India

ന്യൂഡൽഹി: കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്(81) അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലേക്ക് വീഴുകയായിരുന്നു.

മൂന്ന് തവണ തുടർച്ചയായി ഡൽഹി മുഖ്യമന്ത്രിയായിട്ടുണ്ട്. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയോട് മത്സരിച്ച് പരാജയപ്പെട്ടതിനെ തുടർന്നാണ് ഭരണം നഷ്ടപ്പെട്ടത്. 2014ൽ കേരള ഗവർണറായി പ്രവർത്തിച്ചിട്ടുണ്ട്.

ജനുവരി 2009 ൽ ഷീല ദീക്ഷിത് തുടർച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രിയാവുകയായിരുന്നു (1998 മുതൽ 2013 വരെ). ഡൽഹിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ് ഷീല. ഡൽഹിയിലെ ഗോൽ മാർക്കറ്റ് മണ്ഡലത്തിൽ നിന്നാണ് ഷീല ദീക്ഷിത് എം.എൽ.എ ആയി വിജയിച്ചത്.

2013-ൽ ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ മത്സരിച്ച ഷീല ദീക്ഷിത് ആം ആദ്മി പാർട്ടിയുടെ ചെയർമാൻ അരവിന്ദ് കെജ്രിവാളിനോട് പരാജയപ്പെട്ടതോടുകൂടി 2013 ഡിസംബർ എട്ടാം തിയതി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചു.

2014 മാർച്ച് 11-നു കേരള ഗവർണറായി ഷീല ദീക്ഷിത് സ്ഥാനമേറ്റെടുത്തു. 2014 ൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിലെത്തിയശേഷം യുപിഎ സർക്കാർ നിയമിച്ച പന്ത്രണ്ടോളം ഗവർണർമാരെ നീക്കാൻ ശ്രമിച്ചിരുന്നു. ഇതോടെയാണ് 2014 ഓഗസ്റ്റ് 24ാം ആം തീയതി ഷീലാ ദീക്ഷിത് രാജിവച്ചത്. അഞ്ചു മാസമാണ് അവർ കേരള ഗവർണറായിരുന്നത്.

ഗവർണറായിരുന്ന കാലത്തെ അവരെടുത്ത നിർണായകമായ ഒരു തീരുമാനം, എം.ജി. സർവകലാശാലാ വൈസ് ചാൻസലറായിരുന്ന ഡോ. എ.വി. ജോർജിനെ പിരിച്ചുവിട്ടതാണ്. ഇന്ത്യയിൽ ആദ്യമായാണ് ഒരു വി.സി യെ ചാൻസലറെന്ന നിലയിൽ ഗവർണർ പിരിച്ചുവിടുന്നത്.

സാങ്കേതിക തരാറിനെ തുടര്‍ന്ന് മാറ്റിവച്ച ഇന്ത്യയുടെ രണ്ടാം ചന്ദ്രപര്യവേക്ഷണ ദൗത്യത്തിന് തുടക്കം കുറിക്കാന്‍ ഇനി രണ്ടു ദിവസം മാത്രം. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.43 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ചന്ദ്രയാന്‍ രണ്ട് പറന്നുയരുക. വിക്ഷേപണം എട്ടുദിവസം വൈകിയാണെങ്കിലും മുന്‍നിശ്ചയിച്ച സെപ്റ്റംബര്‍ ഏഴിനു തന്നെ പേടകം ചന്ദ്രനിലിറങ്ങും

ഭൂമിയെന്ന വാസസ്ഥലം കഴിഞ്ഞാല്‍ മനുഷ്യനില്‍ ഇത്രയധികം കൗതുകമുയര്‍ത്തിയ മറ്റൊരു ഗ്രഹമില്ല. സാഹിത്യങ്ങളില്‍ ചന്ദ്രക്കല പ്രത്യാശയുടെ പ്രതീകമാണ്.മൂന്നൂലക്ഷത്തി എണ്‍പത്തിനാലായിരം കിലോമീറ്റര്‍ അകലയെുള്ള അമ്പിളിമാമന്റെ രഹസ്യങ്ങള്‍ തേടിയുളള യാത്രകള്‍ ഇന്നും ഇന്നലെയും തുടങ്ങിയതുമല്ല നീല്‍ ആംസ്ട്രോങും സംഘവും ചന്ദ്രനില്‍ കാലുകുത്തിയിട്ട് അരനൂറ്റാണ്ട് പിന്നിട്ട് രണ്ടുദിവസ,ം കഴിയുമ്പോള്‍ ഭാരതത്തിന്റെ രണ്ടാം ദൗത്യം കുതിച്ചുയരും. കഴിഞ്ഞ ഞായറാഴ്ച പുലര്‍‍ച്ചെ നിശ്ചയിച്ചിരുന്ന വിക്ഷേപണം വിക്ഷേപണ വാഹനമായ ജി.എസ്.എല്‍വി മാര്‍ക്ക് ത്രി റോക്കറ്റില്‍ ഹീലിയം ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മാറ്റിവെയ്ക്കുകയായിരുന്നു. റോക്കറ്റിലെ ക്രയോജനിക് എന്‍ജിനിലെ മര്‍ദ്ദം ക്രമീകരിക്കുന്നതിനാണ് ഹീലിയം ഉപയോഗിക്കുന്നത്

പ്രഖ്യാപിച്ചിരുന്നതില്‍ നിന്ന് എട്ടുദിവസം വൈകിയാണ് വിക്ഷേപണമെങ്കിലും മുന്‍നിശ്ചയിച്ചതനുസരിച്ച് സെപ്റ്റംബര്‍ ഏഴിനു തന്നെ പേടകം ചന്ദ്രനില്‍ ഇറങ്ങും. ചന്ദ്രന്റെ ദക്ഷിണധ്രുവം ലക്ഷ്യം വച്ചുള്ള ആദ്യ പര്യവേക്ഷണമായതിനാല്‍ ലോകം മുഴുവന്‍ ആകാംക്ഷയിലാണ്. ഒരിക്കല്‍ വിക്ഷേപണം മാറ്റിവെയ്ക്കേണ്ടിവന്നതിനാല്‍ അതീവ ജാഗ്രതയിലാണ് എസ്റോ.

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റിനെ ചൊല്ലി ബിഡിജെഎസിൽ ആശയക്കുഴപ്പം. അരൂരിന് പകരം കോന്നി സീറ്റ് ആവശ്യപ്പെടണമെന്ന നിലപാടിലാണ് ബിഡിജെഎസിലെ ഒരു വിഭാഗം നേതാക്കൾ. എന്നാൽ നേരത്തെ മത്സരിച്ച അരൂ‍ർ അല്ലാതെ മറ്റൊരു സീറ്റും ബിഡിജെഎസിന് നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി.

ബിഡിജെഎസിന് ഭേദപ്പെട്ട സംഘടനാസംവിധാനമുള്ള മണ്ഡലമാണ് അരൂർ. എന്നാൽ മണ്ഡലത്തിലെ നിലവിലെ സാഹചര്യങ്ങൾ പാർട്ടിക്ക് പ്രതികൂലമാണെന്നാണ് ബിഡിജെഎസിന്‍റെ വിലയിരുത്തല്‍. എസ്എൻഡിപിയുടെ പിന്തുണയില്ലാത്തതുതന്നെയാണ് പ്രധാന കാരണം. അങ്ങനെയെങ്കിൽ അരൂരിന് പകരം കോന്നി സീറ്റ് ആവശ്യപ്പെടണമെന്നാണ് സംസ്ഥാന കൗൺസിലിൽ വന്ന നിർദ്ദേശം. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് കോന്നി മണ്ഡലത്തിൽ കാര്യമായി വോട്ട് വ‍ർധിച്ചിരുന്നു. സാമുദായിക ഘടകങ്ങൾ അരൂരിനെക്കാൾ അനുകൂലം കോന്നിയിലാണെന്നും ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അടുത്ത ദിവസങ്ങളിൽ ബിജെപിയുമായുള്ള ഉഭയകക്ഷിചർച്ചകളിൽ സീറ്റ് സംബന്ധിച്ച അന്തിമധാരണയുണ്ടാകും. എന്നാൽ അരൂർ അല്ലാതെ മറ്റൊരു സീറ്റും ബിഡിജെഎസിന് നൽകാൻ ബിജെപി ഒരുക്കമല്ല. തുഷാർ തന്നെ മത്സരിക്കണമെന്ന ആവശ്യവും ബിജെപി നേതാക്കൾ മുന്നോട്ടുവച്ചിരുന്നു. വട്ടിയൂർക്കാവ് പോലെ മുതിർന്ന നേതാക്കളെ രംഗത്ത് ഇറക്കാൻ ബിജെപി ലക്ഷ്യമിടുന്ന മണ്ഡലം കൂടിയാണ് കോന്നി.

ചിറിപാഞ്ഞുവന്ന ബസില്‍ നിന്നും തലനാരിഴക്കാണ് കാര്‍ യാത്രികര്‍ രക്ഷപെട്ടത്. സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ ജീവന് എത്രത്തോളം ഭീഷണിയുണ്ടെന്ന് വ്യക്തമാക്കും വിധമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ ഈ വീഡിയോ.

മരണം മുന്നില്‍ കണ്ട നിമിഷത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കാര്‍ യാത്രികരായ ഈ കുടുംബം.മലപ്പുറം തിരൂര്‍-താനൂര്‍ റോഡില്‍ കാര്‍ യാത്രികരായ കുടുംബം എതിര്‍ ദിശയില്‍ പാഞ്ഞുവന്ന ബസില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

അമിത വേഗത്തില്‍ വരികയായിരുന്ന ബസ് മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റുകയും ഉടന്‍ ബ്രേക്ക് പിടിക്കുകയും ചെയ്ത ബസ് എതിരെ വന്ന കാറിന് തൊട്ടുമുന്നില്‍ റോഡിന് വിലങ്ങനെ നിന്നു. കാറില്‍ ഇടിക്കാതിരുന്നത് തലനാരിഴക്ക് മാത്രമാണ്.

 

വിവിധ വിഷയങ്ങളില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നു.ജൂലൈ 21 ഞായറാഴ്ച  രാത്രി 7 മണിമുതലാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നത്. സിപിഎം കേരളയുടെ ഫേസ്ബുക്ക് പേജിലാണ് അറിയിപ്പ് വന്നത്.

L

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ വെടിവയ്പ്പില്‍ പരുക്കേറ്റവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയ എ.ഐ.സി.സി ജനറല്‍സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ നാലിലധികം പേരെ കടത്തിവിടാനാകില്ലെന്ന് കാണിച്ചാണ് നടപടി. സംഭവം അസ്വസ്ഥപ്പെടുത്തുന്നതും യോഗി സര്‍ക്കാരിന്റെ അരക്ഷിതാവസ്ഥ വെളിവാക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്റ് ചെയ്തു. നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു.

സ്ഥലത്ത് നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് നടപടി. തടഞ്ഞു വെച്ചിരിക്കുന്ന ചുനാര്‍ ഗസ്റ്റ് ഹൌസിലും പ്രതിഷേധ ധർണ തുടരുകയാണ് പ്രിയങ്ക ഗാന്ധി. കുടുംബാംഗങ്ങളെ സന്ദർശിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് പ്രിയങ്ക.

ഇതോടെ പ്രിയങ്കയും അനുയായികളും റോഡില്‍ കുത്തിയിരുന്നു.നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്തിനാണ് തടഞ്ഞതെന്ന് മനസിലാകുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. ബുധനാഴ്ച്ച സോന്‍ഭദ്രയില്‍ രണ്ട് വ്യക്തികള്‍ തമ്മിലുള്ള സ്വത്തുതർക്കത്തെ തുടര്‍ന്നുണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടിരുന്നു.

 

പശുവിനെ കുറിച്ചുള്ള ചോദ്യത്തിന് നാലാം ക്ലാസ് വിരുതന്റെ ഉത്തരം; ചിരിപടർത്തിയെങ്കിലും ഒടുവിൽ ടീച്ചറും സമ്മതിച്ചു സർവ്വവിജ്ഞാനിയെന്ന്, സോഷ്യൽ മീഡിയയിൽ വൈറൽ അറിയാത്ത ചോദ്യങ്ങൾക്കു ഉത്തരമെഴുതി ചിരിപ്പിച്ച സംഭവം മുൻപും പല പ്രാവിശ്യം ഉണ്ടായിട്ടുണ്ട്. അത് വായിച്ചു നമ്മളിൽ പലരും ചിരിച്ചിട്ടും ഉണ്ട്. എന്നാൽ അറിയുന്ന കാര്യങ്ങളെ ബന്ധിപ്പിച്ച് ഉത്തരമെഴുതുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തിലൊരു ഉത്തരക്കടലാസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്.

പശുവിനെക്കുറിച്ച് വിവരിക്കുക എന്നാണ് ചോദ്യം. നാലാം ക്ലാസിലെ വിദ്യാർഥിയുടെ പേര് ബുക്കിൽ കാണാം. പശു ഒരു വളർത്തുമൃഗമാണ് എന്ന വാചകത്തിൽ തുടങ്ങി അമേരിക്കയിലെത്തി നിൽക്കുന്ന ഉത്തരം. കേരളത്തിന്റെ മുഖ്യമന്ത്രിയെക്കുറിച്ചും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെക്കുറിച്ചും ഈ വിരുതൻ എഴുതിയിട്ടുണ്ട്.

ഉത്തരത്തിനൊടുവിൽ വലിയ ടിക്ക് മാർക്കിനൊപ്പം ചുവന്ന മഷി കൊണ്ട് സർവ്വവിജ്ഞാനി എന്ന് എഴുതിയിരിക്കുന്നത് കാണാം. ഭാവിയുടെ വാഗ്ദാനം എന്ന ക്യാപ്ഷനോടെ നിരവധി പേർ ഈ ഉത്തരക്കടലാസ് ഷെയർ ചെയ്യുന്നുണ്ട്.

ഉത്തരം ഇങ്ങനെ: പശു ഒരു വളർത്തുമൃഗമാണ്. പശു പാൽ തരുന്നു. പശുവിനെ കെട്ടിടുന്നത് തെങ്ങിലാണ്. തെങ്ങ് ഒരു കൽപ്പനവൃക്ഷമാണ്. ധാരാളം തെങ്ങുകൾ ഉള്ളതിനാലാണ് കേരളത്തിന് ആ പേര് വന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയായത്. പ്രധാനമന്ത്രിയും തെരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റുവാണ്. നെഹ്റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തത്. ഗാന്ധിജി ആദ്യം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്ക അമേരിക്കയുടെ കീഴിലായിരുന്നു. അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട്.

രണ്ടുദിവസം മുന്‍പ് കാണാതായ മലയാളിയെ സുഹൃത്തിന്റെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയ എറണാകുളം ചോറ്റാനിക്കര കുരീക്കാട് വെണ്ട്രാപ്പിള്ളില്‍ ദീപു സോമന്‍ (39) ആണു മരിച്ചത്. പരേതനായ സോമന്റെയും ലിസമ്മയുടെയും മകനാണ്. രണ്ടു ദിവസം മുന്‍പ് ഓഫീസില്‍ പോകാനെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ ദീപുവിനെ പിന്നീട് കാണാതാവുകയായിരുന്നു.

ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ഇതുസംബന്ധിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ അബു ഷഹാരയിലെ ഒറ്റപ്പെട്ട സ്ഥലത്ത് തന്റെ കാര്‍ കിടക്കുന്നതു കണ്ട് സുഹൃത്ത് പരിശോധിച്ചപ്പോഴാണ് ദീപുവിനെ കാറിമുള്ളില്‍ മരിച്ചനിലയില്‍ കണ്ടതെന്നാണ് ലഭ്യമായ വിവരം. ഭാര്യ: റിങ്കു മക്കള്‍: ഇവാന്‍, എല്‍വിന, സഹോദരന്‍: ഫെബു സോമന്‍.

കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ശരവണ ഭവൻ ഹോട്ടൽ ശൃംഖലയുടെ ഉടമ പി.രാജഗോപാൽ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ചെന്നൈയിലെ പുഴല്‍ ജയിലില്‍ നിന്നു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രാജഗോപാല്‍ അവിടെ വെച്ചാണു മരണപ്പെട്ടത്.

ഇക്കഴിഞ്ഞ 9 നാണ് രാജഗോപാല്‍ മദ്രാസ് ഹൈക്കോടതിയില്‍ കീഴടങ്ങിയത്. ഓക്‌സിജന്‍ മാസ്‌ക് ധരിച്ച് ആംബുലന്‍സില്‍ കോടതി വളപ്പിലെത്തിയ രാജഗോപാല്‍ വീല്‍ചെയറിലായിരുന്നു കോടതി മുറിയിലെത്തിയിരുന്നത്. ചികില്‍സ തുടരാന്‍ അനുവദിക്കണമെന്ന് രാജഗോപാല്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം തള്ളിയ കോടതി ജയിലിലേക്കയക്കുകയായിരുന്നു. ജയില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനാണു കോടതി നിര്‍ദേശിച്ചിരുന്നത്.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നതു നീട്ടി വയ്ക്കണമെന്ന രാജഗോപാലിന്റെ അപേക്ഷ സുപ്രിംകോടതി നിരസിച്ചതോടെയാണ് ഇദ്ദേഹം കീഴടങ്ങിയത്. വിചാരണ സമയത്ത് ഉന്നയിക്കാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ശിക്ഷാവിധിക്കു ശേഷം ചൂണ്ടിക്കാട്ടുന്നതിലെ നിയമസാധുത ചോദ്യം ചെയ്താണു സുപ്രിംകോടതി അപേക്ഷ തള്ളിയിരുന്നത്.

ഒരു ജ്യോത്സ്യന്‍റെ ഉപദേശം കേട്ട് ശരവണഭവന്‍ ചെന്നൈ ശാഖയില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന രാമസ്വാമിയുടെ മകള്‍ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ തീരുമാനിച്ചതാണ് കൊലക്കേസിലേക്കു നയിച്ച സംഭവങ്ങൾക്കു തുടക്കം. രണ്ടു ഭാര്യമാരുള്ള രാജഗോപാലിനെ വിവാഹം കഴിക്കാന്‍ ജീവജ്യോതി വിസമ്മതിച്ചു. ഇതോടെ രാമസ്വാമിയും കുടുംബവും മകളെ പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാള്‍ക്ക് വിവാഹം ചെയ്തു നല്‍കി. എന്നാല്‍ വിവാഹം കഴിഞ്ഞിട്ടും ജീവജ്യോതിയെ വിട്ട് പോകാൻ ശാന്തകുമാറിനെ രാജ​ഗോപാൽ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു.

ഒടുവിൽ ഭീഷണിക്ക് വഴങ്ങാതിരുന്ന ശാന്തകുമാറിനെ ​ഗുണ്ടകളെ വിട്ട് തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. കൊടയ്ക്കനാലിൽവച്ചാണ് ശാന്തകുമാറിനെ രാജ​ഗോപാലും സംഘവും കൊലപ്പെടുത്തിയത്. ജീവജ്യോതിയെ വിവാഹം കഴിച്ചാൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും എന്ന ജ്യോത്സ്യന്‍റെ പ്രവചനമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

ഭക്ഷണപ്രിയയരെ തന്റെ ദോശക്കല്ലിന് ചുറ്റുമെത്തിച്ച കഠിനാധ്വാനിയാണ് ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന ശരവണഭവന്‍ ഹോട്ടലുകളുടെ ഉടമ. തുടക്കം എളിയ രീതിയില്‍. ജാതിവ്യവസ്ഥ കൊടികുത്തിവാണ തൂത്തുക്കുടിയിലെ ഒരു പിന്നാക്ക ഗ്രാമത്തിൽ രാജ്യത്തിനു സ്വാതന്ത്ര്യം ലഭിക്കുന്നതിനും പത്തുദിവസം മുമ്പ‌ാണ് തമിഴരുടെ ദോശ അണ്ണാച്ചിയുടെ പിറവി. ബ്രാഹ്മണർക്കൊപ്പം ഒരേ പന്തിയില്‍ ഇരുന്നു ഉണ്ണുന്നത് വന്‍പാപമായി കരുതിയിരുന്ന കാലം. പട്ടിണി സഹിക്കാതെ ചെറുപ്രായത്തില്‍ പഴയ മദ്രാസിലേക്ക് ഒളിച്ചോടി. അവിടെ നിന്നാണ് ദോശ അണ്ണാച്ചിയിലേക്കുള്ള യാത്ര തുടങ്ങുന്നത്. അറബിക്കഥയിലെ അലാവൂദിന്റെ അദ്ഭുതവിളക്കിനെ പോലും കവച്ചുവെയ്ക്കുന്ന വിസ്മയങ്ങള്‍ നിറഞ്ഞതാണ് ദോശരാജാവിന്റെ ജീവിതം.

കഠിനാധ്വാനത്തിനൊപ്പം വിശ്വാസങ്ങളെയും അന്ധവിശ്വാസങ്ങളെയും കൂട്ടുപിടിച്ചായിരുന്നു രാജഗോപാലിന്റെ ഓരോ ചുവടുവയ‌്പ്പും. ചെറുപ്രായത്തിലേ നാടുവിട്ട് ചെന്നൈയിൽ എത്തി. ചായക്കടയില്‍ മേശ തുടയ‌്ക്കുന്ന ജോലി ആയിരുന്നു പശിയടക്കാന്‍ തുടക്കത്തില്‍ രാജഗോപാല്‍ തിരഞ്ഞെടുത്തത്. തിരക്കൊഴിഞ്ഞ നേരംനോക്കി ടീ മാസ്റ്ററിൽനിന്ന് രുചികരമായ ചായ ഉണ്ടാക്കാൻ പഠിച്ചു. ചില്ലറത്തുട്ടുകൾ കൂട്ടിവച്ചു 1968ൽ പലചരക്ക് കട തുടങ്ങി. 1979ൽ കടയിൽ സാധനം വാങ്ങാനെത്തിയ ആളുമായുള്ള സംസാരത്തില്‍ നിന്നാണ് ശരവണ ഭവൻ ശൃംഖലയുടെ തുടക്കം.

കെ.കെ.നഗറിൽ ജോലി ചെയ്യുന്ന തനിക്ക് ഭക്ഷണം കഴിക്കാൻ ദിവസവും ടി നഗർ വരെ പോകേണ്ടിവരുന്നു എന്നായിരുന്നു അയാൾ പറഞ്ഞത്. ‘തീയുമായി ബന്ധപ്പെട്ട ജോലി ചെയ്‌താൽ വലിയ വിജയമുണ്ടാകും’ എന്ന വർഷങ്ങൾ മുമ്പുള്ള ജ്യോത്സ്യപ്രവചനം കൂടി മനസിലേക്കു വന്നതോടെ രാജഗോപാലിന്റെ ചിന്തയില്‍ ബിസിനസ് ചിന്ത മിന്നി. ശരവണഭവന്‍ ഹോട്ടല്‍ തുടങ്ങുന്നത് അവിടെ നിന്നാണ്. 1981ൽ കെ കെ നഗറിൽ ആദ്യ ഹോട്ടല്‍ തുറന്നു. പിന്നീട് അങ്ങോട്ടു വിജയംമാത്രം രുചിച്ച നാളുകൾ. ഇന്ത്യയിലുടനീളം സാന്നിധ്യമറിയിച്ച ശരവണ ഭവനു വിദേശത്ത് എൺപതോളം ശാഖകളായി. ഹാമും ബർഗറും ശീലമാക്കിയവർ സിഡ്‌നിയിലും ഹോങ്കോങ്ങിലും സിംഗപ്പൂരിലുമെല്ലാം ശരവണ ഭവൻ സ്‌പെഷ്യൽ നെയ് റോസ്റ്റിനും സാമ്പാർ വടയ‌്ക്കും ഫിൽറ്റർ കോഫിക്കും കാത്തിരുന്നു.

ജീവിതത്തിലെ ഓരോ ചുവടും ജ്യോല്‍സ്യന്‍മാരുടെ നിര്‍ദേശമനുസരിച്ചാണ് രാജഗോപാല്‍ നടത്തിയത്. അവാസനം രാജഗോപാലിനെ കുഴിയില്‍ ചാടിച്ചതും ഒരു ജ്യോതിഷിയായിരുന്നുവെന്നത് വിധിയുടെ കളിയാവാം. സ്വകാര്യ ജീവിതത്തില്‍ വരെ ഈ ജ്യോതിഷ വിധികള്‍ രാജഗോപാല്‍ അറപ്പും വെറുപ്പുമില്ലാതെ നടപ്പാക്കി . 1972ൽ വിവാഹിതനായ രാജഗോപാൽ, 1994ൽ രണ്ടാം വിവാഹം ചെയ‌്തത് സ്വന്തം ജീവനക്കാരന്റെ ഭാര്യയെ പിടിച്ചെടുത്താണ്. ഇതും ജ്യോതിഷിയുടെ തീരുമാനമായിരുന്നു. ജീവിതം കീഴ്മേല്‍ മറഞ്ഞ തട്ടികൊണ്ടുപോകലും കൊലപാതകവും ഇതേ ജ്യോതിഷിയുടെ ഉപദേശമായിരുന്നു

വ്യാപാര വ്യവസായ രംഗത്ത് വിജയക്കൊടി പാറിച്ചതോടെ രാജഗോപാലില്‍ അഹന്തതയും കൊടി പാറിക്കാന്‍ തുടങ്ങി. ഇതിനെല്ലാം ജ്യോതിഷിയുടെ നിര്‍ദേശങ്ങള്‍ കൂടിയായതോടെ പലതും നേരും നെറിയും ഇല്ലാത്തതായി. രണ്ടാം ഭാര്യായായി ജീവനക്കാരന്റെ ഭാര്യയെ കൂടെ കൂട്ടിയത് ഇതില്‍ ഒന്നുമാത്രം. ചെന്നൈയിലെ ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജറായിരുന്നയാളുടെ മകള്‍ ജീവജ്യോതിയെ നോട്ടമിടുന്നതും ഈ കാലത്താണ്. ഇളംപ്രായത്തിലുള്ളവളെ ഭാര്യയാക്കിയാല്‍ വച്ചടി വച്ചടി കയറ്റമായിരിക്കുമെന്ന ജ്യോതിഷിയുടെ ഉപദേശം കൂടി എത്തിയതോടെ രാജഗോപാലില്‍ ആവേശം ഇരട്ടിച്ചു. ആദ്യം ജീവനക്കാരെ അടുത്തുവിളിച്ചു സൗമ്യമായി മകളെ വിവാഹം കഴിച്ചു തരണമെന്ന് ആവശ്യെപെട്ടു. ഇരട്ടിയിലധികം പ്രായമുള്ളയാള്‍ക്ക് മകളെ വിവാഹം കഴിച്ചുനല്‍കാന്‍ ജീവനക്കാരനും കുടുംബവും തയാറായില്ല, ഇതിനു പിറകെ ചെന്നൈ നഗരത്തിലെ ഹോട്ടലില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന ജീവനക്കാരനെ രാജ്യത്തിനു പുറത്തെ ബ്രാഞ്ചിലേക്കു സ്ഥലം മാറ്റി. ഇതിനിടയ്ക്കു സഹോദരനു ട്യൂഷനെടുക്കാന്‍ എത്തിയ പ്രന്‍സ് ശാന്തകുമാരനുമായി ജീവജ്യോതി പ്രണയത്തിലായി. വ്യത്യസ്ത മതത്തില്‍പെട്ടവരായതിനാല്‍ കുടുംബം എതിര്‍ത്തു. എതിര്‍പ്പുവകവെയ്ക്കാതെ ഇരുവരും റജിസ്റ്റര്‍ വിവാഹം ചെയ്തു. എന്നിട്ടും മുതലാളി വിട്ടില്ല.

വിവാഹിതയായ ജീവജ്യോതിയെ ആഭരണങ്ങളും ഉപഹാരങ്ങളും നൽകി പ്രലോഭിപ്പിക്കാനായി ശ്രമം. വഴങ്ങാതെ വന്നപ്പോൾ ഭർത്താവ് പ്രിൻസ‌് ശാന്തകുമാറിനെ തുടർച്ചയായി ഭീഷണിപ്പെടുത്തി. ഭയന്ന ദമ്പതികൾ പലകുറി ഒളിച്ചോടി. ഓരോ തവണയും അണ്ണാച്ചിയുടെ കിങ്കരന്മാർ പിടികൂടി തിരികെ കൊണ്ടുവന്നു. രാജഗോപാലിനെതിരെ ഇവർ പൊലീസിൽ നൽകിയ പരാതി സ്വാധീനം ഉപയോഗിച്ച് മുക്കി. ഒടുവിൽ തട്ടിക്കൊണ്ടുപോയി 2001 ഒക്ടോബർ 31ന് കൊടൈക്കനാലിൽവച്ച‌് ശാന്തകുമാറിനെ കഴുത്തുഞെരിച്ചു കൊന്നു. കാട്ടില്‍ കുഴിച്ചിട്ടു.

വലിയ കോളിളക്കം സൃഷ്ടിച്ച കൊലക്കേസ് പക്ഷേ അണ്ണാച്ചിയെ കുലുക്കിയില്ല. 2004ൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി രാജഗോപാലിനെ 10 വർഷത്തേക്ക് ശിക്ഷിച്ചു. ജയിലിൽ കഴിഞ്ഞ എട്ടുമാസവും വീട്ടുഭക്ഷണം എത്തിക്കാൻ അധികൃതർക്ക് മാസം ഒരു ലക്ഷം രൂപവീതം കൈക്കൂലി കൊടുത്തതായി രാജഗോപാൽ തന്നെ വെളിപ്പെടുത്തി. അപ്പീലുമായി ചെന്ന മദ്രാസ് ഹൈക്കോടതി പക്ഷേ രാജഗോപാലിനു പണികൊടുത്തു. പത്തുവര്‍ഷത്തെ തടവു 2009ൽ ജീവപര്യന്തമായി കൂട്ടി. മൂന്നുമാസം മാത്രം ശിക്ഷ അനുഭവിച്ച‌് പരോളിൽ ഇറങ്ങി. രാജഗോപാൽ നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീംകോടതി മാർച്ചിൽ ഹൈക്കോടതിവിധി ശരിവച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി ഹൈക്കടതി വിധി ശരിവച്ചു. രാജഗോപാലിന് കീഴടങ്ങാന്‍ ജൂലൈ എട്ടുവരെ സമയവും അനുവദിച്ചു. അവാസന നിമിഷവും കൈവിട്ട കളികള്‍ ഒടുവില്‍ ആംബുലന്‍സില്‍ ജയിലിലേക്ക്.

സുപ്രീം കോടതി അനുവദിച്ച സമയപരിധി തീരുന്നതിനു ദിവസങ്ങള്‍ക്കു മുമ്പു രാജഗോപാല്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ േതടി. അസുഖങ്ങള്‍ കാരണം ചികില്‍സയിലാണെന്നും കീഴടങ്ങാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍ സുപ്രീം കോടതി ഹര്‍ജി തള്ളി. ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് കഴിഞ്ഞ എട്ടിനു വൈകീട്ട് മദ്രാസ് ഹൈക്കോടതി വളപ്പിലെ സെഷന്‍സ് കോടതി അപൂര്‍വമായ കീഴടങ്ങലിന് വേദിയായത്. നഗരത്തിലെ വിജയ ആശുപത്രിയില്‍ നിന്ന് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സില്‍ വെന്റിലേറ്റര്‍ സഹായത്തോടെ രാജഗോപാലിനെ മക്കളും സഹായികളും കോടതി മുറ്റത്ത് എത്തിച്ചു.

സ്ട്രക്ച്ചറില്‍ കിടത്തി ജഡ്ജിയുടെ മുന്നില്‍ ഹാജരാക്കി. കോടതി പുഴല്‍ സെന്‍ട്രല്‍ ജയിലേക്കു അയക്കാന്‍ നിര്‍ദേശിച്ചു. ആവശ്യമെങ്കില്‍ ജയില്‍ ഡോക്ടര്‍ പരിശോധിച്ചു വേണ്ട സൗകര്യങ്ങള്‍ ഒരുക്കാന്‍ ജയില്‍ സുപ്രണ്ടിനു നിര്‍ദേശം നല്‍കുകയും ചെയ്തു. അങ്ങിനെ കുറേ കാലത്തിനു ശേഷം ഒരു ദിവസത്തേക്കായി രാജഗോപാല്‍ ജയിലിലെ തൂവെള്ള വസ്ത്രം അണിഞ്ഞു. തൊട്ടടുത്ത ദിവസം തലചുറ്റല്‍ ഉണ്ടായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. അവിടെ ചികില്‍സ തുടരുന്നതിനിടെ ഹൃദയാഘാതം ഉണ്ടായി. തുടര്‍ന്നാണു മദ്രാസ് ഹൈക്കോടതിയുടെ അനുമതിയോടെ നഗരത്തിലെ പ്രമുഖ ആശുപത്രിയായ വിജയയിലേക്ക് രാജഗോപാല്‍ എത്തുന്നത്.

പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയതിനു ശേഷം അവസാനമായി, പണ്ട് കുട്ടിയായിരിക്കെ പട്ടിണി സഹിക്കാനാവാതെ ഓളിച്ചോടിപ്പോന്ന വഴികളിലൂടെ രാജഗോപാല്‍ തൂത്തുകുടിയിലേക്ക് യാത്ര തിരിക്കും. അന്ത്യയാത്ര.

പ്രതിപക്ഷ നേതാക്കളെ ബിജെപി ചാക്കിട്ട് പിടിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായില്‍ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി ത്രിപുരയിലെ സിപിഎം എം.പി. ബിജെപിയില്‍ ചേരാനുള്ള ക്ഷണത്തിന് അവര്‍ നല്‍കിയ മറുപടിയും കുറിക്കുകൊള്ളുന്നതായിരുന്നു.
ജര്‍ണാദാസ് ബൈദ്യ. സിപിഎമ്മിന്‍റെ ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗം. ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പാര്‍ലമെന്‍റിലെ ഒാഫീസില്‍വച്ച് കണ്ടത്. എന്നാല്‍ അമിത് ഷായുടെ പ്രതികരണം എന്തായിരുന്നുവെന്ന് ജര്‍ണാദാസ് പറയുന്നതിങ്ങിനെ.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീര്‍ന്നു. താങ്കള്‍ക്ക് ബിജെപിയില്‍ ചേര്‍ന്നുകൂടെ’യെന്ന് അമിത് ഷാ ചോദിച്ചു. കനലൊരുതരി മതി ബിജെപിയെ നേരിടാനെന്ന ലൈനില്‍ ബൈദ്യയുടെ മറുപടി. താന്‍ നിലപാട് കടുപ്പിച്ചതോടെ അമിത് ഷാ വിഷയം മാറ്റിയെന്ന് ബൈദ്യ. സംഘര്‍ഷസാഹചര്യം നേരിട്ട് കണ്ട് മനസിലാക്കാന്‍ ത്രിപുരയില്‍ എത്തണമെന്ന് ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ഥിച്ചാണ് ബൈദ്യ കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്.

അമിത് ഷാക്ക് രൂക്ഷമറുപടിയുമായി എംബി രാജേഷ്. രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എംപിയാണ് ഝര്‍ണാദാസ്. തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ ചേരാൻ ക്ഷണിച്ചത്. ഝർണാദാസ്‌ അസാമാന്യമായ ധീരതയുള്ള വനിതയാണെന്നും എംബി രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

”അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്. ഝർണാദാസ്‌ അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വർഷമായിട്ടറിയാം. അന്നും അവർ രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എം പിയാണ്. ത്രിപുരയിൽ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളിൽ അവരുടെ വീടാക്രമിച്ച തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ ചേരാൻ ക്ഷണിച്ചത്. “ഞാൻ കാണാൻ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല” എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝർണ ഇത്രയും കൂടി കൂറുമാറാൻ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്.” ഒരു മാർക്സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വർഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും”. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക. നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കർണാടകയിലേയും ഗോവയിലേയുമൊക്കെ കോൺഗ്രസ് ജനപ്രതിനിധികൾ അമിത് ഷാ ഒരു വിരൽ ഞൊടിച്ചപ്പോൾ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുൽ രാജിവെച്ച് പോയതും.
പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാർഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝർണക്ക് അഭിവാദ്യങ്ങൾ.
ലാൽസലാം ഝർണാദാസ്”.

RECENT POSTS
Copyright © . All rights reserved