കൊച്ചിയില്‍ യുവനടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പകര്‍ത്തിയ ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ചണ്ഡിഗഡിലെ കേന്ദ്ര ഫൊറന്‍സിക് സയന്‍സ് ലാബിലാണു ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത് നടന്‍ ദിലീപിന്റെ ഹര്‍ജിയിലാണു ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്. റിപ്പോര്‍ട്ട് ദിലീപിന്റെ അഭിഭാഷകനു കൈമാറി. ഓടുന്ന വാഹനത്തിനുള്ളില്‍ യുവനടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുടെ പകര്‍പ്പു ലഭിക്കാന്‍ ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ ആവശ്യം തള്ളിയ സുപ്രീം കോടതി ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അനുവാദം നല്‍കി.
ദൃശ്യങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കും വരെ സാക്ഷി വിസ്താരം നിര്‍ത്തിവയ്ക്കാനായി ദിലീപ് വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കേസിലെ നിര്‍ണായക സാക്ഷിയായ നടി രമ്യാ നമ്പീശനെയും നടനും സംവിധായകനും നിര്‍മാതാവുമായ ലാലിന്റെ ജീവനക്കാരന്‍ സുജിത്ത്, രമ്യയുടെ സഹോദരന്‍ രാഹുല്‍ എന്നിവരെ വെള്ളിയാഴ്ച വിസ്തരിച്ചു. എന്നാല്‍ പി.ടി. തോമസ് എംഎല്‍എ, സിനിമാ നിര്‍മാതാവ് ആന്റോ ജോസഫ് എന്നിവര്‍ അവധി അപേക്ഷ നല്‍കി വിട്ടുനിന്നു.
അതേസമയം രമ്യാ നമ്പീശന്റെ സാക്ഷി വിസ്താരം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയാകുമ്പോൾ പ്രോസിക്യൂഷന്‍ കൂടുതല്‍ പ്രതീക്ഷയില്‍. പ്രോസിക്യൂഷന്‍ സാക്ഷി വിസ്താരമാണ് നടക്കുന്നത്. സിനിമ പ്രവര്‍ത്തകര്‍ അടക്കം 136 സാക്ഷികളെയാണ് ആദ്യഘട്ടം വിസ്തരിക്കുന്നത്. നടിയുടെയും ബന്ധുക്കളുടെയും വിസ്താരം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. ആരും മൊഴി മാറ്റിയില്ല. അതിവേഗത്തിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. 90 ദിവസത്തിനുള്ളില്‍ വിചാരണ കഴിയും. കേസിലെ മുഖ്യ സാക്ഷിയും ഇരയുമായ നടിയടക്കമുള്ളവരുടെ ക്രോസ് വിസ്താരം അടുത്തയാഴ്ച ആരംഭിക്കാന്‍ കോടതി കേസില്‍ പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകനോടു നിര്‍ദ്ദേശിച്ചു.
ബി രാമന്‍പിള്ളയാണ് ദിലീപിന്റെ വക്കീല്‍. തന്റെ ആവനാഴിയിലെ അടവുകളെല്ലാം ഇരയ്‌ക്കെതിരെ വക്കീല്‍ പുറത്തിറക്കാന്‍ സാധ്യത ഏറെയാണ്. സാക്ഷിവിസ്താരം ഏഴുദിവസം പിന്നിട്ടപ്പോള്‍ പ്രോസിക്യൂഷന്‍ സാക്ഷികളാരും ഇതുവരെ കൂറുമാറിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അതേസമയം കേസിൽ രമ്യാ നമ്പീശന്റെ മൊഴി അതി നിര്‍ണ്ണായകമാണ്. നടിയെ ആക്രമിച്ച സംഘത്തില്‍ ദിലീപ് ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തില്‍ ബുദ്ധികേന്ദ്രം ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. നടിയെ ആക്രമിച്ച ദിവസം ദിലീപ് നടത്തിയ ഫോണ്‍ വിളികളും നടന് വിനയായി. നടി ആക്രമിക്കപ്പെട്ട ദിവസം തനിക്ക് അസുഖമാണെന്നായിരുന്നു ദിലീപ് പൊലീസിന് മൊഴി നല്‍കിയത്. എന്നാല്‍ ഈ ദിവസം രാത്രി ദിലീപ് രാത്രി രണ്ടര മണി വരെ ഫോണില്‍ പലരോടും സംസാരിക്കുകയായിരുന്നു. നാല് പേരെയാണ് ദിലീപ് പ്രധാനമായും വിളിച്ചത്. അസുഖമായിരുന്നുവെങ്കില്‍ എന്തിനായിരുന്നു ഈ വിളികള്‍ എന്നാണ് പൊലീസിന്റെ ചോദ്യം. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റെ ദിവസം രാവിലെ നിര്‍മ്മാതാവ് ആന്റോ ആന്റണി വിളിച്ചപ്പോഴാണ് അറിഞ്ഞതെന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്.
13 സെക്കന്‍ഡ് മാത്രം നില നിന്ന ആ കോളായിരുന്നു ദിലീപിനെതിരായ സംശയം ബലപ്പെടാനുള്ള പ്രധാന കാരണമായിരുന്നെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. കോടതിയില്‍ പൊലീസ് നിരത്തിയ തെളിവുകള്‍ ദിലീപിന് തിരിച്ചടിയാണ്. സംഭവം നടന്ന ദിവസം രാത്രി രമ്യാ നമ്പീശന്റെ വീട്ടിലെ ലാന്റ് ഫോണിലേക്ക് ദിലീപിന്റെ വീട്ടിലെ ലാന്റ് ലൈനില്‍ നിന്നും കോള്‍ പോയിരുന്നു. ഇത് എന്തിന് വേണ്ടിയാണെന്നോ ആരാണ് വിളിച്ചതെന്നോ ദിലീപ് കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ രമ്യയുടെ വീട്ടിലേക്ക് വിളിച്ചത് വെറുതേയല്ലെന്ന് തെളിവുകള്‍ നിരത്തി പൊലീസ് വാദിക്കുന്നു.
പനിയായതിനാല്‍ വിശ്രമിച്ചെന്ന് പറഞ്ഞ അന്ന് രാത്രി 12 അര വരെ ദിലീപ് പലരുമായും ഫോണില്‍ സംസാരിച്ചു. പനികാരണം വിശ്രമിക്കുന്ന ആളാണോ പാതിരാത്രി വരെ പലരുമായും ഫോണില്‍ സംസാരിച്ചതെന്ന ചോദ്യത്തിനും ദിലീപിന് ഉത്തരമില്ലായിരുന്നു. ആക്രമിക്കുന്നത് ക്വട്ടേഷനാണെന്ന കാര്യം പള്‍സര്‍ നടിയോട് പറഞ്ഞിരുന്നു. ക്വട്ടേഷന്‍ നല്‍കിയ ആള്‍ നിങ്ങളെ വിളിക്കും എന്നും പറഞ്ഞിരുന്നു. രമ്യാ നമ്പീശന്റെ വീട്ടിലേക്ക് പോയ ഫോണ്‍കോളിന് ഇതുമായി ബന്ധമുണ്ടെന്നാണ് പൊലീസ് സമര്‍ത്ഥിച്ചത്. ദിലീപിന്റെ ഫോണ്‍കോളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സുപ്രധാന വിവരം പൊലീസിന് ലഭിച്ചത്. തൃശൂരില്‍ നിന്ന് രമ്യയുടെ കൊച്ചിയിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് നടി ആക്രമിക്കപ്പെട്ടതെന്നതും ദിലീപിനെ കുരുക്കിലാക്കി. അതുകൊണ്ട് തന്നെ രമ്യയുടെ മൊഴി അതിനിര്‍ണ്ണായകമാണ്.
നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) നെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ പള്ളിയില്‍ പോകാന്‍ ഒരുങ്ങുന്നതിനായി മുറിയിലേക്ക് കയറിയ ടാന്‍സി പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ഭര്‍തൃമാതാവ് അയല്‍ക്കാരെ വിളിച്ചുവരുത്തി മുറി തള്ളിത്തുറന്നപ്പോഴാണ് ഷാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് ടെല്‍വിന്റെ അടുത്തേക്ക് അടുത്തമാസം പോകാനിരിക്കെയാണ് ടാന്‍സി ആത്മഹത്യ ചെയ്തത്. പുത്തന്‍വേലിക്കര ഇളന്തിക്കര പയ്യപ്പിള്ളി പൗലോസിന്റെ മകളാണ്. കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെ വിവാഹം കഴിഞ്ഞത്. മൃതദേഹം പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ടാന്‍സി എന്തിന് ആത്മഹത്യ ചെയ്തുവെന്ന കാര്യത്തില്‍ ആര്‍ക്കും വ്യക്തതയില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആത്മഹത്യാകുറിപ്പ് പോലെ തോന്നിക്കുന്ന ഡയറിക്കുറിപ്പുകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. “നിങ്ങളുടെ സ്നേഹം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്നേഹിക്കുന്നു…ഞാന്‍ കുറെ തെറ്റ് ചെയ്തു..ഭര്‍ത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്നേഹം മനസിലാക്കി തന്നത്. ഇതിനൊന്നുമുള്ള അര്‍ഹത എനിക്കില്ല. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്..എന്നൊക്കെയാണ് ഡയറി കുറിപ്പുകളില്‍ പറയുന്നത്.
ഞായറാഴ്ചയാണ് ടാന്‍സിയെ ഷാളില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. പള്ളിയില്‍ പോകുന്നതിനായി ഒരുങ്ങാന്‍ മുറിയില്‍ കയറിയ ടാന്‍സിയെ ഏറെ നേരം കഴിഞ്ഞും ഭര്‍ത്തൃമാതാവ് അയല്‍ക്കാരെ ഇളിച്ചു വരുത്തി കതകു തുറന്നു നോക്കിയപ്പോഴാണ് ടാന്‍സിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. കഴിഞ്ഞ നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെ വിവാഹം. മരിക്കുന്നതിന്റെ തലേന്നും ടാന്‍സി കുവൈറ്റില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനെ വിളിച്ച് സംസാരിച്ചിരുന്നു.
വിവാഹം കഴിഞ്ഞു ഒന്നര മാസം കഴിഞ്ഞപ്പോള്‍ തന്നെ ഭര്‍ത്താവ് ടെല്‍വിന്‍ തോംസന്‍ കുവൈറ്റിലേക്ക് മടങ്ങിയിരുന്നു. ഭര്‍തൃവീട്ടിലും ടാന്‍സിക്ക് പ്രശ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ഒരു തവണ ഭര്‍ത്താവിനൊപ്പം കുവൈറ്റിലേക്ക് പോകാന്‍ ടാന്‍സി ഒരുങ്ങിയിരുന്നു. പക്ഷെ പാസ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍ കാരണം നടന്നില്ല. അടുത്തമാസം ഭര്‍ത്താവിനടുത്തേക്ക് പോകാനിരിക്കെയാണ് ആത്മഹത്യാ.
അയനിക്കാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. അയനിക്കാട് ചെറിയാടത്ത് ലതയുടെ മകള്‍ ഹരിത (20) യെയാണ് കാണാതായത്. ജനുവരി 31 നു രാവിലെ വീട്ടില്‍ നിന്നും കോളജിലേക്ക് പോയതാണ്. ഒന്നാം വര്‍ഷ ബി ബി എ വിദ്യാര്‍ഥിനിയാണ് ഹരിത. കാണാതാകുമ്ബോള്‍ കാപ്പി കളര്‍ ടോപ്പും കറുത്ത പാന്റുമാണ് വേഷം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ അറിയാം. വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടണമെന്ന് പയ്യോളി പോലീസ് അറിയിച്ചു. ഫോണ്‍ : 0496 – 2602034.
ഡൽഹിയിൽ വനിത സബ് ഇൻസ്‌പെക്ടറെ സഹപ്രവർത്തകൻ വെടിവച്ചു കൊന്നു. രോഹിണി (ഈസ്റ്റ്) മെട്രോ സ്റ്റേഷനു സമീപത്തുവച്ച് ഇന്നലെ വൈകീട്ടായിരുന്നു സംഭവം. എസ്ഐ പ്രീതി അഹ്‌ലാവത് (26) ആണ് കൊല്ലപ്പെട്ടത്. വെടിവച്ച സഹപ്രവർത്തകനായ ദീപാൻഷു റാത്തി പിന്നീട് ആത്മഹത്യ ചെയ്തു.
പ്രീതിയെ ദീപാൻഷു പിന്തുടരുന്നതും മെട്രോ സ്റ്റേഷനു പുറത്തെത്തിയതും തൊട്ടടുത്തുനിന്ന് തലയിൽ വെടിവയ്ക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 2018 ബാച്ച് സബ് ഇൻസ്‌പെക്ടറായ പ്രീതി രോഹിണി സെക്ടർ 8 ൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
”ഈസ്റ്റ് ഡൽഹിയിലെ പട്‌പട്‌ഗൻജ് ഇൻസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷനിലാണ് പ്രീതിയെ പോസ്റ്റ് ചെയ്തിരുന്നത്. രാത്രി 8.30 ഓടെ സ്റ്റേഷനിൽനിന്നും ഇറങ്ങി. പ്രീതി യൂണിഫോമിൽ അല്ലായിരുന്നു. 9.30 ഓടെയാണ് മെട്രോ സ്റ്റേഷനിൽനിന്നും പുറത്തെത്തിയത്. അവിടെനിന്നും 50 മീറ്റർ നടക്കുന്നതിനിടയിലായിരുന്നു സംഭവം. വെടിയേറ്റ പ്രീതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു,” മുതിർന്ന പൊലീസ് ഓഫിസർ പറഞ്ഞു.
പ്രീതിയെ ദീപാൻഷുവിന് ഇഷ്ടമായിരുന്നെന്നും വിവാഹ അഭ്യർഥന നടത്തിയിരുന്നതായും പൊലീസ് വൃത്തങ്ങൾ പറയുന്നു. എന്നാൽ പ്രീതി വിവാഹ അഭ്യർഥന നിരസിച്ചതായും വൃത്തങ്ങൾ വ്യക്തമാക്കി.
കടപ്പാട് : ദി ഗാർഡിയൻ
ബാധ്യതകള്‍ പരിഗണിക്കുകയാണെങ്കില്‍ തന്റെ ആസ്തി പൂജ്യമാണെന്ന് അനില്‍ അംബാനി കോടതിയില്‍. 700 ദശലക്ഷം ഡോളറിന്റെ കിട്ടാക്കടത്തിന്മേല്‍ ബാങ്കുകള്‍ നല്‍കിയ ഹരജിയില്‍ നല്‍കിയ മറുപടിയിലാണ് അനില്‍ അംബാനി തന്റെ ഗതികേട് വിവരിച്ചത്. “എന്റെ നിക്ഷേപങ്ങളുടെ മൂല്യം തകര്‍ന്നിരിക്കുകയാണ്. ഇത്രയും പണം നല്‍കാന്‍ പണമാക്കി മാറ്റാന്‍ തക്കതായ ആസ്തി ഇന്നെന്റെ പക്കലില്ല,” അനില്‍ അംബാനി വിവരിച്ചു.
ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബാങ്കുകളാണ് ഹരജി നല്‍കിയിരിക്കുന്നത്. അനിലിന്റെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് 2012ല്‍ തങ്ങള്‍ 925 ദശലക്ഷം ഡോളര്‍ വായ്പ നല്‍കിയെന്നാണ് ഇവര്‍ പറയുന്നത്. അംബാനിയുടെ വ്യക്തപരമായ ബാധ്യതയേല്‍ക്കലിന്റെ അടിസ്ഥാനത്തിലായിരുന്നു വായ്പ.
വിചാരണയ്ക്കു മുമ്പായി കോടതിയില്‍ ദശലക്ഷക്കണക്കിന് ഡോളറുകള്‍ കെട്ടി വെക്കേണ്ടതായി വരുമെന്ന ഘട്ടമെത്തിയപ്പോഴാണ് അനില്‍ അംബാനി തന്റെ അവസ്ഥ വിവരിച്ചത്. ആറാഴ്ചയ്ക്കുള്ളില്‍ 100 ദശലക്ഷം ഡോളര്‍ കോടതിയില്‍ കെട്ടിവെക്കാന്‍ ജഡ്ജി ഡേവിഡ് വാക്സ്മാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനൊരുങ്ങുകയാണ് അനില്‍ അംബാനി.
റിയലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് കഴിഞ്ഞവര്‍ഷമാണ് പാപ്പരായത്. എന്നാല്‍ അംബാനി കുടുംബത്തിന്റെ കൈയില്‍ പണമില്ലെന്ന് വിശ്വസിക്കാന്‍ ജഡ്ജി തയ്യാറായില്ല. ഇനിയൊരിക്കലും ഉയര്‍ത്താനാകാത്ത വിധത്തില്‍ അനില്‍ അംബാനി ഷട്ടറുകള്‍ അടച്ചിരിക്കുകയാണെന്ന് താന്‍ കരുതുന്നില്ലെന്ന് ജഡ്ജി പറഞ്ഞു. മുന്‍കാലങ്ങളില്‍ പരസ്പരം സഹായിക്കാറുണ്ടായിരുന്ന കുടുംബമാണ് അംബാനി കുടുംബമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. 56.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള സഹോദരന്‍ മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനാണ്.
എന്നാല്‍ തന്റെ കക്ഷിക്ക് താങ്ങാവുന്നതിലും വലിയ തുക അടയ്ക്കാന്‍ ആവശ്യപ്പെടരുതെന്ന് അനില്‍ അംബാനിക്കു വേണ്ടി ഹാജരാകുന്ന വക്കീല്‍ റോബര്‍ട്ട് ഹോവെ വാദിച്ചു. എന്നാല്‍, അംബാനിയുടെ വാദം മറ്റൊരു അവസരവാദപരമായ നീക്കമാണെന്ന് ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈനയെയും, ചൈന ഡവലപ്മെന്റ് ബാങ്കിനെയും, എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ചൈനയെയും പ്രതിനിധീകരിക്കുന്ന വക്കീല്‍ ബങ്കിം തങ്കി പറഞ്ഞു. വായ്പ നല്‍കിയവരെ എങ്ങനെയെങ്കിലും ഒഴിവാക്കുകയാണ് അനിലിന്റെ ലക്ഷ്യം. അനില്‍ കോടതിയുത്തരവ് അനുസരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷവും അനില്‍ അംബാനി സമാനമായൊരു കുടുക്കില്‍ ചെന്നു പെട്ടിരുന്നു. എറിക്സണ്‍ എബിയുടെ ഇന്ത്യന്‍ വിഭാഗമാണ് 77 ദശലക്ഷം ഡോളറിന്റെ അടവ് മുടങ്ങിയതിനെതിരെ കേസ് നല്‍കിയത്. അനില്‍ ജയിലില്‍ പോകുമെന്ന നില വന്നപ്പോള്‍ ജ്യേഷ്ഠന്‍ മുകേഷ് അംബാനി ഇടപെടുകയും പണം കൊടുത്തു തീര്‍ക്കുകയുമായിരുന്നു.
കൊറോണ വൈറസ് ബാധയെത്തുടർന്ന് ജപ്പാൻ തീരത്ത് നങ്കൂരമിട്ട ആഡംബരക്കപ്പലിൽ നിരവധി ഇന്ത്യാക്കാരും കുടുങ്ങിയിട്ടുണ്ടെന്ന് വിവരം. കപ്പലിലുള്ളവരെ പുറത്തിറക്കാതെ കൊറോണ പടരുന്ന സാഹചര്യത്തെ ഒഴിവാക്കിയിരിക്കുകയാണ് അധികൃതർ. കപ്പലിൽ വേണ്ട ചികിത്സകൾ നൽകുന്നുണ്ട്. 200 ഇന്ത്യാക്കാരാണ് കപ്പലിലുള്ളത്. ഇവരിലാർക്കും കൊറോണ ബാധയില്ലെന്നാണ് വിവരം.
പ്രിൻസസ് ക്രൂയിസസ് കമ്പനിയുടെ ഡയമണ്ട് പ്രിൻസസ് കപ്പലിലാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കപ്പലിലെ 64 പേർക്ക് കൊറോണ ബാധിച്ചതായാണ് വാഷിങ്ടൺ പോസ്റ്റ് പറയുന്നത്. കപ്പലിൽ ആകെ 3700 യാത്രക്കാരുണ്ട്. ഇവരെക്കൂടാതെ കപ്പൽ ജീവനക്കാർ വേറെയും. അവശനിലയിലായിത്തുടങ്ങിയ ചില രോഗികളെ ആംബുലൻസുകളിൽ കയറ്റി ആശുപത്രികളിലെത്തിച്ചതായി വിവരമുണ്ട്.
ഇന്ത്യൻ പൗരന്മാർക്കാർക്കും കൊറോണയില്ലെന്ന് വിദേശകാര്യമന്ത്രി ജയ്ശങ്കർ സ്ഥിരീകരിച്ചു. ടോക്കിയോയിലെ ഇന്ത്യൻ എംബസി കാര്യങ്ങൾ നേരിട്ട് നിരീക്ഷിച്ചു വരുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.കൊറോണ ബാധിച്ചവരിൽ 28 പേർ ജപ്പാന്‍കാരാണ്. പതിനൊന്ന് യുഎസ് പൗരന്മാരും കൂട്ടത്തിലുണ്ട്. ആസ്ട്രേലിയ, കാനഡ എന്നിവിടങ്ങളിൽ നിന്ന് 61 പേർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ചൈനാക്കാരുമുണ്ട്. യുകെ, ന്യൂസീലാൻഡ്, തായ്‌വാൻ, ഫിലിപ്പൈൻസ്, അർജന്റീന എന്നിവിടങ്ങളിൽ നിന്നുള്ള ഒരാൾ വീതം കൊറോണ ബാധിതരാണ് കപ്പലിൽ.
ജമ്മു കശ്മീരിൽ തടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയെ ലോക്സഭയിൽ തെറ്റായി ഉദ്ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒമറിന്റെ പേരിൽ പ്രചരിച്ച വ്യാജ വാർത്ത സഭയിൽ ഉദ്ധരിച്ച മോദിയുടെ നടപടി സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയാണ്. ഭരണഘടനയുടെ 370ാം അനുച്ഛേദം എടുത്തുകളഞ്ഞാൽ കശ്മീരിൽ ഭൂകമ്പമുണ്ടാകുമെന്ന് ഒമർ പറഞ്ഞെന്നാണ് മോദിയിൽ സഭയിൽ പ്രസ്താവിച്ചത്.
എന്നാൽ ഇങ്ങനെയൊരു പ്രസ്താവന ഒമർ നടത്തിയിട്ടില്ല. 2014 മേയിൽ ആക്ഷേപഹാസ്യ വെബ്സൈറ്റായ ഫേക്കിങ് ന്യൂസ് നൽകിയ സാങ്കല്പിക വാർത്തയാണ് മോദി ഉദ്ധരിച്ചത്. വാട്സാപ്പ് സർവകലാശാലയിൽ നിന്ന് ബിരുദമെടുത്തവർക്ക് മാത്രമേ ഇങ്ങനെ സംഭവിക്കുവെന്ന് കോൺഗ്രസ് പരിഹസിച്ചു. സഭയെ തെറ്റിദ്ധരിപ്പിച്ച മോദിക്കെതിരെ നടപടിയെടുക്കണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രപതി, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രി അരവിന്ദ് കേജ്്രിവാള്‍, സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയ പ്രമുഖര്‍ വോട്ടുചെയ്തു. ഒന്‍പതരമണിവരെ നാലരശതമാനത്തോളം പേര്‍ വോട്ടുചെയ്തുവെന്നാണ് പ്രാഥമിക കണക്ക്.
പൗരത്വനിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായ ഷഹീൻബാഗിലെ എല്ലാ പോളിങ് കേന്ദ്രങ്ങളിലും കനത്ത പോളിങാണ്. പ്രശ്നബാധിത ബൂത്തുകളായതിനാൽ പോളിങ് കേന്ദ്രങ്ങളെല്ലാം കനത്ത സുരക്ഷവലയത്തിലാണ്. ഷഹീൻബാഗിലെ സമരക്കാർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
എഎപി, ബിജെപി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മല്‍സരമാണ് മിക്ക മണ്ഡലങ്ങളിലും. ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തില്‍ എത്തുമെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ പറഞ്ഞു.
നുഷ്യത്വം എന്ന വാക്ക് പരിഷ്കരിക്കേണ്ട സമയം കഴിഞ്ഞുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ ചിത്രം കണ്ടാൽ നിങ്ങൾക്കും തോന്നിയേക്കാം. നദിയിലെ ചെളിയിൽ പുതഞ്ഞ് നിൽക്കുന്ന മനുഷ്യനെ രക്ഷിക്കാൻ കൈ നീട്ടി നിൽക്കുന്ന ആൾക്കുരങ്ങിന്റേതാണ് ചിത്രം. ബോർണിയോയിലെ സംരക്ഷിത വനപ്രദേശത്ത് നിന്നുമാണ് ചിത്രം പകർത്തിയിരിക്കുന്നത്. ബോർണിയോയിലെ വനത്തിൽ സുഹൃത്തുക്കൾക്കൊപ്പം ചുറ്റിക്കറങ്ങുന്നതിനിടെ മലയാളിയായ അനിൽ പ്രഭാകറിന്റെ ക്യാമറയാണ് ഈ നിമിഷം ഒപ്പിയെടുത്തത്.
ബോർണിയോ ഒറാങ്ങുട്ടാൻ സംരക്ഷണ സമിതിയിലെ അംഗമാണ് ചെളിയിൽ പുതഞ്ഞയാളെന്ന് അനിൽ പ്രഭാകർ പറയുന്നു. രക്ഷിക്കാൻ കൈ നീട്ടിയെങ്കിലും ആൾക്കുരങ്ങിന്റെ സഹായം നദിയിൽ വീണയാൾ സ്വീകരിച്ചില്ല. വന്യജീവി ആയതിനാലാണ് സഹായം സ്വീകരിക്കാതിരുന്നതെന്ന് ഇയാൾ അനിലിനോടും സുഹൃത്തുക്കളോടും വെളിപ്പെടുത്തി.
ആൾക്കുരങ്ങുകൾ കഴിയുന്നഭാഗത്ത് പാമ്പിനെ കണ്ടതായി വാർഡൻ അറിയിച്ചതോടെ തിരഞ്ഞ് ഇറങ്ങിയതായിരുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തകൻ.
സ്വകാര്യ ലോഡ്ജുമുറിയില്‍ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇരുവരും വിവാഹിതരും മറ്റൊരു കുടുംബം ഉള്ളവരുമാണെന്നാണ് റിപ്പോര്‍ട്ട്. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് കുന്നത്തേട്ട് എര്‍ലോട്ടുകുന്ന് ആന്റണിയുടെയും പരേതയായ ഡെയ്‌സിയുടെയും മകന്‍ എബിന്‍ കെ.ആന്റണി (32), അരീക്കോട് തോട്ടുമുക്കം ആശാരിപറമ്പില്‍ അനീനമോള്‍ (22) എന്നിവരെയാണ് വെള്ളിയാഴ്ച ഉച്ചയോടെ ഒരേമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
മുറി ഉള്ളില്‍നിന്ന് പൂട്ടിയനിലയിലായിരുന്നു. ജോലിക്കു പോവുകയാണെന്നുപറഞ്ഞ് വ്യാഴാഴ്ച രാവിലെയാണ് എബിന്‍ മണാശ്ശേരിയിലെ വാടകവീട്ടില്‍നിന്ന് ഇറങ്ങിയത്.വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു ഇരുവരും മുറിയെടുത്തത്. ഒരു പരീക്ഷയുമായി ബന്ധപ്പെട്ട് കൂടിക്കാഴ്ചയ്ക്ക് എത്തിയതാണെന്നും മുറിവേണമെന്നുമാണ് ഇവര്‍ ലോഡ്ജ് അധികൃതരോട് പറഞ്ഞത്. മണാശ്ശേരിയിലെ കെ.എം.സി.ടി. സ്വകാര്യമെഡിക്കല്‍ കോളേജ് അനസ്ത്യേഷ്യ വിഭാഗത്തിലെ വിദ്യാര്‍ഥിനിയാണ് അനീന.
ഇതേ കോളേജിലെ അനസ്തേഷ്യവിഭാഗത്തിലെ ടെക്നീഷ്യനാണ് എബിന്‍. മൂന്നുവര്‍ഷം മുമ്പാണ് അരീക്കോട് പെരുമ്പറമ്പ് സ്വദേശി കിളിയത്തൊടി ശഹീര്‍ അനീനയെ വിവാഹം ചെയ്തത്. അനീനയെ കാണാനില്ലെന്ന പരാതിയില്‍ അരീക്കോട് പോലീസ് സ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതിനല്‍കിയിട്ടുണ്ട്.ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനമെന്നും ഇരുവരും കുത്തിവെച്ച് മരിച്ചെന്നാണ് സംശയമെന്നും കസബ എസ്.ഐ. വി. സിജിത്ത് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാകുറിപ്പും ലഭിച്ചിട്ടുണ്ട്.