ഏരൂര്‍ എല്‍.പി സ്‌കൂളില്‍ കളിക്കുന്നതിനിടെ മാലിന്യടാങ്കിലേക്ക് വീണ് അഞ്ചു വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പെട്ടത്. രണ്ടു കുട്ടികളുടെ കൈയിലെയും കാലിലെയും എല്ലുകള്‍ക്ക് പൊട്ടലുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. ആരുടെയും പരിക്ക് ഗുരുതരമല്ല.
ഉച്ചയ്ക്ക് ശേഷമാണ് സംഭവം. സ്‌കൂളിലെ കൈകഴുകുന്ന പൈപ്പിനോട് ചേര്‍ന്നുള്ള മാലിന്യ ടാങ്കിന്റെ സ്ലാബ് തകര്‍ന്ന് കുട്ടികള്‍ ഉള്ളിലേക്ക് വീഴുകയായിരുന്നു. കാലപ്പഴക്കം മൂലമാണ് സ്ലാബ് തകര്‍ന്നത്. ടാങ്കില്‍ മാലിന്യം കുറവായിരുന്നതിനാല്‍ കുട്ടികള്‍ക്ക് ശ്വാസതടസം പോലുള്ള പ്രശ്‌നങ്ങളുണ്ടായില്ല.
ആര്‍.എസ്.എസ് നേതൃത്വത്തെ വെല്ലുവിളിച്ച അദ്വാനിയെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതാക്കിയത് രാഷ്ട്രീയ സ്വയം സേവക് സംഘെന്ന ആര്‍.എസ്.എസായിരുന്നു. അദ്വാനിക്ക് പകരക്കാരനായി മോദിയെ ഉയര്‍ത്തികൊണ്ടുവന്നതും രണ്ടാം വട്ടവും പ്രധാനമന്ത്രിയാക്കിയതിന് പിന്നിലും ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ബുദ്ധിയായിരുന്നു.
പ്രധാനമന്ത്രി പദത്തില്‍ ചോദ്യം ചെയ്യാനാവനാത്ത നേതാവെന്ന തലക്കനവുമായി മോദിയെടുക്കുന്ന തീരുമാനങ്ങളാണിപ്പോള്‍ ആര്‍.എസ്.എസിനെയും സംഘപരിവാര്‍ സംഘടനകളെയും മോദിക്കെതിരെ തിരിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യ വല്‍ക്കരണ നയത്തില്‍ മോദിയും അമിത്ഷായും ഒരു വശത്തും ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവതും ബി.ജെ.പി തൊഴിലാളി സംഘടനയായ ബി.എം.എസും, സ്വദേശിജാഗരണ്‍ മഞ്ചടക്കമുള്ള സംഘപരിവാര്‍ സംഘടനകളും മറുവശത്തുമായാണ് പോര് മുറുകുന്നത്. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് സ്വകാര്യവല്‍ക്കരണത്തിനെതിരായ ആര്‍.എസ്.എസ് നിലപാട് തന്നെയാണ് മോദിക്കെതിരെയും പരിവാര്‍ ശക്തമായി ഉയര്‍ത്തുന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ‘മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത’ കരാറിനെതിരെയാണ് ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവതും സ്വദേശി ജാഗരണ്‍മഞ്ചും ബി.എം.എസ് നേതൃത്വവും രംഗത്ത് വന്നിരിക്കുന്നത്. നോട്ട് നിരോധനം,പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന, ബാങ്കുകളുടെ ലയനം എന്നിവയെല്ലാം സംഘപരിവാര്‍ സംഘടനകള്‍ ശക്തമായി എതിര്‍ക്കുന്ന കാര്യങ്ങളാണ്. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനക്കെതിരെ പ്രതിപക്ഷ തൊഴിലാളി സംഘടനകളുമായി ചേര്‍ന്നാണ് ബി.എം.എസ് നിലവില്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്കിടയില്‍ ഒറ്റപ്പെട്ട് പോകുമെന്ന ഭീതികാരണമാണ് സിഐടിയുമായി പോലും സഹകരിക്കാന്‍ ബിഎംഎസിനെ നിലവില്‍ നിര്‍ബന്ധിതമാക്കിയിരിക്കുന്നത്.
മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ കാലത്ത് തുടങ്ങിയ തെറ്റായ സാമ്പത്തിക നയം പിന്തുടരുന്നത് ശരിയല്ലെന്നാണ് ബി.എം.എസ് ഉയര്‍ത്തുന്ന പ്രധാന വാദം. റാവു വിന്റെ കാലത്ത് ലോക വ്യാപാര സംഘടനയില്‍ അംഗമാകുന്നതിനെതിരെ ബി.എം.എസും സംഘപരിവാര്‍ സംഘടനകളും ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.എന്നാല്‍ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ റാവുവിന്റെ സാമ്പത്തിക നയം പിന്തുടര്‍ന്ന് ഇന്‍ഷൂറന്‍സ് മേഖലയില്‍ വിദേശ മുതല്‍മുടക്ക് അനുവദിക്കാനും പേറ്റന്റ് നിയമം ഭേദഗതി ചെയ്യാനുമാണ് തയ്യാറായത്. ഇതിനെതിരെ ‘മുന്നറിയിപ്പ് ദിനം’ പ്രഖ്യാപിച്ചാണ് ആര്‍എസ്എസ് അന്ന് പ്രതികരിച്ചിരുന്നത്.
ഇപ്പോള്‍ ആര്‍.സി.ഇ.പിക്കെതിരായ പ്രക്ഷോഭവും മുന്നറിയിപ്പാണെന്നാണ് സ്വദേശി ജാഗരണ്‍ മഞ്ച് പ്രധാനമന്ത്രി മോഡിക്കയച്ച് കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.വാജ്‌പേയി സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയായ എല്‍.കെ അദ്വാനി ആര്‍.എസ്.എസിന്റെ പ്രതിനിധിയായിട്ടും സാമ്പത്തിക നയത്തില്‍ സംഘപരിവാറിന്റെ വിദ്വേഷം ഏറ്റുവാങ്ങിയ ഉന്നത നേതാവാണ്. ബാബറി മസ്ജിദ് തകര്‍ക്കാനുള്ള രാംജന്‍മഭൂമി പ്രക്ഷോഭവും രഥയാത്രയും നയിച്ചിട്ടും മുഹമ്മദാലി ജിന്നയെ പുകഴ്ത്തിയ അദ്വാനിയുടെ വാക്കുകളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് അദ്വാനി എന്ന അതികായനെ വെട്ടിനിരത്താന്‍ ആര്‍.എസ്.എസ് നേതൃത്വത്തെ പ്രേരിപ്പിച്ചിരുന്നത്.
2014ല്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് എല്ലാവരും കരുതിയ അദ്വാനിയെ മാറ്റി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് അവരോധിച്ചതും ഇതേ ആര്‍.എസ്.എസ് തന്നെയാണ്. 2019തില്‍ ലോക്‌സഭാ സീറ്റുപോലും നിഷേധിച്ച് അദ്വാനിയെ നിഷ്പ്രഭനാക്കിയതും പരിവാറിന്റെ അജണ്ട മൂലമായിരുന്നു.
അദ്വാനിയുടെ പകരക്കാരനായി ആര്‍.എസ്.എസ് കൊണ്ടുവന്ന നരേന്ദ്രമോദി തന്നെ ഇപ്പോള്‍ ആര്‍.എസ്.എസിന്റെ നയനിലപാടുകള്‍ക്കെതിരെ തിരിഞ്ഞതാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രി സ്ഥാനത്ത് മോദിയും ബി.ജെ.പി അധ്യക്ഷനായി അമിത്ഷായും എത്തിയതോടെ പാര്‍ട്ടിയിലും ഭരണത്തിലും തനിക്കാണ് അധികാരമെന്ന അഹന്തയിലാണ് മോദിയെന്ന പരാതി മുതിര്‍ന്ന ബി.ജെ.പി നേതാക്കള്‍ക്കിടയിലുമുണ്ട്.
അമിത്ഷായെ കേന്ദ്ര മന്ത്രിസഭയിലെ രണ്ടാമനായി വാഴിക്കാനുള്ള മോദിയുടെ നീക്കം തടഞ്ഞത് തന്നെ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവതായിരുന്നു. അമിത്ഷാക്കു പകരം മന്ത്രിസഭയിലെ രണ്ടാമന്റെ സ്ഥാനം മുന്‍ ബി.ജെ.പി അധ്യക്ഷനായ രാജ്‌നാഥ് സിങിന് നല്‍കിയതും ആര്‍.എസ്.എസിന്റെ കടുത്ത നിലപാട് കാരണമായിരുന്നു. മുന്‍ ബി.ജെ.പി അധ്യക്ഷനായി നിധിന്‍ ഗഡ്ക്കരി അടക്കമുള്ള കേന്ദ്ര മന്ത്രിസഭയിലെ പല പ്രമുഖരും ആര്‍.എസ്.എസിന്റെ താല്‍പര്യത്തിനൊത്താണ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത്.
ജനസംഘത്തില്‍ തുടങ്ങി ബി.ജെ.പിയെ കേന്ദ്രത്തില്‍ അധികാരത്തിലെത്തിച്ച എല്‍.കെ അദ്വാനി അടക്കമുള്ള മുതിര്‍ന്ന തലമുറക്കാരെയും എതിരാളികളായ യുവതുര്‍ക്കികളെയും ഒന്നിച്ച് വെട്ടിനിരത്തിയാണ് മോദി ബി.ജെ.പിയില്‍ സമ്പൂര്‍ണ്ണ ആധിപത്യം ഉറപ്പിച്ചിരിക്കുന്നത്. ഒരേസമയം എല്‍.കെ അധ്വാനി, മുരളീമനോഹര്‍ ജോഷി, സുമിത്ര മഹാജന്‍ അടക്കമുള്ള മുതിര്‍ന്ന തലമുറക്കാരെയും ഉമാഭാരതി, ശത്രുഘ്‌നന്‍ സിന്‍ഹ അടക്കമുള്ളവര്‍ക്കും സീറ്റു നല്‍കാതെ ഒതുക്കാന്‍ മോദിക്കും ഷായ്ക്കും കഴിഞ്ഞു.
1998 മുതല്‍ അഞ്ചു തവണ ഗാന്ധിനഗറില്‍ നിന്നും എം.പിയായ അദ്വാനിയെ വെട്ടിനിരത്തി പകരം വിശ്വസ്ഥനായ അമിത് ഷാക്ക് സീറ്റു നല്‍കിയാണ് മോദി 91 വയസുകാരനായ അദ്വാനിയെ രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായും തുടച്ചുനീക്കിയിരിക്കുന്നത്. രണ്ട് എം.പിമാരുമായി പാര്‍ലമെന്റിന്റെ മൂലക്കൊതുങ്ങിയ ബി.ജെ.പിയെ രാജ്യത്തെ പ്രധാന രാഷ്ട്രീയ ശക്തിയാക്കിയ നേതാവാണ് ലാല്‍ കിഷന്‍ അദ്വാനി എന്ന ആര്‍.എസ്.എസിന്റെ ഈ പഴയ പടക്കുതിര.
വാജ്പേയിക്കും നരേന്ദ്രമോദിക്കും പ്രധാനമന്ത്രി പദമേറാനുള്ള രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ച നേതാവാണ് അദ്വാനി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് അദ്വാനി നടത്തിയ രഥയാത്രയും രാംജന്‍മഭൂമി പ്രക്ഷോഭവുമാണ് കോണ്‍ഗ്രസിന്റെ മേധാവിത്വം തകര്‍ത്ത് ബി.ജെ.പിക്ക് രാജ്യഭരണം സമ്മാനിച്ചിരുന്നത്.
ഉത്തരേന്ത്യയെ ഇളക്കി മറിച്ച് അദ്വാനി നടത്തിയ രഥയാത്രയുടെ സഹായിയായിരുന്നു നരേന്ദ്രമോദി. ജനസംഘത്തിലൂടെയും ജനതാപാര്‍ട്ടിയിലൂടെയും ഒടുവില്‍ ബി.ജെ.പിയിലൂടെയും രാജ്യത്ത് ഹിന്ദുത്വവികാരമുയര്‍ത്തി ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് അദ്വാനിയുടെ വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളായിരുന്നു.
വാജ്‌പേയിയും അദ്വാനിയും കഴിഞ്ഞാല്‍ ബി.ജെ.പിയിലെ മൂന്നാമനായിരുന്നു മുരളീമനോഹര്‍ ജോഷി. മോദിക്കുവേണ്ടി 2014ല്‍ വാരണാസി മണ്ഡലം ഒഴിഞ്ഞുകൊടുത്താണ് ജോഷി കാണ്‍പൂരിലേക്കു മാറിയത്. കാണ്‍പൂരില്‍ 57 ശതമാനത്തിന്റെ പിന്തുണയോടെ 2,22,946 വോട്ടുനേടിയാണ് ജോഷി വിജയിച്ചിരുന്നത്. എന്നിട്ടും ജോഷിക്ക് കേന്ദ്ര മന്ത്രി സ്ഥാനം നല്‍കാതെ മോദി തഴഞ്ഞു. 90നു ശേഷം ആദ്യമായാണ് അദ്വാനിക്കും ജോഷിക്കും ഇത്തവണ സീറ്റു നല്‍കാതിരുന്നത്.
അദ്വാനിയുമായി അടുപ്പമുള്ള മുന്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രമഹാജനും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കുകയുണ്ടായി. എട്ടു തവണ ഇന്‍ഡോറില്‍ നിന്നും ലോക്‌സഭാംഗമായ സുമിത്ര മഹാജന് സീറ്റു നിഷേധിച്ചതും വിജയിച്ചാല്‍ ഭീഷണിയാകുമെന്നു കരുതി തന്നെയാണ്.
തീരുമാനമെടുത്ത് മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിയപ്പോള്‍ മുന്‍ കേന്ദ്രമന്ത്രി ബി.ജെ.പിയുടെ തീപ്പൊരി നേതാവ് ഉമാഭാരതി, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ക്കും സീറ്റുകള്‍ നിഷേധിക്കപ്പെടുകയാണുണ്ടായത്.
തനിച്ച് ഭൂരിപക്ഷം കിട്ടിയില്ലെങ്കില്‍ മതേതരകക്ഷികളുടെ പിന്തുണയോടെ പ്രധാനമന്ത്രിയായി മോദിക്ക് പകരം ആരും വരാതിരിക്കാനുള്ള അടവാണ് 75 വയസു കഴിഞ്ഞ മുതിര്‍ന്ന നേതാക്കളെ വെട്ടിനിരത്തിയതിലൂടെ മോദിയും അമിത്ഷായും നടപ്പാക്കിയിരിക്കുന്നത്. ഈ തെരഞ്ഞെടുപ്പില്‍ മോദിക്കും അമിത്ഷാക്കും സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന സമീപനമാണ് ആര്‍.എസ്.എസ് നേതൃത്വം സ്വീകരിച്ചിരുന്നത്.
മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചതിനാല്‍ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം അടക്കമുള്ളവ നടപ്പാക്കണമെന്ന കടുത്ത നിലപാടാണ് ആര്‍.എസ്.എസിന് ഇപ്പോഴുള്ളത്. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനാവകുപ്പ് റദ്ദാക്കിയെങ്കിലും അര്‍.എസ്.എസ് നേതൃത്വം അതുകൊണ്ട് മാത്രം തൃപ്തരായിട്ടില്ല. ഏകീകൃത സിവില്‍കോഡ് അടക്കമുള്ളവയും അവര്‍ ഉയര്‍ത്തി കാട്ടുന്നുണ്ട്.
ഭരണത്തില്‍ ആര്‍.എസ്.എസിന്റെ വാക്കുകളേക്കാള്‍ നീതി ആയോഗിന്റെയും മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരുടെ വാക്കുകളുമാണ് മോഡി കേള്‍ക്കുന്നതെന്ന പരാതിയാണ് ആര്‍.എസ്.എസ് നേതൃത്വം ഉന്നയിക്കുന്നത്. മോദിയെ തിരുത്തിക്കാന്‍ കരുത്തുള്ള ആരും നിലവില്‍ കേന്ദ്ര മന്ത്രിസഭയിലുമില്ല. ഈ സാഹചര്യത്തിലാണ് മോദിക്കെതിരെ ആര്‍.എസ്.എസ് സര്‍സംഘ്ചാലക് മോഹന്‍ഭാഗവത് തന്നെ രംഗത്തിറങ്ങിയിരിക്കുന്നത്.
ആര്‍.എസ്.എസിനെ അനുസരിച്ചില്ലെങ്കില്‍ അദ്വാനിയുടെ ഗതിയായിരിക്കും മോദിയെയും കാത്തിരിക്കുന്നതെന്ന മുന്നറിയിപ്പാണ് സംഘപരിവാറില്‍ നിന്നും പരോക്ഷമായാണെങ്കില്‍ പോലും ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
അതിര്‍ത്തിയിലെ ഫ്‌ളാഗ് മീറ്റിംഗിനിടെ ബംഗ്ലാദേശ് അതിര്‍ത്തി സേനയായ ബോര്‍ഡര്‍ ഗാര്‍ഡ് ബംഗ്ലാദേശിലെ (ബിജിബി) സൈനികര്‍ നടത്തിയ വെടിവയ്പില്‍ ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. മറ്റൊരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബിജിബി കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്നാണ് ഇരു സേനകളും ഫ്‌ളാഗ് മീറ്റിംഗ് വിളിച്ചത്.
ബിജിബിയുടെ അക്രമത്തെ അപലപിച്ച് ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. യുപിയിലെ ഫിറോസാബാദ് സ്വദേശിയായ വിജയ് ഭാന്‍ സിംഗ് എന്ന 51കാരനായ ഹെഡ് കോണ്‍സ്റ്റബിളാണ് കൊല്ലപ്പെട്ടത്. 1990ല്‍ ബിഎസ്എഫില്‍ ചേര്‍ന്ന വിജയ് ഭാന്‍ സിംഗിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.
ബി എസ് എഫ് ഡയറക്ടര്‍ ജനറൽ വി കെ ജോഹ്രി, ബിജിബി തലവന്‍ മേജര്‍ ജനറല്‍ ഷഫീനുള്‍ ഇസ്ലാമുമായി ഹോട്ട് ലൈനില്‍ ചര്‍ച്ച നടത്തി. ബിജിബി മേധാവി അന്വേഷണം ഉറപ്പ് നല്‍കി. ഈ സംഭവത്തോടെ 4,096 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. അതേസമയം ബിഎസ്എഫ് അതിര്‍ത്തി ലംഘിച്ച് 500 വാരയോളം ബംഗ്ലാദേശ് പ്രദേശത്തേയ്ക്ക് കടന്നുകയറിയതായും ഇതേത്തുടർന്ന് സ്വയം പ്രതിരോധത്തിൻ്റെ ഭാഗമായാണ് വെടി വച്ചത് എന്നും ബിജിബി പറയുന്നു.
പദ്മ നദിയില്‍ അതിര്‍ത്തിയില്‍ മീന്‍ പിടിക്കവേയാണ്, മത്സ്യത്തൊഴിലാളികളെ ബംഗ്ലാദേശ് സേന കസ്റ്റഡിയിലെടുത്തത്. ഇതില്‍ രണ്ട് പേരെ ബിജിബി മോചിപ്പിച്ചിട്ടുണ്ട്. പരാതിയുമായി ഇവര്‍ ബി എസ് എഫിനെ സമീപിക്കുകയായിരുന്നു.
ഇടുക്കി വാത്തിക്കുടിയിയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്. അവിവാഹിതയായ ഇരുപത് വയസുകാരി കുഞ്ഞിനെ പ്രസവിച്ചയുടന്‍ ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും ആന്വേഷണം തുടങ്ങി.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ സ്കൂൾ ബാഗിനുള്ളിലാണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയായ യുവതിയെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കുറ്റകൃത്യത്തിൽ ആരൊക്കെ ഉൾപ്പെട്ടു എന്ന് വ്യക്തമാകു. പിറന്നു വീണ ഉടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കോട്ടയം മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടന്നത്. തുണി പോലുള്ള വസ്തുക്കൾ കൊണ്ട് കഴുത്ത് മുറുക്കിയതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.പ്രസവത്തിനു ശേഷം രക്തസ്രാവം കൂടുതൽ ആയതിനെ തുടർന്ന് യുവതി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വനിത പൊലീസിന്റെ നിരീക്ഷണത്തിലുള്ള യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.
ചൊവ്വാഴ്ച രാത്രിയിലാണ് മുരിക്കാശേരിക്കു സമീപം വാത്തിക്കുടിയിൽ അവിവാഹിതയായ യുവതി വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ചത്. ജനിച്ചപ്പോൾ തന്നെ കുട്ടിക്ക് മരണം സംഭവിച്ചിരുന്നു എന്നാണ് യുവതിയുടെ ആദ്യ മൊഴി.
യുവതിക്ക് നേരത്തെ ഒരു ചെറുപ്പക്കാരനുമായി ബന്ധം ഉണ്ടായിരുന്നു, മറ്റൊരു വിവാഹം കഴിച്ച ചെറുപ്പക്കാരൻ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു. കുട്ടിയുടെ മൃതദേഹം മറവു ചെയ്യാൻ സുഹൃത്തിന്റെ സഹായം തേടി, സുഹൃത്തു സംഭവം പോലീസിൽ അറിയിക്കുകയായിരുന്നു
തൃശൂര്‍ കയ്പമംഗലത്ത് പെട്രോള്‍ പമ്പ് ഉടമ മനോഹരനെ കൊന്നവരെ തെളിവെടുപ്പിന് കൊണ്ടുന്നപ്പോള്‍ നാട്ടുകാരുടെ രോഷപ്രകടനം. കൊലയാളിക്കു നേരെ നാട്ടുകാര്‍ അസഭ്യം ചൊരിഞ്ഞു. സ്ഥിതി കൈവിട്ടുപോകുമെന്നായതോടെ പ്രതികളെ പൊലീസ് വേഗം മടക്കി.
കയ്പമംഗലത്തെ പെട്രോള്‍ പമ്പ് ഉടമയെ കൊലയാളി സംഘം തടഞ്ഞുനിര്‍ത്തിയ ഭാഗത്തായിരുന്നു ആദ്യം തെളിവെടുപ്പ്. അപകട നാടകം സൃഷ്ടിച്ച ശേഷം മനോഹരനെ പുറത്തിറങ്ങിയ സ്ഥലം. അവിടെ നിന്ന് ബലംപ്രയോഗിച്ച് കയറ്റുന്നതിനിടെ മനോഹരന്‍റെ ഒരു ചെരിപ്പ് അവിടെതന്നെ വീണിരുന്നു. ഇതു കണ്ടെടുത്തു.
പ്രതികള്‍ ബൈക്ക് ഉപേക്ഷിച്ച മതിലകത്തേയ്ക്കും പൊലീസ് കൊണ്ടുപോയി. മൂന്നാം പ്രതി അന്‍സാറാണ് ബൈക്ക് മതിലകത്ത് ഉപേക്ഷിച്ച് കാറില്‍ കയറിയത്. അന്‍സാറിന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് ബൈക്ക് കണ്ടെത്തി. പ്രതികളായ അനസ്, അന്‍സാര്‍, സ്റ്റിയോ എന്നിവര്‍ക്കു നേരെ നാട്ടുകാര്‍ രോഷാകുലരായി. അസഭ്യ വാക്കുകളുമായി നാട്ടുകാര്‍ പാഞ്ഞടുത്തു. ഇതോടെ, പൊലീസിന് അപകടം മണത്തു. പ്രതികളെ സുരക്ഷിതരായി വേഗം ജീപ്പില്‍ കയറ്റി മടങ്ങി.
മനോഹരന്‍റെ കാറും പ്രതികളുടെ ബൈക്കും ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധിക്കും. ഫോണിലെ സിം കാര്‍ഡ് ഒടിച്ചു വലിച്ചെറിഞ്ഞ ഇടപ്പള്ളിയിലേക്കും പ്രതികളെ കൊണ്ടപോകും. മൃതദേഹം ഉപേക്ഷിച്ച ഗുരുവായൂരിലേക്കും കാര്‍ ഉപേക്ഷിച്ച അങ്ങാടിപ്പുറത്തേയ്ക്കും പ്രതികളെ എത്തിക്കും. ഇതിനായി, വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. അൻസാറിനെ ഇരിങ്ങാലക്കുട സബ് ജയിലിലും സ്റ്റിയോ, അനസ് എന്നിവരെ കാക്കനാട് ബോസ്റ്റൽ സ്കൂളിലുമാണ് താമസിപ്പിക്കുക.
ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പർവതമായ കിളിമഞ്ചാരോ വലതുകാൽ വച്ച് കീഴടക്കിയശേഷം നീരജ് ജോർജ് ബേബി (32) ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു: ‘ 5 വർഷത്തെ എന്റെ സ്വപ്നം സഫലമാക്കി, എല്ലാ ഭിന്നശേഷിക്കാർക്കും വേണ്ടി. ഏറെ വേദന സഹിച്ചു. ഒറ്റക്കാലിൽ ജീവിക്കുന്നവർക്കും ഇനി എല്ലാ സ്വപ്നങ്ങളും കാണാം.’
അർബുദം ബാധിച്ച് എട്ടാം വയസ്സിൽ ഇടതുകാൽ നഷ്ടപ്പെട്ടിട്ടും ഉയരങ്ങളിലേക്കു യാത്ര തുടർന്ന നീരജല്ലാതെ മറ്റാരാണിതു പറയേണ്ടത്? ഇടതുകാലിന്റെ സ്ഥാനത്ത്, നിറഞ്ഞ ആത്മവിശ്വാസത്തിലൂന്നി, 19,341 അടിയാണു നീരജ് കയറിയത്. അടുത്ത സുഹൃത്തുക്കളായ ചാന്ദ്നി അലക്സ്, പോൾ, ശ്യാം ഗോപകുമാർ, സിജോ, അഖില എന്നിവർക്കൊപ്പം ഈ മാസം 10നാണു കിളിമഞ്ചാരോ കയറിത്തുടങ്ങിയത്. ഒപ്പം 2 സഹായികളും.
ആലുവ സ്വദേശി നീരജ് േജാർജിനു ബാഡ്മിന്റൻ പാഷനാണ്. ഒട്ടേറെ മത്സരങ്ങളിൽ സമ്മാനം വാങ്ങിയിട്ടുണ്ട്. യാത്രകൾ ഹരമാണ്. കുന്നും കാടും താണ്ടി ഇടയ്ക്കിടെ ട്രെക്കിങ്ങിനു പോകും. നീലക്കുറിഞ്ഞി പൂത്തതു കാണാൻ മാത്രമായി മൂന്നാറിൽ േപായി… നീന്തൽ അറിയില്ലെങ്കിലും നീരജ് സ്കൂബാ ഡൈവിങ്ങ് െചയ്തു… ഇതൊക്കെ വായിക്കുമ്പോൾ മനസ്സിൽ വരുന്നത് എന്താണ്? – ഇതെല്ലാം അത്ര വല്യ കാര്യമാണോ? ധാരാളം േപർ െചയ്യുന്നതല്ലേ? അതേ… എല്ലാവർക്കും െചയ്യാൻ കഴിയുന്നതാണ് ഇതൊക്കെ. പക്ഷേ നീരജ് ഇതെല്ലാം െചയ്തു എന്നു പറയുന്നതിൽ ഒരു പ്രത്യേകതയുണ്ട്. ഒറ്റക്കാലിൽ നിന്നുെകാണ്ടാണ് അദ്ദേഹം ഈ നേട്ടങ്ങളും ആഗ്രഹങ്ങളും സ്വന്തമാക്കിയത്. ഒൻപതാം വയസ്സിൽ, േബാൺ ട്യൂമർ വന്ന് നീരജിന്റെ ഇടതുകാൽ മുട്ടിനു മുകളിൽ മുറിച്ചു നീക്കേണ്ടി വന്നു. ഇപ്പോൾ 32ാം വയസ്സിലും നീരജ് ജീവിതത്തിൽ ആഗ്രഹിച്ചതൊക്കെ നേടിയത് തന്റെ ശരീരത്തിന്റെ ഈ കുറവ് മറികടന്നുതന്നെയാണ്. നീരജ് തന്റെ ജീവിതം പങ്കുവയ്ക്കുന്നു.
കുറവെന്ന് തോന്നാറില്ല
എന്റെ ശരീരത്തിൽ ഒരു കുറവുണ്ട് എന്ന വിധത്തിൽ പെരുമാറാത്ത വീട്ടുകാരും കൂട്ടുകാരുമാണ് എന്റെ ശക്തി. അതിലുമുപരി ദൈവം എന്ന വലിയ ശക്തിയിലും ഞാൻ വിശ്വസിക്കുന്നു. ഇതെല്ലാമാണ് എന്റെ കരുത്ത്. വെല്ലൂർ മെഡിക്കൽ േകാളജിലായിരുന്നു ചികിത്സ. ശസ്ത്രക്രിയയ്ക്കു ശേഷം മൂന്നാം ദിവസം ഞാൻ ക്രച്ചസിൽ നടക്കാൻ തുടങ്ങി. ആദ്യമെല്ലാം നല്ല വേദനയായിരുന്നു. പിന്നെ ശാരീരികവേദന മാനസികമായി മാറി. ആശുപത്രിയിൽ േരാഗികളുെട പക്കൽ പ്രാർഥനയ്ക്കായി പുരോഹിതരും മറ്റും വരും. അവർ എന്റെ അടുത്തു വന്നാൽ നല്ല കഥകൾ പറഞ്ഞുതരും. പതിയെ ഞാനും മറ്റുള്ളവരെ േപാലെയാണ് എന്ന വിശ്വാസം വന്നു. കീമോതെറപ്പി കഴിഞ്ഞ് മുടി കൊഴിഞ്ഞശേഷം സ്കൂളിൽ എത്തിയപ്പോൾ മൊട്ട എന്നൊക്കെ കളിയാക്കൽ കേട്ടിട്ടുണ്ട്.
ക്രിക്കറ്റ് ആയിരുന്നു താൽപര്യം. േരാഗം അറിയുന്നതിനു മുൻപ് ക്രിക്കറ്റ് കളിക്കിടെ വേദനയും ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടിരുന്നു. അതുെകാണ്ടു തന്നെ ചികിത്സയ്ക്കു ശേഷം ക്രിക്കറ്റ് എന്ന േകൾക്കുമ്പോൾ മനസ്സിൽ ഒരു വിഷമം. േരാഗത്തെ കുറിച്ചുള്ള ഒാർമപ്പെടുത്തൽ േപാലെ. ടിവിയിൽ ബാഡ്മിന്റൻ കണ്ടാണ് അതിനോട് താൽപര്യം തുടങ്ങിയത്. അങ്ങനെ 12ാം വയസ്സിൽ വീടിനടുത്തുള്ള മണ്ണ് േകാർട്ടിൽ ബാഡ്മിന്റൻ പരിശീലിക്കാൻ തുടങ്ങി. ക്രച്ചസ് െകാണ്ടായിരുന്നു കളിച്ചിരുന്നത്. ഇന്റർനെറ്റിൽ ഒക്കെ േനാക്കിയാണ് കളിയുെട നിയമവും മറ്റും മനസ്സിലാക്കിയത്.
ആലുവ യുസി േകാളജിൽ പഠിക്കുമ്പോഴാണ് ബാഡ്മിന്റനിൽ പ്രഫഷനൽ ട്രെയിനിങ് കിട്ടുന്നത്. റിനോഷ് ജയിംസ് എന്ന ഗസ്റ്റ് ലക്ചറർ ആയിരുന്നു എനിക്കു ബാലപാഠങ്ങൾ പറഞ്ഞുതന്നത്. കുറച്ചു കാലം കഴിഞ്ഞപ്പോൾ അദ്ദേഹം ഉപരിപഠനത്തിനായി േകാളജ് വിട്ടുപോയി. 2007ൽ ഒറിസയിൽ നടന്ന പാരാ ബാഡ്മിന്റൻ ആയിരുന്നു എന്റെ കന്നി മത്സരം. ഇന്റർനെറ്റിൽ മത്സരത്തെ കുറിച്ച് അറിഞ്ഞിട്ട്, സംഘാടകരെ നേരിട്ട് വിളിക്കുകയായിരുന്നു. ഡബിൾസ് കളിച്ച് വെള്ളി മെഡലും കിട്ടി. ഈ കളി എനിക്കു നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. പരിശീലനത്തിനിെട ക്രച്ചസ് അമർന്നിരുന്ന് കക്ഷത്തിലെ െതാലി അടരും. എന്നാലും നിർത്തില്ല. മുറിവുള്ള ഇടത്ത് പ്ലാസ്റ്റർ ഒട്ടിച്ച് കളിക്കും. സാധാരണക്കാരുെട കൂടെയാണ് പരിശീലനം നടത്തുന്നത്. പ്രോസ്തെറ്റിക് കാലും ഉപയോഗിക്കുന്നുണ്ട്. എന്നാലും ക്രച്ചസാണ് കൂടുതൽ കംഫർട്ടബിൾ. ഇതുവരെ എട്ടോളം നാഷനൽ മത്സരങ്ങളിലും അന്താരാഷ്ട്ര മത്സരങ്ങളിലും പങ്കെടുത്ത് സമ്മാനം വാങ്ങി.
യാത്രകൾ എന്ന ഹരം
ട്രെക്കിങ് എന്റെ മറ്റൊരു ഹരമാണ്. ആദ്യം വീട്ടുകാർക്കു ട്രെക്കിങ്ങിനു വിടാൻ സമ്മതമല്ലായിരുന്നു. ആദ്യമെല്ലാം െചറിയ യാത്രകൾ േപായി. സ്കൂട്ടറിൽ. ആതിരപ്പള്ളി, വാഴച്ചാൽ… പഠനം കഴിഞ്ഞ് േജാലി. കിട്ടിയപ്പോൾ നമുക്ക് നമ്മുടേതായ സ്വാതന്ത്ര്യം കിട്ടുമല്ലോ? അപ്പോൾ യാത്രകളുെട ദൂരം കൂട്ടി. ട്രെക്കിങ് എന്നു പറയുമ്പോൾ ഞാൻ ശരിക്കും ആസ്വദിക്കുന്നത് ക്രച്ചസിന്റെ ചലനങ്ങളാണ്. പാറകളിൽ കൂടിയെല്ലാം വലിഞ്ഞു കയറും. ചിലപ്പോൾ ക്രച്ചസ് മാറ്റിവച്ചശേഷം അള്ളിപ്പിടിച്ചു കയറും. ഇതുവരെ നടത്തിയതിൽ മൂന്നാറിൽ നിന്ന് െകാടൈക്കനാലിലേക്കുള്ള യാത്രയാണ് ഏറ്റവും ദൈർഘ്യമേറിയത്. ഇത്രയും ദൂരം േപാകുമ്പോൾ വീട്ടുകാർക്ക് സ്വാഭാവികമായും െടൻഷൻ ഉണ്ടാകും. എന്നാലും േപാകരുത് എന്ന് പറയില്ല. അങ്ങനെ പറഞ്ഞാലും ഞാൻ േപാകും എന്ന് അവർക്ക് അറിയാം. പിന്നെ അവരുെട പ്രാർഥനയാകാം അപകടം ഒന്നും വരുത്താതെ കാക്കുന്നത്. യാത്ര േപാകാൻ തീരുമാനിച്ചാൽ പിന്നെ േപാകണം, അതാണ് എന്റെ േപാളിസി.
വെള്ളത്തോടുള്ള േപടി പകുതി കുറഞ്ഞത് സ്കൂബാ ഡൈവിങ് നടത്തിയപ്പോഴാണ്. നീന്തൽ ഒന്നും അറിയില്ല. തിരുവനന്തപുരത്തെ േകാവളത്തുള്ള ഒരു ഗ്രൂപ്പാണ് എന്റെ പ്രൊഫൈൽ കണ്ട് സ്കൂബാ ഡൈവിങ്ങിന് ക്ഷണിച്ചത്. ടൂറിസം പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നു പരിപാടി.
ശാരീരിക വൈകല്യങ്ങൾ ഉൾപ്പെടെയുള്ളവർ എന്നോട് സംസാരിക്കാൻ വരാറുണ്ട്. അവരുെടയെല്ലാം പ്രശ്നങ്ങൾ ക്ഷമയോെട േകൾക്കും. എന്നാൽ കഴിയുംവിധം അവരെ ആശ്വസിപ്പിക്കും. ഇത്തരക്കാർക്ക് ഒാഫിസ്, പാർക്ക് ഉൾപ്പെടെയുള്ള െപാതു ഇടങ്ങളിൽ സൗകര്യങ്ങൾ കുറവാണ്. എത്ര ഒാഫിസുകളിൽ ലിഫ്റ്റ് സൗകര്യമുണ്ട്? എത്ര ഇടങ്ങളിൽ വീൽചെയറിനു േപാകാനുള്ള പ്രത്യേക പാതയുണ്ട്? അതിനുേവണ്ടി പ്രവർത്തിക്കണം എന്ന് മനസ്സിലുണ്ട്.
സ്കോട്ട്ലണ്ടിൽ നിന്നാണ് പിജി പൂർത്തിയാക്കിയത്. ആഗ്രഹിച്ച സ്ഥലങ്ങൾ എല്ലാം കണ്ടു, ഇഷ്ട സ്പോർട്സിൽ സമ്മാനങ്ങൾ വാങ്ങി… െചറിയൊരു ശാരീരിക വൈകല്യം വന്നവർ വിഷാദത്തിലേക്കു കൂപ്പുകുത്തുന്നതായി കാണാറുണ്ട്. തങ്ങളെ കൊണ്ട് ഒന്നിനും കഴിയില്ല എന്ന േതാന്നലിൽ. എന്നാൽ ഒന്നും അസാധ്യമല്ല എന്ന് പറഞ്ഞുെകാണ്ട് , എന്നെ തന്നെ, എന്റെ ജീവിതം തന്നെ മുന്നോട്ടു വയ്ക്കുന്നു…
തിരുവനന്തപുരം അമ്പൂരി രാഖി വധക്കേസ് ആസൂത്രിതകൊലപാതകമെന്ന് പൊലീസ് കുറ്റപത്രം. കൊലപാതകം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രാഖിയുടെ സുഹൃത്തും സൈനികനുമായ അഖില്‍, സഹോദരന്‍ രാഹുല്‍, ഇവരുടെ സുഹൃത്ത് ആദര്‍ശ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.
ജൂണ്‍ ഇരുപത്തിയൊന്നിനാണ് രാഖിയെ അമ്പൂരിയിലെ വീട്ടിലെത്തിച്ച് ഒന്നാം പ്രതിയായ അഖില്‍ സഹോദരന്റെയും സുഹൃത്തിന്റെയും സഹായത്തോടെ കൊലപ്പെടുത്തിയത്. പെട്ടെന്നുണ്ടായ പ്രകോപനത്താലല്ല, ആഴ്ചകള്‍ മുന്‍പേ തയാറാക്കിയ തിരക്കഥ പ്രകാരമാണ് കൊലപാതകമെന്ന് സ്ഥിരീകരിക്കുന്നതാണ് കുറ്റപത്രം. രാഖിയും അഖിലും തമ്മില്‍ അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇതിനിടെ അഖില്‍ മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചു. രാഖി ഈ ബന്ധം എതിര്‍ത്തതോടെ കൊലപാതകം ആസൂത്രണം ചെയ്തു. ജൂണ്‍ 21ന് കൊച്ചിയിലെ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞിറങ്ങിയ രാഖി, അഖില്‍ ആവശ്യപ്പെട്ടത് പ്രകാരം വൈകിട്ട് നെയ്യാറ്റിന്‍കരയിലെത്തി.
അഖില്‍ പുതിയതായി നിര്‍മിക്കുന്ന വീട് കാണിക്കാനെന്ന പേരിലാണ് അമ്പൂരിയിലേക്ക് യാത്ര തുടങ്ങിയത്. അമ്പൂരിയില്‍ ആളൊഴിഞ്ഞ പ്രദേശമെത്തിയതോടെ രാഹുലിന്റെയും ആദര്‍ശിന്റെയും സഹായത്തോടെ കാറിന്റെ സീറ്റിനോട് ചേര്‍ത്ത് രാഖിയുടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കരയുന്ന ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ കാറിന്റെ ആക്സിലേറ്റര്‍ അമര്‍ത്തി ശബ്ദമുണ്ടാക്കി. മൃതദേഹം മറവ് ചെയ്യാനായി മുന്‍കൂട്ടി കുഴിയും തയാറാക്കിയിരുന്നു. വേഗത്തില്‍ അഴുകാനും ദുര്‍ഗന്ധം പുറത്ത് വരാതിരിക്കാനുമായി മൂന്ന് ചാക്ക് ഉപ്പും ചേര്‍ത്താണ് മൃതദേഹം കുഴിച്ചുമൂടിയത്.
പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഡഢാലോചന, ബലാല്‍സംഗം, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിയാണ് പൂവാര്‍ പൊലീസ് നെയ്യാറ്റിന്‍കര കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 115 സാക്ഷിമൊഴികളും പ്രതികള്‍ക്കെതിരെയുണ്ട്. മുഖ്യപ്രതികളായ അഖിലിന്റെയും രാഹൂലിന്റെയും അച്ഛന് കേസില്‍ പങ്കുണ്ടോയെന്ന് അന്വേഷണം നടത്തിയിരുന്നെങ്കിലും കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്ന് ബോധ്യപ്പെട്ടതോടെ പിതാവിനെ കേസില്‍ നിന്ന് ഒഴിവാക്കി. കേസിന്റെ വിചരണ ഉടന്‍ ആരംഭിക്കും.
ആഗോള വിശപ്പ് സൂചികയില്‍ മാത്രമല്ല ലോകത്ത് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ മരണപ്പെടുന്നതിലും ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. യൂനിസെഫിന്റെ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് വയസിന് താഴെ പ്രായം വരുന്ന 8,82,000 കുട്ടികളാണ് 2018 ല്‍ മാത്രം ഇന്ത്യയില്‍ മരിച്ചത്. പോഷകാഹാരക്കുറവ്, വിളര്‍ച്ച മറ്റ് രോഗങ്ങള്‍ മൂലമെല്ലാം മരണപ്പെട്ട കുഞ്ഞുങ്ങളുടെ കണക്കാണിത്.
നൈജീരിയ പോലും പിന്നിലാക്കിയാണ് ഇന്ത്യ ഒന്നാമതായത്. 8,66,000 ശിശുമരണമാണ് നൈജീരിയയില്‍ പോയ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. മൂന്നാം സ്ഥാനത്തുള്ള പാകിസ്ഥാനില്‍ 4,09,000 ശിശുമരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ശരാശരി മരണനിരക്കെടുക്കുമ്പോള്‍ ഇന്ത്യ മുന്നിലെത്തുന്നില്ല. എന്നാല്‍ ജനസംഖ്യ കൂടുതലായതിനാല്‍ അതിനനുസരിച്ച് കുട്ടികളുടെ മരണനിരക്കിലും വ്യത്യാസം വരികയാണ്. ഇതാണ് ഇന്ത്യയെ ഈ പട്ടികയില്‍ മുന്നിലെത്തിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ കൂടി, ഇത് രാജ്യത്തിന് അപമാനമാണെന്നാണ് സാമൂഹ്യനിരീക്ഷകര്‍ വിലയിരുത്തുന്നത്.
ആഗോള വിശപ്പ് സൂചികയില്‍ ഇന്ത്യ മുന്നിലെത്തിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. രാജ്യത്ത് വലിയൊരു വിഭാഗം ജനത പട്ടിണിയിലാണെന്ന് സമര്‍ത്ഥിക്കുന്നതായിരുന്നു ആ റിപ്പോര്‍ട്ട്. ആകെയുള്ള 117 രാജ്യങ്ങളില്‍ പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യയെത്തിയത് 102ാം സ്ഥാനത്തായിരുന്നു. പാക്കിസ്ഥാന്‍, ചൈന, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നിങ്ങനെയുള്ള അയല്‍രാജ്യങ്ങളെയെല്ലാം പട്ടിണിയുടെ കാര്യത്തില്‍ ഇന്ത്യ തോല്‍പിച്ചു. രാജ്യം വികസനത്തിന്റെ പാതയിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ നമ്മുടെ സ്ഥിതിയെന്തെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഈ കണക്കുകള്‍. ഇതിന് പിന്നാലെയാണ് യുനിസെഫിന്റെ പുതിയ റിപ്പോര്‍ട്ട് വന്നത്.
ഡല്‍ഹി-കാബൂള്‍ സ്‌പൈസ് ജെറ്റ് വിമാനത്തെ പാക് യുദ്ധവിമാനങ്ങള്‍ ആകാശത്ത് തടഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. സെപ്റ്റംബര്‍ 23ന് നടന്ന സംഭവമാണ് മന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 120 യാത്രക്കാരുമായി പോയ വിമാനത്തെ പാക് വ്യോമപാതയില്‍ പ്രവേശിച്ചയുടനെ തടയുകയായിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
പാകിസ്താന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചയുടന്‍ പാക് യുദ്ധവിമാനങ്ങള്‍ സ്‌പൈസ് ജെറ്റ് വിമാനം തടയുകയും താഴ്ന്ന് പറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ചരക്കുകളുമായി പോയ വിമാനമാണെന്ന ധാരണയിലായിരുന്നു പാക് വ്യോമസേന സ്‌പൈസ് ജെറ്റ് വിമാനം തടഞ്ഞത്. തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ പൈലറ്റുമാര്‍ പാക് പൈലറ്റുമാരുമായി ആശയവിനിമയം നടത്തിയാണ് ആശയക്കുഴപ്പം നീക്കിയത്. അഫ്ഗാനിസ്താന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് വരെ സ്‌പൈസ് ജെറ്റ് വിമാനത്തിനൊപ്പം പാക് യുദ്ധവിമാനങ്ങളുമുണ്ടായിരുന്നുവെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്.
കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ച് മടങ്ങിയപ്പോള്‍ മുഖത്തുണ്ടായിരുന്ന തുണി നീക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. കക്കഞ്ചേരി സ്വദേശി ഷാജുവിനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേ ജോളി മുഖം മറച്ചപ്പോഴാണ് ഷാജു ജോളിയുടെ ഷാള്‍ മാറ്റാന്‍ നോക്കിയത്.
ജോളിയെ റവന്യൂ ഉദ്യോഗസ്ഥർ സഹായിച്ചെന്ന് സൂചന. വ്യാജ ഒസ്യത്ത് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടാക്കാനും ടോം തോമസിന്റെ ഭൂമി അനധികൃതമായി കൈവശപ്പെടുത്താനും ജോളിയെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സഹായിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. ഈ കാര്യങ്ങൾ ഉറപ്പിക്കാൻ രേഖകളുടെ പരിശോധന ഒരിക്കൽ കൂടി നടത്തും.
തഹസിൽദാർ ജയശ്രീ എസ്.വാരിയരെയും കാസർകോട് വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസിൽദാർ കിഷോർഖാനെയും അന്വേഷണ ഉദ്യോഗസ്ഥൻ ഡപ്യൂട്ടി കലക്ടർ സി.ബിജു ഒന്നിച്ചിരുത്തി മൊഴിയെടുത്തു. ജയശ്രീ നേരത്തെ താമരശ്ശേരി ഡപ്യൂട്ടി തഹസിൽദാരും കിഷോർ ഖാൻ കൂടത്തായി വില്ലേജ് ഓഫിസറുമായിരുന്നു. ഇരുവരുടയും മുൻ മൊഴികളിൽ ചില പൊരുത്തക്കേടുകൾ വന്ന സാഹചര്യത്തിലാണു ഒരുമിച്ചിരുത്തി മൊഴിയെടുത്തത്.
ക്രമക്കേടുകളുടെ ഉത്തരവാദി ആര് എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. കിഷോർഖാന്റെ മൊഴിയിൽ ജയശ്രീക്കെതിരെ ആരോപണങ്ങൾ ഉണ്ടായതായാണ് സൂചന. കലക്ടർ സാംബശിവ റാവുവും ജയശ്രീയെയും കിഷോർഖാനെയും കണ്ടിരുന്നു. മുൻ ഓമശ്ശേരി പഞ്ചായത്ത് സെക്രട്ടറി ഒ.സി.ലാലു, സെക്ഷൻ ക്ലർക്ക് ഷറഫുദ്ദീൻ എന്നിവരുടെ മൊഴിയും ഇന്നലെ എടുത്തു.