അറയ്ക്കല്‍ ജോയി ജീവനൊടുക്കിയതിനു കാരണമായി പ്രചരിക്കുന്ന പല വാര്‍ത്തകളിലും കഴമ്പില്ലെന്നു ജോയിയുടെ കുടുംബം. ഷാര്‍ജയിലെ ഹംറിയ ഫ്രീസോണില്‍ എണ്ണശുദ്ധീകരണ കമ്പനി സ്ഥാപിക്കുന്നതിനായി വന്‍തുകയാണു ജോയിയുടെ ഇന്നോവ ഗ്രൂപ്പ് മുടക്കിയത്. മൊത്തം 2500 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ 90 ശതമാനവും പൂര്‍ത്തിയായി. എന്നാല്‍, പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറുടെ കുറ്റപ്പെടുത്തലില്‍ മനംനൊന്താണു ജീവനൊടുക്കിയത്. അതുതന്നെയാണു മരണകാരണം. മറ്റു പ്രശ്നങ്ങളൊന്നുമല്ലെന്നും ബന്ധുക്കള്‍ പറയുന്നു.

ജോയി അകപ്പെട്ട വലിയ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അദ്ദേഹം ജീവനൊടുക്കുന്നതിന്റെ കുറച്ചുദിവസങ്ങള്‍ക്കു മുന്‍പു ബന്ധുക്കള്‍ക്കു സൂചന ലഭിച്ചിരുന്നു. സംഭവം നടക്കുന്നതിന്റെ നാലു ദിവസം മുന്‍പ് കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ ഇക്കാര്യം ആദ്യമായി ജോയി അവരോട് പങ്കുവച്ചു. കമ്പനിയില്‍ ആരോടും പറ‍ഞ്ഞില്ലെന്നേയുള്ളൂ. റിഫൈനറി പ്രോജക്ട് പൂര്‍ത്തീകരിക്കുന്നതില്‍ പ്രോജക്ട് ഡയറക്ടര്‍ എന്തോ വൈമുഖ്യം കാണിച്ചുവെന്നാണു ജോയി പറഞ്ഞത്.

പദ്ധതി നടപ്പിലായേക്കില്ല എന്ന സ്ഥിതിയിലേക്കു വരെ കാര്യങ്ങള്‍ എത്തി. കൂടുതല്‍ പണവും പ്രോജക്ട് ഡയറക്ടര്‍ ആവശ്യപ്പെട്ടു. പദ്ധതി പൂര്‍ത്തിയായില്ലെങ്കിലുണ്ടാകാവുന്ന വേറെ ഒരുപാട് ബുദ്ധിമുട്ടുകളെക്കുറിച്ച് ജോയി ഓര്‍ത്തിരിക്കാം. വലിയ ബുദ്ധിമുട്ടു നേരിടേണ്ടി വരുമായിരുന്നിരിക്കാം. അല്ലെങ്കില്‍ ഇതുപോലെ സംഭവിക്കില്ലായിരുന്നു- ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ക്രിസ്മസിനാണ് ജോയി അവസാനമായി നാട്ടിലെത്തിയത്. ജനുവരിയില്‍ തിരിച്ചുപോയി.

മൂന്നുനാലു വര്‍ഷമായി പ്രോജക്ട് ഡയറക്ടറെ ജോയിക്കു പരിചയമുണ്ട്. ബിസിനസ്സില്‍ പണ്ടും ചില പ്രതിസന്ധികളൊക്കെയുണ്ടായിരുന്നെങ്കിലും ഇതുപോലൊരു പ്രശ്നം ചിന്തിക്കാവുന്നതിലം അപ്പുറമായിരുന്നിരിക്കണം. പരാതി നല്‍കിയശേഷം ദുബായില്‍നിന്നു പോരുമ്പോള്‍ പൊലീസുമായി ബന്ധപ്പെട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് നല്‍കാമെന്നാണ് അവര്‍ പറഞ്ഞതെന്നും ജോയിയുടെ കുടുംബം വ്യക്തമാക്കി.