രാജപുരം മാലക്കല്ല് മുണ്ടാപ്ലാവിൽ ഉറുമ്പേൽ ലിസി ചാക്കോയുടെ വീട്ടിൽ റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അപകടം. ഉറക്കത്തിലായിരുന്ന പിഞ്ചു കുഞ്ഞ് ഉൾപ്പെടെ 5 അംഗം കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്. പൊട്ടിത്തെറിയിൽ കോൺക്രീറ്റ് വീടിന്റെ ചുമരുകൾക്ക് വിള്ളൽ വീണു.
വീട്ടുപകരണങ്ങൾ കത്തിക്കരിഞ്ഞു. ഇന്നലെ പുലർച്ചെ 3 ന് ശേഷമാണ് അപകടം നടന്നതെന്ന് കരുതുന്നു. 3 മണിയോടെ തൊട്ടിലിൽ കിടക്കുന്ന കുഞ്ഞ് കരഞ്ഞതിനാൽ വീട്ടുകാർ ഉണർന്നിരുന്നു. പിന്നീട് വാതിൽ കുറ്റിയിട്ട് ഉറങ്ങിയ വീട്ടുകാർ രാവിലെയാണ് റഫ്രിജറേറ്റർ പൂർണമായും കത്തിയമർന്ന നിലയിൽ കണ്ടത്. കംപ്രസർ പൊട്ടിത്തെറിച്ചതാണ് കാരണമെന്ന് കരുതുന്നു. വീട്ടുപകരണങ്ങൾ ഉരുകിയ നിലയിലാണ്. വയറിങ് കത്തിനശിച്ചു. വീട് താമസിക്കാൻ പറ്റാത്ത സ്ഥിതിയിലാണ്.
അടുക്കളയിൽ തന്നെ ഉണ്ടായിരുന്ന 2 ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടർന്നില്ല. അടുക്കളയോടു ചേർന്നുള്ള മുറിയിലാണ് ലിസി ചാക്കോയുടെ മകൾ സോഫിയ, ഭർത്താവ് സജീഷ് ഫിലിപ്, മക്കൾ എന്നിവർ കിടന്നിരുന്നത്. വാതിൽ അടച്ചിരുന്നതിനാൽ തീയും പുകയും അകത്ത് കയറിയില്ല. കള്ളാർ വില്ലേജ് ഓഫിസർ ടി.ഹാരിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണൻ, പഞ്ചായത്തംഗം സെന്റി മോൻ മാത്യു എന്നിവർ സ്ഥലം സന്ദർശിച്ചു.
അപകടം അകറ്റാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. 6 മാസത്തില്‍ ഒരിക്കല്‍ കംപ്രസര്‍ കോയിലുകള്‍ വൃത്തിയാക്കണം.
2. വോള്‍ട്ടേജ് വ്യതിയാനം ഒഴിവാക്കാന്‍ നിലവാരമുള്ള സ്റ്റെബിലൈസര്‍ സ്ഥാപിക്കണം.
3. പഴക്കം ചെന്ന പവര്‍ പ്ലഗ് പോയിന്റുകളില്‍ റഫ്രിജറേറ്റര്‍ കണക്ട് ചെയ്യരുത്.
4. വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിലും, ചൂട് കൂടുതലുള്ള അടുക്കളയിലും ഫ്രിജ് സ്ഥാപിക്കരുത്.
5. വീട്ടിലെ വയറിങ് കേടു വന്നിട്ടില്ലെന്ന് ഉറപ്പാക്കാം
6.റഫ്രിജറേറ്ററിലെ ഡീഫോസ്റ്റ് സംവിധാനം മാസത്തില്‍ ഒരിക്കല്‍ പ്രവര്‍ത്തിപ്പിക്കണം.
7. റഫ്രിജറേറ്ററിനു പിന്നില്‍ ആവശ്യത്തിനു വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പാക്കണം.
ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ജല പ്രതിസന്ധിക്കു പരിഹാരമായി കണക്കാക്കിയിരുന്ന സര്‍ദാര്‍ സരോവര്‍ ഡാം നിറഞ്ഞുകവിഞ്ഞിരിക്കയാണ്. അതിന്റെ ആഘോഷത്തിലാണ് ഗുജറാത്ത് സര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനാഘോഷത്തില്‍ ഇതു കൂടി ഉള്‍പ്പെടുത്തുമെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. എന്നാല്‍ ഇങ്ങനെ ആഘോഷങ്ങള്‍ നടക്കുമ്പോഴും നര്‍മദയുടെ തീരങ്ങളില്‍ താമസിക്കുന്ന ആയിരകണക്കിന് ജനങ്ങളാണ് വീടൊഴിയാന്‍ നിര്‍ബന്ധിതരാകുന്നത്. മധ്യപ്രദേശിലും ഡല്‍ഹിയിലുമായി ജനങ്ങളും ആക്ടിവിസ്റ്റുകളും ചേര്‍ന്ന് സംഘടിപ്പിക്കുന്ന – ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന നിരാഹാര സമരമുള്‍പ്പെടെയുള്ള – സമരങ്ങളോടു സര്‍ക്കാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
അതേസമയം തന്നെ ബാധിത പ്രദേശങ്ങളിലെ വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും ചുവരുകളില്‍, പരമാവധി ജലനിരപ്പുയരാന്‍ സാധ്യതയുള്ള അളവുകള്‍ നരത്തെ അധികൃതര്‍ അടയാളപ്പെടുത്തി പോവുകയും ചെയ്തിട്ടുണ്ട്. ദുരിത ബാധിതരായവരുടെ വസ്തുവകകള്‍ കൊണ്ടുപോകാന്‍ ചെറുതും വലുതുമായ ട്രക്കുകളും അധികൃതര്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട്. പ്രദേശ വാസികളില്‍ പലരും വീടൊഴിഞ്ഞു പോകാന്‍ കൂട്ടാക്കിയിരുന്നില്ലെങ്കിലും, നിവൃത്തിയില്ലാതെ വീടൊഴിഞ്ഞു പോകുകയാണ് ജലനിരപ്പുയര്‍ന്നതോടെ ഇവര്‍. കണ്മുന്‍പില്‍ ജലനിരപ്പുയരുന്നത് കണ്ടതോടെ, ഡാമിനെതിരായ സമരത്തില്‍ പങ്കാളികളായിരിക്കുകയാണ് ഇവരില്‍ പലരും. ഡാമിന്റെ ജലനിരപ്പ് പ്രതിദിനം എത്ര ഉയര്‍ത്താമെന്നതിനു മുന്‍കൂട്ടി നിശ്ചയിച്ച പരിധിയുണ്ട്. ഇത് 10 സെന്റിമീറ്റര്‍ ആണെന്നിരിക്കെ, ഇതിനേക്കാള്‍ ഒരുപാടു കൂടുതലാണ് ഉയരുന്ന ജലനിരപ്പിന്റെ തോത് എന്ന് പ്രദേശവാസികള്‍ നേരത്തെ തന്നെ പരാതിപെട്ടിരുന്നു.
വെള്ളം വീടുകളുടെ പടിക്കല്‍ എത്തിയപ്പോഴാണ് പ്രദേശ വാസികള്‍ വീടിനുള്ളിലെ സാധനങ്ങള്‍ ട്രക്കുകളില്‍ നിറക്കാന്‍ തുടങ്ങിയത്. വീടിനുള്ളിലേക്ക് വെള്ളം ഇരച്ചു കയറിക്കൊണ്ടിരിക്കുമ്പോള്‍ പലരും വീട്ടുസാമാനങ്ങളും അലമാരകളും ട്രക്കുകളിലേക്കു വാരി എറിയുകയായിരുന്നുവെന്നു കണ്ടു നിന്നവര്‍ പറയുന്നു.വാടക വീടുകളില്‍ താമസിച്ചിരുന്നവരും, വാടക കൊടുക്കാന്‍ സാധിക്കാത്തവരുമായ ജനങ്ങളെ, ആസ്ബസ്റ്റോസ് മേഞ്ഞ ഒറ്റമുറി കുടില്‍ താവളങ്ങളിലേക്കു കൂട്ടത്തോടെ മാറ്റിപാര്‍പ്പിച്ചിരിക്കുകയാണ്.
ജലനിരപ്പ് താഴ്ന്നിരിക്കാമെന്ന പ്രതീക്ഷയോടെ ഗ്രാമവാസികള്‍ ദിവസവും വെള്ളത്തിനടിയിലായ തങ്ങളുടെ ഗ്രാമങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ടെങ്കിലും ഒക്ടോബര്‍ അവസാനത്തോടെ മാത്രമേ ജലനിരപ്പ് താഴാന്‍ സാധ്യതയുള്ളൂ എന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നത്. നഷ്ടത്തിന്റെ കണക്കുകളാകട്ടെ, പേടിപ്പെടുത്തുന്ന തോതിലാണ് – 200 ഇല്‍ അധികം ഗ്രാമങ്ങളാണ് മധ്യപ്രദേശിലും മഹാരാഷ്ടയിലും ഗുജറാത്തിലുമായി വെള്ളത്തിനടിയിലായിരിക്കുന്നത്. മധ്യ പ്രദേശില്‍ മാത്രമായി 192 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. ഏതാണ്ട് ഒരു മാസത്തിലധികം ഇതേ സ്ഥിതി തുടരും എന്നാണ് കണക്കാക്കുന്നത്.
കൂറ്റന്‍ ഡാമിന്റെ രാഷ്ട്രീയം 2017 ഇല്‍ 30 ചാലുകളുടെ നിര്‍മ്മാണത്തോടെ (ഇതോടെ ഡാമിന്റെ വിസ്തൃതി 122 മീറ്ററില്‍ നിന്ന് 139 മീറ്ററായി ഉയര്‍ന്നു ) പ്രധാന മന്ത്രി നരേന്ദ്ര മോദിയാണ് ഈ പദ്ധതി ഉത്ഘാടനം ചെയ്തത്. ഇതിനു ശേഷം ആദ്യമായാണ് ഡാം നിറയുന്നത്. കടലിനോടു ചേര്‍ന്ന് ദക്ഷിണ ഗുജറാത്തിലെ ബാറുച്ചിനപ്പുറത്തായി സ്ഥിതി ചെയ്യുന്ന നര്മദയുടെ മറ്റു സംഭരണികള്‍ക്ക് വേണ്ടി ഫ്‌ളഡ് ഗേറ്റുകള്‍ അടച്ചു വെച്ചിരിക്കുന്നതു കൊണ്ട് കൂടിയാണ് മഴ കനത്തതോടെ നിയന്ത്രണാതീതമായി ജലനിരപ്പുയര്‍ന്നത്. ഗുജറാത്ത് സര്‍ക്കാരിന്റെ ഈ നിലപാട്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിക്കും, ഒട്ടനേകം ജനങ്ങള്‍ ഭാവനരഹിതര്‍ ആകുമെന്ന ആശങ്ക നേരിടുന്ന മധ്യ പ്രദേശ് സര്കാരിനുമിടയില്‍ ചെറിയ സങ്കര്ഷത്തിനും കാരണമായി.
1999 ഇലെ സുപ്രീം കോടതി വിധി ഡാമിലെ ജലനിരപ്പ് 122 അടിയാക്കാന്‍ അനുവാദം കൊടുത്തത്, ജലനിരപ്പുയര്‍ന്നാല്‍ ബാധിക്കപ്പെടുന്ന ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് അര്‍ഹമായ രീതിയില്‍ പുനരധിവാസം നല്‍കണമെന്ന നിബന്ധനയോടു കൂടിയായിരുന്നു. 2017 ല്‍ 132 അടിയാക്കി ഉയര്‍ത്താനുള്ള അനുമതി നല്കിയതും ഇതേ ഉറപ്പു വാങ്ങിക്കൊണ്ടായിരുന്നു. ഈ വാക്കു പാലിക്കപ്പെടുമെന്നു ഉറപ്പാക്കേണ്ടത് ഇപ്പോള്‍ കമല്‍ നാഥ് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.
പ്രളയം മാത്രമല്ല, വരള്‍ച്ചയും നര്‍മദയുടെ തീരപ്രദേശ വാസികള്‍ക്ക് ശാപമാണ്.2018 ഇല്‍ ഡാമിന്റെ പ്രൗഢി ആഘോഷിക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ പാഴാക്കിയ വെള്ളത്തിന്റെ അളവ് നര്മദയുടെ വരള്‍ച്ചയ്ക്ക് വഴി വക്കുന്നിടത്തോളം പോന്നതായിരുന്നു. വരള്‍ച്ചയുടെ ഫലമായി നദിയിലേക്കു കയറിയ കടല്‍ വെള്ളം ജലസേചനത്തെയും മത്സ്യ ബന്ധനത്തെയും ബാധിക്കുകയും, അത് വഴി കര്‍ഷകരെയും നര്മദയെ ആശ്രയിച്ചു ജീവിക്കുന്ന ഒട്ടനവധി മത്സ്യ തൊഴിലാളികളെയും ദുരിതത്തിലാഴ്ത്തുകയും, 2018 ഇലെ മഴകാലം കഴിയും വരെ അടച്ചു പൂട്ടേണ്ട തരത്തില്‍ വ്യവസായ മേഖലയെ സാരമായി തന്നെ ബാധിക്കുകയും ചെയ്തിരുന്നു.
സോഷ്യൽ മീഡിയയിലൂടെ അനേകലക്ഷം ആസ്വാദകർ ഹൃദയത്തിലേറ്റിയ അനുഗ്രഹിത ഗായകൻ അഭിജിത്ത് വിജയന്‍ (അഭിജിത്ത് കൊല്ലം) വിവാഹിതനാകുന്നു. വധു വിസ്മയ ശ്രീ. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.
യേശുദാസുമായുള്ള ശബ്ദ സാമ്യത കൊണ്ടാണ് യുവ ഗായകന്‍ അഭിജിത്ത് വിജയന്‍ ആദ്യം ശ്രദ്ധ നേടിയിരുന്നത്.

പത്ത് വര്‍ഷത്തിലേറെയായി സോഷ്യല്‍ മീഡിയയിലും ഗാനമേള വേദികളും നിറസാനിധ്യമായി നില്‍ക്കുന്ന അഭിജിത്ത് അടുത്തിടെയാണ് സിനിമകളില്‍ പാടിത്തുടങ്ങിയത്.
പി.വി സിന്ധുവിനെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി 70കാരൻ കലക്ടറുടെ മുൻപിലെത്തി. നിവേദനം വായിച്ച് കലക്ടർ ഞെട്ടി. സിന്ധുവിനെ വിവാഹം കഴിക്കണമെന്നും അതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കുമെന്നും നിവേദനത്തിൽ പറയുന്നു. തമിഴ്‌നാട് രാമനാഥപുരം ജില്ലക്കാരനായ മലൈസാമിയാണ് ഇത്തരമൊരു ആവശ്യമായി ജില്ലാ ഭരണകൂടത്തെ സമീപിച്ചത്.
പൊതുജനങ്ങൾ പരാതികളും അപേക്ഷകളും സമർപ്പിക്കാനുള്ള പ്രതിവാര യോഗത്തിലാണ് മലൈസാമി വിചിത്ര നിവേദനവുമായി എത്തിയത്. ബാഡ്മിന്റൺ താരമായ സിന്ധുവിന്റെ ചിത്രത്തോടൊപ്പം മലൈസാമിയുടെ ചിത്രവും ഇയാൾ കത്തിനൊപ്പം നൽകി. 24കാരിയായ സിന്ധുവിന്റെ കരിയറിൽ താൻ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും ഇയാൾ പറയുന്നു. തനിക്ക് 16 വയസ് മാത്രമാണ് പ്രായമെന്നും 2004 ഏപ്രില്‍ 4 നാണ് തന്റെ ജനനമെന്നും മലൈസാമി അവകാശപ്പെട്ടു.
തിരുവനന്തപുരം: മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി വിധിയെ പിന്തുണച്ചു സിപിഐ. ശബരിമല വിധി നടപ്പാക്കിയെങ്കിൽ എന്തുകൊണ്ട് ഈ വിധി നടപ്പാക്കിക്കൂടായെന്ന്, മരട് ഫ്ളാറ്റുകൾ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചോദിച്ചു.
മരട് വിഷയത്തിൽ സുപ്രീം കോടതി വിധി നടപ്പാക്കരുതെന്ന് ആർക്കും പറയാനാകില്ലെന്നു കാനം നേരത്തെയും പറഞ്ഞിരുന്നു. അതേസമയം, സിപിഎമ്മും കോണ്‍ഗ്രസും ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായി നിലപാടാണു സ്വീകരിച്ചത്.
മരട് ഫ്ളാറ്റ് പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവു മറികടക്കാനുള്ള സാധ്യത തേടിയാണു സംസ്ഥാന സർക്കാർ സർവകക്ഷി യോഗം വിളിച്ചത്. നിയമക്കുരുക്കിൽപ്പെട്ട മരട് ഫ്ളാറ്റ് പൊളിക്കൽ ഉത്തരവുമായി ബന്ധപ്പെട്ടു വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം അറിഞ്ഞശേഷം തുടർനടപടി സ്വീകരിക്കാനാണു സർക്കാർ തീരുമാനം.
ഫ്ളാറ്റ് പൊളിക്കൽ ഉത്തരവുമായി ബന്ധപ്പെട്ടു സർവകകക്ഷി യോഗം വിളിക്കണമെന്നാവശ്യപ്പെട്ടു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യം കത്ത് നൽകിയത്. മരടിലെ ഫ്ളാറ്റ് പൊളിക്കാതിരിക്കാൻ സർക്കാർ ഇടപെടണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു. സിപിഎം, ഫ്ളാറ്റ് ഉടമകൾക്കൊപ്പമാണെന്നും മരട് സന്ദർശിച്ച കോടിയേരി പ്രഖ്യാപിച്ചിരുന്നു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫ്ളാറ്റ് ഉടമകൾക്ക് അനുകൂലമായി രംഗത്തെത്തി. സർക്കാർ അടിയന്തരമായി ഇടപെട്ടു പ്രതിസന്ധി പരിഹരിക്കണമെന്നാണു രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രീംകോടതിയെ ബോധ്യപ്പെടുത്തുക, ഫ്ളാറ്റുടമകളുടെ ഭാഗം കേൾക്കുക, പൊളിച്ചേ തീരൂവെങ്കിൽ പുനരധിവാസം ഉറപ്പാക്കി തുര്യമായ നഷ്ടപരിഹാരം നൽകുക എന്നീ നിർദേശങ്ങൾ മുഖ്യമന്ത്രിക്കു നൽകിയ കത്തിൽ രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു.
ഉത്തരവ് നടപ്പാക്കി ഇരുപതിനകം സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിക്കാനാണു സുപ്രീംകോടതി നിർദേശം. ഇതിനു തൊട്ടുപിന്നാലെയാണു വിധി മറികടക്കാനും കോടതി വിധി നടപ്പാക്കുന്നതു നീട്ടിവയ്ക്കുന്നതിനുള്ള നിർദേശങ്ങൾ സമാഹരിക്കുന്നതിന്റെയും ഭാഗമായി സർക്കാർ സർവകകക്ഷി യോഗം വിളിച്ചത്.
മരട് ഫ്ളാറ്റ് നിലനിൽക്കുന്ന മേഖലയെ സിആർഇസഡ്- മൂന്നിന്റെ (തീരദേശ നിയന്ത്രണ നിയമം) പരിധിയിൽനിന്നു രണ്ടിലേക്കു മാറ്റി വിജ്ഞാപനം ഇറക്കാൻ കേന്ദ്രസർക്കാരിനോടു ശിപാർശ ചെയ്യാൻ സംസ്ഥാനത്തിനു കഴിയും. സിആർഇസഡ് രണ്ടിലുള്ള പ്രദേശത്തു സ്ഥിതിചെയ്യുന്ന ഫ്ളാറ്റ് പൊളിക്കേണ്ടതില്ല.
ഗോഡ: മതപരിവര്‍ത്തനം ആരോപിച്ച് ജാര്‍ഖണ്ഡില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഫാ. ബിനോയ് ജോണിന് ജാമ്യം ലഭിച്ചു. ഗോഡ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. മതപരിവര്‍ത്തനം, ആദിവാസി ഭൂമി കയ്യേറ്റം എന്നീ കുറ്റങ്ങളാരോപിച്ച് കഴിഞ്ഞ ആറിനാണ് തൊടുപുഴ വെട്ടിമറ്റം സ്വദേശിയും ഭാഗല്‍പൂര്‍ രൂപതാ വൈദികനുമായ ഫാ. ബിനോയ് ജോണിനെ ദിയോദാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് ഗോഡ ജില്ലാ ജയിലില്‍ റിമാന്‍റിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന വൈദികന്‍റെ വാദം അംഗീകരിച്ചാണ് ഗോഡ സിജെഎം കോടതി ജാമ്യം അനുവദിച്ചത്. നിയമ സഹായവുമായി ഇടുക്കി എംപി ഉള്‍പ്പടെയുള്ളവര്‍ ഗോഡയിലെത്തിയിരുന്നു.
കേസ് കെട്ടിച്ചമച്ചതാണെന്നും വിഷയത്തില്‍ ഇടപെടണമെന്നുമാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് കേന്ദ്രസര്‍ക്കാരിനും മനുഷ്യാവാകാശ, ന്യൂനപക്ഷ കമ്മീഷനുകള്‍ക്കും കത്ത് നല്‍കിയിരുന്നു.
വൈദികന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ പൊലീസ് കോടതിയെ അറിയിച്ചില്ലെന്നും ഇടുക്കി എംപി കത്തില്‍ ചൂണ്ടിക്കാട്ടി. ഇന്നലെ വൈകിട്ടോടെ വൈദികനെ ജയിലില്‍ നിന്ന് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
69-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളറിയിച്ച് സോഷ്യല്‍ മീഡിയയും. മോദിയുടെ അഭ്യുദയകാംഷികളും അനുഭാവികളുമടക്കമുള്ളവര്‍ ആശംസകളുമായെത്തിയതോടെ പ്രധാനമന്ത്രിയുടെ ജന്മദിനം ട്വിറ്റര്‍ ട്രെന്‍ഡിങിലേക്ക്.
ഏഴ് വ്യത്യസ്ത ഹാഷ്ടാഗുകളിലാണ് ട്വിറ്ററില്‍ മോദിക്കുള്ള പിറന്നാളാശംസകള്‍ നിറയുന്നത്. അമുലിന്‍റെ #happybirthdaynarendramodi എന്ന ഹാഷ്ടാഗാണ് ട്വിറ്ററില്‍ ഒന്നാമത്. 69 അടി നീളമുള്ള കേക്ക് മുറിച്ചാണ് ഭോപ്പാലിലെ ബിജെപി പ്രവര്‍ത്തകര്‍ മോദിയുടെ ജന്മദിനം ആഘോഷിച്ചത്. മോദിയുടെ വരവ് പ്രമാണിച്ച് നര്‍മ്മദയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ട് ബഹുവര്‍ണമണിഞ്ഞിരുന്നു.

പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ഗുജറാത്തിലെ വിദ്യാലയങ്ങളിൽ പ്രത്യേക ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. അഹമ്മദാബാദിൽ എത്തുന്ന മോദി പതിവ് പോലെ അമ്മ ഹീരാബെന്നിനെ സന്ദർശിക്കും. തുടർന്ന് സർദാർ സരോവർ അണക്കെട്ടും ഏകതാ പ്രതിമയും സന്ദർശിക്കുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ നിർമാണ പുരോഗതി വിലയിരുത്തും.’നമാമി നർമദാ മഹോത്സവം’ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി കേവഡിയായിലെ ചടങ്ങിൽ വച്ചു ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കും.
#Amul wishes the Hon. PM Shri Narendra Modi @narendramodi a very happy 69th birthday! #happybirthdaynarendramodi pic.twitter.com/E039hOXwlT
— Amul.coop (@Amul_Coop) September 16, 2019
ബെംഗളൂരു: വിവാദ പ്രസ്താവന നടത്തി കര്‍ണാടകയിലെ ബിജെപി മന്ത്രി. ബിജെപിക്ക് വോട്ട് ചെയ്യാത്ത മുസ്ലീങ്ങള്‍ പാക്കിസ്ഥാനെ സ്‌നേഹിക്കുന്നവരാണെന്നും അവര്‍ രാജ്യസ്‌നേഹത്തിന് എതിരാണെന്നും കര്‍ണാടകയിലെ ഗ്രാമ വികസന വകുപ്പ് മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കെ.എസ്.ഈശ്വരപ്പ പറഞ്ഞു.
രാജ്യസ്‌നേഹമുള്ള മുസ്ലീങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യും. എന്നാല്‍ രാജ്യസ്‌നേഹമില്ലാത്ത, പാക്കിസ്ഥാന്‍ പക്ഷം പിടിക്കുന്ന മുസ്ലീങ്ങള്‍ ബിജെപിയെ എതിര്‍ക്കും ഈശ്വരപ്പ പറഞ്ഞു.
കോണ്‍ഗ്രസ് നേതാക്കളെ ഹിജഡകള്‍ എന്നും ഈശ്വരപ്പ പ്രസംഗത്തിനിടയില്‍ വിശേഷിപ്പിച്ചു. “തങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ എത്തും മുന്‍പ് ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ താല്‍പര്യം കാണിച്ചു. എന്നാല്‍, 50,000 മുസ്ലീങ്ങള്‍ തങ്ങള്‍ക്ക് വോട്ട് ചെയ്യില്ലെന്നും തിരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നും അവര്‍ ഭയപ്പെട്ടു. അടിയ്ക്കടി വാക്കുമാറുന്ന ഇവര്‍ക്ക് ഹിജഡകളുടെ സ്വഭാവമാണ്” – വിവാദ പ്രസംഗത്തില്‍ ഈശ്വരപ്പ പറഞ്ഞു.
ഏതെങ്കിലും ഒരു സമൂഹത്തെയോ മതവിഭാഗത്തെയോ സന്തോഷിപ്പിക്കാനോ തൃപ്തിപ്പെടുത്താനോ താന്‍ ശ്രമിച്ചിട്ടില്ലെന്നും എന്നാല്‍, അവരുടെയൊക്കെ വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിച്ചെന്നും ഈശ്വരപ്പ പ്രസംഗത്തിനിടെ പറഞ്ഞു.
ഇതിനു മുന്‍പും നിരവധി വിവാദ പ്രസംഗങ്ങള്‍ നടത്തിയിട്ടുള്ള നേതാവാണ് ഈശ്വരപ്പ. ബിജെപിയില്‍ വിശ്വാസമില്ലാത്ത മുസ്ലീങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കില്ലെന്ന് ഈശ്വരപ്പ പറഞ്ഞിരുന്നു. ഇതും ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. ഇപ്പോള്‍ മന്ത്രി നടത്തിയിരിക്കുന്ന ഹിജഡ പരാമര്‍ശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അടക്കം മന്ത്രിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനാല്‍ അങ്കത്തിന് തിരികൊളുത്തുന്ന് കാണാന്‍ ആരാധകര്‍ ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ഇതിനിടെ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മലയാളി താരം സഞ്ജു സാംസണിനെ ചൂണ്ടിക്കാണിച്ചാണ് ഗംഭീറിന്റെ മുന്നറിയിപ്പ്.
”ഋഷഭ് പന്ത് എന്നും ആവേശം പകരുന്ന താരമാണ്. പക്ഷെ എന്റെ ഫേവറേറ്റായ സഞ്ജുവിനെ അവന്‍ ശ്രദ്ധിക്കണം. സഞ്ജു ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്” ഗംഭീര്‍ പറയുന്നു. നേരത്തെ തന്നെ സഞ്ജുവിനെ ഇന്ത്യന്‍ ടീമിലേക്ക് എടുക്കണമെന്ന് ഗംഭീര്‍ അഭിപ്രായപ്പെട്ടിരുന്നു.
ധോണിയ്ക്ക് പകരക്കാരനായി ഇന്ത്യന്‍ ടീം നോക്കി കാണുന്നത് പന്തിനെയാണ്. ഈ സാഹചര്യത്തിലാണ് ഗംഭീറിന്റെ പ്രസ്താവന. പന്ത് സ്ഥിരത പുലര്‍ത്താത്തതാണ് ഗംഭീറിനെ മാറി ചിന്തിപ്പിക്കുന്നത്. ഐപിഎല്ലിലേയും ഇന്ത്യ എയ്ക്ക് വേണ്ടിയുള്ള പ്രകടനങ്ങളുമാണ് സഞ്ജുവിനെ ദേശീയ ശ്രദ്ധയിലെത്തിക്കുന്നത്.
അതേസമയം, ഇന്ത്യന്‍ ടീമിലേക്കുള്ള വിളി വരുമെന്ന് പ്രതീക്ഷയുണ്ടെന്ന് സഞ്ജു സാംസണ്‍ പറയുന്നു. എപ്പോള്‍ വേണമെങ്കില്‍ വേണമെങ്കിലുമൊരു വിളി വരാമെന്നും അതിനായി തയ്യാറായി ഇരിക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു. കാര്യവട്ടത്ത് ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് സഞ്ജുവിന് ആത്മവിശ്വാസം നല്‍കുന്നത്.
തന്നെ കുറിച്ച് മുന്‍ താരങ്ങളായ ഗൗതം ഗംഭീര്‍, ഹര്‍ഭദന്‍ സിങ് തുടങ്ങിയവര്‍ സംസാരിക്കുന്നത് കാണുമ്പോള്‍ കരിയറില്‍ താന്‍ എവിടെ എത്തി നില്‍ക്കുന്നുവെന്നത് ബോധ്യപ്പെടുന്നുണ്ടെന്നും സഞ്ജു. അവരുടെ പിന്തുണ ആത്മവിശ്വാസം പകരുന്നതാണെന്നും താരം പറഞ്ഞു.
സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ രേഖപ്പെട്ടുത്തിയ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്കിലെ (ജിഡിപി) ഇടിവ് ഗുരുതരമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. പ്രതീക്ഷിച്ചതിലും വലിയ ഇടിവാണ് രേഖപ്പെട്ടുത്തിയത്. ആഭ്യന്തര ഉത്പാദന നിരക്ക് അഞ്ച് ശതമാനമായി കുറഞ്ഞതില്‍ അമ്പരപ്പ് തോന്നുന്നെന്നും എന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പ്രതികരിച്ചു. സിഎൻബിസി- ടിവി 18 ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ജിഡിപി ഇടിവ് സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയത്.
ജിഡിപി വളര്‍ച്ചാ നിരക്ക് 5.5 ശതമാനത്തില്‍ കുറയില്ലെന്നായിരുന്നു കണക്കു കൂട്ടല്‍. ആർബിഐ 5.8 ശതമാനം വളർച്ചാ നിരക്കാണ് പ്രവചിച്ചത്. എന്നാല്‍, തീർത്തും അപ്രതീക്ഷിതമായിട്ടാണ് അഞ്ച് ശതമാനമായി കുറഞ്ഞത്. എല്ലാ പ്രവചനങ്ങളെക്കാളും നിരക്കിലുണ്ടായ കുറവ് എന്തുകൊണ്ട് സംഭവിച്ചുവെന്നത് വിലയിരുത്തി വരികയാണെന്നും ശക്തികാന്ത ദാസ് വ്യക്തമാക്കി. എന്നാൽ തിരിച്ചടിയിൽ നിന്നും കരകയറാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ള സാമ്പത്തിക ഉത്തേജക നടപടികളിലാണ് അദ്ദേഹം പ്രതീക്ഷ പുലർത്തുന്നത്. സർക്കാർ നീക്കങ്ങൾ സാമ്പത്തിക രംഗം മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്നും ശക്തികാന്ത ദാസ് പറഞ്ഞു. രാജ്യം സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സൂചന നൽകിയ അദ്ദേഹം വളർച്ചാനിരക്ക് ശരിയായ ദിശയിലേക്ക് കൊണ്ടുവരുന്നതിനാകണം സർക്കാരിന്റെ പ്രഥമ പരിഗണന വേണ്ടതെന്നും പറഞ്ഞു.
അതേസമയം, സൗദി അറേബ്യയിലെ രണ്ട് എണ്ണ നിലയങ്ങൾക്ക് നേരെ നടത്തിയ ഡ്രോൺ ആക്രമണം ആഗോള എണ്ണ വിതരണത്തെ ബാധിക്കുകയും എണ്ണവില 10 ശതമാനത്തിലധികം ഉയരുകയും ചെയ്ത സാഹചര്യത്തെയും അദ്ദേഹം വിലയിരുത്തുന്നുണ്ട്. സൗദി അറേബ്യയിലെ അരാംകോയിലെ ഉത്പാദന വെട്ടിക്കുറവ് കറന്റ് അക്കൗണ്ട് കമ്മി (സിഎഡി)യെ ബാധിച്ചേക്കാം, നിലവിലെ സ്ഥിതി നീണ്ടുനിൽക്കുന്നെങ്കിൽ സാമ്പത്തിക രംഗത്ത് വിണ്ടും പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ പുറത്തുവിട്ട കണക്കു പ്രകാരം ഇന്ത്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്ക് (ജിഡിപി) കഴിഞ്ഞ ആറു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിന്നായിരുന്നു റിപ്പോർട്ട്. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജിഡിപി വളര്‍ച്ചാ നിരക്ക് വെറും അഞ്ച് ശതമാനം മാത്രമാണെന്നും രാജ്യത്തെ സാമ്പത്തികാവസ്ഥ അതീവ ഗുരുതരമാണെന്നും ചൂണ്ടിക്കാട്ടുന്നതായിരുന്നു ഓഗസ്റ്റ് 30 ന് പുറത്ത് വിട്ട റിപ്പോർട്ട് ചൂണ്ടിക്കാട്ടിയത്.