India

മുംബൈയിലെ ധാരാവിയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 101പേര്‍ക്ക്. ഇന്ന് 15 കേസുകളാണ് ധാരാവിയില്‍ പോസിറ്റീവ് ആയി കണ്ടെത്തിയത്. 10 പേരാണ് ധാരാവിയില്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഏറ്റവുമൊടുവില്‍ 62 വയസ്സുള്ള രോഗി. മാട്ടുംഗ ലേബര്‍ ക്യാമ്പില്‍ മൂന്ന് പുതിയ കേസുകള്‍ വന്നു.

8 ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്തല്‍ വലിയ വെല്ലുവിളിയാണ്. ഈ മേഖല ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് കണ്ടെയ്ന്‍മെന്റ് സോണുകളാണ് അധികൃതര്‍ ധാരാവിയില്‍ കണ്ടെത്തിയിരിക്കുന്നത്. പൊലീസ് ബാരിക്കേഡുകള്‍ വച്ച് എന്‍ട്രി പോയിന്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് അകത്തേയ്‌ക്കോ ഇവിടങ്ങളില്‍ നിന്ന് പുറത്തേയ്‌ക്കോ പോകാന്‍ ആരെയും അനുവദിക്കുന്നില്ല.

മുംബൈയില്‍ മാത്രം 2073 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 117 പേര്‍ ഇതുവരെ മരിച്ചു. മഹാരാഷ്ട്രയില്‍ 3200ലധികം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 27000ത്തിലധികം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു. രാജ്യത്താകെ നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ 12.59 ശതമാനത്തോളം വരും ഇത്.

ഒമാനില്‍ കൊറോണ വൈറസ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു.  ചങ്ങനാശ്ശേരി സ്വദേശി ഡോ.രാജേന്ദ്രന്‍ നായരാണ് (76) ഇന്ന് മരിച്ചത്.  മസ്‌കറ്റിലെ റോയല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. മൂന്നാഴ്ച മുമ്പാണ് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 40 വര്‍ഷത്തിലധികമായി ഒമാനില്‍ ഡോക്ടറാണ് രാജേന്ദ്രന്‍ നായര്‍. റൂവിയിലെ ഹാനി ക്ലിനിക്കിന്റെ ഉടമയാണ്. ഒമാനില്‍ കൊവിഡ് മൂലം മരിച്ച ആറാമത്തെയാളാണ് ഡോ.രാജേന്ദ്രന്‍ നായര്‍.

കൊല്ലം സ്വദേശിയായ ദിലീപ് കുമാര്‍ അരുണ്‍തോത്തി (54) ദുബായിലും മരിച്ചു. ദുബായില്‍ സ്വന്തമായി ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി നടത്തുകയായിരുന്നു ദിലീപ് കുമാര്‍. കടുത്ത ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിലീപിന് മൂന്ന് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം ദുബായില്‍ നടക്കും.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് വരാനാകാതെ നിരവധി പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍കുടുങ്ങി കിടക്കുന്നത്.ഇവര്‍ക്ക് എപ്പോള്‍ നാട്ടിലേക്ക് തിരികെ എത്താനാകും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അതിനിടെ തീരാ വേദനയായി മാറുകയാണ് മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന മരണങ്ങള്‍.

കൊവിഡ് കാലത്ത് ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് കൂടെ പോകാന്‍ അനുമതിയില്ല. ദുബായില്‍ പത്താം ക്ലാസുകാരന്‍ ജുവല്‍ അര്‍ബുദം ബാധിച്ച് മരിച്ചത് തീരാ വേദനയായിമാറുകയാണ്.

ജുവലിന്റെ മൃതശരീരം ചരക്ക് വിമാനത്തില്‍ നാട്ടിലേക്ക് കയറ്റി അയക്കുകയായിരുന്നു. അവന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ അനുഗമിക്കാനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ പ്രവാസികളായ ആ മാതാപിതാക്കള്‍ക്ക് സാധിച്ചില്ല. ഒടുവില്‍ പ്രിയപ്പെട്ട മകന്റെ സംസ്‌കാര ചടങ്ങുകള്‍ അവര്‍ കണ്ടത് ഫേസ്ബുക്കിലൂടെ.

ദുബായിലെ മുഹൈസിനയില്‍ താമസിക്കുന്ന പത്തനംതിട്ട മല്ലശ്ശേരി ചാമക്കാല വിളയില്‍ ജോമയുടെയും ജെന്‍സിന്റെയും മകനായ ജ്യുവല്‍(16) വെള്ളിയാഴ്ചയാണ് അര്‍ബുദം ബാധിച്ച് മരിച്ചത്.

കാലുകളെ അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും ഏറെക്കാലമായി വീല്‍ചെയറിലാണ് ജ്യുവല്‍ സ്‌കൂളില്‍ പോയിരുന്നത്. ഷാര്‍ജ ജെംസ് മില്ലെനിയം സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു ജ്യുവല്‍. ഏഴുവര്‍ഷം മുമ്പാണ് ജ്യുവലിന് അര്‍ബുദം ബാധിച്ചത്. ദുഖ:വെള്ളി ദിനത്തില്‍ ദുബായ് അമേരിക്കന്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.

ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടംകൂടുന്നത് നിരീക്ഷിക്കുന്നതിനായി കേരള പോലീസ് ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് നിരന്തരം നിരീക്ഷണം നടത്തുന്നുണ്ട്. ഇത്തരത്തില്‍ പകര്‍ത്തിയ നിരവധി വീഡിയോകള്‍ ട്രോളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ബോര്‍ അടിച്ചിരിക്കുന്ന ആളുകള്‍ക്ക് പൊട്ടിച്ചിരിക്കാനുള്ള വകയും ഇതിലുണ്ടായിരുന്നു.

അത്തരത്തില്‍ പുതിയ ഒരു ട്രോള്‍ വീഡിയോയുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള പോലീസ്. ഡ്രോണ്‍ ചരിതം മൂന്നാം ഭാഗം എന്ന കുറിപ്പോടെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന വീഡിയോ പൊട്ടി ചിരി ഉണര്‍ത്തുന്നതാണ്. വിഡി രാജപ്പന്റെ കഥാപ്രസംഗത്തിലെ ‘ഇവിടെ ആരെങ്കിലും വന്നാലോ ഇവിടെ ആരിപ്പം വരാനാ’ എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

കേരള പോലീസ് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്:

കൊവിഡ് തീവ്രബാധിത മേഖലയായ കർണാടകത്തിലെ കലബുറഗിയിൽ ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് രഥോത്സവം. ഇരുനൂറോളം പേരാണ് രാവൂർ സിദ്ധലിംഗേശ്വര ക്ഷേത്രത്തിലെ ആഘോഷത്തിൽ പങ്കെടുത്തത്. ലോക്ക് ഡൗൺ നിർദ്ദേശം ലംഘിച്ചതിന് ക്ഷേത്ര ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം അവഗണിച്ച് ഉത്സവാഘോഷത്തിൽ ആളുകൾ തോളോടുതോൾ ചേർന്ന്​ തേരുവലിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം ചത്ത ജെല്ലിക്കെട്ട്‌ കാളയെ അന്ത്യയാത്ര അയക്കാന്‍ മധുരയ്‌ക്ക്‌ അടുത്തുള്ള അളങ്കാനല്ലൂരില്‍ തടിച്ചു കൂടിയത്‌ ആയിരങ്ങളാണ്. ലോക്ക്‌ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന്‌ 3000 പേര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു. മുതുവര്‍പ്പട്ടി ഗ്രാമത്തിലാണ്‌ സംഭവം. നിരവധി ജെല്ലിക്കെട്ട്‌ മത്സരങ്ങളില്‍ പങ്കെടുത്ത്‌ സമ്മാനങ്ങള്‍ നേടിയിട്ടുള്ള മൂളി എന്ന കാള ബുധനാഴ്‌ചയാണ്‌ ചത്തത്‌. മൂളിയുടെ ജഡം അലങ്കരിച്ച്‌ പൊതുദര്‍ശനത്തിന്‌ വെച്ചു.

ഇവിടുത്തെ സെല്ലായി അമ്മന്‍ ക്ഷേത്രത്തിന്റെ കാള കൂടിയാണ്‌ മൂളി. കോവിഡ്‌ റെഡ്‌ സോണ്‍ ആണ്‌ മധുര. 41 പേര്‍ക്കാണ്‌ ഇവിടെ കോവിഡ്‌ സ്ഥിരീകരിച്ചിട്ടുള്ളത്‌. കോവിഡ്‌ 19ന്റെ മുന്‍കരുതല്‍ ഒന്നും സ്വീകരിക്കാതെയാണ്‌ ആയിരക്കണക്കിന്‌ ആളുകള്‍ ഒത്തുകൂടിയതും വിലാപ യാത്രയില്‍ പങ്കെടുത്തതും.

ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് തൃശൂർ പൂരം റദ്ദാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇൻസ്റ്റ​ഗ്രാമിൽ എഴുതിയ കുറിപ്പിൽ വിമർശനവുമായി എത്തിയ ആൾക്ക് കിടിലൻ മറുപടി നൽകി ഉണ്ണി മുകുന്ദൻ. ഇത് രണ്ടാം തവണ ആണ് തൃശൂർ പൂരം ഉപേഷിക്കുന്നതെന്നും, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നുവെന്നും താരം പറഞ്ഞു. ഇന്നും നമ്മൾ കടന്നു പോകുന്നത് അത്തരം യുദ്ധ സമാനമായ ഒരു സാഹചര്യത്തിലൂടെയാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഈ കുറിപ്പിനു താഴെയായിരുന്നു യുവാവിന്റെ വിമർശനം. ഇത്രയും കഥയുടെ ആവശ്യം എന്താ, പൂരം ഉപേക്ഷിച്ചു എന്ന് പറഞ്ഞാ പോരെ’ എന്നാണ് ഹിമാവാൻ എന്ന് പേരുള്ള യുവാവിന്റെ ചോദ്യം. അതിനും വിശദീകരിച്ചു തന്നെ ഉണ്ണി മറുപടി കൊടുക്കുന്നുണ്ട്.

നിനക്ക് കിട്ടിയ തേപ്പിന്റെ കഥയല്ല ഞാൻ എഴുതിയത്… അതുകൊണ്ട് രണ്ടു മൂന്ന് വാക്കിൽ ഒതുക്കാൻ പറ്റിയില്ല. ഇത് തൃശൂർ പൂരത്തെ പറ്റിയാണ്. ചില കാര്യങ്ങൾക്ക് അതിന്റേതായ മര്യാദ കൊടുക്കണം…’! ഉണ്ണി മറുപടിയായി കുറിച്ചു. ഉണ്ണിയുടെ മറുപടിക്കു ആരാധകരുടെ വൻ പിന്തുണയുമുണ്ട്.

ഉണ്ണി മുകുന്ദന്റെ കുറിപ്പ് വായിക്കാം:

നമസ്കാരം, ലോകമെമ്പാടുമുള്ള പൂര പ്രേമികൾക് നിരാശ സമ്മാനിച്ചാണ് ഇക്കൊല്ലം കടന്നു പോകുന്നത്. കേരളത്തിന്റെ സാംസ്‌കാരിക നഗരമായ തൃശ്ശൂരിന്റെ മണ്ണിൽ ജാതി മത ഭേദമെന്യേ കൊണ്ടാടുന്ന കേരള സംസ്കാരത്തിന്റെ തന്നെ പരിച്ഛേദമായ തൃശൂർ പൂരം ഈകൊല്ലം നടത്തേണ്ടതില്ല എന്ന് ദേവസ്വങ്ങൾ തീരുമാനം എടുത്തു.
എന്റെ അറിവിൽ ഇത് രണ്ടാം തവണ ആണ് തൃശൂർ പൂരം ഉപേഷിക്കുന്നത്, ആദ്യത്തേത് ഇന്ത്യ ചൈന യുദ്ധ കാലത്ത് ആയിരുന്നു.
ഇന്നും നമ്മൾ കടന്നു പോകുന്നത് അത്തരം യുദ്ധ സമാനമായ ഒരു സാഹചര്യത്തിൽ കൂടി ആണ്. ലോകമെമ്പാടും പടർന്നു പിടിച്ചിരിക്കുന്ന #Covid19 എന്ന മഹാമാരിയെ തുരത്താൻ ഉള്ള പോരാട്ടത്തിൽ ആണ് നാം.

അമേരിക്ക പോലുള്ള കരുത്തുറ്റ രാജ്യങ്ങൾ വരെ ഈ വിപത്തിനു മുൻപിൽ അടിപതറി നിൽകുമ്പോൾ 130 കോടി ജനങ്ങൾ ഉള്ള ലോകത്തിലെ തന്നെ ജനസംഖ്യയിൽ രണ്ടാമത് നിൽക്കുന്ന ഒരു രാജ്യം മുഴുവനായി അടച്ചിട്ട് മുൻ കരുതൽ എടുക്കാൻ ഒരു ഭരണ കൂടം തീരുമാനിച്ചപ്പോൾ അത് വിജയം കാണുന്നതിന്റെ പിൻ ബലം തന്നെ രാജ്യ തലപര്യം മാത്രം മുൻഗണയിൽ എടുക്കുന്ന ഭരണ സംവിധാനങ്ങളും, സംഘടനകളും, അതനുസരിക്കുന്ന ജനങ്ങളും ഉള്ളതാണ്.

അത് തന്നെ ആണ് ഭാരതത്തിന്റെ നട്ടെല്ലും. ഇങ്ങനെ ഒരു തീരുമാനം എടുത്ത തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളെയും സംസ്ഥാന സർക്കാരിനെയും ഈ അവസരത്തിൽ ഞാൻ അഭിനന്ദിക്കുന്നു. ഈ വർഷം പൂരം നടക്കേണ്ടിയിരുന്ന മെയ് 3 വരെ ആണ് പ്രധാനമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചിട്ടുള്ളത് അന്നേ ദിവസം ക്ഷേത്രാങ്കണത്തിൽ പൂരത്തിന്റെ പ്രതീകാത്മക ശംഖുനാദം മുഴങ്ങുമ്പോൾ അത് ഈ നാട്ടിൽ നിന്നും covid 19 എന്ന മഹാ മാരി ഒഴിഞ്ഞു പോയതിന്റെ വിളമ്പരം ആയി മാറട്ടെ എന്ന പ്രത്യാശയോടെ, ഈ വർഷം നമുക്കു നഷ്ടപെട്ട എല്ലാ ആഘോഷങ്ങളും പൂർവാധികം ഭംഗിയായി അടുത്ത വർഷം നമുക്ക് കൊണ്ടാടാൻ കഴിയട്ടെ എന്ന് ജഗദീശരനോട് പ്രാർത്ഥിക്കുന്നു. 🙏

ലോകം മുഴുവന്‍ ഉഴുതുമറിച്ചാണ് കൊറോണയുടെ സംഹാര താണ്ഡവം നടമാടുന്നത്. ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതരുള്ള ആദ്യ 20 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ട്.മഹാരാഷ്ട്രയും തമിഴ്‌നാടും തെലങ്കാനയുമുള്‍പ്പെടെയുള്ള ഒട്ടുമിക്ക സംസ്ഥാനങ്ങളിലും അതിഗുരുതര സ്ഥിതിയാണ് നിലനില്‍ക്കുന്നത്.എന്നാല്‍ കോവിഡ് ഇതുവരെ നാശം വിതയ്്ക്കാത്ത ചില സംസ്ഥാനങ്ങളും ഇന്ത്യയിലുണ്ട്.

പ്രധാനമായും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളാണ് കോവിഡിനെതിരേ ചെറുത്തുനില്‍ക്കുന്നത്. നാഗാലാന്‍ഡില്‍ ഇതുവരെ ഒരു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആരും മരണപ്പെട്ടിട്ടില്ല.മുപ്പതു ലക്ഷത്തില്‍ താഴെ ജനസംഖ്യ ഉള്ള നാഗാലാന്‍ഡ് നിരവധി സഞ്ചാരികള്‍ എത്തുന്ന ഒരു സംസ്ഥാനം കൂടി ആണ്. മറ്റൊരു വടക്കു കിഴക്കന്‍ സംസ്ഥാനമായ മിസോറാമും സുരക്ഷിതമാണ്.

സഞ്ചാരികള്‍ ധാരാളമായി വരുന്നതും,11.2 ലക്ഷം ജനസംഖ്യ മാത്രമുള്ള ഒരു സംസ്ഥാനം കൂടി ആണ് മിസോറാം.ഇത് വരേയും കേവലം ഒരാള്‍ക്കു മാത്രമാണ് കോവിഡ് റിപ്പോര്‍ട് ചെയ്തിട്ടുളളത്. മാത്രമല്ല മരണം ഒന്നും തന്നെ അവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.

മണിപ്പൂര്‍,ത്രിപുര എന്നിവിടങ്ങളില്‍ രണ്ടു വീതം ആളുകള്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. രണ്ടു സംസ്ഥാനങ്ങളിലും ഓരോ ആളുകള്‍ രോഗ വിമുക്തരാവുകയും ചെയ്തു.അരുണാചല്‍ പ്രദേശില്‍ രോഗബാധിതനായ ഏക ആള്‍ രോഗവിമുക്തി നേടുകയും ചെയ്തു.

ഉത്തരാഖണ്ഡിലും ചത്തീസ്ഗഢിലും ഗോവയിലും ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.കേന്ദ്ര ഭരണ പ്രദേശങ്ങളായ ദാദ്ര നാഗര്‍ ഹവേലി, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലഡാക്ക്, ചണ്ഡിഗഢ് എന്നിവിടങ്ങളിലും കോവിഡ് മരണങ്ങള്‍ ഇതുവരെയില്ല.

റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കി 30വയസ്സുകാരിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്ത റേഷന്‍ ഡീലര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാമ് ലി ജില്ലയിലാണ് സംഭവം. ബലാത്സംഗക്കേസുകള്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എസ് പി വിനീത് ജെയ്‌സവാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 25ന് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യുവതിയുടെ ഭര്‍ത്താവ് പഞ്ചാബില്‍ കുടുങ്ങികിടക്കുകയാണ്. വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന യുവതി റേഷന്‍ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ എത്തിയപ്പോള്‍ സാധനങ്ങള്‍ വീട്ടിലെത്തിച്ച് നല്‍കാമെന്ന് റേഷന്‍ ഉടമ പറയുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

സാധനങ്ങളുമായി വീട്ടിലെത്തിയ റേഷന്‍ കടയുടമ വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് റേഷന്‍ കടയുടമയെ അറസ്റ്റ് ചെയ്തു.

ബലാത്സംഗക്കേസുകള്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് എസ് പി വിനീത് ജെയ്‌സവാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

വ്യാപിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ തടയാനാവാതെ ആശങ്കയിലാണ് രാജ്യം. അതിനിടെ മരണസംഖ്യയും കുതിച്ചുയരുന്നത് രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 28 കൊറോണ മരണവും 826 പുതിയ കേസുകളും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മാത്രം 8 പേരാണ് കൊറോണ വൈറസ് ബാധിച്ച് മരിച്ചത്. ഡല്‍ഹിയില്‍ 6 മരണവും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ 448 പേരാണ് രോഗം ബാധിച്ച് മരിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 13430ഉം ആയി ഉയര്‍ന്നു.

11234 പേരാണ് കൊറോണ ചികിത്സയിലുള്ളത്. ഡല്‍ഹിയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1640 ആയി. കഴിഞ്ഞദിവസം 62 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഭോപ്പാലില്‍ 120ഉം ഗുജറാത്തില്‍ 58ഉം പേര്‍ക്ക് പുതിയതായി രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 929 ആയി.

302956 സാമ്പിളുകള്‍ ഇതുവരെ കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയെന്ന് ഐസിഎംആര്‍ അറിയിച്ചു. രാജ്യത്ത് ആകെ 370 ജില്ലകളില്‍ കൊറോണ സ്ഥിരീകരിച്ചുവെന്നും ഇതുവരെ 324 ജില്ലകളില്‍ ഒരു കൊറോണ കേസു പോലും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിമാരുടെ സമിതി ഇന്ന് രാവിലെ 11 മണിയ്ക്ക് യോഗം ചേരും.

ഹെലികോപ്റ്ററില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പണം വിതറുമെന്ന വ്യാജ വാര്‍ത്ത നല്‍കിയ ചാനലിനെതിരെ നടപടി. കന്നഡ ചാനലായ പബ്ലിക്ക് ടിവിക്കാണ് വാര്‍ത്താ വിതരണ മന്ത്രാലയം നോട്ടീസ് അയച്ചിരിക്കുന്നത്.

പട്ടണങ്ങളില്‍ ഹെലികോപ്റ്ററില്‍ നോട്ടുകെട്ടുകള്‍ വിതരണം ചെയ്യുമെന്നായിരുന്നു വാര്‍ത്ത നല്‍കിയത്. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വാര്‍ത്ത നല്‍കിയ നിങ്ങളുടെ പ്രക്ഷേപണം നിരോധിക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ബോധിപ്പിക്കാനുണ്ടോയെന്നാണ് ചാനലിന് ലഭിച്ച നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. അതേസമയം, 10 ദിവസത്തിനുള്ളില്‍ ചാനല്‍ മറുപടി നല്‍കണം.

ഏപ്രില്‍ 15നാണ് ചാനല്‍ ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുന്ന വാര്‍ത്ത നല്‍കിയത്. അതും ലോക്ക് ഡൗണ്‍ ആയതിനാല്‍ ഗുരുതര പ്രശ്‌നം തന്നെ ഉണ്ടാക്കുന്ന ഒരു വാര്‍ത്തയും ആയിരുന്നു.

കന്നഡ ചാനല്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. നിരവധി ആളുകളാണ് ഇത് വിശ്വസിച്ച് വീടുകള്‍ക്ക് പുറത്തിറങ്ങി പണത്തിനായി കാത്തിരുന്നത്.

പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്നും ഇത്തരത്തില്‍ നോട്ടുകെട്ടുകള്‍ പട്ടണങ്ങളില്‍ വിതറാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്നും ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ(പിഐബി) വ്യക്തമാക്കിയിരുന്നു.

നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ‘ഹെലികോപ്റ്റര്‍ മണി’യിലൂടെ കഴിയുമെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു അഭിപ്രായപ്പെട്ടിരുന്നു. ഇതേക്കുറിച്ചാണ് ചാനല്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍ ‘ഹെലികോപ്റ്റര്‍ മണി’യില്‍ ഒരു പാളിച്ച പറ്റുകയായിരുന്നു.

Copyright © . All rights reserved