India

ഡല്‍ഹി-കാബൂള്‍ സ്‌പൈസ് ജെറ്റ് വിമാനത്തെ പാക് യുദ്ധവിമാനങ്ങള്‍ ആകാശത്ത് തടഞ്ഞതായി കേന്ദ്ര വ്യോമയാന മന്ത്രാലയം. സെപ്റ്റംബര്‍ 23ന് നടന്ന സംഭവമാണ് മന്ത്രാലയം ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 120 യാത്രക്കാരുമായി പോയ വിമാനത്തെ പാക് വ്യോമപാതയില്‍ പ്രവേശിച്ചയുടനെ തടയുകയായിരുന്നുവെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.

പാകിസ്താന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചയുടന്‍ പാക് യുദ്ധവിമാനങ്ങള്‍ സ്‌പൈസ് ജെറ്റ് വിമാനം തടയുകയും താഴ്ന്ന് പറക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ചരക്കുകളുമായി പോയ വിമാനമാണെന്ന ധാരണയിലായിരുന്നു പാക് വ്യോമസേന സ്‌പൈസ് ജെറ്റ് വിമാനം തടഞ്ഞത്. തുടര്‍ന്ന് സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ പൈലറ്റുമാര്‍ പാക് പൈലറ്റുമാരുമായി ആശയവിനിമയം നടത്തിയാണ് ആശയക്കുഴപ്പം നീക്കിയത്. അഫ്ഗാനിസ്താന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നത് വരെ സ്‌പൈസ് ജെറ്റ് വിമാനത്തിനൊപ്പം പാക് യുദ്ധവിമാനങ്ങളുമുണ്ടായിരുന്നുവെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്.

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതി ജോളിയെ കൊയിലാണ്ടി ആശുപത്രിയിലെത്തിച്ച് മടങ്ങിയപ്പോള്‍ മുഖത്തുണ്ടായിരുന്ന തുണി നീക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. കക്കഞ്ചേരി സ്വദേശി ഷാജുവിനെയാണ് കൊയിലാണ്ടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫോട്ടോയെടുക്കാന്‍ ശ്രമിക്കവേ ജോളി മുഖം മറച്ചപ്പോഴാണ് ഷാജു ജോളിയുടെ ഷാള്‍ മാറ്റാന്‍ നോക്കിയത്.

ജോളിയെ റവന്യൂ ഉദ്യോഗസ്ഥർ സഹായിച്ചെന്ന് സൂചന. വ്യാജ ഒസ്യത്ത് ഉൾപ്പെടെയുള്ള രേഖകൾ ഉണ്ടാക്കാനും ടോം തോമസിന്റെ ഭൂമി അനധികൃതമായി കൈവശപ്പെടുത്താനും ജോളിയെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സഹായിച്ചതായി വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചന. ഈ കാര്യങ്ങൾ ഉറപ്പിക്കാൻ രേഖകളുടെ പരിശോധന ഒരിക്കൽ കൂടി നടത്തും.

തഹസിൽദാർ ജയശ്രീ എസ്.വാരിയരെയും കാസർകോട് വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസിൽദാർ കിഷോർഖാനെയും അന്വേഷണ ഉദ്യോഗസ്ഥൻ ഡ‍പ്യൂട്ടി കലക്ടർ സി.ബിജു ഒന്നിച്ചിരുത്തി മൊഴിയെടുത്തു. ജയശ്രീ നേരത്തെ താമരശ്ശേരി ഡപ്യൂട്ടി തഹസിൽദാരും കിഷോർ ഖാൻ കൂടത്തായി വില്ലേജ് ഓഫിസറുമായിരുന്നു. ഇരുവരുടയും മുൻ മൊഴികളിൽ ചില പൊരുത്തക്കേടുകൾ വന്ന സാഹചര്യത്തിലാണു ഒരുമിച്ചിരുത്തി മൊഴിയെടുത്തത്.

ക്രമക്കേടുകളുടെ ഉത്തരവാദി ആര് എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. കിഷോർഖാന്റെ മൊഴിയിൽ ജയശ്രീക്കെതിരെ ആരോപണങ്ങൾ ഉണ്ടായതായാണ് സൂചന. കലക്ടർ സാംബശിവ റാവുവും ജയശ്രീയെയും കിഷോർഖാനെയും കണ്ടിരുന്നു. മുൻ ഓമശ്ശേരി പഞ്ചായത്ത് സെക്രട്ടറി ഒ.സി.ലാലു, സെക്​ഷൻ ക്ലർക്ക് ഷറഫുദ്ദീൻ എന്നിവരുടെ മൊഴിയും ഇന്നലെ എടുത്തു.

14 വർഷം എൻഐടി പ്രഫസറായി വേഷം കെട്ടിയ ജോളി ജോസഫ് പ്രീഡിഗ്രി പാസായിട്ടില്ലെന്നു വിവരം. വിവാഹം കഴിഞ്ഞു കട്ടപ്പനയിൽ നിന്നു കൂടത്തായിലെത്തിയപ്പോൾ ജോളി വീട്ടുകാരോടും നാട്ടുകാരോടും പറഞ്ഞത് താൻ എംകോം ബിരുദധാരിയാണെന്നായിരുന്നു. എന്നാൽ നെടുങ്കണ്ടത്തെ കോളജിൽ പ്രീഡിഗ്രിക്കു ചേർന്ന ജോളി അവസാന വർഷ പരീക്ഷ എഴുതിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി.

പക്ഷേ പാലായിലെ പാരലൽ കോളജിൽ ബികോമിനു ചേർന്നിരുന്നു. പ്രീഡിഗ്രി ജയിക്കാത്ത ജോളി ഏതു മാർഗത്തിലാണ് ബികോമിനു ചേർന്നതെന്നത് സംബന്ധിച്ച് അന്വേഷണ സംഘത്തിനു കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല. പാലായിലെ പാരലൽ കോളജിൽ കുറച്ചുകാലം പോയെങ്കിലു ബിരുദവും ജോളി പൂർത്തിയാക്കിയിട്ടില്ല.

പാലായിലെ ഒരു പ്രമുഖ എയ്ഡഡ് കോളജിലാണു പഠിച്ചത് എന്നാണു ജോളി നാട്ടിൽ പറഞ്ഞിരുന്നത്. കൂടത്തായി കൊലക്കേസ് അന്വേഷിക്കുന്ന പൊലീസ് സംഘത്തിലെ ഒരു വിഭാഗം നാലു ദിവസത്തോളമായി കട്ടപ്പന, നെടുങ്കണ്ടം, പാലാ മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ ലഭിച്ചത്.

എൻഐടി അധ്യാപികയായി വേഷമിടുന്നതിനു മുൻപ് ഒരു വർഷം ബിഎഡിന് ചേർന്നെന്ന പേരിലും ജോളി വീട്ടിൽ നിന്നു വിട്ടുനിന്നിരുന്നു. വിവാഹം കഴിഞ്ഞു കൂടത്തായിയിൽ എത്തിയ ശേഷമായിരുന്നു ഇത്. ഈ കാലത്ത് ജോളി എവിടേക്കാണ് പോയിരുന്നതെന്ന കാര്യവും ഇതുവരെ കണ്ടെത്താനായിട്ടില്ല.

എൻഐടിയിൽ ജോലിക്കെന്ന പേരിൽ വീട്ടിൽ നിന്നിറങ്ങിയിരുന്ന ജോളി ആറു മാസം ദൈർഘ്യമുള്ള കംപ്യൂട്ടർ കോഴ്സുകളും ബ്യൂട്ടീഷ്യൻ കോഴ്സിനും ചേർന്നിരുന്നതായി പൊലീസിനു സംശയമുണ്ട്.. അറസ്റ്റു ചെയ്യുന്നതിനു മുൻപേ പൊന്നാമറ്റം വീട്ടിൽ നടത്തിയ പരിശോധനയിൽ ഇത്തരം ചില സർട്ടിഫിക്കറ്റുകൾ പൊലീസ് കണ്ടെടുത്തിരുന്നുവെങ്കിലും ഇതിന്റെ ആധികാരികത ഉറപ്പാക്കിയിട്ടില്ല.

പിണറായിയിലെ കൂട്ടക്കൊലപാതകക്കേസിന്റെ വാർത്തകൾ വായിച്ചപ്പോഴാണ് സ്വന്തം കുടുംബത്തിൽ നടന്ന മരണങ്ങളെക്കുറിച്ചു സംശയം തോന്നിത്തുടങ്ങിയതെന്ന് കൂടത്തായി കൊലക്കേസിലെ പരാതിക്കാരനായ റോജോ തോമസ്. റോയി തോമസിന്റെ മരണവുമായി ബന്ധപ്പെട്ടു ജോളി പറഞ്ഞ കാര്യങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വസ്തുതകളും തമ്മിൽ വൈരുധ്യങ്ങളുണ്ടായിരുന്നു. ഇക്കാര്യം സഹോദരി രഞ്ജിയുമായി ചർച്ച ചെയ്യുകയും പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.

കേസിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് കരുതുന്നതെന്നും റോജോ പറഞ്ഞു. ജോളിയുടെ ഫോൺ രേഖകൾ പരിശോധിച്ചാൽ കൂടുതൽ അറസ്റ്റിനുള്ള സാധ്യതകളുണ്ട്. ജോളി ഇപ്പോൾ പിടിയിലായിരുന്നില്ലെങ്കിൽ കൂടുതൽ പേർ കൊല്ലപ്പടാനുള്ള സാധ്യതയുണ്ടായിരുന്നു. ദൈവകൃപയാലാണു താനും സഹോദരങ്ങളും മക്കളും രക്ഷപ്പെട്ടതെന്നും റോജോ പറഞ്ഞു. റോജോയുടെയും സഹോദരി രഞ്ജിയുടെയും രണ്ടു ദിവസത്തെ മൊഴിയെടുപ്പ് പൂർത്തിയായി. ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച മൊഴിയെടുക്കൽ അവസാനിച്ചത് രാത്രി 9.30ന്. ആദ്യദിവസവും പത്തരമണിക്കൂറോളം നീണ്ടിരുന്നു.

ഓരോ മരണവും നടന്ന സാഹചര്യങ്ങൾ അന്വേഷണസംഘത്തിന് മുൻപിൽ ഇരുവരും വിവരിച്ചു. താൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളെല്ലാം വിവരിച്ചെന്നും രേഖകൾ കൈമാറിയെന്നും റോജോ പറഞ്ഞു. റോയ് –ജോളി ദമ്പതികളുടെ മക്കളായ റോമോ, റൊണാൾ‍ഡ് എന്നിവരിൽ നിന്നും പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. ജോളിയും മക്കളും തമ്മിൽ കാണാതിരിക്കാൻ പൊലീസ് ഇന്നലെയും മുൻകരുതലെടുത്തു. മൊഴിയെടുക്കൽ നടന്ന വടകരയിലെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് ഇന്നലെ ജോളിയെ കൊണ്ടുവന്നില്ല.

തിരുവനന്തപുരം∙ മാർക്ക്ദാന വിവാദത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ഒളിയമ്പുമായി മന്ത്രി കെ.ടി.ജലീല്‍. തനിക്കെതിരെ ഇല്ലാത്ത ആരോപണമുന്നയിക്കുന്ന പ്രതിപക്ഷ നേതാവ് 2017 ലെ യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയുടെ ഫലവും അന്വേഷിക്കണമെന്ന് ആവശ്യപ്പെടാൻ തയാറുണ്ടോയെന്ന് മന്ത്രി ചോദിച്ചു.

കേരളത്തിലെ ഒരു നേതാവിന്റെ മകന് സിവിൽ സർവീസ് എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്കാണ് ലഭിച്ചത്. എന്നാൽ അഭിമുഖ പരീക്ഷയിൽ ഒന്നാം റാങ്കുകാരനേക്കാൾ ഇരുനൂറിലേറെ മാർക്ക് അധികം ലഭിച്ചു. ഇതിൽ ചില അപാകതകളുണ്ട്.പരിശോധിക്കണം. മാർക്ക് ലഭിക്കാൻ ഡൽഹിയിൽപോയി ലോബിയിങ് നടത്തിയ പ്രതിപക്ഷ നേതാവ് എല്ലാവരും അങ്ങിനെ ആണെന്നു കരുതിയാണ് തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്.–മന്ത്രി ആരോപിച്ചു.

മാര്‍ക്ക് ദാനം എന്ന് ചെന്നിത്തല പറയുന്നത് മോഡറേഷനെയാണ്. ഇത് വേണ്ടെങ്കിൽ പറയണം.എംജി സര്‍വകലാശാല അദാലത്തില്‍ ഇടപെടല്‍ നടത്തിയിട്ടില്ല. അദാലത്തില്‍ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തെന്നത് നേരത്തേതന്നെ സമ്മതിച്ചകാര്യമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫുമായി ഉറ്റ സൗഹൃദമുണ്ടായിരുന്ന യുവതിയെ പൊലീസ് തിരയുന്നു. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പോലീസ് കണ്ടെത്തി. യുവതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി. ജോളിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ യുവതിയുമൊത്തുള്ള ഒട്ടേറെ ചിത്രങ്ങളാണു പൊലീസിനു ലഭിച്ചത്. എന്നാല്‍ യുവതിയെക്കുറിച്ചുള്ള ഒരു വിവരവും നല്‍കാന്‍ ജോളി തയാറായിട്ടില്ല. തയ്യല്‍ക്കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ വര്‍ഷം മാര്‍ച്ചില്‍ എന്‍ഐടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ഈ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു.

എന്‍ഐടി തിരിച്ചറിയല്‍ കാര്‍ഡ് ധരിച്ച ജോളിക്കൊപ്പം യുവതി കലോല്‍സവവേദിയില്‍ നില്‍ക്കുന്ന ചിത്രങ്ങളും പൊലീസിനു ലഭിച്ച കൂട്ടത്തിലുണ്ട്. എന്‍ഐടി പരിസരത്തെ ബ്യൂട്ടി പാര്‍ലര്‍ ഉടമ സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ്. വാരിയര്‍ എന്നിവരാണു ജോളിയുടെ അടുത്ത സുഹൃത്തുക്കളെന്നായിരുന്നു ആദ്യഘട്ട അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്. അറസ്റ്റിനു ശേഷം മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണു യുവതിയുമൊത്തുള്ള ചിത്രങ്ങള്‍ ലഭിച്ചത്. എന്‍ഐടി പരിസരത്തെ തയ്യല്‍ക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ ചോദ്യം ചെയ്താല്‍ ജോളിയുടെ എന്‍ഐടി ജീവിതത്തിന്റെ ചുരുളഴിക്കാന്‍ കഴിയുമെന്നാണു പൊലീസ് പ്രതീക്ഷിക്കുന്നത്.

ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ കോടതയില്‍ സത്യവാങ്ങ്മൂലം നല്‍കിയ വാര്‍ത്ത അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ആനക്കൊമ്പ് കൈവശം വെക്കാനുള്ള പെര്‍മിറ്റ് തന്റെ പക്കലുണ്ടെന്ന അഫഡിവിറ്റാണ് മോഹന്‍ലാല്‍ കോടതി മുമ്പാകെ സമര്‍പ്പിച്ചത്. കോടതിയും പുകുലുമൊക്കെയായി വാര്‍ത്തകളില്‍ വിഷയം ചൂടാറാതെ നില്‍ക്കുമ്പോള്‍ മോഹന്‍ലാലിന്റെ കൈയ്യില്‍ ആനക്കൊമ്പ് എത്തിപ്പെട്ട കഥ വിവരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അരുണ്‍ജിത്ത് എ.പി എന്ന യുവാവ്. അമൃത ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തപ്പോള്‍ നടന്ന ഒരു സംഭവത്തിലൂടെയാണ് ഇക്കാര്യം താന്‍ അറിയുന്നതെന്നും അരുണ്‍ജിത്ത് ഫേസ്ബുക്കിലെ ഒരു സിനിമ ഗ്രൂപിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മോഹന്‍ലാല്‍ എന്ന നടന്‍, അദ്ദേഹത്തിന്റെ സാമൂഹിക ഇടപെടലില്‍ പക്ഷപാതം കാണിക്കുന്നു എന്നതില്‍ ഒരു സംശയവും ഇല്ല. അതുകൊണ്ടു എന്തിലും പിന്തുണയുണ്ട് എന്ന് ധരിക്കരുത്. പക്ഷേ കൃഷ്ണകുമാര്‍ എന്ന തൃപ്പൂണിത്തുറക്കാരന്‍ വീട്ടില്‍ സൂക്ഷിക്കാന്‍ തന്നതാണ് ആനക്കൊമ്പ് എന്ന വാദം സത്യമാണ് എന്ന് ഒരു തോന്നലുണ്ട് അങ്ങനെ ഒന്നുണ്ടാകാം എന്ന് തീര്‍ച്ചയായും കരുതുന്നു.

ചൊവ്വാഴ്ചയോ മറ്റോ ആണ് തിയേറ്ററില്‍ ആകെ ബഹളം, അമൃത ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം റൂമുകളില്‍ എല്ലാം വലിയ തിരക്ക്. ഓപ്പറേഷന്‍ തീരുമ്പോഴേക്കും ഉറപ്പായും പത്തു കഴിയും. സാധാരണ വൈകുന്നേരം ഓവറോള്‍ കാര്യങ്ങള്‍ക്കായി ഒരാളെ പുറത്തു ഡ്യൂട്ടി നിര്‍ത്താറുണ്ട്. അന്ന് ഞാനാണ് ആ ഡ്യൂട്ടി, പുറത്തു ഒരു രോഗി വല്ലാതെ ബഹളം വെയ്ക്കുന്നുണ്ട് എന്നു കേട്ട് അങ്ങോട്ട് ചെന്നു, അന്വേഷിച്ചു. ‘ഉച്ചയ്ക്കു ശേഷം ചെയ്യും എന്ന് പറഞ്ഞു ഇപ്പോള്‍ രാത്രിയായി , ഇവിടെ ഇരുപ്പു തുടങ്ങിയിട്ട് മണിക്കൂറുകളായി, ഞാന്‍ പ്രേം നായരുടെ ( അമൃത ആശുപത്രി ഡയറക്ടര്‍ ) ബന്ധുവാണ്’. വെളുത്തു, താടിയുള്ള, ഒരു മാലയൊക്കെ ഇട്ട മനുഷ്യന്‍ ക്ഷോഭിക്കുകയാണ്.

ഇത്ര കഷ്ടപ്പാട് എനിക്ക് പറ്റില്ല എന്നൊക്കെ പിറു പിറുക്കുന്നുണ്ട്, ആശ്വസിപ്പിക്കാന്‍ ഭാര്യ പാടുപെടുന്നുണ്ട് എന്നതും സത്യം. ഞാന്‍ പേരു ചോദിച്ചു. പേരു കൃഷ്ണകുമാര്‍, വീട് തൃപ്പൂണിത്തുറ, കൈയില്‍ എവി ഫിസ്റ്റുല ( ഡയാലിസിസ് ചെയ്യാനായി ഉണ്ടാക്കുന്ന ഒന്ന് ) ചെയ്യാനായി കാത്തിരിപ്പാണ്. എന്റെ വീട്ടില്‍ ഒരു വൃക്കരോഗി ഉള്ളതാണ്. ദേഷ്യം കൂടി ഈ രോഗത്തോടൊപ്പം ഉണ്ട് എന്നത് ശാസ്ത്രീയമല്ല എങ്കിലും സത്യമാണ്.

പലവിധ ന്യായങ്ങളും തട്ടാമുട്ടികളും പറഞ്ഞു രാത്രി ഒരു പതിനൊന്നു മണി വരെ അദ്ദേഹത്തെ അവിടെ പിടിച്ചിരുത്തി , വേഗം ഒരു തിയേറ്റര്‍ പ്രിപയര്‍ ചെയ്തു ഞാന്‍ അദ്ദേഹത്തെ അവിടെ കയറ്റി , സര്‍ജന് ഒപ്പം അസ്സിസ്റ്റ് ചെയ്യാനും ഞാനാണ് കയറിയത് , ഓപ്പറേഷന്‍ തുടങ്ങി , ആള് ആകെ അസ്വസ്ഥനായിരുന്നു. ടേബിളില്‍ കിടന്നപ്പോഴും ഞാന്‍ വലിയ വര്‍ത്തമാനം പറഞ്ഞു കൊണ്ടേയിരുന്നു, തണുപ്പിക്കേണ്ടത് നമ്മുടെ ആവശ്യമാണല്ലോ.

മിക്കവാറും സമയം തിയേറ്ററില്‍ ടേപ്പ് റെക്കോഡറില്‍ പാട്ടു വെയ്ക്കും , പ്രത്യേകിച്ച് ഞാന്‍. അങ്ങനെ ഓപ്പറേഷന്‍ നടക്കുന്നു. ലോക്കല്‍ അനസ്‌തേഷ്യയില്‍ ആണ് സര്‍ജറി. പുള്ളിയോട് ഞാന്‍ ഇടതടവില്ലാതെ സംസാരിക്കുന്നുമുണ്ട്. ഇതിനിടയില്‍ ”ആറ്റു മണല്‍ പായയില്‍ അന്തി വെയില്‍ ചാഞ്ഞനാള്‍ ” എന്ന മോഹനലാല്‍ ഗാനം വന്നു , ഞാന്‍ ആ പാട്ടു ശ്രദ്ധിച്ചു മിണ്ടാതെ ഇരിക്കുകയാണ്.

അതിനിടയില്‍ ഇദ്ദേഹത്തിന്റെ വക കമന്റ് ‘ അവന്‍ ഈ പാട്ടു നന്നായി പാടിയിട്ടുണ്ട്” മോഹന്‍ലാലിന്റെ അടുത്ത ആളില്‍ നിന്ന് കേള്‍ക്കുന്ന സംസാരരീതി കണ്ടു ഞാന്‍ ചോദിച്ചു ‘മോഹന്‍ലാലിനെ അടുത്തറിയുമോ’ , പഴയകാലത്തു ചെന്നൈയില്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ മോഹന്‍ലാല്‍ ( താരം ആകുന്നതിനു മുമ്പ് ) വന്ന കഥ മുതല്‍ പറഞ്ഞു. സിനിമ ഇഷ്ടവിഷയം ആയതിനാല്‍ ഞാന്‍ ഓരോന്നും ചോദിച്ചു. അതിനിടയില്‍ ആനക്കൊമ്പു വിഷയവും വന്നു, ‘അത് എന്റേതാണ് , ഇവന്‍ ( മോഹന്‍ലാല്‍) പഴയ ഇതേ പോലത്തെ സാധങ്ങള്‍ കണ്ടാല്‍ എടുത്തോണ്ട് പോകും, ഞാന്‍ എടുത്തോട്ടെ എന്ന് ചോദിച്ചു എടുത്തതാണ്’ എന്നൊക്കെ പറഞ്ഞു, ‘ഒരുപാടു രാത്രി ആയില്ലെങ്കില്‍ ഞാന്‍ അവനെ വിളിക്കാം’ എന്നൊക്കെ പറഞ്ഞു, പക്ഷേ പാതിരാത്രിയോട് അടുത്ത സമയത്തു അതിനു നിര്‍ബന്ധിച്ചില്ല.

ഒരു ആശുപത്രിയിലെ സാധാരണക്കാരനായ എന്നോട് മക്കളുടെ വിശേഷവും , നിഖില്‍ എന്ന പാട്ടുകാരനായ മകനെ പറ്റിയും , യേശുദാസ് പാട്ടു പഠിപ്പിച്ച കഥയുമൊക്കെ പുള്ളി പറഞ്ഞു. മോഹന്‍ലാലിന് വേണ്ടി ആശുപത്രി കിടക്കയില്‍ അങ്ങനൊരു കള്ളം അദ്ദേഹത്തിന് എന്നോട് പറയേണ്ട ആവശ്യമില്ല എന്ന് ഞാന്‍ കരുതുന്നു.അത് മുമ്പില്‍ വെച്ച് പറയുകയാണ് മോഹന്‍ലാല്‍ മനഃസാക്ഷിയുടെ കോടതിയില്‍ തെറ്റുകാരനാണ് എന്ന് കരുതുക വയ്യ. മോഹന്‍ലാലിന്റെ എല്ലാ നിലപാടിലും ഉള്ള പിന്തുണയല്ല, അദ്ദേഹത്തിലെ നടനെ ബഹുമാനിക്കുന്നുമുണ്ട്. ആ രാത്രിയില്‍ ഞാന്‍ എപ്പോഴോ ഉറങ്ങി , രാവിലെ അദ്ദേഹത്തെ മോഹന്‍ലാല്‍ വിളിച്ചിരുന്നുവോ , ഈ കൃഷ്ണകുമാര്‍ ചേട്ടന്‍ ഇപ്പോള്‍ എവിടെയാണ് ? അറിയില്ല.

സിനിമാ നിര്‍മ്മാതാവായിരുന്ന കെ. കൃഷ്ണകുമാര്‍ (69) ഈ ഒക്ടോബര്‍ പതിനാലിനാണ് അന്തരിക്കുന്നത്. സംസ്‌കാരം ഒക്ടോബര്‍ 15-നു നടക്കും. ഗജരാജ ഫിലിംസിന്റെ ബാനറില്‍ ആരാന്റെ മുല്ല കൊച്ചുമുല്ല, ഗുരുജി ഒരു വാക്ക് എന്നീ ചിത്രങ്ങളാണ് കൃഷ്ണകുമാര്‍ നിര്‍മ്മിച്ചത്. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയതെന്ന് മോഹന്‍ലാല്‍ നേരത്തെ പറഞ്ഞിട്ടുണ്ട്.

രക്ഷിതാക്കളോട് വാദിച്ചും കലഹിച്ചുമാണ് പല പ്രണയബന്ധങ്ങളും വിവാഹം വരെ എത്തുന്നത്. ഇവിടെ സംഭവിച്ചതും അതുതന്നെ. സ്‌നേഹിക്കുന്ന ആളുമായി കല്യാണം ഉറപ്പിച്ച പെണ്‍കുട്ടി ജീവനൊടുക്കി. വീട്ടുകാരെ കണ്ണീരിലാക്കിയ നിമിഷം. മകളുടെ ഇഷ്ടം നടത്തികൊടുത്തിട്ടും മകളെ നഷ്ടപ്പെട്ടു.

ചന്ദനയെപ്പറ്റി സുഹൃത്തുക്കള്‍ പറയുന്നതിങ്ങനെ… ഇപ്പോഴും വിശ്വസിക്കാന്‍ സാധികുന്നില്ല അവള്‍ ഇന്ന് ഈ ഭൂമിയില്‍ ഇല്ല എന്ന്.. അവനെ എനിക്ക് ജീവനാടി വീട്ടില്‍ സമ്മതിക്കില്ല പക്ഷേ അവന്‍ വെല്‍ഡര്‍ ആണ് വയസ്സ് കൂടുതലാ കൂടാത്തതിന് ക്രിസ്ത്യനിയും അന്ന് പതിനഞ്ചു വയസില്‍ അവള്‍ എന്നോട് പറഞ്ഞതാ.. ഒരുപാട് കേട്ട പേരാണ് പ്രിജിന്‍.. പിന്നെ ഒരിക്കല്‍ ഒരുപാട് സന്തോഷത്തോടെ എന്നെ വിളിച്ചു. ടി വീട്ടില്‍ സമ്മതിച്ചു, നീ കല്യാണം വിളിച്ചാല്‍ വരില്ലേ?എപ്പോ എത്തി ചോദിച്ചാല്‍ മതി നീ മുന്‍പേ പറയണം അതായിരുന്നു അവസാന കോള്‍.. പിന്നീട് ഒട്ടും പ്രതിക്ഷിക്കാതെ എത്തിയ അവളുടെ മരണ വാര്‍ത്തയാണ്.

മരണ കാരണം സ്ത്രീധനം ആണെന്ന് കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല.അവനെ കുറിച്ച് നല്ലതു മാത്രം കേട്ട എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല.. 8 വര്‍ഷത്തെ പ്രണയം. അതിനിടയില്‍ സ്ത്രീധനം എങ്ങനെയാണ് വില്ലന്‍ ആയത്. പ്രാര്‍ത്ഥിച്ചിരുന്നു ഒരു നിമിഷം അതാകരുതേ എന്ന് പക്ഷേ അവനെ എനിക്ക് ജീവനാടി..ശെരിയാ അതുകൊണ്ടാണല്ലോ ആ ജീവനും അവനു വേണ്ടി കൊടുത്തത്. ഈ 22വര്‍ഷം ജീവനു തുല്യം സ്‌നേഹിച്ച ഒരച്ഛനെയും, അമ്മയെയും ഒരു നിമിഷം പോലും ഓര്‍ത്തില്ലല്ലോ.

പെണ്‍കുട്ടികള്‍ക്ക് വര്‍ഷങ്ങള്‍ സ്‌നേഹിച്ച കഥ ഉണ്ടാവും പറയാന്‍. പക്ഷെ സ്ത്രീധനത്തിന്റെ പേരില്‍ അവന്റെ വീട്ടുകാരുടെ കൂടെ കൂടി അവനും നിന്നെ വിഷമിപ്പിച്ചാല്‍ അവിടെ നീ അവനെ വേണ്ട എന്ന തീരുമാനം എടുക്കണം.. പറയാന്‍ എളുപ്പം ആണ് അറിയാം. ഒരുപാട് പ്രയാസത്തോടെ ആണെങ്കിലും ആ തീരുമാനം നിനക്കു നല്ലതുമാത്രേ വരുത്തൂ. ഇതുപോലെ ഒന്നും ചെയ്‌തേക്കല്ലേ.. എനിക്ക് ഇത് അവളോട് പറയാന്‍ പറ്റിയില്ലെന്ന് സുഹൃത്ത് പറയുന്നു.

 

 

സംസ്ഥാനത്ത് തുലാവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാലവര്‍ഷം പിന്‍വാങ്ങിയതിനു പിന്നാലെ തന്നെ തുലാവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. കേരളത്തിനു പുറമേ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും വടക്കു കിഴക്കന്‍ മണ്‍സൂണിന് (തുലാവര്‍ഷം) തുടക്കമായി.

ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശമുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,എറണാകുളം, ഇടുക്കി, പാലക്കാട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു. തമിഴ്‌നാട് തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവുന്നതിനു വിലക്കുണ്ട്.

കൊച്ചിനഗരത്തില്‍ ഇന്ന് രാവിലെ പ്രത്യേക്ഷപ്പെട്ടത് മൂടല്‍ മഞ്ഞോ?.

കാഴ്‌ച മറയ്ക്കുന്ന നിലയിലായിരുന്നു മഞ്ഞ് രൂപപ്പെട്ടത്. രാവിലെ ഏഴിനു ശേഷവും മഞ്ഞിന്റെ അളവില്‍ കുറവുണ്ടായില്ല. പലയിടത്തും കാഴ്‌ച മറയ്ക്കുന്ന നിലയിലായിരുന്നു മഞ്ഞ് രൂപപ്പെട്ടത്. ഈ പ്രതിഭാസം പുകമഞ്ഞല്ലെന്നാണ് കുസാറ്റിലെ വിദഗ്ധർ വ്യക്തമാക്കിയത്. കൊച്ചിയില്‍ കണ്ടത് പുകമഞ്ഞല്ല. ‘റേഡിയേഷണല്‍ ഫോഗ്’ എന്ന പ്രതിഭാസമാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. പുകമഞ്ഞ് ആണെങ്കില്‍ അന്തരീക്ഷത്തില്‍ നല്ല രീതിയില്‍ പുക കാണും. ഇന്ന് കണ്ട പ്രതിഭാസത്തിനു റേഡിയേഷണല്‍ ഫോഗ് എന്നാണ് പറയുക എന്ന് കുസാറ്റ് അറ്റ്‌മോ‌സ്‌ഫെ‌റി‌ക് സയന്‍സസ് വിഭാഗം പ്രൊഫസര്‍ ഡോ.കെ.മോഹനകുമാര്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ മഴ കാരണമാണ് ഇത് രൂപപ്പെടുന്നത്. മഴയുടെ ഈര്‍പ്പം ഉള്ളതുകൊണ്ട് മഞ്ഞ് പെട്ടന്ന് മുകളിലേക്ക് പോകാത്തതാണ്. അന്തരീക്ഷം ചൂടുപിടിച്ച്‌ നല്ല വെയില്‍ വരുമ്പോള്‍ ഇത് കുറയും. തണുപ്പും ചൂടും മാറിമാറി അന്തരീക്ഷത്തില്‍ വരുന്നതാണ് റേഡിയേഷണല്‍ ഫോഗിനു കാരണമെന്നും വിദഗ്ധര്‍ പറയുന്നു. ഇനിയുള്ള ദിവസങ്ങളില്‍ ഇങ്ങനെ മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും മോഹനകുമാര്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണവുമായി ഈ മഞ്ഞിനു ബന്ധമില്ല. മഴയുടെ ഈര്‍പ്പം മണ്ണിലുള്ളതുകൊണ്ട് ഇപ്പോള്‍ പൊടിപടലങ്ങളും മലിനീകരണ സാധ്യതയും കുറവാണ്. മുകളിലേക്ക് മഞ്ഞ് പോകാത്തതാണ് രാവിലെ ഏറെ വൈകിയും മൂടല്‍മഞ്ഞ് കാണാന്‍ കാരണമെന്നും വിദഗ്ധര്‍ പറയുന്നു.

കൊച്ചി: ഷെയ്ന്‍ നിഗത്തിനെതിരെ നിര്‍മ്മാതാവിന്റെ വധഭീഷണി. തന്നോടും വെയില്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവിനോടും വളരെ മോശമായ രീതിയിലാണ് പെരുമാറിയതെന്നും ഷെയ്ന്‍ പറഞ്ഞു.

ഷെയ്ന്‍ അഭിനയിച്ച്‌ കൊണ്ടിരിക്കുന്ന കുര്‍ബാനി എന്ന ചിത്രത്തിലെ നിര്‍മ്മാതാവാണ് വധഭീഷണി മുഴക്കിയത്. കുര്‍ബാനിയുടെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞതിന് ശേഷമാണ് നടനെതിരെ നിര്‍മ്മാതാവ് വധ ഭീഷണിയുമായി രംഗത്തെത്തിയത്. കുര്‍ബാനിയുടെ സംവിധായകന്‍ പോലും തന്റെ ഗെറ്റപ്പ് ചെയ്ഞ്ചില്‍ പരാതിയില്ല. എന്നിട്ട് പൊലും നിര്‍മ്മാതാവ് ഭീഷണിപ്പെടുത്തുകയാണ്. താരസംഘടന അമ്മ പ്രൊഡ്യൂസേര്‍സ് അസോസിയേഷനുമായി ബന്ധപ്പെട്ടുവെന്നാണ് അറിയാൻ കഴിയുന്നതെന്നും ഷെയ്ന്‍ പറഞ്ഞു

സിനിമയ്ക്ക് വേണ്ടിയുള്ള ​ഗെറ്റപ്പ് മാറ്റത്തിന്റെ പേരിലാണ് നിര്‍മ്മാതാവ് ഭീഷിപ്പെടുത്തുന്നത്. തനിക്കെരിരെയുള്ള ആക്ഷേപവും ഭീഷണിയും എന്നെ ഏറെ ഭയപ്പെടുത്തുന്നു. സംഭവത്തില്‍ താരസംഘടനയായ അമ്മയ്ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഷെയ്ന്‍ പറയുന്നു.

രാജ്യത്ത് 2000 രൂപയുടെ നോട്ടുകളുടെ അച്ചടി നിർത്തിവച്ചതായി വിവരാവകാശ നിയമപ്രകാരമുള്ള മറുപടിയിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കള്ളപ്പണ ഇടപാടുകൾ തടയുന്നതിന്റെ ഭാഗമാണത്രേ നടപടി.അടുത്തിടെയായി രണ്ടായിരം രൂപ നോട്ടിന്റെ ക്ഷാമം രാജ്യത്ത് അനുഭവപ്പെടുന്നുണ്ട്. എന്തുകൊണ്ട് എടിഎമ്മുകളിൽ നിന്ന് 2000 രൂപ നോട്ട് ലഭിക്കുന്നില്ല എന്ന ചോദ്യവും ഉയർന്നിരുന്നു. ഇതിന് പിന്നാലെ നൽകിയ അപേക്ഷയിലാണ് 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിയതായുളള റിസർവ് ബാങ്കിന്റെ തീരുമാനം പുറത്തുവന്നത്. നടപ്പുസാമ്പത്തിക വർഷം ഒറ്റ 2000 രൂപ നോട്ടു പോലും അച്ചടിച്ചിട്ടില്ല എന്നാണ് റിസർവ് ബാങ്കിന്റെ മറുപടിയിൽ പറയുന്നത്.

2000 രൂപ നോട്ടിന്റെ പൂഴ്ത്തിവയ്പ് തടയുന്നതിന്റെ ഭാഗമായി ഘട്ടം ഘട്ടമായാണ് നോട്ടിന്റെ അച്ചടി നിർത്തുന്നതിലേക്ക് റിസർവ് ബാങ്ക് എത്തിച്ചേർന്നത്. ആദ്യം നോട്ട് അച്ചടിച്ച് ഇറക്കുന്നതിൽ കുറവ് വരുത്തി. തുടർന്ന് നോട്ട് അച്ചടിച്ച് ഇറക്കുന്നത് പൂർണമായി നിർത്തുകയായിരുന്നു. ഇതിലൂടെ നോട്ടിന്റെ പൂഴ്ത്തിവെയ്പ് തടയാൻ സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.യൂറോപ്യൻ രാഷ്ട്രങ്ങളിലെല്ലാം പതിവായി സ്വീകരിച്ചുവരുന്ന മാർഗമാണിതെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ നിതിൻ ദേശായി പറയുന്നു.

നോട്ടുനിരോധനത്തിന് പിന്നാലെയാണ് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. 2016 17 സാമ്പത്തിക വർഷം 3,54 കോടി 2000 രൂപ നോട്ടുകളാണ് അച്ചടിച്ചത്. 2017 18 സാമ്പത്തിക വർഷം ഇത് 11 കോടി നോട്ടുകളായി അച്ചടി ചുരുക്കി. കഴിഞ്ഞ സാമ്പത്തികവർഷം ഇത് 4.6 കോടി രൂപയായതായും കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ രണ്ടു വർഷമായി പാക്കിസ്ഥാനിലെ ചില പ്രസ്സുകൾ ഇന്ത്യയുടെ 2000 നോട്ടുകൾ പ്രിന്റ് ചെയ്യുന്നുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്‌.

RECENT POSTS
Copyright © . All rights reserved