തിരുവല്ല പാലിയേക്കരയിൽ കന്യാസ്ത്രീ വിദ്യാർഥിനിയുടെ മൃതദേഹം കിണറ്റിൽ കാണപ്പെട്ട സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി. പാലിയേക്കര ബസേലിയൻ കോൺവെൻ്റിലെ സന്ന്യസ്ത വിദ്യാർഥിനിയായ ദിവ്യ പി ജോണിൻഅറെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് ജസ്റ്റിസ് ഫോർ സി. ലൂസി കൂട്ടായ്മയുടെ ആവശ്യം. സഭാധികാരികളുടെയും നേതാക്കളുടെയും സമ്മർദ്ദത്തിനു വഴങ്ങാതെ കുറ്റമറ്റ രീതിയിൽ കേസന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.

21കാരിയായ യുവതിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് പ്രാഥമിക നിഗമനം. ദിവ്യ കിണറ്റിലേയ്ക്ക് എടുത്തു ചാടുന്നതായി കണ്ടെന്ന് ഒരു കന്യാസ്ത്രീ മൊഴി നൽകിയിട്ടുമുണ്ട്. എന്നാൽ ഇത് ശരിയാകാൻ ഇടയില്ലെന്നാണ് ആഗോള മലയാളി കൂട്ടായ്മയുടെ വാദം.

ദിവ്യയുടേത് ആത്മഹത്യയല്ലെന്ന സംശയിക്കാൻ തക്കതായ കാരണങ്ങൾ ഇല്ലെന്ന് നിവേദനത്തിൽ വ്യക്തമാക്കുന്നു. ഇരുമ്പുമൂടിയും സംരക്ഷണഭിത്തിയുമുള്ള കിണറ്റിലേയ്ക്ക് അബദ്ധത്തിൽ കാൽ വഴുതി വീഴാനുള്ള സാധ്യതയില്ല. കിണറ്റിലേയ്ക്ക് എടുത്തു ചാടിയാൽ തന്നെയും അരയ്ക്കൊപ്പം മാത്രം വെള്ളമുള്ള കിണറ്റിൽ തലയ്ക്കു ക്ഷതമേൽക്കാത്ത തരത്തിൽ അത് മരണകാരണമാകില്ലെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.

യുവതി കിണറ്റിൽ ചാടുന്നതു കണ്ടെന്നു പറയുന്ന കന്യാസ്ത്രീ ആരെയെങ്കിലും സഹായത്തിനു വിളിക്കുകയോ യുവതിയോ രക്ഷിക്കാൻ ശ്രമിച്ചതായോ പറയുന്നില്ലെന്നും നിവേദനത്തിൽ ആരോപിക്കുന്നു. പോലീസ് എത്തുന്നതിനു മുൻപ് തന്നെ ആംബുലൻസിൽ സഭയുടെ തന്നെ നിയന്ത്രണത്തിലുള്ള ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയതിൽ ദുരൂഹതയുണ്ടന്നും ആരോപണമുണ്ട്. സന്യാസിനീസമൂഹവും രൂപതാനേതൃത്വവും തമ്മിൽ ഗൂഢാലോചന നടത്തി തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഇവരുടെ ഫോൺ വിളികകളും യാത്രകളും നിരീക്ഷിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെടുന്നുണ്ട്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മല്ലപ്പള്ളി ചുങ്കപ്പാറ സ്വദേശിയായ ജോൺ ഫിലിപ്പോസിന്‍റെ മകളായ ദിവ്യയെ ദുരൂഹസാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിലേയ്ക്ക് എന്തോ വീഴുന്ന ശബ്ദം കേട്ട് നടത്തിയ പരിശോധനയിലാണ് ദിവ്യയെ കിണറ്റില്‍ വീണ നിലയില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫയര്‍ ഫോഴ്സിന്‍റെ നേതൃത്വത്തില്‍ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട്. മഠം അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് 12അരയോടെയാണ് പോലീസ് എത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. മലങ്കര സഭയുടെ കീഴിലുള്ള ബസേലിയൻ കോൺവെൻ്റില്‍ കന്യാസ്ത്രീയാകുന്നതിനു മുന്നോടിയായി അഞ്ചാം വര്‍ഷ നോവിഷ്യേറ്റ് വിദ്യാര്‍ഥിനിയായിരുന്നു ദിവ്യ. അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.