കൊല്ലം കുണ്ടറ പെരുമ്പുഴയില്‍ അയല്‍വാസിയായ യുവാവ് വീട്ടമ്മയെ കുത്തി കൊലപ്പെടുത്തി. പെരുമ്പുഴ അഞ്ചുമുക്ക് സ്വദേശിനി ഷൈല ആണ് മരിച്ചത്. അയല്‍വാസിയായ അനീഷിനെ കസ്റ്റഡിയിലെടുത്തു. മകളെ സ്കൂളിലാക്കി മടങ്ങി വരുമ്പോഴായിരുന്നു ആക്രമണം. സംഭവ സ്ഥലത്ത് വച്ചുതന്നെ ഷൈല മരിച്ചിരുന്നു. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ വ്യക്തമല്ല.
കുറിക്കുകൊള്ളുന്ന മറുപടികൾ നൽകുന്ന കാര്യത്തിൽ എന്നും എം,മുൻപന്തിയിൽ നിൽക്കുന്ന ശശി തരൂർ മാസ് മറുപടിയുമായി എത്തിയിരിക്കുന്നു. മതാടിസ്ഥാനത്തില്‍ രാജ്യത്തെ 1947ല്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന ആരോപണത്തില്‍ അമിത്ഷായെ പരിഹസിച്ച് ശശി തരൂര്‍ എം.പി. ഇപ്പോൾ എത്തിയിരിക്കുന്നത്. ഹിസ്റ്ററി ക്ലാസില്‍ അമിത് ഷാ ശരിക്ക് ശ്രദ്ധിച്ചിട്ടില്ല, രണ്ട് രാജ്യം എന്ന തത്വത്തെ പിന്തുണച്ചത് ഹിന്ദു മഹാസഭയാണെന്നാണ് ശശി തരൂരിന്റെ പ്രതികരണം. ദേശീയ പരൗത്വ ഭേദഗതി ബില്ല് ഭരണഘടനക്ക് നേരെയുള്ള അടിയാണ്. സ്വതന്ത്രമായ ഒരു ഇന്ത്യയെയാണ് നമ്മള്‍ നിര്‍മ്മിക്കേണ്ടത്. നമ്മള്‍ മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിക്കാന്‍ പാടില്ലെന്നും ശശി തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസ് മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചില്ലായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ ദേശീയ പൗരത്വ ബില്ലിന്റെ ആവശ്യമില്ലായിരുന്നുവെന്നും അമിത്ഷാ പറഞ്ഞിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ രൂക്ഷപ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു.
ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരായ ആക്രമണമാണ് പൗരത്വ ഭേദഗതി ബില്‍ എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. അതിനെ പിന്തുണയ്ക്കുന്നത് ആരായാലും അവര്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യുകയാണെന്നും രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ ശിവസേന പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന് പിന്നാലെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.
മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഓര്‍മകളുള്ള 1998 മോഡല്‍ മേഴ്‌സിഡസ് ബെന്‍സ് കാര്‍ വീണ്ടും ലേലത്തിന് വയ്ക്കുന്നു. 1996 മുതല്‍ 2001 വരെ നായനാര്‍ മൂന്നാമത് മുഖ്യമന്ത്രി ആയ കാലത്ത് ഉപയോഗിച്ച കാറാണിത്. മൂന്ന് വര്‍ഷത്തോളം അദ്ദേഹം ഈ കാറാണ് ഉപയോഗിച്ചത്.
നാലാം വട്ടമാണ് ഇതേ കാര്‍ ലേലത്തിന് വയ്ക്കുന്നതെന്നതാണ് കൗതുകം. ഈ കാര്‍ നായാനാര്‍ കാര്‍ ആയതിനു പിന്നിലും ഒരു കഥയുണ്ട്. അംബാസഡർ കാറുകളെ സ്‍നേഹിച്ചിരുന്ന നായനാരെ അംബാസഡർ മാറ്റി ബെൻസാക്കാൻ ഉപദേശിച്ചതു കോൺഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു. നായനാരുടെ ഹൃദ്രോഗ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ കണക്കിലെടുത്തായിരുന്നു കരുണാകരന്‍റെ ഈ ഉപദേശം.
എന്നാല്‍ 2001ല്‍ മുഖ്യമന്ത്രി കസേരയിലെത്തിയ എ കെ ആന്റണി ഈ ബെന്‍സ് കാര്‍ ഉപയോഗിച്ചില്ല. ഇതോടെ സംസ്ഥാനത്തെ അതിഥികളായി എത്തുന്ന വിഐപികളുടെ സഞ്ചാരത്തിനായി കുറേക്കാലം കാര്‍ ഉപയോഗിച്ചു. ഒടുവില്‍ ലക്ഷങ്ങള്‍ അറ്റകുറ്റപ്പണി ആകുമെന്ന അവസ്ഥയായപ്പോള്‍ കാറിന്‍റെ ഉപയോഗം അവസാനിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നും ഈ ബെന്‍സിനെ ആലുവയില്‍ എത്തിച്ചു. കഴിഞ്ഞ ഏഴുവര്‍ഷമായി ഈ കാര്‍ ടൂറിസം വകുപ്പിന്റെ അതിഥി മന്ദിരമായ ആലുവ പാലസിലെ ഗാരേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. ‘നായനാരുടെ കാര്‍’ എന്നാണ് ടൂറിസം വകുപ്പില്‍ ഈ ബെന്‍സ് അറിയപ്പെടുന്നത്.
രണ്ടുലക്ഷം രൂപ വിലയിട്ടു ലേലം ചെയ്‍തിട്ടും വിറ്റുപോകാത്ത കാര്‍ ഇപ്പോള്‍ തീര്‍ത്തും ഉപയോഗശൂന്യമായ അവസ്ഥയിലാണ്. ആദ്യം ലേലത്തിനു വച്ചപ്പോള്‍ അറ്റകുറ്റപ്പണി നടത്തി ഓടിക്കാവുന്ന സ്ഥിതിയിലായിരുന്ന കാര്‍.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ചെളി കയറി എന്‍ജിന്‍ തകരാറിലായതിനാല്‍ ഇപ്പോള്‍ ഓടിക്കാനാകാത്ത അവസ്ഥയിലാണ്. വാഹനങ്ങള്‍ പൊളിച്ചു വില്‍പനക്കാരേ ഇനി ഈ കാര്‍ വാങ്ങാന്‍ സാധ്യതയുള്ളു എന്നതിനാലാണ് ‘ഇരുമ്പു വില’ കണക്കാക്കി നാലാം ലേലത്തിനു തുക നിശ്ചയിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
മനുഷ്യ മനസ്സാക്ഷിയെ ഞെട്ടക്കുന്ന സംഭവമാണ് മുംബൈയിലെ താനെയിലുണ്ടായത്. അന്യമതത്തില്‍ ഉള്ള യുവാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങിയ മകളെ പിതാവ് അതിദാരുണമായി കൊലപ്പെടുത്തി. 27കാരിയായ പ്രിന്‍സിയെ പിതാവായ 47തകാരന് അരവിന്ദ് തിവാരിയാണ് കൊലപ്പെടുത്തിയത്. മകളെ വെട്ടി നുറുക്കിയ ശേഷം സ്യൂട്ട്‌കെയ്‌സിലാക്കി ഉപേക്ഷിക്കുകയായിരുന്നു.ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം ആറ് മാസങ്ങള്‍ക്ക് മുൻപാണ് പ്രിന്‍സി ഉത്തര്‍പ്രദേശില്‍ നിന്നും മുംബൈയില്‍ എത്തുന്നത്. ഭന്ദൂപില്‍ പ്രിന്‍സി ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ഇസ്ലാം മതത്തില്‍പ്പെട്ട യുവാവുമായി പ്രിന്‍സി പ്രണയത്തിലായി. ഇക്കാര്യം അറിഞ്ഞതോടെ പിതാവ് മകളെ കൊലപ്പെടുത്തി.
പ്രിന്‍സിയുടെ മൃതദേഹത്തിന്റെ ഒരു ഭാഗം മാത്രമാണ് പോലീസിന് കണ്ടെത്താനായത്. അരക്ക് മുകളിലേക്കുള്ള ഭാഗം ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രിന്‍സിയുടെ പിതാവ് അരവിന്ദ് തിവാരി മലാദിലെ ഒരു ട്രാവല്‍ ഏജന്‍സിയിലെ ജോലിക്കാരനാണ്. പ്രിന്‍സിയുടെ പ്രണയബന്ധം അറിഞ്ഞപ്പോള്‍ മുതല്‍ പിതാവും മകളും തമ്മില്‍ വഴക്ക് സ്ഥിരമായിരുന്നു. പ്രണയ ബന്ധത്തില്‍ നിന്നും പിന്‍മാറാന്‍ പ്രിന്‍സി തയ്യാറായില്ല. ബന്ധത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ചെയ്തത്. ഇതോടെ പ്രകോപിതനായ പിതാവ് അരവിന്ദ് മകളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മറ്റൊരു മതത്തില്‍പ്പെട്ട യുവാവിനെ മകള്‍ പ്രണയച്ചിതാണ് അരവിന്ദിനെ ചൊടിപ്പിച്ചതെന്നും പോലീസ് പറഞ്ഞു. തിത്വാലയിലാണ് പ്രിന്‍സിയും പിതാവ് അരവിന്ദും താമസിച്ചിരുന്നത്.പ്രിന്‍സിയുടെ അമ്മയും മറ്റ് മൂന്ന് സഹോദരിമാരും ഉത്തര്‍പ്രദേശിലെ ജാന്‍പൂരിലാണ് താമസം.
കൊലപാതകശേഷം അരവിന്ദ് ഓട്ടോറിക്ഷ വിളിച്ച് മൃതദേഹം അടങ്ങിയ സ്യൂട്‌കേസുമായി യാത്ര ചെയ്യുമ്ബോള്‍ ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഡ്രൈവര്‍ ഇക്കാര്യം ചോദിച്ചു. ഉടനെ ബാഗ് അവിടെ ഉപേക്ഷിച്ച് അരവിന്ദ് കടന്നു കളയുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സംഭവസ്ഥലത്ത് എത്തിയ പൊലീസ് ബാഗ് തുറന്നപ്പോഴാണ് മൃതദേഹം കണ്ടത്.മഹാരാഷ്ട്ര മുംബൈയിലെ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. തലയില്ലാത്ത സ്ത്രീയുടെ ശരീരഭാഗങ്ങള്‍ വെട്ടി നുറുക്കിയ നിലയിലായിരുന്നു. മൂന്നു കഷ്ണങ്ങളാക്കി വെട്ടി നുറുക്കിയ നിലയിലായിരുന്നു സ്ത്രീയുടെ മൃതദേഹം.തുടർന്ന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉദയംപേരൂരില്‍ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ കുടുക്കിയത് മുന്‍കൂര്‍ ജാമ്യം. മുൻകൂർ ജാമ്യം തേടിയതോടെയാണ് പൊലീസ് അന്വേഷണം ഭർത്താവ് പ്രേംകുമാറിലേയ്ക്ക് നീണ്ടത്.
വിദ്യയെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച ശേഷം പ്രേംകുമാര്‍ നേരെയെത്തിയത് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് ഇയാള്‍ പരാതി നല്‍കി. മുമ്പും പലതവണ വിദ്യയെ കാണാതായിട്ടുണ്ടായിരുന്നു. ആ സാഹചര്യം മുതലെടുക്കാനായിരുന്നു പ്രേംകുമാറിന്‍റെ ശ്രമം. എന്നാല്‍, അന്വേഷണം ശക്തമായതോടെ മുന്‍കരുതലെന്ന നിലയില്‍ പ്രേംകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി. ഇതാണ് പൊലീസില്‍ സംശയത്തിനിടയാക്കിയതും അന്വേഷണം പ്രേംകുമാറിലേക്ക് നീളാന്‍ കാരണമായതും.
ആയുര്‍വേദ ചികിത്സയ്ക്കെന്നു പറഞ്ഞാണ് ഉദയംപേരൂരില്‍ നിന്ന് വിദ്യയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. അവിടെയെത്തി ഒരു റിസോര്‍ട്ടില്‍ വാടകയ്ക്ക് മുറിയെടുത്തു. അതേ റിസോര്‍ട്ടില്‍ മുകളിലത്തെ നിലയിലെ മുറിയില്‍ പ്രേംകുമാറിന്‍റെ കാമുകി സുനിതയുമുണ്ടായിരുന്നു. അവിടെവച്ചാണ് പ്രേംകുമാര്‍ അമിതമായി മദ്യം നല്‍കിയശേഷം വിദ്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയത്.തുടര്‍ന്ന് മൃതദേഹം കാറില്‍ കൊണ്ടുപോയി തിരുനെല്‍വേലിയില്‍ ഉപേക്ഷിച്ചു.
തിരുനെല്‍വേലിയില്‍ നിന്ന് തിരികെയെത്തിയ പ്രേംകുമാര്‍ ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കി. മുമ്പ് രണ്ടുമൂന്ന് തവണ ഇവരെ കാണാതായിട്ടുണ്ട്. അന്നൊക്കെ രജിസ്റ്റര്‍ ചെയ്തിരുന്ന പരാതികളും സഹായകമാകുമെന്ന് പ്രേംകുമാര്‍ കണക്കുകൂട്ടി. വിദ്യയെ കൊലപ്പെടുത്താനും മൃതദേഹം ഉപേക്ഷിക്കാനുമെല്ലാം സുനിത ബേബിയുടെ സഹായം പ്രേംകുമാറിനുണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍, കൃത്യം നിര്‍വ്വഹിച്ചത് താന്‍ തനിച്ചാണെന്ന് പ്രേംകുമാര്‍ മൊഴി നല്‍കി.
കൊലപാതകത്തിനു ശേഷം ദൃശ്യം സിനിമ മോഡലില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും പ്രതികള്‍ ശ്രമിച്ചു. വിദ്യയുടെ മൊബൈല്‍ ഫോണ്‍ നേത്രാവതി എക്സ്ര്പസ്സിലെ ചവറ്റുകുട്ടയില്‍ ഇവര്‍ ഉപേക്ഷിച്ചു. ഫോണ്‍ സിഗ്നല്‍ തേടിപ്പോവുന്ന പൊലീസിനെ കബളിപ്പിക്കാനായിരുന്നു നീക്കം.
എന്നാല്‍, പൊലീസ് അന്വേഷണം പ്രേംകുമാറിലേക്ക് തന്നെ എത്തി. തുടര്‍ന്ന്,പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ പ്രേംകുമാര്‍ നിവൃത്തിയില്ലാതെ കുറ്റസമ്മതം നടത്തുകയായിരുന്നു. ഡിസംബര്‍ ആറിന് വാട്സ്ആപ് സന്ദേശം പൊലീസുകാര്‍ക്ക് അയച്ചുനല്‍കിയായിരുന്നു കുറ്റസമ്മതം. എനിക്കവളെ കൊല്ലേണ്ടി വന്നു എന്നായിരുന്നു പ്രേംകുമാര്‍ പറഞ്ഞത്. ഇതിനു ശേഷമാണ് ഇന്ന് തിരുവനന്തപുരം വെള്ളറടയില്‍ നിന്ന് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രേംകുമാര്‍ പറഞ്ഞതനുസരിച്ച് പൊലീസ് തിരുനെല്‍വേലി പൊലീസുമായി ബന്ധപ്പെട്ടു. തിരുനെല്‍വേലി ഹൈവേയില്‍ കണ്ടെത്തിയ അജ്ഞാതമൃതദേഹം സംസ്കരിച്ചിരുന്നു എന്ന വിവരമാണ് അവിടെനിന്ന് ലഭിച്ചത്. മൃതദേഹത്തിന്‍റെ ഫോട്ടോ അവര്‍ അയച്ചു നല്‍കി. അത് വിദ്യയുടേത് തന്നെയാണെന്ന് പ്രേംകുമാര്‍ ‘തിരിച്ചറിഞ്ഞു’.
എന്തിനാണ് വിദ്യയെ കൊലപ്പെടുത്തിയത് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. സുനിതയുമായി ഒന്നിച്ചു ജീവിക്കാന്‍ പ്രേംകുമാര്‍ നടത്തിയ നീക്കമാണോ എന്ന സംശയമാണ് പ്രധാനമായും പൊലീസിനുള്ളത്. അതേസമയം തന്നെ കാരണം മറ്റെന്തെങ്കിലുമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
മുസ്ലിങ്ങളോട് വിവേചനം കാണിക്കുന്ന ഇന്ത്യയുടെ പൗരത്വ ബിൽ പാർലമെന്റിന്റെ രണ്ട് സഭകളിലും പാസ്സാവുകയാണെങ്കിൽ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ ഉപരോധം കൊണ്ടുവരണമെന്ന് യുഎസ്സിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യകാര്യ ഫെഡറൽ കമ്മീഷൻ. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച പ്രസ്താവന കമ്മീഷൻ (United States Commission on International Religious Freedom) പുറപ്പെടുവിച്ചത്. ലോക്സഭയിൽ പൗരത്വ ബില്ല് പാസ്സായതിൽ തങ്ങൾക്കുള്ള ആഴമേറിയ ആശങ്ക പ്രസ്താവനയിൽ പ്രകടിപ്പിച്ചു കമ്മീഷൻ.
രണ്ട് സഭകളിലും ബില്ല് പാസ്സാവുകയാണെങ്കിൽ അമിത് ഷാ അടക്കമുള്ള പ്രധാന നേതാക്കൾക്കെതിരെ ഉപരോധം ഏർപ്പെടുത്തുന്ന കാര്യം യുഎസ് പരിഗണിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. ഈ ബില്ല് തെറ്റായ ദിശയിലേക്കാണ് നയിക്കുകയെന്ന് കമ്മീഷൻ പറഞ്ഞു. ബില്ലിൽ മതമാണ് പൗരത്വത്തിനുള്ള മാനദണ്ഡമായി വെച്ചിരിക്കുന്നതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി.
കഴിഞ്ഞദിവസമാണ് പൗരത്വ ബിൽ ലോക്സഭയിൽ പാസ്സായത്. 311 അംഗങ്ങൾ അനുകൂലിച്ചും 80 അംഗങ്ങൾ പ്രതികൂലിച്ചും വോട്ട് ചെയ്തു. ഇനി രാജ്യസഭയിൽ പാസ്സാക്കാനായി മേശപ്പുറത്തു വെക്കും. രാജ്യത്തെ ഒരു മതത്തോടും തങ്ങൾ വിവേചനം കാണിക്കുന്നില്ലെന്ന് കഴിഞ്ഞദിവസം ലോക്സഭയിൽ സംസാരിക്കവെ അമിത് ഷാ പറയുകയുണ്ടായി. അയൽരാജ്യങ്ങളിൽ ദുരിതജീവിതം നയിക്കുന്ന ന്യൂനപക്ഷങ്ങൾക്കു വേണ്ടിയാണ് തങ്ങൾ ബില്ല് കൊണ്ടുവരുന്നതെന്നും അദ്ദേഹം പറയുകയുണ്ടായി.
വർഗീയ ചേരിതിരിവും മത ഭ്രാന്തും ഭാരതത്തിൽ വീണ്ടും ഒരു വിഭജനമോ ?
അര്‍ധരാത്രി 12.02-ന്, ലോകം ഉറങ്ങിക്കിടക്കുമ്പോള്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ജനപ്രതിനിധി സഭയായ ലോക്‌സഭ പൗരത്വ (ഭേദഗതി) ബില്‍ പാസാക്കി. 311 പേര്‍ അനുകൂലമായും 80 പേര്‍ എതിര്‍ത്തും വോട്ടു ചെയ്തു. ബില്‍ ഇനി രാജ്യസഭയുടെ പരിഗണനയില്‍ വരും. ലോക്‌സഭയില്‍ മൃഗീയ ഭൂരിപക്ഷമുള്ള ബിജെപിക്ക് ബില്‍ അവിടെ പാസാക്കിയെടുക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. രാജ്യസഭയില്‍ തനിച്ച് ഭൂരിപക്ഷമില്ലെങ്കിലും സോഷ്യലിസ്റ്റ് പാര്‍ട്ടിയായി കരുതപ്പെടുന്ന ജെഡി(യു), തമിഴ്‌നാട്ടിലെ എഐഎഡിഎംകെ, ഒഡീഷയിലെ ബിജെഡി, ആന്ധ്രയിലെ വൈഎസ്ആര്‍സിപി തുടങ്ങിയവയുടെ പിന്തുണയോടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ബില്‍ പാസാക്കിയെടുക്കും. ബില്‍ പാസാക്കിക്കഴിഞ്ഞാല്‍ 2014 ഡിസംബര്‍ 31-ന് മുമ്പ് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയില്‍ എത്തപ്പെട്ട ഹിന്ദു, സിക്ക്, ജൈന, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍, പാഴ്‌സി മതങ്ങളില്‍പ്പെട്ടവര്‍ക്ക് പൗരത്വം ലഭിക്കും, ഈ രാജ്യങ്ങളില്‍ മുസ്ലീങ്ങള്‍ ന്യൂനപക്ഷമല്ലാത്തതിനാല്‍ അവര്‍ക്ക് ഇവിടേക്ക് പ്രവേനമില്ല എന്നും ബില്‍ അവതരിപ്പിച്ചു കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇതില്‍ തന്നെ, പുറത്തുള്ളവര്‍ക്ക് പ്രവേശിക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി ആവശ്യമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മിസോറം എന്നീ സംസ്ഥാനങ്ങളും (ഇന്നലെ മണിപ്പൂരും ഇതില്‍ ഉള്‍പ്പെടുത്തി), ഭരണഘടനയുടെ ആറാം ഷെഡ്യൂള്‍ അനുസരിച്ച് പ്രത്യേക സ്വയംഭരണ കൗണ്‍സിലുകള്‍ ഉള്ള അസമിലേയും മേഘാലയിലേയും ത്രിപുരയിലേയും ഗോത്രഭരണ പ്രദേശങ്ങളും ഈ ഭേദഗതിയുടെ പരിധിയില്‍ വരില്ല.
വളരെ നിര്‍ദോഷകരമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാവുന്നതും ഇത് വളരെ ‘സിംപിള്‍ ബില്ലാ’ണെന്ന് അമിത് ഷാ പറയുകയും ചെയ്ത ബില്‍ പക്ഷേ, ഇന്ത്യയെ വീണ്ടുമൊരിക്കല്‍ കൂടി വിഭജിക്കാന്‍ പോന്നതാണ്. അതിനൊപ്പം, വിഭജനത്തെ തുടര്‍ന്ന് പാക്കിസ്ഥാന്‍ എന്തായിത്തീര്‍ന്നോ ആ രീതിയില്‍ ഇന്ത്യയെ ഒരു ഹിന്ദു പാക്കിസ്ഥാനാക്കിത്തീര്‍ക്കാന്‍ പോന്നതും. ഇന്ത്യന്‍ ഭരണഘടനയേയും ഭരണഘടനയുടെ അന്ത:സത്തയേയും അതിനെ അടിസ്ഥാനമാക്കി നിലവില്‍ വന്ന ഇന്ത്യ ആശയത്തേയും പൂര്‍ണമായി ഇല്ലാതാക്കുന്നതു കൂടിയാണ് പൗരത്വ ഭേദഗതി ബില്‍. അതിനൊപ്പം, ഇന്ത്യ ഉണ്ടായത് ഹിന്ദു-മുസ്ലീം എന്ന, മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്നാണെന്ന അവാസ്തവമായ കാര്യങ്ങളും ചരിത്രമെന്ന നിലയില്‍ അമിത് ഷാ ഇന്നലെ പറഞ്ഞുവച്ചു.
“എന്തുകൊണ്ടാണ് ഈ ബില്‍ ഇപ്പോള്‍ കൊണ്ടുവരേണ്ടി വന്നത്? സ്വാതന്ത്ര്യത്തിന്റെ സമയത്ത്, മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യയെ വിഭജിച്ചില്ലായിരുന്നെങ്കില്‍ ഈ ബില്‍ ആവശ്യമായി വരില്ലായിരുന്നു. ആരാണ് ഇത് ചെയ്തത്? കോണ്‍ഗ്രസാണ് മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിച്ചത്. അതാണ് ചരിത്രം” എന്നാണ് അമിത് ഷാ ഇന്നലെ ലോക്‌സഭയില്‍ പ്രസംഗിച്ചത്. അതായത്, കോണ്‍ഗ്രസ് ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിച്ചു എന്നും അതുകൊണ്ടാണ് മുസ്ലീങ്ങള്‍ക്ക് വേണ്ടി പാക്കിസ്ഥാനും മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് വേണ്ടി ഇന്ത്യയും ഉണ്ടായത് എന്നാണ് അമിത് ഷാ പ്രസംഗിച്ചത്. രണ്ടും ശരിയല്ല.
രണ്ടു രാജ്യം എന്ന ആവശ്യം മുന്നോട്ടു വച്ചത്, പീന്നീട് പാക്കിസ്ഥാന്റെ രാഷ്ട്രപിതാവായിത്തീര്‍ന്ന മുസ്ലീം ലീഗ് നേതാവ് മുഹമ്മദ് അലി ജിന്നയാണ്. ഇതാണ് പിന്നീട് 1947-ല്‍ ഇന്ത്യയെ വിഭജിക്കുന്നതിലേക്ക് ബ്രിട്ടീഷുകാരെ നയിച്ചത്. കോണ്‍ഗ്രസ് ഒരു സമയത്തും ഇതിനെ അനുകൂലിച്ചിട്ടില്ല. മറിച്ച് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ക്ക് പ്രത്യേക രാജ്യത്തില്‍ ജീവിക്കണോ എന്ന് അവര്‍ തീരുമാനിക്കണം എന്നാണ്. അതായത്, ജനാധിപത്യ മാര്‍ഗത്തിലൂടെ, പഞ്ചാബും ബംഗാളും സിന്ധും നോര്‍ത്ത് വെസ്റ്റ് ഫ്രോണ്ടിയര്‍ പ്രൊവിന്‍സും ഒക്കെ ഹിതപരിശോധന നടത്തി എവിടെ ചേരണമെന്ന് തീരുമാനിക്കണമെന്നാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കണമെന്ന ജിന്നയുടേയും ബ്രിട്ടീഷുകാരുടേയും നിര്‍ദേശത്തെ എതിര്‍ക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്.
എന്നാല്‍ ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ അനുകൂലിച്ചിരുന്നവര്‍ ആരാണ്?, ഇതിനെ കുറിച്ച് രാംമനോഹര്‍ ലോഹ്യ തന്റെ The Guilty Men of India’s Partition എന്ന പുസ്തകത്തില്‍ പറയുന്നുണ്ട്. അശോക യൂണിവേഴ്സിറ്റി അധ്യാപകനും ചരിത്രകാരനുമായ ശ്രീനാഥ് രാഘവന്‍ ലോഹ്യയെ ഇങ്ങനെ ഉദ്ധരിക്കുന്നു: ജിന്നയുടെ ആ അവശ്യത്തെ പിന്തുണച്ചത് ഹിന്ദു മഹാസഭയും പിന്നീട് ബിജെപിയായി മാറിയ ജനസംഘുമാണ്.
ചരിത്രകാരനായ രാമചന്ദ്രഗുഹ ഇങ്ങനെ രേഖപ്പെടുത്തുന്നു. “1943-ല്‍ സവര്‍ക്കര്‍ പറഞ്ഞു: ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തോട് എനിക്ക് യാതൊരു പ്രശ്‌നവുമില്ല. നമ്മള്‍ ഹിന്ദുക്കള്‍ അതായിത്തന്നെ ഒരു രാഷ്ട്രമാണ്. ചരിത്രപരമായി തന്നെ ഹിന്ദുക്കളും മുസ്ലീങ്ങളും രണ്ടു രാഷ്ട്രങ്ങളാണ്. സവര്‍ക്കറുടെ ആരാധകനായ ആഭ്യന്തരമന്ത്രിക്കും ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തോട് യാതൊരു പ്രശ്‌നവുമില്ല”.
ലക്ഷക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും അഭയാര്‍ത്ഥികളാക്കപ്പെടുകയും ചെയ്ത വിഭജനത്തിനു ശേഷം പാക്കിസ്ഥാന്‍ ഒരു ഇസ്ലാം മതരാഷ്ട്രമായി മാറാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യ തീരുമാനിച്ചത് ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയി മാറാനാണ്. അതായത്, ഇന്ത്യയെ പാക്കിസ്ഥാന്റെ മാതൃകയില്‍ ഒരു ഹിന്ദു രാഷ്ട്രമാക്കുന്നതിനു പകരം ഒരു ജനാധിപത്യ മതേതരത്വ റിപ്പബ്ലിക്കായി നിലനിര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനിച്ചത്. മതേതരം (secular) എന്ന വാക്ക് അടിയന്തരാവസ്ഥക്കാലത്താണ് ഭരണഘടനയുടെ ആമുഖത്തില്‍ എഴുതിച്ചേര്‍ത്തത് എങ്കിലും ഭരണഘടനയ്ക്ക് രൂപം നല്‍കുന്ന സമയത്ത് കോണ്‍സ്റ്റിറ്റ്യൂവന്റ് അസംബ്ലിയില്‍ നടന്ന ദീര്‍ഘമായ ചര്‍ച്ചയില്‍ തീരുമാനിച്ചത് ഭരണഘടയുടെ എല്ലാ വശങ്ങളും മുന്നോട്ടു വയ്ക്കുന്നത് മതേതരമായ കാര്യങ്ങളാണെന്നും അതുകൊണ്ട് ‘മതേതരം’ എന്ന് പ്രത്യേകമായി എഴുതി വയ്‌ക്കേണ്ടതില്ലെന്നുമാണ്. ഭരണഘടനാ രൂപീകരണ കൗണ്‍സിലിന്റെ തലവനായ ഡോ. ബി.ആര്‍ അംബേദ്ക്കറും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
അതായത്, പാക്കിസ്ഥാന്‍ ഒരു മതരാഷ്ട്രമായി മാറാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യ അതിന് മുമ്പ് എങ്ങനെയായിരുന്നോ അതേ വിധത്തില്‍ ഒരു മതേതര രാജ്യമായി നിലനില്‍ക്കാനാണ് തീരുമാനിച്ചത്. അമിത് ഷാ പറയുന്നത് പോലെ, പാക്കിസ്ഥാന്‍ മുസ്ലീങ്ങള്‍ക്ക് വേണ്ടി ഉണ്ടാക്കിയതാണെങ്കില്‍ ഇന്ത്യ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്ക് വേണ്ടി ഉണ്ടാക്കിയതല്ല. മറിച്ച് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും സിക്കും പാഴ്‌സിയും ജൈനനുമൊക്കെ ഒരുമിച്ച് ജീവിക്കുന്ന ഒരു സമൂഹമായി തന്നെ നിലനില്‍ക്കാനാണ് ഇന്ത്യ തീരുമാനിച്ചത്. അതുകൊണ്ടു തന്നെ, അമിത് ഷാ എത്ര വട്ടം അവാസ്തവമായ കാര്യങ്ങളിലൂടെ ചരിത്രം തിരുത്തിയെഴുതാന്‍ തീരുമാനിച്ചാലും ഈ വസ്തുതകള്‍ മാറില്ല. മറിച്ച് അന്ന് ഇന്ത്യ സ്വീകരിച്ച സഹിഷ്ണുതയുടേയും ഉള്‍ക്കൊള്ളലിന്റേയും വിശാലമായ മാനവികതയുടേയും നാനാത്വത്തിലുള്ള അതിന്റെ അഭിമാനത്തേയും മുന്‍നിര്‍ത്തി ഉണ്ടാക്കിയ ഒരു രാജ്യത്തെ ഹിന്ദു രാഷ്ട്രമെന്ന ഹിന്ദുത്വയുടെ ആലയില്‍ കൊണ്ടുപോയി കെട്ടുകയാണ് ഈ ബില്ലിലൂടെ ബിജെപി ചെയ്തിരിക്കുന്നത്.
അമിത് ഷാ തുടരെ തുടരെ പറഞ്ഞതു പോലെ ഇതൊരു ‘സിംപിള്‍ ബില്ല’ല്ല. മുസ്ലീം മതരാഷ്ട്രങ്ങളായ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്ഥാനിലുമുള്ള മുസ്ലീങ്ങളല്ലാത്തവര്‍ക്ക് അഭയം കൊടുക്കാനാണ് ബില്‍ എന്നാണ് തുടരെ അമിത് പ്രസംഗിക്കുന്നത്. അതായത്, വിജഭന സമയത്ത് ചെയ്ത് തെറ്റു തിരുത്താനാണ് ശ്രമിക്കുന്നത് എന്ന്. എന്നാല്‍ ഇന്ത്യന്‍ വിഭജനവും അഫ്ഗാനിസ്ഥാനുമായി എന്താണ് ബന്ധം? മതപീഡനത്തെ തുടര്‍ന്നാണ് അഭയം നല്‍കുന്നതെങ്കില്‍ അത് ഏതു മതം എന്ന് നിഷ്‌കര്‍ഷിക്കേണ്ട ആവശ്യമെന്താണ്? ഇന്ത്യക്ക് മൂന്ന് അയല്‍രാജ്യങ്ങള്‍ മാത്രമല്ല ഉള്ളത്. ഒമ്പത് അയല്‍ രാജ്യങ്ങളുണ്ട്. എന്തുകൊണ്ടാണ് മ്യാന്‍മാറില്‍ മതത്തിന്റെ പേരില്‍ പുറംതള്ളപ്പെട്ട റോഹിംഗ്യ മുസ്ലീങ്ങള്‍ ഇന്ത്യക്ക് അയിത്തമാകുന്നത്? എന്തുകൊണ്ടാണ് ശ്രീലങ്കയിലെ തമിഴ്‌വംശജര്‍ ഇവിടെ ഉള്‍പ്പെടാത്തത്? എന്തുകൊണ്ടാണ് ഒമ്പതിനു പകരം മൂന്നു രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലീങ്ങള്‍ അല്ലാത്തവരെ മാത്രം ഉള്‍പ്പെടുത്തിയത്? അതിന്റെ അടിസ്ഥാനം ഒന്നു മാത്രമാണ്- പ്രശ്‌നം മുസ്ലീങ്ങളോടു മാത്രമാണ്. അല്ലാതെ മറ്റു സമുദായക്കാരോടുള്ള സ്‌നേഹമോ സഹാനുഭൂതിയോ ഒന്നുമല്ല ബിജെപി സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ക്ക് പിന്നില്‍. ഇന്ത്യ മുഴുവന്‍ നടപ്പാക്കുന്ന ഒരു കാര്യത്തില്‍ എന്തുകൊണ്ടാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഒഴിവാക്കിയത്? അപ്പോള്‍ ലക്ഷ്യം രാഷ്ട്രീയവും കൂടിയാണ്.
ഇന്ത്യന്‍ ഭരണഘടനയുടെ 14-ാം അനുചേ്ഛദത്തില്‍ ഇങ്ങനെ പറയുന്നു: “മതത്തിന്റെയോ വംശത്തിന്റെയോ ജാതിയുടേയോ ലിംഗത്തിന്റെയോ ജനിച്ച സ്ഥലത്തിന്റേയോ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കാതെ, ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുള്ള ഏതൊരാള്‍ക്കും നിയമത്തിനു മുന്നില്‍ തുല്യതയും നിയമം അനുശാസിക്കുന്ന തുല്യമായ പരിരക്ഷണവും നല്‍കണം”. അതായത്, മതത്തിന്റെ പേരില്‍ ഇന്ത്യന്‍ പൗരത്വം തീരുമാനിക്കുക എന്ന ഭരണഘടനാ വിരുദ്ധമായ ഒരു കാര്യത്തിന് മോദിയും അമിത് ഷായും തുടക്കം കുറിച്ചിരിക്കുന്നു. ഈ ബില്‍ ഇന്ത്യയിലെ മുസ്ലീങ്ങളെ ഒരുവിധത്തിലും ബാധിക്കില്ല എന്നാണ് ബിജെപി സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയിലെ 20 കോടി മുസ്ലീങ്ങളെ, രാജ്യത്തെ ജനസംഖ്യയില്‍ രണ്ടാമതു നില്‍ക്കുന്ന സമുദായത്തെ ഈ വിധത്തില്‍ അരക്ഷിതരാക്കുന്നതിന്റെ ഉദ്ദേശമെന്താണ്? 19 ലക്ഷം മനുഷ്യരെയാണ് അസമില്‍ ദേശീയ പൗരത്വ രജിസ്റ്റ (NRC)റിന്റെ പേരില്‍ അഭയാര്‍ത്ഥികളാക്കിയിരിക്കുന്നത്. അതില്‍ അഞ്ചര ലക്ഷം പേര്‍ ഹിന്ദുക്കളാണ്. പൗരത്വ ഭേദഗതി ബില്‍ വരുന്നതോടെ ആ അഞ്ചര ലക്ഷം പേര്‍ പൗരന്മാരായി മാറും. ബാക്കിയുള്ള 14 ലക്ഷം പേര്‍ മുസ്ലീങ്ങളാണ്. അവരെയാണ് ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ അടയ്ക്കുന്നത്. ദേശീയ തലത്തില്‍ തന്നെ എന്‍ആര്‍സി നടപ്പാക്കും എന്നാണ് അമിത് ഷാ ഇന്നലെയും പ്രസ്താവിച്ചത്. ഈ വിധത്തില്‍ എന്‍ആര്‍സി നടപ്പാക്കുന്നതിന്റെ ആദ്യ പടിയായാണ് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത്. അതായത്, ദേശീയ തലത്തില്‍ എന്‍ആര്‍സി നടപ്പാക്കി ഇവിടെ നിന്ന് മുസ്ലീങ്ങളെ മാത്രം തെരഞ്ഞുപിടിച്ച് പുറത്താക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നാണ് കോണ്‍ഗ്രസും ഇടതുപക്ഷവും അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്.
ഇന്ന് എന്‍ആര്‍സി നടപ്പാക്കിയാല്‍ എത്ര പേര്‍ക്ക് തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ പറ്റും? എത്ര പേര്‍ക്ക് ദശകങ്ങള്‍ക്ക് മുമ്പ് തങ്ങളൂടെ പുര്‍വപിതാക്കന്മാര്‍ ഇവിടെ ജീവിച്ചിരുന്നു എന്നതിന് രേഖകളുണ്ട്? നാളെ മതത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല, ജാതിയുടെ അടിസ്ഥാനത്തിലുള്ള വിഭജനവും ഉണ്ടാകുമ്പോള്‍ ഇന്ന് കൈയടിക്കുന്നവര്‍ എന്തു ചെയ്യും? മതത്തിന്റെ, ജാതിയുടെ, നിറത്തിന്റെ, വംശത്തിന്റെ, കഴിക്കുന്ന ഭക്ഷണത്തിന്റെ, ഭാഷയുടെ ഒക്കെ പേരില്‍ ഓരോരുത്തരുടേയും പൗരത്വപരിശോധനയും ഇന്ത്യന്‍ പൗരന്‍ എന്നുള്ള ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് നിബന്ധനയും വയ്ക്കാന്‍ പോകുന്നതിന്റെ ചുവടുവയ്പാണ് ഈ പൗരത്വ ഭേദഗതി ബില്‍. സ്വതന്ത്ര ഇന്ത്യയുടെ, ഈ ജനാധിപത്യ, സോഷ്യലിസ്റ്റ്, മതേതര റിപ്പബ്ലിക്കിന്റെ ആത്മാവിലാണ് മോദിയും അമിത് ഷായും ചേര്‍ന്ന് കത്തിവച്ചിരിക്കുന്നത്.
ഇന്ത്യയെ മതത്തിന്റെ അടിസ്ഥാനത്തില്‍ വിഭവിച്ചാൽ വരാൻ പോകുന്ന ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും.
യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷണലിന്റെ ബെംഗളൂരുവിലെ ഓഫീസിൽ സിബിഐ പരിശോധന. വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആർഎ) ലംഘിച്ച് വിദേശ ഫണ്ട് ശേഖരിച്ചെന്ന് ആരോപിച്ചാണ് നടപടിയെന്നാണ് റിപ്പോർട്ട്. എഫ്‌സിആർഎ നിയമ ലംഘനം ആരോപിച്ച് അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ.
മനുഷ്യാവകാശ സംഘടനയുടെ ബെംഗളൂരു ഓഫീസിൽ കഴിഞ്ഞ വർഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു. ആഭ്യന്തര മന്ത്രാലയം അനുമതി നിഷേധിച്ചിട്ടും എഫ്‌സിആർഎ നിയമം മറികടന്ന് ഫണ്ട് ശേഖരണം നടത്തിയെന്ന് ആരോപിച്ച് തന്നെയായിരുന്നു നടപടി. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ ഒരു ഫ്‌ലോട്ടിംഗ് വാണിജ്യ സ്ഥാപനം ആരംഭിച്ചതായും ഇതിലൂടെ 36 കോടി രൂപയുടെ വിദേശ സഹായം ലഭിച്ചതായും എന്‍ഫോഴ്‌സ്‌മെന്റ് ഡറക്ടറേറ്റ് ആരോപിച്ചിരുന്നു.
ഇതിന് പുറമെ, 51.72 കോടി രൂപ ഉൾപ്പെടുന്ന ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ് (ഫെമ) ലംഘിച്ചുവെന്നാരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആംനസ്റ്റി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഈ നടപടിക്ക് പിന്നാലെയാണ് സിബിഐ പരിശോധന.
അതേസമയം, ഇന്ത്യൻ, അന്തർദേശീയ നിയമത്തിന് അനുസൃതമായാണ് സംഘടന പ്രവർത്തിക്കുന്നതെന്നായിരുന്നു വാർത്തയോട് ആംനസ്റ്റിയുടെ പ്രതികരണം.
മനുഷ്യാവകാശങ്ങൾക്കായി ഉയർത്തിപ്പിടിക്കുകയെന്നതാണ് ഇന്ത്യയിലെ തങ്ങളുടെ പ്രവർത്തനം. ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കുന്ന ബഹുസ്വരത, സഹിഷ്ണുത എന്നിവയിലൂന്നിയാണ് തങ്ങൾ പ്രവര്‍ത്തിക്കുന്നതെന്നും ആംനസ്റ്റി പ്രതികരിച്ചു.
അന്താരാഷ്ട്ര മനുഷ്യാവകാശ വിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന അന്താരാഷ്ട്ര സർക്കാരേതര സംഘടനയാണ് ആംനസ്റ്റി ഇന്റർനാഷണൽ. ലോകമെമ്പാടും ഏഴ് ദശലക്ഷത്തിലധികം അംഗങ്ങളും പിന്തുണക്കാരും സംഘടവയ്ക്കുണ്ടെന്നാണ് അവകാശവാദം.
മനുഷ്യാവകാശ ധ്വംസനങ്ങൾക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ, സ്വന്തം വിശ്വാസങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ട വ്യക്തികളുടെ മോചനം, രാഷ്ട്രീയത്തടവുകാർക്ക് നീതിപൂർവ്വവും കാലതാമസവുമില്ലാത്ത വിചാരണ ഉറപ്പാക്കൽ, വധശിക്ഷ, ലോക്കപ്പു മർദ്ദനങ്ങൾ പോലുള്ള മറ്റു ക്രൂരമായ ശിക്ഷാനടപടികളുടെയും ഉന്മൂലനം, രാഷ്ട്രീയക്കൊലപാതകങ്ങൾക്കും കാണാതാവലുകളും അവസാനിപ്പിക്കുക എന്നിവയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം.
Karnataka: Central Bureau of Investigation (CBI) team is conducting a raid on Amensty International Group in Bengaluru, in connection with violation of Foreign Contribution Regulation Act (FCRA). pic.twitter.com/NgANsQEm9V
— ANI (@ANI) November 15, 2019
യുവതിയെ വകവരുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ ഭർത്താവും പെണ്‍സുഹൃത്തും അറസ്റ്റിൽ. ചേര്‍ത്തല സ്വദേശിനി വിദ്യയാണ് കൊല്ലപ്പെട്ട കേസിലാണ് ചങ്ങനാശ്ശേരി ഇത്തിത്താനം സ്വദേശി പ്രേംകുമാറും സുഹൃത്ത് സുനിതയും പൊലീസ് പിടിയിലായത്. തിരുവന്തപുരം വെള്ളറടയിൽ നിന്നാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
കഴിഞ്ഞ മാർച്ച് മുതലാണ് പ്രേം കുമാറും ഭാര്യ ചേര്‍ത്തല സ്വദേശിനി വിദ്യയും തൃപ്പൂണിത്തുറയ്ക്കടുത്ത് വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത്. ഇതിനിടെ ഇക്കഴിഞ്ഞ സെപ്റ്റംബർ 22ന് ഉദംയപേരൂർ പൊലീസിൽ ഭാര്യയെ കാണാനില്ലെന്നു കാണിച്ച് പ്രേംകുമാർ പരാതി നൽകി. ഇതിന് ഒരു ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നണ് പോലീസ് പറയുന്നത്. വിദ്യയെ ഭർത്താവും ഇയാളുടെ കാമുകിയും ചേർന്ന് തിരുവനന്തപുരം പേയാടുള്ള സുഹൃത്തിന്റെ വില്ലയിൽ എത്തിച്ച് മദ്യം നൽകിയ ശേഷം 21ന് പുലർച്ചെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിദ്യയുടെ ഫോൺ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ ഉപേക്ഷിച്ചതിനു ശേഷമാണ് കൊല നടത്തിയത്. പിന്നാലെ പരാതിയും നല്‍കി.
തുടർന്ന് തിരുനെൽവേലിയിൽ ഹൈവേയിക്ക് സമീപം കാടു നിറഞ്ഞ പ്രദേശത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പ്രേം കുമാർ നൽകിയ കാണാതായെന്നുള്ള പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു.
എന്നാൽ, പ്രേം കുമാറിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് പലതവണ ചോദ്യം ചെയ്തിരുന്നു. ഒടുവിൽ അന്വേഷണം തന്നിലേക്ക് തിരിയുന്നെന്ന് വ്യക്തമായതോടെ ഡിസംബർ ആറിന് കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള പ്രേം കുമാറിന്റെ വാട്സ്ആപ്പ് ശബ്ദ സന്ദേശം ലഭിക്കുന്നത്. താനാണ് കൊല നടത്തിയതെന്നും കീഴടങ്ങാൻ തയ്യാറാണെന്നുമായിരുന്നു സന്ദേശം. പിന്നാലെയാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്.
അതിനിടെ തിരുന്നൽവേലിക്ക് സമീപം മള്ളിയൂർ എന്ന സ്ഥലത്ത് നിന്നും തമിഴ്നാട് പോലീസ് അടുത്ത ദിവസം തന്നെ മൃതദേഹം കണ്ടെത്തിയിരുന്നു. എന്നാൽ അജ്ഞാത മൃതദേഹം എന്ന പേരിൽ ഇത് സംസ്കരിക്കുകയും ചെയ്തു. പിടിയിലായതിന് പിന്നാലെ തിരുന്നല്‍വേലി പോലീസ് അന്നെടുത്തിരുന്ന ഫോട്ടോ ഉപയോഗിച്ച് പ്രേം കുമാർ ഇത് വിദ്യയുടേതെന്ന് തിരിച്ചറിയുകയും ചെയ്യ്തു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.
സഹപാഠിയായിരുന്ന കാമുകിയോടൊപ്പം ജീവിക്കുന്നതിമനാണ് ഭാര്യയെ വകരുത്തിയതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതിന് പിന്നലെ മറ്റ് കാരണങ്ങലും കൂടുതൽ പേരുടെ പങ്കും അന്വേഷിച്ച് വരികയാണെന്നും പോലീസ് പ്രതികരിച്ചു. തിരുവനന്തപുരം സ്വദേശിനായ വനിതാ സുഹൃത്ത് സുനിത തിരുവനന്തപുരത്ത് ഒരു ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടാണ്. ഇരുവരെയും പൊലീസ് തൃപ്പൂണിത്തുറ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കും.
സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ യൂണിയൻ ചെയർമാൻമാരായ 75 പേർ സർക്കാർ ചെലവിൽ ലണ്ടൻ സന്ദർശനത്തിന് . ഇതിൽ ഭൂരിഭാഗം പേരും എസ്.എഫ്.ഐ നേതാക്കൾ. യാത്രയ്ക്ക്സർക്കാർ ചിലവിൽ എസ്.എഫ്.ഐ നേതാക്കളും വിദേശത്തേക്ക് പറക്കുന്നു, ലണ്ടനിൽ പരിശീലനം നൽകാൻ ഖജനാവിൽ നിന്ന് കോടികൾ
സർക്കാർ ചെലവ് ഒന്നേകാൽ കോടി രൂപ.ലണ്ടനിലെ കാർഡിഫ് യൂണിവേഴ്സിറ്രിയിൽ ഒരാഴ്ചത്തെ സന്ദർശനത്തിന് ഫെബ്രുവരിയിലാണ് ഇവർ പോകുന്നത്. ഇതിലേക്കുള്ള സർക്കാർ സഹായം കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നാണ്. 2006ൽ സമർപ്പിച്ച ജെ.എം ലിംഗ്ദോ കമ്മിറ്രി ശുപാർശകളിൽ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ ഭാരവാഹികൾക്ക് മികച്ച പ്രൊഫഷണലുകളെക്കൊണ്ട് പരിശീലനം നൽകണമെന്ന് 2006ൽ ജെ.എം ലിംഗ്ദോ കമ്മിറ്രി ശുപാർശ ചെയ്തിരുന്നു. 13 വർഷം മുമ്പുള്ള ഈ ശുപാർശയുടെ മറവിലാണ് ഇപ്പോൾ വിദേശ യാത്ര തരപ്പെടുത്തിയത്.
എസ്. എഫ് ഐക്കാരല്ലാത്ത ഏതാനും ചെയർമാന്മാരും സംഘത്തിലുണ്ട്.ആദ്യമായിട്ടാണ് സംസ്ഥാനത്ത് നിന്ന് കോളേജ് യൂണിയൻ ചെയർമാൻമാരെ സർക്കാർ ചെലവിൽ വിദേശത്തയക്കുന്നത്. .. വിദേശത്തെ കോളേജ് യൂണിയൻ ഭാരവാഹികളുമായും മറ്ര് വിദഗ്ദ്ധരുമായും ഇവർ ആശയവിനിമയം നടത്തും.കോളേജുകളിലെ അക്രമങ്ങളും കൊലപാതകങ്ങളും ഒഴിവാക്കാൻ യൂണിയൻ പ്രവർത്തനത്തിന് അക്കാഡമിക് സ്വഭാവം വേണം. ഈ മാതൃകകളും അവർ പഠിക്കണം. അതിനായാണ് ഇവരെ ലണ്ടനിലേക്ക് കൊണ്ടു പോകുന്നത്.-ഡോ. രതീഷ് , കോ ഓർഡിനേറ്രർ ,ഫ്ലെയർ , ഉന്നത വിദ്യാഭ്യാസ വകുപ്പ്.
സര്‍ക്കാര്‍ തീരുമാനം ധൂര്‍ത്തെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്്ക്കോളര്‍ഷിപ്പ് മുടങ്ങികിടക്കുന്ന സാഹചര്യത്തിലാണ് യൂണിയന്‍ നേതാക്കളെ വിദേശത്തേക്ക് അയക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ ഈ ധൂര്‍ത്ത് ഒഴിവാക്കണം. സംസ്ഥാന സര്‍ക്കാരിന്‍റെ അഴിമതിയും ധൂര്‍ത്തും വ്യക്തമാക്കി ഈ മാസം 13ന് യുഡിഎഫ് ധവളപത്രം പുറത്തിറക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം ∙ മാധ്യമ പ്രവർത്തകയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പ്രസ് ക്ലബിൽ നിന്നു സസ്െപൻഡ് ചെയ്തു. പ്രാഥമിക അംഗത്വത്തിൽ നിന്നും സെക്രട്ടറി സ്ഥാനത്തു നിന്നുമാണ് സസ്പെൻഷൻ.
രാധാകൃഷ്ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയയുടെ നേതൃത്വത്തിൽ പ്രസ് ക്ലബ്ബിലേക്ക് വനിതാ മാധ്യമ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയതിനു പിന്നാലെയാണ് നടപടി.
സദാചാര ആക്രമണം പ്രമേയമാക്കിയ ‘ഇഷ്ക്’ സിനിമയുടെ അണിയറ പ്രവർത്തകരും ഫിലിം ഫെസ്റ്റിവലിനെത്തിയവരും പ്രതിഷേധത്തിൽ പങ്കെടുത്തു. ശനിയാഴ്ച രാത്രി, ആൺ സുഹൃത്ത് വീട്ടിലെത്തിയതിനെ ചോദ്യം ചെയ്ത് സഹപ്രവർത്തകയുടെ വീട്ടിൽക്കയറി രാധാകൃഷ്ണൻ ആക്രമണം നടത്തിയെന്നാണ് പരാതി.