India

തൃശൂർ: സംസ്ഥാനം മുഴുവൻ കൊറോണ ഭീതിയിലിരിക്കെ ആരോഗ്യവകുപ്പിന്റെ വിലക്ക് ലംഘിച്ച് കുർബാന നടത്തിയ വൈദികനെ പൊലീസ് അറസ്റ്റുചെയ്തു. പള്ളി വികാരി ഫാ. പോളി പടയാട്ടിയാണ് അറസ്റ്റിലായത്. ചാലക്കുടി കൂടപ്പുഴ നിത്യസഹായ മാതാ പള്ളിയിൽ തിങ്കളാഴ്ച രാവിലെ ആറരയോടെയാണ് കുർബാന നടന്നത്.

കുർബാനയിൽ പങ്കെടുത്ത വിശ്വാസികൾ ഉൾപ്പെടെ നൂറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. വിശ്വാസികൾ കുർബാനകളിൽ പങ്കെടുക്കരുതെന്നും, വീടുകളിൽ ഇരുന്ന് പ്രാർത്ഥിച്ചാൽ മതിയെന്നും അതിരൂപതകളും ആരോഗ്യവകുപ്പ് അധികൃതരും നേരത്തേ നിർദേശം നൽകിയിരുന്നു.

ജനതാ കർഫ്യൂ ദിനത്തിൽ മാധ്യമപ്രവർത്തകനെന്ന വ്യാജേന വഴിയാത്രക്കാരെ തടഞ്ഞ് നിർത്തി ദൃശ്യങ്ങൾ ചിത്രീകരിച്ച വ്യക്തിക്കെതിരെ ജില്ലാ കലക്ടർക്കും എസ്പിക്കും പരാതി. പത്തനംതിട്ട മീഡിയ എന്ന ഓൺലൈൻ സ്ഥാപനത്തിന്റെ പ്രതിനിധിയാണ് വഴിയാത്രക്കാരനെ തടഞ്ഞു നിർത്തി ദൃശ്യങ്ങൾ പകർത്തുകയും സദാചാര പൊലീസ് ചമയുകയും ചെയ്തത്. സ്ഥാപനത്തിന്റെ ചീഫ് എഡിറ്റർ പ്രകാശ് ഇഞ്ചത്താനത്തിനെതിരെയാണ് കേസ്.

പത്തനംതിട്ട നഗരത്തില്‍ സെന്‍ട്രല്‍ ജംഗ്ഷന്‍ വഴി പോകുന്നവരെ തടഞ്ഞുനിര്‍ത്തി ഫേസ്ബുക്ക് ലൈവ് വഴി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ‘പത്തനംതിട്ട മീഡിയ’ എന്ന പേരില്‍ വരുന്ന ഫേസ്ബുക്ക് ലൈവുകള്‍, വാര്‍ത്തകള്‍ എന്നിവയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബ്ബുമായോ കേരള പത്രപ്രവര്‍ത്തക യൂണിയനുമായോ യാതൊരു ബന്ധവുമില്ലെന്ന് പത്തനംതിട്ട പ്രസ് ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പത്തനം തിട്ട പ്രസ് ക്ലബ്ബ് പ്രസ്താവന: ‘പത്തനംതിട്ട മീഡിയ’ എന്ന പേരില്‍ വരുന്ന ഫേസ്ബുക്ക് ലൈവുകള്‍, വാര്‍ത്തകള്‍ എന്നിവയ്ക്ക് പത്തനംതിട്ട പ്രസ്‌ക്ലബ്ബുമായോ കേരള പത്രപ്രവര്‍ത്തക യൂണിയനുമായോ യാതൊരു ബന്ധവുമില്ലെന്ന് അറിയിക്കട്ടെ. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്ന ആള്‍ക്കോ അയാളുമായി ബന്ധപ്പെട്ട സ്ഥാപനത്തിനോ പത്തനംതിട്ട പ്രസ്‌ക്ലബ്ബില്‍ പ്രവേശനാനുമതി നേരത്തെ തന്നെ നിഷേധിച്ചിട്ടുള്ളതുമാണ്. സ്വയം മാധ്യമ പ്രവര്‍ത്തകന്‍ ചമഞ്ഞ് ഇയാള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ക്കും സദാചാര പൊലീസിങിനും പത്തനംതിട്ടയിലെ മാധ്യമ സമൂഹത്തിന് ഉത്തരവാദിത്വം ഇല്ലാത്തതുമാകുന്നു. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പത്തനംതിട്ട പ്രസ്‌ക്ലബ്ബ് കലക്ടര്‍ക്കും എസ്പിക്കും പരാതിയും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ എല്ലാ ബാറുകളും അടച്ചിടും. കാസർകോട്ട് ബെവ്കോ ഔട്ട്ലറ്റുകളും അടയ്ക്കും. മറ്റു ജില്ലകളിൽ കർശന നിയന്ത്രണങ്ങളോടെ ബെവ്കോ ഔട്ട്ലറ്റുകൾ പ്രവർത്തിക്കും. കാസർകോട് ജില്ലയിൽ പൂർണ അടച്ചിടൽ . അവിടെ ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ല. ഭക്ഷ്യസാധനങ്ങള്‍ വീട്ടിലെത്തിക്കും. പത്തനംതിട്ട, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഭാഗിക നിയന്ത്രണം. ഈ ജില്ലകളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറക്കും. മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം.

കണ്ണൂര്‍ – കാസര്‍കോട് ജില്ലാ അതിര്‍ത്തി അടച്ചു. ദേശീയപാതയില്‍ മുള കൊണ്ട് ബാരിക്കേഡ് കെട്ടി. വാഹനങ്ങളെയും ജനങ്ങളെയും കടത്തിവിടുന്നില്ല. ചെറിയ റോഡുകളും അടച്ചു. കൊല്ലം കോട്ടവാസലില്‍ തമിഴ്നാട് പൊലീസ് വാഹനങ്ങള്‍ തടയുന്നു. കാല്‍നടയാത്രക്കാരെയും തടഞ്ഞു. തമിഴ്നാട്ടില്‍ നിന്ന് ആബുലന്‍സും പാല്‍, പഴം, പച്ചക്കറി വാഹനങ്ങള്‍ മാത്രം വിടുന്നു. കൊല്ലം തിരുവനന്തപുരം ദേശീയപാതയിലും യാത്രാനിയന്ത്രണം ഏർപ്പെടുത്തി.

കോവിഡ് 19 രോഗം വ്യാപിക്കുന്നതിന്‍റെ തീവ്രത കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ അടച്ചിടല്‍ നിര്‍ദേശം പാലിക്കണമെന്ന നിലപാട് കേന്ദ്രം കടുപ്പിച്ചു. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടിയെടുക്കണമെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. കേരളം ഇക്കാര്യത്തില്‍ നിലപാട് ഉടന്‍ പ്രഖ്യാപിച്ചേക്കും. സംസ്ഥാനമൊട്ടാകെ അടയ്ക്കണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ്–19 രോഗവ്യപനത്തിന്റെ പശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കാസര്‍കോട് ജില്ല. വിലക്കുകള്‍ ലംഘിച്ച് പുറത്തിറങ്ങിയവരെ പൊലീസ് വിരട്ടിയോടിച്ചു. നിര്‍ദേശങ്ങള്‍ പാലിക്കാത്തവരോട് ഇനി അഭ്യര്‍ഥനയില്ലെന്നും, ശക്തമായ നടപടിയുണ്ടാകുമെന്നും കലക്ടര്‍  പറഞ്ഞു.

നിരോധനാജ്ഞയടക്കമുള്ള നിയന്ത്രണങ്ങള്‍ ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാവിലെ മുതല്‍ അതെല്ലാം ലംഘിക്കപ്പെടുന്ന കാഴ്ചകളാണ് നഗരത്തില്‍ കണ്ടത്. പുതിയ സ്റ്റാന്‍ഡ് പരിസരത്ത് കൂട്ടം കൂടിയവരെ പൊലീസ് വിരട്ടിയോടിച്ചു. വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം കൂടുന്നത് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തോടെ കലക്ടര്‍ തന്നെ നേരിട്ട് രംഗത്തിറങ്ങി. അത്യവശ്യക്കാരല്ലാത്തവരെ മുഴുവന്‍ കാര്യത്തിന്റെ ഗൗരവം പറഞ്ഞ് മനസിലാക്കി മടക്കി അയച്ചു.

നിയന്ത്രണങ്ങള്‍ മറികടക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ജില്ല ഭരണകൂടത്തിന്റെ തീരുമാനം. ജില്ലയില്‍ കോവിഡ്–19 രോഗം സ്ഥിരീകരിച്ച രോഗികളുടെ സ‍ഞ്ചാരപഥം ഇനി തയ്യാറാക്കില്ല. യാത്ര സംബന്ധിച്ച വിവരങ്ങള്‍ രോഗികള്‍ മറച്ചുവയ്ക്കുന്നതാണ് റൂട്ട് മാപ്പ് വേണ്ടെന്ന തീരുമാനത്തിലേയ്ക്ക് അധികൃതരെ എത്തിച്ചത്.

നഗരത്തില്‍ കടകമ്പോളങ്ങള്‍ പൂര്‍ണമായി അടഞ്ഞ് കിടക്കുകയാണ്. രാവിലെ പതിനൊന്ന് മണി മുതല്‍ അഞ്ചു മണിവരെ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ടെങ്കിലും ചുരുക്കം സ്ഥാപനങ്ങള്‍ മാത്രമാണ് തുറന്നത്.

സംസ്ഥാനത്ത് ജനതാകര്‍ഫ്യൂ നീട്ടി. രാത്രി 9 മണിക്കുശേഷവും ആളുകള്‍ പുറത്തിറങ്ങരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ അറിയിച്ചു. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നൽകി.

അതേസമയം 75 ജില്ലകള്‍ അടച്ചിടാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രനിര്‍ദേശം. സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. കര്‍ണാടക ഇന്ന് കേരള, തമിഴ്നാട് ആന്ധ്ര അതിര്‍ത്തികള്‍ അടയ്ക്കും. മാഹിയുടേതുള്‍പ്പെടെ അല്ലാ അതിര്‍ത്തികളും അടയ്ക്കുമെന്ന് പുതുച്ചേരി.

കോവിഡ് ബാധിത ജില്ലകളാണ്‌ കേരളത്തില്‍ അടച്ചിടുന്നത്‌.ജില്ലകള്‍ അടച്ചിടണം. പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, മലപ്പുറം, കണ്ണൂര്‍, കോട്ടയം, തിരുവനന്തപുരം ഈ ജില്ലകളില്‍ അവശ്യസേവനങ്ങള്‍ മാത്രം.

സംസ്ഥാനത്ത് 15 പേരില്‍ക്കൂടി കോവിഡ് സ്ഥിരീകരിച്ചു. അഞ്ചുപേര്‍ കാസര്‍കോട്, നാലുപേര്‍ കണ്ണൂരില്‍. കോഴിക്കോട് രണ്ടുപേര്‍. മലപ്പുറത്തും എറണാകുളത്തും രണ്ടു പേർ വീതം. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 64 പേർ. 59,295 പേര്‍ നിരീക്ഷണത്തില്‍. വീടുകളില്‍ നിരീക്ഷണത്തിലുള്ളത് 58981 പേര്‍. ആശുപത്രികളില്‍ 314 പേർ. സ്രവസാംപിള്‍ പരിശോധിച്ച 2744 പേര്‍ക്ക് രോഗമില്ല.

കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ അതീവജാഗ്രത വേണമെന്നു ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് തയാറെടുത്തുവെന്നും മന്ത്രി പറഞ്ഞു.

രാത്രിയിലെ അലോകനയോഗത്തിന് ശേഷമെ ഇന്നത്തെ യഥാര്‍ഥ സ്ഥിതി വ്യക്തമാകുകയുള്ളൂ. മറ്റുജില്ലകളില്‍ കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലായെങ്കിലും രോഗം സ്ഥിരീകരിച്ചിട്ടില്ല. വീട്ടില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് രോഗലക്ഷണങ്ങളോ മറ്റസുഖങ്ങളോ ഉണ്ടെങ്കിലോ ഐസലേഷന്‍ മുറികളില്‍ മാത്രമേ ചികിത്സിക്കാന്‍ കഴിയുകയുള്ളൂ. ഇത് മുന്നില്‍കണ്ടുള്ള ഒരുക്കങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തിയത്. ഓരോ പ്ലാന്‍ അനുസരിച്ച് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍, മരുന്നുകള്‍, സുരക്ഷ ഉപകരണങ്ങള്‍, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വലിയ തോതില്‍ കൂട്ടുകയാണെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.

ജനങ്ങള്‍ ജാഗ്രത പുലര്‍ത്തി സാമൂഹ്യ അകലം പാലിച്ച് സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൃത്യമായി നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ പ്ലാന്‍ ബിയില്‍ തന്നെ പിടിച്ചു നില്‍ക്കാനാകും. അതല്ല വലിയ തോതില്‍ സമൂഹ വ്യാപനമുണ്ടായാല്‍ പ്ലാന്‍ സിയിലേക്ക് കടക്കും. സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളുടെ പൂര്‍ണ ഇത് നടപ്പാക്കുക. പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. അവിടെയെല്ലാം അത്യാവശ്യമില്ലാത്ത വിഭാഗങ്ങള്‍ ഒഴിപ്പിച്ച് രോഗികളുടെ എണ്ണം പരമാവധി കുറച്ച് സൗകര്യമൊരുക്കും. 81 സര്‍ക്കാര്‍ ആശുപത്രികളും 41 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 122 ആശുപത്രികളിലായി 3028 ഐസലേഷന്‍ കിടക്കകളാണ് കണ്ടെത്തിയിരിക്കുന്നത്

വിദേശത്തു നിന്ന് തിരിച്ചെത്തി നിരീക്ഷണത്തിൽ ഉണ്ടായിരുന്നയാള്‍ മരിച്ചു. വീട്ടില്‍ കുഴഞ്ഞു വീണു മരണപ്പെട്ടു എന്നാണ് ബന്ധുക്കള്‍ പോലീസിന് നല്‍കിയ മൊഴി. ദുബായില്‍ നിന്നെത്തിയ പൂവാര്‍ കല്ലിങ്കവിളാകം സ്വദേശി ഗോപി (52) യാണ് മരിച്ചത്. ഇയാള്‍ തിരുവനന്തപുരത്തെ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മരണ കാരണം സ്ഥിരീകരിച്ചിട്ടില്ല.

കഴിഞ്ഞ മാര്‍ച്ച് 10നാണ് ഇയാള്‍ ദുബായില്‍നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരത്തേക്ക് മാറ്റി.

അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 53,013 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 52,785 പേര്‍ വീടുകളിലും 228 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. 70 പേരെ ഇന്ന് ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. രോഗലക്ഷണങ്ങള്‍ ഉള്ള 3716 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 2566 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

രാജ്യത്തെ ട്രെയിൻ ഗതാഗതം ഈമാസം 31 വരെ നിർത്തി വയ്ക്കും. നിലവില്‍ പുറപ്പെട്ട ട്രെയിനുകള്‍ യാത്ര പുര്‍ത്തിയാക്കും. ചരക്കുഗതാഗതത്തിന് വിലക്ക് ബാധകമല്ല. റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് സോണൽ ജനറൽ മാനേജർമാരുമായി നടത്തിയ വിഡിയോ കോൺഫറൻസിങ്ങിലാണു ഇത് സംബന്ധിച്ചു ധാരണയിലെത്തിയത്. നിലവിലുളള ട്രെയിൻ ഗതാഗത നിയന്ത്രണം ഇന്ന് രാത്രി 10ന് തീരുന്ന മുറയ്ക്കു അടുത്ത 72 മണിക്കൂർ ട്രെയിൻ സർവീസുകൾ പൂർണമായും നിർത്തി വയ്ക്കുന്നത്.

ഇന്ന് രാത്രി 12ന് ശേഷം സർവീസുകളൊന്നും ആരംഭിക്കാൻ പാടില്ല. നിലവിൽ ഒാടിക്കൊണ്ടിരിക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കഴിഞ്ഞാൽ സർവീസ് അവസാനിപ്പിക്കും.. ട്രെയിൻ യാത്രയിലൂടെ കോവിഡ് 19 പകരുന്നത് ഒഴിവാക്കാനാണു കടുത്ത നടപടികളിലേക്കു റെയിൽവേ നീങ്ങുന്നത്. ജനത കർഫ്യു പ്രഖ്യാപിച്ചിരിക്കുന്ന ഇന്ന് നാനൂറോളം ട്രെയിനുകൾ മാത്രമാണു രാജ്യത്തു സർവീസ് നടത്തുന്നത്.

ജാർഖണ്ഡ്, പശ്ചിമ ബംഗാൾ സർക്കാരുകൾ തങ്ങളുടെ സംസ്ഥാനങ്ങളിലേക്കുളള എല്ലാ ട്രെയിൻ സർവീസുകളും അടിയന്തരമായി നിർത്തി വയ്ക്കണമെന്നു റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. മുംബൈ–ജബൽപൂർ ഗോൾഡൻ എക്സ്പ്രസിലെ 4 യാത്രക്കാർക്കും ആന്ധ്ര സമ്പർക്ക് ക്രാന്തി എക്സ്പ്രസിലെ 8 പേർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു. ചികിൽസയിലുണ്ടായിരുന്ന 2 പേർ ബെംഗളൂരു–ഡൽഹി രാജധാനിയിൽ യാത്ര ചെയ്യുകയും ചെയ്തു.

കമിതാക്കളെ പാറക്കെട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. തട്ടക്കുഴ കൂറുമുള്ളാനിയില്‍ അരവിന്ദ് കെ.ജിനു, മുളപ്പുറം കൂനംമാനിയില്‍ മെറിന്‍ രാജു എന്നിവരെയാണ് ചെപ്പുകുളം ഇരുകല്ലിന്‍മുടിയില്‍ നിന്നു ചാടി ജീവന്‍ ഒടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഇരുവരുടെയും ശരീരങ്ങള്‍ ഷാള്‍ കൊണ്ട് ബന്ധിച്ച നിലയില്‍ ആയിരുന്നു. തൊടുപുഴയില്‍ നിന്നു എത്തിയ ഫയര്‍ഫോഴ്‌സ് സംഘം ഏറെ പണിപ്പെട്ടാണ് മൃതദേഹങ്ങള്‍ മുകളില്‍ എത്തിച്ചത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.

ഇരുവര്‍ക്കും പതിനെട്ട് വയസായിരുന്നു. മെറിനെ വെള്ളിയാഴ്ച രാത്രി 11ന് ശേഷം വീട്ടില്‍ നിന്നു കാണാതായെന്നു ബന്ധുക്കള്‍ കരിമണ്ണൂര്‍ പൊലീസില്‍ ഇന്നലെ രാവിലെ പരാതി നല്‍കിയിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ വെളളിയാമറ്റം ടവറിനു കീഴില്‍ ആണെന്നു കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചെപ്പുകുളം ഇരുകല്ലിന്‍മുടിക്ക് സമീപം അരവിന്ദിന്റെ ബൈക്ക് കണ്ടെത്തിയത്.

പരിശോധനയില്‍ പാറക്കെട്ടില്‍ നിന്നു 250 അടി കുത്തനെ ഉള്ള താഴ്ചയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തട്ടക്കുഴ ഗവ. വിഎച്ച്‌എസ്‌എസില്‍ കഴിഞ്ഞ വര്‍ഷം പ്ലസ് ടുവിനു ഒരുമിച്ചു പഠിച്ചവരാണ് ഇരുവരും. അരവിന്ദ് തൊടുപുഴയില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ്. മെറിന്‍ ആന്ധ്രയില്‍ നഴ്‌സിങ് പഠിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് മെറിന്‍ ആന്ധ്രയില്‍ നിന്നു വീട്ടില്‍ എത്തിയത്.

പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത് രാജ്യത്ത് പുരോഗമിക്കുന്ന ജനതാ കർഫ്യൂവിന് പിന്തുണ പ്രഖ്യാപിച്ച് നടൻ മോഹൻലാൽ. ലോകം നേരിടുന്ന മഹാമാരിയെ നേരിടാൻ ജനങ്ങൾ ഒന്നിച്ച് നിൽക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ടെന്നും കൂട്ടിച്ചേർത്തു. എന്നാൽ മനോരമ ന്യൂസിനോട് നടത്തിയ മോഹന്‍ലാലിന്റെ പ്രതികരണത്തിലെ ചില പരാമർശങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയുടെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തു.

ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ വൈകുന്നേരം വീടിന് പുറത്തിറങ്ങി നിന്ന് കയ്യടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ മോഹൻലാൽ വ്യാഖ്യാനിച്ചതാണ് വിമർശനത്തിന് ഇടയാക്കിയത്. വൈകുന്നേരം അഞ്ച് മണിക്ക് എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുമ്പോള്‍ ഒരുപാട് വൈറസും ബാക്റ്റീരിയയും നശിച്ചുപോകാന്‍ സാധ്യതയുണ്ടെന്നും അത് അങ്ങനെ നശിച്ചുപോകട്ടെ എന്നും മോഹന്‍ലാല്‍ വ്യക്തമാക്കുന്നു

മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ-

ഞാന്‍ ഇപ്പോള്‍ ഉളളത് മദ്രാസിലാണ്. ചെന്നൈയില്‍ എന്റെ വീട്ടിലാണ്. ഒരാഴ്ച മുമ്പെ ഞാന്‍ ഇവിടെ വന്നിട്ട് പിന്നെ തിരിച്ച് പോകാന്‍ സാധിക്കാതെ വന്നു. എന്റെ അമ്മ എറണാകുളത്താണ്. നമ്മള്‍ വളരെയധികം കെയര്‍ എടുത്തിട്ടാണ് ഇരിക്കുന്നത്. എറണാകുളത്തെ വീട്ടിലേക്ക് ഗസ്റ്റുകളെ ഒന്നും പ്രവേശിപ്പിക്കുന്നില്ല. ആരും വരരുതെന്ന് അറിയിച്ചിട്ടുണ്ട്. കാരണം എന്റെ അമ്മയ്ക്ക് വയ്യാതെ ഇരിക്കുന്നതിനാല്‍ എക്‌സ്ട്രാ കെയര്‍ എടുക്കുകയാണ്. മദ്രാസിലെ വീട്ടിലായാലും നമ്മള്‍ പുറത്ത് പോകാതിരിക്കുകയാണ്. മഹാവിപത്തിനെ നേരിടാന്‍ നമ്മള്‍ ഒറ്റക്കെട്ടായി രാജ്യം നില്‍ക്കുമ്പോള്‍ അതിന്റെ കൂടെ സഹകരിക്കുക എന്നുളളത് ഒരു പൗരന്‍ എന്ന നിലയില്‍ രാജ്യത്തെ സ്‌നേഹിക്കുന്നയാള്‍ എന്ന നിലയില്‍ ലോകത്തെ സ്‌നേഹിക്കുന്നയാള്‍ എന്ന നിലയില്‍ നമ്മുടെ ധര്‍മ്മമാണ്.

ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ട്. തനിക്ക് വരില്ല എന്നുളള രീതിയിലാണ്, അല്ലെങ്കില്‍ എന്തെങ്കിലും ചെറിയ പനിയോ കാര്യങ്ങളോ ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. നമുക്ക് മാത്രമല്ല, ഒരുപാട് പേര്‍ക്ക് നാം പകര്‍ന്ന് കൊടുക്കാന്‍ സാധ്യതയുളള ഒരു മഹാവിപത്താണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതിനെ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞത് അനുസരിച്ചും അല്ലെങ്കിലും നമ്മളുടെ സ്വന്തം മനസില്‍ നിന്ന് ധാരണയുണ്ടായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നാണ് അപേക്ഷിക്കുന്നത്. തീര്‍ച്ചയായും ഇന്ന് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു.

ഒരു ദിവസത്തേക്കാണ് നമ്മള്‍ എല്ലാവരും വീട്ടിലിരിക്കാന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പ്രളയത്തെയും നിപ്പയെക്കാളുമൊക്കെ വലിയ സാഹചര്യമാണ് ഇപ്പോഴുളളത്. അതിനെ തീര്‍ച്ചയായും നമ്മള്‍ അതിജീവിക്കും. നമ്മുടെ കാലാവസ്ഥ, ഇത് നേരിടാനുളള ധൈര്യം, സര്‍ക്കാരിന്റെ നിലപാടുകള്‍, ആരോഗ്യപ്രവര്‍ത്തകരുടെ അദ്ധ്വാനം ഇതെല്ലാം കൊണ്ട് നമ്മള്‍ ഇതിനെ അതിജീവിക്കുമെന്നാണ് കരുതുന്നത്’.

RECENT POSTS
Copyright © . All rights reserved