തമിഴ്നാട്ടിലെ വിജയ് എന്ന പയ്യനുണ്ടല്ലോ ഭയങ്കരനാ. മിടുമിടുക്കനാണവൻ.’ കേരളത്തിലെ വിജയ് ആരാധകർ ആഘോഷമാക്കുകയാണ് ഇൗ വാക്കുകൾ. പി.സി ജോർജ് എംഎൽഎയാണ് ഒരു അഭിമുഖത്തിൽ വിജയ്​യെ കുറിച്ചും അദ്ദേഹത്തിന്റെ ആരാധകരെ കുറിച്ചും തുറന്നുപറഞ്ഞത്. പി.സിയുടെ വാക്കുകൾക്ക് എന്നും ആരാധകരുള്ള സമൂഹമാധ്യമങ്ങളിൽ അദ്ദേഹം വിജയ്​യെ കുറിച്ച് പറഞ്ഞതിങ്ങനെ.

‘ഞാൻ എറണാകുളത്ത് പഠിക്കുന്ന കാലത്ത് തമിഴ് പടമേ കാണാറുള്ളായിരുന്നു. പിന്നീട് വിജയ്‌യെ ടിവിയിൽ കാണുമെന്നല്ലാതെ എനിക്ക് വലിയ പിടിയില്ലായിരുന്നു. മുണ്ടക്കയത്തു നിന്ന് വിജയ് ഫാൻസ് അസോസിയേഷന്റെ ഒരു ചടങ്ങിന് വരണം എന്നു പറഞ്ഞ് കുറച്ചു പിള്ളേര് ഇവിടെ വന്നു. മുണ്ടക്കയം നമ്മുടെ നിയോജകമണ്ഡലം ആണല്ലോ. ഞാൻ അവിടെ ചെന്നു. എന്റെ തമ്പുരാൻ കർത്താവേ ആയിരക്കണക്കിന് ചെറുപ്പക്കാര് വിജയുടെ പടം വച്ച് പാലഭിഷേകം നടത്തുന്നു.’

‘ഇതു പോലെ ജനങ്ങളെ സ്വാധീനിക്കാൻ എങ്ങനെ ഇങ്ങനെ കഴിയുന്നു. ഇത് എല്ലാവർക്കും കഴിയില്ല. വിജയ്‌യെപ്പോലെയുള്ള മാന്യന്മാർക്കേ കഴിയൂ. വിജയ്‌യെപ്പറ്റി ഞാൻ പഠിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. വലിയ പരോപകാരിയാണ്. സാമൂഹിക പ്രവർത്തകനാണ്. സഹാനുഭൂതിയും ദീനാനുകമ്പയും ഉള്ളവനാണ്. അതുപോലെ ഫാൻസ് അസോസിയേഷൻ അവർ കൈയ്യിൽ നിന്ന് കാശ് മുടക്കിയാണ് ഇതൊക്കെ ചെയ്യുന്നത്. പക്ഷേ അതിലെ ഒരംഗത്തിനു എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ അദ്ദേഹം ആ സ്ഥലത്ത് ചെന്ന് അന്വേഷിക്കും. നല്ല നടൻ. അദ്ദേഹത്തിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ.’പി.സി. ജോർജ് പറഞ്ഞു.