ചമ്പല്‍ കൊള്ളത്തലവന്‍ മോഹര്‍ സിങ് മരിച്ചു. തൊണ്ണൂറ്റി മൂന്ന് വയസായിരുന്നു. മധ്യപ്രദേശിലെ മെഹ്ഗാവ് ഗ്രമത്തിലെ വീട്ടില്‍ വെച്ച് ഇന്നലെ രാത്രിയാണ് മോഹര്‍ സിങ് മരിച്ചത്. ഉറക്കത്തിനിടെയായിരുന്നു മരണം. ഒരു കാലത്ത് ചമ്പലിനെ വിറപ്പിച്ചിരുന്ന കൊള്ളക്കാരനായിരുന്നു റോബിന്‍ഹുഡ് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന മോഹര്‍ സിങ്ങ്. വിവാഹങ്ങള്‍ക്കായി ധനസസഹായം ചെയ്യുകയും ആവശ്യക്കാര്‍ക്ക് രഹസ്യമായി പണമെത്തിക്കുകയും ചെയ്തതിലൂടെയാണ് മോഹര്‍ സിങിന് റോബിന്‍ ഹുഡ് എന്ന അപരനാമം ലഭിച്ചത്.

70-കളില്‍ മോഹര്‍ സിങ്ങിനെ പിടികൂടുന്നതിനായി സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 1972ല്‍ 140 പേരടങ്ങുന്ന സംഘവുമായി മോഹര്‍ സിങ് സ്വയം കീഴടങ്ങുകയായിരുന്നു. ശിക്ഷാകാലയളവില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് എട്ട് വര്‍ഷത്തിന് ശേഷം മോഹര്‍ സിങ് ജയില്‍ മോചിതനായി.

കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍ എന്നിവ ഉള്‍പ്പെടെ അഞ്ഞൂറോളം കുറ്റങ്ങളാണ് മോഹര്‍സിങിന്റെ പേരിലുണ്ടായിരുന്നത്. ജയില്‍ മോചിതനായതിന് ശേഷം അദ്ദേഹം കുടുംബത്തിനൊപ്പം ഗ്രാമത്തിലായിരന്നു താമസം. 1982ല്‍ പുറത്തിറങ്ങിയ ചമ്പല്‍ കെ ഡാക്കു എന്ന ബോളിവുഡ് ചിത്രത്തില്‍ മോഹര്‍ സിങ് അഭിനയിച്ചിട്ടുണ്ട്.