കേന്ദ്ര പരിസ്ഥിതി സഹമന്ത്രി ബാബുൽ സുപ്രിയോ ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയെ കയ്യേറ്റം ചെയ്യുന്നതിന്റെ ഫോട്ടോ ‘ദി ടെലിഗ്രാഫ്,’ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതേതുടർന്ന് ബാബുൽ സുപ്രിയോ ‘ദി ടെലിഗ്രാഫ്’ ദിനപത്രത്തിന്റെ പത്രാധിപരും മലയാളിയുമായ ആർ. രാജഗോപാലിനെ ഭീഷണിപ്പെടുത്തി. ശനിയാഴ്ചയാണ് ബാബുൽ സുപ്രിയോ പത്രാധിപരെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. അതേസമയം ബാബുൽ സുപ്രിയോ എഡിറ്റർ ആർ. രാജഗോപാലിനെ ഭീഷണിപ്പെടുത്തി തൊട്ടടുത്ത ദിവസം തന്നെ മന്ത്രിയുടെ ഭീഷണി തന്നെ വാർത്തയാക്കി ‘ദി ടെലിഗ്രാഫ്’ തിരിച്ചടിച്ചു.
ശനിയാഴ്ച വൈകുന്നേരം, ടെലിഗ്രാഫിന്റെ സായാഹ്ന വാർത്താ യോഗത്തിനിടെ, രാജഗോപാലിന് ബാബുൽ സുപ്രിയോയിൽ നിന്ന് ഒരു കോൾ ലഭിച്ചു, തുടർന്ന് മന്ത്രി പത്രാധിപരിൽ നിന്നും പത്രത്തിൽ നിന്നും ‘സൗഹാര്‍ദ്ദപരമായ ക്ഷമാപണം’ ആവശ്യപ്പെടുകയായിരുന്നു. പത്രത്തിന്റെ എഡിറ്ററെ ഫോണിൽ വിളിച്ചിരുന്നതായി ബാബുൽ സുപ്രിയോ തന്നെ ട്വീറ്റിൽ പ്രഖ്യാപിച്ചു. “ദി ടെലിഗ്രാഫ് പത്രത്തിന്റെ അഹങ്കാരിയായ എഡിറ്റർ മിസ്റ്റർ രാജഗോപാലിനെ ഞാൻ ടെലിഫോണിൽ വിളിക്കുകയും അദ്ദേഹം വൃത്തികെട്ട ഭാഷയിൽ എന്നെ അധിക്ഷേപിക്കുകയും ചെയ്തു. ഒരു ജെ.യു വിദ്യാർത്ഥിയുടെ കുത്തിന് ഞാൻ പിടിച്ചെന്ന തെറ്റായ വാർത്ത ഒന്നാം പേജിൽ തന്നെ പത്രം കൊടുത്തു, യഥാർത്ഥത്തിൽ സംഭവിച്ചത് നേരെ തിരിച്ചായതിനാൽ തന്നെ ഒരു ചെറിയ ക്ഷമാപണം അച്ചടിക്കണമെന്ന് ആവശ്യപ്പെട്ടതിനായിരുന്നു ഇത്,” കേന്ദ്രസഹമന്ത്രി ശനിയാഴ്ച ട്വീറ്റ് ചെയ്തു.
ദി ടെലിഗ്രാഫിൽ നിന്ന് ക്ഷമാപണം ബാബുൽ സുപ്രിയോ ആവശ്യപ്പെട്ടതായി ദി ടെലിഗ്രാഫിൽ ഞായറാഴ്ച വന്ന ലേഖനത്തിൽ പറയുന്നു. എന്തിനാണ് ക്ഷമാപണം നടത്തേണ്ടതെന്ന് പത്രാധിപർ ആർ. രാജഗോപാൽ അദ്ദേഹത്തോട് ചോദിച്ചപ്പോൾ, “ഞാൻ ആരെയും കുത്തിന് പിടിച്ചിട്ടില്ല, പകരം എന്റെ ഷർട്ട് വലിച്ചുകീറി എന്നെ തള്ളിമാറ്റുകയായിരുന്നു. അത് ഒരു പെൺകുട്ടിയായിരുന്നില്ല മറിച്ച് വീഡിയോയിൽ വ്യക്തമായി കാണുന്നതുപോലെ താടിയുള്ള ഒരു പയ്യനായിരുന്നു. തെറ്റായതും പക്ഷപാതപരവുമായ റിപ്പോർട്ടിംഗിന് ടെലിഗ്രാഫ് നാളെ ക്ഷമ ചോദിക്കുന്നില്ലെങ്കിൽ, ഞാൻ കേസെടുക്കും ” എന്ന് ബാബുൽ സുപ്രിയോ പറഞ്ഞു.
സംഭാഷണത്തിന്റെ ഒരു ഘട്ടത്തിൽ, താൻ ഒരു കേന്ദ്രമന്ത്രിയോട് സംസാരിക്കുന്നതെന്ന് ബാബുൽ സുപ്രിയോ എഡിറ്ററെ ഓർമ്മപ്പെടുത്തി, എന്നിട്ട് രാജഗോപാലിനോട് ചോദിച്ചു, “നിങ്ങൾ ഒരു മാന്യനല്ലേ?” ഇതിന് എഡിറ്റർ ഇങ്ങനെ മറുപടി നൽകി: “ഞാൻ ഒരു മാന്യനല്ല, ഞാൻ ഒരു പത്രപ്രവർത്തകനാണ്…. നിങ്ങൾ ഒരു കേന്ദ്ര മന്ത്രിയാകാം, പക്ഷേ ഞാൻ ഈ രാജ്യത്തെ ഒരു പൗരനാണ്. ”
ടെലിഗ്രാഫ് പറയുന്നതനുസരിച്ച്, മറ്റൊരു ഘട്ടത്തിൽ, മന്ത്രി രാജഗോപാലിനോട് ചോദിച്ചു, “നിങ്ങളെ ആരെങ്കിലും വിലക്കെടുത്തിരിക്കുകയാണോ? (“Are you sold out? Are you f***ing sold out?”) തുടർന്ന് പ്രസിദ്ധീകരണം ഇരുവരുടെയും സംഭാഷണത്തെക്കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിക്കുമെന്ന് പ്രസ്താവിച്ചുകൊണ്ട് എഡിറ്റർ കോൾ വിച്ഛേദിച്ചു.
സംഭാഷണം രണ്ട് വ്യക്തികൾ തമ്മിലുള്ള ആശയവിനിമയത്തിന് അപ്പുറത്തേക്ക് പോയതിനാലാണ് ലേഖനം പ്രസിദ്ധീകരിക്കുന്നതെന്ന് ടെലിഗ്രാഫ് അറിയിച്ചു. ഒരു ചെറിയ ക്ഷമാപണത്തിനായുള്ള അഭ്യർത്ഥനയിൽ തുടങ്ങി “ഒരു പത്രത്തെ വരുതിയിലാക്കാൻ“ സർക്കാരിന്റെ ഒരു പ്രതിനിധി ഭീഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യുന്നതെങ്ങനെ എന്ന് ഇതിൽ നിന്നും വ്യക്തമാണെന്നും ടെലിഗ്രാഫ് പറയുന്നു.
ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ എ.ബി.വി.പി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ബാബുല്‍ സുപ്രിയോയെ ഇടതുപക്ഷ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി ഉണ്ടായ തര്‍ക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
കൗണ്ടറുകൾ തുറന്ന് രണ്ട് ദിവസത്തിനുള്ളിൽ ഐ.ആർ.സി.ടി.സി ഓടിക്കുന്ന ആദ്യത്തെ ട്രെയിനായ തേജസ് എക്സ്പ്രസിൽ ലഖ്‌നൗ മുതൽ ന്യൂഡൽഹി വരെയും തിരിച്ചും രണ്ടായിരത്തിലധികം യാത്രക്കാർ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
തേജസ് ട്രെയിനുകളുടെ ബുക്കിംഗ് – ലഖ്‌നൗവിൽ നിന്ന് ഡൽഹിയിലേക്കുള്ള 82501, ഡൽഹിയിൽ നിന്ന് ലഖ്‌നൗവിലേക്കുള്ള 82502 നമ്പർ ശനിയാഴ്ച ആരംഭിച്ചു.
ഞായറാഴ്ച വൈകുന്നേരം വരെ, ലഖ്‌നൗവിൽ നിന്ന് ദില്ലിയിലേക്കുള്ള തേജസ് ട്രെയിനിൽ 749 ബുക്കിംഗുകളാണുള്ളത്. മടക്കയാത്രയിൽ 1,549 യാത്ര, നവംബർ 20 വരെ എടുക്കാനുണ്ടെന്നു അധികൃതർ അറിയിച്ചു.
മിക്ക ബുക്കിങ്ങുകളും ദീപാവലിക്ക് തൊട്ടുമുമ്പുള്ള ഒക്ടോബർ 23 നും ഒക്ടോബർ 26 നും ഇടയിലാണ്.
ഇന്ത്യൻ റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ ഐആർസിടിസി (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ) പൂർണ്ണമായും പ്രവർത്തിപ്പിക്കുന്ന ആദ്യ ട്രെയിനാണിത്, കൂടാതെ ചില ട്രെയിനുകളുടെ സ്വകാര്യവൽക്കരണത്തിലേക്കുള്ള ഇന്ത്യൻ റെയിൽവെയുടെ ആദ്യ പടികൂടിയാണിത്.
ലോകോത്തര പാസഞ്ചർ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി സ്വകാര്യ ഓപ്പറേറ്റർമാരെ കൊണ്ടുവരുമെന്ന് രണ്ടാം മോദി സർക്കാരിനന്റെ ആദ്യ 100 ദിവസത്തെ ഭരണത്തിന് കീഴിൽ ഉള്ള റെയിൽവേയുടെ അജണ്ടയിൽ പ്രഖ്യാപിച്ചിരുന്നു. ചില ട്രെയിനുകൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്.
തേജസ് എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാർക്ക് ആദ്യമായി കോംബോ ഭക്ഷണം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ഉണ്ടായിരിക്കും – എസി ചെയർ കാറിന് 185 രൂപയും എക്സിക്യൂട്ടീവ് ചെയർ കാറിന് 245 രൂപയും ആയിരിക്കും ലഖ്‌നൗ മുതൽ ഡൽഹി വരെ മുഴുവൻ യാത്ര ദൈർഘ്യത്തിനും ഉള്ള കാറ്ററിംഗ് ചാർജുകൾ. ഇത് ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരമാവധി നിരക്ക് (ഡൽഹി മുതൽ ലഖ്‌നൗ വരെ) യഥാക്രമം 340 രൂപയും 385 രൂപയും ആയിരിക്കും.
രണ്ട് കാറ്റഗറി യാത്രക്കാർക്കും ട്രൈനിൽ കയറിയ ഉടൻ ഉന്മേഷ പാനീയങ്ങൾ ലഭിക്കും. ഇതിൽ രണ്ട് ഓപ്ഷനുകൾ ഉണ്ടായിരിക്കും – ടീ / കോഫി (പ്രീ-മിക്സ് കിറ്റ്), കുക്കികൾ (ചെയർ കാർ), എക്സിക്യൂട്ടീവ് ക്ലാസ്സിന് പ്രീമിയം കുക്കികൾ.
ഓപ്ഷൻ 2 – കുക്കികൾ (സിസി) ഉള്ള പ്രീ-പാക്കേജുചെയ്ത നിംബൂ പാനി; എക്സിക്യൂട്ടീവ് ക്ലാസിലെ നിംബൂ പാനിക്ക് പകരമായി ഫ്ലേവർഡ് ലസ്സി.
പ്രഭാതഭക്ഷണത്തിനായി, യാത്രക്കാർക്ക് വെജിറ്റേറിയൻ കോംബോയിൽ നിന്ന് രണ്ട് പച്ചക്കറി കട്ട്ലുകളും പോഹയോ തിരഞ്ഞെടുക്കാം. മറ്റേതിൽ വെർമിസെല്ലി, തേങ്ങ ചട്ണി എന്നിവയുള്ള പച്ചക്കറി ഊത്തപ്പം രണ്ടെണ്ണം. മറ്റ് കോംബോയിൽ മെഡു വാഡയുടെ രണ്ട് കഷണങ്ങളും സുജി ഉപ്മയും തേങ്ങ ചട്ണിയും ഉൾപ്പെടുന്നു. നോൺ-വെജിറ്റേറിയൻ ഓപ്ഷനും ലഭ്യമാണ്, ഇതിൽ മസാല ഓംലെറ്റ്, സൗട്ട് (sautéd) പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്നു.
ഈ എല്ലാ കോമ്പോകളിലും എക്സിക്യൂട്ടീവ് ക്ലാസ് യാത്രക്കാർക്ക് അധിക കോൺഫ്ലെക്കുകൾ, പഞ്ചസാര സാച്ചെറ്റ്, പാൽ എന്നിവ നൽകും. ബ്രാൻഡഡ് മിഷ്തി ദഹി / മാമ്പഴ ദഹി, രണ്ട് കഷ്ണം ബ്ര ൺ ബ്രെഡ്, വെണ്ണ, തക്കാളി കെച്ചപ്പ്, ബ്രാൻഡഡ് ഫ്രൂട്ട് ജ്യൂസ്, ടീ / കോഫി കിറ്റ്, ഉപ്പും കുരുമുളകും, മൗത്ത് ഫ്രെഷനർ എന്നിവയും യാത്രക്കാർക്ക് ഓർഡർ ചെയ്യാവുന്നതാണ്.
യാത്ര അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, യാത്രക്കാർക്ക് പ്രീമിക്സ് ചായ / കോഫി ചെറിയ മസാല സമോസ / ബ്രാൻഡഡ് കുക്കികൾ പോലുള്ള ലഘു ഉന്മേഷം നൽകും; എക്സിക്യൂട്ടീവ് ക്ലാസ്സിന് ഇതോടൊപ്പം അധികമായി മഫിൻ / കേക്ക് കഷ്ണം എന്നിവ നൽകും.
തേജസ് എക്സ്പ്രസ് ഒക്ടോബർ 4 ന് കന്നിയാത്ര തുടങ്ങുകയും അടുത്ത ദിവസം മുതൽ വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്യും
പാല ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തന്നെ തുടരുമെന്ന്് എക്‌സിറ്റ്‌പോള്‍ ഫലം. 48 ശതമാനം വോട്ടുകള്‍ നേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം വിജയിക്കുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസും എ ഇസഡ് റിസര്‍ച്ച് പാര്‍ട്‌ണേഴ്‌സും ചേര്‍ന്ന് പാലായില്‍ നടത്തിയ എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 32 ശതമാനം വോട്ടുകള്‍ നേടാനേ സാധിക്കൂ. ബിജെപി 19 ശതമാനവും മറ്റുള്ളവര്‍ ഒരു ശതമാനവും വോട്ടുകള്‍ നേടും.
പാലയില്‍ 2016നെക്കാളും വികച്ച വിജയം യു.ഡി.എഫ് കരസ്ഥമാക്കുമെന്നും വോട്ട് വിഹിതം വര്‍ദ്ധിപ്പിക്കുമെന്നും എക്‌സിറ്റ്‌പോളില്‍ പറയുന്നു. 2016 ല്‍ 42 ശതമാനം വോട്ടുവിഹതം കരസ്ഥമാക്കിയ യു.ഡി.എഫ് ഇത്തവണ 48 ശതമാനമായി വോട്ടുവിഹിതം ഉയര്‍ത്തും.
ഇതേ സമയം ഇടതുപക്ഷത്തിന്റെ വോട്ടുവിഹിതത്തില്‍ വലിയ കുറവുണ്ടാകുമെന്നും പറുന്നു. 2016 ല്‍ 39 ശതമാനം വോട്ടുവിഹിതം നേടിയടത്ത് ഇത്തവണ 32 ശതമാനമായി കുറയുമെന്നും പറയുന്നു.
പാലായില്‍ ആകെ 1,79,107 വോട്ടര്‍മാരാണ് ഉള്ളത്. 2016 ല്‍ കെ.എം മാണ് 58,884 വോട്ടുകളും മാണി സി കാപ്പന്‍ 54,181 വോട്ടുകളും എന്‍. ഹരി 24,821 വോട്ടുകളും നേടിയിരുന്നു.
യു.ഡി.എഫ് വിജയം സുനിഛിതമാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം പ്രതികരിച്ചു. പാല യു.ഡി.എഫിന്റെയും മാണി സാറുടെയുമാണ്. ഇക്കാലവും അത് നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാല ഉപതെരഞ്ഞെടുപ്പ് അവസാനിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ആറുമണി വരെ 71.41 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കനത്ത മഴയെ അവഗണിച്ചും ഒരുപാട് ആളുകള്‍ വോട്ട് ചെയ്യാനെത്തി. അവസാന മണിക്കൂറുകളിലാണ് താരതമ്യേന പോളിങ്ങ് ശതമാനം കുറഞ്ഞത്.
പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ഭേദപ്പെട്ട പോളിങ്. അന്തിമ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് നിലവില്‍ 71.43 ശതമാനമാണ് പോളിങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 27നാണ് വോട്ടെണ്ണല്‍. മണ്ഡലത്തിലെ 176 ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍ ഉപയോഗിച്ചു.
ആകെ 1,79,107 വോട്ടര്‍മാരാണ് പാലായിലുള്ളത്. ഇതില്‍ 1,27,942 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരി എന്നിവരടക്കം 13 പേരാണ് മത്സര രംഗത്ത്.
മാണി സി കാപ്പന്‍ കാനാട്ടുപാറ ഗവ.പോളിടെക്നിക്ക് കോളേജിലെ 119ാം ബൂത്തില്‍ ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി. ഭാര്യ ആലീസ്, മക്കളായ ടീന, ദീപ എന്നിവരും അദ്ദേഹത്തോടൊപ്പം വോട്ട് ചെയ്യാനെത്തിയിരുന്നു.
പാലായില്‍ എല്‍ഡിഎഫിന് വന്‍ വിജയമുണ്ടാകുമെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. കെ എം മാണിക്ക് ശേഷം പാലായെ മറ്റൊരു മാണി നയിക്കുമെന്നും വോട്ടെണ്ണല്‍ ദിവസവും ഇതേ സന്തോഷത്തോടെ പ്രതികരിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം മാണി സി കാപ്പന്‍ പ്രതികരിച്ചു.
ഉപതെരഞ്ഞെടുപ്പ് നടന്ന പാലായില്‍ വോട്ടെടുപ്പിന് പിന്നാലെ പ്രാദേശിക നേതാവിനെ ബിജെപിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. പാലാ നിയോജക മണ്ഡലം പ്രസിഡന്റ് കൂടിയായ ബിനു പുളിക്കക്കണ്ടത്തിന് എതിരെയാണ് നടപടിയുണ്ടായത്.
പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് എന്‍ ഹരിയാണ് നടപടിയെടുത്തത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയെന്ന് അന്വേഷണ വിധേയമായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കൊച്ചി നഗരസഭയുടെ അഗതിമന്ദിരത്തില്‍ സ്ത്രീകള്‍ക്ക് ദേഹോപദ്രവം ഏല്‍പിച്ച കേസില്‍ പ്രതിയായ സൂപ്രണ്ട് അന്‍വര്‍ ഹുസൈന്‍ അറസ്റ്റില്‍. സംഭവത്തില്‍ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കാന്‍ ജില്ല കലക്ടര്‍ നേരത്തെ പൊലീസിന് നിര്‍ദേശം നല്‍കിയിരുന്നു. അഗതിമന്ദിരത്തിലെ അന്തേവാസിയായ മകളെയും അമ്മയെയും ദേഹോപദ്രവമേല്‍പ്പിച്ചുവെന്നാണ് കേസ്.
ചേർത്തല സ്വദേശിയായ അമ്മയ്ക്കും മകൾക്കുമാണ് അഗതിമന്ദിരത്തിലെ സൂപ്രണ്ടിന്റെ മർദ്ദനമേറ്റത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന മകളെ, അമ്മ കുറച്ചുനാൾ മുൻപ് കൊച്ചി കോർപ്പറേഷന് കീഴിലെ അഗതിമന്ദിരത്തിൽ എത്തിച്ചിരുന്നു. അസുഖം മാറിയ മകളെ അഗതിമന്ദിരത്തിലെ സുപ്രണ്ട് അൻവർ ഹുസൈൻ അനധികൃതമായി സ്വന്തം വീട്ടിലെ ജോലികൾ ചെയ്യിപ്പിക്കുന്നതായും എടിഎം കാർഡിൽ നിന്ന് പണം പിൻവലിച്ചിരുന്നതായും പരാതിയുണ്ട്. ഇതേക്കുറിച്ച് ചോദിക്കാനെത്തിയ അമ്മയേയും മകളേയും സൂപ്രണ്ട് മുറിക്കുള്ളിൽ നിന്ന് പിടിച്ചുതള്ളുകയും മർദ്ദിക്കുകയും ചെയ്തു.
ഈ മാസം പതിനാറിന് സൂപ്രണ്ടിനെതിരെ കൊച്ചി നഗരസഭ മേയർക്ക് മകൾ പരാതി നൽകിയിരുന്നു. സ്ത്രീകളെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കാനും കെ കെ ശൈലജ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിന്റെ റിപ്പോർട്ട് നൽകാൻ പൊലീസിനോട് ജില്ലാ കളക്ടറും ആവശ്യപ്പെട്ടിരുന്നു.
ദുബായ് എക്സ്പോ ട്വൻറി ട്വൻറിയിലെ ഇന്ത്യൻ പവലിയൻറെ നിർമാണത്തിനു തുടക്കം. കേന്ദ്രവാണിജ്യ റയിൽ മന്ത്രി പിയൂഷ് ഗോയലിൻറെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം എക്സ്പോ വേദി സന്ദർശിച്ചു. ദുബായ് എക്സ്പോയിലെ ഏറ്റവും വലിയ പവലിയനുകളിലൊന്നായിരിക്കും ഇന്ത്യയുടേത്.
അടുത്തവർഷം ഒക്ടോബർ 20 മുതൽ 2022 ഏപ്രിൽ പത്തുവരെ നീളുന്ന എക്സ്പോയിൽ ഇന്ത്യ അടക്കം 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. 4,800 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നാലു നിലകളിലായുള്ള ഇന്ത്യൻ പവലിയൻ 484 കോടിയോളം രൂപാ ചെലവിലാണ് നിർമിക്കുന്നത്. സാങ്കേതികമേഖലകളിലടക്കമുള്ള ഇന്ത്യയുടെ മുന്നേറ്റവും സാംസ്കാരിക വൈവിധ്യവും അവതരിപ്പിക്കുന്നതായിരിക്കും പവലിയനെന്നു വാണിജ്യ റയിൽ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
ഓപ്പർച്യൂണിറ്റി മേഖലയിൽ പ്ലാസ, പവലിയൻ എന്നീ രണ്ടു കെട്ടിട സമുച്ചയങ്ങളാവും ഉയരുക. എക്സ്പോ തീരുന്നതോടെ പ്ലാസ പൊളിച്ചുനീക്കും. സ്ഥിരം നിർമിതിയായ പവലിയൻ വാണിജ്യ, വ്യാപാര, സാംസ്കാരിക കേന്ദ്രമായി തുടരും. പവലിയൻറെ പ്രവേശനകവാടത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമസ്ഥാപിക്കും. ഇന്ത്യൻ സ്ഥാനപതി നവ് ദീപ് സിങ് സുരി, കോൺസൽ ജനറൽ വിപുൽ, പ്രവാസിവ്യവസായികളായ എം.എ.യൂസഫലി, ബി.ആർ.ഷെട്ടി, ആസാദ് മൂപ്പൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
രാഷ്ട്രീയ മോഹങ്ങള്‍ക്ക് വിരാമമിട്ട് ഒടുവില്‍ നടന്‍ മോഹന്‍ലാല്‍. താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമാകില്ലന്നും ആര്‍ക്കും വേണ്ടി രംഗത്തിറങ്ങില്ലന്നതുമാണ് താരത്തിന്റെ പുതിയ നിലപാട്. ആന കൊമ്പ് കേസില്‍ ലാലിനെ പ്രതിയാക്കി വനം വകുപ്പ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് രാഷ്ട്രിയ മോഹങ്ങളോട് താര രാജാവ് ഗുഡ് ബൈ പറഞ്ഞിരിക്കുന്നത്.
സംഘപരിവാര്‍ സംഘടനയായ സേവാഭാരതിയായി ചേര്‍ന്ന് സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ തന്നെ ബി.ജെ.പി ശ്രമിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലം രാഷ്ട്രീയത്തിലിറങ്ങുന്നില്ലന്ന മറുപടിയാണ് അന്ന് അദ്ദേഹം നല്‍കിയിരുന്നത്. അപ്പോഴും രാഷ്ട്രീയത്തോട് പൂര്‍ണമായും വിമുഖത മോഹന്‍ലാല്‍ കാണിച്ചിരുന്നില്ല.
2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ ഉപയോഗപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും സംസ്ഥാന ഘടകത്തിന് നല്‍കിയിരുന്നത്. ഇതിനു വേണ്ടിയുള്ള ചര്‍ച്ചകളും അണിയറയില്‍ സജീവമായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ ലാല്‍ പ്രതിരോധത്തിലാവുകയാണുണ്ടായത്.
ആനക്കൊമ്പു കൈവശം സൂക്ഷിച്ച കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെയാണ് വനംവകുപ്പ് പെരുമ്പാവൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വന്യജീവി സംരക്ഷണ നിയമ പ്രകാരം മതിയായ രേഖകളില്ലാതെ ആനക്കൊമ്പു കൈമാറിയതിനും സൂക്ഷിച്ചതിനുമാണു കേസ്.
തൃശൂര്‍ ഒല്ലൂര്‍ കുട്ടനെല്ലൂര്‍ ഹൗസിങ് കോംപ്ലക്‌സില്‍ ഹില്‍ ഗാര്‍ഡനില്‍ പി.എന്‍. കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ നോര്‍ത്ത് എന്‍എസ് ഗേറ്റില്‍ നയനത്തില്‍ കെ. കൃഷ്ണകുമാര്‍, ചെന്നൈ ടെയ്ലേഴ്‌സ് റോഡില്‍ പെനിന്‍സുല അപ്പാര്‍ട്‌മെന്റിലെ നളിനി രാധാകൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രതികള്‍. കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫിസര്‍ ജി. ധനിക് ലാലാണു കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്.കെ. കൃഷ്ണകുമാറും പി.എന്‍. കൃഷ്ണകുമാറും ചേര്‍ന്നാണു മോഹന്‍ലാലിന് ആനക്കൊമ്പു കൈമാറിയിരുന്നത്. 7 വര്‍ഷം മുന്‍പാണ് വനംവകുപ്പ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നതെങ്കിലും തുടര്‍ നടപടിയുണ്ടായിരുന്നില്ല.
2011ല്‍ ആദായനികുതി വകുപ്പു മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ്, മതിയായ രേഖകളില്ലാതെ സൂക്ഷിച്ച 2 ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നത്. ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുവാന്‍ ഇനിയും വൈകരുതെന്ന നിലപാട് സര്‍ക്കാരും സ്വീകരിച്ചതോടെയാണ് മോഹന്‍ലാല്‍ വെട്ടിലായത്. ഇനിയും ബി.ജെ.പിയോട് രാഷ്ട്രിയ ആഭിമുഖ്യം കാണിച്ചാല്‍ സി.പി.എമ്മും സംസ്ഥാന സര്‍ക്കാറും കടന്നാക്രമിക്കുമെന്ന ഭയത്തിലാണിപ്പോള്‍ ലാല്‍.
ഉപതിരഞ്ഞെടുപ്പില്‍ കറുത്ത കുതിരയായി മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന ബി.ജെ.പി പ്രചരണത്തിന് ലാലിനെയും വല്ലാതെ പ്രതീക്ഷിച്ചിരുന്നു. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് ബി.ജെ.പി അട്ടിമറി വിജയം ലക്ഷ്യമിടുന്നത്. ഇവിടങ്ങളില്‍ പ്രചരണത്തിന് കൊഴുപ്പേകാന്‍ ഇനി സുരേഷ് ഗോപി മാത്രമാണ് കാവി പടയുടെ ഏക ആശ്രയം.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ വിജയിച്ചാല്‍ പോലും അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റുമെന്നാണ് ബി.ജെ.പി കരുതുന്നത്. അത്തരമൊരു സാഹചര്യത്തില്‍ 2021 ലെ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ മുന്‍ നിര്‍ത്തി നേട്ടം കൊയ്യാമെന്ന കണക്കു കൂട്ടലിലായിരുന്നു സംഘപരിവാര്‍.
വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും സേവാഭാരതിയുമായും ആര്‍.എസ്.എസ് നേതാക്കളുമായുള്ള സഹകരണം ലാല്‍ തുടര്‍ന്നതാണ് ആത്മവിശ്വാസത്തിന് കാരണമായിരുന്നത്. ഇതിനിടെ കേന്ദ്ര സര്‍ക്കാര്‍ പത്മവിഭൂഷണ്‍ നല്‍കി ലാലിനെ ആദരിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചും മോഹന്‍ലാല്‍ ചര്‍ച്ചകള്‍ നടത്തുകയുണ്ടായി. ആര്‍.എസ്.എസ് നേതൃത്വം ഇടപെട്ടാണ് ഈ കുടിക്കാഴ്ചക്ക് കളമൊരുക്കിയിരുന്നത്.
മോഹന്‍ലാല്‍ കാവി പളയത്തില്‍ എത്തുമെന്ന് കണ്ട് തന്നെയാണ് ഇടതുപക്ഷവും യു.ഡി.എഫും ലോകസഭ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ലാല്‍ തന്നെ താന്‍ തിരുവനന്തപുരത്ത് മത്സരിക്കാനില്ലന്ന് പ്രഖ്യാപിക്കുകയാണുണ്ടായത്. ഇതോടെയാണ് കുമ്മനം രാജശേഖരന് നറുക്ക് വീണിരുന്നത്.
അപ്പോഴും പക്ഷേ ലാലില്‍ ബി.ജെ.പി പ്രതീക്ഷ കൈവിട്ടിരുന്നില്ല. 2021 ലെ നിയമസഭ തിരഞ്ഞെടുപ്പായിരുന്നു അവരുടെ ഉന്നം.ഇതിന് മുന്നോടിയായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിന് ലാലിന്റെ സാന്നിധ്യം ബി.ജെ.പി ആഗ്രഹിക്കുന്നതും വ്യക്തമായ കണക്ക് കൂട്ടലുകള്‍ മുന്‍ നിര്‍ത്തി തന്നെയാണ്.
മുന്‍പ് ഗണേഷ് കുമാറിന് വോട്ട് തേടി പത്തനാപുരത്ത് മോഹന്‍ലാല്‍ പ്രസംഗിച്ചതിനാല്‍ ഇടതുപക്ഷത്തിന് പോലും ചോദ്യം ചെയ്യാന്‍ കഴിയില്ലന്ന് ബി.ജെ.പി നേതൃത്വം അദ്ദേഹത്തോട് പറയുന്നുണ്ടെങ്കിലും ലാല്‍ വഴങ്ങിയിട്ടില്ല. രാഷ്ട്രീയ പക വന്നാല്‍ വേട്ടയാടപ്പെടുമെന്നും ഇന്നുവരെ താന്‍ ആര്‍ജിച്ച ജനപിന്തുണയും പേരും നഷ്ടമാകുമെന്നുമാണ് ലാലിപ്പോള്‍ ഭയക്കുന്നത്.
ആനക്കൊമ്പ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത് ശരിക്കും താരത്തെ ഞെട്ടിച്ചിട്ടുണ്ട്. ഈ കേസില്‍ മേല്‍ക്കോടതിയെ സമീപിച്ചത് കൊണ്ട് പ്രത്യേകിച്ച് ഒരു കാര്യവുമില്ലന്നാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.
ബി.ജെ.പി നേതാക്കളുടെയും സംഘപരിവാര്‍ അനുകൂലികളായ സിനിമാ പ്രവര്‍ത്തകരുടെയും സമ്മര്‍ദ്ദത്തിനിടയിലും രണ്ടടി പിന്നോട്ട് വയ്ക്കാന്‍ ലാലിനെ പ്രേരിപ്പിക്കുന്നതും ഈ ഭീതി തന്നെയാണ്.
സുഹൃത്തുക്കളായ 4 യുവാക്കളുടെ മരണം താങ്ങാനാവാതെ കേഴുകയാണ് ഇരവിപേരൂർ ഗ്രാമം. ഇന്നലെ രാത്രി ഏട്ടരയോടെയാണു ഇരവിപേരൂർ സ്വദേശികളായ 5 പേർ സഞ്ചരിച്ചിരുന്ന കാർ ടികെ റോഡിൽ കല്ലുമാലിൽപടിയിൽ വച്ച് പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ ബസിനടിയിലേക്ക് കയറി. വലിയ ശബ്ദം കേട്ട് തൊട്ടടുത്തുള്ള പെട്രോൾ പമ്പിലെ ജീവനക്കാരും നാട്ടുകാരും ഓടിയെത്തി രക്ഷാ പ്രവർത്തനം നടത്തിയെങ്കിലും യുവാക്കളെ പുറത്തെടുക്കാൻ കഴിഞ്ഞില്ല.
തിരുവല്ലയിൽ നിന്ന് അഗ്നിരക്ഷാസേന എത്തി കാർ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും ജോബി, ബെൻ, അനൂപ് എന്നിവർ മരിച്ചിരുന്നു. അനിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആദ്യം മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങൾ കോയിപ്രം പൊലീസ് എത്തി കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളുമായ നൂറുകണക്കിന് ആളുകളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി, കലക്ടർ പി.ബി.നൂഹ്, പൊലീസ് മേധാവി ജി.ജയ്ദേവ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ എന്നിവർ സ്ഥലത്ത് എത്തി. ടികെ റോഡിൽ മണിക്കൂറുകളോളം ഗതാഗത തടസ്സപ്പെട്ടു. രാത്രി 12 മണിക്കും അപകടവിവരം അറിഞ്ഞ് ആശുപത്രിയിൽ ആളുകൾ എത്തി. അപകടത്തിൽ മരിച്ച ബെന്നിന്റെ വിവാഹം ഒക്ടോബർ 31ന് നടക്കാനിരുന്നതായിരുന്നു. പരുക്കേറ്റ് ആശുപത്രിയിലുള്ള അനീഷ്കുമാറും മരിച്ച അനൂപും അടുത്ത ബന്ധുക്കളാണ്.
നരേന്ദ്രമോദിക്കും ഡോണള്‍ഡ് ട്രംപിനുമൊപ്പം സെല്‍ഫിയെടുത്ത കൗമാരക്കാരനാണ് ഇന്റര്‍നെറ്റ് ലോകത്തെ പുതിയ താരം. ഇരുവര്‍ക്കുമൊപ്പം കുട്ടി സെല്‍ഫിയെടുക്കുന്ന വിഡിയോ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിട്ടുണ്ട്.
ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ ചടങ്ങിനിടെയാണ് സംഭവം. പരിപാടിയില്‍ നൃത്തം അവതരിപ്പിച്ച ചെറുപ്പക്കാരുമായി സംവദിക്കുകയായിരുന്നു മോദിയും ട്രംപും. അപ്പോഴാണ് ട്രംപിനടുത്തെത്തി ബാലന്‍ സെല്‍ഫിയെടുത്തോട്ടേ എന്ന് ചോദിച്ചത്. പിന്നാലെ മോദിയെയും വിളിച്ച് സെല്‍ഫിക്ക് പോസ് ചെയ്യാന്‍ ട്രംപ് ആവശ്യപ്പെട്ടു. മോദിയും ട്രംപും ബാലനും സെല്‍ഫി ഫ്രെയിമില്‍.
രണ്ട് മണിക്കൂറിനുള്ളില്‍ നിരവധി ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. രണ്ട് ലോകനേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത ഭാഗ്യവാന്‍ എന്നാണ് ഭൂരിഭാഗം പേരും ചിത്രം ഷെയര്‍ ചെയ്ത് പറഞ്ഞത്. ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാവുന്ന സെല്‍ഫിയെന്നും കമന്റുകളെത്തി. എപ്പിക് സെല്‍ഫി എന്നായിരുന്നു ബിജെപി എംപി അനുരാഗ് താക്കൂറിന്റെ പ്രതികരണം.