിച്ചു ടയറിന്റെ അടുത്തുകൂടിയുമെല്ലാം കുട്ടി പോകുന്നതായി വിഡിയോയിൽ കാണാം. അവസാനം ബംമ്പറിന് മുന്നിലെത്തിയ കുട്ടിയെ കാർ തട്ടുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ടതോടെ വാഹനം നിർത്തി ഡ്രൈവർ വേഗം പുറത്തിറങ്ങി. അപ്പോഴാണ് വീട്ടിലെ മറ്റ് അംഗങ്ങളും ഇക്കാര്യം അറിയുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വച്ചില്ലെങ്കിൽ പതിയിരിക്കുന്ന അപകടങ്ങളേറെയാണ് എന്നതിലേക്ക് വിരൽ ചൂണ്ടുന്നു ഈ സിസിടിവി ദൃശ്യങ്ങൾ
കെവിൻ വധക്കേസിൽ എല്ലാ പ്രതികൾക്കും ഇരട്ട ജീവപര്യന്തം. പ്രതികളുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ല എന്നതും കണക്കിലെടുത്താണ്. വധശിക്ഷ ഒഴിവാക്കിയത്. വിവിധ വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. വിധി തൃപ്തികരമാണെന്ന് പ്രോസിക്യൂഷനും പ്രതികരിച്ചു.
കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ 10 പ്രതികൾക്കും കൊലപാതകം തട്ടിക്കൊണ്ടു പോയി വിലപേശൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൊലപാതകക്കുറ്റത്തിന് 25,000 രൂപ വീതവും തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയതിന് 15,000 രൂപ വീതവും പിഴ ഒടുക്കണം. നീനുവിന്റെ സഹോദരൻ സാനുവും ഏഴാം പ്രതി ഷിഫിനും ഒഴികെയുള്ള എട്ട് പ്രതികൾക്ക് ഭവനഭേദനം, നാശനഷ്ടം ഉണ്ടാക്കൽ, തടഞ്ഞു വെക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ അനുസരിച്ച് എട്ട് വർഷം തടവും വിധിച്ചിട്ടുണ്ട്. കെവിനെ അതി ക്രൂരമായി മർദ്ദിച്ച എട്ടാം പ്രതി നിഷാദിനും പന്ത്രണ്ടാം പ്രതി ഷാനുവിനും ആറു മാസം തടവും വിധിച്ചിട്ടുണ്ട്.
തെളിവുനശിപ്പിച്ച കുറ്റത്തിന് ഏഴാം പ്രതി ഷിഫിന് മൂന്ന് വർഷം തടവും 5,000 രൂപ പിഴയും വിധിച്ചു. വിവിധ വകുപ്പുകൾ പ്രകാരം ഉള്ള തടവ്ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി വ്യക്തമാക്കി. നീനു വിന്റെ സഹോദരൻ സാനു അടക്കം മൂന്ന് പ്രതികൾക്കെതിരെ ഗൂഢാലോചന കുറ്റം ഉണ്ടായിരുന്നുവെങ്കിലും ഇതിന് പ്രത്യേകം ശിക്ഷ വിധിച്ചില്ല. വിവിധ വകുപ്പുകളിലായി സാനു 40,000 രൂപയും ഷിഫിൻ 55,000 രൂപയും മറ്റു പ്രതികൾ 50,000 രൂപ വീതവും പിഴ ഒടുക്കണം. പിഴസംഖ്യയിൽ ഒന്നര ലക്ഷം രൂപ വീതം കെവിന്റെ കുടുംബത്തിനും നീനുവിനും നൽകണം. കെവിന്റെ സുഹൃത്ത് അനീഷിന് ഒരു ലക്ഷം രൂപ നൽകണം.
നീനു ഇരയാണെന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. കെവിന്‍ നീനുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടില്ല. അങ്ങനെയെങ്കില്‍ നീനുവിനെ ഇരയെന്ന് പറയാന്‍ കഴിയുമോ എന്ന ചോദ്യം കോടതിയില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നിയമപരമായി വിവാഹം കഴിച്ചിരുന്നുവോ എന്ന ചോദ്യം ഈ കേസില്‍ നിലനില്‍ക്കുകയില്ല. നീനു ഇരയാണോ എന്നത് മാത്രമാണ് ചോദ്യമെന്നും കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
നീനു ഇപ്പോഴും കെവിന്റെ മാതാപിതാക്കളുടെ സംരക്ഷണയിലാണ് കഴിയുന്നതെന്നും അവിടെയാണ് ജീവിക്കുന്നതെന്നും കോടതി പറഞ്ഞു. അതുകൊണ്ട് കെവിന്റെ മരണം ഏറ്റവും അധികം ബാധിച്ചവരില്‍ ഒരാളാണ് നീനുവെന്ന് നിസംശയം പറയാമെന്നും വിധിയില്‍ പറയുന്നു. കെവിന്റെ സുഹൃത്ത് അനീഷും കേസില്‍ ഇരയാണെന്നും കോടതി വ്യക്തമാക്കി.
കേന്ദ്ര സർവീസിൽ ജൂനിയർ എൻജിനീയർ തസ്‌തികയിലേക്കുള്ള നിയമനങ്ങൾക്കായി സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയർ (സിവിൽ, മെക്കാനിക്കൽ, ഇലക്‌ട്രിക്കൽ, ക്വാണ്ടിറ്റി സർവേയിങ് ആൻഡ് കോൺട്രാക്‌ട്) എക്‌സാമിന് അപേക്ഷ ക്ഷണിച്ചു. പരീക്ഷാ തീയതി പിന്നീടു പ്രഖ്യാപിക്കും. ഓൺലൈനിൽ അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 12.
സെൻട്രൽ വാട്ടർ കമ്മിഷൻ, സെൻട്രൽ പബ്ലിക് വർക്ക്‌സ് ഡിപ്പാർട്ട്‌മെന്റ് (സിപിഡബ്ല്യുഡി), മിലിട്ടറി എൻജിനീയർ സർവീസസ് (എംഇഎസ്), ഫറാക്കാ ബാറാജ് പ്രോജക്ട്, ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബിആർഒ), സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച് സ്റ്റേഷൻ, ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ, നാഷനൽ ടെക്നിക്കൽ റിസർച് ഓർഗനൈസേഷൻ(എൻടിആർഒ) തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഒഴിവ്. ഗ്രൂപ്പ് ബി നോൺ ഗസറ്റഡ് തസ്‌തികയാണിത്.
വിഭാഗം തിരിച്ചുള്ള തസ്‌തികകളും പ്രായപരിധി സംബന്ധിച്ച വിവരങ്ങളും ഇതോടൊപ്പം പട്ടികയിലുണ്ട്. ഒഴിവുകളുടെ എണ്ണം പിന്നീട് ലഭിക്കും. 2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കി പ്രായം കണക്കാക്കും. എസ്‌സി/എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും അംഗപരിമിതർക്ക് പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവനുവദിക്കും. വിമുക്‌തഭടന്മാർക്കു നിയമാനുസൃത ഇളവ്.
യോഗ്യത:
ജൂനിയർ എൻജിനീയർ (സിവിൽ), സെൻട്രൽ വാട്ടർ കമ്മിഷൻ :
സിവിൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), സെൻട്രൽ വാട്ടർ കമ്മിഷൻ : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം/ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (സിവിൽ), സിപിഡബ്ല്യുഡി: സിവിൽ എൻജിനീയറിങ് ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ), സിപിഡബ്ല്യുഡി: ഇലക്‌ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (സിവിൽ), എംഇഎസ്: സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.
ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ) എംഇഎസ്: ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.
ജൂനിയർ എൻജിനീയർ (സിവിൽ), ഫറാക്ക ബറാജ് പ്രോജക്ട്: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ഫറാക്ക ബാറാജ് പ്രോജക്ട്: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ഫറാക്ക ബാറാജ് പ്രോജക്ട്: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (സിവിൽ), ബിആർഒ: സിവിൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ സിവിൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും സിവിൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.
ജൂനിയർ എൻജിനീയർ (ഇലക്‌ട്രിക്കൽ ആൻഡ് മെക്കാനിക്കൽ), ബിആർഒ: ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ/ ഓട്ടമൊബൈൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ഇലക്‌ട്രിക്കൽ/ മെക്കാനിക്കൽ എൻജിനീയറിങ് ജോലികളിൽ (പ്ലാനിങ്, എക്‌സിക്യൂഷൻ, മെയിന്റനൻസ്) രണ്ടു വർഷം പ്രവൃത്തിപരിചയവും.
ജൂനിയർ എൻജിനീയർ (സിവിൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), സെൻട്രൽ വാട്ടർ പവർ റിസർച് സ്റ്റേഷൻ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും.
ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), ഡയറക്ടറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറൻസ് നേവൽ: ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ബിരുദം അല്ലെങ്കിൽ ഇലക്‌ട്രിക്കൽ എൻജിനീയറിങ്ങിൽ ത്രിവൽസര ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷം പ്രവൃത്തിപരിചയവും.
ജൂനിയർ എൻജിനീയർ (സിവിൽ), എൻടിആർഒ: സിവിൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (ഇലക്ട്രിക്കൽ), എൻടിആർഒ: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
ജൂനിയർ എൻജിനീയർ (മെക്കാനിക്കൽ), എൻടിആർഒ: മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ.
2020 ജനുവരി ഒന്ന് അടിസ്‌ഥാനമാക്കിയാണു യോഗ്യത കണക്കാക്കുന്നത്. തത്തുല്യയോഗ്യത സംബന്ധിച്ച വിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
അപേക്ഷാഫീസ്: 100 രൂപ. വനിതകൾ/എസ്‌സി/എസ്ടി/അംഗപരിമിതർ/വിമുക്‌തഭടന്മാർക്ക് ഫീസില്ല. നെറ്റ് ബാങ്കിങ്, ഭീം, യുപിഐ വഴിയോ വീസ, മാസ്റ്റർ കാർഡ്, മാസ്ട്രോ, റുപേ, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ചോ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വഴി ചെലാനായോ ഫീസ് അടയ്‌ക്കാം.
സെപ്റ്റംബർ 14 വരെ ഓൺലൈനായി ഫീസടയ്ക്കാം. ചെലാനായി ഫീസ് അടയ്ക്കുന്നവർ സെപ്റ്റംബർ 14നു മുൻപായി ചെലാൻ ജനറേറ്റ് ചെയ്യണം. ഫീസ് അടയ്‌ക്കുന്നതിനു മുൻപായി വിജ്‌ഞാപനത്തിലെ നിർദേശങ്ങൾ വായിച്ചു മനസിലാക്കുക.
തിരഞ്ഞെടുപ്പ്: രണ്ടു പേപ്പറുകളുള്ള എഴുത്തുപരീക്ഷയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പേപ്പർ–1 കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷയാണ്. പേപ്പർ–2 ഡിസ്ക്രിപ്റ്റീവ് പരീക്ഷ.
ബോർഡർ റോഡ്സ് ഓർഗനൈസേഷനിലേക്ക് അപേക്ഷിക്കുന്നവർക്ക് നിശ്ചിത ശാരീരിക യോഗ്യതയുണ്ടായിരിക്കണം. ഇവർക്കു കായികക്ഷമതാ പരീക്ഷയുണ്ടായിരിക്കും. പരീക്ഷാക്രമം ഇതോടൊപ്പം പട്ടികയിൽ.
പരീക്ഷാകേന്ദ്രം: കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രമുണ്ട്. കവരത്തിയിലും കേന്ദ്രമുണ്ട്.
അപേക്ഷിക്കുന്ന വിധം: www.ssc.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റ് വഴി ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടുള്ളവർക്ക് സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കാം. അല്ലാത്തവർ ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷിക്കുക. റജിസ്ട്രേഷൻ പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന റജിസ്ട്രേഷൻ ഐഡിയും പാസ്‌വേഡും സൂക്ഷിച്ചുവയ്ക്കണം. എസ്‌എസ്‌സി നടത്തുന്ന പരീക്ഷകൾക്ക് ഇത് ആവശ്യമായി വരും.