മരടിലെ ഫ്ലാറ്റുകൾ മണ്ണടിയാന്‍ മണിക്കൂറുകള്‍ മാത്രം. തീരദേശ പരിപാലന നിയമം ലംഘിച്ചു പണിതുയർത്തിയ നാല് ഫ്ലാറ്റുകളിൽ രണ്ടെണ്ണം ഇന്ന് നിയന്ത്രിത സ്ഫോടനത്തിൽ തകർക്കും. കുണ്ടന്നൂർ കായലോരത്തെ H20 ഫ്ലാറ്റിൽ രാവിലേ 11 മണിക്കും തുടർന്ന് അഞ്ചു മിനുട്ട് ഇടവേളയിൽ ആൽഫാ സെറിൻ ഫ്ലാറ്റിന്റെ ഇരട്ട കെട്ടിടങ്ങളിലും ആണ് സ്ഫോടനം.
അതേസമയം, രാവിലെ എട്ടുമണി മുതൽ സ്ഫോടനം നടത്തുന്ന ഫ്ലാറ്റുകൾക്ക് ചുറ്റും 200 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വൈകിട്ട് നാല് വരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. 9 മണിക്കുള്ളിൽ ഫ്‌ളാറ്റുകളുടെ പരിസരത്ത് 200 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവർ ഒഴിഞ്ഞു പോകണം. മരടില്‍ ഒന്‍പതുമുതല്‍ ഗതാഗതനിയന്ത്രണം ഏര്‍പെടുത്തുമെന്ന് സബ് കലക്ടര്‍ അറിയിച്ചു.
അതിനിടെ, ഫ്ലാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി മൂന്നു സൈറണുകള്‍ മുഴങ്ങും. 10.30ന് ആദ്യ സൈറണ്,10.55 ന് രണ്ടാം സൈറണ്‍, 10.59ന് മൂന്നാം സൈറണ്‍ മുഴങ്ങുന്നതിന് പിന്നാലെ എച്ച്. ടു.ഒയില്‍ സ്ഫോടനം നടക്കും.
പൊളിക്കുന്നതിന് മുന്നോടിയായി മൂന്നു സൈറണുകള്‍ മുഴങ്ങും. 10.30ന് ആദ്യ സൈറണ്,10.55 ന് രണ്ടാം സൈറണ്‍, 10.59ന് മൂന്നാം സൈറണ്‍ മുഴങ്ങുന്നതിന് പിന്നാലെ എച്ച്. ടു.ഒയില്‍ സ്ഫോടനം നടക്കും.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളിൽ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഎം. മുഖ്യമന്ത്രി പിണറായി വിജയനെ ഹിന്ദു തീവ്രവാദിയെന്ന് വിളിച്ചാക്ഷേപിച്ചത് പ്രതിഷേധാര്‍ഹമാണ്. അത് ശരിയായില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറയുന്നു.
സിഎഎ വിരുദ്ധ സമരങ്ങളിൽ കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ ചെയ്തത് വഞ്ചനാപരമായ നിലപാടാണെന്ന് സിപിഎം ആരോപിച്ചു. സ്വന്തം സ്ഥാനത്തിന്‍റെ മഹത്വം ഇടിച്ച് താഴ്ത്തും വിധത്തിലുള്ള നിലപാടുകളാണ് മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നാണ് സിപിഎം കുറ്റപ്പെടുത്തുന്നത്.
സ്വന്തം ലേഖകൻ
ന്യൂഡൽഹി : രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക മാന്ദ്യത്തെ തുടർന്നുള്ള രാഷ്ട്രീയ തുടർചലനങ്ങളുടെ ഭാഗമായി ധനമന്ത്രി നിർമല സീതാരാമന് സ്ഥാനചലനം ഉണ്ടായേക്കാം എന്ന് റിപ്പോർട്ടുകൾ. ധനമന്ത്രാലയവുമായിട്ടുള്ള പല കൂടിയാലോചനകളിലും തീരുമാനങ്ങളിലും നിർമല സീതാരാമന്റെ അസാന്നിധ്യം ശ്രദ്ധേയമായിരിക്കുകയാണ്. രണ്ടാം മോദി മന്ത്രിസഭയിൽ മാത്രം ധനമന്ത്രിയായ നിർമല സീതാരാമന് രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കുള്ള ഉത്തരവാദിത്വം സർക്കാർ നയങ്ങൾക്ക് ആണന്നിരിക്കെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തിന് അപ്പുറം ഏറെ പഴി കേൾക്കേണ്ടി വരുന്നത് ധനമന്ത്രിക്കാണ്. മന്ത്രിസഭയിലും പാർട്ടി യോഗങ്ങളിലും ധനമന്ത്രി ഇക്കാര്യം ചൂണ്ടിക്കാണിക്കുകയും അതിനെ തുടർന്ന് പലതരത്തിലുള്ള വാഗ്വാദങ്ങൾ ഉണ്ടായതായും ആണ് റിപ്പോർട്ടുകൾ.
ബജറ്റ് ചര്‍ച്ചകളും കൂടിയാലോചനകളും നടക്കുമ്പോള്‍ അതിനു ചുക്കാന്‍പിടിക്കേണ്ട ധനമന്ത്രി എവിടെയെന്ന് കോണ്‍ഗ്രസ്. ധനമന്ത്രി നിര്‍മലാ സീതാരാമനെ പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചകളില്‍നിന്ന് ഒഴിവാക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
നീതി ആയോഗില്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ചചേര്‍ന്ന ഉന്നതതല യോഗത്തിലും കഴിഞ്ഞദിവസം വ്യവസായ പ്രമുഖരുമായി പ്രധാനമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലും മന്ത്രി നിര്‍മലയുടെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇതാണ് കോണ്‍ഗ്രസ് വിമര്‍ശനത്തിന് ആധാരം.
വ്യാഴാഴ്ചത്തെ യോഗത്തില്‍ മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ എന്നിവരും പങ്കെടുത്തിരുന്നു. ബജറ്റുമായി ബന്ധപ്പെട്ട അടുത്ത ചര്‍ച്ചയില്‍ ധനമന്ത്രിയെ പങ്കെടുപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ‘ധനമന്ത്രി എവിടെ, രണ്ടുപേരും ഇങ്ങനെയൊരു ആളുള്ളകാര്യം മറന്നുപോയോ’ എന്ന് ശശി തരൂര്‍ എം.പി. ട്വിറ്ററില്‍ കുറിച്ചു. സുപ്രധാന ചര്‍ച്ചയില്‍ ധനമന്ത്രിയുടെ അസാന്നിധ്യത്തെക്കുറിച്ച് ഒട്ടേറെ ട്രോളുകളും ഇറങ്ങി.
മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. തീവ്ര വലതുപക്ഷ സംഘടനയായ സനാതന്‍ സന്‍സ്തയുമായും ഹിന്ദു ജനജാഗ്രതി സമിതിയുമായും ബന്ധമുള്ള ഋഷികേഷ് ദേവ്ദികര്‍ ആണ് അറസ്റ്റിലായതെന്നാണ് റിപ്പോർട്ട്. മാസങ്ങളായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ കതരാസില്‍നിന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര ഔറംഗബാദ് സ്വദേശിയാണ് ഇയാള്‍.
കര്‍ണാടക പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് ഋഷികേഷ് ദേവ്ദികറിനെ പിടികൂടിയത്. കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരില്‍ ഒരാളാണ് ഋഷികേശെന്നാണ് പോലീസ് നിലപാട്. കൊലയാളികള്‍ക്ക് പരിശീലനവും തോക്കുകളും എത്തിച്ചുനല്‍കിയത് ഇയാളാണെന്നും പോലീസ് വ്യക്തമാക്കിയിരുന്നത്. ഗൗരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
19പേര്‍ക്കെതിരെയാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. ഈ അറസ്റ്റോടെ 18 പേര്‍ പിടിയിലായി. ഋഷികേശിനെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് പ്രത്യേക അന്വേഷണസംഘം പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
2017 സെപ്റ്റംബര്‍ അഞ്ചിനാണ് ഗൗരി ലങ്കേഷ് ബെംഗളൂരുവില്‍ വസതിക്കു മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. സംഘ്പരിവാറിന്‍റെ നിശിത വിമര്‍ശകയായിരുന്നു ഗൗരി ലങ്കേഷ്. സനാതന്‍ സന്‍സ്ത എന്ന ഹിന്ദുത്വ സംഘടനയാണ് കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷണ സംഘത്തിന്റെ നിലപാട്. അമോല്‍ കാലെ, വിരേന്ദ്ര താവാഡെ എന്നിവരാണ് പ്രധാന പ്രതികള്‍. ധാഭോല്‍ക്കര്‍, പന്‍സാരെ എന്നിവരുടെ വധത്തിന് പിന്നിലും സനാതന്‍ സന്‍സ്തയാണെന്നാണ് വിവരം.
നടി മഞ്ജു വാര്യര്‍ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രം ചത്തുര്‍മുഖത്തിന്റെ ലൊക്കേഷനില്‍വെച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് മഞ്ജുവിന് പരിക്ക്. മഞ്ജു നിലത്ത് വീഴുകയായിരുന്നു.
ചാട്ടത്തിനിടെ കാല്‍ വഴുതിയതാണ് താരം വീഴാന്‍ കാരണമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. വീഴ്ചയില്‍ കാല്‍ ഉളുക്കിയതിനെ തുടര്‍ന്ന് മഞ്ജുവിന് വിശ്രമം നല്‍കിയിരിക്കുകയാണ്. നടിക്ക് മറ്റ് പരിക്കുകളൊന്നും ഇല്ലെന്നാണ് വിവരം.
ഗായിക സുജാത തന്റെ ജീവിതത്തിലുണ്ടായ നഷ്ട അനുഭവത്തെക്കുറിച്ച് വിവരിക്കുന്നു. മകള്‍ ശ്വേതയെ ഗര്‍ഭം ധരിക്കും മുന്‍പ് എനിക്ക് ഒരു കുഞ്ഞിനെ നഷ്ടമായി. ബീഹാറില്‍ ഒരു ഗാനമേളയ്ക്ക് പോയ സമയത്താണ് ചര്‍ദ്ദിയും ക്ഷീണവും ഉണ്ടായത്. പരിശോധിച്ചപ്പോള്‍ താന്‍ ഗര്‍ഭിണിയാണെന്ന് തെളിഞ്ഞു.
എന്നാല്‍, പിറ്റേദിവസം ബംഗാളിലെ സിലിഗുഡിയിലാണ് ഗാനമേള. സമയം വൈകിയതിനാല്‍ വിമാനം നഷ്ടമായി. എല്ലാവരും ചേര്‍ന്ന് ബസെടുത്താണ് സിലിഗുഡിലേക്ക് പുറപ്പെട്ടത്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ മണിക്കൂറുകളോളം യാത്ര ചെയ്തു.
അക്കാലത്ത് സംഗീത ഉപകരണങ്ങള്‍ ചെറിയ തലയണ പോലുള്ള കവര്‍ ഉപയോഗിച്ചാണ് മൂടുന്നത്. അതെല്ലാം ചേര്‍ത്ത് ബസില്‍ ചെറിയൊരു മെത്ത തന്നെ ഒരുക്കിയാണ് ദാസേട്ടന്‍ സിലിഗുഡിയിലെത്തിച്ചത്. എങ്കിലും ആ ഗര്‍ഭം അലസിയിരുന്നു. അതൊരു വേദനയായി ഇന്നും മനസ്സില്‍ കിടപ്പുണ്ടെന്ന് സുജാത പറയുന്നു.
ഷെയ്ന്‍ നിഗവുമായി അമ്മ ഭാരവാഹികള്‍ നടത്തിയ ചര്‍ച്ച വിജയകരം. ഷെയ്‌നുമായി എല്ലാ കാര്യങ്ങളും സംസാരിച്ചുവെന്ന് പ്രസിഡന്റ് മോഹന്‍ലാലും സിദ്ദിഖും പറഞ്ഞു. ഷെയ്ന്‍ പറഞ്ഞ കാര്യങ്ങള്‍ ഇനി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച നടത്തും. അതു കഴിഞ്ഞ് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും സിദ്ദിഖ് പറഞ്ഞു.
അമ്മ എന്തു തീരുമാനിച്ചാലും അത് അനുസരിക്കുമെന്ന് വളരെ സ്‌നേഹത്തോടെ ഷെയ്ന്‍ പറഞ്ഞിട്ടുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞു. മുടങ്ങിപ്പോയ മൂന്ന് സിനിമകളും ഷെയ്ന്‍ പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കി. അവനൊരു കൊച്ചുകുട്ടിയാണ്, നല്ല ഭാവിയുള്ള നടനും ഉപേക്ഷിക്കാന്‍ കഴിയില്ലെന്ന് ഇടവേള ബാബു പ്രതികരിച്ചു.
ആര് ജയിക്കുന്നു എന്നോ ആര് തോല്‍ക്കും എന്നുള്ളതല്ല. അവന്‍ വളരെ സ്‌നേഹത്തോടെയാണ് ഞങ്ങളോട് സഹായം ചോദിച്ചത്. അവനെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം അമ്മയ്ക്കുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കടലാസില്‍ അവന്റെ പരാതിയും വിഷമങ്ങളും എഴുതി തന്നിട്ടുണ്ട്. അവന്‍ വളര്‍ന്നുവരുന്ന താരമാണ്. അവന്റെ ഭാവി ഞങ്ങള്‍ക്ക് നോക്കേണ്ടതുണ്ടെന്നും ഗണേഷ് കുമാര്‍ അറിയിച്ചു.
ജെഎന്‍യു സമരമുഖത്തെത്തിയ ദീപിക പദുക്കോണിനെതിരെ തലങ്ങും വിലങ്ങും വിമര്‍ശനങ്ങളാണ്. ബിജെപി നേതാക്കള്‍ക്ക് അത്രയങ്ങ് ദഹിച്ചിട്ടില്ല. ഇപ്പോഴിതാ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും എത്തി. ദീപിക പദുകോണിന്റെ രാഷ്ട്രീയബന്ധം എന്താണെന്ന് എനിക്ക് അറിയണമെന്ന് സ്മൃതി പറഞ്ഞു.
എന്തുകൊണ്ടാണ് അവര്‍ സമരക്കാരുടെ ഒപ്പം കൂടിയതെന്ന് വാര്‍ത്ത വായിച്ച എല്ലാവര്‍ക്കും അറിയാം. ഇന്ത്യയെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവരുടെ കൂടെയാണ് ദീപിക കൂടിയതെന്നത് ഞങ്ങളെ സംബന്ധിച്ച് അപ്രതീക്ഷിതമല്ല. പെണ്‍കുട്ടികളുടെ സ്വകാര്യഭാഗത്ത് ലാത്തികൊണ്ട് കുത്തിയവര്‍ക്കൊപ്പമാണ് ദീപിക ചേര്‍ന്നത്.
2011 ല്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത് മുതല്‍ ദീപികയുടെ രാഷ്ട്രീയ ബന്ധം അവര്‍ വെളിപ്പെടുത്തിയതാണ്. ജനങ്ങള്‍ ഇപ്പോള്‍ ഇത് കണ്ട് അത്ഭുതപ്പെടുന്നുണ്ടെങ്കില്‍ അവര്‍ക്ക് ഈ കാര്യം അറിയാത്തത് കൊണ്ടാണെന്നും സ്മൃതി ഇറാനി പറഞ്ഞു.
കൊല്ലപ്പെട്ട പ്ലസ് ടു വിദ്യാർഥിനി ഇവ ആന്റണിക്കു വീട്ടുകാരുടെയും സഹപാഠികളുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. സ്കൂളിലേക്ക് യാത്ര പറഞ്ഞ് പോയ ഇവയുടെ മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചപ്പോൾ കരളലിയുന്ന കാഴ്ചകളായിരുന്നു. മൃതദേഹം ആംബുലൻസിൽ നിന്ന് വീട്ടിലേക്ക് എത്തിച്ചപ്പോൾ പുറത്തേക്ക് ഇറങ്ങിവന്ന അമ്മ യോഗിതയുടെ സങ്കടം കൂടിനിന്നവരെയും കരയിച്ചു.
രാവിലെ മുതൽ റോഡിൽ കാത്തുനിന്ന അച്ഛൻ ആന്റണി, മകളുടെ അനക്കമില്ലാത്ത ശരീരം മുറ്റത്തെ വെള്ളവിരിയിലേക്ക് വച്ചപ്പോൾ തളർച്ചയോടെ സുഹൃത്തിന്റെ ചുമലിലേക്ക് ചാഞ്ഞു. ‘പ്ലസ് ടുവിനു ശേഷം കാനഡയിൽ പോയി പഠിക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതൊന്നും നടന്നില്ലല്ലോ, അതിനുമുൻപ് എന്റെ മോളെ അവൻ കൊന്നുകളഞ്ഞില്ലേ’ ആന്റണി വിലപിച്ചു. അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ആയില്ല.
യാത്ര പറയാൻ സഹപാഠികളും അധ്യാപകരും സുഹൃത്തുക്കളും സമീപവാസികളും ബന്ധുക്കളും വീട്ടിലെത്തിയിരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് നാലോടെയാണ് മൃതദേഹം കലൂരിലെ വാടക വീട്ടിലെത്തിച്ചത്. അരമണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിന് വച്ചു. രാത്രിയോടെ ചേർത്തല ചേന്നവേലി സെന്റ് ആന്റണീസ് പള്ളിയിൽ സംസ്കാരം നടത്തി. മാതാവ് യോഗിതയുടെ വീടാണ് ചേന്നവേലിയിൽ.
കേസിലെ പ്രതി കുമ്പളം കുറ്റേപ്പറമ്പിൽ സഫർ ഷായെ (25) കോടതി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണു കേസ്. കലൂർ ഈസ്റ്റ് കട്ടാക്കര റോഡിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ തുറവുർ ചെറുനാട വീട്ടിൽ ആന്റണിയുടെ (എസ്. വിനോദ്) മകൾ ഇവ ആന്റണി (ഗോപിക–17) ചൊവ്വാഴ്ചയാണു കൊല്ലപ്പെട്ടത്. പ്രണയം നിരസിച്ചതിനെ തുടർന്നു കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണു സഫർഷായുടെ മൊഴി. ഇരുവരും തമ്മിൽ സൗഹൃദമുണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.
കൊച്ചിയിലെ സ്കൂളിൽ നിന്നു ചൊവ്വാഴ്ച ഉച്ചയ്ക്കു രണ്ടോടെ ക്ലാസ് കഴിഞ്ഞിറങ്ങിയ ശേഷം കാണാതായ ഇവയുടെ മൃതദേഹം അർധരാത്രി പൊലീസ് വരട്ടുപാറയിൽ കണ്ടെത്തി. അതിരപ്പിള്ളി വരെ പോയിവരാമെന്നു പറഞ്ഞാണ് ഇവയെ താൻ കാറിൽ കയറ്റിയതെന്നു സഫർഷാ പൊലീസിനോടു പറഞ്ഞിട്ടുണ്ട്. ഈവയുടെ ദേഹത്തേറ്റ ആഴമുള്ള 3 മുറിവുകളാണു മരണത്തിനിടയാക്കിയതെന്നു പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. നെഞ്ചിലും കഴുത്തിലും ഇടതു ചെവിക്കു സമീപത്തുമാണ് ഈ മുറിവുകൾ. കാറിൽ വച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം തോട്ടത്തിൽ തള്ളിയെന്നാണു പൊലീസ് നിഗമനം.
തൊടുപുഴ വെങ്ങല്ലൂരിൽ അര്‍ധരാത്രി കാമുകിയായ വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റ് മരിച്ചു. തൊടുപുഴ അച്ചന്‍കവല സിയാദ് കോക്കറാണ് മരിച്ചത്. പ്രതിയായ യുവതിയുടെ പിതാവ് സിദ്ദിഖ് ഒളിവിലാണ്. ഇന്നലെ രാത്രി 12നായിരുന്നു സംഭവം. വിവാഹിതയായ യുവതിയുമായി നേരത്തെ തന്നെ ബന്ധം പുലര്‍ത്തിയിരുന്ന സിയാദ് ഇന്നലെ രാത്രിയില്‍ വീട്ടിലെത്തിയപ്പോൾ സിദ്ദിഖ് സിയാദിനെ കുത്തുകയായിരുന്നു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ സിയാദിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച സിയാദിന് ഭാര്യയും രണ്ടു മക്കളുമുണ്ട്