ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംഎൽഎ മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് ഡൽഹിയിൽ ഡോക്ടർ ജീവനൊടുക്കി. ഡൽഹി നെബ് സരായി സ്വദേശിയായ രാജേന്ദ്ര സിംഗ് (52) ആണ് ജീവനൊടുക്കിയത്.
ഭരണകക്ഷി എംഎൽഎയും കൂട്ടാളിയും തന്നിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും ആരോപിച്ച് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചാണ് രാജേന്ദ്ര സിംഗ് ജീവനൊടുക്കിയത്. വാട്ടർ ടാങ്കർ സർവീസ് നടത്തിവരുന്ന ഡോക്ടർ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. എംഎൽഎ പ്രകാശ് ജാർവലും ഇയാളുടെ കൂട്ടാളി കപിലുമാണ് തന്റെ മരണത്തിന് ഉത്തരവാദിയെന്ന് ഡോക്ടർ ആത്മഹത്യാ കുറിപ്പിൽ ആരോപിക്കുന്നു.
കേരളത്തിൽ കോവിഡ് രോഗബാധ നിയന്ത്രണ വിധേയമാണെന്ന വിലയിരുത്തലിന് പിന്നാലെ രണ്ടാംഘട്ട ലോക്ക് ഡൗണിൽ കേന്ദ്രാനുമതിയോടെ ചില ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളം. സംസ്ഥാനത്തെ ഏഴ് ജില്ലകൾ കോവിഡ് ഹോട്ട്സ്പോട്ടുകളാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുമ്പോൾ, ഈ ജില്ലകളുൾപ്പെടെ സോണുകളാക്കി തിരിച്ചാണ് ഏപ്രിൽ 20 മുതൽ ജനജീവിതം സാധാരണ നിലയിയിലേക്ക് മടക്കിക്കൊണ്ട് വരാൻ സംസ്ഥാന സർക്കാർ നടപടികൾ സ്വീകരിച്ച് വരുന്നത്. രോഗവ്യാപനത്തിന്‍റെ തീവ്രതയനുസരിച്ച് സംസ്ഥാനത്തെ 4 സോണുകളായാണ് തിരിച്ചിരിക്കുന്നത്. രാജ്യത്തെ ലോക്ക്ഡൗൺ തീരുന്ന വരെ ട്രെയിൻ സർവീസുകൾ ഉണ്ടാവില്ലെന്ന് നേരത്തെ തന്നെ റെയിൽവേ അറിയിച്ചിരുന്നു. വിമാന ഗതാഗതവും അതുപോലെ തന്നെ. അന്തർ ജില്ലാ ബസ് സർവീസുകളടക്കം വിവിധ സേവനങ്ങൾ ലോക്ക്ഡൗൺ കാലം മുഴുവൻ എല്ലാ സോണുകളിലും ഉണ്ടാകില്ലെന്നാണ് സർക്കാർ നിലപാട്. പുതിയ ഉത്തരവിലും ഇക്കാര്യം സർക്കാർ വ്യക്തമാക്കുന്നു.
സോണുകൾ- റെഡ്, ഓറഞ്ച് എ, ഓറഞ്ച് ബി, ഗ്രീന്‍
റെഡ് : മേയ് 3 വരെ പൂര്‍ണ ലോക്ഡൗണ്‍ – കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ക്ക് ബാധകം
ഓറഞ്ച് എ : ഏപ്രിൽ 24 നു ശേഷം ഭാഗിക ഇളവുകള്‍- പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകള്‍ക്ക്
ഓറഞ്ച് ബി : 20-നു ശേഷം ഭാഗിക ഇളവ്- ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളില്‍
ഗ്രീന്‍ : 20-നു ശേഷം സാധാരണ നിലയിലേക്ക് – കോട്ടയം, ഇടുക്കി എന്നീ രണ്ടു ജില്ലകള്‍.
റെഡ് സോണ്‍-
ഏറ്റവും കൂടുൽ രോഗികളുള്ള കാസർകോടിന് പുറമെ, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളെ ഉൾപ്പെടുത്തിയിട്ടുള്ള റെഡ് സോണിൽ മെയ് 3 വരെ സമ്പൂർണമായി തന്നെ ലോക്ക് ഡൗൺ തുടരും. ഒരു തരത്തിലുമുള്ള ഇളവുകളും ഈ പ്രദേശങ്ങളിൽ ഉണ്ടാവില്ല. രണ്ട് കവാടങ്ങളിലൂടെ മാത്രമേ റെഡ് സോണിലെ ഓരോ ജില്ലയിലേക്കും പ്രവേശിക്കാൻ സാധ്യമാവുകയുള്ളൂ.
ഗ്രീന്‍ സോണ്‍-
ഗ്രീൻ സോണിൽ വലിയ തോതിൽ ഇളവ് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും ഒരുപാട് മേഖലകളിൽ നിയന്ത്രണം തുടരും. ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്ന് തന്നെയാണ് സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നത്. ആരാധനാലയങ്ങള്‍ തുറക്കരുത്. സാമൂഹിക, രാഷ്ട്രീയ, കായിക, വിനോദ, മത, സാംസ്കാരിക, വിദ്യാഭ്യാസ പരിപാടികള്‍ സംഘടിപ്പിക്കരുതെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
രാജ്യാന്തര, സംസ്ഥാനാന്തര, അന്തര്‍ ജില്ലാ യാത്രകള്‍, ട്രെയിന്‍, മെട്രോ സര്‍വീസുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, പരിശീലനകേന്ദ്രങ്ങള്‍, തിയറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിംനേഷ്യം, സ്വിമ്മിങ് പൂള്‍, സ്പോര്‍ട്സ് കോംപ്ലക്‌സ്, പാര്‍ക്ക്, ബാര്‍, ഓഡിറ്റോറിയം എന്നിവയ്ക്കും പ്രവർത്താനുനുമതിയില്ല. വിവാഹങ്ങളിലും മൃതദേഹ സംസ്കാര ചടങ്ങുകളിലും 20 പേരില്‍ കൂടുതല്‍ പാടില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
പൊതു ഗതാഗതത്തിനുള്ള ഇളവുകൾ
ഓറഞ്ച് എ, ബി, ഗ്രീന്‍ സോണ്‍ പട്ടണങ്ങളില്‍ ഹ്രസ്വദൂര ബസ് സര്‍വീസിന് അനുമതി നൽകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. കടുത്ത നിയന്ത്രണങ്ങളോടെ 60 കിലോമീറ്ററില്‍ കൂടാത്ത ട്രിപ്പുകൾക്കാണ് അനുമതി, ജില്ലാ അതിര്‍ത്തി കടക്കരുത്, ബസില്‍ നിന്നുകൊണ്ടുള്ള യാത്ര പാടില്ല, യാത്രക്കാര്‍ മാസ്ക് ധരിക്കണം, സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കണം എന്നിവയാണ് മറ്റ് നിർദേശങ്ങൾ.
മൂന്ന് സീറ്റുകളുള്ളതിൽ ഇടയിലെ സീറ്റ് ഒഴിച്ചിട്ട് രണ്ട് പേർക്ക് ഇരിക്കാം. രണ്ട് സീറ്റുകൾ ഉള്ളതിൽ ഒരാളേ ഇരിക്കാവൂ.
സ്വകാര്യ വാഹനങ്ങൾക്കുള്ള യാത്രാ നിർദേശങ്ങൾ
ഒറ്റ, ഇരട്ടയക്ക നമ്പർ നിയന്ത്രണ പ്രകാരം ഒന്നിടവിട്ട ദിവസങ്ങളിൽ ആയിരിക്കും യാത്രാനുമതി നൽകുക. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഒറ്റ അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾക്കും വ്യാഴം, ശനി ദിവസങ്ങളിൽ ഇരട്ടയക്ക നമ്പറുള്ള വാഹനങ്ങൾക്കും അനുമതി ലഭിക്കും.
അടിയന്തര സർവീസുകൾക്കും അത്യാവശ്യത്തിന് യാത്ര ചെയ്യുന്നവർക്കും മാത്രം ഈ നിബന്ധനയിൽ ഇളവ്. ഡ്രൈവർ അടക്കം മൂന്നു പേർ മാത്രമേ നാല് ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യാവൂ എന്നും നിർദേശമുണ്ട്.
ഇരു ചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം. കുടുംബാംഗമാണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. സ്ത്രീകൾക്ക് ഈ നിയന്ത്രണങ്ങളില്ല. എല്ലാ യാത്രക്കാർക്കും മാസ്ക് നിർബന്ധമാണ്.
ഹോട്ടലുകൾ / ബാർബർ ഷോപ്പുകൾ – ബാർബർ ഷാപ്പുകൾ (എസിയില്ലാതെ ശനിയാഴ്ചയും ഞായറാഴ്ചയും മാത്രം പ്രവർത്തിക്കാം. രണ്ട് പേർ മാത്രമേ അകത്ത് പാടുള്ളൂ. ഹോട്ടലുകൾ – ഇരുന്ന് ഭക്ഷണം കഴിക്കാവുന്നത് 7 മണി വരെ. പാഴ്സൽ നൽകാവുന്നത് എട്ട് മണി വരെ. ഹോട്ടലുകൾ, ഹോംസ്റ്റേകൾ, മോട്ടലുകള്‍ എന്നിവയ്ക്ക് പ്രവത്തിക്കാം. ടൂറിസ്റ്റുകൾ, ലോക്ക്ഡൗണിൽ കുടുങ്ങിയവർ, മെഡിക്കൽ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവർ. ഇലക്ട്രീഷ്യൻ, ഐടി റിപ്പയേഴ്സ്, പ്ലംബേഴ്സ്, മോട്ടോർ മെക്കാനിക്കുകൾ, കാർപ്പെന്റർമാര്‍ തുടങ്ങിയവർക്കും ഇക്കാലയളവിൽ സേവനങ്ങൾ നൽകാനാവും. സിമന്‍റുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾക്ക് ഇതര സംസ്ഥാന തൊഴിലാളികളെ ഉൾപ്പെടെ ഉപയോഗിക്കാം.
ഇളവുകൾ ഉൾപ്പെടുന്ന മറ്റ് മേഖലകൾ (കേന്ദ്ര നിർദേശം ഉൾപ്പെടെ)
ആരോഗ്യമേഖല- ആയുഷ് വകുപ്പുകൾ ഉൾപ്പെടെ രാജ്യത്തെ ആരോഗ്യ മേഖലയിലെ എല്ലാ സേവനങ്ങളും തുടർന്നും ലഭ്യമാവും. ആശുപത്രികൾ, നഴ്സിങ്ങ് ഹോമുകൾ, ക്ലിനിക്കുകൾ, ടെലി മെഡിസിൻ സംവിധാനം. ഡിസ്പെൻസറികൾ, കെമിസ്റ്റുകൾ, ഫാർമസികൾ എല്ലാത്തരം മെഡിക്കൽ സ്റ്റോറുകൾ എന്നിവയ്ക്കും പ്രവർത്തിക്കാം. മെഡിക്കൽ ലബോറട്ടറികൾ, കളക്ഷൻ സെന്റ്ർ, ഫാർമസ്യൂട്ടിക്കൽ ആന്റ് മെഡിക്കൽ റിസർച്ച് ലാബ്, കോവിഡ് 19 സംബന്ധിച്ച് ഗവേഷണം നടക്കുന്ന സ്ഥാപനങ്ങൾ, മൃഗാശുപത്രി, അനുബന്ധ സ്ഥാപനങ്ങൾ എന്നിവയ്ക്കും പ്രവര്‍ത്തനാനുമതി.
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ചേർന്ന് നിൽക്കുന്നതും അവശ്യ സർവീസിനെ സഹായിക്കുന്നതുമായ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങൾ, ഹോംകെയർ സേവന ദാതാക്കൾ, ആശുപത്രികൾക്ക് സേവനം നൽകുന്ന മേഖലകള്‍, മരുന്ന് നിർമാണശാലകൾ, മെഡിക്കൽ ഓക്സിജൻ,പാക്കിങ്ങ് മെറ്റീറിയൽസ്, ഫാർമസ്യൂട്ടിക്കൽസ്, ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കൾ, ഇടനിലക്കാർ, ആംബുലൻസ് നിർമാണം ഉൾപ്പെടെ മെഡിക്കൽ/ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന പ്രവർത്തനങ്ങൾ.
മെഡിക്കൽ സേവനങ്ങളുടെ അന്തർസംസ്ഥാന ഗതാഗതം ( വിമാന സർവീസ് ഉൾപ്പെടെ). ആരോഗ്യ മേഖലയിലെ ഉദ്യോഗസ്ഥർ, ശാത്രജ്ഞർ, നഴ്സുമാർ, പാരമെഡിക്കൽ ഉദ്യോഗസ്ഥർ, ലാബ് ടെക്നീഷ്യൻമാർ, ശിശു സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവർ, ആംബുലൻസ്, മെഡിക്കൽ അനുബന്ധ സേവനങ്ങൾ.
കാർഷിക മേഖല- എല്ലാതരം കാർഷിക പ്രവർത്തനങ്ങളും പുർണതോതിൽ പ്രവർത്തിക്കാം. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സേവനങ്ങൾ, സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവ നടത്തുന്ന മാർക്കറ്റുകൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
കാർഷിക ഉപകരണങ്ങൾ, സ്പെയർ പാർട്സ് തുടങ്ങി മേഖലയുടെ സപ്ലൈ ചെയിനിലുള്ള സ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം. വിത്ത്, വളം തുടങ്ങിയവയുടെ നിർമാണം, വിതരണം എന്നിവയും അനുവദിക്കും. കാർഷികോത്പന്നങ്ങളുടെ അന്തർസംസ്ഥാന നീക്കം.
ഫിഷറീസ്- മത്സ്യബന്ധനത്തിന് അനുമതി. മത്സ്യകൃഷിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കും പ്രവർത്തിക്കാം. ഹാച്ചറീസ്, ഫീഡ്പ്ലാന്റുകൾ, വ്യാവസായിക അക്വേറിയങ്ങൾ. മത്സ്യം, അനുബന്ധ ഭക്ഷ്യവസ്തുക്കളുടെ ചരക്ക് നീക്കം. ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ എന്നിവർക്ക് യാത്ര ചെയ്യാം.
തോട്ടം മേഖല- തേയില, കാപ്പി, റബ്ബർ തോട്ടങ്ങൾക്ക് പ്രവർത്തനാനുമതി. തേയില, കാപ്പി, റബ്ബർ, കശുവണ്ടി എന്നിവയുടെ സംസ്കരണം, പാക്കിങ്, വിൽപന എന്നിവ നടത്താം.
മൃഗക്ഷേമം- പാൽ ഉത്പാദനം, ശേഖരണം, വിതരണം അനുബന്ധ സേവനങ്ങൾ എന്നിവയ്ക്ക് പ്രവർത്തിക്കാം. കോഴി ഫാമുകൾ, ഹാച്ചറികൾ, ലൈവ്സ്റ്റോക്ക് പ്രവർത്തനങ്ങൾ, കാലിത്തീറ്റ ഉൽപാദനം, പ്ലാന്റുകൾ അനുബന്ധ സേവനങ്ങൾ, മൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഗോശാലകൾ എന്നിവയ്ക്കും പ്രവർത്തിക്കാം.
സേവന മേഖല- കുട്ടികള്‍ / ഭിന്നശേഷിക്കാർ / മാനസിക വെല്ലുവിളി നേരിടുന്നവർ / മുതിർന്ന പൗരൻമാർ / ആശ്രയമില്ലാത്തർ /സ്ത്രീകൾ / വിധവകൾ എന്നിവർക്കുള്ള കെയർഹോമുകൾ. ക്ഷേമ പെന്‍ഷൻ ഉൾപ്പെടെയുള്ളവരുടെ വിതരണം. അംഗണവാടികളുടെ പ്രവർത്തനം- കുട്ടികൾക്കുള്ള ഭക്ഷണ വിതരണം, 15 ദിവസത്തിൽ ഒരിക്കൽ വീട്ടിലെത്തിച്ച് നൽകണം.
വ്യവസായ- സ്വകാര്യ സ്ഥാപനങ്ങൾ- മാധ്യമങ്ങൾ, ഡിടിച്ച് ആൻഡ് കേബിൾ സർവീസ്, ഐ.ടി, അനുബന്ധമേഖലകൾ (50 ശതമാനം ജീവനക്കാർ മാത്രം). ഡാറ്റ കാൾസെന്റെറുകൾ (സര്‍ക്കാർ സേവനം മാത്രം). സർക്കാർ അംഗീകൃത സേവന കേന്ദ്രങ്ങൾ പഞ്ചായത്ത് തലം. ഇ-കോമേഴ്സ് കമ്പനികൾ. (വാഹന ഉപയോഗം അനുമതിയോടെ മാത്രം) കൊറിയർ സർവീസുകൾ. കോൾഡ് സ്റ്റോറേജ്, സംഭരണ കേന്ദ്രങ്ങൾ. സ്വകാര്യ സുരക്ഷാ സേവനങ്ങൾ.
കൊറോണ വൈറസ് ആഗോള ഭീഷണിയായി തുടരുന്ന കാലത്ത് ഇന്ത്യ മറ്റുരാജ്യങ്ങൾക്ക് നൽകിയ സഹായങ്ങൾക്ക് പ്രകീർത്തനവുമായി ഐക്യരാഷ്ട്ര സഭ. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയൊ ഗുട്ടെറസാണ് ഇന്ത്യയുടെ സഹായങ്ങൾക്ക് അഭിനന്ദനവും നന്ദിയും അറിയിച്ചിരിക്കുന്നത്. കോവിഡ് രോഗികളെ ചികിത്സിക്കുന്നതിൽ ഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് നൽകിയത് ഉൾപ്പെടെയുള്ള സഹായങ്ങളാണ് ഇന്ത്യ വിവിധ രാജ്യങ്ങൾക്ക് നൽകിയത്. ഇന്ത്യ മറ്റ് രാജ്യങ്ങൾക്ക് സഹായം എത്തിക്കുന്നതിനെപ്പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് ഇന്ത്യ ലോകരാജ്യങ്ങൾക്ക് മുന്നിൽ വാഴ്ത്തപ്പെട്ടത്.
വൈറസിനെതിരായ പോരാട്ടത്തിന് ആഗോളതലത്തിൽ ഐക്യദാർഢ്യം വേണം. എല്ലാ രാജ്യങ്ങളും മറ്റ് രാജ്യങ്ങളെ സഹായിക്കാൻ സന്നദ്ധരാകണം. ഇങ്ങനെ മറ്റ് രാജ്യങ്ങളെ സഹായിക്കുവർക്ക് സല്യൂട്ട് നൽകുന്നുവെന്നും ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ഡുജറിക് പറഞ്ഞു.
അതേസമയം, ഇന്ത്യ നിലവിൽ 55 രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഹൈഡ്രോക്‌സിക്ലോറോക്വിൻ മരുന്ന് കയറ്റുമതി ചെയ്യാനുള്ള ശ്രമത്തിലാണ്. അമേരിക്ക, മൗറീഷ്യസ്, സീഷെൽസ്, അഫ്ഗാനിസ്ഥാൻ, ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, മാലിദ്വീപ്, ശ്രീലങ്ക,മ്യാന്മർ എന്നീ രാജ്യങ്ങൾക്കും ഇന്ത്യ സഹായം നൽകി. ഇതിന് പുറമെ സാംബിയ, ഡൊമനികൻ റിപ്പബ്ലിക്, മഡഗാസ്‌കർ, ഉഗാണ്ട, ബുർകിന ഫാസോ, നൈജെർ, മാലി, കോംഗോ, ഈജിപ്ത്, അർമേനിയ, കസാഖ്സ്ഥാൻ, ഇക്വഡോർ, ജമൈക, സിറിയ, ഉക്രൈൻ, ഛാഡ്, സിംബാബ്വെ, ജോർദാൻ, കെനിയ, നെതർലാൻഡ്, നൈജീരിയ, ഒമാൻ, പെറു എന്നീ രാജ്യങ്ങളിലേക്കും ഇന്ത്യ മരുന്നകൾ കയറ്റി അയയ്ക്കും.
ഇന്ത്യ രണ്ട് ലക്ഷം ഹൈഡ്രോക്‌സി ക്ലോറോക്വിൻ ഗുളികകളാണ് ഡൊമനിക്കൻ റിപ്പബ്ലിക്കിന് നൽകുന്നത്. ഇതിൽ ഇന്ത്യൻ പ്രതിനിധി സയീദ് അക്ബറുദീനോട് യുഎന്നിലെ ഡൊമനികൻ റിപ്പബ്ലിക്കിന്റെ സ്ഥിരം പ്രതിനിധി ജോസ് സിംഗെർ നേരിട്ട് നന്ദി അറിയിച്ചിരുന്നു.
വിവിധ ഗള്‍ഫ് രാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പോസ്റ്റുകളിടുന്ന ഇന്ത്യക്കാരുടെ ശ്രദ്ധക്ക്. കര്‍ശനമായ നടപടിയായിരിക്കും നിങ്ങളെ കാത്തിരിക്കുന്നതെന്നാണ് വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ വ്യാപകമായ വിധത്തില്‍ വിദ്വേഷ പോസ്റ്റുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ പ്രചരിപ്പിക്കുന്നു എന്നാണ് ആരോപണം. ഇക്കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെടും.
മുസ്ലീങ്ങളാണ് കൊവിഡ് പരത്തുന്നത് എന്ന രീതിയിലുള്ള പ്രചരണം ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളില്‍ ഒരു വിഭാഗം വലിയ പ്രചാരണം നടത്തുന്നുണ്ട്. ഇതിനൊപ്പമാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരും മതവിദ്വേഷം പ്രചരിപ്പിക്കുന്നത്. കൊറോണ വൈറസ് ബാധയ്ക്ക് മുമ്പ് തന്നെ ഇത്തരത്തില്‍ വിദ്വേഷ പ്രചരണം നടക്കുകയും ചിലര്‍ അറസ്റ്റിലാവുക വരെ ചെയ്തിരുന്നു. എന്നാല്‍ കൊവിഡിന്റെ വരവോടെ ഇന്ത്യയില്‍ ഒരുവിഭാഗം നടത്തുന്ന വിദ്വേഷ പ്രചരണത്തിന് സഹായകമാകുന്ന വിധത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലുള്ളവരും ഈ പ്രവര്‍ത്തിക്ക് മുതിരുന്നത്. എന്നാല്‍ ഇവര്‍ക്കെതിരെ കര്‍ശന നടപടിയെന്നാണ് ഇപ്പോള്‍ ഈ രാജ്യങ്ങളിലെ അധികൃതര്‍ വ്യക്തമാക്കുന്നത്.
യു.എ.ഇയിലെ രാജകുടുംബാംഗവും പ്രമുഖ എഴുത്തുകാരിയുമായ ശൈഖ ഹിന്ദ് ബിന്‍ത് ഫൈസല്‍ അല്‍ ഖാസ്മി തന്നെ ഇക്കാര്യം ഇന്നലെ സൂചിപ്പിച്ചു. യുഎഇയില്‍ വംശീയ വിദ്വേഷവും വിവേചനവും കാണിക്കുന്നവര്‍ പിഴയൊടുക്കേണ്ടി വരുമെന്നും രാജ്യത്തു നിന്ന് പുറത്താക്കുമെന്നും അവര്‍ ട്വീറ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അവരുടെ പ്രതികരണം.
ഇതിനു പിന്നാലെ ഗാന്ധിജിയുടെ വാക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് അവര്‍ വിദ്വേഷ പ്രചരണത്തിനും വംശീയഹത്യക്കുമെതിരായും സംസാരിക്കുന്നുണ്ട്. “വംശഹത്യയുടെ തുടക്കം വിദ്വേഷ പ്രചാരണത്തില്‍ നിന്നാണ്. ‘കണ്ണിനു കണ്ണ് എന്നതു മൂലം സംഭവിക്കുക ലോകം മുഴുവന്‍ അന്ധകാരരരത്തിലാകും എന്നതാണ്’. ഇപ്പോള്‍ സിനിമയായും ചിത്രങ്ങളായുമൊക്കെ നാം രേഖപ്പെടുത്തിയിട്ടുള്ള ആ രക്തപങ്കിലമായ ചരിത്രത്തില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. മരണത്തിന് മരണം മാത്രമേ കൊണ്ടുവരാന്‍ കഴിയൂ, അതുപോലെ സ്‌നേഹത്തിന് സ്‌നേഹവും”, അവര്‍ പറയുന്നു.
മറ്റൊരു ട്വീറ്റില്‍ അവര്‍ വീണ്ടും ഇക്കാര്യം ആവര്‍ത്തിച്ചു. “വെറുപ്പ് എന്നത് കത്തിക്കൊണ്ടിരിക്കുന്ന ഒരു കല്‍ക്കരി കൈയില്‍ എടുക്കുന്നതു പോലെയാണ്. അത് എടുത്തിരിക്കുന്നവര്‍ക്കും പൊള്ളും. അഭിമാനത്തോടെ പറയട്ടെ, ഞാനൊരു യുഎഇക്കാരിയാണ്. ഇവിടേക്ക് വരികയും ഇവിടെ താമസിക്കുകയും ചെയ്യുന്ന ഏതൊരു മതസ്ഥരേയും ഞങ്ങള്‍ സഹിഷ്ണുതയോടെ മാത്രമേ കാണൂ. ദയയിലും നീതിയിലും സന്തോഷഭരിതമായ ഒരു താമസസ്ഥലവും അടിസ്ഥാനപ്പെടുത്തി ഭരിക്കുന്ന, വികസിച്ചു കൊണ്ടിരിക്കുന്ന ഒരു നാടാണിത്” എന്നും അവര്‍ പറയുന്നു.
“എനിക്ക് ഇന്ത്യ ഇഷ്ടമാണ്. ഞാന്‍ അവിടെ വന്നിട്ടുണ്ട്. എന്റെ ‘ഗുരുജി’യെ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യക്കാരും അറബ് വംശജരും തമ്മില്‍ ഒരു പ്രത്യേക തരത്തിലുള്ള ബന്ധമുണ്ട്. ആ പഴയ ഹൃദ്യമായ ബന്ധം പഴയകാലത്തുള്ളവര്‍ക്ക് നന്നായി അറിയാം. മതത്തിന്റെയോ സമ്പത്തിന്റെയോ അടിസ്ഥാനത്തിലല്ലാതെ ഇന്ത്യക്ക് ഒരു പ്രത്യേക സൗന്ദര്യമുണ്ട്. അതുകൊണ്ടാണ് എനിക്ക് ആ പേരിട്ടിരിക്കുന്നത്” എന്നും ഇന്ത്യ സന്ദര്‍ശിക്കാന്‍ ക്ഷണിച്ച ഒരാളോട് അവര്‍ പറയുന്നു.
ഇക്കഴിഞ്ഞ ആഴ്ചയാണ് കര്‍ണാടക സ്വദേശിയായ രാകേഷ് ബി. കിട്ടൂര്‍മത് എന്നയാള്‍ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ ദുബായില്‍ പോലീസ് നടപടി നേരിട്ടത്. സോഷ്യല്‍ മീഡിയയില്‍ കൂടി ഇസ്ലാമിനെ അപമാനിക്കുകയായിരുന്നു അവിടുത്തെ ഒരു മാനേജ്‌മെന്റ് കമ്പനിയില്‍ ജോലി ചെയ്യുന്ന ഇയാള്‍. ഇയാളെ കമ്പനിയില്‍ നിന്നു പിരിച്ചു വിട്ടതായും ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ കൂടി മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയതാണ് ഇയാള്‍ നടപടി നേരിടാന്‍ കാരണം.
ഇതിന് ഒരാഴ്ച മുമ്പ് അബുദാബിയില്‍ താമസിച്ചിരുന്ന മിതേഷ് ഉദ്ദേശി എന്നയാളെയും ഫേസ്ബുക്കില്‍ വിദ്വേഷ പ്രചരണം നടത്തിയതിന് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. ദുബായില്‍ ജോലി തേടിയെത്തിയ ഇന്ത്യയില്‍ നിന്നുള്ള ഒരു മുസ്ലീം യുവാവിനോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞതിന് സമീര്‍ ഭണ്ഡാരി എന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്നയാള്‍ക്കെതിരെയും പോലീസില്‍ പരാതി എത്തിയിരുന്നു. വംശീയ, മത വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കാനുള്ള നിയമം 2015-ല്‍ യുഎഇ പാസാക്കിയിരുന്നു.
വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാര്‍ അടുത്തിടെ നടപടി നേരിട്ട ചില വാര്‍ത്തകള്‍ ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പട്ട് ഡല്‍ഹിയില്‍ നിയമവിദ്യാര്‍ത്ഥിയായ സ്വാതി ഖന്നയ്‌ക്കെതിരെ ബലാത്സംഗ ഭീഷണി മുഴക്കിയ ദുബായിലെ റെസ്‌റ്റോറന്റില്‍ ജോലി ചെയ്യുന്ന ത്രിലോക് സിംഗ് എന്നയാളെ ഇക്കഴിഞ്ഞ മാസം പിരിച്ചു വിട്ടിരുന്നു.
ജനുവരിയിലാണ് ഇന്ത്യക്കാരനായ ജയന്ത് ഗോഖലെ എന്നയാള്‍ ജോലി നേടിയെത്തിയ മലയാളിയായ അബ്ദുള്ള എസ്.എസിനോട് ഷഹീന്‍ ബാഗ് പ്രതിഷേധക്കാരൂടെ കൂടെപ്പോയിരിക്കാന്‍ പറഞ്ഞത്.
ന്യൂസിലാന്‍ഡില്‍ നടന്ന ഭീകരാക്രണത്തെ അനുകൂലിച്ചു കൊണ്ട് ആഘോഷിച്ച ഒരു ഇന്ത്യക്കാരനെ ജോലിയില്‍ നിന്ന് പിരിച്ചു വിടുകയും നാടുകടത്തുകയും ചെയ്തത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്.
സാധാരണ ഇത്തരം വിദ്വേഷ പോസ്റ്റുകള്‍ കാണുമ്പോള്‍ ഇന്ത്യക്കാരായവര്‍ തന്നെ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്താറാണ് പതിവ്. പലപ്പോഴും ഗള്‍ഫ് രാജ്യങ്ങളിലെ അധികൃതര്‍ ഇതത്ര കാര്യമാക്കാറുമില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിഗതികള്‍ മാറിയിരിക്കുന്നു എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍. ഗള്‍ഫ് രാജ്യങ്ങളിലുള്ളവര്‍ സോഷ്യല്‍ മീഡിയകളില്‍ കൂടി വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ കര്‍ശന നടപടിയാണ് അധികൃതര്‍ സ്വമേധയാ സ്വീകരിക്കുന്നത്. യു.എ.ഇ രാജകുടുംബാംഗം തന്നെ ഇന്ത്യക്കാരന്റെ വിദ്വേഷ പോസ്റ്റ് ചൂണ്ടിക്കാട്ടി രംഗത്തു വന്നത് ഇതിന് തെളിവാണ്.
യാതൊരു പ്രശ്‌നവുമില്ല എന്നു കരുതി വിദ്വേഷ പ്രചരണം നടത്തുകയും ഒടുവില്‍ നടപടി നേരിടേണ്ടി വരുമെന്ന ഘട്ടത്തില്‍ മാപ്പു പറയുന്നതും കുറവല്ല. കഴിഞ്ഞ ദിവസമാണ് ഇത്തരത്തില്‍ ജമാത് തബ്‌ലിഗി മര്‍ക്കസ് വിഷയത്തില്‍ മുസ്ലീം വിരോധം പ്രചരിപ്പിച്ചു കൊണ്ട് പ്രീതി ഗിരി എന്ന ഒരു കമ്പനിയുടെ എക്സിക്യുട്ടീവ് ഡയറക്ടറായ, 20 വര്‍ഷമായി ദുബായില്‍ താമസിക്കുന്ന സ്ത്രീ ട്വീറ്റ് ചെയ്തത്. തബ്‌ലീഗി മുസ്ലീങ്ങള്‍ സുന്നികളാണെന്നും അമീര്‍ ഖാന്‍ തബ്‌ലീഗി ആണെന്നുമൊക്കെ പറയുന്ന ആ പോസ്റ്റിനോട് മറ്റൊരു സ്ത്രീ പ്രതികരിച്ചു. ദുബായ് പോലീസിനെ ടാഗ് ചെയ്തു കൊണ്ട് അവര്‍ ചൂണ്ടിക്കാട്ടിയ കാര്യം, ഈ വിദ്വേഷ പ്രചരണം നടത്തുന്ന ഇന്ത്യക്കാരി താമസിക്കുന്ന രാജ്യം ഭരിക്കുന്നത് സുന്നികളാണ് എന്നത് മറക്കരുത് എന്നാണ്. ഇതോടെ സമസ്താപരാധവും പറഞ്ഞ് ട്വിറ്റര്‍ അക്കൗണ്ട് തന്നെ ഈ പ്രീതി ഗിരി എന്ന സ്ത്രീ വേണ്ടെന്നുവച്ചു.
മുംബൈയില്‍ 21 നാവികസേനാംഗങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. വെസ്റ്റേണ്‍ നേവല്‍ കമാന്‍ഡിന്റെ ഭാഗമായ ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം കപ്പലുകളിലോ മുങ്ങിക്കപ്പലുകളിലോ ഉള്ള നാവികര്‍ക്കൊന്നും കോവിഡ് ബാധിച്ചിട്ടില്ലെന്നും നേവി പ്രസ്താവനയില്‍ അറിയിച്ചു. ഐഎന്‍എസ് ആംഗ്രെയുടെ ഭാഗമായിരുന്നു ഈ 21 പേര്‍. 20 പേര്‍ നാവികരാണ്. ഏപ്രില്‍ ഏഴിന് ഒരു നാവികന് കൊറോണ പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഐഎന്‍എസ് ആംഗ്രെ എന്ന സെറ്റില്‍മെന്റില്‍ ഒരേ അക്കമഡേഷന്‍ ബ്ലോക്കിലാണ് 21 പേര്‍ താമസിച്ചിരുന്നത്. പ്രോട്ടോക്കോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി നേവി അറിയിച്ചു.
പതിനഞ്ച് വര്‍ഷം എംപിയായ മണ്ഡലമായിരുന്ന അമേഠിയിലേക്ക് കൊറോണ പ്രതിസന്ധി കാലത്ത് അഞ്ച് ട്രക്ക് നിറയെ അരിയും സാധനങ്ങളും എത്തിച്ചു നല്‍കി മുന്‍കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അമേഠിയിലെ ജനങ്ങള്‍ ലോക്ക് ഡൗണ്‍ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് രാഹുല്‍ പറഞ്ഞതായി പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ അനില്‍ സിംഗ് പറഞ്ഞു.
മുമ്പും രാഹുല്‍ ഒരുകാലത്ത് തന്റെ മണ്ഡലമായിരുന്ന അമേഠിയിലേക്ക് അവശ്യസാധനങ്ങള്‍ എത്തിച്ചുനല്‍കിയിരുന്നു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചസമയത്ത് ഒരു ട്രക്ക് നിറയെ പയര്‍വര്‍ഗങ്ങള്‍, ഭക്ഷ്യ എണ്ണ, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവ രാഹുല്‍ നേരത്തേ എത്തിച്ചു തന്നതായ് അനില്‍ സിംഗ് വ്യക്തമാക്കി.
ഇതുവരെ 16,400ഓളം റേഷന്‍ കിറ്റുകള്‍ രാഹുല്‍ ഗാന്ധി വിതരണം ചെയ്തിട്ടുണ്ടെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു. കൊറോണ പ്രതിസന്ധിയുടെ സമയത്ത് തന്റെ മുന്‍ മണ്ഡലമായിരുന്ന അമേഠിയില്‍ ശക്തമായ ഇടപെടല്‍ കാഴ്ച വെക്കുകയാണ് രാഹുല്‍ ഗാന്ധി.
അവശ്യസാധനങ്ങളടക്കം അടുത്ത സംസ്ഥാനങ്ങളിലേക്കും സഹായമെത്തിച്ച് കൊടുക്കുന്നതായ് രാഹുല്‍ ഗാന്ധി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ രാജസ്ഥാന്‍, പഞ്ചാബ്, ചത്തീസ്ഗഡ്, പുതുച്ചേരി എന്നിവടങ്ങളില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും രാഹുല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
മഹാമാരിയായ കോവിഡ് 19 പ്രതിരോധത്തിൽ കേരളത്തിന്റെ മാതൃക രാജ്യമൊട്ടാകെ നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടച്ചിടൽ, സമ്പർക്ക പരിശോധന, രോഗപരിശോധന, ചികിത്സ തുടങ്ങിയ കാര്യങ്ങളിൽ കേരളം മികവ് കാട്ടിയത് താഴെത്തട്ടിൽ രോഗവ്യാപനം തടയുന്നതിൽ വലിയ വിജയമായെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.
രോഗികൾ ഇരട്ടിയാകുന്ന നിരക്ക് കേരളമടക്കം 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദേശീയ ശരാശരിയേക്കാൾ കുറവാണ്. കേരളത്തിൽ ഇരട്ടിയാകൽ നിരക്ക് ശരാശരി 20 ദിവസമാണ്. ഒരാഴ്ചയായി ദേശീയതലത്തിൽ ഇരട്ടിയാകൽ നിരക്ക് 6.2 ദിവസമാണ്.
അടച്ചിടലിനുമുമ്പ് ഇത് മൂന്ന് ദിവസമായിരുന്നു. കേരളത്തിനു പുറമെ ഉത്തരാഖണ്ഡ്, ഹരിയാന, ഹിമാചൽ, ചണ്ഡീഗഢ്, പുതുച്ചേരി, അസം, ത്രിപുര, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിലും രോഗം ഇരട്ടിക്കുന്ന നിരക്കിൽ കുറവുണ്ടായി. ഡൽഹി, യുപി, തെലങ്കാന, ആന്ധ്ര, തമിഴ്നാട്, കർണാടകം, പഞ്ചാബ് എന്നിവിടങ്ങളിൽ ദേശീയ ശരാശരിയേക്കാൾ കുറവാണ്.
മുംബൈയിലെ ധാരാവിയില്‍ ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത് 101പേര്‍ക്ക്. ഇന്ന് 15 കേസുകളാണ് ധാരാവിയില്‍ പോസിറ്റീവ് ആയി കണ്ടെത്തിയത്. 10 പേരാണ് ധാരാവിയില്‍ ഇതുവരെ കൊവിഡ് മൂലം മരിച്ചത്. ഏറ്റവുമൊടുവില്‍ 62 വയസ്സുള്ള രോഗി. മാട്ടുംഗ ലേബര്‍ ക്യാമ്പില്‍ മൂന്ന് പുതിയ കേസുകള്‍ വന്നു.
8 ലക്ഷത്തിലധികം പേര്‍ താമസിക്കുന്ന, ഏഷ്യയിലെ ഏറ്റവും വലിയ ചേരിപ്രദേശമായ ധാരാവിയില്‍ സാമൂഹ്യ അകലം ഉറപ്പുവരുത്തല്‍ വലിയ വെല്ലുവിളിയാണ്. ഈ മേഖല ഹോട്ട് സ്‌പോട്ട് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത് കണ്ടെയ്ന്‍മെന്റ് സോണുകളാണ് അധികൃതര്‍ ധാരാവിയില്‍ കണ്ടെത്തിയിരിക്കുന്നത്. പൊലീസ് ബാരിക്കേഡുകള്‍ വച്ച് എന്‍ട്രി പോയിന്റുകള്‍ തയ്യാറാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് അകത്തേയ്‌ക്കോ ഇവിടങ്ങളില്‍ നിന്ന് പുറത്തേയ്‌ക്കോ പോകാന്‍ ആരെയും അനുവദിക്കുന്നില്ല.
മുംബൈയില്‍ മാത്രം 2073 കൊവിഡ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. 117 പേര്‍ ഇതുവരെ മരിച്ചു. മഹാരാഷ്ട്രയില്‍ 3200ലധികം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 27000ത്തിലധികം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയതായി ബ്രിഹന്‍ മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) അറിയിച്ചു. രാജ്യത്താകെ നടത്തിയ കൊവിഡ് ടെസ്റ്റുകളുടെ 12.59 ശതമാനത്തോളം വരും ഇത്.
ഒമാനില്‍ കൊറോണ വൈറസ് ബാധിച്ച് മലയാളി ഡോക്ടര്‍ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശി ഡോ.രാജേന്ദ്രന്‍ നായരാണ് (76) ഇന്ന് മരിച്ചത്. മസ്‌കറ്റിലെ റോയല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. മൂന്നാഴ്ച മുമ്പാണ് ഡോക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 40 വര്‍ഷത്തിലധികമായി ഒമാനില്‍ ഡോക്ടറാണ് രാജേന്ദ്രന്‍ നായര്‍. റൂവിയിലെ ഹാനി ക്ലിനിക്കിന്റെ ഉടമയാണ്. ഒമാനില്‍ കൊവിഡ് മൂലം മരിച്ച ആറാമത്തെയാളാണ് ഡോ.രാജേന്ദ്രന്‍ നായര്‍.
കൊല്ലം സ്വദേശിയായ ദിലീപ് കുമാര്‍ അരുണ്‍തോത്തി (54) ദുബായിലും മരിച്ചു. ദുബായില്‍ സ്വന്തമായി ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി നടത്തുകയായിരുന്നു ദിലീപ് കുമാര്‍. കടുത്ത ന്യുമോണിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിലീപിന് മൂന്ന് ദിവസം മുമ്പാണ് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്‌കാരം ദുബായില്‍ നടക്കും.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ സ്വന്തം നാട്ടിലേക്ക് തിരിച്ച് വരാനാകാതെ നിരവധി പ്രവാസികളാണ് ഗള്‍ഫ് രാജ്യങ്ങളില്‍കുടുങ്ങി കിടക്കുന്നത്.ഇവര്‍ക്ക് എപ്പോള്‍ നാട്ടിലേക്ക് തിരികെ എത്താനാകും എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ല. അതിനിടെ തീരാ വേദനയായി മാറുകയാണ് മറ്റ് രാജ്യങ്ങളില്‍ നടക്കുന്ന മരണങ്ങള്‍.
കൊവിഡ് കാലത്ത് ഗള്‍ഫ് നാടുകളില്‍ മരണപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയക്കുമ്പോള്‍ ബന്ധുക്കള്‍ക്ക് കൂടെ പോകാന്‍ അനുമതിയില്ല. ദുബായില്‍ പത്താം ക്ലാസുകാരന്‍ ജുവല്‍ അര്‍ബുദം ബാധിച്ച് മരിച്ചത് തീരാ വേദനയായിമാറുകയാണ്.
ജുവലിന്റെ മൃതശരീരം ചരക്ക് വിമാനത്തില്‍ നാട്ടിലേക്ക് കയറ്റി അയക്കുകയായിരുന്നു. അവന്റെ മൃതദേഹം നാട്ടിലെത്തിച്ചപ്പോള്‍ അനുഗമിക്കാനോ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ പ്രവാസികളായ ആ മാതാപിതാക്കള്‍ക്ക് സാധിച്ചില്ല. ഒടുവില്‍ പ്രിയപ്പെട്ട മകന്റെ സംസ്‌കാര ചടങ്ങുകള്‍ അവര്‍ കണ്ടത് ഫേസ്ബുക്കിലൂടെ.
ദുബായിലെ മുഹൈസിനയില്‍ താമസിക്കുന്ന പത്തനംതിട്ട മല്ലശ്ശേരി ചാമക്കാല വിളയില്‍ ജോമയുടെയും ജെന്‍സിന്റെയും മകനായ ജ്യുവല്‍(16) വെള്ളിയാഴ്ചയാണ് അര്‍ബുദം ബാധിച്ച് മരിച്ചത്.
കാലുകളെ അര്‍ബുദം കാര്‍ന്നു തിന്നുമ്പോഴും ഏറെക്കാലമായി വീല്‍ചെയറിലാണ് ജ്യുവല്‍ സ്‌കൂളില്‍ പോയിരുന്നത്. ഷാര്‍ജ ജെംസ് മില്ലെനിയം സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ത്ഥികളിലൊരാളായിരുന്നു ജ്യുവല്‍. ഏഴുവര്‍ഷം മുമ്പാണ് ജ്യുവലിന് അര്‍ബുദം ബാധിച്ചത്. ദുഖ:വെള്ളി ദിനത്തില്‍ ദുബായ് അമേരിക്കന്‍ ഹോസ്പിറ്റലിലായിരുന്നു അന്ത്യം.